അദ്ധ്യായം 111-120

 അദ്ധ്യായം - 111.


വിരുന്ന് കൂട്ടിയിട്ട് വരാന്‍ ബന്ധുക്കള്‍ പോയി കഴിഞ്ഞപ്പോള്‍ വീട്ടിലെ തിരക്ക് ഏകദേശം ഒഴിഞ്ഞു. നാലഞ്ച് കാറില്‍ പോവാനുള്ള ആളുകള്‍  ഉണ്ടായിരുന്നു.


''ഇത്രയൊക്കെ ആളുകള്‍ വേണോ ഏടത്ത്യേ''കിട്ടുണ്ണി ചോദിച്ചു.


''ആര്യാ ഒഴിവാക്ക്വാ. എല്ലാരും ഒരുങ്ങി പുറപ്പെട്ട് നിക്കുണുണ്ട്. വേണ്ടാന്ന് പറയണ്ടാ. എല്ലാരും വന്നോട്ടേ''. കിട്ടുണ്ണി സ്വന്തം കാറില്‍ കയറിയിരുന്നു. രാധ പെണ്ണുങ്ങളോടൊപ്പം വേറൊരു കാറിലാണ് കയറിയത്. വേണു വരുന്നില്ലെന്നു പറഞ്ഞ് വീട്ടിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പത്മിനിയുടെ അടുത്തേക്ക് ചെന്നു.


''ഓപ്പോളേ''അയാള്‍ വിളിച്ചു''തിരക്ക് വല്ലതൂണ്ടോ''.


''എന്താ നീ അങ്ങിനെ ചോദിച്ചത്''.


''എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. അഞ്ച് മിനുട്ട് നേരത്തേക്ക് ഒഴിവുണ്ടാവ്വോ''.


''അഞ്ചോ പത്തോ മിനുട്ട് വേണച്ചാല്‍ എടുത്തോ. കുറച്ച് കഴിയുമ്പൊ ചില ബന്ധുക്കളോക്കെ എത്തും. അതുവരെ തിരക്കൊന്നൂല്യാ''.


''എനിക്ക് കിട്ടുണ്ണിടേം രാധടേം കാര്യാണ് പറയാനുള്ളത്''.


''ഇപ്പൊ എന്താ പ്രശ്നം''. കിട്ടുണ്ണിയുമായി തലേന്ന് രാത്രി സംസാരിച്ച കാര്യവും അവരുടെ പിണക്കം തീര്‍ക്കേണ്ട ആവശ്യകതയും വേണു വിവരിച്ചു.


''ഇതിലിപ്പൊ ഞാനെന്താ ചെയ്യണ്ടത്''. രണ്ടുപേരേയും കൂട്ടി നിര്‍ത്തി സംസാരിച്ച് അലോഹ്യം തീര്‍ക്കണമെന്നും അതിന്ന് ഓപ്പോള്‍ മുന്‍കൈ എടുക്കണമെന്നും വേണു പറഞ്ഞു.


''അയ്യേ. എന്നെക്കൊണ്ടൊന്നും ആവില്യാ. നീ വേണച്ചാല്‍ സംസാരിച്ചു നോക്ക്''പത്മിനി ഒഴിയാന്‍ നോക്കി.


''ഓപ്പോളേ, അവനൊരു കാര്യം വന്നപ്പൊ ആരും ഉണ്ടായില്യാ എന്ന തോന്നല്‍ ഉണ്ടാവാന്‍ പാടില്ലല്ലോ''വേണു പറഞ്ഞു''ഓപ്പോളടെ ഒപ്പം ഞാനൂണ്ടാവും. രാധ്യോട് സംസാരിക്കുമ്പോ നിശ്ചയമായും ഓപ്പോള്‍  ഉണ്ടാവണം''.


''നീ കാര്യം സംസാരിക്കുംച്ചാല്‍ ഞാനും കൂടെനിക്കാം''. അതു മതിയെന്ന് വേണു സമ്മതിച്ചു. രണ്ടുദിവസം കഴിഞ്ഞാല്‍ മുരളിധരനും ഭാര്യയും മൈസൂരിലേക്ക് പോവുമെന്നും മകളും ഭര്‍ത്താവും കുട്ടിയും മരുമകന്‍റെ വീട്ടിലേക്ക് പോവുമെന്നും അതിന്നുശേഷം കിട്ടുണ്ണിയും രാധയുമായി സംസാരിക്കാമെന്നും ഇരുവരും നിശ്ചയിച്ചു.


****************************


കല്യാണപ്പിറ്റേന്ന് നടന്ന സല്‍ക്കാരം കഴിഞ്ഞ് സ്വാമിനാഥന്‍റെ കാറിലാണ് എഴുത്തശ്ശനും നാണുനായരും രാജന്‍മേനോനും തിരിച്ചുപോന്നത്. വഴി നീളെ നാണുനായര്‍ വിരുന്നിന്‍റെ അര്‍ഭാടത്തെപ്പറ്റിയും അതില്‍ പങ്കെടുത്ത ആളുകളെക്കുറിച്ചും വിഭവങ്ങളുടെ രുചിയെക്കുറിച്ചും  വാ തോരാതെ വര്‍ണ്ണിക്കുകയായിരുന്നു.


''കല്യാണം നടത്ത്വാണച്ചാല്‍ ഇങ്ങിനെവേണം നടത്താന്‍''അയാള്‍ പറഞ്ഞു''എന്താ ഒരു പുരുഷാരം. വന്ന ആളുകളെ നോക്ക്യോ. വന്നതൊക്കെ വല്യേ വല്യേകെങ്കേമന്മാര്. നമ്മളെപോലത്തെ  നിര്‍ഗ്ഗതികള്‍ നമ്മളന്നേള്ളൂ. എത്ര കാറുകളാ മുറ്റത്ത് നിരന്ന് നിന്നിരുന്നത്''.


''അതേ നാണ്വാരേ''എഴുത്തശ്ശന്‍ പറഞ്ഞു''അവര് അവരടെ നിലയ്ക്കും വിലയ്ക്കും യോജിച്ചോരേല്ലേ ക്ഷണിക്ക്യാ. വേണൂനോടുള്ള അടുപ്പം കാരണം നമ്മളെ വിളിച്ചൂന്നേള്ളു. അല്ലെങ്കില്‍ അവരടെ മുറ്റത്ത് കാല് കുത്താന്‍ നമുക്ക് കഴിയ്യോ''.


''അതാ ശരി. ഇല്ലെങ്കില്‍ നമ്മളെ വിളിക്ക്വേണ്ടാവില്ല. എന്തൊക്കെ വിധം സാധനങ്ങളാണ് തിന്നാന്‍ നിരത്ത്യേത്. പലതും ഞാനെന്‍റെ  ഈ ജന്മത്ത് ആദ്യായിട്ട് കാണുണതാണ്''.


''അതിന് കല്യാണത്തിന്ന് എന്താഹേ ഉണ്ടാവാറ്''എഴുത്തശ്ശന്‍ പറഞ്ഞു ''ഒരു ലഡ്ഡു അല്ലെങ്കില്‍ ഒരു മൈസൂര്‍ പാവ്, ഇത്തിരി മിച്ചറ് അല്ലെങ്കില്‍ വാഴയ്ക്ക വറത്തത്, രണ്ട് ബിസ്ക്കറ്റ്, ഒരു പച്ചനാടന്‍ പഴം, കുടിക്കാന്‍ ചായ അല്ലെങ്കില്‍ കാപ്പി. ഇതല്ലാണ്ടെ വേറെ എന്താ ഉണ്ടാവ്വാ''.


''നിങ്ങളിപ്പൊ പറഞ്ഞത് സത്യാണ്. എന്തായാലും ഇനി  ജീവിതത്തില്‍ ഇതുപോലൊരു കല്യാണം കൂടാന്‍പറ്റുംന്ന് എനിക്ക് തോന്നുണുല്യാ''.


''ആ കാര്യം ഉറപ്പന്ന്യാണ്''.


''നമ്മടവിടുന്ന് ആരൊക്ക്യാ വന്നത്. ആ തിരക്കില്‍ ഞാനത് ശ്രദ്ധിച്ചില്ല''.


''രാവുത്തര് നേരത്തെ വന്നിട്ടുപോയീന്ന് വേണു പറഞ്ഞു. പരിപാടി എല്ലാം കഴിഞ്ഞിട്ടേ ചാമി വരൂ. പൂജക്കാരന്‍കുട്ടീം അമ്മിണ്യേമ്മടെ മരുമകനുംകൂടി മോട്ടോര്‍സൈക്കിളില്‍ കേറിപോണത് കണ്ടില്ലേ. മില്ലില് തിരക്കുണ്ടായിരുന്നുന്ന് പറഞ്ഞ് രാധാകൃഷ്ണന്‍ ഇപ്പോഴാ അവിടെ എത്ത്യേത്''.


''നമ്പൂരീം നസ്രാണീം ഒന്നിച്ചത് കേള്‍ക്കുമ്പൊ എനിക്ക് എന്തോ വല്ലാത്ത ഒരു ഇത് തോന്നുന്നു''.


''നായരെ, വേണ്ടാത്തത് പറയാതെ ഒതുങ്ങി ഇരുന്നോളിന്‍''എഴുത്തശ്ശന്‍ അയാളെ ശകാരിച്ചു''നല്ലകാര്യം കഴിഞ്ഞിട്ടു വരുമ്പൊ എന്നെക്കൊണ്ട് പറയാന്‍ പാടില്യാത്തതൊന്നും പറയിക്കണ്ടാ''.


 ''വേണു വിളിച്ച എല്ലാവരും വന്നത് നന്നായി. സന്തോഷമായിട്ടുണ്ടാവും അയാള്‍ക്ക്''മേനോന്‍ പറഞ്ഞു.


''എന്നിട്ട് അവനെന്താ കാട്ട്യേത്. ഞാന്‍ ഇവിടുത്തെ ആരും അല്ലാന്നുള്ള മട്ടില് ഒരുഭാഗത്ത് മാറിനിന്നു. വകേല് അവനും അമ്മാമനല്ലേ. മുമ്പില് നില്‍ക്കണ്ട ആളല്ലേ'' നാണുനായര്‍ അടുത്തകുറ്റം കണ്ടെത്തി.


''ആ കാര്യത്തില്‍ അവനെ കുറ്റം.പറയാന്‍ ഞാന്‍ സമ്മതിക്കില്ല.  എവടീം അവന്‍ കെട്ടിക്കേറി മുമ്പനായിട്ട് നില്‍ക്കാറില്ല''എഴുത്തശ്ശന്‍ എതിര്‍ത്തു.


''എന്‍റെ നോട്ടത്തില്‍ ഇന്നത്തെ പരിപാടിക്ക് മാത്രമല്ല, ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും പിന്‍വലിഞ്ഞ് നില്‍ക്കുണ പ്രകൃതക്കാരനാണ് വേണു''സ്വാമിനാഥന്‍ തന്‍റെ അഭിപ്രായം അവതരിപ്പിച്ചു. 


''അതെന്താ അങ്ങിനെ എന്ന് ആര്‍ക്കെങ്കിലും പറയാനാവ്വോ'' രാജന്‍ മേനോനും ഇടപെട്ടു''കുറച്ചുനാളത്തെ പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളുവെങ്കിലും  വേണു എന്നോടാണ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുള്ളത്. അയാളുടെ അനുഭവങ്ങളാണ് അയാളെ ഈ രീതിയിലാക്കിയത്''.


''അതിനുംവേണ്ടി കിട്ടുണ്ണ്യാരുണ്ടല്ലോ മുമ്പനായിട്ട്'' നാണുനായര്‍ അടുത്ത വിഷയത്തിലേക്ക് കടന്നു ''ഇത്ര കാലം പെങ്ങളോട് പെണങ്ങി നടന്നോനാ. ഉളുപ്പും മാനൂം ഉണ്ടോ ഞാനാ വലുതേന്നുപറഞ്ഞ് മുമ്പേ കേറി നില്‍ക്കാന്‍''.


''എടോ, അത് അവരടെ കുടുംബകാര്യം''എഴുത്തശ്ശന്‍ പറഞ്ഞു''ചിലപ്പൊ അവര് പെണങ്ങീന്ന് വരും. പിന്നെ ഒരുദിവസം ഒന്നാവുംചെയ്യും. നമ്മള് അതൊന്നും പറയാന്‍ പാടില്ല''.


''എന്നാലും അവനോന് ഒരു ജാള്യത ഉണ്ടാവില്ലേ''.


''ഇണക്കൂം പിണക്കൂം കൂട്യേതല്ലേ മനുഷ്യജീവിതം. ചത്താലും തിരിഞ്ഞ് നോക്കില്ലാന്നും പറഞ്ഞ് വൈരാഗ്യംവെച്ച്  നടന്നോര് ഒരുദിവസം തോളില്‍ കയ്യിട്ട് നടക്കുണത് ഞാന്‍ കണ്ടിട്ടുണ്ട്''സ്വാമിനാഥന്‍ പറഞ്ഞു.


''മരിച്ചിട്ടും തിരിഞ്ഞ് നോക്കാത്ത എത്ര്യോ ആളുകളെ എനിക്കറിയാം'' എന്നായി നാണുനായര്‍.


''അങ്ങിനത്തെ ആളുകള്‍ വളരെ കുറച്ചേ ഉണ്ടാവൂ. സ്വഭാവത്തിന്‍റെ പ്രത്യേകതകൊണ്ടും സഹിക്കേണ്ടിവന്ന ദുരനുഭവങ്ങളെക്കൊണ്ടുമാണ് മനുഷ്യര്‍ ആ വിധത്തിലാവുന്നത്''മേനോന്‍ പറഞ്ഞു''എന്നാല്‍ ഭൂരിഭാഗം ആളുകളും അങ്ങിനെയല്ല. അകന്ന് നില്‍ക്കുമ്പോഴും ചെറിയൊരു കാരണം കിട്ടിയാല്‍ മതി ശത്രുത മറന്ന് ഒന്നാവാന്‍''.


''ഒന്നു നോക്ക്യാല്‍ ഊതി വീര്‍പ്പിച്ച ബലൂണുപോല്യാണ് വിദ്വേഷവും പകയും ഒക്കെ''സ്വാമിനാഥന്‍ അഭിപ്രായം പറഞ്ഞു''ചെറ്യോരു തുള വീണാ മതി അത് ശൂന്ന് ഇല്ലാതായി പഴേതിലും കൂടുതലായി സ്നേഹം ഉണ്ടാവാന്‍''. 


സംഭാഷണം അങ്ങിനെ നീണ്ടുപോയി. അധികം വേഗതയിലല്ലാതെ കാര്‍ ഓടിക്കൊണ്ടിരുന്നു.


അദ്ധ്യായം - 112.


''കല്യാണൂം സത്ക്കാരൂം കഴിഞ്ഞിട്ട് ദിവസം രണ്ടായി. ഇനി എന്നാ വേണു ഇങ്കിട്ട് എത്ത്വാ'' പാടം നോക്കാന്‍ ഇറങ്ങിയ എഴുത്തശ്ശനോട് നാണുനായര്‍ അന്വേഷിച്ചു.


''എന്താ ഹേ, അവന്‍ എത്താണ്ടെ നിങ്ങക്ക് ഇത്ര പൊരിച്ചില്. അവിടെ പത്ത് ദിവസം ബന്ധുക്കളടെകൂടെ അവന്‍ കഴിയട്ടെ''.


''കല്യാണം കഴിഞ്ഞതിന്‍റെ അടീം പൊടീം ഒക്കെ ബാക്കീണ്ടാവും. അതും കൂടി തീര്‍ന്നിട്ട് പോന്നാ മതി'' .


''നിങ്ങള് വേണ്ടാണ്ടെ ഓരോന്ന് പറയാന്‍ നിക്കണ്ടാ. നിങ്ങടെ മാതിരി കാണുന്നതിനൊക്കെ കൊതീള്ള ആളല്ല അവന്‍''.


''ഞാന്‍ വെറുതെ പറഞ്ഞൂന്നേ ഉള്ളു''.


''നിങ്ങളടെ ഓരോ പറച്ചില്. കഴിഞ്ഞുകൂടാന്‍ വകീല്ലാത്ത കാലത്ത് നിങ്ങടെ നാവ് വായിന്‍റുള്ളില്‍ അടങ്ങിക്കിടന്നു. ഇപ്പൊ ഒരുവിധം നില്‍ക്കക്കള്ള്യായപ്പൊ അത് എളകാന്‍ തൊടങ്ങി. അതാ ഉണ്ടായത്. നിങ്ങള് ഈ പറഞ്ഞത് ആരെങ്കിലും കേട്ടാല്‍ എന്താ തോന്ന്വാ''.


''അതിന്ന് കേള്‍ക്കാനായിട്ട് ഇവിടെ നമ്മള് രണ്ടാള് മാത്രോല്ലേ ഉള്ളു''. കയത്തംകുണ്ടില്‍നിന്നും ചാമി കേറി വരുന്നുണ്ടായിരുന്നു.


''എന്താടാ  നീ അവിടെ ചെയ്തോണ്ടിരുന്നത്''എഴുത്തശ്ശന്‍ ചോദിച്ചു.


''പമ്പില് അങ്ങന്നെ മണ്ണും പൂഴീം ആയിരിക്കുണു. കീറത്തുണ്യോണ്ട് അത് തുടച്ചതാ''.


''ഇനി വെള്ളം അടിക്കണ്ടി വര്വോ''.


''വേണ്ടി വരുംന്ന് തോന്നുണില്യാ. നെല്ലൊക്കെ കായ മടങ്ങി. ഇനി വെള്ളം കെട്ടിനിര്‍ത്ത്യാല്‍ കൊയ്യാന്‍ കാലത്ത് പാടാവും''.


''എന്താ പാട്''നാണുനായര്‍ ഇടപെട്ടു''കന്നിമാസത്തില് കൊയ്യുമ്പൊ എന്താ ചെയ്യാറ്. മുട്ടിന്ന് വെള്ളത്തിലല്ലേ കൊയ്ത്ത് നടക്ക്വാ''.


''അറിയാന്‍ പാടില്ലാത്ത കാര്യം പറയാന്‍ നിക്കണ്ടാ. നിങ്ങക്ക് കൃഷീന്ന് പറഞ്ഞാല്‍ എന്താന്ന് അറിയ്വോ''.


''പോട്ടേ കുപ്പ്വോച്ചാ. മൂത്താര് മനസ്സില്‍ തോന്ന്യേത് പറഞ്ഞൂന്നേള്ളു''.


''സത്യം പറഞ്ഞാല്‍ കളപ്പുരേല് കിടന്നുറങ്ങുണൂന്നേ ഉള്ളു''എഴുത്തശ്ശന്‍ പറഞ്ഞു''മനസ്സ് മുഴുവന്‍ കയത്തംകുണ്ടിലാ. ഇങ്ങിനെ ഒരു മുതലവിടെ കിടക്കുമ്പോ എങ്ങന്യാ ഉറക്കം വര്വാ. വല്ല കള്ളന്മാരും വന്ന് പമ്പ് കട്ടിട്ട് പോയാലോ എന്ന പേട്യാ എപ്പഴും''.


''അതിനല്ലേ ഞാന്‍ കാവല് കിടക്കുണത്'' ചാമി പറഞ്ഞു.


''നീ കിടക്കുണില്യാ എന്നല്ല പറഞ്ഞത്. മനുഷ്യന്‍റെ കാര്യോല്ലേ. ഉറക്കത്തില്‍ പെട്ടാലോ''.


''അതിനാ മായന്‍കുട്ട്യേ തുണയ്ക്ക് കൂട്ടീത്. ഒരു ചെത്തംകേട്ടാ മതി. ആ ചെക്കന്‍ ഉണരും''.


''അവന്‍റെ കാര്യം ആലോചിച്ചാല്‍  സന്തോഷം തോന്നും. പ്രാന്തും പിടിച്ച് കീറത്തുണീം ചുറ്റി നടന്ന അവനെ നീയും വേണൂംകൂടി ചികിത്സിപ്പിച്ച് സൂക്കട് മാറ്റി. ഇല്ലെങ്കില്‍ അവന്‍റെ ജന്മം പാഴായി പോയിട്ടുണ്ടാവും''.


''ദെണ്ണം മാറീന്ന് അങ്ങിനെ തീര്‍ച്ച പറയാന്‍ വരട്ടെ''നാണുനായര്‍ പറഞ്ഞു''പ്രാന്ത് മാറുണ സൂക്കട് ഒന്ന്വോല്ല. നാല് ദിവസം മരുന്ന് നിര്‍ത്ത്യാ മതി. പണ്ടത്തതിന്‍റെ ഇരട്ടി അമരത്തില്‍ സൂക്കട് വരും''.


''നിങ്ങളെ ഞാന്‍ എന്താ ചെയ്യണ്ടത്''എഴുത്തശ്ശന്ന് ദേഷ്യം വന്നു''കുറച്ച് ദിവസായിട്ട് നിങ്ങള് വായ തുറന്നാല്‍ വേണ്ടാത്തതേ നാക്കിന്ന് വരൂ''


''ഞാന്‍ പറയുണത് തെറ്റാച്ചാല്‍ ഇനി ഒരക്ഷരം മിണ്ടില്ല''നാണുനായര്‍ കീഴടങ്ങി.


''വെള്ളം അടിക്കണ്ടാച്ചാല്‍ ഇന്നന്നെ പമ്പ് അഴിച്ച് കുളപ്പുരേല്‍ കൊണ്ടു പോയി സൂക്ഷിച്ച് വെക്കണം''.


''മായന്‍കുട്ടി വന്നോട്ടെ. പുല്ലരിഞ്ഞത് വേലപ്പന്‍റെ വീട്ടില്‍ കൊടുക്കാന്‍ പോയതാ. പെണ്‍കുട്ടി കഞ്ഞികൊടുക്കാണ്ടെ അവനെ വിട്ടാക്കില്ല. ഇത്തിരി കഴിഞ്ഞേ അവന്‍ എത്തൂ''.


''നമുക്ക് ചൂളവരെ ചെന്ന് പണിനോക്കീട്ട് പോവാം''എഴുത്തശ്ശന്‍ പറഞ്ഞു.


''അതിനിപ്പൊ അവിടെ പണിക്കാരൊന്നും ഇല്യാ. ചൂളടെ പണി കഴിഞ്ഞു. സന്ധ്യക്ക് തീ കൊളത്താനേ അവര് വരുള്ളു''.


''എത്ര കല്ലാണ് ചൂളേലുള്ളത്''നാണുനായര്‍ ചോദിച്ചു.


''മുക്കാല്‍ ലക്ഷം എന്നാ മേസ്തിരി പറഞ്ഞത്''.


''കുറച്ചൊക്കെ പൊട്ടിപ്പോയാലും എഴുപതിന്ന് മീതെ കിട്ടും അല്ലേടാ ചാമ്യേ''എഴുത്തശ്ശന്‍ ചോദിച്ചു.


''അത് ഒറപ്പാ''.


''ഈ മെനക്കേട് നോക്കുമ്പൊ കല്ല് വാങ്ങുണതാ ലാഭം''നാണു നായര്‍ പറഞ്ഞു


''വാങ്ങാന്‍ ചെല്ലുമ്പൊ അറിയാം അതിന്‍റെ വിശേഷം. രൂപം കെട്ടതും വേകാവരീം ഒക്കെ ഉണ്ടാവും വാങ്ങുണതില്‍''എഴുത്തശ്ശന്‍ പറഞ്ഞു ''ഇതാവുമ്പൊ നല്ല അടുപ്പ് കല്ല് നോക്കി കിണറ് പണിക്ക് എടുക്കാം. പൊട്ടോ മുറ്യോ ഉള്ളത് മിറ്റത്ത് നെരത്തും ചെയ്യാം''. കളപ്പുരയിലേക്ക് പോവുന്നവഴിയില്‍ രണ്ട് പിള്ളര്‍ എതിരെ ഓടിവരുന്നത് അവര്‍ കണ്ടു.


''ചാമ്യേട്ടാ. നാലഞ്ച് മാപ്ലപിള്ളര് വെട്ടുകത്തീം ഒക്ക്യായി നിങ്ങടെ തൊടീലിക്ക് കേറീട്ടുണ്ട്. വിറക് വെട്ടാനാന്നാ തോന്നുണത്''.


''പട്ടാപകല് ആരാന്‍റെ തൊടീല് കേറി വിറക് വെട്ട്വേ''നാണുനായര്‍ പറഞ്ഞു''ഈ നാട്ടില് ചോദിക്കാനും പറയാനും ആളില്യാണ്ടായോ''.


''നീ പോയി നോക്കീട്ട് വാ''എഴുത്തശ്ശന്‍  പറഞ്ഞു. പിള്ളരോടൊപ്പം ചാമി പോയി.


''ആ തലമുറിയന്‍ വല്ല അടിപിടീം ഉണ്ടാക്ക്വോന്നാ എനിക്ക് പേടി''നാണു നായര്‍ പരിഭ്രമം പ്രകടിപ്പിച്ചു.


''തോന്നിയവാസം കാട്ടുണത് കണ്ടാല്‍ ആരാ നായരേ നോക്കിയിരിക്ക്യാ''. അധികം വൈകാതെ ചാമി തിരിച്ചെത്തി.


''എന്താടാ സംഭവം''എഴുത്തശ്ശന്‍ ചോദിച്ചു.


''പിള്ളര് ആടിന് തൂപ്പുണ്ടാക്യേതാ. അല്ലാണ്ടെ മരം മുറിച്ചതൊന്ന്വോല്ലാ''.


''അതിനാ ചെക്കന്മാര് വന്ന് ഇങ്ങിനെ പറഞ്ഞത്''.


''അത് വിവരം ഇല്ലാണ്ടെ പറഞ്ഞതാ''ചാമി പറഞ്ഞു''എനിക്കതല്ല സങ്കടം. കോടികായ്ച്ച പ്ലാവിന്‍റെ നെറയെ ചാവിള് പൊടിഞ്ഞ കൊമ്പ് നോക്കി ആ തലമുറിയന്മാര് ഒടിച്ചിട്ടു''.


''അവറ്റിനെ പൊതിരെ കൊടുത്ത്വോടാ നീയ്''നാണുനായര്‍ക്ക് അതുകൂടി കേള്‍ക്കണം.


''ചെറ്യേ കുട്ട്യേളല്ലേ. ഞാന്‍ തല്ലാനും കൊല്ലാനും ഒന്നും പോയില്യാ. ഇനി മേലാല്‍ ഇമ്മാതിരി പണി കാട്ടാന്‍ പാടില്ലാന്നും പറഞ്ഞ് അവരെ ആട്ടി വിട്ടു''.


''നീ നന്നായിട്ട് പേറിവിടുംന്നാ ഞാന്‍ കരുത്യേത്''നാണുനായര്‍ പറഞ്ഞു ''പണ്ടൊക്കെ മിണ്ട്യാല്‍ അടിപൊട്ടിക്കുണ ആളായിരുന്നു. പറഞ്ഞിട്ടെന്താ. വേണൂന്‍റെ കൂടെകൂടി നീയും വിഷം കെട്ടോനായി''.


''ഒരാള് നന്നാവാനും പാടില്ല അല്ലേ നായരേ''എഴുത്തശ്ശന്‍ അതിനുള്ള മറുപടി പറഞ്ഞു. ആ പറഞ്ഞത് ശരിവെച്ചുംകൊണ്ട് വിമാനം ഒരു മൂളലുണ്ടാക്കി ആകാശത്തിലൂടെ പറന്നുപോയി.


**************************


അകത്ത് ഫോണ്‍ബെല്ലടിക്കുന്നത് വേണു കേട്ടു. സ്വതവേ വിശ്വേട്ടനും മുരളിയ്ക്കും ധാരാളം കാള്‍ വരാറുണ്ട്. കല്യാണമായതോടെ അത് കണ്ടമാനം കൂടി. പലപല ആവശ്യങ്ങള്‍ക്ക് ഓരോരുത്തര്‍ അവരെ വിളിക്കുന്നതാവും.


''ഇതാ ഇപ്പൊ കൊടുക്കാം''വിശ്വേട്ടന്‍ പറയുന്നത് കേട്ടു. ഓപ്പോളെ ബന്ധുക്കള്‍ ആരെങ്കിലും വിളിച്ചതായിരിക്കുമോ?


''വേണൂ''മുറിയുടെ വാതില്‍ക്കല്‍നിന്ന് വിശ്വേട്ടന്‍റെ സ്വരം കേട്ടു'' തനിക്കൊരു കാളുണ്ട്''.


വേണുവിന്ന് പരിഭ്രമമാണ് തോന്നിയത്. ആരാണ് തന്നെ വിളിക്കാന്‍. മാരിമുത്തുവിന്ന് മാത്രമേ ഈ നമ്പര്‍ കൊടുത്തിട്ടുള്ളു. വല്ലപ്പോഴും പബ്ലിക്ക് ടെലഫോണില്‍നിന്ന് അയാളെ അങ്ങോട്ട് വിളിക്കുകയല്ലാതെ ഇങ്ങോട്ടയാള്‍ വിളിക്കേണ്ട കാര്യം ഉണ്ടായിട്ടില്ല.


''ആരാ വിശ്വേട്ടാ''അയാള്‍ ചോദിച്ചു.


''കിട്ടുണ്ണി. അര്‍ജ്ജന്‍റായിട്ട് തന്നോട് എന്തോ പറയാനുണ്ടത്രേ''. ഇന്നലെ രാത്രിയാണ് യാത്രപറഞ്ഞ് പിരിഞ്ഞത്. ഇന്നേക്ക് എന്താണാവോ ഇത്ര അത്യാവശ്യകാര്യം.


''ഹല്ലോ''വേണു ഫോണെടുത്തു.


''ഏട്ടാ, സംസാരിച്ച്വോ. എന്താ അവള് പറഞ്ഞത്''അപ്പോള്‍ അതാണ് ആവശ്യം.


''ഇന്ന് സൌകര്യം കിട്ടീലാ. നാളെ ഞങ്ങള് സംസാരിച്ച് ശര്യാക്കും''.


''അതേയ്, വല്ലാതെ താഴാന്‍ നിക്കണ്ടാ. പിന്നെ തലേല്‍ കേറി നെരങ്ങും''. 


''ഞാന്‍ ചിലതൊക്കെ പറഞ്ഞുതന്നിട്ടില്ലേ. അത് ഓര്‍മ്മീണ്ടാവണം. ബാക്കി പാകംപോലെ ചെയ്തോളാം''.


''അതുമതി. മറക്കണ്ടാ''ഫോണ്‍ കട്ടായി.


''അലോഹ്യം തീര്‍ക്കാന്‍ പറഞ്ഞതാ അല്ലേ''ഫോണ്‍ വെച്ചതും വിശ്വേട്ടന്‍ ചോദിച്ചു. അതെയെന്ന് വേണു തലയാട്ടി.


''കഷ്ടം. ഒക്കെ സ്വന്തം കയ്യിരിപ്പൊണ്ട് ഉണ്ടായതല്ലേ''. വക്കീല്‍ പറഞ്ഞു. വേണു മറുപടിയൊന്നും പറഞ്ഞില്ല.


അദ്ധ്യായം - 113.


മകനും മരുമകളും മധുവിധുവിന്ന് പോകുന്നതിന്നുമുമ്പുതന്നെ പത്മിനി കിട്ടുണ്ണിയുടെ കാര്യം രാധയോട് പറഞ്ഞു.


 ''എനിക്കയാളടെ കാര്യം കേള്‍ക്ക്വേ വേണ്ടാ''എന്നായിരുന്നു ആദ്യത്തെ പ്രതികരണം.


''അങ്ങിനെ പറഞ്ഞാല്‍ എങ്ങിന്യാ. അവന്‍ നിന്നെ താലികെട്ട്യേ ആളല്ലേ''.


''ആ താലി ഞാന്‍ പൊട്ടിച്ച് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞല്ലോ''.


''അതിന് നിന്നെ ഞാന്‍ കുറ്റം പറയില്യാ. എന്നാലും വിട്ടുവീഴ്ച്യോക്കെ വേണ്ടേ''. രാധ മിണ്ടാതെ നിന്നു.


''നീ നോക്ക്''പത്മിനി പറഞ്ഞു''എന്നോടവന്‍ എന്തൊക്ക്യാ കാട്ട്യേതേന്ന് നിനക്കറിയില്ലേ. എന്നിട്ടും ഞാനതൊക്കെ മറന്നിട്ട് പെരുമാറുണില്ലേ''.


''എന്നാലും എന്‍റെ ചേച്ചീ, ഞാന്‍ പടിയിറങ്ങും മുമ്പ് വേറൊരു പെണ്ണിനെ കെട്ടുംന്ന് പറഞ്ഞില്ലേ''.


''അത് കുറെ കടന്ന വാക്കന്ന്യാണ്. പക്ഷെ അവനങ്ങിനെ ചെയ്തില്ലല്ലോ'' 


''എന്തിനാ ചെയ്യുണത്. അങ്ങിനെ ഒരു നിനവ് മനസ്സില്‍ വരാന്‍ പാട്വോ. ആ തോന്നല്‍ ഉള്ളതോണ്ടല്ലേ അങ്ങിനത്തെ വാക്ക് മൂപ്പരടെ വായിന്ന് വീണത്''. പത്മിനിക്ക് ഇനി എന്താണ് പറയേണ്ടത് എന്നറിയാതായി.


''ബാക്കീള്ള കാര്യം വേണു സംസാരിക്കും. എന്നെക്കാളും നിങ്ങള്യോക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ അവന് കഴിവുണ്ട്''അവര്‍ പിന്‍വാങ്ങി. രാധ വേണുവിന്‍റെ പേര് കേട്ടതും പിന്നെ ഒന്നും മിണ്ടിയില്ല. വേണ്വോട്ടന്‍ എത്ര നല്ല ആളാണ്. ആ മനുഷ്യന്‍ നടന്ന വഴിയില്‍കൂടി നടക്കാനുള്ള യോഗ്യത കൃഷ്ണനുണ്ണ്യേട്ടനില്ല. ആര്‍ക്കും ദോഷംവരുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യില്ല. നല്ലോണം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ. മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ വേണ്വോട്ടനോട് പറയണം.


മരുമകനും ഭാര്യയും യാത്രയായ ദിവസം വൈകുന്നേരം വേണുവും പത്മിനിയും രാധയുടെ അടുത്ത് സംസാരിക്കാന്‍ ചെന്നു.


''കിട്ടുണ്ണി പറഞ്ഞതെല്ലാം ന്യായീകരിക്ക്യേല്ല''വേണു പറഞ്ഞു''അവന്‍റെ ഭാഗത്ത് ഒരുപാട് തെറ്റുകളുണ്ട്. എങ്കിലും വേറേം പല കാര്യങ്ങളും ആലോചിക്കാനുണ്ട്''. രാധ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുനിന്നു.


കല്യാണം കഴിച്ചയച്ച പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരുടേയും അവരുടെ ബന്ധുക്കള്‍ക്കളുടേയും മുമ്പില്‍ നിങ്ങളിങ്ങിനെ അകന്നു കഴിയുന്നത് തീരെ കുറച്ചിലാണ്. പഠിപ്പും നല്ല പദവിയും ഉണ്ടെങ്കിലും മൂന്നാമത്തെ മകള്‍ക്ക് നല്ലൊരു ബന്ധം കണ്ടെത്താനുണ്ട്. അച്ഛനും അമ്മയും പിണങ്ങി വേറിട്ട് കഴിയുകയാണ് എന്നറിഞ്ഞാല്‍ നല്ല കുടുംബത്തില്‍നിന്ന് ഒരു ആലോചന വരില്ല. അതുകൊണ്ട് തെറ്റുകളൊക്കെ പൊറുത്ത് ഇനി രണ്ടാളും യോജിച്ച് കഴിയണം.


''അടങ്ങി ഒതുങ്ങി കഴിഞ്ഞാലും എന്തെങ്കിലും പറഞ്ഞ് മേക്കട്ട് കേറാന്‍ വരും. ഒരു ദിക്കിലിക്ക് എന്നെ കൊണ്ടുപോവില്ല. അന്ന് അമ്പലത്തില്‍ വന്ന് തൊഴുതതിനാണ് എന്നെ വീട്ടിന്ന് ഇറക്കിവിട്ടത്''.


''അതൊക്കെ സമ്മതിച്ചു. കിട്ടുണ്ണിക്ക് അതില്‍ വിഷമൂണ്ട്. ഇനി അങ്ങിനെ ഉണ്ടാവാതെ നോക്ക്യാ പോരേ''.


''ഞാന്‍ ഇറങ്ങാന്‍ നേരത്ത് നീ പോയാല്‍ നിന്നെക്കാളും നല്ല പെണ്ണിനെ എനിക്ക് കിട്ടുംന്ന് പറഞ്ഞു''രാധ കണ്ണുതുടച്ചു.


''കിട്ടുണ്ണിക്ക് ഏതെങ്കിലും സ്ത്രീകളായി തെറ്റായ വല്ല ബന്ധൂം ഉണ്ടെന്ന് രാധയ്ക്ക് തോന്നുണുണ്ടോ''വേണു ചോദിച്ചു. ഇല്ലെന്ന് രാധ തലയാട്ടി.


''എങ്കില്‍ അവന്‍ വിടുവായത്തം  പറഞ്ഞതാണെന്ന് കരുത്യാ മതി''. കുറച്ചുനേരത്തേക്ക് ആരും ഒന്നുംമിണ്ടിയില്ല.


''കിട്ടുണ്ണി വന്ന് വിളിച്ചാല്‍ രാധയ്ക്ക് പോയ്കൂടേ''.


''ഏട്ടന്മാരോട് ചോദിക്കണം. വീട്ടിന്ന് പോരുമ്പോള്‍ എന്‍റെ തുണ്യോക്കെ എടുത്തിട്ടാ പോന്നത്. അതൊക്കെ എന്‍റെ തറവാട്ടിലാണ്''.


''അതാലോചിച്ച് വിഷമിക്കണ്ടാ''വേണു പറഞ്ഞു''ഞാന്‍ നാളെത്തന്നെ രാധടെ ഏട്ടന്മാരെ കണ്ട് സംസാരിക്കുണുണ്ട്. ഇവിടുന്ന് തിരിച്ച് പോണ വഴി രണ്ടാളുംകൂടി അവിടെചെന്ന് എടുക്കാനുള്ളതൊക്കെ എടുത്തിട്ട് യാത്ര പറഞ്ഞ് പോയാമതി''. 


പിറ്റേന്ന് വേണു ചെന്നപ്പോള്‍ ബഹുമാനത്തോടെയാണ് രാധയുടെ ഏട്ടന്മാര്‍ പെരുമാറിയത്.


''നിങ്ങള്‍ പറഞ്ഞതോണ്ട് മാത്രാണ് അവളെ അയയ്ക്കുണത്. ഇനി മേലാല്‍ അവളടെ കണ്ണീര് വീഴാന്‍ പാടില്ല''രണ്ടാമത്തെ ആള്‍ പറഞ്ഞു.


''അന്നന്നെ ശേഷംചോദിക്കാന്‍ ഞാന്‍ പുറപ്പെട്ടതാ''മൂന്നാമന്‍ പറഞ്ഞു  ''ഏട്ടന്മാര് മുടക്ക്യേതോണ്ട് മാത്രാണ് അത് ചെയ്യാഞ്ഞത്''.


''അതേതായാലും നന്നായി''വേണു പറഞ്ഞു''അല്ലെങ്കില്‍ നമുക്ക് ഇങ്ങിനെ ഇരുന്ന് സംസാരിക്കാന്‍ സാധിക്ക്യോ''. ഉച്ച കഴിഞ്ഞതും കിട്ടുണ്ണി വന്നു. കാലത്ത് ഏതോ മീറ്റിങ്ങില്‍ സംബന്ധിച്ചശേഷമാണ് അയാള്‍ എത്തിയത്. കിട്ടുണ്ണിയേയും രാധയേയുംകൂട്ടി സംസാരിക്കാന്‍ പത്മിനി മുന്‍കൈ എടുത്തു.


''നിന്‍റെ ശുണ്ഠി ഇത്തിരി ചുരുക്കിക്കോളണം''അവര്‍ കിട്ടുണ്ണിയെ ശാസിച്ചു''വീട്ടിലിരിക്കുണ പെണ്ണുങ്ങള്‍ അടിമകളാണ് എന്ന മട്ടില്‍ പെരുമാറാന്‍ പാടില്ല''. കിട്ടുണ്ണി ഒരു എതിര്‍പ്പും പറയാതെ എല്ലാം മൂളികേട്ടു. അവര്‍ വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞിട്ടാണ് പുറപ്പെട്ടത്. 


രാധ കിട്ടുണ്ണിയോടൊപ്പം കാറില്‍ കയറി പോവുന്നത് പത്മിനിയും വേണുവും നോക്കിനിന്നു. വളവുകടന്ന് കാര്‍ കണ്ണില്‍നിന്ന് മറഞ്ഞു.


''അങ്ങിനെ ആ പ്രശ്നം തീര്‍ന്നു അല്ലേ ഓപ്പോളേ''വേണു ആശ്വാസം പ്രകടിപ്പിച്ചു.


''ഇന്യേങ്കിലും രണ്ടുംകൂടി തമ്മില്‍ തല്ലാതിരുന്നാല്‍ മത്യായിരുന്നു'' പത്മിനി നെടുവീര്‍പ്പിട്ടു.


''എന്തോ എനിക്കത്ര വിശ്വാസം വരുണില്ല''വക്കീല്‍ ആശങ്ക പ്രകടിപ്പിച്ചു. അടുക്കളയില്‍ എന്തോ വീണുടയുന്ന ശബ്ദംകേട്ടു.


''എന്താ അവിടെ വീണ് പൊട്ട്യേത്''എന്നുചോദിച്ച് പത്മിനി അകത്തേക്ക് ചെന്നു.


സന്ധ്യക്ക് വിളക്ക് കത്തിക്കാറാവുന്നതുവരെ വിശ്വനാഥന്‍ വക്കീല്‍ സോഫയില്‍ ചാരിയിരുന്ന് ഉറങ്ങുകയായിരുന്നു. ദിവസങ്ങളായിട്ടുള്ള തിരക്കുകളും സമ്മര്‍ദ്ദവും അദ്ദേഹത്തിനെ ക്ഷീണിപ്പിച്ചിരുന്നു. മേല്‍ കഴുകി കഴിഞ്ഞ് പത്മിനി വിളക്കുവെക്കാന്‍ വരുമ്പോഴും അദ്ദേഹം ഉണര്‍ന്നിട്ടില്ല.


''എന്താ വിശ്വേട്ടാ ഇത്''അവര്‍ അദ്ദേഹത്തെ വിളിച്ചു''നേരം സന്ധ്യായി എണീക്കൂ. വിളക്ക് വെക്കണ്ടേ''വക്കീല്‍ എഴുന്നേറ്റ് മുഖം തുടച്ചു.


''വല്ലാത്ത ക്ഷീണം. അറിയാണ്ടെ ഉറങ്ങിപ്പോയി''.


''ഇത്തിരിനേരം ഉള്ളില്‍ചെന്ന് കിടന്നുറങ്ങായിരുന്നു''.


''വേണു എവിടെ''വക്കീല്‍ ചോദിച്ചു.


''അവന്‍ വല്ലതും വായിച്ചോണ്ട് ഇരിക്കുണുണ്ടാവും. അതല്ലേ ആ വിദ്വാന് ആകപാടെ അറിയുണ പണി''. ദീപവുമായി പത്മിനി പുറത്തേക്ക് ചെന്നു. വക്കീലാപ്പീസിന്ന് മുമ്പിലെ സ്റ്റെപ്പില്‍ വേണു താടിക്ക് കയ്യുംകൊടുത്ത് ഇരിക്കുകയാണ്.


''എന്താ നീ അവിടെ ചെയ്യുണത്''അവര്‍ ചോദിച്ചു.


''ഒന്നൂല്യാ. ഓരോന്ന് ആലോചിച്ച് ഇരുന്നു''.


''എന്നാല്‍ ഇങ്കിട്ട് വാ''. പത്മിനി വിളക്കുമായി അകത്തേക്ക് നടന്നു. വേണു എഴുന്നേറ്റ് പുറകെ ചെന്നു. പൂമുഖത്ത് വക്കീല്‍ ഇരിപ്പുണ്ട്. വേണുവും അവിടെ ചെന്നിരുന്നു. പൂജാമുറിയില്‍ വിളക്കുവെച്ച് പത്മിനിയും അവിടെ എത്തി.


''എന്താ നിനക്കിത്ര ആലോചന''പത്മിനി ചോദിച്ചു.


''അവിടുത്തെ ഓരോ കാര്യങ്ങള്‍ ആലോചിച്ചിരുന്നതാ. പോന്നിട്ട് കുറച്ച് ദിവസായില്ലേ''.


''കിണറ്റിന്‍ പള്ളേല് കുട്ട്യേ ഇരുത്തീട്ട് വന്നതൊന്നും അല്ലല്ലോ ഇത്രകണ്ട് വിഷമം തോന്നാന്‍ . നാല് ദിവസംകൂടി കഴിയട്ടെ. എന്നിട്ട് പോയാ മതി''. വേണു അതിന് മറുപടിയൊന്നും പറഞ്ഞില്ല.


''നോക്കൂ ഇന്ന് നേരത്തെ ആഹാരം കഴിക്കാം''വക്കീല്‍ പറഞ്ഞു''വയ്യ. കിടക്കണം''.


''പണിക്കാരോട് അത്താഴം വേഗം ശര്യാക്കാന്‍ പറയാം''എന്നുപറഞ്ഞ് പത്മിനി അടുക്കളയിലേക്ക് ചെന്നു.


നേരത്തെ കിടന്നതുകാരണം വേണുവിന്ന് ഉറക്കം വന്നില്ല. കളപ്പുരയില്‍ നിന്ന് പോന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ആ സ്ഥലത്തിനോടും അവിടുത്തെ ആള്‍ക്കാരോടും എന്തൊന്നില്ലാത്ത മമത, ജീവിതത്തില്‍ കൊതിച്ചിരുന്ന സ്ഥലത്ത് എത്തിപ്പറ്റിയതിലുള്ള സംതൃപ്തി എന്നിവയൊക്കെ ഇപ്പോള്‍ മനസ്സിലുണ്ട്. അമ്മാമയ്ക്ക് തന്നോടുള്ള സ്നേഹത്തെപ്പറ്റി ഓര്‍ത്തു. ആരോടും വലിയ അടുപ്പമില്ലാത്ത പ്രകൃതമാണ് അമ്മാമയുടേത്. പക്ഷെ കണ്ടുമുട്ടിയതുമുതല്‍ അദ്ദേഹം തനിക്ക് സ്നേഹം ചൊരിയുന്നു. ആരേയും കൂട്ടാക്കാതെ താന്തോന്നിയായി നടന്ന ചാമി സ്നേഹത്തിന്‍റെ വേറൊരു പര്യായമായി. മയക്കത്തിലേക്ക് അലിഞ്ഞു തീരുന്നതിനിടയില്‍ ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്നു തോന്നി. കിടപ്പുമുറിയുടെ തട്ടിന്ന് രൂപഭേദംവരുന്നു. വെള്ളപൂശിയ ചുമരും കിടക്കുന്ന കട്ടിലും അതിന്ന് മുകളില്‍ കറങ്ങുന്ന പങ്കയും ഒന്നിച്ച്  ഇളകുന്നുണ്ട്.


''വേണൂ, എന്‍റെ മോനേ,നിനക്കെന്താ പറ്റ്യേത്''അമ്മാമ കരയുന്ന ശബ്ദമല്ലേ ഈ കേള്‍ക്കുന്നത്. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അനങ്ങാന്‍ കഴിയുന്നില്ല. 


''അമ്മാമേ എനിക്ക് ഒന്നൂല്യാ''എന്ന് പറയാന്‍ ഒരുങ്ങിയെങ്കിലും ശബ്ദം പുറത്ത് വരുന്നില്ല. ചാമിയുടെ കണ്ണീരാണോ മുഖത്ത് ഇറ്റിറ്റുവീഴുന്നത്. ഒന്നും ശബ്ദിക്കാനാവാതെ ചലനശേഷി നഷ്ടപ്പെട്ട് എത്രനേരം കിടന്നുവെന്ന് അറിയില്ല. തുറന്നിട്ട ചില്ലുജാലകത്തിലൂടെ ക്ഷേത്രത്തില്‍നിന്ന് ഭക്തിഗാനം ഒഴുകിയെത്തി.


''ഭഗവാനേ, രക്ഷിക്കണേ''മനസ്സില്‍ അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. ആ നിമിഷം വേണു ഉണര്‍ന്നു. ഇപ്പോള്‍തന്നെ അമ്മാമയേയും ചാമിയേയും കാണണം എന്ന തീവ്രമായ ഒരാഗ്രഹം അയാളുടെ മനസ്സിലുദിച്ചു.


അദ്ധ്യായം - 114.


''ഇത്രദിവസം ഇവിടെ താമസിച്ചിട്ട് തിരുവാതിര ആയിട്ട് വീട്ടിന്ന് ഇറങ്ങി പോവാന്‍ പാടില്ല''തിരിച്ചുപോവുന്ന കാര്യം വേണു പറഞ്ഞതും പത്മിനി എതിര്‍ത്തു''തിരുവാതിര ദിവസം യാത്ര പോയാല്‍ പോയ ആള്‍ പിന്നെ മടങ്ങി വരില്ലാന്നാ പറയാറ്. തിരുവാതിര തീക്കനല് പോല്യാണ്''.


''അതേ ഓപ്പോളേ''വേണു പറഞ്ഞു''ഞാന്‍ ദൂരദിക്കിലിക്കൊന്നും അല്ലല്ലോ പോണത്. നാലുദിവസം കഴിഞ്ഞാല്‍ തിരിച്ചുവരും ചെയ്യും''.


''അതൊന്നും പറ്റില്ലാ''എന്ന് പത്മിനി തറപ്പിച്ചു പറഞ്ഞെങ്കിലും വേണു പോവാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു. 


തലേന്ന് രാത്രി താന്‍ കണ്ട സ്വപ്നം അയാളുടെ മനസ്സിലുണ്ട്. അമ്മാമയും ചാമിയും ദുഃഖിച്ചത് എന്തിനാണാവോ. ചിലപ്പോള്‍ കുറെദിവസങ്ങളായി പിരിഞ്ഞ് താമസിക്കുന്നതുകൊണ്ടാവണം. അല്ലെങ്കിലും സ്വപ്നത്തില്‍ കാണുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമൊന്നുമില്ലല്ലോ.


''ഇന്ന് താന്‍ പോണില്യാന്ന് പത്മിനി പറഞ്ഞല്ലോ''ബാഗുമെടുത്ത് വേണു വന്നപ്പോള്‍ വക്കീല്‍ ചോദിച്ചു.


''എനിക്ക് പോയിട്ട് ചില അത്യാവശ്യകാര്യങ്ങളുണ്ട്''വേണു പറഞ്ഞു ''നാല് ദിവസത്തിന്നുള്ളില്‍ ഞാന്‍ ഇങ്കിട്ടന്നെ വരും''. പത്മിനിയോടും അയാള്‍ അതുതന്നെ പറഞ്ഞു.


''പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഇനി നിന്‍റെ ഇഷ്ടംപോലെ ചെയ്തോ'' അവര്‍ വിഷയം അവസാനിപ്പിച്ചു.


''ഡ്രൈവറോട് കാറില്‍കൊണ്ടുപൊയി വിടാന്‍ പറയാം''വക്കീല്‍ പറഞ്ഞു.


''ഒന്നുംവേണ്ടാ വിശ്വേട്ടാ. ഇവിടെ വീടിന്‍റെ മുമ്പിന്ന് ബസ്സ് കേറാം. അവിടെ എത്ത്യാല്‍ ചാമീണ്ടാവും''വേണു ആ സഹായം നിരാകരിച്ചു.


 വേണു തിരിച്ചെത്തുമ്പോഴേക്കും വെയില്‍ മൂത്തുകഴിഞ്ഞിരുന്നു. കയ്യിലെ പെട്ടിക്കും കനമുണ്ട്. അതും ചുമന്ന് വെള്ളപ്പാറകടവിലെത്തുമ്പോഴേക്കും അയാള്‍ ക്ഷീണിച്ചു.


''മുതലാളി അവിടെ നിന്നോളിന്‍''അക്കരയില്‍നിന്ന് ചാമിയുടെ ശബ്ദം കേട്ടു. നോക്കുമ്പോള്‍ ചാമി ഓടിവരുന്നു. വേണു ബാഗുംവെച്ച് കാത്തു നിന്നു.


''ഇന്നലെ കിടന്നപ്പൊ ഞാന്‍ മുതലാള്യേ കിനാവ് കണ്ടു''ചാമി പറഞ്ഞു ''അപ്പൊത്തന്നെ വിചാരിച്ചു മുതലാളി ഇന്ന് എത്തുംന്ന്''. സ്വപ്നത്തിലും കൂടി നമ്മളൊന്നാണ് എന്ന് വേണു മനസ്സിലോര്‍ത്തു.


''ആ മൊട്ടച്ചി അമ്മ്യാര് വന്നിട്ടുണ്ട്''ചാമി പറഞ്ഞു''തമ്പുരാനെ കാണാന്‍ പറ്റാതെ പോണ്ടിവര്വോ എന്ന് ഇപ്പൊ പറഞ്ഞതേള്ളു''. കളപ്പുരയില്‍  എഴുത്തശ്ശനും നാണുനായരും പാര്‍വതി അമ്മാളും സംസാരിച്ചിരിപ്പാണ്.


''തമ്പുരാനെ കാണാണ്ടത്തന്നെ മടങ്ങി പോവേണ്ടി വര്വോലോന്ന് കരുതി സങ്കടപ്പെട്ടിരുന്നതാ''അമ്മാള്‍ പറഞ്ഞു''ഇപ്പൊ ആ സങ്കടം തീര്‍ന്നു''.


''അതല്ലേ ഞാന്‍ എത്ത്യേത്''. വേണു ബാഗ് അകത്തുവെച്ച് തിരിച്ചെത്തി.


''എന്നാ ഇങ്കിട്ട് താമസം മാറുണത്''അയാള്‍ ചോദിച്ചു.


''അത് പറയാന്‍ വന്നതാണ്''പാര്‍വതി അമ്മാള്‍ പറഞ്ഞു''തമ്പുരാന്‍ വന്നിട്ടേ അതു പറയൂന്നു കരുതി ഇവരോട് ഞാനത് പറഞ്ഞിട്ടില്ല''. 


''എന്താ വല്ല രഹസ്യൂം ആണോ''നാണുനായര്‍ ചോദിച്ചു.


''രഹസ്യോന്നും അല്ല. തമ്പുരാനോടാണ് ഞാന്‍ ഇവിടെ കിടന്നോട്ടേന്ന്  ചോദിച്ചത്. അത് വേണ്ടെങ്കില്‍ ആദ്യം അദ്ദേഹത്തിനോടല്ലേ വിവരം പറയണ്ടത്''. 


''അതാണ് അതിന്‍റെ ശരി''നാണുനായര്‍ പിന്‍താങ്ങി.


''എന്തേ ഇങ്കിട്ട് വരുണില്യേ''.


''ഇല്ല തമ്പുരാനേ. ഞാനിനി വരുന്നില്ല''.


''അങ്ങിനെ തോന്നാന്‍. എന്താ ഉണ്ടായേ''. 


പാര്‍വതി അമ്മാള്‍ കാരണം പറഞ്ഞുതുടങ്ങി. അവരുടെ ഗ്രാമത്തിലെ ഒരാളാണ് രാമസ്വാമി. പറഞ്ഞു വരുമ്പോള്‍ ചെറിയൊരു ബന്ധം ഉണ്ട്. വെപ്പുപണിയാണ് അദ്ദേഹത്തിന്‍റെ തൊഴില്‍. ഭാര്യക്ക് വാതം പിടിച്ചു.  അവരെ ഒറ്റയ്ക്കുവിട്ട് പണിക്കുപോവാന്‍ പറ്റുന്നില്ല. ചികിത്സയ്ക്ക് വേണ്ടി ഉണ്ടായിരുന്ന വീടു വിറ്റു. ഇപ്പോള്‍ രോഗത്തിന്ന് കുറവുണ്ട് എങ്കിലും പണി ചെയ്യാനൊന്നും വയ്യ. സ്വാമിതന്നെ വീട്ടുപണികളെല്ലാം ചെയ്യണം. വേണച്ചാല്‍ മഠത്തില്‍ എന്‍റെ കൂടെ താമസിച്ചോളാന്‍ ഞാന്‍ അവരോട് പറഞ്ഞു. അവര്‍ക്ക് വലിയ സന്തോഷായി. പലഹാരങ്ങള്‍ ഉണ്ടാക്കി നടന്നുവില്‍ക്കലാണ് സ്വാമിടെ പണി. പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് പലഹാരപ്പണി തുടങ്ങും. സ്റ്റീലിന്‍റെ രണ്ട് വലിയ തൂക്കുപാത്രം ഉണ്ട്. ഒന്നില്‍ ലഡ്ഡു, ജിലേബി, മൈസ്സൂര്‍പ്പാവ്. അപ്പം എന്നിവവെക്കും. മറ്റേതില്‍ മുറുക്ക്, ചീട, ഉഴുന്നുവട, പരിപ്പ് വട, ബജ്ജി, ബോണ്ട ഒക്കെ നിറയ്ക്കും. പാലക്കാട് അങ്ങാടീല് പത്തര പതിനൊന്ന് മണിക്കെത്തും. രണ്ട് മണിയാവുമ്പോഴേക്കും എല്ലാം വില്‍ക്കും. വീട്ടു സാമാനങ്ങളും അടുത്ത ദിവസത്തെ പലഹാരപ്പണിക്കുള്ള സാധനങ്ങളും വാങ്ങി നാല് മണിക്ക് തിരിച്ചുവരും. ഞാന്‍ ചോറുണ്ടാക്കും. മുറുക്ക് ചുറ്റികൊടുക്കും. ആരുടെ മുമ്പിലും കൈ നീട്ടിപോണ്ടാ എന്നാ എന്നോട് പറഞ്ഞത്. ഞാന്‍ വാടകയൊന്നും വാങ്ങാറില്ല. എന്‍റെ ചിലവ് കഴിഞ്ഞാല്‍ പോരേ. അത് നടക്കുണുണ്ട്. പോരാത്തതിന്ന് തുണയ്ക്ക് ആളും ആയി.


''അതു നന്നായി''വേണു പറഞ്ഞു''എവിടെ ആയാലും അമ്മ സന്തോഷായി കഴിഞ്ഞാല്‍ മതി''.


''എന്‍റെ കാലം കഴിഞ്ഞാല്‍ മഠം അവര് എടുത്തോട്ടെ. വേണച്ചാല്‍ ഞാനത് എഴുതികൊടുക്കാന്ന് അവരോട് പറഞ്ഞിട്ടുണ്ട്''പാര്‍വതി അമ്മാള്‍ പറഞ്ഞു നിര്‍ത്തി.


''നമ്മള് വിചാരിക്കുണപോലെ വല്ലതും നടക്ക്വോ''നാണുനായര്‍ പറഞ്ഞു ''മോളില് ഒരാള് ഇരിക്കുണുണ്ട്. കാളടെ കയറും ചാട്ടക്കൊട്ടീം മൂപ്പരടെ കയ്യിലാണ്. എങ്ങോട്ട് തിരിച്ച്വോ അങ്ങട്ട് നമ്മളൊക്കെ തിരിയും''.


''എന്നെ മകനായിട്ട് കണ്ടോളൂന്നാ തമ്പുരാന്‍ എന്നോട് പറഞ്ഞത്. ഞാന്‍ പെറ്റിട്ടില്ല. എന്നാലും അന്നുമുതല് ഞാന്‍ അങ്ങിന്യാണ് കണ്ടുവരുണത്. എന്‍റേല് കൊടുക്കാനായിട്ട് ഒന്നും ഇല്ല. ഇതാ, ഇതേ തരാനുള്ളു''. പാര്‍വതി അമ്മാള്‍ സഞ്ചിയില്‍നിന്ന് ഒരു പൊതിയെടുത്ത് വേണുവിന്‍റെ നേരെ നീട്ടി. അയാള്‍ അതു വാങ്ങി തുറന്നുനോക്കി. കുറച്ച് ലഡ്ഡുവും മൈസൂര്‍പ്പാവും ആയിരുന്നു അതിനകത്ത്. 


''ഈ മധുരം ഞങ്ങള് ഉണ്ടാക്ക്യേതാണ്''എല്ലാ കണ്ണുകളിലും ഉറവ പൊട്ടി.


''എപ്പോഴെങ്കിലും നിങ്ങള് ഈ വഴിക്ക് വരണേ''നാണുനായരുടെ ശബ്ദം ഇടറിയിരുന്നു.


''എന്താ സംശയം. തമ്പുരാനെ കാണണംന്ന് തോന്നുമ്പൊ ഞാന്‍ വരും'' അവര്‍ എഴുന്നേറ്റു വേണുവിന്‍റെ മുമ്പില്‍നിന്നു. അവരുടെ കൈകള്‍ അയാളുടെ ശിരസ്സില്‍വെച്ചു.


''ഈശ്വരന്‍ കൂടെതന്നെ ഉണ്ടാവും''അവര്‍ പറഞ്ഞു''ഒരാപത്തും എന്‍റെ തമ്പുരാന് ഉണ്ടാവില്ല. കണ്ണില്‍ തട്ടണ്ടത് പുരികത്തില്‍ തട്ടിപോവും''. സഞ്ചിയുമായി പാര്‍വതി അമ്മാള്‍ നടന്നു. വെള്ളപ്പാറകടവ് കയറി  അവര്‍ മറയുന്നത് എല്ലാവരും ഈറന്‍മിഴികളോടെ നോക്കിനിന്നു.


അദ്ധ്യായം - 115.


എഴുത്തശ്ശന്ന് വെറുതെയിരുന്ന് മടുപ്പ് വന്നു. വായിക്കുന്ന പുസ്തകം വേണു താഴെവെക്കുന്ന ലക്ഷണമില്ല. ഇത്രദിവസം വായിക്കാത്തതൊക്കെ വായിക്കാനുള്ള ഭാവമാണ്. ഏത് നേരത്താണോ ചാമി മടങ്ങി എത്തുക. രാവിലെ പോയതാണ് അവന്‍.  അവനുണ്ടെങ്കില്‍ പാടത്തുചെന്ന് പഞ്ച നോക്കിനില്‍ളാം. അതൊരു രസമാണ്. 


അമ്മിണിയമ്മയ്ക്കും മക്കുരാവുത്തര്‍ക്കും പണിയുന്ന വീടുകളുടെ ചുമര്‍ കെട്ടാന്‍ തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന് പണിയുന്നത് നോക്കി നില്‍ക്കണോ, അതോ നാണുനായരുടെ വീട്ടില്‍ചെന്ന് അയാളോടൊപ്പം കുറെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കണോ എന്നാലോചിച്ചു. ഒടുവില്‍ പണിസ്ഥലത്തേക്ക് നടന്നു. അമ്മിണിയമ്മയുടെ മരുമകന്‍ ചെങ്കല്ലുകള്‍ എടുത്തുകൊടുക്കാനും കെട്ടാനുള്ള സിമന്‍റ് മട്ടികൂട്ടാനും പണിക്കാരോടൊപ്പമുണ്ട്.


''ഇങ്ങിനെ വേണം ചെറുപ്പക്കാരായാല്‍''എഴുത്തശ്ശന്ന് അയാളില്‍ മതിപ്പ് തോന്നി.


''എടോ മോന്‍ നിന്നെ ഞാന്‍ എന്താ വിളിക്കണ്ടത്''അയാള്‍ ചോദിച്ചു.


''അപ്പാപ്പന്‍ എന്നെ പോളേന്ന് വിളിച്ചൊ. മുഴുവന്‍ പേര് പറയാന്‍ നല്ല പാടാ''.


''എന്നാലേ പോളേ കെട്ടാനുള്ള ചെങ്കല്ല് നല്ലോണം നനച്ചുകൊടുക്കാന്‍ പറ'' എഴുത്തശ്ശന്‍ പറഞ്ഞു''വറ വറാന്നുള്ള കല്ലില്‍ ശരിക്ക് മട്ടി പിടിക്കില്ല. കൊറച്ചുകാലം കഴിയുമ്പൊ വിള്ളല് വരും''.


''ഉവ്വ്. നനയ്ക്കുന്നുണ്ട്''ചെറുപ്പക്കാരന്‍ പറഞ്ഞു''ഇരിക്കാന്‍ ഒരു സ്റ്റൂള് കൊണ്ടുവരട്ടെ''. എഴുത്തശ്ശന്‍ വേണ്ടാ  എന്ന് പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. വണ്ടിപ്പുരയില്‍നിന്ന് സ്റ്റൂളെത്തി.


''കറണ്ടിന് നാളെത്തന്നെ എഴുതി കൊടുത്തോ. ഇപ്പൊ കൊടുത്താലേ വീടാവുമ്പഴക്കും കമ്പീം കാലും വരൂ''.


''അങ്ങിനെ ചെയ്യാന്‍ പാടില്ല''മരുമകന്‍ പറഞ്ഞു''ഓഫീസിന്ന് ആള്‍ക്കാര് നോക്കാന്‍ വരുമ്പോള്‍ വയറിങ്ങ് തീര്‍ന്നിരിക്കണം''. ജോലിയും നോക്കി ഇരുന്ന് സമയം പോയതറിഞ്ഞില്ല. ചാമി വന്നപ്പോഴാണ് അറിയുന്നത്.


''ഇപ്പൊ കാളുക്കുട്ടിടെ സൂക്കട് എങ്ങനീണ്ട്''എഴുത്തശ്ശന്‍ ചോദിച്ചു.


''മരുന്നു തന്നത് കൊടുക്കുണുണ്ട്. മഞ്ഞകാമാല്യല്ലേ. ഭേദാവാന്‍ കുറച്ചു ദിവസം പിടിക്കും ''.


''അതിന് ഒരുമരുന്നും വേണ്ടാ''എഴുത്തശ്ശന്‍ പറഞ്ഞു''മഞ്ഞകാമാലയ്ക്ക് ഊതാന്‍ അറിയുണോര് കാമാല ഊതി ഇറക്കും. അറിയുണ വല്ലോരുക്കും കാണിക്ക്. അല്ലെങ്കിലോ കീഴാര്‍നെല്ലി നന്നായി അരച്ച് പാലില്‍ ചേര്‍ത്ത് കൊടുക്ക്. വേണച്ചാല്‍ നിത്യം ഓരോഗ്ലാസ്സ് ആട്ടുകോവാലീം കൊടുത്തോ. സൂക്കട് പറക്കണ വഴി അറിയില്ല''.


''ഈ ആട്ടുകോവാലി എന്ന് പറഞ്ഞാല്‍ എന്താ''പോളിന് അതറിയില്ല.


''ആടിന്‍റെ മൂത്രം. നല്ല മരുന്നാണ് അത്. സൂക്കട് മാറുമ്പൊ ആടിന്‍റെ ഈരല് വാങ്ങി ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് തിന്നാന്‍ കൊടുത്താ മതി, പൂ തെളിയുണ മാതിരി ദേഹം തെളിയും''. 


അതെല്ലാം ചെയ്യാമെന്ന് ചാമി ഉറപ്പിച്ചു. തിരിഞ്ഞു നോക്കാനാളില്ലാതെ വയ്യാതെ കിടന്ന കാളുക്കുട്ടിയെ ചികിത്സിക്കാന്‍ കൊണ്ടുപോവാനായി ചെന്ന തന്നെ നോക്കി ആരു വന്നില്ലെങ്കിലും നിങ്ങള് വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നവള്‍ പറഞ്ഞതും ആ സമയത്ത് ആ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ചാമി ഒരിക്കല്‍കൂടി മനസ്സില്‍ കണ്ടു.


''എന്താ കൂട്ടരേ, ഇന്ന് ഉണ്ണലൊന്നും ഇല്ലേ''എന്നു ചോദിച്ച് നാണുനായര്‍ എത്തി.


***************************************


''കുപ്പ്വോച്ചോ. ഇക്കുറീത്തെ കൊയ്ത്ത് കഴിഞ്ഞാല് എന്താ ചെയ്യണ്ട്'' പാടം നോക്കിവരുമ്പോള്‍ ചാമി ചോദിച്ചു.


''എന്താണ്ടാ നീ ഒരു പുതുമ പറയുണ്''എഴുത്തശ്ശന്‍ ചോദിച്ചു''കൊയ്ത്ത് കഴിഞ്ഞതും വൈക്കോല്‍ പണി. പാടത്ത് ഓതം ഉണ്ടെങ്കില്‍ രണ്ട് ചാല് പൂട്ടിക്കണം. പിന്നെ ചാണകം കടത്തിക്കണം. കുറച്ച് നെല്ല് പുഴുങ്ങണം. അല്ലാണ്ടെന്താ''.


''അതല്ല ഞാന്‍ ചോയ്ച്ചത്. ഒരു അടമാറീല് പള്ളം വെച്ചാലോ''.


''നല്ല കാര്യാണ്. ആരേക്കൊണ്ടാ മല്ലുക്കെട്ടാന്‍ ആവ്വാ''. പണിയുടെ കാര്യം താന്‍ നോക്കാമെന്ന് ചാമി ഉറപ്പ് നല്‍കി.


''ഒരു കാര്യം ആദ്യംതന്നെ പറയാം. കണ്ണിക്കണ്ട സള്‍ഫേറ്റൊന്നും ഇടാന്‍ പാടില്ല''.


''തോണ്ടപ്പിണ്ണാക്ക് ഇട്ടാലോ''.


''അതും വേണ്ടാ. ഒന്നാമത് കായക്ക് രുചീണ്ടാവില്ല. മുറിച്ച് വെച്ചാലോ വളുവളുക്കനെ കേടായി പോവും''. നനയ്ക്കാന്‍ പമ്പ് സെറ്റുണ്ട്. അത് വേണ്ടെന്ന് എഴുത്തശ്ശന്‍ പറഞ്ഞു.


''കാറ്റും വെയിലുംകൊണ്ട് അത് പുഴമ്പള്ളേല് ഇടാന്‍ പാടില്ല. ഏത്തം പൂട്ട്യാ മതി''. തേക്കുകൊട്ട കേടുവന്നിട്ടുണ്ട്. അത് ആശാരിയെക്കൊണ്ട് നന്നാക്കിക്കാമെന്ന് ചാമി ഏറ്റു.


''ഏത്തംവെച്ചിട്ട് വേണം എനിക്ക് കുറെനേരം വെള്ളംതേകാന്‍. മിണ്ടാണ്ടെ തീനും കഴിഞ്ഞ് ഇരുന്നിട്ട് മേലൊക്കെ വേദനിക്കാന്‍ തുടങ്ങി''എഴുത്തശ്ശന്‍ പറഞ്ഞു 


''മത്തന്‍, കുമ്പളം, വെള്ളരി, പിന്നെ വേണച്ചാല്‍ കയ്പ്പീം പടവലൂം മതി. അത് പോരെ''ചാമി ചോദിച്ചു''അതോ വെണ്ടീം വഴുതിനീം വെക്കണോ''.


''എന്തൊക്ക്യാ വേണ്ടത് എന്ന് നീ തന്നെ നിശ്ചയിച്ചോ''. ചേരിന്‍ തണലില്‍ അവര്‍ നിന്നു. വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടുതുടങ്ങി.


*****************************


''മുതലാളീ, ഇപ്പൊ കിട്ടുണ്ണി മാഷടെ വീട് എപ്പൊ നോക്ക്യാലും പൂട്ടി കിടപ്പാണ്''അങ്ങാടിയില്‍ പോയി വന്ന ചാമി പറഞ്ഞു.


''അതെന്താ, ആരെക്കെങ്കിലും വയ്യായ ഉണ്ടോ''.


''ദിവസൂം രാവിലെ എട്ടുമണി കഴിഞ്ഞാല്‍ രണ്ടാളുംകൂടി കാറില്‍ കേറി പോണുണ്ട്. പിന്നെ രാത്രിക്കേ എത്തുള്ളൂന്നാ കേട്ടത്''.


''എവിടക്കാ അവര് പോണത്''.


''ഗുരുവായൂരുക്കും പഴനിക്കും ചോറ്റാനിക്കരയ്ക്കും ഒക്കെ പോയീന്ന് ഡ്രൈവര്‍ ചെക്കന്‍ പറഞ്ഞതായി വാപ്പൂട്ടി പറഞ്ഞു''.


''ഒന്നുകില്‍ അങ്ങേയറ്റം, അല്ലെങ്കില്‍ ഇങ്ങേയറ്റം. ഇതിനൊക്കെ അതാ പറയ്യാ''കേട്ടുകൊണ്ടിരുന്ന എഴുത്തശ്ശന്‍ പ്രതികരിച്ചു.


അദ്ധ്യായം - 116.


നിനച്ചിരിക്കാതെയാണ് പാഞ്ചാലിക്ക് കല്യാണിയെ ഒറ്റയ്ക്ക് കാണാന്‍ ഒത്തത്. സുകുമാരേട്ടന്‍റെ കയ്യില്‍നിന്ന് ഒന്നും കിട്ടാതായതോടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങി. ആഹാരത്തിന്നുള്ള വഴി കണ്ടെത്താനാവുന്നില്ല. അതിനിടയിലും അപ്പന് കുടിക്കാനുള്ള വക കൊടുക്കണം. കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല പണയത്തിലായി. അരിക്കും സാധനങ്ങള്‍ക്കും വേണ്ടതിലേറെ പണം ചാരായത്തിന്ന് വേണം. നാട്ടിലാരും പണിക്ക് വിളിയ്ക്കില്ല. രണ്ടുദിവസം പാലക്കാട് ചെന്നു. കെട്ടുപണിക്കാരുടെ കയ്യാളായി പണികിട്ടി. ബസ്സ് കൂലിയും ചിലവും കഴിഞ്ഞാലും കഷ്ടിച്ച് വല്ലതും ബാക്കിവരും. പക്ഷെ രണ്ട് ദിവസംകൊണ്ട് ഉള്ളംകൈ പൊട്ടി. സിമന്‍റിന്‍റെ ഉറ പറ്റാഞ്ഞിട്ടാണ്. നീറിയിട്ട് വെള്ളംതൊടാനും കൂടിവയ്യാ. പിന്നെ എങ്ങിനെ കയ്യാള്‍ പണിക്ക് പോകും. പുഴമ്പള്ളേല് പൂളത്തറി വലിയ്ക്കുന്നുണ്ടെന്ന് കേട്ടു. കുറച്ച് കിഴങ്ങ് വാങ്ങിയാല്‍ അതെങ്കിലും പുഴുങ്ങിത്തിന്നാം. അതിന് വന്നവഴിക്കാണ് കല്യാണി പുഴയില്‍ ഒറ്റയ്ക്ക് തുണി തിരുമ്പി നില്‍ക്കുന്നത് കണ്ടത്. ആ നശിച്ച തള്ള ഇന്ന് കൂട്ടിനില്ല. ഒത്താല്‍ ഒത്തു എന്നു കണക്കാക്കി പാഞ്ചാലി കടവിലേക്ക് ചെന്നു. കല്യാണി തലയുയര്‍ത്തി നോക്കി.


''എന്താനും നിങ്ങള് ഈ വഴിക്ക്''അവള്‍ ചോദിച്ചു.


''ഞാന്‍ കുറച്ച് കിഴങ്ങ് വാങ്ങാന്‍ വന്നതാ. നീ കുളിക്കുണത് കണ്ടപ്പൊ വെറുതെ ഇറങ്ങി''.


''വീട്ടിലെ പണിതീര്‍ത്ത് കന്നിന്ന് വെള്ളൂം വൈക്കോലും കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ ഇത്തിരിനേരം ഒഴിവാണ്. തുണി തല്ലി ഊരലും കുളിക്കലും ഈ നേരത്തങ്കിട്ട് കഴിച്ചാല്‍ സന്ധ്യക്ക് റേഡിയോവെച്ച്   പാട്ടും കേട്ട് ഇരിക്കാം. അതിന് വേണ്ടീട്ടാ വെയിലത്ത് വന്ന് കുളിച്ച് പോണത്''.


''ഞാന്‍ നിന്നെ ഒന്ന് കാണണംന്ന് വിചാരിച്ചിരിക്ക്യായിരുന്നു''പാഞ്ചാലി പറഞ്ഞു.


''എന്താ കാര്യം''.


''അതൊക്കെ ഞാന്‍ പറയാം. പക്ഷെ നീയത് ആരോടും പറയാന്‍ പാടില്ല''. കല്യാണി അതിന്ന് മറുപടിയൊന്നും പറഞ്ഞില്ല.


''എന്താ നീ ഒന്നും മുണ്ടാത്ത്''.


''നിങ്ങള് കാര്യം പറയിന്‍. എന്താന്ന് കേക്കട്ടെ''.


''നിന്നെ ഒരാള്‍ക്ക് ഒറ്റയ്ക്കൊന്ന് കാണണംന്ന് മോഹം. ഒരുദിവസം നീ എന്‍റെകൂടെ പാലക്കാട്ടേക്ക് വാ. നമുക്ക് വല്യേ ഒരുഹോട്ടലില്‍ ചെന്ന് ബിരിയാണ്യോക്കെ വാങ്ങിത്തിന്ന് സിനിമീം കണ്ട് ഞാന്‍ പറഞ്ഞ ആളടെകൂടെ കുറെനേരം വര്‍ത്തമാനൂം പറഞ്ഞിരുന്ന് ഇങ്കിട്ട് വരും ചെയ്യാം''.


''ആരാ ആള്''.


''അത് ഞാന്‍ ഇപ്പൊ പറയില്ല. കാണാന്‍ നല്ല ഭംഗീള്ള ആളാണ്. ഇഷ്ടം പോലെ സ്വത്തും മുതലും ഉണ്ട്. കാറില്‍ കൊണ്ടു പോവും, തിരിച്ച് കൊണ്ടു വന്നാക്കും ചെയ്യും. ഇരുചെവി അറിയില്ല''.


''വെറുതെ വര്‍ത്തമാനം പറയാന്‍ കൊണ്ടുപോവാന്‍ പ്രാന്താണോ ആ ആളക്ക്''.


''വര്‍ത്തമാനം മത്രോല്ല. ഇഷ്ടാണെച്ചാല്‍ വേറെ എന്തൊക്കെ വേണച്ചാലും ആവാലോ''.


''അങ്ങിനെ പറയിന്‍. ഇപ്പഴല്ലെ എനിക്ക് പിടികിട്ട്യേത്''.


''അപ്പൊ നിനക്ക് സമ്മതാണല്ലേ. എന്താ ഞാന്‍ അയാളോട് പറയണ്ട്''.


''ഞാന്‍ ചാമി വലിയപ്പനോട് ഒന്ന് ചോദിക്കട്ടെ. നീ പൊയ്ക്കോടി മകളെ എന്ന് മൂപ്പര് പറഞ്ഞാല്‍ ഞാന്‍ ആ വിവരം പറയാം''. ചാമിയുടെ പേര് കേട്ടതും പാഞ്ചാലിയുടെ ഉള്ളൊന്ന് കാളി. ചങ്കുംപൊങ്കും ഇല്ലാത്ത ആളാ അയാള്. ഒരുദേഷ്യത്തിന് വന്ന് വെട്ടിക്കൊല്ലാനും മടിക്കില്ല.


''കല്യാണ്യേ. നീ ഇത് വലിയപ്പനോട് പറയരുത്ട്ടോ. മൂപ്പരക്ക് ദേഷ്യം വന്നാല്‍ എന്നെ തല്ലിക്കൊല്ലും. ഞാന്‍ പറഞ്ഞത് ഇഷ്ടൂല്ലാച്ചാല്‍ അത് കേട്ടില്ലാന്ന് വെച്ചൊ''.


''നല്ല കുറ്റിച്ചൂലുണ്ട് വീട്ടില് എന്ന് നിങ്ങളെ പറഞ്ഞുവിട്ട ആളോട് ചെന്ന് പറയിന്‍. ഇനി മേലാല് നിങ്ങള് എന്നോട് മിണ്ടാനും വരണ്ടാ''. പാഞ്ചാലി എഴുന്നേല്‍ക്കുമ്പോഴേക്കും ജാനുമുത്തി എത്തി.


''എന്താടി പെണ്ണേ ഈ കുരുത്തംകെട്ട മൂളി നിന്നോട് പറഞ്ഞോണ്ടിരുന്നത്''.


പാഞ്ചാലി പറഞ്ഞകാര്യം ജാനുമുത്തി അറിഞ്ഞാല്‍ എന്താണ് ഉണ്ടാവുക എന്ന് കല്യാണി ഓര്‍ത്തു. പറഞ്ഞില്ലെങ്കിലോ?  ആരെങ്കിലും ഇതുപോലെ ഓരോന്ന് ചോദിച്ചുംകൊണ്ട് ഇനി വന്നാലോ? കല്യാണി വല്ലതും പറയും മുമ്പ് പാഞ്ചാലി സ്ഥലംവിട്ടു.


''എന്താ അവള് പറഞ്ഞത്''. പാഞ്ചാലി പറഞ്ഞത് മുഴുവന്‍ കല്യാണി പറഞ്ഞു.


''എന്നിട്ട് നീയെന്താ മറുപടി പറഞ്ഞ്''.


''നല്ല കുറ്റിച്ചൂലുണ്ട് വീട്ടില് എന്ന് പറഞ്ഞു''.


''നന്നായി. എന്നാലും അത് പോരാ. ഒരുമ്പെട്ടോളെ ആട്ടി കണ്ണ് പൊട്ടിക്കണം. .ചാമ്യേ ഞാനൊന്ന് കാണട്ടെ. പറഞ്ഞുകൊടുക്കുണുണ്ട് അവനോട്''.


വലിയപ്പന്‍ അറിഞ്ഞാല്‍ ഉണ്ടാവാന്‍ പോവുന്ന ഭൂകമ്പം കല്യാണിയെ ഭയപ്പെടുത്തി, അതോടൊപ്പം മനസ്സില്‍ ഒരുസുരക്ഷിതത്വം തോന്നുകയും ചെയ്തു. എല്ലാംകേട്ട് മരത്തിന്‍റെ നിഴലിലൂടെ പുഴ ഒഴുകിക്കൊണ്ടിരുന്നു.


************************


അയ്യപ്പന്‍കാവ് കടന്ന് ചാമി ധൃതിയില്‍ കിഴക്കോട്ട് നടന്നു. വെയിലേറ്റ് തീക്കുണ്ഡമായി മാറിയ കരിമ്പാറയുടെ മുഖത്ത് അവന്‍റെ തുകല്‍ ചെരുപ്പ് ശക്തിയോടെ പതിഞ്ഞുകൊണ്ടിരുന്നു. കൊന്നലാലിന്‍റെ ചുവട്ടില്‍ ചീട്ടുകളി തിരുതകൃതിയായി നടക്കുന്നുണ്ട്. ചിട്ടുകളി സംഘത്തില്‍ പാഞ്ചാലിയുടെ ബന്ധുക്കളെ കണ്ടതോടെ ചാമിയുടെ കോപം ഇരട്ടിച്ചു.


''എടാ നായിന്‍റെ മക്കളെ''ചാമി അലറി''നിങ്ങടെ കുടുംബത്തില്‍ ഒരുപെണ്ണ് ഇമിരെടുത്ത് നടക്കുമ്പൊ അവളെ തല്ലി ഒതുക്കാണ്ടെ ഇവിടെ കുത്തിരുന്ന് ചീട്ടുകളിക്ക്യാണോടാ''. അതോടെ കളി തടസ്സപ്പെട്ടു.


''ആര്യാ ചാമ്യേട്ടാ നിങ്ങള് വക്കാണിക്കുണത്'' കയ്യിലെ ചീട്ട് താഴെവെച്ച് പനകേറ്റക്കാരന്‍ വേലുണ്ണി ചോദിച്ചു.


''നിന്‍റെ അപ്പറൂം ഇപ്പറൂം ഇരിക്കുണ പൊലയാടി മക്കളെ''. അതോടെ ആ ചെറുപ്പക്കാര്‍ക്ക് ചൊടിച്ചു.


''ഞങ്ങളെ വേണ്ടാത്തത് പറഞ്ഞാല്‍''അവര്‍ എഴുന്നേറ്റു.


''പറഞ്ഞാല്‍ നീയൊക്കെ എന്താടാ ചെയ്യാ. അവള് എന്‍റെ കുട്ട്യോട് കാട്ട്യേ തെണ്ടിത്തരത്തിന്ന് ഇതല്ല വേണ്ടത്''.


''ചാമ്യേട്ടാ നിങ്ങള് കാര്യം പറയിന്‍''വേലുണ്ണി പറഞ്ഞു.


''ആ കൂത്തച്ചി കാട്ട്യേ പണി കേക്കണോ''ചാമി പറഞ്ഞുതുടങ്ങി. പാഞ്ചാലി കല്യാണിയോട് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ചാമി വിവരിച്ചു.


''അവനോനോ നശിച്ചു. മര്യാദയ്ക്ക് കഴിയുണ പെണ്‍കുട്ട്യേളേക്കൂടി കേട് വരുത്താന്‍ നടക്കുണു. കണ്ണിലെ മണിപോലെ ഞങ്ങള് നോക്കുണ കുട്ട്യാണ് എന്‍റെ ലക്ഷ്മിക്കുട്ടി. തോന്നിയവാസം പറഞ്ഞുംകൊണ്ട് അവളുടെ നേരെ വന്നൂന്ന് കേട്ടാല്‍ ഞാന്‍ ചേറ്റുകത്ത്യോണ്ട് കൊത്തി അരിയും''.


''ഇതിനാ നിങ്ങള് ഞങ്ങളെ വേണ്ടാത്തത് പറഞ്ഞത്''ഒരുത്തന്‍ പറഞ്ഞു ''ഞങ്ങളടെ ആര്വോല്ല അവള്''.


''നിന്‍റീം ഇവന്‍റീം തന്ത അവളടെ അപ്പന്‍റെ കൂടപ്പിറപ്പല്ലേടാ. അപ്പൊ അവള് നിങ്ങക്ക് ആരാടാ''ചാമി ചോദിച്ചു''കുടുംബത്തിലെ ഒരു പെണ്ണ് പെഴച്ച് നടക്കുണത് അറിഞ്ഞാല്‍ നെലയ്ക്ക് നിര്‍ത്തണ്ടത് ആണുങ്ങളാണ്. അതിന് ആണുങ്ങള്‍ക്ക് കുറച്ച് രോഷം ഉണ്ടാവണം. അതെങ്ങിനെ. നിനക്കൊക്കെ ഇവിടെ വന്നിരുന്ന് പപ്പടം പരത്താനും കണ്ണില്‍ കണ്ടോര് വാങ്ങിതരുണ ചായടെ വെള്ളം മോന്താനും അല്ലേ അറിയൂ''.


''നിങ്ങക്ക് തന്നെ അവളോട് ചോദിച്ചൂടെ''.


''ചോദിക്കും. എനിക്കതിന് പേട്യോന്നൂല്ലാ. ഞാന്‍ ചെന്ന് നോക്ക്യേപ്പൊ അവള് വീട്ടിലില്ല. അതാടാ നിന്നോടൊക്കെ പറഞ്ഞത്''.


''അങ്ങിന്യാണച്ചാല്‍ അവളെ പറഞ്ഞയച്ച ചെക്കനെ നിങ്ങള് എന്താ ചെയ്യാ''.


''ഏത് കൊമ്പത്തെ തമ്പ്രാനാണെങ്കിലും അവന്‍റെ വരിപ്പള്ളേല്‍കൂടി ഞാനെന്‍റെ കത്തികേറ്റും. പക്ഷെ ആ പൊലയാടിമോന്‍ ആരാന്ന് ആ   പെഴച്ചവള് പറഞ്ഞില്ലല്ലോ''.


പാഞ്ചാലി ചെയ്തത് തെറ്റാണെന്ന് എല്ലാവരും സമ്മതിച്ചു. ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലെന്ന് കൂടെ ഉള്ളവര്‍ പറഞ്ഞതോടെ അവളെ ഞങ്ങള്‍ തല്ലി ഒതുക്കുമെന്ന് ബന്ധുക്കളും പറഞ്ഞു. കണ്ണിന്‍റെ മുമ്പില്‍ അവളെ കണ്ടാല്‍ പണിതീര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ചാമി അവിടെനിന്ന് പോന്നു.


അദ്ധ്യായം - 117.


ചാമി ലഹളയുണ്ടാക്കി പോയശേഷം ചീട്ടുകളിസെറ്റിലെ എല്ലാവരും പാഞ്ചാലിയുടെ രണ്ടുബന്ധുക്കളെയും കുറ്റപ്പെടുത്തി.


''ശിവരാമനും കണ്ണനും നേരത്തെ ആ പെണ്ണിനെ ഒതുക്കണ്ടതായിരുന്നു'' പനകേറ്റക്കാരന്‍ വേലുണ്ണി പറഞ്ഞു.


''ഇന്യേങ്കിലും അവളടെ ചെപ്പക്കുറ്റിക്ക് നാല് കൊടുത്തിട്ട് മര്യാദ പഠിപ്പിക്കിന്‍''എന്ന് ബീഡി തിരയ്ക്കുന്ന ഷണ്‍മുഖനും ഉപദേശിച്ചു.     അന്നുച്ചയ്ക്ക് യുവാക്കള്‍ ഉണ്ണാന്‍ ചെന്നപ്പോള്‍ പാഞ്ചാലിയുടെ വീട് അടഞ്ഞുകിടക്കുന്നു


''കെഴവന്‍ ചാരായംമോന്തി വല്ലദിക്കിലും കിടക്കുണുണ്ടാവും. പെണ്ണ് ആരുടെകൂടെ ചെന്നിട്ടുണ്ടോ ആവോ''ശിവരാമന്‍ പറഞ്ഞു 


''വൈകുന്നേരം ഇങ്കിട്ട് വരട്ടെ. അവളടെ ശതകുപ്പ കഴിക്കുണുണ്ട്''കണ്ണന്‍  നിലപാട് അറിയിച്ചു.


''അതിന് മുമ്പ് വേണ്ടപ്പെട്ട എല്ലാരോടും നമ്മള് വിവരംപറയണം. നമ്മളെ കൂടാണ്ടെ കുടുംബക്കാരായിട്ട് ഇനീം ആള്‍ക്കാരുണ്ടല്ലോ''. അപ്പോള്‍തന്നെ വീടിന്നടുത്തുള്ള എല്ലാവരേയും വിളിച്ചു കൂട്ടി. ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാല്‍ മിക്കവാറും എല്ലാവരും സ്ഥലത്തുണ്ട്.


''ഇത് ഞാന്‍ എന്ന് പറയാന്‍ തുടങ്ങ്യേ കാര്യാണ്. അപ്പൊക്കെ തള്ളേ മിണ്ടാണ്ടിരിക്കിന്‍ എന്നുപറഞ്ഞ് എല്ലാരുംകൂടി എന്നെ തിന്നാന്‍ വന്നു. ഇപ്പൊ എന്തായി. കണ്ണികണ്ടോന്‍റെ തൊള്ളേലുള്ളത് കേക്കണ്ടി വന്നില്ലേ''  ദേവൂട്ടി മറ്റുള്ളവരെ കുറ്റപ്പെടുത്തി. പാഞ്ചാലിയെ നാല് പൂശിവിട്ടാല്‍ മാത്രം പൊരാ, പെണ്ണിനേം തന്തേം ഇവിടുന്ന് ആട്ടിവിടണം എന്നായി മിക്കവരും. പുരപൊളിച്ച് എവിടേയോ കൊണ്ടുപോയി കേറ്റിക്കോട്ടെ. നമ്മുടെ എടേല്‍ ഒരു നാറ്റക്കേസ് പാടില്ല.


പണിയും വട്ടത്തിരിച്ചിലും കഴിഞ്ഞ് ആണുങ്ങള്‍ എത്തുമ്പോള്‍ നേരം ഇരുട്ടി കഴിഞ്ഞു. എല്ലാവരും ചേര്‍ന്ന് ഒരുവട്ടംകൂടി ആലോചിച്ചു.


''ഇറങ്ങി വാടി ഇവിടെ''എന്ന് വിളിച്ചു പറഞ്ഞത് കണ്ണനാണ്. ചാരായം കുടിച്ചുവന്ന് കോലായില്‍ കിടന്നിരുന്ന ചാമായി എഴുന്നേറ്റു. ശബ്ദംകേട്ട് പേടിച്ച പാഞ്ചാലി വെളിയില്‍ വന്നില്ല.


''എന്താണ്ടാ നിനക്ക് വേണ്ടത്''ചാമായി ചോദിച്ചു''ഒരു ഓട്ട മുക്കാലിന്ന് ഉപകാരം ഇല്ലാത്ത വക്യാണ് വീട്ടില്‍ കേറി പെണ്ണിനോട് കയര്‍ക്കാന്‍ വരുണത്''.


''ആ പൊലയാടിച്ച്യേ ഇങ്കിട്ട് വിളിക്കിന്‍''.


''എന്‍റെ മകള് എങ്ങിന്യായാല്‍ നിനക്കെന്താണ്ടാ ചേതം''.


''ഉളുപ്പ് കെട്ട തന്തേ. അവള് തോന്നിയവാസം കാട്ടി നടന്നിട്ട് കിട്ടുണ കാശ് വാങ്ങി നക്കുന്നോനാ നീ. മുഖത്ത് മീശീള്ള ഞങ്ങള്‍ ആണുങ്ങള്‍ക്ക് നാണൂം മാനൂണ്ട്. ഇതൊന്നും ഇവിടെ നടക്കില്ല''.


''പിന്നെ. നിന്‍റ്യേക്കെ ചിലവിലല്ലേ ഞങ്ങള് കഴിയുണത്. ഞങ്ങള് ഞങ്ങടെ ഇഷ്ടം മാതിരി നടക്കും. അത് ചോദിക്കാന്‍ നിങ്ങളാരും വരണ്ടാ''. അതോടെ ക്ഷമ നശിച്ച ആരോ കിഴവനെ വലിച്ച് മുറ്റത്തിട്ടു. പല കൈകളും ആ ശരീരത്തില്‍ ആഞ്ഞുപതിച്ചു. വേദന സഹിക്കവയ്യാതെ അയാള്‍ ഉറക്കെ കരഞ്ഞു. അതോടെ പാഞ്ചാലിക്ക് മടിച്ചുനില്‍ക്കാന്‍ വയ്യെന്നായി.


''എന്‍റെ അപ്പനെ തല്ലി കൊല്ലണ്ടാടാ മഹാപാപ്യേളേ'' അലറി വിളിച്ച് അവള്‍ മുറ്റത്തിറങ്ങി. അപ്പനെ ഒഴിവാക്കി ബാക്കി മര്‍ദ്ദനം മുഴുവന്‍   മകള്‍ ഏറ്റുവാങ്ങി.


''മൂന്ന് ദിവസത്തെ സമയം തരും. അതിന്‍റെ എടേല് എവടക്കെങ്കിലും താമസം മാറ്റിക്കോളിന്‍. ഇല്ലാച്ചാല്‍ സാധനംമുഴുവന്‍ വലിച്ച് പുറത്തിട്ട് ഈ പുരയ്ക്ക് ഞങ്ങള്‍ തീവെക്കും''. ആ ശാസനയ്ക്ക് മുമ്പില്‍ പാഞ്ചാലി പകച്ചു. നീറുന്നശരീരവും മനസ്സുമായി അപ്പനും മകളും ഉറങ്ങാതെ ആ രാത്രി കഴിച്ചുകൂട്ടി.


********************************


ഏറെനാളുകള്‍ക്ക് ശേഷമാണ് രാധാകൃഷ്ണന്‍ സുകുമാരനെ കാണുന്നത്. പാലക്കാടുനിന്നും വരുന്നവഴി റോഡോരത്തെ മൂച്ചിചുവട്ടില്‍ നില്‍ക്കുന്ന സുകുമാരന്‍റെ കാറ് കണ്ട് അയാള്‍ ബൈക്ക് നിര്‍ത്തിയതാണ്.


''എന്താ ഇവിടെ''അയാള്‍ ചോദിച്ചു.


''ഒരാള് വരാനുണ്ട്. കാത്തുനിന്നതാ''. വരുന്നത് ആരാണെന്നോ എന്താണ് കാര്യമെന്നോ രാധാകൃഷ്ണന്‍ ചോദിച്ചില്ല. കുറച്ചായിട്ട് സ്വല്‍പ്പം അകലം പാലിക്കുകയാണ്.


''ശനിയാഴ്ച്ചത്തെ പേപ്പറ് വായിച്ചോ''സുകുമാരന്‍ ചോദിച്ചു.


''ഉവ്വ്. നിങ്ങടെ ബസ്സിലെ തൊഴിലാളികള്‍ കോളേജില്‍ കേറി അക്രമം നടത്തീന്ന് കണ്ടു. വേണ്ടാണ്ടെ പണിക്കാര് ഓരോ പ്രശ്നം ഉണ്ടാക്ക്യാല്‍ നിങ്ങളല്ലേ വിഷമിക്കണ്ടി വര്വാ''.


''പരിപാടി ചെയ്യിച്ചത് ഞാന്‍തന്നെ''സുകുമാരന്‍ പറഞ്ഞു''പിള്ളര്‍ക്ക് തിളപ്പ് കുറച്ച് കൂടുന്നുണ്ട്. അടിച്ച് ഒതുക്കിവിട്ടു''. അയാള്‍ സംഭവം വര്‍ണ്ണിക്കുന്നത് രാധാകൃഷ്ണന്‍ കേട്ടു .


''കുട്ട്യേളല്ലേ. ഇത്ര വേണ്ടീരുന്നില്ല''അയാള്‍ അഭിപ്രായം പറഞ്ഞു.


''അത് എനിക്കുംകൂടി തോന്നണ്ടെ. എന്‍റെ വഴീല്‍ തടസ്സം നില്‍ക്കുന്ന ഒന്നിനേം  വെറുതെ വിടാന്‍ പാടില്ല എന്നാണ് എന്‍റെ രീതി. മുമ്പില്‍ വരുന്ന  തടസ്സങ്ങളൊക്കെ ഞാന്‍ വെട്ടിമാറ്റും''.


''എങ്കില്‍ ഞാന്‍ പറഞ്ഞില്ല''രാധാകൃഷ്ണന്‍ പുറപ്പെടാനൊരുങ്ങി.


''വീട്ടില്‍ തിരക്ക് പിടിച്ച് കല്യാണാലോചന തുടങ്ങി. എന്‍റെ പോക്ക് അത്ര ശരിയല്ലാന്ന് അമ്മയ്ക്കൊരു തോന്നല്‍. ഇട്ട് മൂടാന്‍ സ്വത്തുള്ള വീട്ടില്‍ നിന്നുള്ള ബന്ധം ആവണമെന്നേ അവര്‍ക്കുള്ളു''.


''ഞാന്‍ പറയാന്‍ വിട്ടു. എനിക്കും ഒരു ആലോചന വന്നിട്ടുണ്ട്. പോയി കണ്ടിട്ടില്ല''.


''അത് നന്നായി. കൂട്ടുകാരുടെ വിവാഹം ഒരേ സമയത്ത് ആവുന്നതാണ് എന്തുകൊണ്ടും നല്ലത്. മധുവിധുവിന്ന് ഒന്നിച്ച് പോവാലോ. ഒരു കാര്യം മാത്രേ ശ്രദ്ധിക്കാനുള്ളു. കല്യാണങ്ങള്‍ ഒരേദിവസം വരാതെ നോക്കണം'' സുകുമാരന്‍ ഉറക്കെ ചിരിച്ചു.


''ആ കാര്യം നമുക്ക് ആലോചിച്ച് ചെയ്യാലോ''രാധാകൃഷ്ണന്‍ ചിരിയില്‍ പങ്കുചേര്‍ന്നു. ബൈക്ക് സ്റ്റാര്‍ട്ടാക്കി അയാള്‍ പുറപ്പെട്ടു.


പാഞ്ചാലി എത്തിയതേ കരഞ്ഞുകൊണ്ടായിരുന്നു.


''വേഗം കാറില് കേറെടി''സുകുമാരന്‍ ധൃതികൂട്ടി''നീ എന്‍റടുത്ത് കരഞ്ഞും കൊണ്ട് നില്‍ക്കുന്നത് ആരെങ്കിലും കണ്ടാ മതി, നാളെ അതാവും നാട്ടിലെ വര്‍ത്തമാനം''.


മലമ്പള്ളയിലേക്ക് കാറ് എത്തുംമുമ്പു തന്നെ പാഞ്ചാലി നടന്ന കാര്യങ്ങള്‍ വിവരിച്ചു, ശരീരത്തില്‍ പലഭാഗത്തും അടികൊണ്ട പാടുണ്ട്. അതെല്ലാം കാണിച്ചുകൊടുത്തു.


''കന്നിനെ തല്ലുണ ചാട്ടകൊണ്ടാണ് അവരെന്നെ തല്ലിയത്. മൂന്ന് ദിവസം തന്നിട്ടുണ്ട് വീട് വിട്ട് പോവാന്‍. ഇല്ലെങ്കില്‍ സാധനങ്ങളൊക്കെ എടുത്ത് വലിച്ചെറിഞ്ഞ് പുരയ്ക്ക് തീവെക്കും എന്നാ പറഞ്ഞത്''


''എന്നിട്ട് എന്താ നിങ്ങളടെ ഉദ്ദേശം''.


''സുകുമാരേട്ടന്‍ പറയുണ മാതിരി ചെയ്യാം '.


''ഞാനോ. അസ്സലായി. നിങ്ങളും നിങ്ങളുടെ കുടുംബക്കാരും തമ്മിലുള്ള പ്രശ്നത്തില്‍ ഞാന്‍ എന്തിനാ ഇടപെടുന്നത്. അതൊക്കെ നിങ്ങള് തമ്മില്‍ തീര്‍ത്തോളിന്‍''.


''നിങ്ങള് ഒരാളക്ക് വേണ്ട്യാണ് ഞാന്‍ തല്ലായ തല്ലൊക്കെ കൊണ്ടത്. എനിക്ക് വേറെ ആരും ഇല്ലാന്ന് അറിയാലോ. അങ്ങനെ കയ്യൊഴിയാന്‍ പറ്റില്ല''.


''എന്നാല്‍ ഞാന്‍ നിന്നെകെട്ടി വീട്ടിലിക്ക് കൊണ്ടുപോവാം. അത് മത്യോ''.


''നിങ്ങളെന്താ എന്നെ പരിഹസിക്ക്യാ''.


''ചെയ്തുതരാന്‍ പറ്റുന്ന കാര്യം ചോദിക്കണം. അല്ലാതെ നിങ്ങള്‍ അപ്പന്‍റീം മകളടേം  സംരക്ഷണ ചുമതല ഞാന്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞാല്‍ അത് നടക്കില്ല''.


''എനിക്ക് പ്രാന്തൊന്നും ഇല്ലാ അങ്ങിനെ ചോദിക്കാന്‍. കേറികിടക്കാന്‍ ഒരു കുടില്, രണ്ട് നേരം കഞ്ഞി കുടിക്കാനുള്ള വക എന്തെങ്കിലും. ഇത്രേ ഞാന്‍ ചോദിക്കുണുള്ളു''.


''അത് തീരെ കമ്മിയായല്ലോ. യാത്ര ചെയ്യാന്‍ ഈ കാറുംകൂടി ആയാലോ''.


''നിങ്ങളെന്താ കളിയാക്ക്വാ. നിങ്ങള് ഒരാളാണ് എന്‍റെ ജീവിതം നശിപ്പിച്ചത്. ചര്‍ക്കാക്ലാസ്സില്‍ പോയിരുന്ന എന്‍റെ പിന്നാലെ നടന്ന്.. '' പാഞ്ചാലി തേങ്ങി.


''അതൊക്കെ ആണുങ്ങളടെ സാമര്‍ത്ഥ്യം. കേട് പറ്റാതെ നോക്കണ്ട ചുമതല  പെണ്ണുങ്ങള്‍ക്കാണ്''.


''കാര്യം കഴിഞ്ഞപ്പൊ നിങ്ങള് കാല് മാറി. നിങ്ങളെ സ്നേഹിച്ചത് എന്‍റെ തെറ്റ്. അഞ്ചുപറ കണ്ടം എന്‍റെ പേരില് വാങ്ങിത്തരാംന്ന് പറഞ്ഞപ്പൊ നിങ്ങടെ സ്നേഹാണ് വലുത് എന്നു പറഞ്ഞ് ഞാനത് ചോദിച്ചില്ല. ഞാന്‍ നിങ്ങക്കുവേണ്ടി കൂട്ടീട്ടുവന്ന പെണ്ണുങ്ങളൊക്കെ നിങ്ങടേന്ന് കണക്ക് പറഞ്ഞ് വാങ്ങി''.


''നീ വലിയ വര്‍ത്താനോന്നും പറയണ്ടാ. ഓരോ പ്രാവശ്യൂം എന്തെങ്കിലും ഞാന്‍ തന്നിട്ടുണ്ട്''.


''പിന്നെ പിന്നെ . ഒന്നോ രണ്ടോദിവസത്തെ ചിലവിനുള്ളത് തരും. ഒരു പിഴപ്പുണ്ടായിരുന്നത് മുടക്കീട്ട് കഞ്ഞിക്കുംകൂടി തികയാത്ത കാശ് തന്നതിന്‍റെ കൂട്ടംകൂടാന്‍ വരുണു''.


''എന്താടി, എന്‍റെ സ്വത്ത് മുഴുവന്‍ ഞാന്‍ നിനക്ക് തീരെഴുതിതരുമെന്ന് നീ വിചാരിച്ച്വോ''.


''ഇതൊന്നും പറഞ്ഞാ പറ്റില്ല. എനിക്ക് കഴിഞ്ഞുകൂടാന്‍ നിങ്ങള് ഒരു വഴീണ്ടാക്കി തരണം. ഇല്ലെങ്കില്‍ ഞാന്‍ നിങ്ങടെ വീടിന്‍റെ മുമ്പില്‍വന്ന് പാട്കിടക്കും''.


''കാറിന്ന് ഇറങ്ങെടി''സുകുമാരന്‍ അലറി''നിന്‍റെ ആ മോഹം മനസ്സില്‍ വെച്ചാമതി. കാലില്‍കുത്ത്യേ മുള്ള് എടുത്ത് കളയുണ മാതിരി നിന്നെ ഞാനെടുത്ത് ദൂരെ കളയും''ആളൊഴിഞ്ഞ പാതയുടെ ഓരത്ത് അയാള്‍ കാറ് നിര്‍ത്തി.


''നിങ്ങള് പറഞ്ഞിട്ടാ ഞാന്‍ കല്യാണിടടുത്ത് സംസാരിക്കാന്‍ ചെന്നത്. അല്ലാതെ എനിക്കവളെ കെട്ടിപ്പിടിച്ച് കിടക്കാനൊന്ന്വോല്ല. അത് കാരണം ഇരിക്കിണ വീട് പോയി. ഞാന്‍ പെണ്ണാണച്ചാല്‍ നിങ്ങളെ ഒരു  പാഠം പഠിപ്പിക്കും''പാഞ്ചാലി കാറില്‍നിന്ന് ഇറങ്ങി.


''പഠിപ്പിക്കാന്‍ വാ. അല്ലെങ്കില്‍ ഞാന്‍ സ്ലേറ്റും പെന്‍സിലും ആയി നിന്‍റെ അടുത്തേക്ക് വന്നോളാം''സുകുമാരന്‍ തിരിച്ചടിച്ചു. പാഞ്ചാലി തേങ്ങി കരഞ്ഞുംകൊണ്ട് തിരിച്ചുനടന്നു.


അദ്ധ്യായം - 118.


''വെയിലാറീട്ട് ഇറങ്ങ്യാല്‍ മതിന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. ഇയാള്‍ ഒറ്റ ആളടെ പൊരിച്ചിലാണ് അതിന്ന് കാരണം''എഴുത്തശ്ശന്‍ അടുത്തുള്ള പനയുടെ നിഴലിലേക്ക് മാറിനിന്നു. വെള്ളപ്പാറകടവിന്ന് തൊട്ടപ്പുറത്ത് പൊളിഞ്ഞുകിടക്കുന്ന ഭഗവതിയുടെ തറ നന്നാക്കണം എന്ന ഒരേയൊരു വാശിയിലാണ് നാണുനായര്‍.


''ചെയ്യാണ്ടിരിക്കാന്‍ പറ്റില്ല''അയാള്‍ പറഞ്ഞിരുന്നു''മകരചൊവ്വക്ക് ഊട്ട് നടത്തീരുന്നത് മുടങ്ങീട്ട് എത്ര കാലായി. എന്നെ കാണുമ്പഴൊക്കെ ആ പെണ്ണുങ്ങള്‍ ചോദിക്കും. മറുപടി പറഞ്ഞ് ഞാന്‍ മടുത്തു''.


''അവിടെ എന്തെങ്കിലും ചെയ്ത് പൂജ നടത്തണം''ചാമി ആ കാര്യത്തില്‍ തനിക്കുള്ള താല്‍പ്പര്യം അറിയിച്ചു.


''മുമ്പ് ചക്കരപാനി ഒഴിച്ച് പായസംവെച്ച് നേദിച്ചിട്ടുണ്ടായിരുന്നു. ആ സാധനം ഇപ്പൊ കണി കാണാനില്ല. കുടിക്കാനേ നാട്ടില്‍ കള്ളില്ല. പിന്നെ എങ്ങിനെ ചക്കരപാനികിട്ടും''നാണുനായര്‍ ഗതകാലസ്മരണയിലെത്തി.


തകര്‍ന്ന് കിടന്നിരുന്ന കരിങ്കല്ലുതറ കൂടെയുള്ളവര്‍ പരിശോധിക്കുന്നതും നോക്കി എഴുത്തശ്ശന്‍ പനച്ചോട്ടില്‍ ഇരുന്നു. വേണു കളപ്പുരയിലാണ്. നല്ല ഉറക്കത്തിലായത് കാരണം അവനെ വിളിച്ചില്ല. അവന്‍ പറഞ്ഞ കാര്യം നായരോട് പറഞ്ഞിട്ടില്ല. അതിന്നുമുമ്പ് ഒന്നുകൂടി അവനോട് ചോദിക്കണം. 


എഴുത്തശ്ശന്‍ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ അകലെ നിന്ന് മോട്ടോര്‍സൈക്കിളിന്‍റെ ശബ്ദംകേട്ടു. രാധാകൃഷ്ണന്‍ എത്തി. അവന്‍ മോട്ടോര്‍സൈക്കിള്‍ വഴിയോരത്ത് നിര്‍ത്തി.


''എന്താ എല്ലാരുംകൂടി ഇവിടെ''അയാള്‍ ചോദിച്ചു.


''ഒരമ്പലം പണിചെയ്ത് കഴിഞ്ഞതേയുള്ളു. അപ്പോഴേക്ക് അടുത്തത് നന്നാക്കാനുള്ള പുറപ്പാടാണ്''രാജന്‍മേനോന്‍ പറഞ്ഞു.


''കുട്ടി എങ്ങോട്ടാ''നാണുനായരാണ് ചോദിച്ചത്.


''മുത്തശ്ശനെ കാണണം. എനിക്കൊരു കാര്യം പറയാനുണ്ട്'' 


''ആ മൂപ്പര് പനടെ ചോട്ടിലുണ്ട്''


രാധാകൃഷ്ണന്‍ എഴുത്തശ്ശന്‍ ഇരിക്കുന്ന പനചുവട്ടിലേക്ക് ചെന്നു.


''മുത്തശ്ശനെ കാണാന്‍ വന്നതാണ്''അവന്‍  എഴുത്തശ്ശനോട് പറഞ്ഞു.


''എന്താ വിശേഷിച്ച്''.


''ഒഴിവോടെ കുറച്ച് പറയാനുണ്ട്. നമുക്ക് പുരയിലേക്ക് നടന്നാലോ'' വെള്ളപ്പാറകടവ് ഇറങ്ങി രണ്ടാളും നടന്നു.


''മുത്തശ്ശാ''രാധാകൃഷ്ണന്‍ വിളിച്ചു''എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്''. അയാള്‍ വിശദവിവരങ്ങള്‍ പറഞ്ഞുതുടങ്ങി. പെണ്‍കുട്ടി ടീച്ചറാണ്. കാണാന്‍ നന്ന്. നല്ല കുടുംബം. അച്ഛന്‍ താസില്‍ദാരായിരുന്നു. അമ്മ എല്‍. പി. സ്കൂള്‍ടീച്ചറും. ആങ്ങള റെയില്‍വെ ഉദ്യോഗസ്ഥനാണ്. പണ്ടേയ്ക്ക് പണ്ടേ കൃഷിയും തെങ്ങിന്‍ തോട്ടവും ഒക്കെയുണ്ട്. ആരും ദൂഷ്യം പറയില്ല.


''ജാതകം നോക്ക്യോ''എഴുത്തശ്ശന്‍ ചോദിച്ചു.


''ഉവ്വ്. എട്ട് പൊരുത്തം ഉണ്ട്. കൂട്ടുദശ ഇല്ല''.


''നീ ചെന്ന് കാണ്വേണ്ടായോ''.


''ഇല്ല. മുത്തശ്ശന്‍റെ അനുഗ്രഹം വാങ്ങീട്ടാവാംന്ന് വെച്ചിട്ടാണ്''. അവന്‍ ആ പറഞ്ഞത് എഴുത്തശ്ശന്‍റെ മനസ്സില്‍കൊണ്ടു. വിവരക്കേട് കാരണം മുമ്പ് കുരുത്തദോഷം കുറച്ചൊക്കെ കാണിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇവന്‍ അങ്ങിനെയൊന്നുമല്ല. മുത്തശ്ശന്‍ വേണ്ടപ്പെട്ട ആളാണെന്ന തോന്നല്‍ അവന് ഉണ്ടായിട്ടുണ്ട്.


''എങ്ങിന്യാ ഈ ആലോചന വന്നത്''.


''ഒരു പരിചയക്കാരന്‍ കൊണ്ടുവന്നതാ. അയാള്‍ക്ക് കുടുംബത്തെപറ്റി നന്നായി അറിയും''.


''അത് നന്നായി. ദല്ലാള് വല്ലോരും കൊണ്ടുവന്നതാണെങ്കില്‍ നമ്മള് നന്നായി അന്വേഷിക്കണം. ഇല്ലാത്തതൊക്കെ അവര് കൂട്ടിപറയും''.


''നമുക്ക് ഇവിടെ നിന്നാപോരെ. കളപ്പുരേല് വേണു കിടന്ന് ഉറങ്ങ്വാണ്'' നെല്ലിചുവട്ടില്‍ എത്തിയപ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞു. ഇരുവരും നെല്ലി തണലില്‍ നിന്നു.


''എന്താ മുത്തശ്ശന്‍റെ അഭിപ്രായം''.


''ഞാനെന്താ പറയണ്ട്. നിനക്ക് കല്യാണപ്രായം ആയി. എപ്പഴായാലും അത് വേണം. സമയത്ത് നടന്നാലെ അതിനൊക്കെ ഒരുചെതം ഉണ്ടാവൂ'' അയാള്‍ പറഞ്ഞുതുടങ്ങി''പിന്നെ ഒരുകാര്യം എന്നും മനസ്സില്‍ കരുതണം''. അയാള്‍ പകുതിക്കുവെച്ച് നിര്‍ത്തി.


''എന്താ നിര്‍ത്ത്യേത്. എന്താണച്ചാലും പറയൂ''.


''മുത്തശ്ശന്‍ കുറ്റം പറഞ്ഞൂന്ന് തോന്നരുത്. നിന്‍റെ അച്ഛന് പറ്റ്യേതെറ്റ് നിനക്ക് പറ്റാതെ നോക്കണം''. രാധാകൃഷ്ണന്‍ ശ്രദ്ധിച്ചുനിന്നു.


''എനിക്ക് പഠിപ്പും വിവരൂം ഒന്നൂല്യാ. എങ്കിലും പറഞ്ഞ് തര്വാണ്. എന്തിനും ഒരു അതിരുണ്ട്. അത് മീറി പോവുമ്പഴാ അബദ്ധം പറ്റുണ്. കല്യാണം കഴിച്ച പെണ്ണിനെ സ്നേഹിക്കണം. എന്നുവെച്ച് ഒരിക്കലും അവളെ തലേലേറ്റി നടക്കാന്‍ പാടില്ല. അങ്ങിനെ ചെയ്താല്‍ പിന്നെ കെട്ടിയവന് ഒരുനിലേം വിലേം ഇല്ലാണ്ടാവും. നിന്‍റെ അച്ഛന് പറ്റ്യേ       തെറ്റ് അതാണ്''. കാര്യങ്ങളൊക്കെ തനിക്ക് അറിയാമെന്നും മുത്തശ്ശന്‍ പറഞ്ഞുതന്ന പ്രകാരം ജീവിക്കാമെന്നും രാധാകൃഷ്ണന്‍ സമ്മതിച്ചു.


''ഞാന്‍ പൊയ്ക്കോട്ടെ''അയാള്‍ ചോദിച്ചു. രാധാകൃഷ്ണന്‍ വെള്ളപ്പാറ കടവിലേക്കും എഴുത്തശ്ശന്‍ കളപ്പുരയിലേക്കുംനടന്നു. മേനോന്‍ മോട്ടോര്‍ സൈക്കിളിനടുത്തേക്ക് ചെന്നു.


''അമ്മാമ എന്താ പറഞ്ഞത്''. രാധാകൃഷ്ണന്‍ എല്ലാം പറഞ്ഞു.


''ഈ ആലോചനടെ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട് എന്ന് മുത്തശ്ശനോട് പറഞ്ഞില്ലല്ലോ''മേനോന്‍ ചോദിച്ചു.


''ഇല്ല''.


''എല്ലാം അറിഞ്ഞിട്ട് ഞാന്‍ പറയാതിരുന്നതായി അമ്മാമയ്ക്ക് തോന്നരുത്. പേരക്കുട്ടി നേരിട്ടു പറയുണ സന്തോഷം ഞാന്‍ പറഞ്ഞാല്‍ ഉണ്ടാവില്ലല്ലോ. അതാ ഞാന്‍ പറയാഞ്ഞ്''.


''ഞാന്‍ പൊയ്ക്കോട്ടെ അങ്കിള്‍''രാധാകൃഷ്ണന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. മെറ്റലിട്ട പാതയിലൂടെ അത് ഓടി മറഞ്ഞു.


************************


''ചാമ്യേ, നീ പോയി ആ തെമ്മാടിപ്പെണിന്‍റെ ബന്ധുക്കാരടെ അടുത്ത് ലഹള കൂട്ടീട്ട് വന്നില്ലേ. എന്നിട്ട് എന്തായെടാ''എഴുത്തശ്ശന്‍ ചാമിയോട് ചോദിച്ചു. സന്ധ്യക്ക് പീടികയില്‍പോയി വന്നതാണ് അവന്‍.


''ഞാന്‍ പിന്നെ ഒന്നിനും പോയില്ല. എക്കേടോകെട്ട് തൊലഞ്ഞ് പോട്ടേന്ന് കരുതി. ഇപ്പൊ പീടീല്‍പോയപ്പൊ പനകേറ്റക്കാരന്‍ രാവുണ്ണ്യേ കണ്ടു. അവനാ പിന്നേണ്ടായതൊക്കെ പറഞ്ഞ്''.


''എന്താ ഉണ്ടായേ. ആ പിള്ളര് പെണ്ണിനെ തല്ല്യോ''.


''തല്യോന്നോ. അവളേം അവളടെ തന്ത ചാമായേം തല്ലി ഒലുമ്പീന്നാ അവന്‍ പറഞ്ഞത്. മൂന്ന് ദിവസത്തെ സമയം കൊടുത്തിരിക്ക്യാണത്രേ. അതിന്‍റെ എടേല്‍ വീടുപൊളിച്ച് എങ്കിട്ടെങ്കിലും പൊയ്ക്കോളാന്‍ എല്ലാരുംകൂടി പറഞ്ഞൂന്നാ കേട്ടത്''.


''എവടെക്ക്യാടാ അവര് പോവ്വാ''.


''അതറിയില്ല. ഇനി മേലാല്‍ അവരടെ എടേല്‍ താമസിക്കാന്‍ പറ്റില്ലാന്ന് ഒറപ്പിച്ചു പറഞ്ഞ്വോത്രേ''.


''മോളില്‍കൂടി പോണ ചൊട്ട് ആ പെണ്ണ് ഏണിവെച്ചുകേറി കൊണ്ടൂന്ന് പറഞ്ഞാ മത്യേലോ''എഴുത്തശ്ശന്‍ പറഞ്ഞു''കാലക്കേട് പെരടീല്‍ വന്നു നിക്കുമ്പൊ വേണ്ടാത്തതേ ആരക്കും തോന്നൂ''.



അദ്ധ്യായം - 119.


''വേണ്വോ. നീ വന്നിട്ട് ഒന്നുംകൂടി ചോദിച്ചിട്ടു വേണം എന്താ വേണ്ടേന്ന് തീരുമാനിക്കാന്‍ എന്നും വിചാരിച്ച് ഇരിക്ക്യായിരുന്നു''. കളപ്പുരയില്‍ എഴുത്തശ്ശനും വേണുവും മാത്രമേയുള്ളു. ഉറക്കമുണര്‍ന്ന് വേണു മുഖം കഴുകി ഉമ്മറതിണ്ടില്‍ വന്നിരുന്നതാണ്.


''എന്താ അമ്മാമേ''വേണു ചോദിച്ചു.


''നാണുനായരടെ മകള്‍ക്ക് നീ ഒരു സംബന്ധാലോചന കൊണ്ടുവന്നല്ലോ. ഇത്രദിവസൂം ആ കാര്യം ഞാന്‍ അയാളോട് പറഞ്ഞിട്ടില്ല''.


''അതെന്താ അമ്മാമ പറയാഞ്ഞത്'.


''ഞാന്‍ പറഞ്ഞില്ലേ. നീ വന്ന് ഒന്നുംകൂടി ചോദിച്ചിട്ട് ആവാന്ന് കരുതീട്ടാ'' രണ്ടാംകെട്ടുകാരന്‍റെ കാര്യം അമ്മാമയ്ക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്ന് വേണു സംശയിച്ചു.


''രാമൂന്‍റേത് രണ്ടാമത്തെ ബന്ധം ആണെന്ന് വിചാരിച്ചിട്ടാണോ''അയാള്‍ ചോദിച്ചു.


''ഏയ്,അതൊന്ന്വൊല്ല. നിന്‍റെ മനസ്സില് എന്താള്ളത് എന്നറിയാന്‍വേണ്ടി കാത്തിരുന്നതാ''.


''സരോജിനിക്ക് നല്ലത് വരണം. അതേ എനിക്കുള്ളു''.


''അത് എനിക്ക് മനസ്സിലായി. നിനക്കും നല്ലത് വരണ്ടേ. അതാ ഞാന്‍ എന്നും ആലോചിക്കാറ്''.


''എനിക്കിപ്പൊ എന്താ കുഴപ്പം''.


''ഇപ്പോ ഒരു തകരാറൂല്യാ. നാളെ മേലാല് പ്രായം ആവുമ്പൊ നിനക്കും വേണ്ടേ ഒരു തുണ''. വേണു ഒന്നും പറഞ്ഞില്ല.


''മനസ്സിലുള്ളത് തുറന്ന് പറയണം. നിനക്കവളെ ഇഷ്ടോല്ലേ''.


''സരോജിനിയെ എനിക്ക് എത്ര ഇഷ്ടൂണ്ടെന്ന് കാണിക്കാന്‍ എന്‍റെ മനസ്സ് തുറന്ന് കാട്ടാന്‍ പറ്റില്ലല്ലോ. എന്നും അവളെന്‍റെ അനിയത്ത്യാണ്''.


''വേണൂ, ഞാനൊരു സത്യം പറയട്ടെ''എഴുത്തശ്ശന്‍ പറഞ്ഞു''അവളെ നിന്നെകൊണ്ട് കെട്ടിക്കണംന്ന് ഞാന്‍ ആലോചിക്കാന്‍ തുടങ്ങീട്ട് കുറച്ചു കാലായി. ജീവിതകാലം മുഴുവന്‍ നീ ഒറ്റയ്ക്കാവില്ലേ എന്നാ എന്‍റെ ഇപ്പഴത്തെ സങ്കടം''. 


കൈ നീട്ടിയാല്‍ തൊടാവുന്ന അകലത്ത് എന്‍റെ മാലതിയുണ്ടല്ലോ എന്ന് പറയണമെന്ന് തോന്നിയെങ്കിലും എനിക്ക് നിങ്ങളൊക്കെയില്ലേ  എന്നു പറഞ്ഞ് വേണു ഒഴിഞ്ഞു. 


''അതു പറഞ്ഞാല്‍ പറ്റില്ല. നിനക്കും വേണം ഒരു ജീവിതം. ആ കുട്ട്യേ നീ കല്യാണം കഴിക്ക്''.


''വേണ്ടാ അമ്മാമേ,  ഞാന്‍ മരിക്കുണതുവരെ ഇങ്ങിനെ കഴിഞ്ഞോളാം. അതാ എനിക്കിഷ്ടം''. 


''ഒരിക്കല്‍ക്കൂടി ചോദിക്ക്യാണ്. ഞാന്‍ പറഞ്ഞതിന് നീ തയ്യാറാണോ''.


''അമ്മാമ എന്നെ നിര്‍ബ്ബന്ധിക്കണ്ടാ. എനിക്കീ ജന്മത്തില്‍ ഒരു കല്യാണം വേണ്ടാ''.


''നോക്ക് വേണൂ, ചിലതൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. അത് സാരൂല്യാ. എന്‍റെ പത്മാവതി മരിച്ചപ്പൊ വേറെ പെണ്ണുകെട്ടാന്‍ പലരും പറഞ്ഞു. ഞാനത് കേട്ടില്ല. ഇപ്പൊ അത് തെറ്റായീന്ന് തോന്നുണുണ്ട്. ഇത് ജീവിതാണ്. അത് നീ മനസ്സിലാക്കിക്കോ''.


''അതുപൊലല്ല അമ്മാമേ ഇത്, മാലതി ജീവന്‍ കളഞ്ഞത് എന്നെ കിട്ടില്ല എന്ന് ഉറപ്പായതോണ്ടാണ്. വേണംന്നുവെച്ചിട്ടല്ലെങ്കിലും എനിക്കും ഒരു വീഴ്ച്ചപറ്റി. അല്ലെങ്കില്‍ അവള്‍ മരിക്കില്യായിരുന്നു''അയാള്‍ തുടര്‍ന്നു ''സത്യത്തില്‍ മാലതി മരിച്ചപ്പൊ ഞാനും മരിക്കാന്‍ നിശ്ചയിച്ചതാ. പിന്നെ കരുതി അതല്ല ശരീന്ന്. എനിക്കു വേണ്ടീട്ടല്ലേ അവള് മരിച്ചത്. അതോണ്ട് ഈ ജന്മം അവസാനിക്കുണവരെ അവളെ ഓര്‍ത്തോണ്ട് കഴിഞ്ഞുകൂടാന്ന് കരുതി. അതാണ് ഞാന്‍ ചാവാതെ കഴിയുണ്. മനസ്സോണ്ട് ഞാന്‍ എന്നോ മരിച്ചുകഴിഞ്ഞു''.


''ഇനി എനിക്ക് ഒന്നും ചോയ്ക്കാനില്ല. ഇന്നെന്നെ ഞാന്‍ ആ നായരോട് പറയാം''വെള്ളപ്പാറകടവില്‍നിന്ന് രാജന്‍മേനോനും നാണുനായരും തിരിച്ചുവരുമ്പോഴും എഴുത്തശ്ശന്‍ ഓരോന്ന് ആലോചിച്ച് ഉമ്മറത്തെ  തിണ്ടില്‍ ഇരിപ്പാണ്, വേണു പത്രപാരായണത്തിലും.


''ഞങ്ങള് രണ്ട് വയസ്സന്മാരുംകൂടി ഇത്തിരിനേരം വര്‍ത്തമാനം പറയട്ടെ. നിങ്ങള് വാല്യേക്കാര് രണ്ടാളുംകൂടി ഇവിടെ ഇരുന്നോളിന്‍'' എഴുത്തശ്ശന്‍ നാണുനായരെകൂട്ടി നടന്നു. ചേരിന്‍ചോട്ടില്‍നിന്ന് എഴുത്തശ്ശന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം കേട്ട് ഒന്നും പറയാനാവാതെ നില്‍ക്കുകയാണ് നാണുനായര്‍.


''എന്താഹേ. ഇഷ്ടൂല്ലെങ്കില്‍ അത് വെട്ടിത്തുറന്ന് പറഞ്ഞോളിന്‍. നാളെ മേലാല് എന്‍റെ മകളെ കുഴീല്‍ ചാടിച്ചൂന്ന് പറയാന്‍ പാടില്ല''.

 

''ഇപ്പൊ സന്തോഷാണോ സങ്കടാണോ എന്‍റെ മനസ്സിലുള്ളതേന്ന് പറയാന്‍ പറ്റുണില്യാ''നാണുനായര്‍ പറഞ്ഞു''ഞാന്‍ കൂട്ടീട്ട് കൂടാത്ത കാര്യാണ് ഇത്. എന്‍റെ കണ്ണടയുംമുമ്പ് അവളെ പിടിച്ച് ഒരുത്തന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം എന്നൊരു മോഹേ ഉണ്ടായിരുന്നുള്ളു. അത് സാധിച്ചു. എന്നാലും''.


''എന്താ ഒരു എന്നാലും. തൊറന്ന് പറയിന്‍''.


''വേണ്ടാ. എന്‍റെ മനസ്സില്‍ ഉണ്ടായ ഒരു മോഹാണ്. അത് അവിടേന്നെ കെടന്നോട്ടെ''.


''വായ തുറന്ന് പറയിനേ മനുഷ്യാ. അല്ലാണ്ടെ എങ്ങിന്യാ ഞാനറിയ്യാ''. സരോജിനിയെ വേണുവിന്ന് കല്യാണം കഴിച്ച് കൊടുക്കണം എന്ന മോഹം മനസ്സിലുണ്ടായിരുന്നത് നായര്‍ കൂട്ടുകാരനെ അറിയിച്ചു.


''അതിമോഹം ആണെന്ന് തോന്നരുത്. അവന്‍ എന്‍റെ കുട്ട്യാ. അത്രയ്ക്ക് ഇഷ്ടാണ് എനിക്കവനെ''. നാണുനായര്‍ തോളിലെ തോര്‍ത്തുമുണ്ടുകൊണ്ട് കണ്ണീരൊപ്പി. എഴുത്തശ്ശന്‍ കൂട്ടുകാരന്‍റെ അടുത്തേക്ക് ചെന്നു. അയാളുടെ വലത്തുകൈ നാണുനായരുടെ തോളിലെത്തി.


''നിങ്ങള്‍ക്ക് മാത്രോല്ല സങ്കടം. എന്‍റെ മനസ്സില് എന്താന്ന് നിങ്ങക്കറിയ്യോ'' എഴുത്തശ്ശന്‍ പറഞ്ഞു''ചുട്ട് പഴുത്തിരിക്ക്യാണ് എന്‍റെ നെഞ്ഞിന്‍കൂട്''.


വേണുവിനെക്കൊണ്ട് സരോജിനിയെ കല്യാണം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതും, വേണു ഈ കല്യാണാലോചന കൊണ്ടുവന്നിട്ട് നാളേറെയായിട്ടും പറയാതിരുന്നത് ഒന്നുകൂടി ശ്രമിച്ച് അവന്‍റെ മനസ്സ് മാറ്റാമെന്ന് കരുതിയിട്ടാണെന്നും, ഒടുവില്‍ അത് ഒരിക്കലും നടക്കില്ല എന്ന് ഉറപ്പായതിനാലാണ് ഇപ്പോള്‍ പറയുന്നതെന്നും എഴുത്തശ്ശന്‍ നായരോട് പറഞ്ഞു.


''ആറുമാസം, അത്രേ ആയിട്ടുള്ളു. അതിന്‍റെടേല് അവന്‍ എനിക്കെന്‍റെ വേലായുധന്‍കുട്ട്യേക്കാളും വേണ്ടപ്പെട്ട ആളായി. സത്യം പറഞ്ഞാല്‍ അവനാ ഇപ്പൊ എന്‍റെ മകന്‍. അവനെക്കൊണ്ട് നിങ്ങടെ മകളെ കല്യാണം കഴിപ്പിച്ച് അവരടെകൂടെ കഴിഞ്ഞ്, അവര് തരുന്നതും വാങ്ങി കഴിച്ച്, ഒടുക്കം അവരുടെ കയ്യിന്ന് ഓരോതുള്ളി വെള്ളംകുടിച്ച് കണ്ണടയ്ക്കണം എന്നായിരുന്നു ഉള്ളിലെ മോഹം. അതൊക്കെ ഇല്ലാണ്ടായി''. എഴുത്തശ്ശന്‍ നിലത്തിരുന്നു. അയള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.


''കുറച്ച് കാലായിട്ട് മോളടെ കയ്യോണ്ട് ഉണ്ടാക്ക്യേത് രുച്യോടെ ഞങ്ങള് കഴിക്കുണുണ്ട്''അയാള്‍ പറഞ്ഞു''ഇനി പഴേപോലെ കഞ്ഞീം ചമ്മന്തീം ആവും''.


''അതുണ്ടാവില്ല. ഞാന്‍ ജീവനോടെ ഇരിക്കുമ്പൊ നിങ്ങക്ക് ആ ഗതികേട് വരില്ല''നാണുനായര്‍ ഉറപ്പുനല്‍കി. കയത്തംകുണ്ടില്‍ മുങ്ങിക്കുളിച്ചു വന്ന കാറ്റ് വൃദ്ധന്മാരെ തലോടി.


''ഞാന്‍ പോയി ഇത്തിരി കിടന്നോട്ടെ''നാണുനായര്‍ പോവാനൊരുങ്ങി.


''അതേ നായരേ, നിങ്ങള്  ചെന്ന് കേറ്യേതും ഇതൊന്നും ആ പെണ്‍കുട്ട്യോട് എഴുന്നള്ളിക്കരുത്. ഞാന്‍ പറഞ്ഞശേഷം മാത്രേ ഈ കാര്യം അവളോട് പറയാവൂ''എഴുത്തശ്ശന്‍ കൂട്ടുകാരനെ അറിയിച്ചു. നാണുനായര്‍ അതെ എന്ന മട്ടില്‍  തലയാട്ടി


*******************************


നാണുനായര്‍ അയാളുടെ വീട്ടിലേക്ക് പോയതിന്നുശേഷവും എഴുത്തശ്ശന്‍ ചേരിന്‍ചോട്ടില്‍തന്നെയിരുന്നു. കയത്തംകുണ്ടിന്‍റെ മുഖംമറച്ചു നില്‍ക്കുന്ന കൈതപൊന്തയുടെ ഒഴിവിലൂടെ നടന്നുവരുന്ന ചാമിയെ അയാള്‍ കണ്ടു.


''ഇവിടെ വാടാ ചാമ്യേ''എഴുത്തശ്ശന്‍ വിളിച്ചു. ചാമി അരികിലെത്തി.


''എന്താടാ നീ അവിടെ കാട്ടുണത്''എഴുത്തശ്ശന്‍ ചോദിച്ചു.


''ഏത്തം വെക്കാനുള്ള സ്ഥലം നോക്ക്യേതാ. നാളെ മറ്റന്നാളായിട്ട് ആ പണി ചെയ്യണം''എഴുത്തശ്ശന്‍ പിന്നീടൊന്നും ചോദിച്ചില്ല. അയാളുടെ മുഖത്ത് നിഴലിച്ച ദുഃഖം ചാമി ശ്രദ്ധിച്ചു.


''എന്താ ഒരുമാതിരി വല്ലാണ്ടെ ഇരിക്കുണ്''അവന്‍ ചോദിച്ചു''വയ്യായ വല്ലതൂണ്ടോ''.


''ഹേയ്, ഒന്നൂല്യാ''എന്ന് പറഞ്ഞുവെങ്കിലും ആ ശബ്ദം ഇടറിയിരുന്നു.


''കുപ്പ്വോച്ചോ, സത്യം പറയിന്‍. എന്താ സങ്ങതി''ചാമി ചോദിച്ചു''നമ്മള് തമ്മില്‍ കാണാന്‍ തുടങ്ങീട്ട് കാലം കൊറെ ആയില്ലേ''.


''എന്തിനാടാ ചാമ്യേ നീ മിനക്കെട്ട് പള്ളം ഉണ്ടാക്കുണ്. വെച്ച് വിളമ്പി തരാന്‍ ആളില്ലെങ്കില്‍ കൃഷിചെയ്ത് ഉണ്ടാക്കീട്ട് എന്താ കാര്യം''.


''അപ്പൊ നാണുമൂത്താരുടെ മകളോ''. എഴുത്തശ്ശന്‍ വിവരങ്ങള്‍ പറഞ്ഞു. ഒരിക്കലും തന്‍റെ മുതലാളി കല്യാണം കഴിക്കില്ല എന്നറിഞ്ഞതോടെ ചാമി വിഷണ്ണനായി.


''ഞാന്‍ ഒന്ന് പറഞ്ഞ് നോക്കട്ടെ. ചിലപ്പൊ ഞാന്‍ പറഞ്ഞാല്‍ മുതലാളി കേട്ടാലോ''.


''ഒന്നും വേണ്ടാടാ ചാമ്യേ. നമ്മളെല്ലാരുംകൂടി പറഞ്ഞ് അവന്‍റെ മനസ്സ് വിഷമിപ്പിക്കണ്ടാ''.


''കയത്തിന്‍റെ വടക്ക് പുറത്ത് ഏത്തക്കൊട്ട മുങ്ങാന്‍ ഒരുകുഴി എടുക്കാന്‍ തുടങ്ങീട്ടുണ്ട്. അത് ഞാന്‍ തട്ടിമൂടീട്ട് വരട്ടെ''. ചാമി കൈക്കോട്ടെടുത്തു.


അദ്ധ്യായം - 120.


കൊയ്ത്ത് തുടങ്ങിയശേഷം എഴുത്തശ്ശനും ചാമിയും കളപ്പുരയില്‍ ഇരിക്കാറേ ഇല്ല.


''അവന്‍റെ മുഖം കാണുമ്പോള്‍ എനിക്ക് സങ്കടംവരും. അതോണ്ടാ ഞാന്‍ കഴിവതും കളപ്പുരേല് ഇരിക്കാത്തത്''എഴുത്തശ്ശന്‍ ചാമിയോട് തന്‍റെ മനസ്സിലുള്ളത് പറഞ്ഞു. 


കാലത്തെ ഭക്ഷണം കഴിച്ച് ഇരുവരും പാടത്തേക്ക് പോയിരുന്നു. പത്രം നോക്കിക്കഴിഞ്ഞ വേണു എന്താ ചെയ്യേണ്ടത് എന്ന ആലോചനയിലായി. അമ്മാമ ചിലപ്പോള്‍ നാണുമാമടെ വീട്ടിലുണ്ടാവും. അവിടെ ചെന്നാല്‍ നാട്ടുവിശേഷങ്ങള്‍ കേള്‍ക്കാം. ഒരുപക്ഷെ അമ്മാമ വീടുപണി നടക്കുന്ന സ്ഥലത്ത് ചെന്നിട്ടുണ്ടെങ്കിലോ? എങ്കില്‍ കുറെനേരം വീടുപണി നോക്കി നില്‍ക്കാം. ഗെയിറ്റ് ചാരിവെച്ച് വേണു ഇറങ്ങി. നാണുനായരുടെ വീടിന്‍റെ വേലിക്കല്‍ എത്തിയപ്പോള്‍ സരോജിനി തോട്ടികൊണ്ട് മുരിങ്ങയില്‍നിന്ന് ഇല വലിക്കാന്‍ ശ്രമിക്കുന്നതുകണ്ടു.


''അമ്മാമ വന്നിട്ടുണ്ടോ''അയാള്‍ ചോദിച്ചു.


''ഇല്ല''.


''നാണുമാമ്യോ''.


''അച്ഛന്‍ രാവുത്തരുടെകൂടെ വീടുപണി നോക്കാന്‍ പോയി''. വേണു പോവാനൊരുങ്ങി. നാലടിവെച്ചുകഴിഞ്ഞപ്പോഴാണ് സരോജിനിയെ മുരിങ്ങയില വലിക്കാന്‍ സഹായിക്കണമെന്ന് തോന്നിയത്. അതോടെ തിരിച്ചുപോന്നു.


''എന്തിനാ മുരിങ്ങടെല''.


''അത് പരുപ്പുംകൂട്ടി കൂട്ടാന്‍ വെക്കാന്ന് നിരീച്ചു. തോട്ടി നീളം പോരാ. എത്തുണില്ല''.


''ശരി. തോട്ടി ഇങ്കിട്ട് തരൂ. ഞാന്‍ നോക്കട്ടെ''. മുരിങ്ങയുടെ കൊമ്പുകള്‍ കൊഴുക്കനെ മുകളിലേക്ക് പോയിരിക്കുകയാണ്. വേണുവിനും അത് എത്തില്ല.


''അമ്മാമടെ അടുത്ത് കോണിയുണ്ടോന്ന് ചോദിക്കട്ടെ. അതില്‍ കേറി നിന്നാല്‍ എത്തും''.


''മൂപ്പര് ഇന്നാള് ഒരു മുളടെ കമ്പ് കൊണ്ടുവന്നു. അത് വെച്ചുകേറീട്ടാണ് ഇടിച്ചക്ക ഇട്ടുതന്നത്. അത് പിന്നാലെ കിടക്കുണുണ്ട്''.


''എന്നാ അതിങ്കിട്ട് എടുക്കു''.


വീടിന്‍റെ പുറകുവശത്തുനിന്ന് സരോജിനി മുളങ്കമ്പ് എടുത്തുകൊണ്ടു വന്നു. എട്ടുപത്തടി നീളത്തില്‍ നല്ല വണ്ണമുള്ള ഒരു മുളക്കഷ്ണം. അതിന്‍റെ മുള്ള് ആഞ്ഞെടുക്കുമ്പോള്‍ എട്ടിഞ്ചോളം നീളത്തിലുള്ള കുറ്റികള്‍ ബാക്കി വെച്ചിട്ടുണ്ട്. കിണര്‍ കുഴിക്കുമ്പോള്‍ ഇത്തരത്തിലുള്ള മുളങ്കമ്പ് വെച്ചാണ് കിണറില്‍ ഇറങ്ങുക. അമ്മാമ ചിലപ്പോ അവിടുന്ന് കൊണ്ടുവന്നതാവും.


''അമ്മാമ ഇതില്‍ കേറീട്ടാണോ ചക്ക പൊട്ടിച്ചത്''വേണു ചോദിച്ചു.


''അതെ. മൂപ്പര് മിനുട്ടുവെച്ച് ഇതില്‍ കേറി ചക്കീട്ടു''. എന്നാല്‍ അതൊന്ന് പരീക്ഷിക്കണമെന്ന് വേണു ഉറപ്പിച്ചു. സരോജിനി മുരിങ്ങയുടെ തടിയില്‍ മുളക്കഷ്ണം ചാരിവെച്ചു. വേണു മുണ്ട് മാടികുത്തി കയറിതുടങ്ങി. അത്ര വലിയ പ്രയാസമൊന്നുമില്ല കയറുവാന്‍.


''വേണ്വോട്ടാ സൂക്ഷിച്ച് കേറണേ''സരോജിനി പറഞ്ഞു.


''പേടിക്കണ്ടാ. ഞാന്‍ മുരിങ്ങടെ തടീല്‍ പിടിച്ചിട്ടുണ്ട്'' വേണു പറഞ്ഞു ''ഇനി ആ തോട്ടി ഇങ്കിട്ട് തരൂ''. സരോജിനി വേണുവിന്ന് തോട്ടി കൈമാറി. അയാള്‍ പതുക്കെ തോട്ടി ഉയര്‍ത്തിയിട്ട് മുകളിലേക്ക് നോക്കി. ഇപ്പോള്‍ മുരിങ്ങയിലകള്‍ ആകാശത്തിന്‍റെ കവിളില്‍ തലോടുന്നത് കാണാം. താഴെ വീഴുന്ന ചില്ലക്കമ്പുകളില്‍നിന്നും മുരിങ്ങയിലക്കൊത്തുകള്‍ സരോജിനി പൊട്ടിച്ചെടുത്തു.


''മതി വേണ്വോട്ടാ''സരോജിനി പറഞ്ഞു''കൂട്ടാന് ഇതൊക്കെ ധാരാളം മതി''.


''ആ കാണുന്ന കുനുന്ത് കൂടി പൊട്ടിക്കാം''. വേണു തോട്ടി ആ കൊമ്പില്‍ കൊരുത്ത് ഒറ്റവലി. കൊമ്പ് താഴെവെച്ച് ഒടിഞ്ഞു കീഴോട്ട് പതിച്ചു. ആ പരിഭ്രമത്തില്‍ വേണു നിന്ന നില്‍പ്പില്‍ ഒന്നിളകി. മുളങ്കമ്പ് ചെരിഞ്ഞു. അതോടൊപ്പം വേണുവും നിലംപതിച്ചു.


''അയ്യോ വേണ്വോട്ടാ''സരോജിനി നിലവിളിച്ചു. അവള്‍ വേണുവിന്‍റെ അടുത്തേക്ക് ഓടിച്ചെന്ന് അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.


''പേടിക്കണ്ടാ. ഞാന്‍ എണീറ്റോളാം''. കൈകള്‍ നിലത്ത് ഊന്നി അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വലത്തേകാല്‍ അനങ്ങുന്നില്ല. പണ്ട് മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഒടിഞ്ഞകാലാണ്. വല്ലാത്ത വേദന തോന്നുന്നു.


''ഇത്തിരി വെള്ളം തരൂ''അയാള്‍ പറഞ്ഞു. സരോജിനി കൊണ്ടുവന്ന വെള്ളം ഒറ്റവലിക്കയാള്‍ കുടിച്ചു തീര്‍ത്തു.


''വേണ്വോട്ടന്ന് എണീക്കാന്‍ വയ്യേ''സരോജിനി കരയുമെന്ന മട്ടിലാണ്.


''കാലിന് നല്ല വേദന''അയാള്‍ നിരങ്ങിചെന്ന് മുരിങ്ങത്തടിയില്‍ ചാരി ഇരുന്നു.


''എന്താ ചെയ്യണ്ട്''സരോജിനി ചോദിച്ചു.


''ആരേങ്കിലും വിളിയ്ക്കൂ''. സരോജിനി കരഞ്ഞുംകൊണ്ട് ഓടിപ്പോയി. ചാമിയാണ് ആദ്യം എത്തിയത്. പുറകെ എഴുത്തശ്ശനും നാണുനായരും രാവുത്തരും. ഒടുവിലായി സരോജിനിയും പണിക്കാരും.


''മുതലാളി, എന്തേ പറ്റ്യേത്''ചാമിയുടെ ശബ്ദം പതറിയിരുന്നു.


''മുരിങ്ങയില പൊട്ടിക്കുമ്പൊ കൊമ്പ് അട്യോടെ പൊട്ടി. പിടുത്തം വിട്ട് മുളടെ ഒപ്പം വീണു. കാലനക്കാന്‍ വയ്യാ''.


''കുപ്പായത്തില്‍ ചോര ആയിരിക്കുണു''. വേണു നോക്കുമ്പോള്‍ ഷര്‍ട്ട് ചോരയില്‍ മുങ്ങിയിട്ടുണ്ട്.


''ആ കുപ്പായം വലിച്ച് ഊരടാ''എഴുത്തശ്ശന്‍ ചാമിയോട് പറഞ്ഞു.


''വരിപ്പള്ളേല് ചക്കപൊളിയുണപോലെ പൊളിഞ്ഞിട്ടുണ്ട്''ഷര്‍ട്ട് ഊരി നോക്കിയിട്ട് ചാമി പറഞ്ഞു. എഴുത്തശ്ശന്‍ മുറിവ് പരിശോധിച്ചു.


''കമ്മ്യൂണിസ്റ്റ് ചെടിടെ ഇല പിഴിഞ്ഞ് ചാറ് ഒറ്റിയ്ക്ക്. മുറിവ് കരിയും'' അയാള്‍ നിര്‍ദ്ദേശിച്ചു.


''അത് വേണ്ടാ. നല്ല നീറലുണ്ടാവും''നാണുനായര്‍ ഇടപെട്ടു''കളപ്പുരടെ കഴിക്കോലില് മുളമ്പിലാശീണ്ടാവും.  മുറീല് അത് പറ്റിച്ചാ മതി. ചോര നിക്കും''. പണിക്കാരി പെണ്ണുങ്ങള്‍ മുളമ്പിലാശി തിരഞ്ഞുപോയി.


''എന്തിനേ വേണൂ നീ ഈ വേണ്ടാത്ത പണിക്ക് പോയത്''എഴുത്തശ്ശന്‍ ചോദിച്ചു.


''അവന്യേല്ല കുറ്റം പറയണ്ടത്, ഈ കുരുത്തംകെട്ടോളെ വേണം പറയാന്‍. മിണ്ടാണ്ടെ പോണ അവനെ വിളിച്ച് മുരിങ്ങ്യേല്‍ കേറ്റേണ്ട വല്ല ആവശ്യൂണ്ടോ ഇവള്‍ക്ക്'' നാണുനായര്‍ കുറ്റം മകളുടെ മേല്‍ കെട്ടിവെക്കാന്‍ ഒരു ശ്രമം നടത്തി.


''എന്തിനാ നാണുമാമേ ആ കുട്ട്യേ കുറ്റം പറയുണത്. അവള്‍ എന്നോട് പറഞ്ഞിട്ടൊന്ന്വല്ല ഞാന്‍ മുരിങ്ങയില വലിക്കാന്‍ കേറ്യേത്''.


''എന്തിനും ഏതിനും അച്ഛന് എന്നെ കുറ്റം പറയാനല്ലേ അറിയൂ''എന്നു പറഞ്ഞ് സരോജിനി കണ്ണീരൊപ്പി.


''വേണ്വോ, മെല്ലെ എണീക്ക്. നമുക്ക് കളപ്പുരേലിക്ക് പോവാം''കൈനീട്ടി വേണുവിനെ പിടിക്കാനാഞ്ഞ് എഴുത്തശ്ശന്‍ പറഞ്ഞു.


''അമ്മാമേ, എനിക്ക് എണീക്കാന്‍ വയ്യാ. കാലിന് എന്തോ പറ്റീട്ടുണ്ട്''. കാര്യത്തിന്‍റെ ഗൌരവം അപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലാവുന്നത്.


''പത്മിനിയമ്മ കെട്ടാല്‍ ഒന്നും പറയില്ല''നാണുനായര്‍ ആദ്യമേ പറഞ്ഞു.


''അതല്ലല്ലോ ഇപ്പൊ പ്രധാനം. നമുക്ക് എന്തെങ്കിലും ചികിത്സ നോക്കണ്ടേ''  എഴുത്തശ്ശന്‍ ചോദിച്ചു.


''ഞാന്‍ വേഗംചെന്ന് കാറ് വിളിച്ചിട്ടുവരാം. പാലക്കാട്ടെ ഏതെങ്കിലും നല്ല ഒരുഡോക്ടറടെ അടുത്ത് കൊണ്ടുപോയി കാണിക്കണം'' മക്കുരാവുത്തര്‍ സൈക്കിളില്‍ കൈവെച്ചു.


''അതൊന്നും വേണ്ടാഹേ''നാണുനായര്‍ പറഞ്ഞു''മുട്ടികുളങ്ങര എണ്ണ വാങ്ങി തോരെതോരെ പുരട്ട്യാ മതി. ഉളുക്കിനും ഒടിവിനും അതില്‍ കവിഞ്ഞ് വേറൊന്നൂല്യാ''.


''മിണ്ടാണ്ടിരിക്കിന്‍. ആദ്യം അവനെ കുളപ്പുരേലിക്ക് കൊണ്ടുപോവാം'' എഴുത്തശ്ശന്‍ പറഞ്ഞതോടെ അതിനായി അടുത്ത ശ്രമം. ചാമിയും മക്കു രാവുത്തരും വേണുവിന്‍റെ രണ്ടുവശത്തുംപിടിച്ചു. ഒറ്റക്കാലില്‍ വേണു കളപ്പുരയിലേക്ക് അടിവെച്ച് നീങ്ങി. ഉമ്മറത്തിണ്ടില്‍ ഒരുതുണി വിരിച്ച് വേണുവിനെ കിടത്തി.


''എനിക്ക് മുമ്പന്നെ തോന്ന്യേ ഒരുകാര്യം പറയട്ടെ''നാണുനായര്‍ പറഞ്ഞു ''കളപ്പുരടെ മുമ്പില് ആല കെട്ട്യേത് ഒട്ടും ശര്യായില്ല. പുരടെ മുഖം മറഞ്ഞ് വല്ലതും കെട്ടാന്‍ പാട്വോ. സ്ഥാനം നോക്കാണ്ടെ ഓരോന്ന് കെട്ടീണ്ടാക്ക്യാല്‍  ഇത് മാതിരി കെടുതല പറ്റും''.


''ഇതൊക്കെ കേള്‍ക്കുമ്പൊ എനിക്ക് ദേഷ്യം വരുണുണ്ട്. എത്ര കൊല്ലായി ആല അവിടെ ഉണ്ടായിട്ട്. മരക്കൊമ്പ് പൊട്ടി വേണു വീണതും അതും കൂടി നിങ്ങള് കൂട്ടികെട്ടണ്ടാ''എഴുത്തശ്ശന്‍ കൂട്ടുകാരനെ ശാസിച്ചു. ഇനി എന്താ വേണ്ടത് എന്നയാള്‍ വേണുവിനോട്  ചോദിച്ചു.


''മേനോനെ വിവരം അറിയിക്കണം. ഇന്യേന്താ വേണ്ടത് എന്ന് അദ്ദേഹം നിശ്ചയിക്കട്ടെ''വേണു പറഞ്ഞു.


''മൂപ്പര് ഇപ്പൊ എവിട്യാ ഉണ്ടാവ്വാ''രാവുത്തര്‍ ചോദിച്ചു.


''എവിടേം പോയില്ലെങ്കില്‍ വീട്ടിലുണ്ടാവും. കണ്ടാല്‍ കാര്യം പറയിന്‍'' എഴുത്തശ്ശന്‍ ഏല്‍പ്പിച്ചു. മക്കുരാവുത്തര്‍ സൈക്കിളില്‍ കയറി.


''കിട്ടുണ്ണിമാഷടടുത്ത് വിവരം പറയണോ''നാണുനായര്‍ ചോദിച്ചു.


''എന്തിനാ വെറുതെ''വേണു ചോദിച്ചെങ്കിലും എഴുത്തശ്ശന്‍ സമ്മതിച്ചില്ല. വിവരം അറിയിക്കാന്‍ ചാമി ഓടി. വെളുത്ത മുളമ്പിലാശി പറ്റിച്ചതോടെ ചോര ഒഴുകുന്നത് നിന്നു. പണിക്കാരികള്‍ പാടത്തേക്ക് മടങ്ങി.


''കുട്ട്യേ, ഇത്തിരി കുടിക്കാനുണ്ടാക്ക്''എഴുത്തശ്ശന്‍ സരോജിനിയോട് പറഞ്ഞു. അവള്‍ കണ്ണുതുടച്ച് അകത്തേക്ക് നടന്നു. ചെറുചൂടില്‍ കാപ്പി ഊതി കുടിച്ചപ്പോള്‍ വേണുവിന്ന് അല്‍പ്പം സുഖംതോന്നി.


''കിട്ടുണ്ണി മാഷടെ വീട് പുറത്തുന്ന് പൂട്ടീട്ടുണ്ട്. അവര് എങ്ങിട്ടെങ്കിലും പോയിട്ടുണ്ടാവും''ചാമി തിരിച്ചെത്തി വിവരം അറിയിച്ചു. വെള്ളപ്പാറ കടവില്‍ കാര്‍ നിന്നതും മേനോനും സ്വാമിനാഥനും ഇറങ്ങി. രണ്ടുപേരും കളപ്പുരയിലേക്ക് കുതിച്ചു,


''എന്തു പറ്റി''മേനോന്‍ വേണുവിന്‍റെ കയ്യില്‍ പിടിച്ചു.


''സംസാരിച്ചുനിന്ന് വൈകിക്കണ്ടാ. വേഗം ആസ്പത്രിയിലേക്ക് പോണം'' സ്വാമിനാഥന്‍ ധൃതികൂട്ടി.


''നടത്തിക്കൊണ്ടുപോണ്ടാ''ചാമി പറഞ്ഞു''നമുക്കൊരു കമ്പിളിതൂക്ക് ഉണ്ടാക്കി അതില്‍ കിടത്തിക്കൊണ്ട് പോവാം''. അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുമ്പോഴേക്കും രാവുത്തരും എത്തി.


''അമ്മാമ ബുദ്ധിമുട്ടണ്ടാ''മേനോന്‍ പറഞ്ഞു''ഞാനും സ്വാമിനാഥനും കൂടെ പോവാം. സഹായത്തിന് ചാമീം  രാവുത്തരും വന്നോട്ടേ''. വേണുവിനെ കയറ്റി കാര്‍ നീങ്ങി. അത് മറയുന്നതുവരെ എല്ലാവരും നോക്കിനിന്നു.


***********************


വൈകുന്നേരം ആവുമ്പോഴേക്ക് വേണുവിനേയുംകൊണ്ട് പോയവര്‍ ആസ്പത്രിയില്‍നിന്ന് തിരിച്ചെത്തി. കാലില്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്. മുറിവില്‍ പറ്റിച്ച മുളമ്പിലാശി കളഞ്ഞ് ഡ്രസ്സ് ചെയ്തിരിക്കുന്നു.


''കുറച്ചുദിവസത്തേക്ക് കാലനക്കാന്‍ പാടില്ല''മേനോന്‍ പറഞ്ഞു''റെസ്റ്റ് കൂടിയേ കഴിയൂ''.


''ഭഗവാന്‍ സഹയിച്ചിട്ട് ഇത്ര്യേല്ലേ വന്നുള്ളു''എഴുത്തശ്ശന്‍ പറഞ്ഞു''ഒരു ദിക്കില് അനങ്ങാതെ അവന്‍ കിടന്നോട്ടെ. നോക്കണ്ടകാര്യം ഞങ്ങളായി''.


''ഇനി ഞാന്‍ പോണൂ''കുറെനേരം ഇരുന്നശേഷം സ്വാമിനാഥന്‍ എഴുന്നേറ്റു.


''ഏതായാലും ഇത്രനേരം ആയില്യേ. അമ്പലത്തില്‍ചെന്ന് വിളക്ക് കണ്ടിട്ട് പോയാ പോരേ''നാണുനായര്‍ അയാളോട് ചോദിച്ചു.


''ഞാനും വരുണുണ്ട്''എഴുത്തശ്ശന്‍ പറഞ്ഞു''വേണൂന് അധികോന്നും പറ്റണ്ടിരിക്കാന്‍ ഞാന്‍ അയ്യപ്പന് പത്തുറുപ്പിക നേര്‍ന്നിട്ടുണ്ട്. അത് നടക്കല് വെക്കണം''. മൂന്നുപേരും പോയതോടെ വേണുവിന്‍റെ അടുത്ത് മേനോന്‍ മാത്രമായി. ചാമി കറ്റമെതിക്കുന്നവരുടെ അടുത്താണ്.


''വേണൂ. ആറാഴ്ച അനങ്ങാതെ കിടപ്പല്ലേ. പത്മിനിയമ്മടെ അടുത്തേക്ക് പോവണോ''മേനോന്‍ ചോദിച്ചു.


''എന്തിനാ അവര്യൊക്കെ ബുദ്ധിമുട്ടിക്കുണത്. വിവരം അറിയിച്ചാ പോരേ''.


''എന്നാല്‍ ഞാന്‍ വക്കീലിന്ന് ഫോണ്‍ചെയ്ത് വിവരംപറയാം. വേണൂന്ന് ഭേദാവുന്നതുവരെ ഞാന്‍ കൂടെ ഉണ്ടാവും. മകരവിളക്കിന്ന് പോണോന്ന് ആലോചിച്ചതാണ്. ആ പരിപാടി വേണ്ടാന്നുവെച്ചു''. ദീപാരാധന തൊഴാന്‍ പോയവര്‍ കുറച്ചുകഴിഞ്ഞതും തിരിച്ചെത്തി.


''ഞാന്‍ വീട്ടില്‍ചെന്ന് തുണിയൊക്കെ മാറ്റിയിട്ട് വേഗം വരാം''മേനോന്‍ എഴുന്നേറ്റു. അയാള്‍ സ്വാമിനാഥന്‍റെ കൂടെ കാറില്‍ പോയി. മുറ്റത്ത് ചാമി പതമ്പളക്കാന്‍ തുടങ്ങി. അളന്ന നെല്ല് പെണ്ണുങ്ങള്‍ അകത്ത് കൊണ്ടുചെന്ന് ഇടുന്നതും നോക്കി എഴുത്തശ്ശന്‍ നിന്നു.


Comments