Tuesday, February 2, 2010

അദ്ധ്യായം - 48.

കാലത്തെ ആഹാരവുമായി ചാമി എത്താറുള്ള സമയം എപ്പോഴോ കഴിഞ്ഞു. കാത്തിരുന്ന് മുഷിഞ്ഞിട്ട് എഴുത്തശ്ശന്‍ പോയി. വേണു തലേന്നത്തെ പത്രത്താളുകളിലേക്ക് തല താഴ്ത്തി.

' ഇത് എവിടേയാ വെക്കേണ്ടത് ' എന്ന ചോദ്യം കേട്ടിട്ട് തല പൊക്കി നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള ഒരു പെണ്‍കിടാവ് ആഹാരം കൊണ്ടു വരുന്ന പാത്രവുമായി ഉമ്മറത്ത് നില്‍ക്കുന്നു.

' ആരാ ' വേണു ചോദിച്ചു.

' ഞാന്‍ കല്യാണി, വല്യേപ്പന്‍ ഒരു മരിപ്പിന്ന് പോയി. ഇത് വാങ്ങി കൊണ്ടുതരാന്‍ പറഞ്ഞിട്ടാ പോയത് '.

അപ്പോള്‍ ചാമി പറയാറുള്ള കുട്ടി ഇതാണ്.

' എവിടേക്കാ ചാമി പോയത് ' പാത്രം വാങ്ങിക്കുമ്പോള്‍ വേണു ചോദിച്ചു ' രാവിലെ പോവുമ്പോള്‍ ഒന്നും പറഞ്ഞില്ലല്ലോ '.

' എവിടേക്കാ പോയത് എന്ന് എനിക്ക് അറിയാന്‍ പാടില്ല. മരിച്ച കാര്യം രാവിലെയാ അറിഞ്ഞത് എന്ന് പറഞ്ഞു '.

പിന്നെ ഒന്നും പറയാനില്ല. എങ്കിലും ' എപ്പോഴാ തിരിച്ച് വര്വാ ' എന്ന് ചോദിച്ചു.

' അതും അറിയാന്‍ പാടില്ല '.

' എന്നാല്‍ ശരി '.

വേണു സംഭാഷണം നിര്‍ത്തി എഴുത്തശ്ശനെ വിളിക്കാന്‍ ചെല്ലാനൊരുങ്ങി.

' കുറച്ച് വൈക്കോല്‍ എടുത്തോട്ടെ ' എന്ന് കല്യാണി ചോദിച്ചു.

വേണു തലയാട്ടി. പെണ്‍കുട്ടി വൈക്കോല്‍ കുണ്ടയില്‍ നിന്നും വൈക്കോല്‍ കന്നുകള്‍ എടുത്തു നിലത്ത് വെച്ചു. ' ഒരു കയറ് തരാനുണ്ടാവ്വോ ' എന്ന് വേണുവിനോട് ചോദിച്ചു. അകത്ത് പരതി നോക്കിയെങ്കിലും
 ഒന്നും കണ്ടെത്താന്‍ ആയില്ല. ആ വിവരം പറഞ്ഞതും ' ഒരു കത്തി തന്നാല്‍ വാഴകയ്യ് അരിഞ്ഞ് എടുക്കാ ' മെന്ന് കുട്ടി പറഞ്ഞു. അടുക്കളയില്‍ നിന്ന് കത്തി എടുത്തു കൊടുത്തു. കിഴക്കെ തൊടിയില്‍ നിന്നും കുട്ടി വാഴകയ്യ് മുറിച്ചെത്തി.

' എണ്ണം പിടിച്ചോളിന്‍ ' എന്നും പറഞ്ഞ് കുട്ടി വൈക്കോല്‍ കന്നുകള്‍ എണ്ണാനൊരുങ്ങി.

' എന്തിനാ ഇതൊക്കെ എണ്ണുന്നത് 'വേണു ചോദിച്ചു.

' പൈസ തരണ്ടേ '.

' അതിന്ന് ഞാന്‍ പൈസ ചോദിച്ചില്ലല്ലോ '.

അങ്ങിനെ പറഞ്ഞാല്‍ പറ്റില്ലെന്നും, ചാണകം കൊടുത്ത വകയില്‍ കിട്ടാനുള്ള വൈക്കോല്‍ വലിയപ്പന്‍ എണ്ണിയിട്ടാണ്
തരാറുള്ളതെന്നും, അത് തീര്‍ന്നതിനാലാണ് ഇപ്പോള്‍ വൈക്കോല്‍ ചോദിച്ചതെന്നും കുട്ടി പറഞ്ഞു.

' മോള് അത് കൊണ്ടു പൊയ്ക്കോ, കണക്കൊക്കെ പിന്നെ പറയാ ' മെന്ന് വേണു പറഞ്ഞു.

പോത്തു പോലെ വലിപ്പം വെച്ച തന്നെ മോളേ എന്ന് വിളിച്ചത് ഒരു കുറച്ചിലായി കല്യാണിക്ക് തോന്നി. അതോടൊപ്പം  മുതലാളി സ്നേഹത്തോടെ അങ്ങിനെ വിളിച്ചല്ലോ എന്നതില്‍ മനസ്സില്‍ ഒരു സന്തോഷവും
 ഉണ്ടായി. വെറുതെയല്ല തനി സാധുവാണ് മുതലാളി എന്ന് വലിയപ്പന്‍ പറയാറുള്ളത്. അവളുടെ ചുണ്ടില്‍ 
ഒരു മന്ദസ്മിതം വിടര്‍ന്നു.

' ഈ കെട്ട് ഒന്ന് ഏറ്റി തലയില്‍ വെച്ച് തര്വോ '.

വേണു ഇറങ്ങി ചെന്ന് വൈക്കോല്‍ കെട്ടിന്‍റെ ഒരു വശം പിടിച്ച് കുട്ടിയുടെ തലയിലേറ്റി വെച്ചു.

' ഞാന്‍ പോണൂ '. ഗേറ്റ് കടന്ന് അവള്‍ പോയി.

ചാമി പറഞ്ഞത് വെറുതെയല്ല, ശരിക്കും മഹാലക്ഷ്മി തന്നെയാണ് ഇവള്‍. അത്രക്ക് മുഖ ശ്രീ ഉണ്ട് എന്ന് വേണു മനസ്സില്‍ കരുതി.

*************************************************************************************
' ഈ മനുഷ്യന്‍റെ  ഓരോ ഏര്‍പ്പാടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാതെ ചൊറിഞ്ഞ് വരുന്നുണ്ട്. എന്താ ഇയാളുടെ വിചാരം ' വീട്ടില്‍ വന്നു കേറിയതും കിട്ടുണ്ണി ആരോടെന്നില്ലാത്ത മട്ടില്‍ പറഞ്ഞു.

രാധ അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. വല്ലതും സംസാരിക്കാന്‍ മുതിര്‍ന്നാല്‍ അത് തമ്മില്‍ തല്ലലില്‍ ചെന്ന്
അവസാനിക്കും. അതാണ് ഇപ്പോഴത്തെ രീതി.

' താനെന്താ ഞാന്‍ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ '.

' കേട്ടു '.

' എന്നിട്ടെന്താ ഒന്നും ചോദിക്കാത്തത് '.

' എന്താച്ചാല്‍ പറഞ്ഞോളൂ. ഞാന്‍ കേട്ടോളാം '.

' അങ്ങിനെ എനിക്ക് വേണ്ടീട്ട് കേള്‍ക്കാന്‍ ബുദ്ധിമുട്ടണ്ടാ '.

രാധ എഴുന്നേറ്റ് അകത്തേക്ക് ചെന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കിട്ടുണ്ണി എഴുന്നേറ്റ് രാധയുടെ അടുത്തേക്ക് ചെന്നു.

' ഞാന്‍ ആരെ പറ്റിയാ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായോ '.

രാധ ഉവ്വെന്ന മട്ടില്‍ തലയാട്ടി.

' എന്നാല്‍ പറ ആരേ പറ്റിയാ ഞാന്‍ പറഞ്ഞത് '.

' വേണ്വോട്ടനെ പറ്റി '.

അതെങ്ങന്യാ തനിക്ക് മനസ്സിലായത് '.

' ഇപ്പൊ കുറച്ചായിട്ട് കുറ്റം പറയുന്നത് മുഴുവന്‍ ഏട്ടനെ പറ്റിയാണല്ലോ '.

' അപ്പൊ ഞാന്‍ പറയുന്നതാ കുറ്റം . അയാള് ചെയ്യുന്നതല്ല '.

രാധ മറുപടി പറഞ്ഞില്ല.

' അയാള് കാണിക്കുന്നത് അമ്മാതിരി പണികളാണ്. പിന്നെ പറയാതെ പറ്റ്വോ. ആ നാണു നായരുടെ വീട്ടിന്നാണത്രേ ശാപ്പാട്. അത് വാങ്ങീട്ട് വരാന്‍ ആ കൊമ്പാളനും. അവന്‍റെ കൂടെയാണ് സഹവാസം എന്നാ കേട്ടത് '.

കിട്ടുണ്ണി ഒന്നു നിര്‍ത്തി. രാധ നിശബ്ദമായി ഇരുന്നു.

' ആ നായരാണെങ്കില്‍ പണ്ടേ തനി ചെറ്റയാണ്. അരക്കാല്‍ പൈസക്ക് വകയില്ലാത്തവന്‍. അയാള്‍ക്കൊരു വരുമ്പടിയായി ഈ ചോറ് കച്ചോടം . പത്തിന് പതിനഞ്ച് കൊടുക്കുന്ന ശീലമല്ലേ നമ്മടെ കക്ഷിക്ക് '.

' നിങ്ങള്‍ക്ക് രാഘവന്‍റെ തോളില്‍ കയ്യിട്ട് നടക്കാം. അതില്‍ തെറ്റില്ല. അയാള്‍ക്ക് കാശുണ്ടല്ലോ. ഏട്ടന്‍റൊപ്പം ചാമി നടക്കുന്നതാ കുറ്റം. അവന്ന് പൈസ ഇല്ല. അതന്നെ അവന്‍റെ കുറവ്. ഞാന്‍ ഒരു കാര്യം പറയാം. ഏട്ടന്‍ എന്തോ ചെയ്തോട്ടെ. നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വരുണില്ലല്ലോ '.

' അല്ലെങ്കിലും കുറച്ചായിട്ട് നിനക്ക് ഇത്തിരി കൂടുന്നുണ്ട്. ഒരു ദിവസം ഞാന്‍ ഒതുക്കി തരുന്നുണ്ട് '.

' മേലാല്‍ എനിക്ക് നിങ്ങടെ കൂട്ടം കേള്‍ക്കണ്ടാ ' എന്നും പറഞ്ഞ് രാധ രംഗത്തില്‍ നിന്നും നിഷ്ക്രമിച്ചു.

6 comments:

  1. എല്ലാം വായിക്കുന്നുണ്ട്.

    ReplyDelete
  2. നാല് അധ്യായങ്ങളും ഒറ്റ അടിക്കു വായിച്ചു. ഫെബ്രുവരി യിലെ quota തീര്‍ന്നിട്ടില്ലല്ലോ അല്ലെ? അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  3. Smt. Typist / എഴുത്തുകാരി,

    വളരെ സന്തോഷം. എന്താണ് അഭിപ്രായമ്.

    ശ്രീ. മൂലന്‍,

    വളരെ നന്ദി, താമസിയാതെ 49, 50 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിക്കും.

    Palakkattettan.

    ReplyDelete
  4. ശ്രി. ഷെറീഫ്,
    അഭിനന്ദനങ്ങള്‍ക്ക് നന്ദി. അടുത്ത അദ്ധ്യായങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു.
    Palakkattettan.

    ReplyDelete
  5. വായനതുടരുന്നു

    ReplyDelete