Thursday, August 27, 2009

അദ്ധ്യായം.9.

നെല്ലി ചുവട്ടില്‍ എത്തി. വരമ്പത്ത് കൂടി പോകണോ , അതോ ഇട്ടിളില്‍ കൂടി പോകണോ എന്ന് ആലോചിച്ചു. ഇട്ടിളാണെങ്കില്‍
 വേഗം എത്തും. മറ്റതാണച്ചാല്‍ പാടത്ത് ഒരു നോട്ടം കിട്ടും. ലേശം നേരം വൈകിയാലെന്താ. വിടേക്കും പോകാനൊന്നുമില്ലല്ലോ. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍  പാടം നോക്കാന്‍ ഉറച്ചു. വരമ്പത്ത് കൂടി നാലടി നടന്നതേയുള്ളു. മുമ്പില്‍ ഒരു കുന്തി ചാണകം. മേയാന്‍ വന്ന ഏതോ കന്ന് ഇട്ടതാവും. ഇത് ഇവിടെ കിടന്ന് പുഴു അരിച്ച്പോകും. വാരികൊണ്ടു പോയി ചാണക കുഴിയില്‍ ഇട്ടാല്‍ വെറുതെ പാഴായി പോവില്ല.

തിരിച്ച്നടന്നു. തോട്ടത്തിന്നടുത്ത് നില്‍ക്കുന്ന തേക്കില്‍ നിന്നും ഒരു ഇല പൊട്ടിച്ചെടുത്തു. ചാണകം വാരി ഇലയിലാക്കി, കയ്യിലെടുത്തു. ചാണക കുഴിയില്‍ കൊണ്ടുപോയി ഇടണം. പണ്ട് പോത്തുകളും മൂരികളുമായി തൊഴുത്ത് നിറയെ കന്നുകാലികള്‍ ഉണ്ടായിരുന്നു. പശുക്കളും എരുമകളും അതിന്ന് പുറമെ. കന്ന് കുട്ടികളെ തൊഴുത്തിന്ന് പുറത്ത് ചായ്പ്പിലാണ് കെട്ടുക.
ട്രാക്ടര്‍ വന്നതോടെയാണ് കന്നുകാലികളെ വളര്‍ത്തുന്നത് ഇല്ലാതായത്.

അന്ന് കാലത്ത് കൃഷിക്ക് വേണ്ട വളം ആരും  വില കൊടുത്ത് വാങ്ങേണ്ടി വരാറില്ല. വീട്ടിലെ കന്നുകാലികളൂടെ ചാണകവും മലയില്‍ നിന്ന് വെട്ടിക്കൊണ്ട് വരാറുള്ള തൂപ്പും തോലും മതി പാടത്ത് ഇടാന്‍ . എന്നാല്‍ ഇന്നോ. പൈസയും കയ്യില്‍ വെച്ച് ചെന്നാല്‍ മതി. സള്‍ഫേറ്റോ, യൂറിയയോ എന്തും ചാക്കോടെ റെഡിക്ക് കിട്ടും. കൊണ്ടു വന്ന് പാടത്ത് ഇടുകയേ വേണ്ടു. പക്ഷെ മണ്ണിന്‍റെ സത്ത് മുഴുവന്‍ അതോട് കൂടി ഇല്ലാതാക്കും. എല്ലാ കാര്യവും എളുപ്പ പണിക്ക് ചെയ്യാനാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താല്‍പ്പര്യം. അദ്ധ്വാനിക്കാന്‍ ആര്‍ക്കും വയ്യ.

വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍  കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.

വീടിന്‍റെ പരിയമ്പുറത്ത് തൊടിയുടെ ഓരത്തായി പൊളിച്ച വണ്ടിപ്പുര തന്നത്താന്‍ പണിത് ഉണ്ടാക്കി. അതിനോട് ചേര്‍ന്ന് തന്നെ രണ്ട് വണ്ടി മൂരികളെ കെട്ടാനുള്ള തൊഴുത്തും ചാണക കുഴിയും. തന്‍റെ കാലം കഴിയുന്നത് വരെ അതില്‍ തൊട്ട് കളിക്കാന്‍ സമ്മതിക്കില്ല. അച്ഛന്‍റെ ഓര്‍മ്മക്കായിട്ട് അത് അവിടെ നില്‍ക്കട്ടെ.

വളക്കുഴിയില്‍ ചാണകം ഇട്ടു. വണ്ടിപ്പുരക്ക് മുന്നില്‍ വെച്ച സിമന്‍റ് തൊട്ടിയില്‍ നിന്ന് വെള്ളമെടുത്ത് കയ്യും മുഖവും കഴുകി. തോര്‍ത്ത് കൊണ്ട് മുഖം തുടച്ചു. വെയില്‍ കൊണ്ട് തോര്‍ത്തും മുണ്ടും ഉണങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി അതൊന്നും മാറ്റണമെന്നില്ല.വണ്ടിപ്പുരക്ക് അകത്ത് കയറി. ഓരത്ത് ഇട്ടിട്ടുള്ള ബെഞ്ചിനടിയില്‍ പിച്ചള തൂക്കുപാത്രത്തില്‍
 വെള്ളച്ചോറ് വെച്ചത് ഇരിപ്പുണ്ട്. കണ്ണിമാങ്ങ ഭരണിയില്‍ നിന്ന് ഒരു മാങ്ങ എടുക്കണം, അരിമുളക് തെയ്യില്‍
നിന്നും രണ്ട് മുളകും. വീട്ടില്‍ വെക്കുന്നതില്‍ നിന്ന് കഞ്ഞിയോ, ചോറോ അല്ലാതെ ഒന്നും വാങ്ങിക്കാറില്ല. പോര്‍ത്തിക്കാരി പെണ്ണ് അത് നേരത്തിന് കൊണ്ടുവന്ന് വെച്ച് പോവും.

ഓണത്തിന്നോ, വിഷുവിന്നോ കുട്ടികളുടെ പിറന്നാളിന്നോ ആണ് കൂട്ടാനൊക്കെ കൂട്ടി ഊണ് കഴിക്കുക. മുമ്പ് അച്ഛന്‍റേയും അമ്മയുടേയും ചാത്തം ഊട്ടിയിരുന്നു. ക്രമേണ അതിനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ലാതായി. ഇപ്പോള്‍ ആ ദിവസങ്ങളില്‍ പുഴയില്‍ ചെന്ന് കുളിക്കും. ഒരു ഇലക്കീറില്‍ അല്‍പ്പം പച്ചരിയും എള്ളും എടുക്കും. പുഴവക്കത്ത് നിന്ന് കറുകയും ചെറൂളയും പറിച്ചെടുക്കും. ചാമി കൊണ്ടുവന്നു തന്ന ചന്ദനമുട്ടി കല്ലില്‍ ഉരച്ച് ചന്ദനം ഉണ്ടാക്കും. കയത്തം 
പാറയുടെ താഴെയായി ഇത്തിരി മണലുള്ളതില്‍ ഇതൊക്കെ കൊണ്ട് വെച്ച് ചാത്തം ഊട്ടും. ഈ വയസ്സാന്‍ കാലത്ത് അതില്‍ കൂടുതല്‍ ഒന്നും തനിക്ക് വയ്യ. താന്‍ മരിച്ചാല്‍  ഇത്രയെങ്കിലും തനിക്ക് വേണ്ടി ചെയ്യുമെന്ന് തോന്നുന്നില്ല. ഇരിക്കുമ്പോള്‍ നോക്കാത്തവര് മരിച്ചിട്ട് എന്ത് ചെയ്തിട്ട് എന്താ കാര്യം.

വെള്ളച്ചോറ് ഉണ്ടുകഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ക്ഷീണം. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ബെഞ്ചില്‍ കിടന്നു. മയങ്ങി പോയത് അറിഞ്ഞില്ല. ഉറക്കെയുള്ള ശബ്ദം കേട്ടിട്ടാണ് കണ്ണ് മിഴിച്ചത്.നേരെ മുമ്പില്‍ വേലായുധന്‍ കുട്ടി നില്‍ക്കുന്നു. എന്താണ് കാര്യം എന്ന് മനസ്സിലായില്ല. കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റ് ഇരുന്നു.

' നിങ്ങള്മനുഷ്യനെ നാണം കെടുത്തിയിട്ടേ ചാവൂ എന്ന് സത്യം വല്ലതും ചെയ്തിട്ടുണ്ടോ ' കടുപ്പിച്ച സ്വരമായിരുന്നു മകന്‍റേത്. ഒന്നും മനസ്സിലാവുന്നില്ല. മുതല്‍  ഒന്നും വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ആരോടും ചില്ലി കാശ് കടം വാങ്ങി കൊടുക്കാതെ ചോദിച്ച് വരാന്‍ ഇടയാക്കിയിട്ടുമില്ല. പിന്നെന്താ നാണക്കേട് വരുത്തി എന്ന് പറയാന്‍.

' എന്താ നിങ്ങടെ നാവ് ഇറങ്ങിപ്പോയോ ' മകന്‍റെ ഒച്ച കൂടി ' തൊള്ള തുറന്ന് വല്ലതും പറയിന്‍ '. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. താനായിട്ട് ഒരു നാണക്കേടും വരുത്തിയിട്ടില്ല. എന്ന് കുപ്പന്‍ കുട്ടി എഴുത്തശ്ശന്ന് ഉറപ്പാണ്. 'സംഗതി എന്താച്ചാല്‍ നീ തന്നെ പറയ് ' എന്ന് മകനോട് പറഞ്ഞു. ' എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്, മര്യാദക്കാര് നാലാള്വീട്ടില്‍ വന്ന്ഇരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ചാണകവും ഏറ്റിക്കൊണ്ട് വരാന്‍ കണ്ട നേരം ' മകന്‍റെ വാക്കുകളില്‍ നിന്ന്അവന്‍റെ ദേഷ്യത്തിന്നുള്ള കാരണം അറിഞ്ഞു. ഓ, ഇതാണോ ഇത്ര വലിയ അപരാധം. കൃഷിക്കാരന്‍റെ വീട്ടില്‍ ഇതൊക്കെ പതിവാണ്. അതിന് ഇവറ്റകള്‍ക്ക് കൃഷിയെ പറ്റി എന്ത് അറിയും. മകനെ കുട്ടിക്കാലത്ത് മുടിയന്‍ കോലുമായി പോത്തിനെ മേക്കാന്‍ വിടാത്തത് തന്‍റെ തെറ്റ്. എങ്കില്‍ അവന്‍  ഇങ്ങിനെ പറയില്ല.

'രണ്ട് എഞ്ചിനീയര്‍മാരും അവരുടെ കൂടെയുള്ള ഓവര്‍സിയര്‍മാരും കൂടി രാധാകൃഷ്ണനെ കാണാന്‍ വന്നതാ, പാലം പണിയുന്ന കാര്യം സംസാരിക്കാന്‍ . നിങ്ങളായിട്ട് അവന് വെലകേട് വരുത്തി ' ഒന്ന് നിറുത്തി മകന്‍ പറഞ്ഞു ' ഇതാണ് നിങ്ങളുടെ ഏര്‍പ്പാട് എങ്കില്‍ ഞാന്‍ നിങ്ങളെ ഇതിനകത്ത്കേറ്റില്ല, വേണെങ്കില്‍ കളപ്പുരയില്‍ താമസം ആക്കിക്കോളിന്‍. നേരത്തും കാലത്തും തിന്നാന്‍ വല്ലതും എത്തിച്ചല്‍ മതിയല്ലോ '.

മകന്‍ ഇറങ്ങിപ്പോയി. എഴുത്തശ്ശന്‍ ആലോചിച്ചു. താന്‍ സമ്പാദിച്ച വീട്ടില്‍ നിന്നും ഇറക്കി വിടുമെന്ന്. അല്ലെങ്കിലും
 ഇവിടെ കഴിയുന്നത് തീരെ പറ്റാതായിട്ടുണ്ട്. ഇന്നാള് ഒരു ദിവസം പൂമുഖത്ത് കുപ്പിയും കോഴിയും ഒക്കെയായി സഭ കൂടിയിരിക്കുന്നു. ഒരു വീട്ടില്‍ വെച്ച് ചെയ്യാന്‍ പാട്വോ ഇതൊക്കെ. മകന്‍ കരറ്പണിക്കാരനാണെന്ന അഹങ്കാരമാണ് വേലായുധന്‍ 
കുട്ടിക്ക്. കോളേജില്‍ തോറ്റ് അട്ടം കെട്ടിയപ്പോള്‍ മറ്റൊരു പണിയും കിട്ടാഞ്ഞിട്ട് ഈ പണിക്ക് പോകുന്നതാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. സിമിന്‍റും കമ്പിയും ഒക്കെ കട്ട് വിറ്റിട്ട് പണം ഉണ്ടാക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്. ' പല നാള്‍ കള്ളന്‍ ഒരു നാള്‍ അകപ്പെടും '.

' അതൊന്നും കാണാന്‍ ഇരുത്താതെ പടി കടത്തണേ ഭഗവാനേ ' എന്നും പ്രാര്‍ത്ഥിച്ച് കുപ്പന്‍ കുട്ടിഎഴുത്തശ്ശന്‍ പാടത്ത് കന്നോ മാടോ ഇറങ്ങിയിട്ടുണ്ടോ എന്ന് നോക്കാന്‍ ഇറങ്ങി.

അദ്ധ്യായം 8.

പ്രാതല്‍ കഴിഞ്ഞ് പത്രം നോക്കി കിടന്നതാണ്. അറിയാതെ ഉറങ്ങി. കിട്ടുണ്ണി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. 'ഏട്ടന്‍ നന്നായി ഉറങ്ങി ' അവന്‍ പറഞ്ഞു ' ഉണ്ണാറായത് കൊണ്ട് മാത്രമാണ് ഞാന്‍ ഉണര്‍ത്തിയത് '. പിള്ളേര്‍ രണ്ടും അത്ഭുതം കലര്‍ന്ന നോട്ടവുമായി കിട്ടുണ്ണിയുടെ പുറകില്‍ നില്‍പ്പാണ്. എഴുന്നേറ്റ് ചെന്ന് മുഖം കഴുകി. കിട്ടുണ്ണി നീട്ടിയ തോര്‍ത്ത് വാങ്ങി മുഖം തുടച്ച് ഉണ്ണാന്‍ ചെന്നു.

' ഇന്നലെ ഏട്ടന്‍ തീരെ ഉറങ്ങിയിട്ട് ഉണ്ടാവില്ല അല്ലേ ' ചോറ് വിളമ്പുമ്പോള്‍ രാധ ചോദിച്ചു 'പിള്ളര്ബഹളം
 വെച്ചപ്പോള്‍ ഞാന്‍ മുറ്റത്ത് പോയി കളിക്കാന്‍ പറഞ്ഞു. അല്ലെങ്കില്‍ അവര് രണ്ടും കൂടി ഏട്ടന്ന് കിടക്കപൊറുതി തര്വേണ്ടാവില്ല '.

' എന്താ ഒരു കൂര്‍ക്കം വലി. തോട്ടിന്ന് കറുമ്പന്‍ വെള്ളം തേകുമ്പോള്‍ ഉള്ള ചെത്തതിനേക്കാളും ഒറക്കെ ' പെണ്‍കുട്ടി പറഞ്ഞു. രാധ പേരക്കുട്ടിയുടെ നേരെ കയ്യ് ഉയര്‍ത്തി. ' നിന്‍റെ അടുത്ത് ആരെങ്കിലും വല്ലതും ചോദിച്ചോ. മുളച്ച് പൊങ്ങിയിട്ടില്ല , അപ്പോഴേക്കും പെണ്ണിന്‍റെ ഒരു നാവേ 'എന്ന് പറയുകയും ചെയ്തു.

വിഭവ സ്മൃദ്ധമായി ഊണ് ഒരുക്കിയിരിക്കുന്നു. ഇറച്ചി വരട്ടിയതും മീന്‍ വറുത്തതും രാധ വിളമ്പാന്‍ ഒരുങ്ങിയപ്പോള്‍ വിലക്കി. താന്‍ ഇതൊന്നും കഴിക്കാറില്ല. ' ഇതേ ഇപ്പൊ പറ്റിയത് 'രാധ പറഞ്ഞു ' ഏട്ടന്‍ വന്ന വകക്ക് സ്പെഷല്‍
 എന്തെങ്കിലും വേണം എന്ന് കൃഷ്ണനുണ്ണി ഏട്ടന്‍ പറഞ്ഞിട്ട് ഉണ്ടാക്കിയതാ, ഇതൊന്നും ഏട്ടന്‍  കഴിക്കില്ല എന്ന് എനിക്ക് അറിയില്ലാട്ടോ. ഇവിടെ ആണച്ചാല്‍ ഈ ചെക്കനും കൂടി ഇതേ വേണ്ടൂ '.

ചോറ് ഊണ് കഴിഞ്ഞ് അര ഗ്ലാസ്സ് സംഭാരവും കുടിച്ച് എഴുന്നേറ്റു. കിട്ടുണ്ണി ചാരുകസേല പുതിയൊരു തുണിയിട്ട് ഒരുക്കി വെച്ചിരിക്കുന്നു. വേണു അതില്‍ ചാരി കിടന്നു. ' ഏട്ടന്ന്ഉച്ച നേരത്ത്കിടക്കുന്ന പതിവുണ്ടോ 'എന്ന് കിട്ടുണ്ണി ചോദിച്ചു. ഇല്ലെന്ന് തലയാട്ടി. കഴിഞ്ഞ മാസം വരെ ഈ നേരത്ത് കമ്പനിയില്‍ ജോലിയിലായിരിക്കും. പിന്നെ എങ്ങിനെ ഉറങ്ങാനാണ്. ഇനി പുതിയ സാഹചര്യത്തില്‍ പുതിയ ശീലങ്ങള്‍ കടന്നു വരുമോ ആവോ.

കിട്ടുണ്ണി അടുത്തൊരു കസേലയില്‍ ഇരുന്നു. ' വിശേഷങ്ങള്‍ ഒന്നും ചോദിക്കാനും പറയാനും പറ്റിയില്ല ' കിട്ടുണ്ണി പറഞ്ഞു ' ഏട്ടന്‍ ഉറങ്ങിപ്പോയി, ഞാന്‍ ആ നേരത്ത് ഒരു മീറ്റിങ്ങിന്ന് പോവും ചെയ്തു. പറയൂ എന്തൊക്കെയാണ് ഏട്ടന്‍റെ വിശേഷങ്ങള്‍ ? '

അന്യ നാട്ടില്‍ ഒറ്റക്ക്കഴിഞ്ഞു കൂടിയ തനിക്ക് എന്ത് വിശേഷം. കഴിഞ്ഞ മാസം മുപ്പതാം തിയ്യതി വരെ കമ്പിനിയില്‍ പണിക്ക്പോയിരുന്നു. ഇനി ജോലിക്ക് പോണ്ടാ എന്ന ഒരു മാറ്റമേ ജീവിതത്തില്‍ വന്നിട്ടുള്ളു.

' എനിക്ക് എന്താ പറയാനുള്ളത്, നാട്ടിലെ വിശേഷങ്ങളും കുടുംബ കാര്യങ്ങളും നിനക്കല്ലേ അറിയൂ ' എന്ന് പറഞ്ഞ് നിര്‍ത്തി.

കനാല്‍ വെട്ടാന്‍  തുടങ്ങിയ ശേഷം പണിക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ട് ആയതും , അമ്പലം പുതുക്കി പണിതതും , യു. പി. സ്കൂള്‍ ഹൈസ്കൂള്‍ ആക്കിയതും ഒക്കെ കിട്ടുണ്ണി വിവരിച്ചു. മുരുക മലയുടെ അടിവാരം വരെ പാത പണിത് ബസ്സ് വരികയാണത്രേ. മല മുകളില്‍ മനുഷ്യന്‍ തിരിഞ്ഞു നോക്കാതെ നശിച്ച് പോയ മുരുകന്‍റെ കോവില്‍ മലയുടെ മുകളില്‍ പുതുക്കി പണി ചെയ്യുകയാണ്. മുകളിലേക്ക്കയറാന്‍ കരിങ്കല്‍ പടവുകളും പണി ചെയ്യുന്നുണ്ട്. താനാണ് കമ്മിറ്റിയുടെ പ്രസിഡന്‍റ എന്ന് കിട്ടുണ്ണി അഭിമാനത്തോടെ പറഞ്ഞു.

"ഏട്ടനോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് 'എന്ന ആമുഖത്തോടെ കിട്ടുണ്ണി കുടുംബപുരാണത്തിലേക്ക്കിട്ടുണ്ണി കടന്നു. വിവരം പറയാന്‍ മദിരാശിയിലേക്ക് വന്നാലോ എന്ന് കരുതിയിരുന്നതാണ്.പിന്നെ ആലോചിച്ചപ്പോള്‍ ജോലിസ്ഥലത്ത് വന്ന് വിഷമങ്ങള്‍ പറഞ്ഞ്ഏട്ടന്‍റെ സമാധാനം കൂടി ഞാനായിട്ട് നശിപ്പിക്കരുത് എന്ന് കരുതി.

ഓര്‍ത്തപ്പോള്‍ ചിരി വന്നു. ഏട്ടനെ വിഷമിപ്പിക്കരുത് പോലും. ഈ കഴിഞ്ഞ കാലമത്രയും ഒട്ടും വിഷമിപ്പിക്കാത്തതുപോലെ. ആവശ്യങ്ങള്‍ നിറഞ്ഞതായിരുന്നു കിട്ടുണ്ണിയുടെ ഓരോ കത്തും .എന്നും പണത്തിന്ന് ആവശ്യമാണ്. പെങ്ങളെ കല്യാണം കഴിപ്പിച്ച കടം വീട്ടണം , ഭാഗം നടത്താന്‍ കേസ്സ് കൊടുക്കണം , അതിന്ന് ചിലവുണ്ട്, വീഴാറായ വീട് റിപ്പയര്‍ ചെയ്യണം. ഒരു സ്കൂള്‍ മാസ്റ്ററുടെ ശമ്പളം കൊണ്ട് ഒന്നിനും തികയില്ല. ഏട്ടന്‍ വിചാരിച്ചാലെ നടക്കൂ.

മൂന്നാമത്തെ മകള്‍ മുതിര്‍ന്ന ശേഷം കിട്ടുണ്ണിയുടെ എഴുത്തിന്നടിയില്‍ അവളും രണ്ട് വരി കുറിക്കും. എന്‍റെ പരീക്ഷ കഴിഞ്ഞു. ഞാനാണ്എന്‍റെ ക്ലാസ്സില്‍ ഒന്നാമത്. അനിവേഴ്സറിക്ക് ഡാന്‍സിന് ചേര്‍ന്നു. അതിന്ന് പറ്റിയ തുണി വാങ്ങണം . അച്ഛന്‍റെ പേരില്‍ പണം അയച്ചാല്‍ മതി. ഞാന്‍ വാങ്ങിക്കോളാം. പെണ്‍കുട്ടി കോളേജില്‍ ചേര്‍ന്നതോടെ ആവശ്യങ്ങള്‍ കൂടി. പലപ്പോഴും പണം ചോദിച്ച് കിട്ടുണ്ണി നേരില്‍ വന്നു തുടങ്ങി. സമ്പാദിച്ചത് മുഴുവന്‍ ചോര്‍ന്നു കൊണ്ടിരുന്നിട്ടും 
മറിച്ച് ഒന്നും പറഞ്ഞില്ല.

' ഏട്ടന്‍ എന്താ ഒന്നും പറയാത്തത് ' എന്നും പറഞ്ഞ് കിട്ടുണ്ണി അക്ഷമ കാട്ടി. ഇനി എന്ത് ആവശ്യമാണ് പറയാന്‍
 പോകുന്നത് ആവോ? എന്തായാലും അവന്ന് പറയാനുള്ളത് പറയട്ടെ.' എന്താച്ചാല്‍ നീ പറഞ്ഞോ, ഞാന്‍ കേള്‍ക്കുന്നുണ്ട് ' എന്ന് മറുപടി കൊടുത്തു.

' അവളില്ലേ ആ മൂധേവി, പൊന്നു പെങ്ങള്. അവള്‍ ഇപ്പോള്‍ എന്നോട് പെണക്കത്തിലാണ് 'എന്ന ആമുഖം കിട്ടുണ്ണി അവതരിപ്പിച്ചു.

കിട്ടുണ്ണിയേക്കാള്‍ മൂന്ന് വയസ്സ് മൂത്തതാണ് പത്മിനി. അവളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിച്ചാണ് കിട്ടുണ്ണി ട്രെയിനിങ്ങിന്ന്പഠിച്ചത്. ഇരുവരും വലിയ സ്നേഹത്തിലായിരുന്നു പത്മിനിയുടെ ഭര്‍ത്താവിന്ന് നല്ല സ്ഥിതിയാണ്. അതുകൊണ്ടു തന്നെ സ്വന്തം  തറവാട്ഭാഗം വെച്ചപ്പോള്‍ തന്‍റെ പങ്ക് അനുജന് അവള്‍ മടി കൂടാതെ നല്‍കി. തനിക്ക് മൂന്ന് പെണ്‍കുട്ടികള്‍ ആണെന്നും കഴിഞ്ഞ് കൂടാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ് കിട്ടുണ്ണി പെങ്ങളില്‍ നിന്നും ഒക്കെ എഴുതി
വാങ്ങിച്ചതാണെന്നാണ് ഭാഗപത്രം ഒപ്പിടാന്‍ വന്ന കാലത്ത് താന്‍ കേട്ടിട്ടുള്ളത്.

പെങ്ങള്‍ക്ക് മുഴുത്ത അസൂയയാണെന്ന് കിട്ടുണ്ണി പറഞ്ഞു. താന്‍ നല്ല നിലക്ക് കഴിയുന്നത് അവള്‍ക്ക് സഹിക്കുന്നില്ല. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഓരോന്നായി നേടിയെടുത്തതാണ്. ഒരാളും ഒന്നും തന്ന് സഹായിച്ചിട്ടില്ല. രണ്ട് പെണ്‍മക്കളെ നല്ല നിലക്ക്കല്യാണം കഴിച്ച്
അയച്ചു. ഇനി ഒന്നുള്ളത് ഈശ്വര കടാക്ഷത്താല്‍ പഠിച്ച് ഡോക്ടറായി. ഇതൊക്കെ കണ്ടിട്ടുള്ള കണ്ണുകടിയാണ്.

രണ്ട് പെണ്‍കുട്ടികളുടെ കല്യാണത്തിനും താന്‍ പങ്ക് കൊണ്ടില്ല. കിട്ടുണ്ണി വിളിക്കാഞ്ഞിട്ടല്ല. മലായയില്‍ ജോലി ചെയ്യുമ്പോഴാണ് മൂത്ത മക്കളുടെ വിവാഹം. കിട്ടുണ്ണി ആവശ്യപ്പെട്ട പണം സംഘടിപ്പിച്ച് അയച്ച് കൊടുത്തു. അടുത്ത പെണ്‍കുട്ടിയുടെ കല്യാണത്തിന്ന്മദിരാശിയില്‍ ആയിരുന്നു . മകളുടെ കല്യാണം ഉറപ്പിച്ചു. കയ്യില്‍ കാശ് ഇല്ല. എന്ത് ചെയ്യണമെന്ന് അറിയില്ല. ഏട്ടന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കി തരണമെന്ന് അവന്‍  ആ സമയത്ത് വന്ന് കരഞ്ഞ് പറഞ്ഞതാണ്. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ മലായയില്‍ നിന്നും ഉണ്ടാക്കിയ പണം മുടക്കി താന്‍ വാങ്ങിയ വീട് വിറ്റിട്ട് കിട്ടുണ്ണിക്ക് കൊടുത്തിരുന്നു.കല്യാണത്തിന്ന് ഒരാഴ്ച മുമ്പ് ദേഹത്ത് ഓരോന്ന് പൊങ്ങി കാണുക ഉണ്ടായി. ചിക്കന്‍പോക്സ്. അതോടെ അതിനും വരാനായില്ല.

കുട്ടികാലത്ത് എന്‍റെ മകളെ അവളുടെ മകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാം എന്ന് രണ്ടു പേരും പറഞ്ഞിരുന്നത് ശരിയാണ്. അവളുടെ മകന്‍ മോശക്കാരനായിട്ടൊന്നുമല്ല. എന്നാലും എന്‍റെ മകളുടെ ഇപ്പോഴത്തെ നില നോക്കണ്ടേ. അവള് ഡോക്ടറാണ്. ഇപ്പോള്‍ അമേരിക്കയില്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നു. അപ്പോള്‍ അതിന് അനുസരിച്ച ബന്ധം വേണ്ടേ. ഞാന്‍ അത് തുറന്ന് പറഞ്ഞു. അതോടെ ഉള്ള ലോഹ്യം ഇല്ലാതായി. ഇപ്പോള്‍ പണ്ട് എന്നെ അങ്ങിനെ സഹായിച്ചു, എനിക്ക് ഇന്നതൊക്കെ തന്നു എന്ന് നാട്ടുകാരോട് മുഴുവന്‍ പറഞ്ഞും കൊണ്ട് നടപ്പാണ്.

കിട്ടുണ്ണി അവസരത്തിന്ന് ഒത്ത് പെരുമാറാന്‍ പണ്ടേ മിടുക്കനാണ്. സൂത്രത്തില്‍ കാര്യങ്ങള്‍ നേടി എടുക്കും. അത് കഴിഞ്ഞാല്‍ സഹായിച്ചവരെ മറക്കാനും മിടുക്കനാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. ഒരേ വയറ്റില്‍ പിറന്ന സഹോദരിയെ വിസ്മരിക്കുന്നവന്‍ വലിയമ്മയുടെ മകനായ തന്നെ എത്ര കാലം കൂടെ നിര്‍ത്തും  .

' ഏട്ടന്‍ അവളെ ഒന്ന് കാണണം. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കണം , പിന്നേയും ഗമ കാണിച്ച് ഇരുന്നാല്‍
 ഇരുന്നോട്ടെ, എനിക്ക് ഇങ്ങിനെ ഒരു കൂടപ്പിറപ്പ് ഇല്ല എന്ന്കരുതി ഞാനും ഇരിക്കും  ' കിട്ടുണ്ണി പറഞ്ഞ് നിര്‍ത്തി.

കുറച്ച് നേരം കൂടി ഇരുന്നിട്ട് കിട്ടുണ്ണി എഴുന്നേറ്റ് അകത്തേക്ക് പോയി, അടുത്തതായി തനിക്ക് കെട്ടാനായിട്ടുള്ളത് ദൂതന്‍റെ വേഷണെന്ന അറിവുമായി വേണു കസേലയില്‍ ചാരി
കിടന്നു.

Friday, August 21, 2009

അദ്ധ്യായം 7.

കൊണ്ടുപോയ ഉരുപ്പടികള്‍ മുഴുവന്‍ പെട്ടെന്ന് തന്നെ വിറ്റുപോയി. വിചാരിച്ചതില്‍ കൂടുതല്‍ വിലയും കിട്ടി. ചില ദിവസങ്ങളില്‍ അങ്ങിനെയാണ്. കാര്യങ്ങള്‍ ഉദ്ദേശിച്ചതിലും ഭംഗിയായി നടക്കും. ഒരു മാടിനെ കിട്ടാനാണ്പെടാ പാട്പെട്ടത്. ഏനക്കേട് പിടിച്ച മാതിരി വല്ലതിനേയും വാങ്ങി ചെന്നാല്‍ കല്യാണി ദേഷ്യപ്പെടും. എന്ത് ചെയ്യണം എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ നാരായണന്‍ വേലപ്പന്‍റെ മുന്നിലെത്തി.

' എന്താ ഏട്ടോ നിങ്ങള് ചന്തേല് വന്നിട്ട് വെറുതെ നിക്ക്ണ് ' എന്നും പറഞ്ഞ്അവന്‍ അടുത്ത് കൂടി. നാരായണന്‍ മുമ്പ്തന്‍റെ പങ്ക് കച്ചവടക്കാരനായിരുന്നു. ഒരിക്കല്‍ കന്നിനെയും ആട്ടി ക്കൊണ്ട് പോകുമ്പോള്‍ കാറ് ഇടിച്ച് വീണ് കിടപ്പിലായതാണ്. അതോടെ ആ കൂട്ട് പൊളിഞ്ഞു. അവന്‍റെ ചികിത്സക്ക് കുറെ പണം അന്ന്കയ്യില്‍ നിന്ന് ചിലവാക്കിയിരുന്നു. ഇപ്പോള്‍ അവന്ന് കൂടുതല്‍ ദൂരം നടക്കാനൊന്നും ആവില്ല. ചന്തയില്‍ കന്നിന്ന് തരക് പറഞ്ഞ് കിട്ടുന്ന വരുമാനം കൊണ്ട് കഷ്ടിച്ച്കഴിഞ്ഞ് കൂടുന്നു.

വേലപ്പന്‍  നാരായണനോട് ആവശ്യം  പറഞ്ഞു. ' നിങ്ങള്‍ ഇവിടെ നിക്കിന്‍ . ഞാന്‍ ഇപ്പൊ വരാം ' എന്ന് പറഞ്ഞ് നാരായണന്‍ തിരക്കില്‍ മറഞ്ഞു. കൂട്ടിന്ന് വന്ന ചെക്കന്മാര്‍ രണ്ടുപേരും വാങ്ങിയ നാല് കൂളന്‍ കുട്ടികളുമായി ചന്തക്ക് പുറത്ത് നില്‍പ്പാണ്. ഓരോരുത്തരായി പോയി വല്ലതും കഴിച്ചോളാന്‍ പറഞ്ഞ് പൈസയും കൊടുത്ത് വിട്ടതാണ്. കൂട്ടിക്കൊണ്ട് വന്നിട്ട് വയറ് നിറച്ച് തിന്നാന്‍ വാങ്ങി കൊടുത്തിട്ടില്ലെങ്കില്‍ നാളെ അവറ്റ അതും പറഞ്ഞും കൊണ്ട് നടക്കും.
ആര്‍ത്തി പണ്ടാരങ്ങള്. വിശപ്പ് മാറാന്‍ നേരത്തിന്ന് എന്തെങ്കിലും കഴിക്കണം . ഇവര്‍ക്കൊക്കെ അത് പോരാ. വായ് സ്വാദ് കൂടിയ വക. പൊറോട്ടയും ഇറച്ചിയും മാത്രേ കഴിക്കൂ. ആണ്‍കുട്ടി ഇല്ലാത്തത് കാരണം കണ്ടവനെ ഒക്കെ പുലര്‍ത്തണം. ഒരു മകള്‍ ഉള്ളതുകൊണ്ട് വീട്ട് കാര്യം നോക്കി നടത്താന്‍ ആളായി. അത് തന്നെ വലിയ ഭാഗ്യം .

മുകളില്‍ എരിയുന്ന സൂര്യന്‍ . ദാഹിച്ച് തൊണ്ട വരളുന്നു. കുറച്ച് വെള്ളം കിട്ടിയെങ്കില്‍ എന്ന്ആശ തോന്നി. വല്ലതും വാങ്ങികുടിക്കാമെങ്കില്‍ എന്താ വില. അങ്ങിനെ തിന്നും കുടിച്ചും കളയാന്‍ മാത്രം തനിക്ക് കയ്യിരിപ്പ് ഇല്ലല്ലോ. എന്തെങ്കിലും ഊറ്റി പിടിച്ച് ഉണ്ടാക്കിയിട്ട് വേണം ഒരു പെണ്ണ് ഉള്ളതിനെ കെട്ടിക്കാന്‍ . പുറത്ത് കടന്നാല്‍ പാത വക്കത്ത്പൈപ്പ് ഉണ്ട്. അതൊക്കെ മതി. അതിന്നിടയില്‍ നാരായണന്‍ തിരഞ്ഞ് വന്നാലോ? പാകത്തിന്ന് ഒരു മാടിനെ കിട്ടിയാലോ.
മേടിച്ച കൂളന്‍ കുട്ടികള്‍ ഒന്നാന്തരം ഉരുപ്പടികളാണ്. മുണ്ട്യേന്‍ കാപ്പാത്തിയാല്‍ പത്ത് ഉറുപ്പിക കയ്യില്‍ തടയും.

നാരായണന്‍ എത്തി.' ഏട്ടോ, മാട് നല്ലത് ഒന്ന് നിക്കുന്നുണ്ട്, പക്ഷെ തൊള്ളേല്‍ തോന്നുന്ന വിലയാ പറയിണത് '. ഒരു നിമിഷം ആലോചിച്ചു. അഞ്ചാറ് ദിക്കില്‍ പാല് കുറ്റി ഏറ്റിട്ടുണ്ട്. ഇനി അവരോട് എന്ത് പറയും. പാകത്തിന്ന് ഒന്ന് കിട്ടാതെ കയ്യിലുള്ളത് കൊടുത്തത് തനിച്ച് പൊട്ടത്തരമായി. കാലത്ത് കൈ കൂടിയ ലാഭം ഇവിടെ തന്നെ പോവ്വോ എന്ന് അറിയില്ല.എങ്കില്‍ 
എന്തിനാ ഈ പണിക്ക് ഇറങ്ങി തിരിക്കുന്നത്. മിണ്ടാണ്ടെ കുടീല്കുത്തിരുന്നാല്‍ പോരെ. ഇന്ന് കാലത്ത് മനുഷ്യന്മാര്‍ക്ക് ദുരാശയാണ്. അല്ലെങ്കില്‍ ആരെങ്കിലും പുഴുപണ്ടങ്ങള്‍ക്ക് ഈ ജാതി അമര്‍ന്ന വില പറയ്വോ. ഒരു കൊരലടപ്പന്‍റെ ദീനം വന്നാല്‍ മൊതല്പോവും. എങ്കില്‍  കൊണ്ടു പോയി കുഴിച്ച് മൂടാനെ പറ്റൂ.

ഏട്ടനെന്തെങ്കിലും പറയിന്‍ എന്ന് പറഞ്ഞ് നാരായണന്‍ തിടുക്കം കൂട്ടി.' മുന്നൂറും നാനൂറും  ഒക്കെ കൊടുക്കാന്‍ നമ്മടേല്‍
 ഇല്ല. നിനക്ക് നമ്മടെ നെലവരം എന്താന്ന് അറിയില്ലേ. പറഞ്ഞ് നോക്കി മയത്തില് കച്ചോടം മുറിക്കാന്‍ നോക്ക് ' എന്ന് നാരായണനെ ശട്ടം കെട്ടി.

' നിങ്ങ വല്ലതും കഴിച്വോ ' എന്ന് നാരായണന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് തലയാട്ടി. എന്നാല്‍ വരിന്‍ എന്ന് പറഞ്ഞ് അവന്‍ മുമ്പേ നടന്നു. ഹോട്ടലിലേക്കാണ്പോക്ക്. മാടിന്‍റെ ആള്‍ക്കാര് പോവില്ലേ എന്ന് ചോദിച്ചതിന്ന് അവരും ഹോട്ടലിലേക്ക് പോയീ എന്ന് മറുപടി കിട്ടി. ഇനി എന്താ ചെയ്യേണ്ടത്. ഒക്കെ പടു ചിലവ് തന്നെ എന്ന് മനസ്സില്‍ പറഞ്ഞ് നാരായണന്‍റെ പുറകെ
നടന്നു.

ഹോട്ടലില്‍ വെച്ച് മാടിന്‍റെ ആളുകളെ കാണിച്ച് തന്നു. ഒറ്റ നോട്ടത്തില്‍ തന്നെ കയ്യില്‍ തുട്ട് ഇല്ലാവരാണെന്ന് മനസ്സിലായി. പത്ത് പൈസക്ക് വരെ കെഞ്ചി നോക്കും എന്ന് തോന്നുന്നു. എന്തായാലും കേട്ട് നോക്കാം. നാരായണന്‍ ചോറിന്ന് പറഞ്ഞു. വല്ല ചായയും വടയും കൊണ്ട് തിയാക്കാമായിരുന്നു. അത്ര പൈസയും വരില്ല. മാറ്റി പറയാനൊന്നും പോയില്ല. കഞ്ചന്‍ എന്ന
പേര്കേള്‍പ്പിക്കെണ്ടല്ലോ.

നാരായണന്‍ മാട് വില്‍ക്കാന്‍ വന്നവരുടെ കൂടെ മുന്നില്‍ നടന്നു. മര തണലത്ത് ഉരുപ്പടി നില്‍പ്പുണ്ട്. തൊട്ടടുത്ത് കൂടെ വന്ന പിള്ളരും കൂളന്‍ കുട്ടികളും. ശകുനം നന്ന്. ഒന്നിച്ച് ഒരു ഴുത്തില്‍ നില്‍ക്കാനുള്ളതാണെന്ന് അവറ്റ അറിഞ്ഞുവോ ആവോ.

മാടിന്‍റെ ചുറ്റും നടന്ന് നോക്കി. ചുഴി കുറ്റം ഒന്നും കാണാനില്ല. കല്ല് അകിട് അല്ല. കൊമ്പ് കണ്ടാല്‍ മൂന്നാമത്തെ പേറാണ്. ഈ ഈറ്റിലേ പാല് ഇറങ്ങൂ. തരത്തിന് കിട്ടിയാല്‍ മെച്ചം തന്നെ.വട്ടിയും വയറും ഒക്കെ ഉള്ള ഇനമാണ്. ഇത്തിരി പരുത്തികൊട്ടയും കടലപിണ്ണാക്കും അരച്ച് കൊടുത്താല്‍ മതി. പച്ച പുല്ല് അരിയാന്‍ ഉള്ളത് നന്നായി. ആനാവ് കുട്ടിയാണ്. മേലിലിക്ക്
ഒരു മുതലാവും. ആകപ്പാടെ തെറ്റ് വരില്ല.

' കടിഞ്ഞില് പെറ്റതാണ്. ആറ് ഇടങ്ങഴി പാല്കിട്ടും എന്നാണ് അവര് പറയുന്നത് ' എന്ന് നാരായണന്‍ പറഞ്ഞു. ' നീയെന്താ പൊട്ടക്കണ്ണന്മാരോട് പറയുന്ന പോലെ എന്നോട് പറയുന്ന് , ഈ കാലത്തിനിടയില്‍ എത്ര മാട് വാങ്ങി, എത്ര എണ്ണം വിറ്റു. ഇതിന് മൂന്ന് പേറായി. ആരക്കും അറിയാത്ത പോലെ ഒരു കൂട്ടം കൂട്വാണോ ' എന്നും പറഞ്ഞ് മാറി നിന്നു.

നാരായണന്‍ ഉടമസ്ഥനെ കൂട്ടി മാറി നിന്ന് എന്തെല്ലാമോ സംസാരിച്ചു. പിന്നീട് വന്ന് എന്ത് വില കാണുന്നുണ്ട് എന്ന് ചോദിച്ചു. ' മൊതല് അവരുടെ, അവര് പറയട്ടെ ' എന്നും പറഞ്ഞ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. അവരുടെ മനസ്സിലിരുപ്പ് മനസ്സിലായാല്‍ അത് അനുസരിച്ച് വില പേശാം. ' അവര് നാനൂറ്പറയുന്നുണ്ട് ' എന്നും പറഞ്ഞ് നാരായണനെത്തി.

' ഇത് നമുക്ക് ചേരില്ല, നാനൂറ് ഉറുപ്പിക ഉണ്ടെങ്കില്‍ ഞാന്‍ ഒരു പെണ്‍കുട്ടി ഉള്ളതിന് ഒന്നര പവന്‍റെ മാല വാങ്ങും ' എന്ന് പറഞ്ഞ് മടങ്ങി. ' മാല വാങ്ങിയാല്‍ കഴുത്തിലിടാം, അല്ലാതെ കറക്കാന്‍ പറ്റില്ലല്ലോ ' എന്നും പറഞ്ഞ് നാരായണന്‍ കൂടെ കൂടി.' ഇനി നിങ്ങള് വെല പറയിന്‍ ' എന്നായി ഉടമസ്ഥന്‍ .

നമുക്ക് ഒറ്റ വിലയേ ഉള്ളു എന്നും പറഞ്ഞ് ഇരുന്നൂറ്റമ്പത് ഉറുപ്പിക വില പറഞ്ഞു. അതിന്ന് മറുഭാഗം സമ്മതിച്ചില്ല. പലവട്ടം വില പറഞ്ഞു. ഒടുവില്‍ ഇരുന്നൂറ്റി എഴുപത്തഞ്ചിന്ന് ഉറപ്പിച്ചു.
വേണ്ടെന്ന് പറഞ്ഞെങ്കിലും ഇരുപത്തഞ്ച് ഉറുപ്പിക നാരായണനും കൊടുത്തു. ഒരു കഴിവടവും
ഇല്ലാതെ ഇരിക്കുന്നവനാണ്. ' അവരക്ക് പണത്തിന്ന് ഇത്തിരി ട്ടൈറ്റാ. അതാ പെട്ട വിലക്ക് തന്നത് ' നാരായണന്‍ സ്വകാര്യം പറഞ്ഞു.

മാടിന്‍റെ കയര്‍ ഉടമസ്ഥന്‍ അഴിച്ച് വാങ്ങി. കയറോടുകൂടി കന്നിനെ വില്‍ക്കാറില്ല. പുതിയൊരു
കയര്‍ മാടിന്‍റെ കഴുത്തിലിട്ടു. കുട്ടിയെ കയ്യിലെടുത്ത് നടന്നു. മാട് പുറകെ വന്നു, കൂളന്മാരെ
തെളിച്ച്കൊണ്ട് പിള്ളേരും . പാതയോരം വരെ നാരായണന്‍ കൂടെ വന്നു.

' എട്ടോ, ഇനി എന്നാ ഇവടെക്കൊക്കെ ' നാരായണന്‍ ചോദിച്ചു. അവന്‍ പോകാനുള്ള മട്ടിലാണ്.
ഇടക്കൊക്കെ വരാറുണ്ടെന്നും തമ്മില്‍ കാണാഞ്ഞിട്ടാണെന്നും അവനോട് പറഞ്ഞു. അവന്‍റെ വിശേഷം ഒന്നും ഇത്ര നേരം കേട്ടില്ല. ലോഹ്യം ചോദിക്കാതെ പോയാല്‍ മോശമല്ലേ. കാര്യം കഴിഞ്ഞപ്പോള്‍ മൂടും തട്ടി സ്ഥലം വിട്ടു എന്ന് പറയിപ്പിക്കരുത്. പശുക്കുട്ടിയെ താഴെ നിറുത്തി. പിള്ളരും  കന്നുകളും നിന്നു.

' മക്കളുക്ക് ഒക്കെ സുഖം അല്ലേട ' എന്ന് ചോദിച്ചു. എന്ത് സുഖം . നാരായണന്‍ സങ്കടങ്ങള്‍ പറഞ്ഞു തുടങ്ങി. ചെക്കന്‍ പണിക്ക് പോയിട്ട് വല്ലതും ഒക്കെ കൊണ്ടു വന്ന് തന്നിരുന്നതാണ്. അതിന്‍റെ എടേല്‍ ഏതോ ഒരു പെണ്ണുമായി ചിറ്റത്തിലായി. അവളേം കൂട്ടി നാട് വിട്ടു. മൂന്നാം പക്കം മകളെ കെട്ട്യോന്‍ വീട്ടില്‍ കൊണ്ടു വന്നാക്കി. അവര്‍ക്ക് മാനക്കേടായീന്നാ പറഞ്ഞത്.
കെട്ട്യോള്‍ക്ക് എന്നും സൂക്കടാണ്. അതിന്‍റെ കൂടെ മകള്‍ക്കും കുട്ടിക്കും ചിലവിന്നുള്ളതും 
കൂടി ഉണ്ടാക്കികൊടുക്കണം . എന്താ ചെയ്യേണ്ടത് എന്ന്എനിക്ക് ഒരു രൂപൂം ഇല്ല.

ഒന്ന് നിര്‍ത്തി അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി. ഇതിനൊക്കെ പുറമെ മകളുടെ കുട്ടിക്ക് എന്നും ദീനമാണ്. ചെലപ്പൊ ദേഹം നീല കളറാകും. ഹാര്‍ട്ടിന്ന് കേടാണത്രേ. നല്ലോണം പണം ചെലവാക്കി നോക്കിക്കണം എന്നാ എല്ലാരും പറയുന്നത്. കഞ്ഞി കൊടുക്കാന്‍ പാങ്ങില്ലാണ്ടെ ഞാന്‍ കെടന്ന് തിരിയ്വാണ്. പിന്നെ എങ്ങനാ ചികിത്സിക്യാ. നല്ലോരു പെണ്‍കുട്ടി. അത് ചത്ത്
പോക്വേള്ളൂ. നാരായണന്‍ കണ്ണ് തുടച്ചു.

മനസ്സില്‍ ഒരു നീറ്റല്‍ ഏറ്റതുപോലെ വേലപ്പന്ന് തോന്നി. കഷ്ടം. എങ്ങിനെ സുജായി ആയി നടന്നവനാണ്. മക്കള്‍ ഉണ്ടായാല്‍ മാത്രം പോരാ. നല്ല ബുദ്ധീം കൂടി ഉണ്ടാവണം . പാവം, നല്ല കഷ്ടപ്പാടുണ്ട്. അല്ലെങ്കില്‍ ഇതൊന്നും പറയില്ല. അഭിമാനിയാണ്അവന്‍ . എല്ലാവരുടേയും കാര്യം ഇത്രയേ ഉള്ളു. പണവും പത്രാസും ഒക്കെ മിനുട്ട് വെച്ച്തീരും. തനിക്കും ഒരു മകള്‍ ഉണ്ട്. അതിനാണ് ഇങ്ങിനെ ഒരു അവസ്ഥ വന്നതെങ്കിലോ. ആലോചിച്ചപ്പോള്‍ എന്തോ ചങ്കില്‍ 
കൊണ്ടത് മാതിരി. ബെല്‍റ്റിലെ പേഴ്സില്‍ കയ്യിട്ടു. അതിനകത്ത് ഉള്ളത് മുഴുവന്‍ എടുത്തു. നോക്കിയപ്പോള്‍ മുന്നൂറ്റി ചില്വാനം ഉറുപ്പിക ഉണ്ട്. ആ പണം മുഴുവന്‍ നാരായണന്‍റെ കയ്യില്‍ വെച്ചു. അവന്‍ തേങ്ങി കരയുന്നത് കണ്ടപ്പോള്‍ തന്‍റെ കണ്ണുകളില്‍ നനവ് പടരുന്നതറിഞ്ഞു.

ഒന്നും പറയാതെ തിരിഞ്ഞ് നടന്നു. ചന്ത പിരിഞ്ഞ് ആളുകള്‍ പോയിതുടങ്ങി. തമിഴ്നാട്ടില്‍ നിന്നും കന്നുകാലികളുമായി വന്ന ലോറികള്‍ സ്ഥലം വിട്ടിരിക്കുന്നു . കുറെ കാളവണ്ടികള്‍ മാത്രം തണല്‍ പറ്റി നില്‍ക്കുന്നുണ്ട്. ഉച്ച വെയിലില്‍  മൂന്നംഗ സംഘം കന്നു കാലികളുമായി മടക്ക യാത്ര തുടങ്ങി.

അദ്ധ്യായം 6 .

ചാമി പോയതിന്ന് ശേഷവും കല്യാണിക്ക് വീട്ടുപണികള്‍ തീര്‍ന്നില്ല. മുറ്റത്തിന്‍റെ ഓരത്ത് കിടന്നിരുന്ന തെങ്ങിന്‍പട്ടകള്‍ വെട്ടിഒതുക്കി കെട്ടുകളാക്കി , ചായ്പ്പിന്‍റെ പുറകില്‍ അടുക്കി വെച്ചു. ഓലമടലുകള്‍ വെട്ടി മുറ്റത്ത് ഉണങ്ങാനിട്ടു. മഴ ആരംഭിക്കുന്നതിന്ന് മുമ്പ് അതെല്ലാം ചായ്പ്പില്‍ സൂക്ഷിച്ച് വെക്കണം . ചില മാടുകള്‍ മഴക്കാലത്ത് തണുത്ത വെള്ളം കൊടുത്താല്‍ കുടിക്കില്ല. ശൃണുക്കള്‍. അവറ്റക്ക് വട്ടചെമ്പില്‍ വെള്ളം നിറച്ച്, പരുത്തികൊട്ട അരച്ചതും  തവിടും ചേര്‍ത്ത് ഇളം  ചൂടാക്കി കടല പിണ്ണാക്ക് കുതിര്‍ത്തി യത് ഒഴിച്ച് ഇളക്കി കൊടുക്കണം . എന്നിട്ടും ചിലതൊക്കെ മൂക്കുകൊണ്ട് മുങ്ങിതപ്പും . അപ്പോള്‍ ഒരു പിടി ഉപ്പ് കയ്യിലെടുത്ത് മാടിന്‍റെ ചിറിയുടെ അടുത്ത് കാണിച്ച് വെള്ളത്തില്‍ കൈ മുക്കി ഇളക്കിയാല്‍ മതി. ഏത് വെള്ളം കുടിക്കാന്‍ മടിയുള്ള കന്നും 
വെള്ളം കുടിക്കും . അപ്പപ്പോള്‍ വീണു കിട്ടുന്ന തെങ്ങിന്‍പട്ടകള്‍ വെട്ടി കെട്ടി വെച്ചാല്‍ കന്നിന്ന് വെള്ളം കാച്ചാന്‍  ഉപകരിക്കും .

ആ പണി തീരുമ്പോഴേക്കും നേരം ഒട്ടേറെ ആയി. കലശലായ വിശപ്പ്. മുറ്റത്തെ തെങ്ങിന്‍ ചുവട്ടിലുള്ള മണ്‍തൊട്ടിയില്‍ നിന്നും വെള്ളമെടുത്ത് കൈകാലുകളും  മുഖവും  കഴുകി . ഉടുത്ത മുണ്ടിന്‍റെ കോന്തല കൊണ്ട് തുടച്ചു. അടുക്കളയുടെ ഓരത്ത് മുട്ടിപലക ഇട്ട് ഓട്ടു പിഞ്ഞാണത്തില്‍ കഞ്ഞി വിളമ്പിവെച്ചു. അമ്മയുടെ ഓര്‍മ്മക്കായി സൂക്ഷിച്ചു വെച്ച ആ പിഞ്ഞാണം കല്യാണിക്ക് വില മതിക്കാനാവാത്ത നിധിയാണ്. കലം കൊണ്ട് അടച്ചു വെച്ചിരുന്ന , ഉഴുന്നുപരിപ്പും 
പുളിയും മുളകും ചേര്‍ത്ത് അരച്ച ഇന്നലത്തെ ബാക്കിയുണ്ടായിരുന്ന ചമ്മന്തിയും കഞ്ഞിയുമായി കല്യാണി ഇരുന്നു. പ്ലാവില കുമ്പിള്‍ കുത്തിയതുകോണ്ട് കഞ്ഞികോരി കുടിക്കുമ്പോള്‍ കല്യാണി അപ്പനേയും വലിയപ്പനേയും ഓര്‍ത്തു.

നേരം വെളുക്കുന്നതിന്ന് മുമ്പ് പോയതാണ് അപ്പന്‍ . ചന്തയില്‍ എത്തും മുമ്പ് എന്തെങ്കിലും കഴിച്ചുവോ ആവോ. കഴിച്ചാല്‍ തന്നെ ഒരു ചായയും ഒരു കഷ്ണം പിട്ടും മാത്രമേ കഴിക്കു.

അപ്പന്‍ വലിയ പിശുക്കനാണ്. ഒന്നും വാങ്ങി തിന്നില്ല. ഒരു വിശേഷത്തിന്നോ, ആഘോഷത്തിന്നോ അപ്പന്‍ പോവില്ല. അമ്മ മരിച്ച ശേഷം അപ്പന്‍ അങ്ങിനെയാണ്. അതൊക്കെ ചാമി വലിയപ്പനെ കണ്ട് പഠിക്കണം. ഇഷ്ടപ്പെട്ടതെല്ലാം മൂപ്പര് വാ ങ്ങി കഴിക്കും . കള്ളും  ചാരായവും  മതിയാവോളം കുടിക്കും . എപ്പോഴും ജോളിയായി നടക്കും. വേല, പൂരം, വെടിക്കെട്ട് ഒക്കെ കാണാന്‍ ചെല്ലും. ഭാര്യയും മക്കളുമില്ല, ആരോടും സമാധാനം പറയാനില്ല, ആരേയും പേടിയുമില്ല. ഇടക്ക് അടിപിടികേസുകള്‍ ഉണ്ടാക്കും. കണ്യാര്‍ കളിക്കോ,പൊറാട്ടും കളിക്കോ പോയാല്‍ വലിയപ്പന്‍ തല്ല് ഉണ്ടാക്കാതെ തിരിച്ചു വരില്ല.

ഇങ്ങിനെയൊക്കെ ആണെങ്കിലും വലിയപ്പന്ന് തന്നെ വലിയ ഇഷ്ടമാണ്. എപ്പോഴും  വാത്സല്യത്തോടെ ' ലക്ഷ്മിക്കുട്ട്യേ ' എന്നേ വിളിയ്ക്കു. കണ്യാര്‍ കളിക്കോ, പൊറാട്ടും കളിക്കോ പോകുമ്പോള്‍ 'മോളേ, നീ വരുന്നോടീ ' എന്ന് ചോദിക്കും . പക്ഷെ തനിക്ക് പേടിയാണ്. വലിയപ്പന്‍ എപ്പോഴാ അടിപിടി കൂടുക എന്ന് പറയാനാവില്ല. എങ്കിലും  എവിടെ പോയി വരുമ്പോഴും തനിക്ക് എന്തെങ്കിലുമൊക്കെ കൊണ്ടുവരും . ഓണത്തിന്നും വിഷുവിന്നും  അപ്പനേക്കാള്‍ മുമ്പേ തുണി വാങ്ങി തരുന്നത് വലിയപ്പനാണ്. നറുക്ക് കൂടി കാശുണ്ടാക്കി നാലു വളയും നെക്കലസ്സും വാങ്ങി തന്നതും വലിയപ്പന്‍ തന്നെ . താന്‍  വലുതായതിന്ന് ശേഷം അപ്പന്‍  ഒരു മീന്‍ ചെളുക്കയുടെ വലിപ്പത്തില്‍ സ്വര്‍ണ്ണം വാങ്ങി തന്നിട്ടില്ല.

അപ്പന്‍ സമ്പാദിച്ചു കൂട്ടുന്നത് എന്താ ചെയ്യുന്നത് എന്ന് അറിയില്ല. മകളുടെ കല്യാണത്തിന്ന് സ്വരൂപിച്ച് വെക്കുന്നതാണെന്നാണ് ജാനു മുത്തി പറയാറ്. എന്നാലും മനുഷ്യനല്ലേ . ഇടക്കെങ്കിലും ആര്‍ഭാടമൊക്കെ വേണ്ടേ. അതൊന്നും പറഞ്ഞാല്‍ അപ്പന്‍റെ ചെവിയില്‍ പോവില്ല. വീട്ടില്‍  ഒരു റേഡിയൊ വേണമെന്ന് എത്ര കാലമായി ആശിക്കുന്നു. അപ്പനോട് ഒരു പ്രാവശ്യം
 പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടാ എന്ന് പറഞ്ഞു. പിന്നേയും പിന്നേയും പറഞ്ഞാല്‍ ദേഷ്യം വരും . പിന്നെ ഊണ് കഴിക്കാതെ നടക്കും . വലിയപ്പനോട് പറഞ്ഞാല്‍ പിറ്റേ ദിവസം സാധനം എത്തും . പക്ഷെ അത് അപ്പന് വിഷമമാകും. താന്‍ വാങ്ങരുത് എന്നു പറഞ്ഞ ഒരു സാധനം വലിയപ്പനെ കൊണ്ട് വാങ്ങിച്ചാല്‍ അപ്പന് ചിലപ്പോള്‍ വല്ലതും തോന്നിയാലോ .

കഞ്ഞി കുടിച്ച് പാത്രം കഴുകി വെച്ചു. കുറെ പുല്ല് അരിഞ്ഞ് കൊണ്ടു വരണം . അപ്പന്‍ ഇന്ന് എത്ര ജോഡി കന്നുമായിട്ടാണ് വരിക എന്ന് അറിയില്ല. വീട്ടിലാണെങ്കില്‍ ഒരു തരി വൈക്കോല്‍ ഇല്ല. ചാണകം കൊടുത്തിട്ടാണ് വൈക്കോല്‍ വാങ്ങുക. ഇക്കുറി ചാമി വലിയപ്പന്‍ ചാണക കുഴിയില്‍  ഉള്ള ചാണകം മുഴുവന്‍ മൂപ്പരുടെ മുതലാളിയുടെ പാടത്തേക്ക് കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോയി. ഇതുവരെ ഒറ്റ പൈസ തന്നിട്ടില്ല, വൈക്കോലും കിട്ടിയില്ല. മൂപ്പര് കാശ് എടുത്ത് ചിലവാക്കുകയൊന്നുമില്ല. ചിലപ്പോള്‍ ചോദിക്കാന്‍ മറന്നതാവണം. വൈകുന്നേരം വലിയപ്പനെ ആ കാര്യം ഓര്‍മ്മപ്പെടുത്തണമെന്ന് കല്യാണി മനസില്‍ ഉറപ്പിച്ചു.

വീട് പൂട്ടി അരിവാളും കയറുമായി ഇറങ്ങുമ്പോള്‍ ജാനുമുത്തി കയറി വരുന്നു. ' നീ പിണ്ണാക്കോ തവിടോ വാങ്ങാന്‍ കടയിലേക്ക്പോവുന്നുണ്ടോടീ ' എന്നും ചോദിച്ചാണ് വരവ്. മുത്ത്യേമ്മയ്ക്ക് വെറ്റില മുറുക്കാന്‍ വാങ്ങാനുണ്ടാവണം, ചിലപ്പോള്‍ ഒരു കെട്ട് ബീഡിയും. ആരും അറിയാതെയാണ് തള്ള ബീഡി വലിയ്ക്കുക. താനാണ് ബീഡി വാങ്ങികൊടുക്കുന്നത് എന്ന് അവരുടെ മക്കള്‍ക്ക് അറിയാം. തള്ളയുടെ തോന്ന്യാസത്തിന്ന് മോള് കൂട്ടുനില്‍ക്കരുതെന്ന് അവരൊക്കെ പറയും. ഇനി വാങ്ങി കൊടുക്കില്ല എന്ന് ഉറപ്പിച്ചാലും , തള്ളയുടെ ദയനീയമായ നോട്ടം കണ്ടാല്‍ എല്ലാ ഉറപ്പും ഇല്ലാതാവും . പാവം അതിന് ബീഡി വലിക്കാന്‍ ഉന്നല് തോന്നിയിട്ടല്ലേ എന്ന് ഓര്‍ത്ത് വാങ്ങി കൊടുക്കും. ' എന്‍റെ മകള് നന്നായി വരും ' എന്നും പറഞ്ഞ് മുത്തി തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുമ്പോള്‍ ' മേലാല്‍ എന്നോട് ഇത് വാങ്ങാന്‍ പറയരുത് മുത്ത്യേ ' എന്നും പറഞ്ഞ് വിലക്ക് ഏര്‍പെടുത്തും.

' എന്താണ്ടി മകളെ നീ ഒന്നും പറയാത്തത് ' എന്നായി മുത്തിയമ്മ. താന്‍ ഇപ്പോള്‍ പുല്ല് അരിയാന്‍ 
പോവുകയാണെന്നും, തിരിച്ചു വന്ന് കുളി കഴിഞ്ഞിട്ടേ കടയിലേക്ക് പോവുകയുള്ളു എന്നും പറഞ്ഞ് കല്യാണി പടി ചാരി ഇറങ്ങി. 'പോവുമ്പോള്‍ പറ കേട്ടോടി ' എന്നും പറഞ്ഞ് തള്ളയും തിരിച്ചു പോയി.

Tuesday, August 18, 2009

അദ്ധ്യായം 5.

സമയം പതിനൊന്ന് കഴിഞ്ഞുവെന്ന് തോന്നുന്നു. തലക്കു മുകളിലൂടെ വിമാനം പറന്നുപോയിട്ട് കുറെ നേരമായി. സാധാരണ പത്തര മണിക്കാണ് അത് പോകാറുള്ളത്. ചാമി കിളക്കുന്നത് നിര്‍ത്തി. ഇന്ന് വിചാരിച്ചതില്‍ കൂടുതല്‍ പണി നീങ്ങി.

കൈക്കോട്ട് താഴെ വെച്ചു വരമ്പത്ത് കേറി ഇരുന്നു. മടിക്കുത്തില്‍ നിന്ന് ബീഡിയും തീപ്പെട്ടിയും എടുത്തു. ഒരു പുക വലിച്ചു കയറ്റിയപ്പോള്‍ വയറ് പ്രതിഷേധിക്കുന്നു. ഇന്നലെ രാത്രി മുതല്‍ ഒന്നും കഴിച്ചിട്ടില്ല. കല്യാണി കഞ്ഞി കുടിക്കാന്‍ പറഞ്ഞത് അനുസരിക്കാമായിരുന്നു. ചുറ്റുപാടും നോക്കി. പാടത്ത് ആരുമില്ല. പെണ്ണുങ്ങള്‍ എല്ലാവരും ചായ കുടിക്കാന്‍ പോയി കഴിഞ്ഞിരിക്കുന്നു. അത് സമയാസമയം മുറ തെറ്റാതെ അവര്‍ നടത്തും. അതിന്ന് വാച്ചൊന്നും വേണ്ടാ. എന്തെങ്കിലും കഴിച്ചേ തീരു . അങ്ങാടി വരെ നടക്കണമല്ലൊ എന്ന് ആലോചിക്കുമ്പോള്‍ വേണ്ടാ എന്ന് തോന്നുന്നു . കുറച്ച് നേരം മടിപിടിച്ച് നിന്നു. ഒടുവില്‍ തീരെ നില്‍ക്കക്കള്ളിയില്ലാതായി.

ഇന്നലെ കയത്തിന്നു മുകളിലെ പാടത്ത് വെച്ചിരുന്ന കുരുത്തിയില്‍ , വിചാരിച്ച പോലെ പുഴയില്‍ വെള്ളം കയറാത്തതിനാല്‍ , മീനൊന്നും പെട്ടിരുന്നില്ല. കാലത്ത് അതെടുത്ത് കിളക്കുന്ന പാടത്തിന്‍റെ വരമ്പത്തുള്ള കരിമ്പന ചുവട്ടില്‍ വെച്ചിരുന്നു. ചാമി അതെടുത്ത് നടന്നു. കളപ്പുരയുടെ മുറ്റത്ത് അത് ഇട്ട് പടി ചാരി വെച്ചു പുറത്തിറങ്ങി .

പൊള്ളുന്ന ചൂട്. മഴപ്പുറത്തെ വെയില് കള്ളനും കൊള്ളില്ല എന്നാണ് പറയുക . പുഴ കടന്നു അയാള്‍
ചായക്കടയിലേക്ക് നടക്കുമ്പോള്‍ , കള്ളൂഷാപ്പിലെ ചാക്കണ വില്‍ക്കുന്ന പയ്യന്‍ സൈക്കിളില്‍ പുറകെ എത്തി. ചാമിയുടെ മുന്നില്‍ കടന്ന് പയ്യന്‍ സൈക്കിള്‍ നിര്‍ത്തി. ' ഇന്നലെ വൈകുന്നേരം ചാമിയേട്ടനെ കണ്ടില്ലല്ലോ ' എന്ന് ലോഹ്യം തിരക്കി . ചാമി ഒന്നും പറഞ്ഞില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്തു.

' നിങ്ങള്' ഇപ്പൊ എന്‍റെ കൂടെ വരുന്നുണ്ടോ ' എന്ന് പയ്യന്‍ തിരക്കി. ആ വാക്കുകള്‍ കേട്ടതോടെ മനസ്സില്‍ ചെറുതായൊരു മോഹം ഉദിച്ചു.' എനിക്ക് വിശന്നിട്ടു വയ്യാ. കഴിക്കാന്‍ വല്ലതും ഉണ്ടോടാ അവിടെ ' എന്ന് തിരക്കി.

' കഴിക്കാനല്ലേ ഇഷ്ടം പോലെ സാധനങ്ങള്‍ അവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത് ' എന്ന് പറഞ്ഞ് ചെക്കന്‍ വിഭവങ്ങളുടെ ലിസ്റ്റ് വിവരിക്കാന്‍ തുടങ്ങി. ഇഡ്ഡലി, ദോശ, പൊറോട്ട, ചട്ടിണി, സാമ്പാറ്, ഉരുളക്കിഴങ്ങു കറി. അതോടെ ചാമി ഇടപെട്ടു. ' ഇതല്ലാതെ മനുഷ്യന്ന് വായില്‍ വെക്കാന്‍ പറ്റിയ എന്തെങ്കിലും പറയെടാ ' എന്ന് ആവശ്യപ്പെടുകയും ചെയ്തു .

' അത് ശരി. ' ചെക്കന്‍ പറഞ്ഞു ' നിങ്ങള്‍ക്ക് നോണാ വേണ്ടത് അല്ലേ? ' എന്നും പറഞ്ഞ് ചിക്കന്‍, മട്ടന്‍, ബീഫ്, മീന്‍കറി, പൊരിച്ചത്, മുട്ട എന്നിങ്ങനെ മെനു ഉരുവിട്ടു തുടങ്ങി.

' മതിയെടാ, വിസ്തരിച്ചത് മതി ' എന്ന്ചാമി പറഞ്ഞു. ചെക്കന്‍റെ ക്ഷണം അനുസരിച്ച് അവന്‍റെ സൈക്കിളിന്‍റെ പുറകില്‍ ചാടി കയറുകയും ചെയ്തു.

ഉച്ച സമയം ആയതിനാല്‍ ഷാപ്പില്‍ ആളുകള്‍ കുറവാണ്. ചെക്കന്‍ പൊറോട്ടയും കോഴിക്കറിയും വിളമ്പി. മുമ്പില്‍ നിറഞ്ഞ കള്ളുക്കുപ്പിയും. പ്ലേറ്റിലെ വിഭവങ്ങള്‍ മിനുട്ടിനകം തീര്‍ന്നു. കഴിയുന്ന മുറക്ക് പ്ലേറ്റ് നിറയുകയും കാലിയായുകയും ചെയ്തുകൊണ്ടിരുന്നു. മേശപ്പുറത്ത് വെച്ച കുപ്പികളുടെ എണ്ണവും അതനുസരിച്ച് കൂടി. എല്ലാം തീര്‍ത്ത് ഒരു ഏമ്പക്കവും വിട്ട് എഴുന്നേറ്റു. കയ്യ് കഴുകി, ബെല്‍ട്ടിലെ പേഴ്സില്‍ നിന്നും പണമെടുത്ത് കൊടുത്തു. വലിക്കാനായി ബീഡി എടുത്തപ്പോഴാണ് തീരാറായി എന്ന് അറിയുന്നത്. നേരെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. പെട്ടിക്കടയില്‍ നിന്നും ബീഡിയും തീപ്പെട്ടിയും വാങ്ങി. പണം കൊടുത്ത് തിരിഞ്ഞു നടക്കാനിരുന്നപ്പോള്‍ പീടികക്കാരന്‍ ' ചാമി അറിഞ്ഞില്ലേ ' എന്നും പറഞ്ഞ് കുറച്ചു നേരം മുമ്പ് നടന്ന കാര്യങ്ങള്‍ വര്‍ണ്ണിച്ചു.

പാടത്ത് ഒപ്പം പണിയെടുക്കുന്ന പെണ്ണുങ്ങള്‍ ചായകുടി കഴിഞ്ഞ് മുറുക്കാന്‍ വാങ്ങി തിരികെ പോകുമ്പോള്‍, പൊള്ളാച്ചിയില്‍ നിന്നും കാളവണ്ടിയുമായി വന്ന തമിഴന്‍ വണ്ടി നിറുത്തി സിഗററ്റ് വാങ്ങാന്‍ ഇറങ്ങി വന്നു. പെണ്ണുങ്ങളോട് അവന്‍ എന്തോ അനാവശ്യം പറഞ്ഞുവത്രേ. കൂട്ടത്തില്‍ ബഹുകേമിയായ ചെറുപ്പക്കാരി അവന്‍റെ മുഖമടച്ച് ഒരു ആട്ട് വെച്ചു കൊടുത്തു. അവന്‍ ആ പെണ്ണിനെ കയറി പിടിച്ചു. പിടിച്ചു മാറ്റാന്‍ വന്നവരെ കത്തി കാട്ടി പേടിപ്പിച്ചു. ആ പെണ്ണ്  കരഞ്ഞും കൊണ്ടാണ് പോയത്. തമിഴന്‍ പല കുത്തുകേസിലും പ്രതിയാണത്രേ. ആണുങ്ങള്‍ ആരും അവനോട് കൊമ്പ് കോര്‍ക്കാന്‍ നില്‍ക്കാതെ സ്ഥലം വിട്ടു.

' ഫൂ ' ചാമി നീട്ടി തുപ്പി.' ആണും പെണ്ണും കെട്ട വക. എവിടേയോ കിടക്കുന്ന ഒരുത്തന്‍ ഈ നാട്ടില് വന്ന് ഇവിടുത്തെ ഒരു പെണ്ണിനെ പട്ടാപകല്‍ കയറി പിടിച്ചിട്ട്, അടിച്ച് അവന്‍റെ ഏപ്പക്കുറ്റി തിരിക്കാതെ , കണ്ടും കൊണ്ട് നിന്നിരിക്കുന്നു '.

അവന്‍റെ നിഴല് തന്‍റെ മുമ്പില്‍ വീണാല്‍ അന്നത്തോടെ അവന്‍റെ കഥ കഴിയും എന്ന് ചാമി പ്രഖ്യാപിച്ചു. അല്ലെങ്കില്‍ 
അവന്‍ നാലാളുടെ മുമ്പില്‍ വെച്ച് ആ പെണ്ണിനോട് തെറ്റ് പറയണം.

കാളവണ്ടിക്കാരന്‍ തമിഴനെ കാണണമെങ്കില്‍ അത്ര വലിയ കാലതാമസം വരില്ലെന്നും ,വെള്ളിയാഴ്ച്ച തോറും അയാള്‍ ആ വഴിക്ക് ചരക്ക് കയറ്റിയ കാളവണ്ടിയുമായി  വരാറുണ്ടെന്നും , ആ സമയം നോക്കി കാത്തുനിന്ന് അവനോട് പകരം
 ചോദിക്കാമെന്നും പെട്ടിക്കടക്കാരന്‍ പറഞ്ഞതോടെ എന്നാല്‍ അന്നത്തോടെ രണ്ടാലൊന്ന് അറിയാമെന്ന്ചാമി അങ്കം കുറിച്ചുകൊണ്ട് തിരികെ പണിസ്ഥലത്തേക്ക് നടന്നു.

അദ്ധ്യായം-4.

കമ്പനിയിലെ ഊത്ത് കേട്ടിട്ടാണ് ഉണര്‍ന്നത്. നേരം വല്ലാതെ വൈകിയിരിക്കുന്നു. എന്തോ വല്ലാത്ത ഒരു മടി പിടിച്ചതു പോലെ.മെല്ലെ എഴുന്നേറ്റു. പായ മടക്കിവെച്ച് വെളിയിലിറങ്ങി. മുറ്റത്ത് നനവ്. ഇന്നലത്തെ മഴയുടെ ആണ്. മുറ്റത്തെ തൈതെങ്ങിന്‍ ചോട്ടിലെ തൊട്ടിയില്‍ നിന്നും വെള്ളമെടുത്ത് വായും മുഖവും കഴുകി. അപ്പോഴാണ് വേലപ്പ ന്‍റെ കാര്യം ഓര്‍മ്മ വന്നത്. ഇന്നലെ അവന്‍ ശരിക്കും പേടിച്ചിട്ടുണ്ട്. സ്വതവെ പേടികൊടലനാണ്.ഇനി വല്ല പനിയൊ മറ്റൊ പിടിച്ചിട്ടുണ്ടാവുമോ. അയയില്‍ ഇട്ട തോര്‍ത്ത് എടുത്ത് തോളിലിട്ട് ചാമി ഇറങ്ങി.

കയറി ചെല്ലുമ്പോള്‍ കല്യാണി മുറ്റമടിക്കുകയാണ്. ' നിന്‍റെ അപ്പന്‍ എവിടേടി 'എന്ന് ചോദിച്ചു.' അപ്പന്‍ വെളുക്കുമ്പൊ കന്നിനേയും ആട്ടി കൊഴല്‍മന്ദം ചന്തക്ക് പോയി ' എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് സമാധാനമായത്. തൊഴുത്തിലേക്ക് നോക്കിയപ്പോള്‍ ശൂന്യം. ' ഇതെന്താ ഇതിനകത്ത് നിന്ന കറവു മാടിനെ കാണാനില്ലല്ലോ' എന്ന്ചാമി തിരക്കി.' അതിനേയും അപ്പന്‍ കൊണ്ടുപോയി. കൊടുത്ത് മാറാനാണ്.' എന്നായി കല്യാണി.' അപ്പൊ ഇന്ന് വലിയപ്പന്ന് മോളുടെ വക ചായയില്ല, അല്ലെ'. എന്നും പറഞ്ഞ്ചാമി തിരിച്ചു പോവാനൊരുങ്ങി' വലിയപ്പന്‍ കുത്തിരിക്കിന്‍. ഞാന്‍ മാടിനെ കൊണ്ടുപോകും മുമ്പ് പാല്കറന്നെടുത്തു. ഇപ്പൊ തന്നെ ചായ ഉണ്ടാക്കാം' എന്നും പറഞ്ഞ് പെണ്‍കുട്ടി അകത്തേക്ക്കയറി പോയി.

പിള്ളകോലായില്‍ തടുക്ക് എടുത്ത് ഇട്ട്ചാമി അതില്‍ ഇരുന്നു. മിക്കവാറും രാവിലെ കല്യാണിയുടെ കയ്യില്‍ നിന്നാവും
ചായ കിട്ടുക. വക തിരിവുള്ള മിടുക്കിക്കുട്ടിയാണ്അവള്‍. കുടുംബത്തിലെ കാര്യങ്ങള്‍ ഒക്കെ ഭംഗിയായി അവള്‍ തന്നെയാണ് കൊണ്ടുനടക്കുന്നത്.അല്ലെങ്കില്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്ന മാടിനെ പുലര്‍ച്ചക്ക്എഴുന്നേറ്റ്കറന്നെടുക്കാന്‍തോന്നുമോ.
അവള്‍ കല്യാണിയല്ല , ശരിക്കും മഹാലക്ഷ്മിയാണ്. വെറുതെയല്ല താന്‍ അവളെ ലക്ഷ്മികുട്ട്യേ എന്ന് വിളിക്കുന്നത്.

മുറ്റത്ത് വീണ നെന്മണികള്‍ മുള പൊട്ടി പൊങ്ങിയിരിക്കുന്നു. നനഞ്ഞ മണ്ണില്‍ കോഴിക്കള്‍ ചിനച്ച് കൊത്തി പെറുക്കിതിന്നു കൊണ്ടിരിക്കുകയാണ്. കൂട്ടം തെറ്റിയ മാതിരി മൂന്ന് നാലെണ്ണം പിള്ള കോലായുടെ ഒരു ഓരത്ത് കിടപ്പുണ്ട്. ചായയുമായി
കുട്ടി കടന്നു വന്നു.

' എന്തിനാ ഇവറ്റയെ പിടിച്ച് ഇവിടെ കിടത്തിയിരിക്കുന്നത് 'എന്ന് ചായ ഊതി കുടിക്കുന്നതിന്നിടയില്‍ അന്വേഷിച്ചു. ' അതൊക്കെ ചീറി കിടക്കുകയാണ്' ' എന്ന് മറുപടി കിട്ടി.

കുറെ ദിവസം മുട്ട ഇട്ടു കഴിഞ്ഞാല്‍ കോഴികള്‍ ചീറി കിടക്കും. ആ സമയത്ത് അവയുടെ ശരീരം നല്ല ചൂട് തോന്നും. തൊടുകയൊന്നും വേണ്ടാ , അടുത്ത് ചെന്നാല്‍ പോലും കോഴികള്‍ കരച്ചില്‍ തുടങ്ങും. മുട്ട വിരിക്കാന്‍ വെക്കുന്നത് അപ്പോഴാണ്. പഴയ കൊട്ടയില്‍ വൈക്കോല്‍ വിരിച്ച് മുട്ടകള്‍ നിരത്തും. ഒരു കഷണം കരിക്കട്ടയും ഒരു തുണ്ട് ഇരുമ്പും അതിലിടും. മുകളില്‍ കോഴിയെ പിടിച്ച് വെക്കും. എന്നിട്ട് കയറു കെട്ടി പൊക്കത്തില്‍ കൊട്ട കെട്ടി തൂക്കും.പൂച്ച പിടിക്കാതിരിക്കാനാണ് അങ്ങിനെ ചെയ്യുക.മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായ ശേഷമേ പിന്നെ കുട്ട താഴെ ഇറക്കൂ.

' നീ അതിനെയൊക്കെ പിടിച്ച് എവിടെയെങ്കിലും വട്ടി ഇട്ട് കവുത്ത്. ഇല്ലെങ്കില്‍ വിരിക്കാന്‍ വെക്ക് ' ചാമി പറഞ്ഞു ' അല്ലെങ്കില്‍ അവറ്റ ഇവിടെയൊക്കെ തൂറ്റി വെടക്കാക്കും'.

' വേനലല്ലേ, അഞ്ചാറ് തൂപ്പ് വേപ്പിന്‍റില കൊട്ടയില്‍ ഇടാന്‍ അപ്പന്‍ പറഞ്ഞു ' കുട്ടി പറഞ്ഞു ' എനിക്ക് കയ്യ് എത്തുന്ന ദിക്കിലൊന്നും ഇല ഇല്ല '.

'ഇതിന്ന് വേണ്ടി നീ കോഴിയെ അണ വെക്കാതിരിക്കേണ്ടാ' എന്നും പറഞ്ഞ്ചാമി വേലിക്കല്‍ നില്‍ക്കുന്ന വേപ്പില്‍ കയറി കുറെ ചില്ലകള്‍ ഒടിച്ചിട്ടു.താഴെ ഇറങ്ങി തോര്‍ത്ത് കുടഞ്ഞ് മേലൊന്ന് തുടച്ചു.

' വലിയപ്പന്‍ കുളിക്കാന്‍ പോണില്ലേ ' എന്ന കല്യാണിയുടെ ചോദ്യത്തിന്ന് ' ഞാനിപ്പൊ കുളിച്ച് പൌഡറും ഇട്ട് കലക്ടറുടെ പണിക്ക് പോവുകയല്ലേ ' എന്നായി ചാമി.നാലു കുട്ടകള്‍ തയ്യാറക്കി വെച്ചിരുന്നു. വേപ്പില കൊത്തുക്കള്‍ നിരത്തി. ചൂടികയര്‍ കോര്‍ത്ത് തൂക്കി വെക്കാന്‍ പാകത്തിലാക്കി. പെണ്‍കുട്ടി അകത്ത് ചെന്നു. മുട്ടകള്‍ സൂക്ഷിച്ച മണ്‍പാത്രം എടുത്ത് വന്നു.

' എത്ര മുട്ടകളാ വലിയപ്പാ വെക്കേണ്ടത് 'എന്ന് കുട്ടി തിരക്കി.

' ആറേഴണ്ണം മതി ഓറോന്നിലും. വിരിപ്പിച്ചാല്‍ മാത്രം പോരല്ലോ, തീറ്റ കൊടുത്ത് വളര്‍ത്തേണ്ടെ ' എന്നും പറഞ്ഞ് ചാമി മുട്ടപാത്രത്തില്‍ നിന്നും മുട്ടകള്‍ എടുത്ത് കൊട്ടകളില്‍ നിരത്തി.' എവിടേയാ ഇതിനെ കെട്ടി തൂക്കുക 'എന്ന്ചാമി അന്വേഷിച്ചു.
' പരിയമ്പുറത്തെ വളയില്‍ കെട്ടിതൂക്കാം' കുട്ടി പറഞ്ഞു.

' അത് നന്നായി ' ചാമി പറഞ്ഞു ' അവിടെ ആവുമ്പോള്‍ കോഴിപ്പേന്‍ വന്നാലും കുടീല് ആവില്ലല്ലോ '

' കൊഴിപ്പേന്‍ വരാണ്ടിരിക്കാന്‍ ഞാന്‍ അടയ്ക്കാ മണിയന്‍ കായയും ഇലയും കൂടി കോഴിയുടെ മേത്ത് തേച്ചിട്ടാ വിരിക്കാന്‍ വെക്കുക' എന്നും പറഞ്ഞ് കല്യാണി കുട്ടയുമെടുത്ത് വീടിന്‍റെ പുറകിലേക്ക് നടന്നു. ചാമി ഒപ്പം ചെന്നു. കൊട്ടകള്‍ നാലും രണ്ടുപേരും കൂടി കെട്ടിതൂക്കി. പുറകിലെ ചായ്പ്പിന്‍റെ മുളം കാലില്‍ വലിയൊരു പൂവന്‍ കോഴിയെ കെട്ടിയിരിക്കുന്നു.ചാമി അതിനെ നന്നായൊന്നു നോക്കി.

' ഇവനെ കൊന്ന് നന്നായിട്ട് വരട്ടി ഒരു കുപ്പി ചാരായവും കൂട്ടി കഴിച്ചാല്‍ എങ്ങിനെയിരിക്കുമെന്ന് നിനക്ക് അറിയ്വോ ' എന്ന് ചാമി പറഞ്ഞപ്പോള്‍ ' ആ കോഴിയെ കൊല്ലാന്‍ പറ്റില്ല വലിയപ്പാ , അതിനെ മുണ്ട്യേന് നേര്‍ന്ന് വിട്ടിരിക്കുന്നതാണ് 'എന്ന് കല്യ്യാണി മറുപടി നല്‍കി. ചാമി ഉറക്കെ ചിരിച്ചു. ' അതാ ഉത്തമം. മുണ്ട്യേന്‍ പൂജക്ക് കോഴീം ചാരായവും ഉണ്ടാവും. ഞാനല്ലേ പൂജക്കാരന്‍ ' ചാമിക്ക് ആഹ്ലാദം അടക്കാനായില്ല ' നിന്‍റെ അപ്പന്‍ കുടിക്കാത്തതോണ്ട്എന്‍റെ കാര്യം കുശാല്‍.'

കന്നുകാലികളെ നോക്കിരക്ഷിക്കുന്ന ദൈവമാണ് മുണ്ട്യേന്‍. പശുക്കള്‍ പ്രസവിച്ചാലോ കൊല്ലത്തില്‍ ഒരിക്കലോ മുണ്ട്യ്യെന്ന് പൂജ നല്‍കും. തൊഴുത്തിനടുത്ത് അമ്മികുഴവ കഴുകിവെച്ച് അതില്‍ അരിമാവ് അണിയും. അതിന്ന് മുമ്പിലാണ് കോഴിയെ അറുത്ത് ചോര വീഴ്ത്തുക . പിന്നീട് അതിനെ നന്നാക്കി കറിവെച്ച് ചോറിന്‍റെ കൂടെ നാക്കിലയില്‍ വിളമ്പും. അരികത്ത് ഒരു കുപ്പിയില്‍ ചാരായവും വെക്കും.പൂവും വെള്ളവും സാമ്പ്രാണിയും ഒക്കെ പൂജക്ക് വേണം. ഒടുവില്‍ 'മുണ്ട്യോ, കൊലവോ, കൂയ് ' എന്ന് മൂന്ന് പ്രാവശ്യം കൂവും. വേലപ്പന്‍ കോഴിയെ കൊല്ലാറില്ല. കൊല്ലുന്ന സമയത്ത് കോഴിയുടെ കരച്ചില്‍ കേള്‍ക്കുന്ന ദിക്കില്‍ നില്‍ക്കുക പോലുമില്ല. അതൊക്കെ ചാമിയുടെ പണിയാണ്.

' വല്യേപ്പന്‍ പണിക്ക് പോട്ടേടി മകളെ ' എന്നും പറഞ്ഞ് ചാമി പുറപ്പെട്ടു. കഞ്ഞി കുടിച്ചിട്ട് പോകാമെന്ന കല്യാണിയുടെ വാക്ക് കേള്‍ക്കാതെ അയാള്‍ പടിയിറങ്ങി. വിചാരിച്ച പോലെ പുഴയില്‍ വെള്ളം കയറിയിട്ടില്ല. പുഴ കടന്നു. ചായപീടികയില്‍ നിന്നും എന്തെങ്കിലും കഴിക്കാമായിരുന്നു. പെണ്‍കുട്ടി കഞ്ഞികുടിക്കാമെന്ന് പറഞ്ഞതാണ്. അതും കേട്ടില്ല. വയറില്‍ ഒരു എരിച്ചില്‍ തോന്നുന്നു. ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ല എന്ന് അപ്പോഴാണ് ഓര്‍ത്തത്. പണിക്ക് കേറാന്‍ നേരമായി. കളപ്പുരയില്‍ കയറി കൈക്കോട്ട് എടുത്തു. പുറത്തിറങ്ങി. ഒരു ബീഡിക്ക് തീ കൊളുത്തി. നേരെ പാടത്തേക്ക് നടന്നു.
നനഞ്ഞ മണ്ണില്‍ കൈക്കോട്ട് ആഞ്ഞാഞ്ഞ് പതിച്ചു.

Saturday, August 15, 2009

അദ്ധ്യായം-3.

മംഗലാപുരം മെയില്‍ ഒലവക്കോട്സ്റ്റേഷനില്‍ എത്തി. നേരം ഇനിയും പുലര്‍ന്നിട്ടില്ല. ഉറക്ക ചടവ് മാറാത്ത കണ്ണുകള്‍
തുടച്ച് വേണു ബാഗുമായി പുറത്തിറങ്ങി. പ്ലാറ്റ് ഫോം ജനത്തിരക്കിനാല്‍ ശബ്ദ മുഖരിതമാണ്.പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ട്രെയിനില്‍ കയറി പറ്റാന്‍ ഓടി വരുന്നവര്‍. വണ്ടി ഇറങ്ങി വീടെത്താന്‍ ധൃതിയില്‍ നടക്കുന്നവര്‍. ഉറക്കം കടന്നു ചെല്ലാത്ത അപൂര്‍വ്വം ഇടങ്ങളില്‍ ഒന്ന് റെയില്‍വെ സ്റ്റേഷനാണ്.

മെയില്‍ പ്ലാറ്റ് ഫോം വിട്ടു. ഇതുവരെ യാത്രക്കാര്‍ക്ക് തിരക്കിട്ട് സാധനങ്ങള്‍ വിറ്റു നടന്നവരെല്ലാം സാവധാനം റിഫ്രഷ്മെന്‍റ്സ്റ്റാളുകളിലേക്ക് നീങ്ങി തുടങ്ങി. വേണു കാപ്പിക്കാരന്‍റെ പക്കല്‍ നിന്നും ഒരു കപ്പ് കാപ്പി വാങ്ങി ഊതി കുടിച്ചു. കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലമായി പ്രഭാതം പൊട്ടി വിടരുന്നത് കാപ്പിയിലൂടെയാണ്.വയനാട്ടില്‍ ജോലി കിട്ടി ചെന്നപ്പോള്‍
തുടങ്ങിയ ശീലമാണ്കാലത്തെ കാപ്പികുടി . മഞ്ഞില്‍ പൊതിഞ്ഞ പുലര്‍കാലത്തെ തണുപ്പ് അകറ്റാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം.
ആ ശീലം എവിടെയൊക്കെയോ തന്നെ പിന്‍തുടര്‍ന്നു. കൂടകിലെ ഓറഞ്ച് തോട്ടത്തില്‍ , മേട്ടുപ്പാളയത്തെ പച്ചക്കറി മാര്‍ക്കറ്റില്‍, മൂന്നാറിലെ ചായതോട്ടങ്ങളില്‍, മലായയില്‍, ഏറ്റവും ഒടുവില്‍  മദിരാശിയിലെ തട്ടുകടകളില്‍, പിന്നെ ഒരോ കാലത്തും 
അപ്പപ്പോഴത്തെ നിയോഗങ്ങളുമായി പിന്നിട്ട സ്ഥലങ്ങളിലെല്ലാം തന്നെ, ഹൃദയ മിടിപ്പുപോലെ, ശ്വാസോച്ഛ്വാസം പോലെ അന്തര്‍ലീനമായി കഴിഞ്ഞ ഒരു പ്രക്രിയായി ആ ശീലം തന്നോടൊപ്പം തുടരുന്നു.

കാപ്പി കുടിച്ച് കപ്പ് തിരിച്ച് കൊടുത്തു, ബാഗ്എടുത്ത് തോളില്‍ തൂക്കി , ഒന്ന് കയ്യിലും. സാവധാനം പുറത്തേക്കിറങ്ങി.
സ്റ്റേഷന്നു പുറത്ത് പ്രഭാതം കടന്നു വരുന്നതെയുള്ളു. താന്‍  നാട് വിട്ട് പോവുന്ന കാലത്ത് ഈ ഭാഗം  റിക്ഷക്കാരുടെ താവളമായിരുന്നു. കാലത്തിന്‍റെ ഒഴുക്കില്‍ അതെല്ലാം വിസ്മൃതിയിലേക്ക് മാഞ്ഞു പോയി. വരുന്ന വിവരം കിട്ടുണ്ണിയെ അറിയിക്കാമായിരുന്നു. എങ്കില്‍ അവന്‍ ഇവിടെ കാത്തു നിന്നേനെ. ഓര്‍ക്കാപ്പുറത്തുള്ള തന്‍റെ വരവ് ഒരു അത്ഭുതം ആവട്ടെ എന്ന് കരുതി അറിയിക്കാതിരുന്നത്ബുദ്ധിമോശമായിപ്പോയി. ജനിച്ച നാട്ടില്‍ അപരിചിതനെ പോലെ കയറി ചെല്ലുന്നതില്‍ ഒരു ത്രില്‍ കാണുമെന്ന് വിചാരിച്ചിരുന്നു. ഇപ്പോള്‍ ആ സമയം വന്നപ്പോള്‍ ത്രില്ലിന്ന് പകരം എന്താണ് ചെയ്യേണ്ടത് എന്ന
അങ്കലാപ്പ് മനസ്സില്‍ കുടിയേറിയിരിക്കുന്നു.

ടൌണില്‍ ചെന്ന് ബസ്സിന്ന് പോകണോ എന്ന് ചിന്തിച്ചു. അത് ചിലപ്പോള്‍ ശരിയാവില്ല. എന്തെല്ലാം മാറ്റങ്ങളാണ് ഇതിനകം  പട്ടണത്തിന്ന് വന്നിട്ടുള്ളത് എന്ന് തനിക്ക് അറിയില്ല. വെളുപ്പാന്‍ കാലത്ത് വെറുതെ അലഞ്ഞു തിരിയാന്‍ വയ്യ. ടാക്സിയില്‍ ചെല്ലുന്നതാണ് സൌകര്യം. വണ്ടിക്ക് വന്ന മിക്കവാറും പേര്‍ പോയിക്കഴിഞ്ഞിരുന്നു.കോള് എല്ലാം 
നഷ്ടപ്പെട്ട് വെറുതെ നില്‍ക്കുന്ന ടാക്സിക്കാര്‍ക്ക് ബാഗും തൂക്കി വരുന്ന തന്നെ കണ്ടപ്പോള്‍ ഒരു പ്രതീക്ഷ തോന്നി
കാണും. ചെല്ലേണ്ട ഇടം പറഞ്ഞു കൊടുത്ത്, വരിയില്‍ ആദ്യം നിന്ന കാറില്‍ കയറി, പിന്‍ സീറ്റിലിരുന്നു.തണുത്ത കാറ്റേറ്റ് കണ്ണുകള്‍ അടച്ച് കിടന്നു.

' ഇനി എവിടേക്കാണ് പോകേണ്ടത് ' എന്ന ഡ്രൈവറുടെ ചോദ്യം കേട്ടാണ് ഉണര്‍ന്നത്. കിട്ടുണ്ണിയുടെ വീട്ടിലേക്കുള്ള
വഴി അറിയില്ല. ഇളയമ്മ മരിച്ചപ്പോള്‍ വന്നിട്ട് പോയതാണ്. ഏഴോ, എട്ടോ കൊല്ലമാവും. ഡോര്‍ തുറന്ന് പുറത്തിറങ്ങി.
അങ്ങാടിയിലെ ചായപ്പീടികയില്‍ നിന്നും സിഗററ്റും വലിച്ച് ഇറങ്ങി വരുന്ന ചെറുപ്പക്കാരനോട് ' കൃഷ്ണനുണ്ണി ' മാസ്റ്ററുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. ' ഡോക്ടറുടെ വീടല്ലേ ' എന്ന് തിരിച്ച് ഒരു ചോദ്യം.നാട്ടില്‍  കിട്ടുണ്ണിയേക്കാള്‍ അവന്‍റെ മകള്‍ 
പ്രസിദ്ധയായിരിക്കുന്നു. അതെയെന്ന് തലയാട്ടി.മൂപ്പത്ത്യാര് ഇപ്പൊള്‍ ഇവിടെയില്ല. അമേരിക്കയിലേക്ക്പോയതാണെന്നും 
പറഞ്ഞ് അയാള്‍ വ്യക്തമായി വഴി പറഞ്ഞ് തന്നു.

കിട്ടുണ്ണി ആള് മിടുക്കനാണ്. പാടത്തിന്ന് നടുവിലൂടെ രണ്ട് വശവും കരിങ്കല്ല് കെട്ടി ടാറിട്ട പാത കൂറ്റന്‍ വീടിന്ന് മുന്നില്‍ 
അവസാനിക്കുന്നു. ഇരു വശത്തും ഉള്ള കൃഷിഭൂമി തറവാട് വക സ്ഥലമാണ് . മുമ്പ് സൈക്കിള്‍ പോലും ഓടിച്ച് പോകാന്‍ 
പറ്റാത്ത വരമ്പായിരുന്നു. ഈ കാണുന്ന സൌഭാഗ്യങ്ങള്‍ ഓരോന്നും അവന്‍റെ അഭിപ്രായം അനുസരിച്ച് നിര്‍മ്മിച്ചതാണ്. ഏട്ടന്‍ 
പണത്തിന്‍റെ കാര്യം മാത്രം ഏറ്റാല്‍ മതി , ബാക്കി കാര്യങ്ങള്‍ ഞാനായി എന്നാ അവന്‍ പറയാറ്.

പണം കൊടുത്ത് ടാക്സിക്കാരനെ വിട്ടു. പാടം കടന്ന് മെയിന്‍ റോഡില്‍ കയറി അത് ഓടിപ്പോയി. ചുറ്റുപാടും ഒരു വട്ടം കൂടി കണ്ണോടിച്ചു. അകലെ മുരുക മല മാത്രം കാലത്തിന്ന് മാറ്റം വരുത്താനാകാതെ നില്‍ക്കുന്നു. കുട്ടിക്കാലത്ത് എത്ര വട്ടം 
അതിന്‍റെ നെറുകയില്‍ കയറിയതാണ്. പച്ചപ്പ് നിറഞ്ഞ പാടങ്ങള്‍ക്ക് നടുവിലൂടെ ഒരു നീരൊഴുക്ക് പോലെ കാണുന്ന പുഴയും 
നോക്കി മല മുകളില്‍  നിന്നത് ഇന്നലെ എന്ന മാതിരി തോന്നുന്നു.

ഗേറ്റ് തുറന്ന് കടന്നതും ഉറക്കെ കുരച്ച് കെട്ടിയിട്ടിരിക്കുന്ന നായ അപരിചിതന്‍റെ വരവ് അറിയിച്ചു. വാതില്‍ തുറന്ന് രണ്ട് കുട്ടികള്‍ വെളിയിലെത്തി. ഏഴെട്ട് വയസ്സ് പ്രായം തോന്നും ഒന്നിന്. മറ്റേത് ഒന്നു കൂടി ചെറുതാണ്. ' ആരാ ' മുതിര്‍ന്നവള്‍ ചോദിച്ചു. എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് അതേ ചോദ്യം അകത്ത് നിന്നും ഉയര്‍ന്നു.

' ഒരു നൊണ്ടിക്കാലന്‍ ' ചെറുത് ഉറക്കെ പറഞ്ഞു ' കരിമനാണ് '.

' കഷണ്ടീണ്ട് ' മൂത്തവള്‍ അടുത്ത വിശേഷണം നല്‍കി. ' താടിക്കാരനാണ് '

കൊച്ചന്‍ ബാക്കി കൂടി പറഞ്ഞു ' വലിയ ബാഗും ഉണ്ട്ട്ടോ '.

വാതില്‍ക്കല്‍ കിട്ടുണ്ണി പ്രത്യക്ഷപ്പെട്ടു. ' ഏട്ടനോ ' അവന്‍ അത്ഭുതപ്പെട്ടു ' എന്തേ വരുന്ന കാര്യം അറിയിക്കാഞ്ഞത്, ഞാന്‍ ഒലവക്കോട് സ്റ്റേഷനില്‍ എത്ത്വായിരുന്നല്ലോ '.

പടിയിറങ്ങി വന്ന് അവന്‍ ബാഗുകള്‍ ഏറ്റുവാങ്ങി. ' ഇത് ആരാ അറിയ്വോ നിങ്ങള്‍ക്ക് ' കിട്ടുണ്ണി പിള്ളേരോടായി പറഞ്ഞു
' നിങ്ങളുടെ മുത്തശ്ശന്‍റെ ഏട്ടന്‍. വലിയ മുത്തശ്ശന്‍ . അതെങ്ങിനെ, ജനിച്ചതില്‍ പിന്നെ അവറ്റ ഏട്ടനെ കണ്ടിട്ടുണ്ടോ '.

കിട്ടുണ്ണിയുടെ പുറകിലായി വാതില്‍ കടന്ന് വേണു അകത്തേക്ക് ചെന്നു ,പേരക്കുട്ടികള്‍ പുറകിലും .

അദ്ധ്യായം 2.

അമ്പലകുളത്തില്‍ എത്തുമ്പോള്‍ അവിടെ നാണുനായര്‍ മാത്രമേ ഉള്ളു. കല്‍പ്പടവില്‍ ഇരുന്നു. നടന്ന് വന്നതിന്‍റെ വിയര്‍പ്പ് ആറിയിട്ടേ കുളിക്കാറുള്ളു. അല്ലെങ്കില്‍ നീരെറെക്കം വരും. നായര്‍ മുങ്ങിക്കയറി. തല തുവര്‍ത്തുന്നതിന്നിടയില്‍ 'കുപ്പന്‍ കുട്ടി എന്താ ആലോചിച്ചിരിക്കുന്നത്' എന്ന് കുശലം  ചോദിച്ചു.

ഞണ്ടുകള്‍ പോട് കുത്തി വെള്ളം പോകുന്നുണ്ടോ എന്ന് നോക്കാന്‍ പാടങ്ങളുടെ വരമ്പിലൂടെ രാവിലെയും വൈകുന്നേരവും  നടന്ന് നോക്കാറുള്ളതാണ്. നോട്ടം ഒന്ന് തെറ്റിയാല്‍ മതി ഉള്ള വെള്ളം ചോര്‍ന്നുപോകും. അതുമല്ല ഉടമസ്ഥന്‍ വരമ്പത്ത് കൂടി നടന്നാലേ പാടത്ത്മഹാലക്ഷ്മി ഉണ്ടാവൂ എന്നാണ് പറയാറ്. ആ ശീലം കാരണം കൃഷിപ്പണി തുടങ്ങുന്ന അന്നു മുതല്‍ രണ്ട്
നേരവും പാടത്ത് എത്തും. പട്ട്പണിക്ക് വിതച്ച വിത്ത് മുള വന്നതേയുള്ളു. ഇപ്പോള്‍ വെള്ളം നോക്കാറൊന്നും ആയിട്ടില്ല. എന്നാലും രണ്ട് നേരവും പാടത്ത് എത്തിയില്ലെങ്കില്‍ മനസ്സിന്ന് എന്തോ ഒരു വിഷമം. പത്ത് പന്ത്രണ്ട് വയസ്സില്‍ തുടങ്ങിയതാണ് കൃഷിപ്പണി. പ്രായം ഇപ്പോള്‍ എണ്‍പത്താറ് ആയി. ഈശ്വരന്‍റെ കടാക്ഷം കൊണ്ട് ഇന്നും മുടക്കമില്ലാതെ ഇതൊക്കെ ചെയ്ത് പോരുന്നു.

' ഏയ്, ഒന്നൂല്യാ. ഇക്കുറി പഞ്ച മുളച്ച് വന്നതേ അത്ര അങ്ങിട്ട് നന്നായിട്ടില്ല. ഇനി എന്താ വേണ്ടത് എന്ന് ആലോചിക്യായിരുന്നു' എന്നും പറഞ്ഞ് കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ തോര്‍ത്ത് ചുറ്റി ഉടുത്ത മുണ്ട് കല്ലില്‍ കുത്തി തിരുമ്പാന്‍ ഇറങ്ങി.പണ്ടത്തെ മണ്ണ് ആയതിനാലാണ് ഇത്ര വയസ്സായിട്ടും കാലത്ത് കുളത്തിലെ തണുത്ത വെള്ളത്തില്‍ കുളിച്ചിട്ടും
 രണ്ടിനും അസുഖം ഒന്നും വരാത്തത്എന്നാണ് ആളുകള്‍ പറയാറ്.

നാണുനായരും കുപ്പന്‍ കുട്ടി എഴുത്തശ്ശനും സമപ്രായക്കാരാണ്. രണ്ടാള്‍ക്കും പഠിപ്പൊക്കെ കമ്മി. ചെറുപ്പത്തിലെ കൃഷിപ്പണിയിലേക്ക് ഇറങ്ങിയവരാണ് ഇരുവരും. നാണുനായര്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ കൃഷിപ്പണി വിട്ടു. പിന്നീട് കൊയമ്പത്തൂരില്‍ പോയി ഒരുതുണിമില്ലില്‍ പണിക്ക് ചേര്‍ന്നു. ജോലിയില്‍ നിന്ന്പിരിഞ്ഞപ്പോള്‍ നാട്ടിലെത്തി വിശ്രമ ജീവിതം തുടങ്ങി. ദിവസേന കാലത്ത് അമ്പലക്കുളത്തില്‍ വെച്ച് സുഹൃത്തുക്കള്‍ തമ്മില്‍ കാണും. കുറെ നേരം 
നാട്ടുകാര്യം സംസാരിക്കും. മിക്കപ്പോഴും ഗത കാല സ്മരണകള്‍ സംഭാഷണത്തില്‍ കടന്നു വരും.

' ഞാന്‍ അറിയാന്‍ പാടില്ലാണ്ടെ ചോദിക്യാ, എന്തിനാ ഇങ്ങിനെ കഷ്ടപ്പെടുന്നത് ' നാണുനായര്‍ പറഞ്ഞു ' ഇതൊക്കെ ഒന്ന് നിര്‍ത്തി കൂടെ, ഇനിയുള്ള കാലം മകന്‍ കൊണ്ട് നടക്കട്ടെ '.

അച്ഛന്‍റെ കാലത്ത് കൃഷി ഭൂമി ഒന്നും ഇല്ലായിരുന്നു. തമ്പ്രാന്മാരുടെ പാടങ്ങളില്‍ പണിക്ക് പോയിരുന്നതാണ്. അവരുടെ അടിയും കാലും പിടിച്ചിട്ട് പാട്ടത്തിന്ന് എടുത്ത സ്ഥലം. നിയമം മാറി, ഭൂപരിഷ്കരണം വന്നപ്പോള്‍ അതൊക്കെ സ്വന്തമായി. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹം. അന്യന്‍റെ മുതല്‍ തട്ടിപ്പറിച്ചതാണെന്ന് ചില അസൂയക്കാര്‍ പറയും. ഒരു മണി നെല്ല് പാട്ട ബാക്കി
വെക്കാതെ സമയാസമയം കൊടുത്ത് തീര്‍ത്തിട്ടുണ്ട്. കൊയ്ത നെല്ല് മുഴുവനും പാട്ടം അളന്ന് പട്ടിണി കിടന്ന കാലം  മറന്നിട്ടില്ല. ഇന്നും രണ്ട് നേരം കഞ്ഞിയാണ് കഴിക്കാറ്. വേനലായാല്‍ വെള്ളച്ചോറും.

' ഇത്രയൊക്കെ ആയില്ലേ, ഇനി പൂളച്ചോട്ടിലേക്ക് കെട്ടി എടുക്കുന്നത് വരെ ഇങ്ങിനെയങ്ങിട്ട് കഴിഞ്ഞ്പോകട്ടെ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ വെള്ളത്തിലേക്ക് ഇറങ്ങി. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ പഴയ മട്ടുകാരനാണ്. സോപ്പ് ഉപയോഗിക്കാറില്ല. വൈകുന്നേരം പണി മാറി ചെന്നിട്ട് മേലാസകലം നല്ലെണ്ണ പുരട്ടി കുറെ നേരം നില്‍ക്കും. പിന്നെ ചെറുപയര്‍
 അരച്ചത് തേച്ചിട്ട് വിസ്തരിച്ച് ഒരു കുളിയാണ്. ഇടക്ക് തന്‍റെ വസ്ത്രങ്ങള്‍ ചാരമണ്ണ് ഇട്ട് വേവിച്ച് എടുത്ത് തല്ലി വെളുപ്പിക്കും. ഒരു കാര്യത്തിനും ആരേയും ആശ്രയിക്കാറില്ല.

നാണു നായര്‍ കൂട്ടുകാരനെ കാത്ത് നിന്നു. രണ്ട് പേരും കൂടി അയ്യപ്പന്‍ കാവിലേക്ക് നടന്നു. ഇരുവരും കാവില്‍ മുടങ്ങാതെ ചെന്ന് തൊഴാറുള്ളതാണ്. നാണുനായര്‍ പതിനെട്ട് പ്രാവശ്യം ശബരിമലക്ക്പോയിട്ടുണ്ട്. ഒടുവിലത്തെ പ്രാവശ്യം ഭഗവാന് തെങ്ങ് സമര്‍പ്പിച്ച്പോന്നതാണ്. പിന്നെ പോയിട്ടില്ല, ' അവിടേയും ഇവിടേയും ഒരാള് തന്നെയല്ലേ ഉള്ളത് ' എന്ന ന്യായം പറഞ്ഞ്
കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ശബരിമലക്ക്പോയതുമില്ല.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി. ആല്‍ പ്രദക്ഷീണം വെച്ച ശേഷം ഇരുവരും നടന്നു. നാണുനായര്‍ സങ്കടങ്ങളുടെ കെട്ട് അഴിച്ചു. വിഷമങ്ങള്‍ പറഞ്ഞ് മനസ്സിന്ന് ഒരു സമാധാനം  കിട്ടുന്നത്എഴുത്തശ്ശനോട് സംസാരിക്കുമ്പോഴാണ്.

' ഇന്നലേയും അവന്‍ വന്നു, ആ ശാന്തയുടെ കെട്ട്യോന്‍ ' നാണുനായര്‍ പറഞ്ഞു ' വീട് വിറ്റിട്ട് ഭാഗം നടത്തണം എന്നാ അവന്‍ പറയുന്നത്. മകളെ കെട്ടിച്ചയക്കാന്‍ ഇതേ ഒരു മാര്‍ഗ്ഗം ഉള്ളന്നാ അവരുടെ വാദം '.

' എന്നിട്ട്നിങ്ങള് എന്താ പറഞ്ഞത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാനെന്താ പറയുക, വയസ്സാന്‍ കാലത്ത് പീടിക തിണ്ണയില്‍ പോയി കിടക്കാന്‍ എനിക്ക് വിരോധം ഒന്നും ഇല്ല. പക്ഷെ കെട്ടിച്ച് കൊടുക്കാന്‍ പറ്റാതെ വീട്ടില്‍ ഒരെണ്ണം നില്‍പ്പുണ്ടല്ലോ, പത്ത് അമ്പത് വയസ്സായാലും അതും  ഒരു പെണ്ണല്ലേ '.

' നിങ്ങള് മിണ്ടാണ്ടിരിക്കിന്‍ ' എഴുത്തശ്ശന്‍ കൂട്ടാളിയെ ആശ്വസിപ്പിച്ചു ' തരാന്‍ സൌകര്യം ഇല്ല എന്ന് പറഞ്ഞോളിന്‍ , എന്താ ചെയ്യാന്ന് നമുക്ക് കാണാലോ '.

' എന്ത് ആവ്വോ ആവോ ' എന്ന് നായര്‍ പരിതപിച്ചു. വഴി പിരിയാറായപ്പോള്‍ പൊടുന്നനെ നായര്‍ വിമ്മി കരഞ്ഞു. ചെറിയ പിള്ളരെപ്പോലെ എന്താ ഈ കാട്ടുന്നത്എന്നും പറഞ്ഞ് കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ കൂട്ടുകാരനെ ആശ്വസിപ്പിച്ചു. കണ്ണീര് തുടച്ചിട്ട് നായര്‍ കൂട്ടുകാരന്‍റെ കയ്യില്‍ പിടിച്ചു.

' അസൂയ പറയാണെന്ന് തോന്നരുത് ' നായര്‍ പറഞ്ഞു ' താനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍ . തനിക്ക് ഒന്നല്ലേ ഉള്ളു, തമ്മില്‍ തല്ലാന്‍ വേറൊന്നും ഇല്ലല്ലോ '.

എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. ആ തോന്നല്‍ അങ്ങിനെ തന്നെ ഇരിക്കട്ടെ. തന്‍റെ സങ്കടങ്ങള്‍ എന്തിന് അന്യരെ അറിയിക്കണം. കൈ ചുരുട്ടി പിടിച്ച് ഇരിക്കുമ്പോള്‍ അതിനകത്ത് എന്തോ ഉള്ളതായി മറ്റുള്ളവര്‍ കരുതും. തുറന്നാലല്ലേ കാലിയാണെന്ന് അറിയൂ.

നായര്‍ യാത്ര പറഞ്ഞ് തെക്കോട്ട് നടന്നു. എഴുത്തശ്ശന്‍ മറു വശത്തേക്കും. ഒരു നിമിഷം അയാള്‍ തന്നെ കുറിച്ച് ഓര്‍ത്തു. കാണുന്നവര്‍ക്ക് താന്‍ അതി ഭാഗ്യവാന്‍. വാസ്തവത്തിലോ, ആര്‍ക്കും വേണ്ടാത്ത ഒരു അനാവശ്യ വസ്തുവായി സ്വന്തം വീട്ടില്‍ കഴിയുന്നു. അതൊന്നും ആരും അറിയരുത്. ഈ കാണുന്ന സ്വത്തെല്ലാം കഷ്ടപ്പെട്ട് നേടി. ഇന്ന് തനിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കാന്‍ ആരുമില്ല. തന്‍റെ വാക്കുകള്‍ക്ക് ആരും വില കല്‍പ്പിക്കാറില്ല. ഭാര്യ ഇല്ലാത്തവന് വയസ്സ് കാലം തീര്‍ത്തും ഒറ്റപ്പെടലിന്‍റേതാണ്. അസുഖം ആയിട്ട് നാല്ദിവസം കിടപ്പിലായാല്‍ കഴിഞ്ഞു. നോക്കാന്‍ ആളില്ലാതെ പുഴുത്ത് ചാവും. അങ്ങിനെയൊന്നും പറ്റാതെ നോക്കിക്കൊള്ളണേ അയ്യപ്പാ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഈ നിമിഷം ഇവിടെ വെച്ച്ജീവിതം അവസാനിച്ചാല്‍  അതില്‍ കൂടുതല്‍  ഭാഗ്യമില്ല.

പാടത്ത്നിറയെ മുളച്ച്പൊങ്ങിവന്ന നെല്‍ചെടികളെ നോക്കി.മനസ്സിന്ന് ഒരു ശാന്തത കിട്ടുന്നത് അപ്പോഴാണ്.കൃഷിക്കാരന് സ്വന്തം മക്കളെ പോലെയാണ് താന്‍ കൃഷി ചെയ്തതും. ' മക്കളെ നിങ്ങള്‍ക്ക് വേണ്ടി,നിങ്ങള്‍ക്ക് മാത്രമായി ഞാന്‍ ജീവിക്കുന്നു ' എന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു. മുരുക മലയില്‍ തട്ടി മടങ്ങിയെത്തിയ കാറ്റും തലക്ക് മുകളിലെ സൂര്യനും നനച്ച തുണികളിലെ ഈര്‍പ്പം നുകര്‍ന്നു കൊണ്ടിരുന്നു. ഇനിയും ഒരുപാട് പണികള്‍ ചെയ്ത് തീര്‍ക്കാനായി കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ നടന്നു. കെട്ടി വലിച്ച മാതിരി അയാളുടെ പുറകിലായി സ്വന്തം നിഴല്‍ മണ്ണിലൂടെ ഇഴഞ്ഞ് നീങ്ങി.

Monday, August 10, 2009

ഓര്‍മ്മത്തെറ്റുപോലെ

( ഓം മഹാ ഗണാപതായേ നമഃ , ഓം സരസ്വതൈ നമഃ )


നോവല്‍. അദ്ധ്യായം--1.

മുരുക മലയില്‍ കാറ്റ് കാര്‍മേഘങ്ങള്‍ ഇറക്കി വെച്ച് കടന്നു പോയി. അന്തരീക്ഷം മൂടി കെട്ടി പെയ്യാനായി ഒരുങ്ങി കഴിഞ്ഞു. ആകാശത്തു നിന്നും വളഞ്ഞു പുളഞ്ഞ് ഒരു മിന്നല്‍ പിണര്‍ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി. കാത് അടപ്പിക്കുന്ന ഒരു പൊട്ടല്‍. വേലപ്പന്‍  പുല്ല് അരിയുന്നത് നിര്‍ത്തി തലയുയര്‍ത്തി നോക്കി. മഴ ഉറപ്പായി കഴിഞ്ഞു. വേഗം വീടെത്തണം. പുഴയില്‍ വെള്ളം കയറിയാല്‍ പിന്നെ അക്കരക്ക് കടക്കാന്‍ പറ്റില്ല. സീതാര്‍ കുണ്ടില്‍ മഴക്കാര്‍ എടുക്കുമ്പോഴേക്കും വെള്ളപ്പാറ കടവില്‍ വെള്ളം കേറും. പിന്നെ ഊരുപ്പെട്ട വഴിയൊക്കെ നടന്ന്പാലം ചുറ്റി വേണം വീട്ടിലെത്താന്‍. മകള്‍ കല്യാണി അവിടെ ഒറ്റക്കാണ്. നേരം ഇരുട്ടിയാല്‍ കുട്ടി പേടിച്ചേക്കും. ഇന്ന്ദൂരെ എവിടേയും പോകാത്തതിനാല്‍ അവള്‍ക്ക് തുണ ഏര്‍പ്പാട് ആക്കിയതുമില്ല.

വേഗം അരിഞ്ഞു കൂട്ടിയ പുല്ല് വാരി ചാക്കിലാക്കി. ചാക്കിന്‍റെ തലപ്പ് കെട്ടി, തല ഉയര്‍ത്തി നോക്കുമ്പോള്‍ ചാമിയെ കാണാനില്ല. കുറച്ച് മുമ്പുവരെ കിളയ്കുന്നത് കണ്ടതാണ്. ഇപ്പൊ എവിടെ പോയി കിടക്കുകയാണോ ആവോ. കുടിയിലേക്ക് പോണമെന്ന ആലോചനയൊന്നും അവനില്ല. കെട്ടിയ പെണ്ണിനെ തീര്‍ത്ത് തോന്നിയ പോലെ ജിവിക്കുന്നവന് എപ്പോള്‍ വീട്ടില്‍
എത്തിയാലെന്താ. തനിക്ക് അതുപോലെ അല്ലല്ലോ. എന്നാലും അവനോട് പറയാതെ പോയാല്‍ നാളെ കണ്ടാല്‍ തൊള്ളയില്‍ തോന്നിയത്ഒക്കെ അവന്‍ പറയും.

വേലപ്പന്‍  ഉറക്കെ കൂക്കി. കയത്തം കുണ്ടിലെ പാറക്കെട്ടുകളില്‍ തട്ടി അത് തിരിച്ചെത്തി. കുറച്ച് നേരം നോക്കി.ചാമിയുടെ നിഴല്‍ അവിടെയെങ്ങുമില്ല. മനസ്സില്‍ ഈ പ്രാന്തന്‍ പോയോ എന്ന ചിന്തയായി. അങ്ങിനെ ആവാന്‍ വഴിയില്ല.ഏതെങ്കിലും ഒടവില്‍ ചെന്ന്നില്‍പ്പാവും.തുടരെ തുടരെ മൂന്ന്നാല്പ്രാവശ്യം കൂടി കൂക്കി. കയത്തം പാറയുടെ മുകളിലായി ചാമിയുടെ തലേക്കെട്ട് പൊങ്ങി.കൈകാട്ടി അവനെ വിളിച്ചു. നിന്ന ദിക്കില്‍ ഒന്നു കൂടി നോക്കി മടിക്കുത്തില്‍ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ച് ചാമി നടന്നു തുടങ്ങി. " എന്താണ്ടാ കെടന്ന് അകിറുണത്. ഇത് മാതിരി ഒച്ചയും വിളിയും ഉണ്ടാക്കാന്‍ എന്താപ്പൊ ഇവിടെ പറ്റീത് ' എന്ന് പറഞ്ഞും കൊണ്ട് അവനെത്തി.

" നീ എവിടെ പോയി കെടക്ക്വായിരുന്നു. ഇടിയും മഴയും വരുന്നത് കണാന്നില്ലേ ' എന്ന് വേലപ്പന്‍  ചോദിച്ചു. " മഴ വന്നാല്‍ അലിഞ്ഞു നീ പോകാന്‍ മണ്ണാങ്കട്ടയൊന്നുമല്ലല്ലോ 'എന്നും പറഞ്ഞ്ചാമി, താന്‍ കയത്തിന്‍റെ മുകളിലെ പാടത്തിന്‍റെ കഴായയില്‍ കുരുത്തി വെക്കാന്‍ നിന്നതാണെന്നും, മഴ പെയ്താല്‍ ചിലപ്പോള്‍ ഏറ്റുമീന്‍ കേറുമെന്നും പറഞ്ഞു. ചാക്കുകെട്ട് തലയിലേറ്റി വേലപ്പന്‍ നടന്നു, തോളില്‍ കൈക്കോട്ടുമായി ചാമി പുറകേയും. "നിന്‍റെ കിളപണി ഒക്കെ കഴിയാറായോടാ 'എന്ന് വേലപ്പന്‍ ചാമിയോട് അന്വേഷിച്ചു. "പൊലം കെട്ട പണി ചെയ്യാന്‍ പറയുമ്പോള്‍ എനിക്ക് ഈറ വരുണുണ്ട്' ചാമി പറഞ്ഞു. " ഒരു ദിവസം ആ നായരെ ഞാന്‍ തൊള്ളയില്‍ തോന്നിയത് വിളിച്ച് പറഞ്ഞ് കൊട്ടീം കോലും വെച്ച് ഇറങ്ങി പോരും. 'നിനക്ക്
പണി എടുക്കുന്നതിന്ന് കൂലി കിട്ടിയാല്‍ പോരേ. അയാള്‍ നാളെ തലകീഴായി ഞാറ് നടാന്‍ പറഞ്ഞാല്‍ അങ്ങിനെ ചെയ്ത് കൂലീം വാങ്ങി പോരണം. അല്ലാതെന്താ' എന്നായി വേലപ്പന്‍. ചാമിക്ക് അത് പിടിച്ചില്ല. "അത് എനിക്ക് പറ്റില്ല. നിന്നെ പോലെ കണ്ട കെരട് മാടീനേം വാങ്ങി ആരുടെയെങ്കിലും തലയില്‍ ഒട്ട വെക്കുന്നത് മാതിരിയല്ല കൃഷിപ്പണി ' അവന്‍ പറഞ്ഞു " അതൊക്കെ സമയവും കാലവും നോക്കി വകതിരിവോടെ ചെയ്യണം. അതെങ്ങനെ, ചായപ്പീടീല് ഗ്ലാസ്സ് മോറാന്‍ നിന്നവന്‍ കൃഷി ചെയ്യിക്കാന്‍ വന്നാല്‍ കര പിടിക്ക്വോ'.

കളപ്പുര അടച്ചു പൂട്ടി കാര്യസ്ഥന്‍ രാമന്‍ നായര്‍ പോയി കഴിഞ്ഞിരുന്നു. വേലിക്ക് പുറത്തു നിന്ന് ചാമി കൈക്കോട്ട് നീട്ടി ഒരേറ്. അത് കൃത്യം ആലയുടെ ഉള്ളില്‍ ചെന്ന് വീണു. "രാത്രീല് മഴ പെയ്താല്‍ വെള്ളം പൊങ്ങും' അകലെ നിന്നും പുഴയെ നോക്കി ചാമി പറഞ്ഞു. അപ്പോഴേക്കും വേലപ്പന്‍ ഇടപെട്ടു. 'എന്നിട്ടു വേണം നിനക്ക് പണിക്കാരി പെണ്ണുങ്ങളെ തോളത്ത് ഏറ്റി പുഴ കടത്താന്‍'.

'നീയ് അങ്ങിനേയാ എന്നെ കരുതിയിരിക്കണത്. ഞാന്‍ ആള് ഇത്തിരി മോശക്കാരന്‍ തന്നെയാ. സമ്മതിച്ചു. 'ചാമി സ്വന്തം ഭാഗം വിശദീകരിച്ചു' പക്ഷെ കൂടെ പണിയുന്ന പെണ്ണുങ്ങളെ പെങ്ങന്മാരായിട്ടാ ഞാന്‍ കാണാറ്. പാവങ്ങള്‍, നമ്മളെ പോലെ തന്നെ അവരും വയറ്റില്‍ പിഴപ്പിന്ന് വരുന്നതാണ്'. താന്‍ അതൊന്നും ഓര്‍ത്ത് പറഞ്ഞതല്ല എന്നും പറഞ്ഞ് വേലപ്പന്‍  ആ
വിഷയം അവസാനിപ്പിച്ചു.

കടവിലെത്തിയപ്പോള്‍ ചാമിക്ക് കുളിക്കണം. വേലപ്പന് ദേഷ്യം വന്നു. മഴ എത്തുമ്പോഴേക്കും വീട് എത്തി പറ്റാന്‍ നോക്കാതെ കെടന്ന് വട്ടത്തിരിയാന്‍ പുറപ്പെടുന്നു. "വെക്കം വരാന്‍ നോക്ക്, കുടീമ്പില് എത്തീട്ട് കുളിച്ചാ മതി എനിക്ക് ഇരുട്ടായാല് കണ്ണ് കാണാന്‍ പാങ്ങില്ല' എന്നും പറഞ്ഞ് വേലപ്പന്‍  നീങ്ങി. ഒന്നും മിണ്ടാതെ ചാമിയും.പുളിമരം കടന്ന് അയ്യപ്പന്‍ കാവിന്നടുത്തെത്തിയപ്പോള്‍ ചാമി വേലപ്പനോട് നടന്നോളാന്‍ പറഞ്ഞു. വേലപ്പന് കാര്യം മനസ്സിലായി. ചാമിക്ക് കള്ളു ഷപ്പില്‍ കയറണം. അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഒരു നേരം ആവും. പിന്നെ പാട്ടുംകൂത്തുമായി വലിയ ഘോഷത്തോട് ഒരു വരവുണ്ട്. 'എടാ, ഇരുട്ടായാല് എനിക്ക് കണ്ണ് തിരിയില്ല. നീ കൂടെ വാ' എന്ന് വേലപ്പന്‍ ചാമിയോട് പറഞ്ഞു നോക്കി.' നീ മുണ്ടാതെ കണ്ട് നിന്‍റെ വഴിക്ക് പോ' എന്നും പറഞ്ഞ് ഒരു ബീഡിയും കത്തിച്ച് ചാമി പടിഞ്ഞാറോട്ട് നടന്നു. തികഞ്ഞ നിരാശയോടെ വേലപ്പന്‍ കിഴക്കോട്ടും.

അയ്യപ്പന്‍കാവു കടന്ന് പാറയിലേക്ക് കയറി. പകലത്തെ ചൂടിന്‍റെ ശക്തിയില്‍ പാറ ഇപ്പോഴും പൊള്ളുന്നു. പുല്ല് അരിയാന്‍ വരുമ്പോള്‍ ചെരിപ്പ് ഇടാത്തത് അബദ്ധമായി. കൊന്നലാലിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഇരുള്‍ പരന്നിരിക്കുന്നു. മേഘങ്ങള്‍ ഉള്ളതിനാല്‍ നേരത്തെ ഇരുട്ടായതാണ്. പെട്ടെന്ന് മനസ്സില്‍ ഭയം കയറി. കൂനന്‍ പാറയുടെ നിറുകയിലുള്ള ആലിന്‍റെ മോളില് തല വെച്ച് കിടക്കുന്ന മുനീശ്വരന്‍റെ വലത്തേ കയ്യ് ഈ ആലിന്‍റെ കൊമ്പത്താണ് വെയ്ക്കുക എന്നാണ് പറയാറ്. തൃസന്ധ്യ നേരത്ത് മുനീശ്വരന്‍റെ മുമ്പില്‍ പെട്ടാല്‍ കോപിച്ച് ചോര ഊറ്റികുടിക്കും. മുനി കണ്ണ് തുറക്കുന്നതിന്നു മുമ്പെ ഇവിടെ നിന്നും രക്ഷപ്പെടണം. മനസ്സില്‍ കൊടുങ്ങല്ലൂരമ്മയെ വിളിച്ചുകൊണ്ട് തലയിലെ ചാക്കുകെട്ടുമായി ഒറ്റ ഓട്ടം.

ആലിന്‍ ചുവട് കഴിഞ്ഞപ്പോള്‍ ഓട്ടം നിര്‍ത്തി. ചാമി ഇളയപ്പന്‍റെ മകനാണ്. പ്രായം കൊണ്ട് അവന്ന് ആറ് മാസം മൂപ്പ് കൂടുതലുണ്ട്. കണക്കിന് ഏട്ടനാണ്' അവന്‍. എന്നാലും ചങ്ങാതിമാരെ പോലെയാണ്' പെരുമാറുക. എല്ലാ വിധ കുരുത്ത കേടുകളും കയ്യിരിപ്പുണ്ട്. അവന്‍ കൂടെ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു . കഴുതക്ക് അതൊന്നും തോന്നില്ല. ഇനി നട്ടപ്പാതിരക്ക് കുടിച്ച് വെളിവില്ലാതെ പാട്ടും പാടി ഇതേ വഴിക്ക് വരും. എന്തെങ്കിലും അസമയത്ത് കണ്ട് പേടിച്ചാലോ. സിനിമ കഴിഞ്ഞ് ഒറ്റക്ക് ഇതിലെ വന്ന നായരുകുട്ടി മുനിയെ കണ്ട് പേടിച്ച് പനി വന്ന് മൂന്നാം പക്കം മരിച്ചതാണ്. " അമ്മേ, ദേവീ കാപ്പാത്തണേ'. കാലുകള്‍ ഇടറുന്നതുപോലെ തോന്നുന്നു. നാളെ കുഴല്‍മന്ദം ചന്തക്ക് കന്ന് ആട്ടേണ്ടതാണ്. വീട്ടില്‍ ഒരു കന്ന് വൈക്കോല്‍ ഇല്ല. മിണ്ടാപ്രാണികളെ പട്ടിണിക്ക് ഇടാന്‍ പാടില്ലല്ലൊ. ഇല്ലെങ്കില്‍ ഉച്ച തിരിഞ്ഞശേഷം പുല്ല് അരിയാന്‍ ഇറങ്ങില്ല.

എങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതിയായിരുന്നു.തിരിഞ്ഞു നോക്കി. പുറകിലായി ഒരു നിഴല്‍ അനങ്ങുന്നതുപോലെ തോന്നി.നടത്തത്തിന്ന് വേഗം കൂട്ടി. കുറച്ച് നടന്നാല്‍ കുതിരലായം എത്തും. പടയോട്ട കാലത്ത് ലായത്തിന്ന് തീയിട്ട് കുതിരകളെ മുഴുവന്‍ കൊന്നതാണ്. അതോടെ കുതിരക്കാരും വെന്ത് മരിച്ചു. അസമയത്ത് ഉറക്കെ കുതിരകളുടേയം മുനുഷ്യരുടേയും കരച്ചില്‍ കേള്‍ക്കാമത്രേ. തീ പൊള്ളി പ്രാണവേദന എടുത്തിട്ടുള്ള കരച്ചിലാവും. ഈ വഴി നല്ലതാണേങ്കിലും പാടത്തു കൂടി പോവുന്നതാണ്ഒന്നു കൂടി നല്ലത്. പ്രേതങ്ങളൂടെ കരച്ചില്‍ കേള്‍ക്കുന്നത് ഒഴിവാക്കാമല്ലൊ. വീണ്ടും ഇടി മിന്നലും പൊട്ടലും.വളരെ അടുത്തു നിന്നാണ്. എല്ലാ ധൈര്യവും ചോര്‍ന്നു കഴിഞ്ഞു. അപകടമൊന്നും വരുത്തരുതേ തമ്പുരാട്ടീ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചു.

ഇട്ടിളില്‍ നിന്നും പാടത്തേക്ക് ഇറങ്ങി.ഇതിലെ പോയാല്‍ ദൂരം കുറവാണ്.കുറച്ചുനടന്നു. പെട്ടന്നാണ് ഈ വഴി നിറയെ വിഷപാമ്പുകള്‍ ഉണ്ട് എന്ന കാര്യം ഓര്‍മ്മ വന്നത്. കാലുകള്‍ അമര്‍ത്തി ചവിട്ടി കൊണ്ട് നടന്നു. ശബ്ദം കേട്ടാല്‍ അവറ്റപേടിച്ച് വഴിമാറുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. "അമ്മേ, തായേ, ഒന്നും വരുത്തരുതേ' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടേ നടന്നു. കാലിന്നടിയില്‍ എന്തോ ഇഴയുന്നതു പോലെ തോന്നി. അതോ വല്ലതും കിടന്ന് പിടഞ്ഞതാണൊ. കാലില്‍ എന്തോ തറച്ചതുപോലെ ഒരു വേദന തോന്നുന്നുവോ എന്നൊരു സംശയം. വയല്‍ ചുള്ളി തട്ടി മുറിഞ്ഞതാവാം. ഈശ്വരാ, വല്ല പാമ്പും ആയിരിക്കുമോ. ഉള്ളില്‍ ഒരു കാളല്‍. ചക്കുകെട്ട്താഴെ എറിഞ്ഞ് ഒറ്റ ഓട്ടം.പെട്ടെന്ന് വരമ്പില്‍ നിന്ന് എടുത്ത് എറിഞ്ഞതു മാതിരി പാടത്തേക്ക് തെറിച്ചു വീണു. കൈകാലുകള്‍ വിറക്കുന്നു. തൊണ്ട വരളുന്നതു പോലെ. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. അവിടെ തന്നെ അനങ്ങാതെ കിടന്നു.

ആരോ താങ്ങി എടുക്കുന്നത് പോലെ തോന്നി." എടാ, കണ്ണ് തുറക്ക്.ഞാന്‍ ചാമിയാണ്. എന്താ ഇവിടെ കിടക്കുന്നത്.'എന്ന് പറയുന്നത് കേട്ടു. മിഴികള്‍തുറക്കുന്നതിന്ന് മുമ്പേ വേലപ്പന്‍ ചാമിയെ കെട്ടി പിടിച്ചു. അടക്കി പിടിച്ച എല്ലാ വിഷമങ്ങളും കരച്ചിലായി മാറി. സാന്ത്വനിക്കാനെന്നവണ്ണം മഴത്തുള്ളികള്‍ ശരീരത്തില്‍ തടവി തുടങ്ങി.' മഴ പെയ്തു തുടങ്ങി . എണീക്ക്. വേഗം കുടിയിലെത്താം' എന്നും പറഞ്ഞ് ചാമി വേലപ്പനെ പൊക്കി.' ഞാന്‍ നിന്‍റെ കൂട്ടം കേട്ടിട്ട് ഒറ്റക്ക് അയക്കുന്നത്പന്തിയല്ല എന്ന് കരുതി പിന്നാലെ പോന്നതാണ്. നീ ഓടുന്നതും വീഴുന്നതും ഒക്കെ കണ്ടു. ഞാന്‍ നിന്‍റെ അടുത്തേക്ക്ഓടി വന്നതാ.' വേലപ്പനെ ആശ്വസിപ്പിക്കാനായി ചാമി പറഞ്ഞു ' നിന്‍റെ മനസ്സില് എന്താന്ന് എനിക്കറിയില്ലേ. ഞാന്‍ നിന്നെ ഒറ്റക്ക് വിട്ടതേ പാടി തപ്പ് . ഇനി ഒന്നും പേടിക്കണ്ടാ. ഞാന്‍ നിന്‍റെ ഒപ്പം തന്നെയുണ്ട് 'എന്നും പറഞ്ഞ് പുല്‍ചാക്കും ഏറ്റി ചാമി മുമ്പില്‍ നടന്നു , വേലപ്പന്‍ പുറകേയും. കരിമ്പന പട്ടകളില്‍ കൊള്ളിയാന്‍ അപ്പോള്‍ വെളിച്ചം പകരുന്നുണ്ടായിരുന്നു.