അപ്പ്വോച്ചോ, കെഴക്കേ പൊറ്റക്കണ്ടത്തില് ഇന്നലെ രാത്രി പന്നി എറങ്ങീട്ടുണ്ട് ' കാലത്ത്
പാടം മുഴുവന്‍ നടന്ന് നോക്കി വന്ന ശേഷം ചാമി എഴുത്തശ്ശനോട് പറഞ്ഞു ' നെല്ലില്‍ കൂടി
നടന്ന താര കണ്ടിട്ട് ഒരു കൂളന്കുട്ടിടെ വല്ലുപ്പൂണ്ട് പന്നിക്ക് '
' ഇനീപ്പൊ നമ്മള് എന്താണ്ടാ ചെയ്യാ '
' നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ പോയി മായപ്പന്റെ അടുത്തുന്ന് പടക്കം വാങ്ങീട്ട് വരാം.
പെട്ടാലോ വെട്ടി വിറ്റാല്‍ പറയിണ പണം കിട്ടും '.
' നീ വേണ്ടാത്ത പണിക്കൊന്നും പോണ്ടാ. വല്ല കന്നോ മാടോ കടിക്ക്യേ, വഴി
നടക്കുന്നോര് ചവിട്ട്വേ ചെയ്താല്‍ പെഴപ്പായി. അതല്ലാതെ വേറെന്തെങ്കിലും നോക്ക് '.
' പിന്നെ വേണച്ചാല്‍ കാവല്ചാള വെച്ചിട്ട് കെടക്കണം. നെല്ലൊക്കെ വെളഞ്ഞു കഴിഞ്ഞു.
കടമണി മാത്രേ പഴുക്കാനുള്ളു. പത്ത് പതിനഞ്ച് ദിവസത്തിന്ന് വേണ്ടി മെനക്കെട്ട്
ചാള ഉണ്ടാക്കണ്ടേ എന്ന് വെച്ചിട്ടാ '.
' അതെന്താ സംഗതി ' വെണുവിന്ന് കാവല്‍ ചാളയെ കുറിച്ച് വലിയ അറിവില്ല.
' അതെന്താ നീയ്യ് കാവല്ചാള കണ്ടിട്ടില്ലേ ' എഴുത്തശ്ശന്‍ ചോദിച്ചു.
വേണുവിന്റെ ഓര്‍മ്മകളില്‍ കാവല്ചാളയുടെ നിഴല്‍ ഇല്ല. ' എനിക്ക് കണ്ട
ഓര്‍മ്മ വരുന്നില്ല '.
' മൊളേം പട്ടേം കൊണ്ട് ആളക്ക് കെടക്കാന്‍ ഉണ്ടാക്കുന്നതാണ് ചാള. അതിന്ന്
നാല് കാലും ഉണ്ടാവും ' ചാമി വിവരിച്ചു.
' നീ ഇങ്ങിനെ പറഞ്ഞാല്‍ തൊകനെ മനസ്സിലാവും . ആളക്ക് മനസ്സിലാവുണ
മട്ടില്‍ പറയണ്ടേ '. എഴുത്തശ്ശന്‍ തിരിഞ്ഞ് വേണുവിനോട് പറഞ്ഞു തുടങ്ങി.
മുമ്പ് ക്ഷാമം ഉണ്ടായിരുന്ന കാലത്ത് രാത്രി കാലങ്ങളില്‍ വിളഞ്ഞു നില്ക്കുന്ന
പാടങ്ങളില്‍ നിന്ന് കതിര് മാത്രം കൊയ്തു കൊണ്ടു പോയിരുന്ന കള്ളന്മാര്
ഉണ്ടായിരുന്നു അവരെ പിടിക്കാനും , മലേന്ന്കാട്ടു പന്നി വന്ന് ഇറങ്ങി കൃഷി
നശിപ്പിക്കുന്നത് തടുക്കാനും , പാടത്ത്കാവലിന്ന് പോവുന്നവര്‍ക്ക് രാത്രി
കഴിഞ്ഞു കൂടാന്‍ മുളയും പട്ടയും ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് കാവല്ചാള.
മൂന്ന് അടിയിലേറേ പൊക്കമുള്ള മുളങ്കാലുകളിലാണ് കാവല്ചാളകള് നിര്‍ത്തുക.
കമ്പിറാന്തലും, കൊടുവാളും മുണ്ടന്‍ വടിയും ഒക്കെയായിട്ടായിരിക്കും
കാവലിന്ന് ചെല്ലാറ്. തകരത്തിന്റെ ടിന്നും, പായയും പുതപ്പും ഒക്കെ ചാളയില്‍
ഉണ്ടാവും. പന്നി ഇറങ്ങുമ്പോള്‍ കൊട്ടി പേടിപ്പിക്കാനാണ് ടിന്ന്. ചെലരടേല്
അഞ്ച് ഷെല്ല് ടോര്‍ച്ചും ഉണ്ടാവും.
ഇനി ഞാന്‍ പറയാമെന്നും പറഞ്ഞ് ചാമി ഇടയില്‍ കയറി.
ചെറു നാരങ്ങ നാലാക്കി മുറിച്ച മട്ടിലാണ് ചാള. നാരങ്ങടെ മഞ്ഞ ഭാഗം
പോലത്തെ സ്ഥലം പട്ട കൊണ്ട് മറയ്ക്കും. പിന്നെ ഒരു ഭാഗം അലക്
പാകും. മുളങ്കാലില് നിറുത്തുമ്പൊ ഇതാണ് അടി ഭാഗത്ത് വരിക.
പായ വിരിക്കുന്നത് ഇതിലാണ്. അകത്ത് കേറാനും ഇറങ്ങാനും
തുറന്ന ഭാഗം.
വേണുവിന്ന് ഏകദേശ രൂപം പിടി കിട്ടി.
' ഇതിന്ന് എത്ര വലിപ്പം കാണും '.
' ഒരാളുക്ക് നീണ്ട് നിവര്‍ന്ന് കെടക്കാനുള്ള എടം ഉണ്ടാവും. അകത്ത്
നിക്കാനൊന്നും പറ്റില്ല. കുമ്പിട്ട് ഇരിക്കാം . അത്രേന്നെ '.
' നമുക്ക് ഒന്ന് ഉണ്ടാക്കിയാലോ അമ്മാമേ ' എന്ന് വേണു ചോദിച്ചു.
' കാണാനൊരു കൌതുകം . അതേയുള്ളു '.
' അതിനെന്താ. ഒന്ന് ഉണ്ടാക്കടാ ചാമ്യേ '.
ശ്രീരാമന്റെ കല്‍പ്പന കേട്ട പാടെ നിറവേറ്റാന്‍ ഒരുങ്ങുന്ന ഹനുമാനായി
ചാമി മാറി.
വേലി പണിക്ക് മുള്ള്വെട്ടിയപ്പോള് കൂടെ വെട്ടിയിട്ട മുന്ന് നാല് മുളകള്‍
പരുവ ചോട്ടില് തന്നെ കിടപ്പുണ്ടായിരുന്നു. പാകത്തിന് വാടിയിട്ടുണ്ട്.
വളഞ്ഞു കിട്ടും. എഴുത്തശ്ശനും ഒപ്പത്തിനൊപ്പം പണി ചെയ്തു. വേണു
അതെല്ലാം നോക്കി നിന്നു.
പിറ്റേന്നാണ് പണി തീര്‍ന്നത്. ' നമുക്ക് ഇത് വയം പോലെ ഒരിടത്ത് വെക്കണം '
എഴുത്തശ്ശന്‍ പറഞ്ഞു.
' അതേ, ചേരിന്റെ ചോട്ടിലെ വലിയ വരമ്പത്ത് തന്നെ വെക്കാം ' എന്ന്
വേണു നിര്‍ദേശിച്ചു.
' അയ്യോ അത് പറ്റില്ല ' ചാമി ഇടപെട്ടു ' അത് നടമാറ്റം ഉള്ള വഴിയാണ്.
നേരം പുലരുമ്പഴക്കും ചാള എടുത്ത് എവിടേക്കെങ്കിലും എറിഞ്ഞിട്ടുണ്ടാവും '.
ആ പറഞ്ഞതും വേണുവിന്ന് മനസ്സിലായില്ല. എഴുത്തശ്ശന്‍ വിഷയത്തിലുള്ള
തന്റെ അറിവ് പകര്‍ന്നു.
ദുര്‍ദേവതകളെ പോലെ ഭഗവതിമാരും തങ്ങളുടെ സങ്കേതങ്ങളില്‍ നിന്ന്
അസമയങ്ങളില്‍ ഇറങ്ങി നടക്കും. അവരുടെ മുമ്പില്‍ എത്തുപെടുകയോ
അവരുടെ നടവഴി മുടക്കി എന്തെങ്കിലും വെക്കുകയോ ചെയ്യാന്‍ പാടില്ല.
' ആരെങ്കിലും ഇത് പോലെ വല്ലതും കണ്ടിട്ടുണ്ടോ അമ്മാമേ '.
' ഉണ്ട് എന്ന് പറയാന്‍ പറ്റില്ല. ഇല്ല എന്നും പറയാന്‍ പറ്റില്ല 'എഴുത്തശ്ശന്‍
പറഞ്ഞു ' ചിലതൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊക്കെ ഞാന്‍ പറഞ്ഞു
തരാം '.
' വെള്ളപ്പാറയുടെ വടക്ക് മാറി വേപ്പ് മരം കാണുന്ന ദിക്കില്‍ മുമ്പ് ഒരു
ഭഗവതിടെ കാവ് ഉണ്ടായിരുന്നൂ എന്ന് കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്
ആ അമ്പലം ഇല്ല. പക്ഷെ കുറെ കരിങ്കല്ല് കൊത്തിയത് അവിടെ കണ്ടിട്ടുണ്ട്.
കുറച്ച് കാലം മുമ്പ് വരെ മകര ചൊവ്വക്ക് അളുകള്‍ അവിടെ വെച്ചുനേദ്യം
നടത്തിയിരുന്നു. ആ കാവിലെ ഭഗവതി അര്‍ദ്ധ രാത്രി കഴിഞ്ഞാന്‍ ഇറങ്ങി
നടക്കാറുണ്ടെന്ന് പറയുന്നു . അത് വേണു പറഞ്ഞ വരമ്പത്ത് കൂടി ചെന്ന്
കയത്തില്‍ കുളിച്ച് തിരിച്ച് പോവുമത്രേ. ആ വഴി മുടക്കി എന്ത് വെച്ചാലും
എടുത്ത് എറിയും. എന്റെ അച്ഛന്റെ കുട്ടിക്കാലത്ത് ആരോ സ്ത്രീ രൂപം കണ്ട്
പിന്നാലെ ചെന്നൂന്നും , അതോടെ അയാളുടെ സ്ഥിര ബുദ്ധി പോയീന്നും ഒക്കെ
കേട്ടിട്ടുണ്ടത്രേ. സത്യോ നൊണ്യോ എന്നൊന്നും അറിയില്ല, ആ വഴി മുടക്കി
കാവല്‍ ചാള വെച്ചാല്‍ നേരം പുലരുമ്പോഴേക്കും അതിനെ അവിടുന്നെടുത്ത്
കണ്ടത്തില്‍ വെച്ചിട്ടുണ്ടാവും. എനിക്ക് തന്നെ ആ അനുഭവം ഉണ്ടായിട്ടുണ്ട് '.
' അങ്ങിനെ ഒക്കെ ഉണ്ടാവ്വോ അമ്മാമേ '.
' എന്താ ഞാന്‍ പറയ്യാ. നമ്മടെ കടവിന്റെ രണ്ട് നാഴിക കിഴക്ക് മാറി ഒരു
കയം ഉണ്ട്. കൂരാന്കുണ്ട് എന്നാ പറയുക. ആ സ്ഥലത്ത് പുഴയുടെ
അക്കരെയും ഇക്കരേയും ഓരോ ഭഗവതി കാവുണ്ട്. ഏടത്തീം അനുജത്തീം
ആണെന്നാണ് പറയാറ്. ആ കയത്തിന് പള്ളേല് വലിയൊരു പാറയുണ്ട്.
തലവെട്ടി പാറ എന്നാ പറയുക. രാത്രി നേരത്ത് ആ പാറേല്‍ ഇരുന്ന്
രണ്ടാളും കൂടി കല്ലാങ്കുഴി കളിക്ക്വോത്രേ. അതിന്റെ കുഴിയൊക്കെ ഇപ്പഴും
പാറേല്‍ കാണാം .രാത്രി രണ്ട് മണി മൂന്ന് മണി നേരത്ത് തുടിച്ച് കുളിക്കെണ
ചെത്തം എടയ്ക്കൊക്കെ കേള്‍ക്കാത്രേ '.
വിസ്മയത്തിന്റെ ലോകത്തിലേക്ക് വേണു എത്തി.
************************************************************************
' മൂത്താരേ , നമുക്ക് ഒരു കാര്യം ചെയ്യാം ' മുറ്റത്ത് കല്ലുകൊണ്ട് എന്തോ കളം
വരച്ച് മായന്‍ കുട്ടി വേണുവിനോട് പറഞ്ഞു.
ചാമി ഒരു ദിവസം രാത്രി അവനെ കൂടെ കൊണ്ടു വന്ന് ആഹാരം കൊടുത്തതില്‍
പിന്നെ ഇടക്കൊക്കെ മായന്‍കുട്ടി കളപ്പുരയിലെത്തും. ഉള്ളതില്‍ ഓഹരി ഭക്ഷണം
ചാമി അവന്ന് കൊടുക്കും. തുണി നഷ്ടപ്പെടുത്തി വന്നാല്‍ വേണു ഏതെങ്കിലും
പഴയ വസ്ത്രം നല്‍കും.
' എന്താ നമുക്ക് ചെയ്യേണ്ടത് ' വേണു തിരക്കി.
' അതേ, നമുക്ക് ഈ ഭൂമീനേ ഇതുപോലെ രണ്ട് ഭാഗാക്കാം '.
' എന്നിട്ട് '
' ഒന്നില്‍ നെറയെ തവളകളെ ഇടണം '.
' പിന്നെ '.
' മറ്റേതില്‍ മുഴുവന്‍ കീരീനെ നെറയ്ക്കാം '.
' എന്തിനാ അതൊക്കെ ചെയ്യുന്നത് '.
' തവളകളെ പിടിച്ച് ഇട്ടു കൊടുത്താല്‍ പാമ്പുകള്‍ അതിനെ
തിന്നാന്‍ വരും '.
' പാമ്പുകള്‍ വന്നാല്‍ '.
' അപ്പോഴല്ലേ നമ്മള് കീരികളെ തുറന്ന് വിട്വാ '.
' എന്നാലോ '.
' കീരികള്‍ പാമ്പിനെ കൊന്ന് തീര്‍ക്കും '.
' അതെന്തിനാ '.
' അവറ്റ മനുഷ്യനെ കടിക്കാതിരിക്കാന്‍ '.
' മായന്കുട്ടിക്ക് പാമ്പിനോട് അത്രക്ക് ദേഷ്യാണോ '.
' പിന്നല്ലാണ്ടേ. ഞാനും കുഞ്ഞിരാമനും കൂടി പണി മാറി സന്ധ്യക്ക്
പള്ളിക്കുണ്ടില് കുളിച്ചിട്ട് കുടീലിക്ക് പോന്നതാ. അറിയാതെ ഞാനാ
പാമ്പിനേ ചവിട്ട്യേത്. കടി കിട്ട്യേത് കുഞ്ഞിരാമന്ന്. കാല് വിളക്കിന്റെ
ചോട്ടില് എത്തുമ്പഴക്കും അവന് വീണു. എന്റെ മടീല് കെടന്നിട്ടാ അവന്
ചത്തത് '.
ആ സംഭവം മനസ്സിലേല്‍പ്പിച്ച ആഘാതമാണോ മായന്കുട്ടിടെ മനോനില
തകരാറിലാക്കിയതെന്ന് വേണു സംശയിച്ചു.
' മൂത്താരേ, നിങ്ങളും ഞാനും കൂടി ഒരു വഴിക്ക് പോവുമ്പോള്‍ ഞാന്‍ ഒരു
പാമ്പിനെ ചവിട്ടും. അത് നിങ്ങളെ കടിക്കും. നിങ്ങള്‍ ചാവും ചെയ്യും.
അതിന്ന് മുമ്പിട്ട് നമുക്ക് എല്ലാ പാമ്പ്വോള്ളേം കൊല്ലണം '.
വേണു സമ്മതിച്ചു.
മായന്‍കുട്ടി തവളകളേയും കീരികളേയും ഓരോ ഭൂഖണ്ഡങ്ങളില്‍
നിറച്ച് സര്പ്പയജ്ഞത്തിന്ന് ഒരുങ്ങുന്ന ജനമേജയനായി.
Wednesday, February 17, 2010
Subscribe to:
Post Comments (Atom)
തനി പാലക്കാടന്‍ ഭാഷയില്‍ വായിക്കാന്‍ ഒരു സുഖം, മൂത്താരെ :)
ReplyDeleteSukanya,
ReplyDeleteനന്ദി. കേട്ട് പരിചിതമായ ഭാഷയായതിനാലാവും വായിക്കാന്‍ സുഖം
തോന്നുന്നത്.
Palakkattettan.
വരാന്‍ വീണ്ടും വൈകി. തുടരനായതിനാര് അല്‍പ്പം സമയമെടുത്തു വായിച്ചു തീരാന്‍...
ReplyDeleteആശംസകള്‍...
ശ്രി. കൊട്ടോട്ടിക്കാരന്,
ReplyDeleteഅഭിപ്രായം വായിച്ചു. നന്ദി.
Palakkattettan.
ഒറ്റ അടിക്ക് നാല് ഭാഗങ്ങളും വായിച്ചു!!! അടുത്തവ പോരട്ടേ.. ആശംസകള്‍ മാഷേ.
ReplyDeleteപാലക്കാടന്‍ ഭാഷ super!
ReplyDeleteശ്രീ. മൂലന്,
ReplyDeleteശ്രീ.ഒഴാക്കന്,
അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.
വായനതുടരുന്നു .............
ReplyDeleteമായന്‍കുട്ടി തവളകളേയും കീരികളേയും ഓരോ ഭൂഖണ്ഡങ്ങളില്‍
ReplyDeleteനിറച്ച് സര്പ്പയജ്ഞത്തിന്ന് ഒരുങ്ങുന്ന ജനമേജയനായി.
janamejayan sarpayajnam thudaratte.. njaan ente vaayanayum.....