Thursday, May 27, 2010

അദ്ധ്യായം 67.

ഞായറാഴ്ച രാവിലെ വേണു ഒരുങ്ങി നിന്നു. എട്ടര ആവുമ്പോഴേക്കും വിശ്വേട്ടന്‍ വെള്ളപ്പാറ കടവില്‍ എത്താമെന്ന്
പറഞ്ഞിട്ടുണ്ട്. കിട്ടുണ്ണി എവിടെയെങ്കിലും പോവുന്നതിന്ന് മുമ്പ് ചെന്ന് കാണണം.

തലേന്ന് രാമന്‍ നായര്‍ വന്നപ്പോള്‍ വിശ്വേട്ടന്‍ കിട്ടുണ്ണിയെ വിളിക്കാന്‍ വരുന്ന കാര്യം അറിയിച്ചിരുന്നു. ആ വിവരം വേണു
എഴുത്തശ്ശനോട് പറയുകയും ചെയ്തു.

' നിങ്ങളുടെ ഓരോ പോക്കണക്കേട്. നല്ല കാര്യത്തിന് ആ കഴുവേറിയെ വിളിക്കാന്‍ മനുഷ്യന്‍ മെനക്കെട്വോ. ഞാന്‍ ഒന്നും 
പറയാന്‍ വരിണില്യേ. നിങ്ങടെ കുടുംബ കാര്യത്തില്‍ എനിക്ക് തലയിടാന്‍ പാടില്ല 'എന്നാണ് അപ്പോള്‍ മറുപടി ഉണ്ടായത്.

മണി എട്ട് കഴിഞ്ഞു.

' മൂപ്പര് വന്ന് കാത്ത് നില്‍ക്കാന്‍ എട വരുത്തണ്ടാ , നീ ഇത്തിരി നേരത്തെ എറങ്ങിക്കോ ' എന്ന് എഴുത്തശ്ശന്‍ 
പറഞ്ഞതോടെ വേണു ഇറങ്ങി.

വെള്ളപ്പാറ കടവില്‍ വേണു എത്തിയതും വിശ്വനാഥന്‍ വക്കീലിന്‍റെ കാറും എത്തി.

' താന്‍ എന്നെ കാത്ത് നില്‍ക്കാന്‍ തുടങ്ങീട്ട് ഒരു പാട് സമയം ആയോ ' വക്കീല്‍ ചോദിച്ചു.

താന്‍ എത്തിയതേയുള്ളുവെന്ന് വേണു അറിയിച്ചു. കാര്‍ കിട്ടുണ്ണിയുടെ വീട്ടിലെത്തി.

ശബ്ദം കേട്ട് കിട്ടുണ്ണി ഇറങ്ങി വന്നത് തല തോര്‍ത്തിക്കൊണ്ടായിരുന്നു. അയാള്‍  നന്നായൊന്ന് ചിരിച്ച് അവരെ അകത്തേക്ക്
ക്ഷണിച്ചു.

' വക്കീലേട്ടാ, എന്തോ ഒരു വിശേഷം ഉള്ള പോലെ തോന്നുന്നുണ്ടല്ലോ ' കിട്ടുണ്ണി പറഞ്ഞു.

' ഉണ്ട്. അത് പറയാനാണ് ഞങ്ങള് വന്നത് ' വക്കീല്‍ പറഞ്ഞു ' മകന് ഒരു കല്യാണം ശരിയായി. കുട്ടിക്കും അവനും ഒരേ
തൊഴില്. കൊള്ളാവുന്ന ബന്ധം. നിശ്ചയം നടത്താമെന്ന് വിചാരിക്കുന്നു. വരുന്ന പത്താം തിയ്യതിക്കാണ് സംഗതി. താന്‍ രാധയും
കുട്ടികളും ഒക്കെയായി നേരത്തെ എത്തണം '.

' അത് പിന്നെ ചോദിക്കാനുണ്ടോ ' കിട്ടുണ്ണി പറഞ്ഞു ' ഈശ്വര നിശ്ചയം ഇതാണ് . നമ്മള് എന്തൊക്കെ കണക്ക് കൂട്ടിയാലും 
മുകളില്‍ ഒരാള്‍ എല്ലാം ഉറപ്പിച്ചിട്ടുണ്ടാവും. അതല്ലേ നടക്കൂ '.

വക്കീലൊന്ന് മൂളി. ഒരു ഇഷ്ടക്കേട് അതില്‍ നിഴലിച്ചുവോ എന്ന് വേണുവിന്ന് തോന്നി.

' നാളെ തന്നെ ഞാന്‍ അവിടേക്ക് വരുന്നുണ്ട്. നിശ്ചയത്തിന്ന് ഇനി അധിക ദിവസം  ഇല്ലല്ലോ. എന്തൊക്കെ ചെയ്യണം , ആരേയൊക്കെ വിളിക്കണം എന്നൊക്കെ ആലോചിക്കണ്ടേ '.

' പിന്നെന്താ, അങ്ങിനെയല്ലേ വേണ്ടത് ' എന്ന് വക്കിലും  പറഞ്ഞു. എത്ര പെട്ടെന്ന് അസ്വരസത്തിന്‍റെ മഞ്ഞ് ഉരുകി പോയി എന്ന് വേണു അത്ഭുതപ്പെട്ടു.

രാധ ചായയുമായി എത്തി.

' വിവരം ഒക്കെ അറിഞ്ഞല്ലോ. നേരത്തെ എത്തി വെണ്ടതൊക്കെ ചെയ്തു തരണം കേട്ടോ ' എന്ന് വക്കീല്‍ അവരോട് പറഞ്ഞു.

അവര്‍ ചിരിച്ചു.

' ചേച്ചിക്ക് സുഖം തന്നെയല്ലേ ' രാധ ചോദിച്ചു ' ഞാന്‍ അന്വേഷിച്ചു എന്ന് പറയണം കെട്ടോ '.

ചായ കുടി കഴിഞ്ഞതും ഇരുവരും ഇറങ്ങി.

' എനിക്ക് അറിയാന്‍ പാടില്ലാതെ ചോദിക്ക്യാണ്. എന്‍റെ പെങ്ങളുടെ കുട്ടിയുടെ കല്യാണത്തിന്ന് എന്നെ ക്ഷണിക്കാന്‍ വക്കീലേട്ടന്ന് അന്യന്മാരെ കൂട്ടിക്കൊണ്ടു വരേണ്ട കാര്യം എന്താണ് '.

' നിങ്ങളുടെ സ്വഭാവത്തിന്‍റെ ഗുണം കൊണ്ടു തന്നെ ' എന്നും പറഞ്ഞ് രാധ അകത്തേക്ക് ചെന്നു.

*******************************************************************

കയത്തം കുണ്ടിന്നടുത്ത് പുല്ലരിഞ്ഞു കൊണ്ടിരുന്ന വേലപ്പന്‍ വണ്ടിപ്പുരയിലേക്ക് ചാമി ചെല്ലുന്നത് കണ്ടപ്പോള്‍ പുല്ലരിയല്‍ 
നിര്‍ത്തി പുറകെ ചെന്നു. പ്രത്യേകിച്ച് ഒരു ആവശ്യം ഉണ്ടായിട്ടല്ല, എന്തിനാണ് ചാമി പോവുന്നത് എന്നറിയാനുള്ള ആകാംക്ഷ
മാത്രമേ അതിന്ന് പുറകില്‍ ഉണ്ടായിരുന്നുള്ളു.

കുണ്ടയില്‍ നിന്ന് വൈക്കോല്‍ എടുത്ത് മൂരികള്‍ക്ക് ചാമി കൊടുക്കുന്നതാണ് അയാള്‍ കാണുന്നത്.

' നീയാണോ ഇവിടുത്തെ കാന്നിന്ന് തീറ്റ കൊടുക്കുന്നത് ' അവന്‍ ചോദിച്ചു.

' അപ്പ്വോച്ചന്‍ അമ്പലം പണി നോക്കാന്‍ ചെന്നാല്‍ വരാന്‍ വൈകും. അപ്പോള്‍ ഇത് രണ്ടെണ്ണത്തിനെ ഞാന്‍ കഴുകി കെട്ടും ,
വെള്ളം കാട്ടും , വൈക്കോല്‍ കൊടുക്കും . മിണ്ടാ പ്രാണികളല്ലേ അവറ്റ '.

' അത് നന്നായി. മുമ്പേ കൂലി കിട്ടാത്ത പണിയല്ലേ നെനക്ക് ഇഷ്ടം '.

' എല്ലാം കാശും പണവും കിട്ട്യാലേ ചെയ്യൂ എന്ന് പറഞ്ഞ് ഇരിക്കാന്‍ പാട്വോ. കണ്ടില്ലാ, കേട്ടില്ലാ എന്ന് വെച്ച് ചിലതൊക്കെ
ചെയ്യെണ്ടി വരില്ലേ '.

' അത് ശരിയാണ്. എന്നാലല്ലേ ഒടലോടെ സ്വര്‍ഗ്ഗത്തില്‍ ചെല്ലൂ '.

ചാമി ഒന്നും പറഞ്ഞില്ല.

' എന്തിനാ വയസ്സാന്‍ കാലത്ത് മൂപ്പര് വണ്ടീം കാളേം ഒക്കെ വെച്ചോണ്ടിരിക്കുന്നത്. ഇതൊക്കെ വിറ്റ് തൊലച്ചിട്ട് തൊയിരത്തോടെ
ഇരുന്നൂടേ '.

' നല്ല കൂത്തായി. ഇതിന്ന് വേണ്ടീട്ടല്ലെ മൂപ്പര് വീട് വിട്ട് ഇറങ്ങിയത് '.

വേലപ്പന്‍ കാളകളുടെ അടുത്ത് ചെന്ന് നോക്കി. പിന്നെ വണ്ടിയുടേയും.

' ഇപ്പൊ ഭാരം കേറ്റാന്‍ വണ്ടി കൊണ്ടുപോണുണ്ടോ '.

' എവിടുന്ന്. ഒന്നാമത് പണ്ടത്തെ പോലെ അധികം ആരും കാളവണ്ടി വിളിക്കാറില്ല. പത്തോ മുവ്വായിരോ ചെങ്കല്ല് വാങ്ങുന്നോര്
കൂടി ലോറീലാ കടത്തുക. കാശും ലാഭം, സമയൂം കുറവ് '.

' പിന്നെ എന്തിനാ ഈ പണ്ടാരങ്ങളെ കെട്ടി തീറ്റുന്നാത് '.

' ആ , എനിക്കറിയില്ല. ഒക്കെ മൂപ്പരുടെ ഓരോരോ കേനക്കേട് '.

' മൂരികളെ ഇങ്ങിനെ കെട്ടീട്ടാല്‍ അത് ഒന്നിനും കൊള്ളാണ്ടാവും. അറക്കാന്‍ കൊടുക്കാനേ പിന്നെ പറ്റു '.

' ഉടമസ്ഥന്‍ എന്താ വേണ്ട്ച്ചാല്‍ ചെയ്തോട്ടെ. നമുക്ക് എന്താ കാര്യം '.

' നീ ഒരു കാര്യം ചെയ്യ്. അപ്പൂനോട് ഇതൊക്കെ പറഞ്ഞ് കൊട്. ഇതിനെ ഞാന്‍ നല്ല വിലയ്ക്ക് വിറ്റ് തരാം. നിര്‍ബന്ധം 
ആണെങ്കില്‍ ഇളമ്പ് രണ്ടെണ്ണത്തിനെ വാങ്ങിക്കോട്ടെ. പെരുത്ത ഉരുപ്പടി ഒഴിവാകും ചെയ്തു. കയ്യില് പത്ത് കാശും വരും '.

' നീ കച്ചോടം നടത്താന്‍ വന്നതാ '.

' നീ വരുണത് കണ്ടപ്പോള്‍ പിന്നാലെ വന്നു. അല്ലാണ്ടെ കച്ചോടം ചെയ്യാനൊന്നും വന്നതല്ല '.

' എന്നാല്‍ മിണ്ടാണ്ടിരി '.

വേലപ്പന്‍ വണ്ടി സുസൂക്ഷ്മം നിരീക്ഷിച്ചു. ആകപ്പാടെ തരക്കേടില്ല. കൊടുത്താല്‍ അസ്സല് വില കിട്ടും. എന്തെങ്കിലും പറഞ്ഞ് വില്‍പ്പിക്കണം. തരക് കിട്ടുന്ന ഏര്‍പ്പാടാണ്.

' ചാമ്യേ. ഭാരം കേറ്റാനൊന്നും ഈ വണ്ടി എടുക്കാറില്ല എന്നല്ലേ നീ പറഞ്ഞത്. പിന്നെ എന്താ ഇതിന്‍റെ ഉപയോഗം '.

' മൂപ്പര് കൊല്ലാവധി പല്ലഞ്ചാത്തനൂരിലെ പള്ളി നേര്‍ച്ചയ്ക്ക് പോവും. പിന്നെ മലയപോതിടെ അടുത്തും. അതിനേ വണ്ടി എടുക്കൂ '.

' അതിനും വേണ്ടി ഇത് നിര്‍ത്തുന്നത് പ്രാന്താണ് '.

' നെനക്ക് എന്താ നഷ്ടം. അയാളുടെ മുതല് . അയാളുടെ ഇഷ്ടം പോലെ ചെയ്തോട്ടെ '.

മൂരികള്‍ക്ക് വെള്ളം കാട്ടി വൈക്കോല്‍ ഇട്ടതും ചാമി ഇറങ്ങി, കൂടെ വേലപ്പനും.

' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ വക്കാണിക്ക്വോ ' നടക്കുന്നതിന്നിടെ വേലപ്പന്‍ ചോദിച്ചു.

' കേള്‍ക്കാതെ എന്താ ഞാന്‍ പറയ്വാ '.

' നീ മൂപ്പരോട് പറഞ്ഞ് വണ്ടീം കാളേം വില്‍പ്പിക്ക്. ഒരു സവാരി വണ്ടിയും മൂരിയും ഞാന്‍ മൂപ്പരുക്ക് വാങ്ങി കൊടുക്കാം '.

' എടാ കള്ളാ, നീ പറയാന്‍ വരും മുമ്പ് ഇതേ പറയൂ എന്ന് എനിക്ക് തോന്നി. പശു വാല് പൊക്കുന്നത് എന്തിനാണെന്ന് അറിയാന്‍ പണിക്കരുടെ അടുത്ത് ചെല്ലണോ '.

വേലപ്പന്ന് ലജ്ജ തോന്നി. എങ്ങിനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിച്ചാല്‍ കുറച്ച് കാശ് കയ്യില്‍ വരും. അത് ആലോചിച്ചിട്ടാണ് . മുടപ്പല്ലൂരില് ഒരു വീട്ടില്‍ സവാരി വണ്ടി വെറുതെ നില്‍ക്കുന്നുണ്ട്. കാറും മോട്ടോര്‍ സൈക്കിളും ഒക്കെ ആയപ്പോള്‍
വേണ്ടാതായ സാധനം. വല്ലതും കൊടുത്താല്‍ മതി. സ്ഥലം ഒഴിവാക്കി കിട്ട്യാല്‍ മതി എന്നാണ് പറഞ്ഞത്. മൂരികുട്ടികളെ
ഇഷ്ടം പൊലെ കിട്ടാനുണ്ട്.

' നെനക്ക് ഒരു വാക്കിന്‍റെ ചിലവെ ഉള്ളു. നടന്നാല്‍ എനിക്ക് പത്ത് കാശ് തടയും '.

' എന്നെക്കൊണ്ടൊന്നും പറ്റില്ല ' എന്ന് പറഞ്ഞുവെങ്കിലും അപ്പ്വോച്ചനോട് പറഞ്ഞ് നോക്കാമെന്ന് ചാമി മനസ്സില്‍ കരുതി.

അന്ന് വൈകീട്ട് വണ്ടിപ്പുരയില്‍ വെച്ച് ചാമി കുപ്പന്‍കുട്ടി എഴുത്തശ്ശനോട് ഈ കാര്യം സംസാരിച്ചു.

' നീ പറയുന്നത് കാര്യം തന്നെ ' എഴുത്തശ്ശന്‍ പറഞ്ഞു ' പാടത്തേക്ക് ചാണകൂം വളൂം കടത്താന്‍ വേണ്ടി നിര്‍ത്തിയതാണ് ഇത്. അന്നൊക്കെ പത്തര കന്നാണ് തൊഴുത്തില്‍ ഉണ്ടാവുക. പോരാത്തതിന്ന് മാടുകളും കുട്ടികളും . തല ചുമടായി
പാടത്തേക്ക് വളം കടത്തി എത്തില്ല '.

' ആ കാലം പോയില്ലേ. ഇന്ന് ചാക്ക് പടിക്ക് കൊണ്ടു വന്ന് പാടത്ത് കൊട്ടിയാല്‍ മതിയല്ലോ '.

' എന്തിനാണ് ഇതൊക്കെ എന്ന് എനിക്കും തോന്നാറുണ്ട്. പക്ഷെ പള്ളിനേര്‍ച്ചയ്ക്ക് കാള വണ്ടീല് പോവുന്നതില്‍ ഒരു അന്തസ്സുണ്ട് '.

' അതിനല്ലേ നമ്മള് സവാരി വണ്ടി വാങ്ങുന്നത് '.

' എന്നാല്‍ നെന്‍റെ ഇഷ്ടം പോലെ ചെയ്തോ. കയ്യിന്ന് പത്ത് പൈസ കൂട്ടാന്‍ ഞാനില്ല '.

' അതൊന്നും കൂടാതെ നോക്കട്ടെ '.

വേലപ്പന്ന് ഒരു ഉപകാരം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാമിക്ക് സന്തോഷം തോന്നി.

അദ്ധ്യായം - 66.

മഴ പിന്‍വലിഞ്ഞതിന്ന് ശേഷം സുഖകരമായ കാലാവസ്ഥയാണ്. കളപ്പുരയിലെ പട്ട മാറ്റി ഓട് മേഞ്ഞു കഴിഞ്ഞു. മുക്കോടില്‍ 
കാറയിട്ടതോടെ വീടിന്ന് മൊത്തത്തില്‍ ഒരു ഭംഗി കൈവന്നു. സന്ധ്യ മയങ്ങിയാല്‍ കുറെ കുട്ടികളും കുറച്ച് മുതിര്‍ന്നവരും 
അവിടെയെത്തും. അത്താഴത്തിന്ന് സമയമാവുന്നത് വരെ പിന്നെ ക്ലാസ്സാണ്.

രണ്ടാം പഞ്ചയ്ക്ക് നട്ട നെല്‍ചെടികള്‍ കരിഞ്ഞാറ് പേര്‍ന്ന് ചിനച്ച് തുടങ്ങി. അമ്പലം പണിയും വായനയും കഴിഞ്ഞ്
ബാക്കിയുള്ള പകല്‍ സമയത്ത് വേണു പാടത്ത് ചെല്ലാന്‍ തുടങ്ങി. എഴുത്തശ്ശന്‍റെ നിര്‍ബന്ധവും ചാമിയുടെ പ്രേരണയുമാണ്
അതിന്ന് കാരണം .

' അമ്മാമേ ' ഒരു ദിവസം വേണു എഴുത്തശ്ശനോട് പറഞ്ഞു ' നിങ്ങളുടെ കൂടെ പാടത്ത് നോക്കാന്‍ വന്ന് ഇപ്പോള്‍
എനിക്കും ഇടക്ക് ഇതൊക്കെ വന്ന് നോക്കിയില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ തോന്നുന്നു '

' അപ്പൊ നീ ഒരു കൃഷിക്കാരനായി ' എഴുത്തശ്ശന്‍ പറഞ്ഞു ' നല്ലൊരു കൃഷിക്കാരന്ന് വിളയിറക്കിയ ദിവസം മുതല്‍ 
കൊയ്ത്ത് കഴിയും വരെ ഓരോ നിമിഷവും ചെടികളുടെ വളര്‍ച്ച നോക്കി നില്‍ക്കാതിരിക്കാനാവില്ല. മക്കളുടെ കയ്യോ കാലോ വളരുന്നത് എന്ന് അച്ഛനും അമ്മയും നോക്കിയിരിക്കും എന്ന് പറയാറില്ലേ. അത് പോലെ തന്നെ ഇതും '.

' ഒക്കെ ഒരു ശീലം ആവാനുണ്ട് ' ചാമി പറഞ്ഞു ' പിന്നെ ഒരു നേരം ഞാനില്ലെങ്കിലും മൊതലാളി ഒക്കെ നോക്കി നടത്തും '.

' അതിന് എന്നെ പിരിഞ്ഞ് എങ്കിട്ടെങ്കിലും പോവാന്‍ ഞാന്‍ ചാമിയെ സമ്മതിച്ചിട്ട് വേണ്ടേ '.

വയലിലെ വെള്ളത്തില്‍ എഴുത്തശ്ശന്‍ ചാതികള്‍ വട്ടത്തില്‍ കറങ്ങുന്നുണ്ട്. ചേരിന്‍റെ തണലില്‍ പുഴം കാറ്റും കൊണ്ട് നില്‍ക്കാന്‍ 
ബഹുസുഖം. ഏത് എയര്‍കണ്ടീഷണറിനും ഇത്ര സുഖം പകരാനാവില്ല എന്ന് വേണു ഓര്‍ത്തു

' അപ്പ്വൊച്ചോ, നമുക്ക് ഇത്തിരി പൊടി ഇടണ്ടേ ' ചാമി ചോദിച്ചു.

' വരെട്ടെടാ. അടിവളം ഇട്ടത് പിടിച്ചു കഴിഞ്ഞിട്ടില്ല. തോരെ തോരെ വളം കൊണ്ട്വോയി കൊട്ടീട്ട് എന്താ ഗുണം. പഞ്ച
മദാളിച്ച് വീഴും. നെല്ലൊന്നും കിട്ടില്ല '.

' അത് ശര്യാണ്. നെല്ലിന്‍റെ കറുപ്പ് വിട്ടിട്ടില്ല '.

' നോക്ക് വേണ്വോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇപ്പൊ വളം ഇട്ടതിന്‍റെ പശിമ തീര്‍ന്നാല്‍ ഇലയ്ക്കൊക്കെ ഒരു മഞ്ഞ നെറം വരും.
അത് കണ്ടതും പാകത്തിന് പൊടി ഇടണം '.

' അമ്മാമേ , ഇത്തിരി അധികം ഇട്ടൂന്ന് വെച്ച് എന്താ ദോഷം '.

' നീയ് രാവിലെ എത്ര ഇഡ്ളി തിന്നും '.

' നാല് '.

' ഒരു നാല്‍പ്പതെണ്ണം വെളമ്പീന്ന് വെക്ക്. എന്താ ചെയ്യാ '.

' കൂടിയാല്‍ ഒന്നോ രണ്ടോ എണ്ണം കൂടി അധികം തിന്നും. ബാക്കി വേണ്ടാന്ന് വെക്കും '.

' അതന്യാ ഈ കാര്യത്തിലും. ചെടിക്ക് വേണ്ട വളത്തിന്ന് ഒരു കണക്കുണ്ട്. കൂടുതലായാല്‍ അതോണ്ട് ഉപകാരം ഇല്ലാതെ പോവും '.

ആകാശ മേലാപ്പിലൊരു വെളുത്ത വരയിട്ട് യന്ത്ര പക്ഷി പറന്നു പോയി.

' എന്താണ്ടാ ചാമ്യേ. വല്ലാത്തൊരു ദാഹം ' എഴുത്തശ്ശന്‍ പറഞ്ഞു ' വെയിലിന് അസ്സല് ചൂടുണ്ട് '.

' അപ്പ്വോച്ചോ അതൊന്ന്വല്ലാ സംഗതി . നിങ്ങള് രാവിലെ ദോശയല്ലേ തിന്നത്. അതാവും. നമുക്കൊക്കെ കഞ്ഞീം വെള്ളച്ചോറും ഉണ്ടാ പഴക്കം '.

' നമുക്ക് കളപ്പുരയിലേക്ക് പോയാലോ ' വേണു ചോദിച്ചു.

' വേണ്ടാ. ഇവിടെ നിന്നാല്‍ ഒഴിഞ്ഞ കാറ്റ് കിട്ടും. പഞ്ചയും കാണാം. ഒരു ഭാഗത്ത് ചെന്നിരിക്കണ്ട താമസം കണ്ണ് അടഞ്ഞോളും. പിന്നെ രാത്രി കണ്ണില്‍ കുത്ത്യാല്‍ ഉറക്കം വരില്ല. പോരാത്തതിന് ചെക്കന്മാര് കന്ന് മേച്ച് മടങ്ങി വരാറായി.
നോക്കി നിന്നില്ലെങ്കില്‍ കന്നിനെ പഞ്ചയില്‍ ചാടിക്കും '.

' ഞാന്‍ പോയി വെള്ളം കൊണ്ടു വരാം 'എന്ന് ചാമി പറഞ്ഞു. അപ്പോഴാണ് തലയില്‍ ഉണക്കചുള്ളലിന്‍റെ കെട്ടും ഏന്തി വെള്ളച്ചി വരുന്നത്.

' എന്താടി ഇന്ന് പണിയൊന്നൂല്യേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' പൊള്ള കളയൊക്കെ പൊന്തി വരുണുണ്ട്. ഒരാഴ്ച കഴിഞ്ഞാലേ വലിക്കാന്‍ നീട്ടം ഉണ്ടാവൂ '.

' നീ കളപ്പുരേല്‍ ചെന്ന് ഒരു തോണ്ടി പാനീല് കൊറച്ച് വെള്ളം കൊണ്ടു വാ '.

അവള്‍ പോയി വെള്ളവുമായി വന്നത് ' ഏതോ ഒരു മൊട്ടച്ചി കൊളപ്പുരടെ തിണ്ടിമ്പില് കെടക്കുണൂ ' എന്ന വാര്‍ത്തയുമായിട്ടാണ്.

മൂന്ന് പേരും മുഖത്തോട് മുഖം നോക്കി. വെള്ളച്ചി പറഞ്ഞ രൂപത്തിലുള്ള ആരേയും  അവര്‍ക്ക് ഓര്‍മ്മ തോന്നുന്നില്ല.
ചിലപ്പോള്‍ ഭിക്ഷ യാചിച്ച് വന്ന വല്ലവരും ആവുമോ. എങ്കില്‍ ആ സ്ത്രീക്ക് തിണ്ണയില്‍ കയറി കിടക്കാന്‍ ധൈര്യം തോന്നുമോ.

' ഞാന്‍ പോയി അതിനെ അവിടുന്ന് ആട്ടി വിടാം ' എന്നും പറഞ്ഞ് ചാമി പോവാനൊരുങ്ങി.

' വേണ്ടാ, ഞാന്‍ ചെന്ന് നോക്കിയിട്ട് ഇപ്പൊ തന്നെ വരാം  ' എന്നും പറഞ്ഞ് വേണു കളപ്പുരയിലേക്ക് നടന്നു.

കളപ്പുരയുടെ ഉമ്മറതിണ്ടില്‍ പ്രായം ചെന്ന ഒരു സ്ത്രി കിടക്കുന്നു. വെള്ള ചേലയാണ് വേഷം. തല മുണ്ഡനം ചെയ്തിട്ടുണ്ട്. അരികിലായി പെരുങ്കായത്തിന്‍റെ ഒരു സഞ്ചി.

' ആരാ, എന്താ ഇവിടെ കിടക്കുന്നത് ' വേണു ചോദിച്ചു.

വൃദ്ധ പിടഞ്ഞെണീറ്റു. കൈകള്‍ കൂപ്പി വേണുവിനെ തൊഴുതു.

' ഞാന്‍ പാര്‍വതി അമ്മാള്‍. മുമ്പ് വന്നിട്ടുണ്ട്. അന്ന് എനിക്ക് നൂറ് ഉറുപ്പിക തന്ന് സഹായിച്ചിട്ടുണ്ട് '.

വേണുവിന്ന് ഓര്‍മ്മ വന്നു. അന്നത്തെ രൂപം അല്ല ഇന്നുള്ളത്. അന്ന് പച്ച ചേലയൊക്കെ ചുറ്റി വെളുത്ത മുടി ചീകി കെട്ടി സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തി നല്ല ഐശ്വര്യം തോന്നിച്ചിരുന്നു.

' എന്താ വേണ്ടത് ' വേണു ചോദിച്ചു.

' ഒന്നും വേണ്ടീട്ടല്ല ' വൃദ്ധ പറഞ്ഞു ' അന്ന് തമ്പുരാന്‍ തന്ന പണവും കൊണ്ട് സ്വാമിയെ ചികിത്സിക്കാന്ന് വിചാരിച്ചതാ. ഒന്നും വേണ്ടാ. അതോണ്ട് നിനക്ക് പത്ത് ദിവസത്തേക്ക് അരി വാങ്ങി കഞ്ഞി വെച്ചൂടെ. എന്ത് ചികിത്സിച്ചിട്ടും ഒരു കാര്യൂല്യാ.
എനിക്ക് ഇനി അധികം ഈടില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു '.

' എന്നിട്ട് മരുന്നൊന്നും വാങ്ങിച്ചില്ലെ '.

' അതൊന്നും വേണ്ടി വന്നില്ല. സ്വാമി പറഞ്ഞതു പോലെ തന്നെ ആയി. ഒരാഴ്ച തികച്ചും കഴിഞ്ഞില്ല. നേരം പുലര്‍ന്നപ്പോള്‍ സ്വാമി വിളിച്ചിട്ട് മിണ്ടിണില്ല. ഉറക്കത്തിലേ പോയി. ഭാഗ്യവാന്‍ '.

പാര്‍വതി അമ്മാള്‍ ചേലയുടെ തലപ്പുകൊണ്ട് മുഖം അമര്‍ത്തി തുടച്ചു. എന്തോ ആലോചിച്ച് അവര്‍ കുറെ നേരം ഇരുന്നു.

' ഗ്രാമക്കാരൊക്കെ കൂടി ശവ ദഹനം നടത്തി. ക്രിയകളും ചെയ്യിച്ചു. അതോടെ എല്ലാവരും ഒഴിഞ്ഞു. കുറച്ച് ദിവസം 
അടുത്തുള്ളവര് വന്നിട്ടുണ്ടായിരുന്നു. ഇപ്പൊ ആരും വരാറില്ല '.

വേണുവിന് മനസ്സില്‍ വേദന തോന്നി. പാവം. ജീവിത സായാഹ്നത്തില്‍ അനാഥയായി കഴിയാനാണ് യോഗം .

' പകല് അന്ത്യോളം എവിടേക്കെങ്കിലും ഒക്കെ ചെന്നിട്ട് സമയം പോവും. രാത്രി ആയാലാണ് കഷ്ടം. ഓരോന്ന് ആലോചിച്ച്
കിടക്കും. ഒറ്റ പോള കണ്ണടയ്ക്കാന്‍ പറ്റാറില്ല ' അവര്‍  സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു.

' വയസ്സായീച്ചാലും ഞാനും ഒരു മനുഷ്യ ജീവിയല്ലേ. ചെലപ്പൊ മഠത്തിന്‍റെ മുറ്റത്തിന്ന് രാത്രി നേരത്ത് ശബ്ദം കേള്‍ക്കും . എന്താ
ചെയ്യാ. നാരായണാന്ന് ജപിച്ച് കണ്ണടച്ച് കിടക്കും '.

' വെള്ളോ വല്ലതും വേണോ ' വേണു അന്വേഷിച്ചു.

' ഒന്നും വേണ്ടാ ' അവര്‍ തുടര്‍ന്നു ' ചില രാത്രീല് സ്വാമി എന്‍റെ അടുത്ത് വരും, പാര്‍വതീന്നും വിളിച്ചിട്ട്. അദ്ദേഹം 
ഇരിക്കുമ്പൊ സ്നേഹിച്ചിട്ടന്നേയുള്ളു. പക്ഷെ മരിച്ച ശേഷം  എന്താ ഉള്ളില് എന്ന് നമുക്ക് അറിയില്ലല്ലൊ. ഇരിക്കുമ്പൊ
സ്നേഹിച്ചോര് മരിച്ചാല്‍ വെറുക്കും എന്ന് പറഞ്ഞ് കേട്ടിട്ടും ഉണ്ട് '.

' അമ്മയ്ക്ക് കൂട്ടിന് ആരും ഇല്ലേ '.

' ആരൂല്യാ. ഭഗവാന്‍ തന്നെ തുണ '.

' രാത്രി അടുത്ത വീട്ടില് ചെന്ന് കിടന്നൂടേ '.

' അതിനൊക്കെ ശ്രമിച്ചു. ഇപ്പൊ കിടക്കുന്നതില് വിരോധം ഉണ്ടായിട്ടല്ല , കുറച്ച് കാലം കഴിഞ്ഞ് വയ്യാതെ കിടപ്പിലായാല്‍ 
അതൊക്കെ ബുദ്ധിമുട്ടാവും എന്നും പറഞ്ഞ് ആരും സമ്മതിക്കിണില്ല '.

വൃദ്ധയുടെ വിഷമങ്ങളോര്‍ത്ത് വേണു ഇരുന്നു. വാര്‍ദ്ധക്യ കാലത്തെ ഏകാന്തത അസഹ്യമാണ്. എന്തൊരു ക്രൂരമായ വിധിയാണ് അവരുടേത്.

' ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ തമ്പുരാന്‍ ദേഷ്യപ്പെട്വോ ' അവര്‍ ചോദിച്ചു.

' എനിക്ക് ഈ തിണ്ടില് കിടന്നുറങ്ങാനുള്ള സമ്മതം തര്വോ. ഒന്നും തരണ്ടാ. ഞാന്‍ ആരോടെങ്കിലും പിച്ച തെണ്ടി വല്ലതും
ഉണ്ടാക്കി കഴിക്കാം '.

' ഇത്തിരി ആഹാരം തരുന്നതില്‍ വിരോധം ഒന്നും ഉണ്ടായിട്ടല്ല ' വേണു പറഞ്ഞ് നിര്‍ത്തും മുമ്പേ അവര്‍ ഇടപെട്ടു.

' ഞാന്‍ എന്നെ കൊണ്ട് ആവുന്ന പണിയൊക്കെ ചെയ്യാം. പാത്രം കഴുകി തരാം , മുറ്റം അടിക്കാം . തുണി തിരുമ്പാം . സമ്മതാച്ചാല്‍ ശമയലും ചെയ്യാം. പക്ഷെ ഇറച്ചീം മീനും ഒന്നും ആവില്യാ. അതൊന്നും ചെയ്ത് ശീലിച്ചിട്ടില്ല '.

' അപ്പോള്‍  മഠം '.

' കൊടുക്കുന്നൂന്ന് പറഞ്ഞാല്‍ വാങ്ങാന്‍ ആള് ഇഷ്ടം പോലെ ഗ്രാമത്തില്‍ തന്നെയുണ്ട്. പക്ഷെ എല്ലാരും വില കുറച്ചേ
ചോദിക്കൂ. എന്ത് കിട്ട്യാലും അത് ഞാന്‍ തമ്പുരാന്‍റെ കയ്യില്‍ തരാം '.

അങ്ങിനെ ആവാമെന്നോ, ആവില്ലെന്നോ പറയാനറിയാതെ വേണു ഇരുന്നു. പാര്‍വതി അമ്മാളിന്‍റെ ദുരിതം മനസ്സിനെ വല്ലാതെ
സ്പര്‍ശിച്ചു. ഓര്‍മ്മ വെക്കുന്നതിന്ന് മുമ്പ് മണ്‍ മറഞ്ഞ തന്‍റെ അമ്മയാണ് ഇത്തരം ഒരു അവസ്ഥയിലെങ്കില്‍ എന്നൊരു തോന്നല്‍
അയാളുടെ ഉള്ളില്‍ കടന്നു.

' എന്താ ഒന്നും പറയാത്തത് ' പാര്‍വതി അമ്മാളിന്‍റെ ശബ്ദം വേണുവിനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.

' ഹേയ്, ഓരോന്ന് ആലോചിച്ചിരുന്നതാണ് '.

' എനിക്ക് തല ചായ്ക്കാനൊരിടം തര്വോ'.

' വിഷമിക്കണ്ടാ ' വേണു പറഞ്ഞു ' എന്തിനും വഴിയുണ്ട്. ഇപ്പോള്‍ പൊയ്ക്കോളൂ. മഠമൊന്നും വില്‍ക്കണ്ടാ. പോരണംന്ന് തോന്നിയാല്‍ പോന്നോളൂ. ഇവിടെ കൂടാം. ഒരു മകന്‍റെ അടുത്താണെന്ന് വിചാരിച്ചാല്‍ മതി '.

' ഈശ്വരാ ' പാര്‍വതി അമ്മാള്‍ മേല്‍പ്പോട്ട് നോക്കി കയ്യുയര്‍ത്തി ' പെറ്റില്ലെങ്കിലെന്താ, ഇത്ര നല്ല മനസ്സുള്ള ഒരു പുത്രനെ തന്നല്ലോ. അത് മതി '.

അവര്‍ കണ്ണ് തുടച്ചു. മെല്ലെ എഴുന്നേറ്റ് വേണുവിന്‍റെ ശിരസ്സില്‍ കൈ വെച്ചു. ആ കൈകള്‍ വിറച്ചു.

Sunday, May 9, 2010

അദ്ധ്യായം - 65.

അമ്പലത്തില്‍ പുതിയൊരു ശാന്തിക്കാരനെ നിയമിക്കണമെന്ന ആവശ്യം  ഉയര്‍ന്നപ്പോള്‍ താന്‍ ഒരാളെ അയക്കാമെന്ന് ഉടമസ്ഥന്‍ തിരുമേനി ഏറ്റിരുന്നു. പഠിപ്പൊക്കെ ഉള്ള ആളാണ്, പൂജാദി കര്‍മ്മങ്ങളൊക്കെ നന്നായി അറിയും ,
സംസാരിച്ച് നോക്കിയിട്ട് പറ്റുമെന്ന് നിങ്ങള്‍ക്കൊക്കെ തോന്നിയാല്‍ നമുക്കയാളെ ജോലിക്ക് എടുക്കാം എന്നൊക്കെ
അദ്ദേഹം പറഞ്ഞിരുന്നു. അമ്പലത്തില്‍ അത്യാവശ്യം ആളുകള്‍ തൊഴാന്‍ എത്തി തുടങ്ങി. മണ്ഡലകാലമായാല്‍ 
വരുന്നവരുടെ എണ്ണം ഇനിയും കൂടും. മുട്ടു ശാന്തിക്ക് വരുന്ന കുട്ടി തീരെ പോരാ.

' എനിക്ക് ഇന്ന് നൂറ്റെട്ട് കൂട്ടം കാര്യങ്ങളുണ്ട്. ഇന്നലെ രാത്രി യാത്രയിലായതോണ്ട് ഒരു പോള കണ്ണ് അടക്കാന്‍ 
പറ്റിയില്ല. പാര്‍ട്ടി കാര്യത്തിന്ന് വേണ്ടി ഒരാഴ്ച അലഞ്ഞതിന്‍റെ ക്ഷീണം നല്ലോണം ഉണ്ട്. ശാന്തിക്കാരനോട്
സംസാരിക്കാന്‍ കമ്മിറ്റിക്കാര് എല്ലാവരും ഉണ്ടാവണം എന്ന് പറഞ്ഞതോണ്ട് മാത്രം വന്നതാണ് ' സ്വാമിനാഥന്‍ അക്ഷമ പ്രകടിപ്പിച്ചു.

' എട്ടരയ്ക്ക് മുമ്പ് എത്തുംന്നല്ലേ പറഞ്ഞത്. അതിന്ന് ഇനിയും സമയം ഉണ്ടല്ലോ ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്തൊക്കെയാ തലസ്ഥാനത്ത് പുതിയ വിശേഷങ്ങള് ' മേനോന് അതാണ് അറിയേണ്ടത്.

' എലക്ഷന്‍ വരുന്നു. അതന്നെ പ്രധാന വാര്‍ത്ത '.

' എന്തിനാ നിങ്ങള് ഇങ്ങിനെ ഒരു തുക്കടാ പാര്‍ട്ടീല് നിക്കുന്നത് ' നാണു നായര്‍ ചോദിച്ചു ' അതിന്ന് പകരം
കോണ്‍ഗ്രസ്സിലോ, കമ്യൂണിസ്റ്റിലോ ചേര്‍ന്നാല്‍ ഒരു നെലേല് എത്തില്ലേ '.

' നിങ്ങള്‍ക്ക് അറിഞ്ഞൂടാഞ്ഞിട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടീല് ചേരണംച്ചാലേ അത് അത്ര എളുപ്പം അല്ല. അവര്
നമ്മടെ ജാതകൂം പഞ്ചാംഗൂം വരെ നോക്കിയിട്ടേ മെമ്പര്‍ഷിപ്പ് തരുള്ളു. പുതുതായി വരുന്നത് എങ്ങിനെയുള്ള
ആളാണ്, പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരായി വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടോ , പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍
സഹകരിച്ചിട്ടുണ്ടോ എന്നൊക്കെ സൂക്ഷ്മമായി പരിശോധിക്കും. എന്നിട്ട് അംഗത്വം കിട്ടിയാലോ ഒരു നെലേല്
എത്തണംച്ചാല്‍ ഇത്തിരി പാട് പെടണം '.

' എന്നാല്‍ പിന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നൂടേ '.

' നല്ല കാര്യായി. അവീടെ നിര നിരയായി കിടക്കുന്നുണ്ട് നേതാക്കന്മാര് . നമ്മള് ചെന്നാലേ ഒടുക്കത്തെ
ഒന്നാമനാവും. കിണഞ്ഞ് ശ്രമിച്ചാല്‍ വല്ല മണ്ഡലം കമ്മിറ്റിയില്‍ കേറി ചടഞ്ഞു കൂടാം , എളുപ്പത്തില്‍  
അതിനപ്പുറത്തേക്ക് കടക്കാന്‍ പറ്റില്ല '.

' അപ്പൊ തിരക്കില്ലാത്ത ഇടം നോക്കി ചെന്നൂന്ന് സാരം '.

' സത്യം അതാണ് . നമ്മുടെ നാട്ടില് എന്നും കൂട്ടു കക്ഷി ഭരണം മാത്രമേ ഉണ്ടാവൂ. ഏതെങ്കിലും വലിയ
പാര്‍ട്ടിയുടെ കൂടെ നിന്ന് അവരുടെ സഹായത്തോടെ ജയിച്ച് കുറച്ച് സീറ്റ് നേടണം. അത് കഴിഞ്ഞാല്‍ വില
പേശലായി. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ചെറിയ പാര്‍ട്ടികളില്‍ അംഗമാവുന്നതാണ് നല്ലത്. പിന്നെ വേറൊരു
കാര്യം കൂടിയുണ്ട് ' അയാള്‍ നിര്‍ത്തി.

' അതെന്താ ' എല്ലാവര്‍ക്കും അതറിയാന്‍ ആകാംക്ഷയായി.

' തിരഞ്ഞെടുപ്പ് കമ്മിറ്റിയുണ്ടാക്കുമ്പോള്‍ ചെറിയ പാര്‍ട്ടിക്കാര്‍ക്കും പ്രാതിനിധ്യം കിട്ടും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കൂടി ചെറിയ പാര്‍ട്ടിയുടെ പ്രതിനിധിക്ക് വേദിയിലാണ് സ്ഥാനം . നേരെ മറിച്ച് വലിയ പാര്‍ട്ടിയിലെ
ഇടത്തരം നേതാവിന്ന് അവിടെ കേറാന്‍ കൂടി ഒക്കില്ല '.

രാഷ്ട്രീയം പറഞ്ഞിരിക്കുന്നതിന്നിടയില്‍ അകലെ നിന്നും വരമ്പിലൂടെ ഒരു ടി വി. എസ്. ഓടി അടുക്കുന്നത് കണ്ടു.
അമ്പല മതിലിന്നരുകില്‍ വാഹനം നിറുത്തി ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. പാന്‍റും ഷര്‍ട്ടുമാണ് വേഷം. കയ്യിലൊരു
ചെറിയ ഹാന്‍ഡ് ബാഗുണ്ട്. അയാള്‍ അവര്‍ക്കു നേരെ നടന്നടുത്തു.

' ആരാ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇവിടെ പൂജക്ക് ഒരാളെ ആവശ്യം ഉണ്ട്, ചെന്നു കാണണംന്ന് മനയ്ക്കലില്‍ നിന്ന് പറഞ്ഞയച്ചിരുന്നു '.

' അതുവ്വ്. ആരാ പൂജക്കാരന്‍ '.

' ഞാന്‍ തന്നെ '.

എല്ലാവര്‍ക്കും അത്ഭുതം തോന്നി. പൂജക്ക് വന്ന ആള്‍ തന്നയാണോ ഇത്. വേണു ആഗതനെ ശ്രദ്ധിച്ചു. ആ
ചെറുപ്പക്കാരന്‍റെ മുഖത്ത് ആത്മവിശ്വാസം തെളിഞ്ഞു കാണാനുണ്ടായിരുന്നു.

' എങ്ങന്യാ ഈ വഴി മനസ്സിലായത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ചോദിച്ചറിഞ്ഞു. പുഴടെ അക്കരെ വണ്ടി വെച്ചിട്ട് ഇറങ്ങി കടക്കാംന്ന് വെച്ചാല്‍ ഈ വേഷം പറ്റില്ല. നനയും. 
അപ്പോള്‍ ഇത്തിരി ദൂരം കൂടിയാലും പാലം ചുറ്റി വരാംന്ന് വെച്ചു. നാല് കിലോമീറ്ററ് അത്ര അധികം ദൂരം 
ഒന്നുമല്ല. അഞ്ചാറിടത്ത് കഴായ ഉള്ളത് മാത്രേ വിഷമമുള്ളു '.

' ഇപ്പൊ എവിടേക്കാ പോണത് '.

' ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുണ്ട്. അവിടുന്ന് കിട്ടുന്നതോണ്ട് തികയില്ല. ട്യൂഷന്‍ എടുക്കാച്ചാല്‍ 
പഠിക്കാന്‍ വരുന്ന കുട്ടികള് പലേ ക്ലാസ്സില്‍ ഉള്ളവരായിരിക്കും. അത് ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ
അറിയുന്ന ഈ തൊഴില്‍ ചെയ്യാന്ന് കരുതി '.

' ഇവിടുന്ന് അത്രക്ക് വരുമ്പടി കിട്ടുംന്ന് തോന്നുന്നുണ്ടോ '.

' അതില്ല. ട്യൂട്ടോറിയല്‍ കോളേജില്‍ നിന്ന് കിട്ടുന്നതിന്ന് പുറമേ കുറച്ചും കൂടി വരുമാനം. അത്രേ ഞാനും
കണക്കാക്കുന്നുള്ളു '.

' അപ്പൊ ശാന്തിപ്പണീം പഠിപ്പിക്കലും ഒന്നിച്ച് കൊണ്ടു പോവാംന്നാണോ വിചാരിക്കുന്നത് '.

' അതെ '.

' ഇവിടെ സ്ഥിരം ഒരാള് വേണം എന്നാ ഉദ്ദേശം. എപ്പോഴെങ്കിലും വന്നിട്ട് പോവാന്‍ പറ്റുന്ന പണിയാണോ
അമ്പലത്തിലേത് '.

' എനിക്ക് വിരോധം ഇല്യാ. മുഴുവന്‍ നേരൂം ഇവിടെ തന്നെ കൂടാം. പക്ഷെ അതിനനുസരിച്ചുള്ള ശമ്പളം 
തരേണ്ടി വരും '.

' നിങ്ങള് ആള് മോശക്കാരനല്ലല്ലോ '.

' മോശക്കാരനായാല്‍ ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ലല്ലോ '.

' എന്നാലും ഈ പണിക്കൊക്കെ പ്രതിഫലം ചോദിച്ച് വാങ്ങാന്‍ പാടുണ്ടോ '.

' എന്തെ പാടില്ലാന്ന് തോന്നാന്‍. ഒരു പനി വന്നിട്ട് ഡോക്ടറുടെ അടുത്ത് ചെന്നാല്‍ അയാള് പറഞ്ഞ ഫീസ് കൊടുക്കാതെ പരിശോദിക്കില്ലല്ലോ. എന്തെങ്കിലും കേസും കൊണ്ട് വക്കീലിന്‍റെ അടുത്ത് ചെന്നാല്‍ മതി. മുടിപ്പിച്ച് തരും. അതൊന്നും 
തെറ്റല്ലെങ്കില്‍ ഞാന്‍ ചോദിച്ചതും തെറ്റല്ല '.

' കാലം പോയ പോക്കേ ' നാണു നായരുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായി.

' ശരിയാണ്. കാലം മാറി. അത്ര വലിയ സമ്പന്നരൊന്നും അല്ലെങ്കിലും കഴിഞ്ഞു കൂടാനുള്ള വകയൊക്കെ ഇല്ലത്തില്‍ 
ഉണ്ടായിരുന്നു. നിങ്ങള് പറഞ്ഞ കാലം പോവുന്ന കൂട്ടത്തില്‍ അതൊക്കെ തട്ടി പറിച്ചുകൊണ്ട് പോയി. ഇന്ന് അതൊക്കെ വല്ലവനും അനുഭവിക്കുന്നു. വീട്ടില്‍ വയസ്സായ അച്ഛനും അമ്മയും ഉണ്ട്. താഴെ ഒരു അനുജത്തിയും. രക്ഷിതാക്കളെ
നോക്കണം. അനുജത്തിയെ പഠിപ്പിക്കണം. അവളെ നല്ല ഒരുത്തനെ ഏല്‍പ്പിക്കണം. അതിന്ന് സമ്പാദിക്കാതെ പറ്റില്ലല്ലോ '.

' ആട്ടെ, എത്ര വരെ പഠിച്ചിട്ടുണ്ട് ' നാണു നായര്‍ക്ക് അത് അറിയണം.

' ശാന്തിക്കരന്‍റെ പണിക്ക് പഠിപ്പ് ഒരു കാര്യമല്ലാന്നാ കരുത്യേത്. അതോണ്ട് ഞാന്‍ സര്‍ട്ടിഫിക്കറ്റൊന്നും എടുത്തിട്ടില്ല '.

' കുട്ടീ , സര്‍ട്ടിഫിക്കറ്റൊന്നും നോക്കാനല്ല ചോദിച്ചത് ' മേനോന്‍ പറഞ്ഞു ' അറിഞ്ഞിരിക്കാലോ എന്ന് വിചാരിച്ച്
ചോദിച്ചതാ '.

' അതോണ്ട് വൈഷമ്യം ഒന്നൂല്യാ. ഡിഗ്രി ഉണ്ട്. പിന്നെ ബി.എഡും '.

' മാഷ് പണിക്കൊന്നും ശ്രമിച്ചില്ലേ '.

' നല്ല മാര്‍ക്ക് വാങ്ങി ജയിച്ചാല്‍ ജോലിക്ക് ബുദ്ധിമുട്ടില്ലാന്നാ പഠിക്കുന്ന കാലത്ത് വിചാരിച്ചിരുന്നത്.എത്ര മാര്‍ക്ക്
കിട്ടീട്ടും കാര്യമില്ല , തിരുമൂല്‍ കാഴ്ച വെക്കാന്‍ നല്ലോണം കയ്യിലുണ്ടാവണം , എന്നാലേ ജോലി കിട്ടൂ എന്നൊക്കെ
പിന്നീടാ അറിഞ്ഞത്. എന്‍റെ കുടുംബത്തില്‍ അതിന്നുള്ള വകയില്ല. അന്യ നാട്ടില്‍ ചെന്നാല്‍ വല്ല പണിയും  കിട്ടും എന്ന് എല്ലാരും പറയുന്നുണ്ട്. ചിലപ്പോള്‍ ബോംബേലോ മദിരാശിയിലോ ചെന്നാല്‍ കിട്ടിയേക്കും. അപ്പോള്‍ അച്ഛനും അമ്മക്കും 
അനുജത്തിക്കും കൂട്ടിന്ന് ആരാ ഉള്ളത്. ദൈവം കടാക്ഷിച്ച് എന്നെങ്കിലും പി. എസ്. സി. എഴുതി കിട്ടിയാല്‍ രക്ഷപ്പെടും. അത് വരെ ഇങ്ങിനെയൊക്കെ കഴിയണം  '.

ആ ചെറുപ്പക്കാരനോട് എല്ലാവര്‍ക്കും ബഹുമാനമാണ് തോന്നിയത്. ഉത്തരവാദിത്വബോധം ഉള്ളവന്‍. കാര്യം വളച്ചുകെട്ടില്ലാതെ പറയുന്നവന്‍.

' പൂജാദികളൊക്കെ പഠിച്ചിട്ടുണ്ടോ '.

' ഉവ്വ് '.

' ഇന്നത്തെ കാലത്ത് ഇതോണ്ട് എന്തെങ്കിലും കിട്ടാറുണ്ടോ '.

' ഞാന്‍ പറഞ്ഞില്ലേ പഴയ കാലം അല്ലാന്ന്. ജനങ്ങള്‍ക്ക് മുമ്പത്തെക്കാളും ഭക്തി കൂടീട്ടുണ്ട് എന്നാ അച്ഛന്‍ പറയാറ്.
ഗണപതി ഹോമം , സുദര്‍ശന ഹോമം , നാഗപൂജ ' ഭഗവത്സേവ എന്നിവയൊക്കെ ചെയ്യണം എന്നു പറഞ്ഞ് ധാരാളം
ആളുകള്‍ വരറുണ്ട്. അതാതിന്ന് വേണ്ട സാധനങ്ങളുടെ ചാര്‍ത്ത് എഴുതി കൊടുക്കും. ദക്ഷിണ ഇത്ര വേണംന്ന് ആദ്യം 
തന്നെ പറയും. എല്ലാം കഴിഞ്ഞ് അതിന്ന് കൂട്ടം കൂടാന്‍ നിക്കണ്ടല്ലോ '.

' അത് നല്ലത് തന്നെ '.

' കിട്ടുന്ന സാധനങ്ങളും പണവും കൊണ്ട് കഷ്ടപ്പാടില്ലാതെ കഴിഞ്ഞു കൂടുന്നു. പണ്ട് ഞങ്ങള്‍ക്ക് സ്വത്ത് ഉണ്ടായിരുന്നു
എന്ന് പറഞ്ഞിരുന്നാല്‍ ഇപ്പോഴത്തെ വിശപ്പ് മാറില്ലല്ലോ '.

' നിങ്ങളെ ഞങ്ങള്‍ക്ക് ബോധിച്ചു. തിരുമേനിയോട് പറയാം ' മേനോന്‍ പറഞ്ഞു.

' ഒന്നും തോന്നരുത് കിട്ടോ. ഞാന്‍ എന്‍റെ കാര്യം പറഞ്ഞൂന്നേ ഉള്ളു. ജോലീല് ആത്മാര്‍ത്ഥത ഉറപ്പിക്കാം. രാവിലേയും
വൈകുന്നേരവും സമയത്തിന്ന് എത്തും. പഠിപ്പിക്കാന്‍ പോണംന്ന് വിചാരിച്ച് പൂജ ഏഹോ എന്നൊന്നും ആക്കില്ല. ശ്രീകോവിലില്‍ ഇരുന്ന് മന്ത്രം ജപിക്കുന്നതിന്ന് പകരം ക്ലാസില്‍ പഠിപ്പിക്കാനുള്ളത് ആലോചിച്ചിരുന്നാല്‍ അത് തെറ്റ്. അത് ഞാന്‍ ചെയ്യില്ല. ഇവിടെ ഞാന്‍ പൂജാരി. ട്യൂട്ടോറിയലില്‍ ചെന്നാല്‍ മാഷ്. രണ്ടും ഒരു പോലെ നന്നാക്കണം എന്നാ
മനസ്സില് '.

' ഈശ്വരന്‍ അതിന്ന് സഹായിക്കട്ടെ '.

അയാള്‍ യാത്ര പറഞ്ഞിറങ്ങി. വരമ്പിലൂടെ ടി. വി. എസ് പോവുന്നതും നോക്കി അവര്‍ ഇരുന്നു.

അദ്ധ്യായം - 64.

ഓപ്പോളേ കാണാന്‍ പിറ്റേന്ന് കാലത്തേ വേണു പുറപ്പെട്ടു. നേരത്തെ എഴുന്നേറ്റ് കുളിച്ചതും ഇറങ്ങി. അമ്പലത്തില്‍ തൊഴാനൊന്നും നിന്നില്ല. പൂജക്കാരന്‍ കുട്ടി എത്താന്‍ വൈകും.

വിശ്വനാഥന്‍ വക്കീല്‍ പേപ്പറും നോക്കി ഉമ്മറത്ത് ഇരിക്കുമ്പോഴാണ് വേണു എത്തിയത്.

' എന്താടോ നേരത്തെ തന്നെ . വിശേഷിച്ച് വല്ലതും ഉണ്ടോ ' എന്ന് അദ്ദേഹം ചോദിച്ചു.

' ഏയ്. ഒന്നൂല്യാ. വിശ്വേട്ടന്‍ കോടതീലിക്ക് ഇറങ്ങുമ്പോഴേക്കും എത്തിയാല്‍ കാണാലോ എന്ന് വിചാരിച്ചു '.

' അത് നന്നായി ' അകത്തേക്ക് തിരിഞ്ഞ് ' ഇവിടെ വാടോ ' എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു.

പത്മിനി പുറത്തേക്ക് വരുമ്പോള്‍ വേണു വക്കീലിന്ന് അഭിമുഖമായി ഇരിക്കുകയാണ്.

' നീ എപ്പഴേ എത്തീത്. അവിടെ പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ ' എന്നവര്‍ ചോദിച്ചു.

താന്‍ വെറുതെ വന്നതാണെന്നും അളിയന്‍ ജോലിക്ക് ഇറങ്ങുന്നതിന്ന് മുമ്പ് വന്ന് കാണാമെന്ന് കരുതി കാലത്തേ പുറപ്പെട്ടതാണെന്നും വേണു അറിയിച്ചു.

' ഓണത്തിന്‍ ദിവസം ഇവിടെ വന്ന് ഉച്ചക്ക് കൈ നനച്ച് അമ്പലത്തില്‍ കുറച്ച് കാര്യം ഉണ്ട് എന്നും പറഞ്ഞ്
അപ്പഴയ്ക്കപ്പഴേ പോയതാണ്. ആഴ്ച രണ്ട് കഴിഞ്ഞു ഈ വഴിക്ക് വന്നിട്ട്. കാര്യസ്ഥന്‍റെ അടുത്ത് ഞാന്‍ 
നിത്യം ചോദിക്കും. പകല് അന്ത്യോളം  അമ്പലത്തിലാണ് നിന്‍റെ താമസം എന്നാണ് അയാള്‍ പറയാറ്.
അതിന്‍റെ എടേല്‍ നിനക്ക് ഇവിടുത്തെ കാര്യം ഓര്‍മ്മിക്കാന്‍ എവിട്യാ സമയം  '.

' താനെന്താടോ ഇങ്ങിനെ. ഒരാള്‍ വന്ന് കേറിയാല്‍ തുടങ്ങും കുറ്റം പറയാന്‍ '.

' അതേ , അവന്‍ എന്‍റെ അനിയനായതോണ്ടാ ഇതൊക്കെ പറയുണത്. എനിക്ക് അതിന്നുള്ള അധികാരം 
ഉണ്ട് '.

വക്കില്‍ കുളിച്ച് ഒരുങ്ങി വരുന്നത് വരെ വേണു പത്ര പാരായണത്തില്‍ മുഴുകി. എല്ലാവരും ഒന്നിച്ചാണ്
പ്രാതല്‍ കഴിക്കാന്‍ ഇരുന്നത്.

' ' കോണ്ട്രാക്ടര്‍ രാമചന്ദ്രനോട് ഇവിടെയുള്ള ഓട് മുഴുവന്‍ കടത്തി കളപ്പുര മേയാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
അടുത്ത ആഴ്ച തന്നെ ചെയ്യാമെന്ന് അയാള്‍ ഏറ്റിട്ടുണ്ട് ' വക്കീല്‍ പറഞ്ഞു.

വേണു മൂളിയതേയുള്ളു.

' നിനക്കെന്താ ഒരു താല്‍പ്പര്യം ഇല്ലാത്ത മാതിരി ' പത്മിനി ചോദിച്ചു.'

' ഏയ്, അങ്ങിനെയൊന്നുമില്ല '.

' കൊയ്ത്തൊക്കെ എങ്ങിനെയുണ്ട് '.

' തെറ്റില്ലാന്നാ ചാമി പറഞ്ഞത് '.

' എത്ര കിട്ടി '.

' അതൊന്നും എനിക്കറിയില്ല. കണക്കൊക്കെ ചാമിക്കേ അറിയൂ '.

' ഒന്നാന്തരം കൂട്ടാണ് നീ കൂടിയത്. കണക്കും കാര്യൂം ഒക്കെ പണിക്കാരനാണ് നിശ്ചയംന്ന്. പിന്നെന്തിനാ
നീ അവിടെ താമസിക്കുന്നത് '.

വേണു മറുപടിയൊന്നും പറഞ്ഞില്ല.

' നെല്ലൊക്കെ കൊടുത്ത്വോ '.

' ഇല്ല. ആ കാര്യം പറയാനാ വന്നത് '.

' എന്താ '.

' പഴയത് പോലെ നെല്ലൊക്കെ കൊടുത്തോളൂ. എന്നിട്ട് എന്താ വേണ്ടത് എന്നു വെച്ചാല്‍ ചെയ്തോളൂ '.

' അത് പറ്റില്ല. ഇത്ര കാലം നീ നാട്ടില്‍ ഇല്ലാത്തതോണ്ട് ഞങ്ങള് എല്ലാം വേണ്ടപോലെ നടത്തി. ഇപ്പൊ നീ
സ്ഥലത്ത് ഉണ്ടല്ലോ. അവനവന്‍റെ മുതല് അവനവന്‍റെ ഇഷ്ടം പോലെ ചെയ്യാനുള്ളതാണ് '.

' ഓപ്പോളേ, എനിക്ക് ഇതിലൊന്നും അശേഷം താല്‍പ്പര്യം തോന്നുണില്ല. ഇനിയുള്ള കാലം ഇവിടെ സമാധാനത്തോടെ
കഴിഞ്ഞ് കൂടണംന്നേ ഉള്ളു '.

' അതൊക്കെ ആയിക്കോ. പക്ഷെ ഇനി മുതല് നിന്‍റെ സ്വത്ത് ഞങ്ങള് കൈകാര്യം ചെയ്താല് നാട്ടുകാര് വല്ലതും
പറയും. ഞങ്ങള് എല്ലാം തട്ടിപ്പറിച്ചൂന്ന് വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കണോ '.

' ഓപ്പോളേ , അങ്ങിനെയാണെങ്കില്‍ ' വേണു പറഞ്ഞു ' ഞാന്‍ മദിരാശിയിലേക്ക് തന്നെ തിരിച്ച് പോവാം '.

വക്കീലും പത്മിനിയും മകനും അയാളെ അത്ഭുതത്തോടെ നോക്കി.

' എന്നിട്ട് ഇതൊക്കെ എന്താ ചെയ്യണ്ടത് '.

' എന്ത് വേണച്ചാലും ചെയ്തോളൂ. ആര്‍ക്കും വേണ്ടെങ്കില്‍ കിട്ടുണ്ണിക്ക് കൊടുത്തോളൂ. അയാള്‍ക്ക് അത് വേണംന്നുണ്ട് '.

' അതിനല്ലല്ലോ ഇത്രയും കാലം ഞങ്ങള്‍ പൊന്നു പോലെ എല്ലാം നോക്കി നടത്തിയത്. എന്നെങ്കിലും നീ വരുമ്പോള്‍ തിരിച്ച് ഏല്‍പ്പിക്കണം എന്നന്യാ ഞങ്ങളുടെ ആഗ്രഹം '.

' ഞാന്‍ പറഞ്ഞില്ലേ, എനിക്ക് ഇതൊന്നും  കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ല , വേണംന്ന് ആഗ്രഹൂം ഇല്ല. മരിക്കുന്നത് വരെ കഴിയാന്‍ ദൈവം വക തന്നിട്ടുണ്ട്. അത് മതി. എനിക്കുള്ള വീതം ആണെന്ന് പറഞ്ഞ് എല്ലാം തന്ന് ഓപ്പോള് കയ്യൊഴിയുകയാണെങ്കില്‍ ഞാന്‍ നാളെ തന്നെ തിരിച്ച് പൊയ്ക്കോളാം '.

' ഇനി അതും പറഞ്ഞ് താന്‍  മദിരാശിയിലേക്കൊന്നും പോണ്ടാ. നമുക്ക് ആലോചിച്ച് വേണ്ടത് ചെയ്യാം 'എന്നു
പറഞ്ഞ് വക്കീല് സമാധാനിപ്പിച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വക്കീല്‍ ജോലിക്ക് പോവനൊരുങ്ങി.

' താന്‍ ഇന്നന്നെ പോവാന്‍ ഉദ്ദേശമുണ്ടോ ' എന്ന് അദ്ദേഹം വേണുവിനോട് ചോദിച്ചു. പിറ്റേന്നേ താന്‍ തിരിച്ച്
പോവുന്നുള്ളു എന്ന് വേണു അറിയിച്ചു.

' അത് നന്നായി. എനിക്ക് തന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് ' എന്നും പറഞ്ഞ് അദ്ദേഹം ഇറങ്ങി.

അടുക്കളക്കാരികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ട് പത്മിനി വേണുവിന്‍റെ അടുത്തെത്തി.

' എന്‍റെ കുട്ടി സത്യം പറയ് ' അവര്‍ വേണുവിനോട് പറഞ്ഞു ' നിനക്ക് ഞങ്ങളോടൊക്കെ ഉള്ളില് ദേഷ്യം
ഉണ്ടോ. കുട്ടിക്കാലം മുതല്‍ക്ക് നിന്നെ നട തള്ളി വിട്ടതിന് '.

വേണു ചിരിച്ചു. ' എന്തൊക്ക്യാ ഈ ഓപ്പോള് പറയുന്നത്. എനിക്ക് അന്നും ഇന്നും സ്നേഹിക്കാനായിട്ട് നിങ്ങളൊക്കെയല്ലേ ഉള്ളു. എന്നെങ്കിലും ഞാന്‍ അങ്ങിനെയല്ലാതെ പെരുമാറീട്ടുണ്ടോ '.

' അതൊന്നൂല്യാ. എന്നാലും ഒറ്റയ്ക്ക് കഴിയാനുള്ള നിന്‍റെ തീരുമാനം കാണുമ്പോള്‍ എനിക്കങ്ങിനെ തോന്നുണുണ്ട് '.

വേണു ഒന്നും പറഞ്ഞില്ല.

' ഒരു കാര്യം പറയണംന്ന് ശ്ശി കാലായി മനസ്സില് കൊണ്ടു നടക്കുന്നു. വലിയമ്മ മരിച്ച ശേഷം നിന്നെ നോക്കി
രക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്ന എന്‍റെ അമ്മ അത് ചെയ്തില്ല. അവര് നിന്നെ നല്ലോണം ദ്രോഹിച്ചിട്ടുണ്ട്.
പഠിപ്പ് തീരും മുമ്പ് വീട്ടില്‍ നിന്ന് ആട്ടി വിട്ടു. അന്നൊക്കെ ഞാന്‍ നിനക്ക് വേണ്ടി അമ്മയോട് ഒരുപാട് പറഞ്ഞ് നോക്കീയിട്ടുണ്ട് . കാര്യോന്നും ഉണ്ടായില്ല. ചിലപ്പൊ എന്നെ ചീത്ത പറയും. തല്ലീട്ടും ഉണ്ട്. അപ്പോഴൊക്കെ മിണ്ടാതിരിക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളു. എന്നാലും നിന്നെ ഓര്‍ത്ത് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട് '.

' ഓപ്പോളുടെ സ്നേഹം എനിക്ക് അറിയാം . അന്ന് അങ്ങിനെ ചെയ്തൂന്ന് വെച്ച് എനിക്ക് ചെറിയമ്മയോട് വിരോധം
ഒന്നൂല്യാ. കുറെ ചോറ് തന്നിട്ടും കുളിപ്പിച്ചിട്ടും ഒക്കെ ഉള്ളതല്ലേ '.

' അത് നിന്‍റെ മനസ്സിന്‍റെ ഗുണം. കിട്ടുണ്ണ്യേക്കാളും നീയാണ് എന്നെ സ്നേഹിച്ചിട്ടുള്ളത് . അത് എനിക്ക് നന്നായിട്ടറിയാം . അവന് അന്നും ഇന്നും അവന്‍റെ കാര്യേള്ളു '.

' അതൊക്കെ ഓരോരുത്തരുടെ സ്വഭാവം ആണ്. നമ്മളെന്തിനാ കുറ്റം പറയുന്നത് '.

' ഇവിടെ ഒരാള് മകന്‍റെ വിവാഹ നിശ്ചയത്തിന്നും കല്യാണത്തിനും അളിയനെ വിളിക്കണം എന്നും പറഞ്ഞ് ഒറ്റ
കാലിലാണ് നില്‍പ്പ്. എനിക്കില്ലാത്ത ബന്ധം നിങ്ങള്‍ക്കുണ്ടോ എന്ന് ചോദിച്ച് ഞാന്‍ മൂപ്പരെ ഒതുക്കി നിര്‍ത്തിയതാ '.

' ഒരു കാര്യം പറഞ്ഞാല്‍ ഓപ്പോള് ദേഷ്യപ്പെടരുത് ' വേണു പറഞ്ഞു ' ഒരു അവസരം വരുമ്പോള്‍ അവനെ
ഒഴിവാക്കുന്നത് ഭംഗിയാണോ. മറ്റുള്ളവര്‍ എന്താ പറയുക '.

' നീയും അതന്യാണോ പറഞ്ഞോണ്ട് വരുന്നത്. ഒരു കാര്യം . ആരെന്ത് പറഞ്ഞാലും എനിക്ക് ഒരു ചുക്കും 
ഇല്ലാ. എന്നെ വേണ്ടാത്ത അനിയനെ എനിക്കും വേണ്ടാ '.

' അങ്ങിനെ വാശി പിടിക്കരുത് ഓപ്പോളേ . എത്രയായാലും ഒരേ വയറ്റില്‍ കിടന്നവരല്ലെ നിങ്ങള്‍ രണ്ടാളും '.

' വിശ്വേട്ടനും ഇതന്നേ പറയാറുണ്ട്. എനിക്ക് അവന്‍റെ പേര് കേള്‍ക്കുന്നതേ അത്തൂം ചതുര്‍ത്ഥീം കാണുന്ന
മാതിരിയാണ്. ഒരു വള്ളി പിടിച്ച് പോന്നതിന്‍റെ സ്ഥായിയൊന്നും  അവനില്ല '.

' പോട്ടെ ഓപ്പോളേ, നല്ലൊരു കാര്യം നടക്കുമ്പൊ അവന്‍റെ മനസ്താപം വലിച്ച് വെക്കണ്ടാ. നമ്മുടെ കുട്ടിക്ക്
അതോണ്ട് ഒരു ദോഷം ഉണ്ടാവണ്ടാ '.

' നിങ്ങളൊക്കെ എന്ത് വേണച്ചാലും ചെയ്തോളിന്‍. എന്നോടൊന്നും ചോദിക്കണ്ടാ ' എന്നും പറഞ്ഞ് പത്മിനി ആ വിഷയം അവസാനിപ്പിച്ചു.

രാത്രി ഉണ്ണാനിരിക്കുമ്പോള്‍ വക്കീല്‍ ഈ കാര്യം വീണ്ടും എടുത്തിട്ടു.

' ഇവിടുത്തെ വിശേഷങ്ങള്‍ക്ക് കിട്ടുണ്ണിയെ വിളിക്കണം എന്നാ എന്‍റെ മനസ്സില്‍ . എന്താ തന്‍റെ അഭിപ്രായം '.

വേണു നേരത്തെ പറഞ്ഞത് ആവര്‍ത്തിച്ചു.

' കേട്ട്വോടോ വേണു പറഞ്ഞത്. അയാളെ അങ്ങിനെ ഒഴിവാക്കാന്‍ പാടില്ല '.

' നിങ്ങള് അളിയനും അളിയനും കൂടി അവനെ ക്ഷണിക്ക്വേ സല്‍ക്കരിക്ക്വേ എന്ത് വേണച്ചാലും ചെയ്തോളിന്‍.
ഞാന്‍ അവനെ വിളിക്കാനും വരില്ല, ഒന്നും ഒട്ട് മിണ്ടാനും പോവില്ല '.

' ആവൂ, അത്രയെങ്കിലും സമ്മതിച്ചല്ലോ ' എന്ന് ഇരുവരും സമാധാനിച്ചു.

അദ്ധ്യായം - 63.

' ആരാ ' പടി കടന്ന് മുറ്റത്ത് വന്ന് നില്‍ക്കുന്ന ആളോട് വേണു ചോദിച്ചു. മുമ്പ് കണ്ടിട്ടുള്ള ആളല്ല.

' പാടത്ത് കോഴിയെ എറക്കിക്കോട്ടേ '.

' അതിനെന്തിനാ ചോദിക്കുന്നത് '.

' മുട്ട വേണോ, പണം വേണോ '.

' എനിക്കറിയില്ല. ചാമിയോട് ചോദിച്ചോളൂ '.

' ശരി ' അയാള്‍ മടങ്ങിപ്പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ കൊയ്ത്ത് കഴിഞ്ഞ പാടത്തിന്‍റെ വരമ്പിലൂടെ
എഴുത്തശ്ശന്‍ വരുന്നത് കണ്ടു.

കിണ്ടിയിലെ വെള്ളം ഒഴിച്ച് കാല്‍ കഴുകി അയാള്‍ ഉമ്മറതിണ്ണയില്‍ പടിഞ്ഞിരുന്നു.

' ആരാ ഇപ്പൊ വന്നിട്ട് പോയത് '.

' പാടത്ത് കോഴിയെ എറക്കിക്കോട്ടേ എന്ന് ചോദിച്ച് വന്നതാണ് '.

' എന്നിട്ട് വേണു എന്തേ പറഞ്ഞത് '.

' ഇതിനൊക്കെ എന്തിനാ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ , മുട്ട വേണോ, പണം വേണോ എന്ന്
ഇങ്ങോട്ട് ചോദിച്ചു. ചാമിടെ അടുത്ത് ചോദിച്ചോളാന്‍ ഞാനും പറഞ്ഞു '.

' വേണൂന് അറിയാഞ്ഞിട്ടാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തെ ചളിയില്‍ താറാവിനെ മേക്കാന്‍ വരും.
കൊഴിഞ്ഞു വീണ നെല്ലും, പാടത്തുള്ള ഞണ്ടുകളും ഒക്കെ അവറ്റ കൊത്തി തിന്നും. അതിന്ന് പകരം
താറാമുട്ടയോ പണമോ എന്താ വേണ്ടെച്ചാല്‍ തരും. അതേ പോലെ വേനല്‍ കാലത്ത് ചെമ്മരിയാടിനെ
പാടത്ത് മേക്കാന്‍ കൊണ്ടു വരും. അവര് പണമൊന്നും തരില്ല. ചെമ്മരിയാടിന്‍റെ കാട്ടവും മൂത്രവും 
ഒക്കെ വളമാണല്ലോ. അതുകൊണ്ട് അവര് ഒന്നും തരില്ല. പാടത്ത് വളം കിട്ടിക്കോട്ടേന്ന് കരുതി ചിലര്
രാത്രി നേരത്ത് ആടിനെ പാടത്ത് കിടത്താന്‍ പറയും . അതിന്ന് അവര്‍ക്ക് അരിയും പണവും ഒക്കെ
അങ്ങോട്ട് കൊടുക്കണം. '.

' ഇങ്ങിനെ നമുക്ക് കാശോ മുട്ടയോ തന്നാല്‍ അവര്‍ക്ക് ജീവിക്കാന്‍ വല്ലതും കിട്ട്വോ '.

' നമ്മള് അത് എന്തിനാ നോക്കുന്നത്. താറാക്കോഴിയെ കണ്ടത്തില്‍ ഇറക്കിയാല്‍ വളപ്പശിമ പോകും.
അവരുടെ കോഴിക്ക് തീറ്റ കിട്ടും . പകരം കൃഷിക്കാരന്ന് എന്തെങ്കിലും കിട്ടണ്ടേ '.

സംസാരിച്ച് ഇരിക്കുന്നതിന്നിടയില്‍ ചാമി എത്തി.

' കോഴിക്കാരന്‍  വന്ന്വോ ' അവന്‍ ചോദിച്ചു.

നടന്ന കാര്യങ്ങള്‍ എഴുത്തശ്ശന്‍ പറഞ്ഞു.

' അത് നന്നായി. അല്ലെങ്കില്‍ അവര് പറ്റിക്കും '.

' എന്നാലും ചാമ്യേ ' എഴുത്തശ്ശന്‍ പറഞ്ഞു ' അമ്പലത്തിന്‍റെ കാര്യങ്ങളുടെ തിരക്കില്‍ കൊയ്ത്തും പണിയും
അലങ്കോലമാവുംന്ന് കരുതിയതാണ്. നീ ഒറ്റക്ക് എല്ലാം നടത്തി. പോര്‍ത്തിക്കാരനെ കിട്ട്വാണച്ചാല്‍ നിന്നെ
പോലെ ഒരുത്തനെ കിട്ടണം '.

' നിങ്ങളാല്‍ ചിലരുടെ കുരുത്തം കൊണ്ടാണ് പോക്കണക്കേട് കൂടാതെ ഒക്കെ സമാളിക്കാന്‍ കഴിഞ്ഞത് '
എന്ന് ചാമിയും പറഞ്ഞു.

' ട്രാക്ടറോ, കന്നോ വിളിച്ചിട്ട് രണ്ട് ചാല് പൂട്ടിച്ചിട്. താള് കുറ്റിയൊക്കെ അളിയട്ടെ '.

' അതൊക്കെ ഏര്‍പ്പാടാക്കി കഴിഞ്ഞു. ഇന്ന് വൈകുന്നേരോ നാളെ നേരം വെളുക്കുമ്പോഴോ വണ്ടി എത്തും.
അഞ്ച് പറ കണ്ടം നാല് ചാല് പൂട്ടിക്കും. രണ്ട് കൂട്ടര്‍ക്കും വേണ്ട വിത്ത് ഇടാനാണ് '.

' നമ്മടെ ആവശ്യത്തിന് വേണ്ട വിത്ത് ഉണ്ടോടാ '.

' ഇഷ്ടം പോലെ ഉണ്ട്. ഒന്നും കൂടി കാറ്റത്തിട്ട് കുറുംചാത്തനൊക്കെ കളഞ്ഞ് വെയിലും കൊള്ളിച്ച് ഞാന്‍ സൂക്ഷിച്ച്
വെച്ചിരുന്നു. ഇന്നലെ അതെടുത്ത് വെള്ളത്തില്‍ ഇട്ടു വെച്ചു. ഇനി ഇന്ന് മോന്തിക്ക് വെള്ളം ഊറ്റി കളഞ്ഞ് അത് ചാക്കിലാക്കി കെട്ടി മുകളില്‍ ഒരു കല്ല് വെക്കണം. അതേ ചെയ്യാനുള്ളു '.

' പറയുമ്പഴക്കും നീ വേണ്ട മാതിരി ഒക്കെ ചെയ്തല്ലോ '.

' നിങ്ങള് രണ്ടാളും  എന്‍റെ കൂടെ പരിയംപുറത്തേക്ക് വരിന്‍ ' എന്നും പറഞ്ഞ് ചാമി പുറകിലേക്ക് നടന്നു. വേണുവും എഴുത്തശ്ശനും പുറകെ ചെന്നു.

വീടിന്ന് പിന്നിലെ ചായ്‌പ്പില്‍ മണ്‍തൊട്ടികളില്‍ നെല്ല് നിറച്ച് വെള്ളം ഒഴിച്ച് വെച്ചിരിക്കുന്നു.

' ഇത് മതിയാവ്വോടാ ചാമ്യേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' അപ്പ്വോച്ചന്‍ മിണ്ടാണ്ടിരിക്കിന്‍ . ഇതൊന്ന് മുളച്ച് പൊന്തട്ടെ. സള്‍ഫേറ്റിന്‍റെ പൊടി ഞാറ്റില്‍ ഒന്ന് തൂളിച്ച്
കൊടുത്താല്‍ നാല് ദിവസം കൊണ്ട് ഞാറ് ടപ്പേന്ന് പൊങ്ങും. നമ്മടെ കണ്ടം നട്ടിട്ട് ബാക്കി വരും '.

' ബാക്കിയൊന്നും വരണ്ടാ. തികഞ്ഞാല്‍ മതി. നടുന്ന നേരത്ത് ഞാറ്റിന്ന് വക്കല്‍ വന്നാല്‍ മനസ്സുമുട്ടാവും '.

' ഞാനല്ലേ പറഞ്ഞത്. പത്ത് മുടിയെങ്കിലും ബാക്കി വന്നില്ലെങ്കില്‍ നിങ്ങളെന്നെ ഇങ്ങിനെ വിളിച്ചോളിന്‍ ' എന്നും പറഞ്ഞ് ചാമി വിരല്‍ ഞൊടിച്ച് കാട്ടി.

' ഇപ്പൊ നെല്ലിനൊക്കെ എന്താണ്ടാ വില ' എഴുത്തശ്ശന്‍ ചാമിയോട് ചോദിച്ചു.

' എനിക്ക് അറിയില്ല. നാളെ നെല്ല് പിടിക്കാന്‍ വരുണ നായരോട് കേട്ടിട്ട് പറയാം '.

' നീയെന്താ ചെയ്യാന്‍ ഉദ്ദേശം ' എഴുത്തശ്ശന്‍ വേണുവിനോട് ചോദിച്ചു ' ഞാന്‍ നെല്ല് കൊടുക്കുന്ന കൂട്ടത്തില്
കൊടുക്കുന്നോ, അതോ വേറെ വല്ലവര്‍ക്കും കൊടുക്കണംന്ന് വിചാരിക്കുന്നുണ്ടോ '.

' അമ്മാമേ ' വേണു പറഞ്ഞു ' ഇത്ര കാലം നടന്ന പോലെ തന്നെ കാര്യങ്ങളൊക്കെ നടക്കട്ടെ. ഓപ്പോളാണ് എല്ലാം നിശ്ചയിച്ചിരുന്നത്. ഇനിയും അതുപോലെ തന്നെ മതി '.

' എന്തായാലും ഏറെ ദിവസം വെച്ചോണ്ട് ഇരിക്കണ്ടാ. മഴയത്ത് കൊയ്തെടുത്ത നെല്ലാണെന്ന് ഓര്‍മ്മ വേണം '.

' ഞാന്‍ നാളെ തന്നെ ഓപ്പോളേ കാണാന്‍ ചെല്ലുന്നുണ്ട് '.

' വലിയ തമ്പ്രാട്ടി ചെല്ലാന്‍ പറഞ്ഞൂന്ന് മൊതലാളിയോട് പറയാന്‍ ഇന്നലെ മൂത്താര് പറയ്വേണ്ടായി '.

' എന്നാല്‍ അങ്ങിനെ ആവട്ടെ ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു നിര്‍ത്തി.

**********************************************************

പാടങ്ങളുടെ വരമ്പുകള്‍ ചെത്തി വെടുപ്പാക്കി ചേറ് ഇട്ട് പൊതിയുന്ന പണി തുടങ്ങിയിരുന്നു. മറ്റ് രണ്ടു
പേര്‍ കൂടി ചാമിക്കൊപ്പം പണിയാനുണ്ട്. എഴുത്തശ്ശന്‍റെ പാടത്ത് പണി ചെയ്യുന്നതിന്ന് നാലഞ്ചു പേരുണ്ട് .
കളപ്പുര തൊടിയിലും തോട്ടത്തിലുമുള്ള ശീമകൊന്നയുടേയും ആവശ്യമില്ലാത്ത മരങ്ങളുടേയും ഇലകള്‍ നിറഞ്ഞ
ചില്ലകള്‍ വെട്ടിയെടുത്ത് കെട്ടാക്കി പെണ്ണുങ്ങള്‍ പാടത്ത് തൂപ്പും തോലും ഇടാന്‍ കടത്തുകയാണ്. എഴുത്തശ്ശന്‍റെ
പണിക്കാരികള്‍ വണ്ടിപ്പുരക്ക് ചുറ്റുമുള്ള തൂപ്പ് അയര്‍ക്കുന്ന ജോലിയിലാണ്.

' നോക്ക് വേണ്വോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ആ പെണ്ണുങ്ങളുടെ ഈണ്ട് എഴഞ്ഞുള്ള നടപ്പ് കാണുമ്പഴേ
എനിക്ക് കലി വരും. പണി ചെയ്യാതെ എങ്ങിനെ സമയം ആക്കണം എന്നാ ഇവറ്റകളുടെ ഉള്ളില് '.

ഏതാനും നിമിഷം കഴിയുമ്പോഴേക്കും എഴുത്തശ്ശന്ന് ഇരിപ്പ് ഉറക്കാതായി.

' ഞാനൊന്ന് ചെന്ന് നോക്കട്ടെ. നീ വരുന്നുണ്ടോ ' അയാള്‍ ചോദിച്ചു.

വേണു ഇല്ലെന്ന് തലയാട്ടി. എഴുത്തശ്ശന്‍ പടി കടന്ന് പോയി. ചാരു കസേലയില്‍  ദൂരേക്ക് നോക്കി വേണു
ഇരുന്നു. പുഴ കടന്ന് വന്ന ഇളം കാറ്റ് വേണുവിന്‍റെ കണ്ണ് പൊത്തി.

' എന്താ നേരം കെട്ട നേരത്ത് ഒരു ഉറക്കം '.

ശബ്ദം കേട്ട് വേണു ഉണര്‍ന്നു. രാജന്‍ മേനോനും സ്വാമിനാഥനും മുന്നില്‍.

' കേറി ഇരിയ്ക്കൂ ' അയാള്‍ അവരെ ക്ഷണിച്ചു.

' അങ്ങാടീല്‍ വെച്ച് ഞാന്‍ മേനോന്‍ സ്വാമിയെ കണ്ടു ' സ്വാമിനാഥന്‍ പറഞ്ഞു ' ഇന്ന് രാത്രീല് എനിക്ക്
തിരുവനന്തപുരത്തേക്ക് പോവാനുള്ളതാണ്. എലക്ഷനൊക്കെ വരാന്‍ പോവ്വല്ലേ. പാര്‍ട്ടിടെ കുറെയേറെ
പരിപാടികളുണ്ട്. ചിലപ്പോള്‍ ഒരാഴ്ച കഴിഞ്ഞേ മടങ്ങി വരാന്‍ പറ്റു. അതിന്ന് മുമ്പ് മൂന്നാളുക്കും കൂടി
കുറച്ച് സംസാരിച്ചിരിക്കാംന്ന് തോന്നി ' .

' അത് നന്നായി '.

' മാഷെ ' സ്വാമിനാഥന്‍ പറഞ്ഞു ' നാളെ ലോറീല് ഓട് കൊണ്ടു വന്ന് വെള്ളപ്പാറ കടവിന്‍റെ മുകളിലെ
തിട്ടില്‍ ഇറക്കി വെക്കും. ആളെ വിട്ട് മുഴുവനും കടത്തി അമ്പല മുറ്റത്ത് അടുക്കി വെക്കണം. മറ്റന്നാള്‍
മേച്ചില് തുടങ്ങണം . ഒറ്റ മാസം  കൊണ്ട് തേപ്പും നിലം പണീം തീര്‍ത്ത് ഇരിക്കാറാക്കണം '.

' ഞങ്ങള് രണ്ടാളും ഒപ്പം ഉണ്ടാവും ' വേണു ഏറ്റു.

സ്വാമിനാഥന്‍ ചുറ്റും നോക്കി.

' മാഷേ, ഒരു കാര്യം ചെയ്താലോ ' അയാള്‍ പറഞ്ഞു ' ഓട് മേയാന്‍ പാകത്തില് ഈ പുരയുടെ പണി ചെയ്തിട്ടുണ്ടല്ലോ. നമുക്ക് ഇതങ്ങിട്ട് ഓട് മേയാം. കോമണ്‍ വെല്‍ത്തിന്‍റെ നല്ല ഫസ്റ്റ് ക്ലാസ്സ് ഓടുണ്ട്.
പഴയതാണെന്ന് വെച്ച് മോശമാണെന്നൊന്നും  കരുതണ്ടാ. അത്ര നല്ല സാധനം ഇപ്പൊ കിട്ടാനില്ല '.

പുര മേയാന്‍ വേണ്ട ഓട് ഓപ്പോളുടെ വീട്ടിലുണ്ടെന്നും , മഴ കഴിഞ്ഞതും  പട്ട മാറ്റി ഓട് മേയാന്‍ 
ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും വേണു പറഞ്ഞു.

' നമ്മളിപ്പോള്‍ ഉണ്ടാക്കുന്ന കെട്ടിടത്തിന്‍റെ പണി തീരാറായി. ശാന്തിക്കാരനോ കഴകക്കാരോ വേറെ വല്ല
ജോലിക്കാരോ ആര് വേണച്ചാലും താമസിച്ചോട്ടെ. ഇനി ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അമ്പലം 
പണി അധികം വൈകാതെ കഴിയും. മണ്ഡല മാസം ആവുമ്പോഴേക്കും എല്ലാം തീരും. '.

' നമ്മള്‍ വീണ്ടും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലെത്തും അല്ലേ ' മേനോന്‍ ചോദിച്ചു.

' ഞാനൊരു കാര്യം പറയട്ടെ ' വേണു പറഞ്ഞു ' ഞാന്‍ നിങ്ങളുടെയൊക്കെ ഒപ്പം ക്ഷേത്ര കാര്യങ്ങള്‍ക്ക്
നില്‍ക്കുന്നൂന്നേ ഉള്ളു. എന്‍റെ മനസ്സില് വേറെ കുറെ പദ്ധതികള്‍ ഉണ്ട് '.

' എന്താദ് ' മേനോന്‍ തിരക്കി.

' ക്ഷേത്ര കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല എന്നല്ല ഞാന്‍ പറഞ്ഞതിന്ന് അര്‍ത്ഥം ' വേണു സ്വന്തം
മനസ്സ് തുറന്നു ' അത് വേണ്ടതന്ന്യാണ് . അതിന്‍റെ കൂടെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണം 
കിട്ടുന്ന വല്ലതും ഒക്കെ ചെയ്തൂടെ എന്നൊരു ആഗ്രഹം മനസ്സിലുണ്ട് '.

' എന്താ വേണു ഉദ്ദേശിക്കുന്നത് ' മേനോന്‍ ചോദിച്ചു.

' സാക്ഷരതയുടെ കാര്യത്തില്‍ നമ്മള് മുന്നിലാണ് എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഞാന്‍ നോക്കുമ്പോള്‍
സ്കൂളിന്‍റെ പടി കടക്കാതെ കന്നും മേച്ച് നടക്കുന്ന എത്രയോ കുട്ടികളെ ഇവിടെ കാണാനുണ്ട്. അവര്‍ക്ക് നാലക്ഷരം പഠിക്കാനൊരു സംവിധാനം വേണ്ടേ. അതുപോലെ ആര്‍ക്കെങ്കിലും വല്ല അസുഖവും വന്നാല്‍ 
ഈ നാട്ടില്‍ വല്ല ചികിത്സ സൌകര്യം ഉണ്ടോ . അടുത്ത പടി ഈ പറഞ്ഞതിനൊക്കെ ശ്രമിച്ചൂടെ '.

' ചൂഷിതരും ചൂഷകരും ഇല്ലാത്ത സമത്വ സുന്ദര ലോകം സ്വപ്നം കണ്ട് നടന്നവനാണ് ഞാന്‍ ' മേനോന്‍ 
പറഞ്ഞു ' എന്നിട്ട് കണ്‍മുമ്പിലുള്ള ജനങ്ങളുടെ കഷ്ടപ്പാടൊന്നും എന്‍റെ മനസ്സില്‍ മനസ്സിലെത്തിയില്ലല്ലോ '.

' ഇതിനെ കുറിച്ച് ആലോചിക്കാന്‍ എല്ലാവരേയും വിളിക്കണ്ടാ ' സ്വാമിനാഥന്‍ പറഞ്ഞു ' എതിര് പറയാന്‍
മാത്രേ ആളുണ്ടാവൂ'.

' ആദ്യം നമുക്ക് വലിയ നിലയ്ക്കൊന്നും പോണ്ടാ ' മേനോന്‍ പറഞ്ഞു ' എന്‍റെ സുഹൃത്ത് ഒരു ഡോക്ടറുണ്ട്.
എന്നെ പോലെ തന്നെ തല തിരിഞ്ഞ ഒരു സാധനം. സേവനം എന്ന് പറഞ്ഞാല്‍ കക്ഷിക്ക് ഒരു തരം ഹരമാണ്.
പുള്ളിയെ ഇവിടെ എത്തിക്കാനുള്ള മാര്‍ഗ്ഗം ഞാനൊന്ന് നോക്കട്ടെ '.

' സ്കൂളില്‍ പോകാത്തവര്‍ക്കായി രാത്രി നേരത്ത് നമുക്ക് ഒരു ക്ലാസ്സ് തുടങ്ങിയാലോ. അതിനാവുമ്പോള്‍ ആരുടെ സഹായവും ചോദിച്ച് പോണ്ടാ. നമുക്കന്നെ വല്ലതും പറഞ്ഞു കൊടുക്കാം. തല്‍ക്കാലം ഇവിടെ തന്നെ അത്
നടത്താം . എന്താ വിരോധം ഉണ്ടോ ' വേണു ചോദിച്ചു.

' നല്ല കാര്യായി. എന്താ വിരോധം . ഒറ്റ കെട്ടായി നമുക്ക് ഇതൊക്കെ ചെയ്യാം '.

' പഠിപ്പിക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല ' സ്വാമിനാഥന്‍ പറഞ്ഞു ' പക്ഷെ എന്ത് വേണച്ചാലും എന്നോട് ചോദിക്കാന്‍ മടിക്കണ്ടാ. സര്‍ക്കാറില്‍ നിന്ന് എന്തെങ്കിലും കിട്ട്വോന്ന് ഞാനും നോക്കാം  '.

' അമ്പലത്തില്‍ നിന്ന് തുടങ്ങി നമ്മള്‍ എവിടെയൊക്കെയോ എത്തി ' വേണു പറഞ്ഞു ' ഇതൊക്കെ തമ്മില്‍ 
ഒരു ബന്ധവും ഇല്ല അല്ലേ '.

' എന്താ ഇല്ലാതെ ' മേനോന്‍ പറഞ്ഞു ' ഒരു ദേഹമാണ് സമൂഹം എന്ന് കരുതിയാല്‍ അമ്പലം പോലുള്ള ആത്മീയ കേന്ദ്രങ്ങള്‍ ദേഹിയാണ്. രണ്ടും കൂടി ചേര്‍ന്നാലേ ജീവന്‍റെ ചലനം  ഉണ്ടാവൂ '.

ചോറ് വാങ്ങിക്കാനുള്ള പാത്രങ്ങള്‍ എടുക്കാന്‍ ചാമി എത്തി.' ഞാന്‍ ഇറങ്ങട്ടെ ' എന്നും പറഞ്ഞ് സ്വാമിനാഥന്‍
എഴുന്നേറ്റു.