Wednesday, July 14, 2010

നോവല്‍ - അദ്ധ്യായം - 81 .

ഒരു ഡപ്പി നിറയെ മൂക്കുപ്പൊടി വാങ്ങി ഒരു നുള്ളെടുത്ത് വലിച്ച് രാജന്‍ മേനോന്‍ റോഡിലേക്ക് ഇറങ്ങി. ഇടയ്ക്ക് പൊടി
വലിക്കണം. എങ്കിലേ ഒരു ഉന്മേഷം കിട്ടു. വാച്ചില്‍ നോക്കി. സമയം ഒമ്പത് മണി. വേഗം അമ്പലത്തിലെത്തണം. വൃശ്ചികം 
ഒന്നിന്ന് അവിടെ പുനഃ പ്രതിഷ്ഠ നടക്കുകയാണ്. അതിന്ന് മുമ്പ് നൂറ് കൂട്ടം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. കമ്മിറ്റിക്കാര്‍
എത്തി കഴിഞ്ഞിരിക്കും. നടപ്പിന്ന് വേഗത കൂട്ടി.

വെള്ളപ്പാറ കടവിലേക്കുള്ള പഞ്ചായത്ത് പാത തിരിയുന്ന ഇടത്ത് എത്തിയപ്പോള്‍ പുറകില്‍ ബുള്ളറ്റിന്‍റെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ രാധാകൃഷ്ണന്‍.

' ഞാന്‍ അങ്കിളിനെ അന്വേഷിച്ച് ഇറങ്ങിയതാണ് ' അവന്‍ പറഞ്ഞു.

' എന്താ കുട്ടാ വിശേഷിച്ച് ' മേനോന്‍ ചോദിച്ചു.

' എങ്ങിനേയാ പറയേണ്ടത് എന്ന് എനിക്കറിയില്ല ' അവന്‍ പറഞ്ഞു ' അച്ഛന്ന് നല്ല സുഖമില്ല '.

' എന്താ അസുഖം '.

' ഒന്നും തോന്നരുത് അങ്കിള്‍. അച്ഛന്ന് ശരീരത്തിന്നല്ല, മനസ്സിന്നാണ് തകരാറ് '.

' എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ '.

' ഇല്ല. എനിക്ക് ഒരു സംശയം തോന്നുന്നതാണ്. ഇതൊക്കെ ആരോടെങ്കിലും പറയാന്‍ ഒക്ക്വോ. എന്താ വേണ്ടതെന്ന്
അങ്കിളിനോട് ചോദിക്കാന്‍ വന്നതാ '.

രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വിവരിച്ചു. മുത്തശ്ശനെ തനിച്ചാക്കി വീട് വിട്ട് ഇറങ്ങിയ മുതല്‍ക്ക് അച്ഛന്‍റെ മുഖത്ത് ഒരു തെളിച്ചം
ഉള്ളതായി കണ്ടിട്ടില്ല. തിരിച്ച് വീട്ടിലെത്തിയ ശേഷം ആരോടും വര്‍ത്തമാനമില്ല. എപ്പോഴെങ്കിലും മില്ലില്‍ ചെന്ന് തല കാട്ടി തിരിച്ച് പോവും. സദാ സമയം ഒറ്റയ്ക്ക് റൂമില്‍ എന്തെങ്കിലും ആലോചിച്ച് ഇരിക്കുന്നത് കാണാം. വല്ലതും  ചോദിച്ചാല്‍ 
' ഒന്നൂല്യാ 'എന്ന് ഒറ്റ വാക്കിലൊരു മറുപടി പറയും. ആദ്യം ഞാനും അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ ഇപ്പോള്‍
എന്തെങ്കിലും ചെയ്തേ പറ്റു എന്ന സ്ഥിതിയായി '.

' പ്രകടമായ തകരാറ് വല്ലതും കാണാനുണ്ടോ '.

' ഉവ്വ്. ഇടയ്ക്ക് കയ്യും കലാശവും കാട്ടി ആരോടോ സംസാരിക്കുന്നത് കാണാം. ' അച്ഛന്‍ ആരോടാ സംസാരിക്കുന്നത് ' എന്ന് ചോദിച്ചാല്‍ പിന്നെ കുറെ നേരം മിണ്ടില്ല. അത് കഴിഞ്ഞാല്‍ വീണ്ടും പഴയ പോലെ തുടങ്ങും '.

' അതിന്‍റെ അര്‍ത്ഥം അല്‍പ്പം ചില തകരാറ് ഉണ്ട് എന്നാണ്. ഇതല്ലാതെ വേറെ ഒന്നും കാണാനില്ലല്ലോ '.

' ഇന്ന് കുടിക്കാന്‍ കൊടുത്ത ചായ ബെഡ്ഡില്‍ ഒഴിച്ചു വെച്ചിരിക്കുന്നു. ' എന്താ കാട്ട്യേത് 'എന്ന് അമ്മ ചോദിച്ചപ്പോള്‍ 'കാറ്റ്
തട്ടി തണുക്കാന്‍ ചെയ്തതാണെന്ന് പറഞ്ഞു '.

' കുട്ടാ. എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം. ഒട്ടും മടി പാടില്ല '.

' അങ്കിള്‍ ഒരു ഉപകാരം ചെയ്യണം. അച്ഛനെ ഡോക്ടറെ കാണിക്കാന്‍ ഒന്ന് എന്‍റെ കൂടെ വരണം '.

' എനിക്ക് വരാന്‍ ഒട്ടും വിരോധം ഇല്ല. എന്നാലും വേണ്ടപ്പെട്ട ആരേയെങ്കിലും വിളിക്കണ്ടേ '.

' വേണ്ടപ്പെട്ടവര്‍ എന്ന് പറയാന്‍ എന്‍റെ അമ്മാമന്മാരേ ഉള്ളു. അവര് തീരെ വേണ്ടാ. നല്ല കാലത്ത് തന്നെ അവറ്റകള്‍ക്ക് അച്ഛനെ പുച്ഛമാണ് '.

' പെങ്ങളെ അറിയിച്ചോ '.

' ഇല്ല. വല്ല മരുന്നും കഴിച്ച് പെട്ടെന്ന് രോഗം മാറ്റിയാലും ഈ സുഖക്കേട് വന്നൂ എന്നറിഞ്ഞാല്‍ പിന്നീട് ആ രീതിയിലേ
അവളുടെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കാണൂ '.

' അമ്മ എന്താ പറയുന്നത് '.

' ആദ്യമൊക്കെ അച്ഛന്‍ വെറുതെ കാട്ടി കൂട്ടുന്നതാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ മുത്തശ്ശന്‍ മന്ത്രവാദം ചെയ്തിട്ടാണ് രോഗം
വന്നത് എന്നായി. മേലാല്‍ എന്തെങ്കിലും പറഞ്ഞാല്‍ ആട്ടി വെളിയിലാക്കും എന്ന് ഞാന്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് '.

' അച്ഛന്‍റെ കൂട്ടുകാര്‍ '.

' അച്ഛന്‍റെ ഉറ്റ സുഹൃത്ത് സുകുമാരന്‍റെ അച്ഛനാണ്. പക്ഷെ തല്‍ക്കാലം അവരെയൊന്നും ഈ കാര്യം അറിയിക്കരുത് എന്നാണ്
വിചാരിക്കുന്നത്. അവരത് കൊട്ടിപ്പാടി നടന്ന് മാനക്കേട് ആവണ്ടല്ലോ. പരിചയപ്പെട്ട മുതല്‍ക്ക് അങ്കിളിനെ നല്ലത് മാത്രം പറഞ്ഞു
തരുന്ന ഒരു രക്ഷിതാവ് ആയിട്ടാണ് ഞാന്‍ കാണുന്നത്. അങ്കിള്‍ വരുന്നതാ എനിക്കിഷ്ടം. '.

' ശരി. ഞാന്‍ വരാം. എപ്പോഴാ പോവേണ്ടത് '.

' ഇന്ന് വൈകുന്നേരത്തേക്ക് ബുക്ക് ചെയ്യാം. അങ്കിള്‍ മൂന്ന് മണിയാവുമ്പോഴേക്കും വീട്ടില്‍ എത്തിയാല്‍ മതി '.

രാജന്‍ മേനോന്‍ സമ്മതിച്ചു. രാധാകൃഷ്ണന്‍ തിരിച്ചു പോയി. അമ്പലത്തിലേക്ക് നടക്കുമ്പോള്‍ ഈ കാര്യം മാത്രമായിരുന്നു മനസ്സില്‍. തന്‍റെ സങ്കടങ്ങള്‍ തുറന്ന് പറയാന്‍ വേലായുധന്‍ കുട്ടിക്ക് ആരും ഇല്ലാതായി. അതു കൊണ്ട് തന്നെ കടുത്ത കുറ്റ
ബോധം മനസ്സില്‍ സൂക്ഷിച്ചു. ഒടുവില്‍ അത് കടുത്ത വിഷാദരോഗത്തിലേക്ക് എത്തിച്ചിരിക്കുന്നു.

കുപ്പന്‍കുട്ടി എഴുത്തശ്ശനോട് വസ്തുതകള്‍ പറഞ്ഞ് ഇരുകൂട്ടരേയും രമ്യതയില്‍ എത്തിക്കണ്ടേ എന്ന തോന്നല്‍ മനസ്സില്‍ ഉദിച്ചു.
അതോടൊപ്പം മാധവിയുടെ മനോഭാവത്തെ കുറിച്ച് രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകളും ഓര്‍മ്മയിലെത്തി. പ്രശ്നം പരിഹരിക്കാന്‍
ശ്രമിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമായാലോ എന്ന സംശയം ഉടലെടുത്തു. എന്ത് ചെയ്യണം എന്നറിയാതെ ധര്‍മ്മ സങ്കടത്തിലായി അയാള്‍.

വെള്ളപ്പാറ കടവ് കടന്ന് മേനോന്‍ പുഴയിലിറങ്ങി. തണുത്ത വെള്ളത്തില്‍ കയ്യും കാലും മുഖവും കഴുകി. പടിഞ്ഞാറോട്ട് തിരിഞ്ഞ് ' ഭഗവാനേ, നല്ലത് വരുത്തണേ ' എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

*****************************************

' നാളെ പുലര്‍ച്ചെ എനിക്ക് എറണാകുളം വരെ ഒന്ന് പോവാനുണ്ട് ' അത്താഴം കഴിഞ്ഞ ശേഷം ഉമ്മറത്ത് ഇരിക്കുമ്പോള്‍ കിട്ടുണ്ണി പറഞ്ഞു.

' അപ്പൊ ഉച്ചക്ക് ഉണ്ണാനുണ്ടാവില്ലാ '.

' സന്ധ്യ ആവുമ്പോഴേക്കെ എത്തു '.

' അത് നന്നായി. നാളെ ശനിയാഴ്ച അയ്യപ്പന്‍റെ ആഴ്ചയാണ്. എനിക്ക് രാവിലെ അയ്യപ്പന്‍ കാവില്‍ ചെന്ന് തൊഴണം. അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ പ്രതിഷ്ഠ ചടങ്ങുകളാണത്രേ. അപ്പോള്‍ തിരക്കാവും. നിങ്ങള് പോവുണൂച്ചാല്‍ ചോറ് വെക്കുന്ന
പണി ഇത്തിരി വൈകി ചെയ്താലും മതിയല്ലോ '.

' എവിടേക്ക് പോണൂന്നാ പറഞ്ഞത് '.

' അയ്യപ്പന്‍ കാവിലേക്ക് '.

' വേണ്ടാ ' കിട്ടുണ്ണിയുടെ മറുപടി പെട്ടെന്നായിരുന്നു.

' അതെന്താ '.

' എനിക്ക് ഇഷ്ടമല്ല. അതന്നേ '.

' നിങ്ങള്‍ക്ക് ഇഷ്ടം ഇല്ലാച്ചാല്‍ നിങ്ങള് പോണ്ടാ. എനിക്ക് എന്തായാലും തൊഴുകണം '.

' പാടില്യാന്നല്ലേ പറഞ്ഞത് '.

' ഇക്കണ്ട കാലം മുഴുവന്‍ നിങ്ങള് പറഞ്ഞത് അനുസരിച്ചിട്ടേയുള്ളു. എന്‍റെ മനസ്സില്‍ എന്താണ് എന്ന് നിങ്ങള് ഇന്നേവരെ
നോക്കീട്ടില്ല '.

' ഇനിയുള്ള കാലത്തും  അത് പോലെ തന്നെ മതി '.

' അത് പറ്റില്ല. എനിക്കും ചില മോഹങ്ങളൊക്കെയുണ്ട്. കൂട്ടിലിട്ട കിളിയൊന്നുമല്ലല്ലോ ഞാന്‍ '.

' ആണിന്‍റെ കൂടെ കഴിയുമ്പോള്‍ അങ്ങിനെ കഴിയണ്ടി വരും '.

' ഈ കാര്യത്തില്‍ എന്നെ നിര്‍ബന്ധിക്കണ്ടാ. അവിടെ ചെന്ന് തൊഴുത് നീരാഞ്ജനം കഴിപ്പിക്കാന്ന് ഞാന്‍ നേര്‍ന്നതാണ് '.

' വഴിപാടിന്‍റെ പണം ആരുടേയെങ്കിലും കയ്യില്‍ കൊടുത്തയച്ചോളൂ. ഞാന്‍ വിരോധം പറയില്ല. പക്ഷെ ഞാന്‍ ചെല്ലാത്ത ദിക്കിലേക്ക് ചെല്ലരുത് '.

' ഞാന്‍ പറഞ്ഞല്ലോ, തല പോയാലും ശരി ഞാന്‍ പോവും '.

' എങ്കില്‍ പിന്നെ ഇവിടെ എന്‍റെ കൂടെ കഴിയാന്ന് കരുതണ്ടാ '.

' എനിക്ക് അങ്ങിനെ കഴിയണം എന്ന് ഒട്ടു നിര്‍ബന്ധൂം  ഇല്ല '.

രാധ എഴുന്നേറ്റ് പോയി.

നോവല്‍ - അദ്ധ്യായം - 80.

നാണു നായര്‍ പണിസ്ഥലത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് മക്കു രാവുത്തര്‍ കടന്ന് വരുന്നത്.

' ഇന്നലെയാണ് ഞാന്‍ വിവരങ്ങള്‍ അറിഞ്ഞത് ' രാവുത്തര്‍ പറഞ്ഞു ' ഒടുവില്‍ മരുമകന്‍ നിങ്ങള് രണ്ടാളേം പാത
പള്ളേലിക്ക് ഇറക്കി വിട്ടു അല്ലേ '.

നാണു നായര്‍ കണ്ണ് തുടച്ചു.

' ആരെന്ത് ചെയ്താലും പടച്ചോന്‍ കൈ വിട്ടില്ലല്ലോ. അത് മതി. ആ ഹറാം പെറന്നോന്‍ കാരണം ആരോടും സമാധാനം
പറയണ്ടാത്ത വേറൊരു പുര ഇരിക്കാനായില്ലേ '.

' ഒക്കെ എഴുത്തശ്ശനും വേണൂം കൂടി ചെയ്ത സഹായം. അയ്യപ്പന്‍ അവര്‍ക്കത് തോന്നിച്ചു '.

' മനുഷ്യന്ന് എല്ലാ കാലൂം ഒരുപോലെ ഇരിക്കില്ല. കുറെ കാലം കഷ്ടപ്പെടുമ്പോള്‍ അള്ളാ ഒരു വഴി കാണിച്ച് തരും '.

നാണു നായര്‍ തല കുലുക്കി സമ്മതിച്ചു.

' എന്താ കുറച്ച് ആയിട്ട് ഈ വഴിക്കൊന്നും കാണാത്തത്. ഓണത്തിന്ന് തുണിയും തന്ന് പോയതല്ലേ '.

' അത് കഴിഞ്ഞതും നോമ്പ് തുടങ്ങി. വാപ്പ നോമ്പ് പിടിച്ചിട്ട് സൈക്കിള്‍ ചവിട്ടി പോണ്ടാന്ന് പിള്ളര് എഴുതി. അവര്‍ക്ക് വെഷമം തോന്നണ്ടാന്ന് ഞാനും വിചാരിച്ചു. പെരുന്നാളിന്ന് പിള്ളര് വരും ചെയ്തു '.

' അത് പറ്റി. അപ്പൊ ഇക്കൊല്ലത്തെ പെര്നാള് കെങ്കേമം ആയിട്ടുണ്ടാവും '.

' എല്ലാം അള്ളാവിന്‍റെ കൃപ '.

നാണു നായര്‍ വീട് പണിയുടെ കാര്യം വിശദീകരിച്ചു.

' ഒരു മുറീം അടുക്കളയും ആയാല്‍ ധാരാളം മതി. വേണുവിനാണ് അത് പോരാത്തത്. അത്യാവശ്യം സൌകര്യം ഇല്ലാഞ്ഞാല്‍ 
പറ്റില്ലാന്ന് അവന്ന് ഒരേ നിര്‍ബന്ധം '.

' നല്ല മനസ്ഥിതി ഉള്ള ആളാണ് ആ മൂപ്പര്. ഒറ്റ പ്രാവശ്യം കണ്ടപ്പഴേക്കും  എനിക്കത് മനസ്സിലായി, അന്ന് എന്‍റെ മനസ്സില്‍
ഒരു മോഹം തോന്ന്യേതാ.

' എന്താദ് '.

' അയാളെക്കോണ്ട് നിങ്ങടെ മകളുടെ പുടമുറി കഴിപ്പിച്ചാലോന്ന് '.

' ഞങ്ങള്‍ക്ക് മോഹം ഇല്ലാഞ്ഞിട്ടല്ല. ഇങ്ങോട്ട് എന്തെങ്കിലും പറയാതെ കേറിക്കെട്ടി എന്‍റെ മകളെ കല്യാണം കഴിക്ക് എന്ന്
പറയാന്‍ പാട്വോ '.

' അതിന്ന് നിങ്ങള്‍ നേരിട്ട് പറയണ്ടാ. മൂപ്പരോട് പറയാന്‍ പറ്റിയ ആരെങ്കിലും പറയട്ടെ '.

' അതിന്ന് അരാ എനിക്ക് ഉള്ളത് '.

' നിങ്ങടെ കൂട്ടുകാരന്‍ എഴുത്തശ്ശനില്ലേ. അയാള് പറയട്ടെ '.

' ഞാനിത് എഴുത്തശ്ശനോട് എങ്ങന്യാ പറയ്യാ. അയള്‍ക്ക് വല്ലതും തോന്ന്യാലോ '.

' ഇങ്ങിനെ വിചാരിച്ചോണ്ട് ഇരുന്നാല്‍ മകള് വീട്ടിലും ഇരിക്കും. അയാള് അയാളുടെ പെരേലും  '.

നാണു നായര്‍ക്ക് മറുപടി ഇല്ലാതായി.

' നിങ്ങള്‍ക്ക് വയ്യെങ്കില്‍ പറയിന്‍. ഞാന്‍ മൂപ്പരോട് ചോദിച്ചോളാം ' രാവുത്തര്‍ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറായി.

' അയ്യോ അതൊന്നും വേണ്ടാ. അവന് വല്ലതും തോന്നും. പറ്റുംച്ചാല്‍ എഴുത്തശ്ശനോട് ഒന്ന് സൂചിപ്പിക്കിന്‍ '.

രാവുത്തര്‍ അങ്ങിനെ ചെയ്യാമെന്ന് സമ്മതിച്ചു.

' ആട്ടെ, എന്നെക്കാ പുതിയ വീട്ടില്‍ താമസം തൊടങ്ങുണത് '.

' വീട് പണി ഏതാണ്ട് തീര്‍ന്നു. നെലം സിമന്‍റും ചൊമന്ന കാവീം കൂടി തേച്ച് മിനുപ്പിക്കലാണ്. അതും കൂടി കഴിഞ്ഞാല്‍ 
പിറ്റേന്ന് മാറും '.

' നമുക്ക് ഒരു ഇല ചോറ് ഉണ്ടാവില്ലേ '.

' എന്താ സംശയം. ആദ്യം വിളിക്കുന്നത് നിങ്ങളേയല്ലേ '.

സരോജിനി രണ്ട് ഗ്ലാസ്സ് ചായയുമായി എത്തി. നാണുനായര്‍ ഒരെണ്ണം വാങ്ങി രാവുത്തര്‍ക്ക് കൊടുത്തു. ഒന്ന് വാങ്ങി
ഇരിക്കുന്നതിന്ന് അടുത്തും വെച്ചു.

' പുതിയ വീട്ടില്‍ താമസം ആക്കാന്‍ പോണൂ അല്ലേ ' രാവുത്തര്‍ കുശലം ചോദിച്ചു. സരോജിനി ഒന്ന് ചിരിച്ചതേയുള്ളു. വര്‍ത്തമാനം കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ അകത്തേക്ക് പോയി.

' നമ്മക്കും പുതിയൊരു വീട് പണിയണംന്ന് ഉണ്ട് 'രാവുത്തര്‍ പറഞ്ഞു.

' നിങ്ങക്കെന്താ പ്രയാസം. പെട്ടിയോട് ചോദിച്ചാല്‍ പോരെ '.

' കാശിന് ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. പാകത്തിന് ഒരു സ്ഥലം കിട്ടണ്ടേ '.

' അപ്പൊ വീട് നില്‍ക്കുന്ന സ്ഥലോ '.

' അതല്ലേ കുഴപ്പം. ധനു മാസം തുടങ്ങ്യാല്‍ കിണറ്റില് വെള്ളം കാണില്ല. പിന്നെ എടവപ്പാതി ആവണം വെള്ളത്തിന്. അതു
വരെ അര നാഴിക ദൂരത്തിന്ന് സൈക്കിളില്‍ വെള്ളം കടത്തണം. പറ്റിയ ഒരു സ്ഥലം കിട്ട്യാല്‍ അവിടെ രണ്ട് ചെക്കന്മാര്‍ക്കും
ഓരോ പുര വെച്ച് കെട്ടണംന്ന് ഉണ്ട് '.

' വല്ല സ്ഥലൂം കണ്ട് വെച്ചിട്ടുണ്ടോ '.

' പാകത്തിന് ഒന്നും കാണാനില്ല '.

' ഞാന്‍ ഒരു കാര്യം പറയട്ടെ. നിങ്ങള് ഞങ്ങളുടെ അടുത്ത് കൂടുന്നോ. അവിട്യാണെങ്കില്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ട്. വെള്ളത്തിനും പഞ്ചം ഇല്ല '.

' സംഗതി തെറ്റില്ല. പക്ഷെ നമ്മള് മുസ്ലിം അല്ലേ. നിങ്ങളുടെ എടേല്‍ കഴിയാന്‍ സമ്മതിക്ക്വോ '.

' മിണ്ടാണ്ടിരിക്കിന്‍. ഏതെല്ലാം കൂട്ടക്കാരാ നമ്മുടെ നാട്ടില് ഉള്ളത്. എല്ലാരും ഒന്നിച്ച് കഴിയിണില്യേ. അതു പോലെ അവിടെ
എല്ലാ കൂട്ടക്കാരേം ഒന്നിച്ച് കൂട്ടണംന്നാ മേനോനും വേണൂം എഴുത്തശ്ശനും ഒക്കെ പറയുണത് '.

' അങ്ങിന്യാച്ചാല്‍ നിങ്ങള് ഭൂമി ഏര്‍പ്പാടാക്കിന്‍. കുറച്ച് കൃഷീം ആയ്ക്കോട്ടെ. പിള്ളരുക്ക് അങ്ങിനെ ഒരു മോഹം കൂടി
ഉണ്ട് '.

' ശരി നോക്കട്ടെ ' എന്ന് നാണു നായര്‍ ഏറ്റു.

*********************************************

' എല്ലാരും കൂടി എന്നെ ഒറ്റയ്ക്കാക്കി ' കിട്ടുണ്ണി രാധയോട് സങ്കടം  പറഞ്ഞു.

' എന്തേ അങ്ങിനെ തോന്നാന്‍ '.

' എനിക്ക് ആ പത്മിനി തമ്പുരാട്ടിയുടെ അഹങ്കാരം ഒന്ന് തീര്‍ക്കണംന്ന് മോഹം ഉണ്ടായിരുന്നു '.

' ഏടത്ത്യേ പറ്റിയാ പറയുന്നത് എന്ന് ഓര്‍മ്മീണ്ടോ '.

' ഒരു ഏടത്തി വെച്ചിരിക്കുന്നു അവളെ ഒരു പാഠം പഠിപ്പിക്കണംന്ന് വിചാരിച്ചതാ. എല്ലാവരും ഒന്നിച്ച് കല്യാണത്തിന്ന് മാറി നിന്ന് അവറ്റകളെ നാറ്റിക്കണം . അതിനെങ്ങിനെ എല്ലാരും ഒപ്പം നില്‍ക്കണ്ടേ '.

' ആരാ കൂടെ നില്‍ക്കാത്തത്. നിങ്ങള് പോവാന്‍ പാടില്ലാന്ന് പറഞ്ഞു. ഞാന്‍ എതിര് പറഞ്ഞ്വോ '.

' അതല്ലടോ. ഈ കാര്യം ഞാന്‍ ഏട്ടനോട് പറഞ്ഞു. അയാള്‍ക്ക് അവരെ വിട്ട് നില്‍ക്കാന്‍ പറ്റില്ലാത്രേ '.

' ഏട്ടനും ഏടത്തിയും തമ്മില്‍ വിരോധം ഒന്നൂല്യല്ലോ. പിന്നെ എന്തിനാ മാറി നില്‍ക്കുന്നത് '.

' അതെന്ന്യാ പറഞ്ഞത്. കാര്യം വന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി '.

' വേണ്ടാണ്ടെ ഓരോ കാര്യം പറഞ്ഞിട്ടല്ലേ. അവര് അവരടെ മര്യാദയ്ക്ക് വിളിച്ചു. കല്യാണത്തിന്ന് ചെന്ന് ചടങ്ങും കൂടി ഊണും  കഴിച്ച് ഇറങ്ങിയാല്‍ മതിയായിരുന്നല്ലോ. അപ്പൊ ഞാനാ പ്രമാണി എന്ന് കാട്ടാന്‍ പറ്റില്ലല്ലോ '.

' തനിക്ക് വേണച്ചാല്‍ പോയി നക്കി തിന്നിട്ട് പോന്നോ '.

' എനിക്ക് അത്രക്ക് അരിശയൊന്നും ഇല്ല. വേണച്ചാല്‍ ഞാന്‍ ഉണ്ടാക്കി കഴിച്ചോളും '.

' അവരടെ ജോഡിക്ക് പറ്റിയ ആളാ താനും. ഗുണം പിടിക്കാത്ത വക '.

' ഇതെന്ത് കൊടുമയാണ്. വഴിയില്‍ പോണ ശണ്ഠേ വാരി കെട്ടെടി മുണ്ടേ എന്ന് പറഞ്ഞ മാതിരി '.

രാധയ്ക്ക് ശുണ്ഠി വന്നു. പിന്നെ കിട്ടുണ്ണി ഒന്നും പറഞ്ഞില്ല.

നോവല്‍ - അദ്ധ്യായം - 79.

ഇത്തിരീശ്ശെ പുഴുക്കേട് ഉണ്ടല്ലോടാ ചാമ്യേ ' പാടം നോക്കാനിറങ്ങിയ എഴുത്തശ്ശന്‍ ചാമിയോട് പറഞ്ഞു.' നല്ലോണം
ആവുമ്പഴക്ക് മരുന്ന് അടിച്ചാലോ '.

' കൂടാണ്ട് കഴിയില്ല. പഞ്ച ഒന്ന് ചിനച്ച് പൊങ്ങുമ്പഴയ്ക്കും മുടിപ്പിക്കാനായിട്ട് പണ്ടാരം വന്നോളും  '.

വേണുവിന്ന് അത് പുതുമയായിരുന്നു. പുഴുക്കേട് എന്നാല്‍ എന്താണെന്നോ അതിന്ന് അടിക്കുന്ന മരുന്ന് എന്താണെന്നോ അയാള്‍ക്ക് അറിയില്ലായിരുന്നു.

' എന്താ അമ്മാമേ ഈ പുഴുക്കേടും മരുന്നും ഒക്കെ ' അയാള്‍ ചോദിച്ചു.

' മനുഷ്യന്ന് സൂക്കട് വരില്ലേ. അത് മാതിരി നെല്ലിന്ന് വരുന്ന കേടാണ് ഇത്. നന്നെ ചെറിയ പ്രാണികളാണ് നെല്ലിനെ കേട് വരുത്തുന്നത്. സമയത്തിന്ന് മരുന്ന് അടിച്ച് അവറ്റകളെ നശിപ്പിക്കണം . അല്ലെങ്കില്‍ കൊയ്യാന്‍ കണ്ടത്തില്‍  നെല്ലൊന്നും
ഉണ്ടാവില്ല '.

ബാക്കി വിശദീകരിച്ചത് ചാമിയാണ്.

' പുഴൂനെ കൊല്ലാന്‍ ഒറ്റ മരുന്നേ ഉള്ളു. എന്‍ഡ്രിന്‍ . അതൊരു കുപ്പി വാങ്ങീട്ട് ബക്കറ്റിലെ വെള്ളത്തില്‍ കലക്കി
കുറ്റിപ്പമ്പില്‍ നിറച്ചിട്ട് ഒറ്റ അടി. പുഴു മാത്രോല്ല അതിന്‍റെ അപ്പനും കൂടി ചാവും '.

എഴുത്തശ്ശന്‍ ചിരിച്ചു.

' നീ പുഴന്‍റെ അപ്പനെ കണ്ടിട്ടുണ്ടോടാ ചാമ്യേ ' അയാള്‍ ചോദിച്ചു.

ചാമി ഒന്നും പറഞ്ഞില്ല.

' ഒന്ന് ശരിയാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' പാടത്തിലെ സകല ഞണ്ടും ഞവുഞ്ഞും എല്ലാം അതോടെ ചാവും. അതിനെ
കൊത്തി തിന്നുന്ന പരുന്തും കൊറ്റിയും ഒക്കെ ചത്തോളും  '.

ചേരിന്‍റെ ചുവട്ടില്‍ മൂവരും നിന്നു. എഴുത്തശ്ശന്‍റെ മനസ്സില്‍ പഴയ കാലത്തെ കൃഷിരീതികള്‍ കടന്നു വന്നു.

' പണ്ടൊക്കെ ഇന്നത്തെ പോലെ അത്ര കണ്ട് പുഴുക്കേട് ഉണ്ടാവാറില്ല ' എഴുത്തശ്ശന്‍ തുടര്‍ന്നു ' നെല്ലില് പാല് ഉണ്ടാവുന്ന
കാലത്ത് ചാഴിക്കേട് ഉണ്ടാവും. അവറ്റ വന്ന് പെട്ടാല്‍ ചണ്ടേ ബാക്കി കിട്ടൂ '.

' ചാഴിക്ക്  മരുന്ന് അടിക്കാറുണ്ടോ ' വേണു ചോദിച്ചു.

' അന്ന് കാലത്ത് എവിട്യാ മരുന്ന്. കാടത്തുണികൊണ്ട് ചാക്ക് പോലെ ഒരു സഞ്ചി തുന്നും. അതിന്‍റെ വായടെ ഭാഗം
തുന്നാതെ പൊളിച്ച് വെക്കും. വായടെ രണ്ട് ഭാഗത്തും ഒരോ കമ്പ് വെച്ച് കെട്ടി പാടത്ത് ഇറങ്ങി അത് വീശി ചാഴിയെ
പിടിച്ച് കൊല്ലും. കുട്ടിക്കാലത്ത് നീയും  അത് കണ്ടിട്ടുണ്ടാവും. ഓര്‍മ്മ കിട്ടാഞ്ഞിട്ടാണ് '.

' ഇങ്ങിനെ വിഷം അടിക്കുന്നത് കേടല്ലേ '.

' ഒക്കെ അകത്ത് ചെന്നാല്‍ കേടന്നെ. ഞങ്ങളുടെ നല്ല കാലത്ത് പാടത്ത് സള്‍ഫേറ്റോ യൂറിയോ ഒന്നും എറിയില്ല. നല്ലോണം
തൂപ്പും തോലും വെട്ടിയിടും. പിന്നെ ചാണകൂം. ആ കാലത്ത് ഇന്നത്തെ മാതിരി വിഷം അടിക്കാറില്ല. അതോണ്ടാ ഈ പ്രായത്തിലും തടിക്ക് കേടൊന്നും ഇല്ലാത്തത് '.

' നമുക്ക് നാണുമാമടെ അടുത്ത് ചെന്നാലോ. വര്‍ത്തമാനം പറയാന്‍ ആളില്ലാതെ വിഷമിക്കുന്നുണ്ടാവും '.

' പണിക്കാരുടെ അടുത്ത് ലച്ചറിന്ന് നിന്ന് പണി മെനക്കെടുത്ത്വോ എന്നാ എന്‍റെ പേടി '.

' ചോറ് വാങ്ങാന്‍ ചെല്ലുമ്പോള്‍ എന്തെങ്കിലും കൊണ്ടു പോണോ ' എഴുത്തശ്ശനോട് ചാമി ചോദിച്ചു.

' അത്യാവശ്യം വല്ല കൂട്ടാന്‍ വെക്കാനോ അരിയോ കൊണ്ടു പോയാല്‍ മതി. പത്ത് ദിവസത്തിനുള്ളില്‍ അവര് ഇങ്ങോട്ട് വരും.
വേണ്ടാണ്ടെ കൊണ്ടു പോയി നിറച്ചാല്‍ അപ്പൊ ഇങ്ങിട്ടും നീ തന്നെ ഏറ്റെണ്ടി വരും '.

അവര്‍ കയറി ചെല്ലുമ്പോള്‍ ഉമ്മറതിണ്ടില്‍ പഴയ വാതില്‍ പലക നിവര്‍ത്തി വെച്ച് നാണു നായര്‍ അതില്‍ 
സുഖമായി കിടന്ന് ഉറങ്ങുകയാണ്.

' ഇയാള്‍ക്ക് എപ്പോഴും ഉണ്ട് ഒരു ഉറക്കം ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ ചെന്ന് കൂട്ടുകാരനെ കുലുക്കി വിളിച്ചു. നാണു
നായര്‍ കണ്ണും  തിരുമ്മി എഴുന്നേറ്റു.

' എന്താ ഹേ. ഇതെന്താ നട്ടപാതിരയാണോ കിടന്നുറങ്ങാന്‍ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഉമ്മറത്ത് നല്ല കാറ്റ് ' നാണു നായര്‍ പറഞ്ഞു ' കുറച്ച് നേരം ഇവിടെ ഇരുന്നാല്‍ മതി. തന്നെ കണ്ണടഞ്ഞ് പോകും '.

എഴുത്തശ്ശനും വേണുവും അകത്ത് കടന്ന് നോക്കി. ചവിട്ടി കുഴച്ച മണ്ണ് ചുമരില്‍ തേച്ച് പിടിപ്പിക്കുകയാണ്.

' മാറി നിന്നോളിന്‍ ' തേപ്പ് പണിക്കാരന്‍ പറഞ്ഞു ' ഇല്ലെങ്കില്‍ മേത്ത് മണ്ണാവും '.

' ഇനി എത്ര ദിവസം വേണ്ടി വരും ' എഴുത്തശ്ശന്‍ ചോദിച്ചു.

' അങ്ങിനെ പറയാന്‍ പറ്റില്ല. ചെയ്ത് തീരണ്ടേ. എന്നാലും ഈ ആഴ്ച പണി തീര്‍ത്ത് പോണംന്നാ മുതലാളി പറഞ്ഞത്. ഒന്ന് രണ്ട് അര്‍ജന്‍റ് പണികള്‍ തീര്‍ക്കാനുണ്ട് '.

അവര്‍ പുറത്ത് ഇറങ്ങി. നാണു നായര്‍ കൊടുവാള്‍ കൊണ്ട് വേലിയ്ക്കലുള്ള മഞ്ഞപ്പാവിട്ട വെട്ടുകയാണ്.

' വെറുതെ കയ്യോ കാലോ വെട്ടി മുറിക്കാന്‍ നിക്കണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' അത് അവിടെ നിന്നാല്‍ നിങ്ങക്കെന്താ
കുഴപ്പം '.

' ഒരു ഗുണം ഇല്ലാത്ത മരമാണ് ഇത്. വെട്ടിയിട്ട് ഉണങ്ങിയാല്‍ വിറകിന് പറ്റും '.

' നിങ്ങള് ഒരു ഭാഗത്ത് വന്നിരിക്കിന്‍. ചാമി വരട്ടെ. അവനെക്കൊണ്ട് മുറിപ്പിക്കാം '.

വാതില്‍ പലകയില്‍ മൂന്ന് പേരും ഇരുന്നു.

' ഇന്നലെ വൈകുന്നേരം അമ്മിണിയമ്മ വന്നിരുന്നു ' നാണു നായര്‍ പറഞ്ഞു.

' ഏത് അമ്മിണിയമ്മ ' എഴുത്തശ്ശന്ന് ആളെ മനസ്സിലായില്ല.

' സ്ഥലം വില്‍ക്കുന്ന കാര്യം സംസാരിക്കാന്‍ നിങ്ങളുടെ അടുത്ത് വന്നില്ലേ. അവരന്നെ '.

അപ്പോഴാണ് അന്ന് വര്‍ത്തമാനം പറഞ്ഞിരുന്നിട്ടും പേര് ചോദിച്ചില്ല എന്ന് ഓര്‍ക്കുന്നത്.

' അവരെന്താ പറഞ്ഞത് '.

' അവരുടെ സന്തോഷം ഒന്നും പറയാന്‍ പറ്റില്ല. ഇങ്ങിനത്തെ നല്ല ആള്‍ക്കാരേ ആദ്യായിട്ട് കാണ്വാണത്രേ അവര്. മൂപ്പത്ത്യാര്‍
മകളേം മരുമകനേം കണ്ടിരിക്കുന്നു. അവര്‍ക്കൊക്കെ നിങ്ങളെയൊക്കെ ഇഷ്ടായീന്ന് പറഞ്ഞു. ഇന്ന് അവരൊക്കെ ഇങ്ങോട്ട് വരുണുണ്ട് '.

' എന്നിട്ട് ഈ കാര്യം എന്തേ ഇത്ര നേരം  പറഞ്ഞില്ല '.

' ഓരോന്ന് ആലോചിച്ച് ഞാനത് മറന്നു '.

' നിങ്ങളെ പറഞ്ഞിട്ട് കാര്യൂല്യാ. അരണക്കാളിടെ ജന്മാണ് നിങ്ങടെ '.

അല്‍പ്പനേരം കൂടി അവര്‍ അവിടെ നിന്നു. പിന്നെ കളപ്പുരയിലേക്ക് മടങ്ങി.

*************************

' എന്താഹേ നിങ്ങടെ ആള്‍ക്കാരെ കാണാത്തത്. വരില്യാന്ന് ഉണ്ടാവ്വോ ' നേരം നാല് മണിയായിട്ടും അമ്മിണിയമ്മയേയും 
കുടുംബത്തിനേയും കാണാഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.

' വരും. വരാതിരിക്കില്ല '.

' എന്താ അനുഗ്രഹിക്ക്യാണോ. അന്ന് ഉച്ചക്ക് ഉണ്ണുന്ന നേരത്താ ആ സ്ത്രി വന്നത്. ഇപ്പൊ സമയം എത്രയായീന്ന് അറിയ്യോ '.

' നിങ്ങള് പൊരിച്ചില് കൂട്ടണ്ടാ. അവര്‍ക്ക് മകളൊക്കെ വന്നിട്ട് വേണ്ടേ വരാന്‍ '.

പറഞ്ഞിരിക്കുമ്പോഴേക്കും വെള്ളപ്പാറ കടവ് കടന്ന് അമ്മിണിയമ്മ വരുന്നത് കണ്ടു. കൂടെ ഒരു ചെറുപ്പക്കാരനും.

' അതാ അവര് വരുന്നുണ്ട് ' വേണു പറഞ്ഞു ' അയമ്മയും ഒരു ചെറുപ്പക്കാരനും മാത്രേ ഉള്ളു '.

' ഞാന്‍ പറഞ്ഞില്ലേ വരാതിരിക്കില്യാന്ന് ' നാണു നായര്‍ക്ക് സമാധാനമായി.

' ചാമ്യേ ഇത്തിരി ചായക്ക് വെള്ളം തെളപ്പിക്കടാ. അന്നേ അയമ്മക്ക് ഒന്നും കൊടുത്തില്ല '.

' കടിക്കാന്‍ എന്തെങ്കിലും വാങ്ങിപ്പിക്കണോ ' നാണു നായര്‍ക്ക് അതാണ് അറിയേണ്ടത്.

' പഴംപൊരിയും വടയും കാരാസാമാനൂം വാങ്ങീട്ടുണ്ട് ' ചാമി എല്ലാം മുന്‍കൂട്ടി ചെയ്തു കഴിഞ്ഞു.

അമ്മിണിയമ്മ മുമ്പ് കണ്ട സമയത്തേക്കാള്‍ പ്രസന്നവതിയാണ്.

' ഇതാണ് മരുമകന്‍ ' അവര്‍ പറഞ്ഞു.

ഇളം നീല ഷര്‍ട്ടും കാപ്പി കളറില്‍ പാന്‍റും ഇട്ട ചെറുപ്പക്കാരന്‍. വലിയ തടിയോ പൊക്കമോ ഇല്ല. ഇരു നിറമാണെങ്കിലും 
ആളൊരു സുമുഖനാണ്.

' അപ്പൊ മകള് '.

' തലേലെ മുടിയൊക്കെ പോയതോണ്ട് വെളിയിലേക്ക് ഇറങ്ങാന്‍ അവള്‍ക്ക് നാണക്കേടാ. അതാ കൂടെ വരാഞ്ഞത് '.

' മോന്‍, എവിട്യാ നിന്‍റെ വീട് ' എഴുത്തശ്ശന്‍ ചെറുപ്പക്കരനോട് ചോദിച്ചു.

' അങ്ങ് എരുമേലിക്കടുത്താ. ശബരിമലയ്ക്ക് ആ വഴിയാ അയ്യപ്പന്മാര്‍ പോകാറ് '.

' വിവരം ഒക്കെ ഇവര് പറഞ്ഞിരുന്നു. ഇവിടെ ഉള്ളത് നല്ല മണ്ണാ. വെള്ളത്തിനും ബുദ്ധിമുട്ടില്ല. ഞങ്ങടെ ഒപ്പം കൂടുന്നോ '.

മറുപടി അമ്മിണിയമ്മയാണ് പറഞ്ഞത്.

കല്യാണത്തിന്ന് ശേഷം മകളും മരുമകനും വാടകക്ക് താമസിച്ചിരുന്നു. ആ കാലത്ത് ആരൊക്കേയോ പല തവണ അവിടെ ചെന്ന് അവരെ ഭീഷണിപ്പെടുത്തി. നല്ല തറവാട്ടില്‍ പിറന്ന കുട്ടിയെ സംബന്ധം ചെയ്ത് ഈ നാട്ടില്‍ കഴിയാന്‍ സമ്മതിക്കില്ലാ എന്ന് പറയ്വേണ്ടായി. പേടിച്ചിട്ടാ മലമ്പള്ളയിലേക്ക് താമസം മാറ്റ്യേത്.

' എന്താ ഇനിയത്തെ ഉദ്ദേശം '.

' കൂനന്‍ പാറടെ അപ്പുറത്ത് മലഞ്ചോട്ടില്‍ കുറെ സ്ഥലം ഭാഗം വെച്ച് കിട്ടീന്ന് പറഞ്ഞു. ഞങ്ങള് അവിടെ താമസ്സിച്ചാലോ എന്ന് വിചാരിച്ചിരുന്നതാണ് '.

' ആന ഇറങ്ങുന്ന സ്ഥലോല്ലേ അത്. സമാധാനത്തോടെ അവിടെ കഴിയാന്‍ സാധിക്ക്വോ '.

' നാട്ടിലെ മനുഷ്യരെക്കാളും ഭേദം ആനകള് തന്നെ. അവ വല്ലപ്പോഴും മാത്രമേ ഉപദ്രവിക്കൂ. മനുഷ്യന്മാരെ പോലെ എന്നും
വന്ന് ശല്യം ചെയ്യില്ല '.

' എന്നിട്ട് അങ്ങോട്ട് പോവാനാ വിചാരിക്കുന്ന് '.

' അപ്പഴാ അമ്മ വന്ന് നിങ്ങളൊക്കെ സഹായിക്കുംന്ന് പറഞ്ഞത്. എന്നാല്‍ ഇവിടെ കൂടാന്ന് വിചാരിച്ചു '.

' അത് നന്നായി. ഇവിടെ ആരുടേം ശല്യം ഉണ്ടാവില്ല '.

' ഞങ്ങള്‍ ആര്‍ക്കും ഒരു ഉപദ്രവവും കൂടാതെ ഒതുങ്ങി കഴിഞ്ഞോളാം '.

' അതൊന്നും ചോദിച്ചില്ലല്ലോ. ആളും മനുഷ്യനും നിറഞ്ഞ് ഇവിടം  നല്ലൊരു സ്ഥലം ആവണം. ഞങ്ങള്‍ക്ക് അത്രേ ഉള്ളു. ആട്ടെ
മലഞ്ചുവട്ടിലെ ഭൂമി എന്താ ചെയ്യണത് '.

' നാട്ടില് വിവരം കൊടുത്താല്‍ ആരെങ്കിലും വന്ന് ആ സ്ഥലം വാങ്ങിച്ചോളും. വീട് പണിയാനുള്ള പണം അതിന്ന് കിട്ടും '.

' അത് വരെ എവിടെ കഴിയും എന്ന് ഞാന്‍ ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുണില്ല ' അമ്മിണിയമ്മ പറഞ്ഞു ' തറവാട് ഭാഗത്തില്‍ കിട്ടിയ കൂട്ടര് അത് പൊളിച്ച് വില്‍ക്കുംന്നാ കേട്ടത് '.

' അത് ആലോചിച്ച് ബേജാറാവണ്ടാ. എനിക്ക് ഇവിടെ തന്നെ ഒരു വണ്ടിപ്പുര ഉണ്ട്. പേരന്നേ ഉള്ളു. ഇപ്പൊ വണ്ടീം
ഇല്യാ മൂരീം ഇല്ല. വേണു വന്നതില്‍ പിന്നെ ഞങ്ങള് മൂന്നാളും കൂടി ഇവിടെ തന്ന്യാ കൂടുണത്. പുര പണിയുന്നത് വരെ നിങ്ങള് അവിടെ കൂടിക്കോളിന്‍ '.

എഴുത്തശ്ശന്‍റെ ഉദാരമായ സമീപനം അവരുടെ മനസ്സിലെ വിഷമതകളെല്ലാം  അകറ്റി. ചായ കുടി കഴിഞ്ഞ് എല്ലാവരും കൂടി അമ്മിണിയമ്മക്ക് വീതത്തിലുള്ള കൃഷിസ്ഥലങ്ങള്‍ ചെന്ന് നോക്കി.

' ഇപ്പോള്‍ കൃഷിയിട്ടത് കൊയ്തിട്ടേ ഞങ്ങള്‍ക്ക് പാടത്ത് എന്തെങ്കിലും ചെയ്യാന്‍ പാടൂന്ന് പറയുന്നു ' അമ്മിണിയമ്മ പറഞ്ഞു.

' ഭാഗിച്ച് കിട്ട്യേതല്ലെ. പിന്നെന്താ '.

' ഓരോ കൊല്ലത്തേക്ക് കൃഷി ചെയ്തോളാന്‍ ലേലം ചെയ്ത് കൊടുക്കുന്നതാ. ഇട്ട വിളവ് കൊയ്യുന്നത് വരെ കൃഷിസ്ഥലം
ലേലം വിളിച്ച ആളടെ കയ്യിലാണ് '.

' പറമ്പോ '.

' അത് ലേലം ചെയ്തിട്ടില്ല '.

' നന്നായി. പുര പണിയണച്ചാല്‍ ചെയ്യാലോ '.

പാടത്ത് നിന്ന് മടങ്ങി വരുമ്പോള്‍ അമ്മിണിയമ്മ കളപ്പുരയിലേക്ക് കയറിയില്ല. പടിക്കലെത്തിയപ്പോള്‍ ' ഇനി ഇപ്പൊ
കേറുണില്ലാ. ഇരുട്ടാവുമ്പോഴേക്ക് ഞങ്ങള് പോട്ടെ ' എന്നും പറഞ്ഞ് അവര്‍ പുറപ്പെട്ടു.

അപ്പോള്‍ അമ്പലത്തില്‍ നിന്ന് ശംഖൊച്ച കേട്ടു.

Friday, July 2, 2010

നോവല്‍ - അദ്ധ്യായം - 78.

' എന്താണ്ടാ കണ്ടമുത്താ ഈ വഴിക്കൊക്കെ ' കയത്തം കുണ്ടില്‍ കുളിച്ചു കൊണ്ടിരുന്ന ചാമി തന്നെ തിരഞ്ഞെത്തിയ ചെറുപ്പ കാലത്തെ കൂട്ടുകാരനോട് ചോദിച്ചു. ചാമിയുടെ മൂത്തച്ചിയെ കെട്ടിയ ആള്‍ കൂടിയാണ് കണ്ടമുത്തന്‍.

' അമ്മായിയുടെ കാര്യം തീരാറായി. നിന്നോട് വന്ന് പറയാന്‍ ഏല്‍പ്പിച്ചതാ '.

' മക്കളൊക്കെ അടുത്തില്ലേ '.

' ഒറ്റൊന്ന് വന്ന് ഒരു കണ്ണ് നോക്കീട്ടില്ല. കെട്ട്യോനും കെട്ട്യോളും ഒറ്റയ്ക്കന്നെ. ഒരു നായ് ചാത്തനില്ല തിരിഞ്ഞു നോക്കാന്‍ '.

' മൂപ്പര് ഒരു ദിവസം കാണാന്‍ വന്നിരുന്നു. അമ്മായിയേ ആസ്പത്രീലാക്കണം കാശില്ല എന്നൊക്കെ അന്ന് പറഞ്ഞു '.

' നീ പണം കൊടുത്ത കാര്യം എന്നോട് പറയിണ്ടായി. അതും കൊണ്ട് പാലക്കാട് വലിയ ആസ്പത്രീല് കുറച്ച് ദിവസം കിടത്തി.
മടക്കി കൊണ്ടുപൊയ്ക്കോളാന്‍ പറഞ്ഞിട്ടാണ് കൊണ്ടു വന്നത് '.

' ഇനി എന്താ ചെയ്യണ്ട്. വലിയ ഡോക്ടര്‍മാരെ വല്ലോരേം കാണിക്കണോ '.

' ഒന്നും വേണ്ടാ. ഒരു മിടിപ്പ് മാത്രേ ഉള്ളു. എപ്പൊ വേണച്ചാലും തീരും '.

' നീ പൊയ്ക്കോ. ഞാന്‍ പണി മാറീട്ട് വരാം '.

' ഉശിരോടെ കാണണംന്ന് ഉണ്ടെങ്കില്‍ എന്‍റൊപ്പം വന്നോ. ഇല്ലെങ്കില്‍ ശവം കാണേണ്ടി വരും '.

' പള്ളിയാലില്‍ ഞാന്‍ കുറെ വാഴ വെച്ചു. കൂലി കൊടുത്ത് പള്ളം വെക്കാന്‍ കുറെ കുഴീം എടുത്തിട്ടുണ്ട്. ഇപ്പൊ എന്‍റെ
കയ്യില്‍ കാശൊന്നൂല്യാ. വല്ലതും പറ്റിച്ചാല്‍ എന്തെങ്കിലും കൊടുക്കണ്ടേ '.

' അത് എന്താ വേണ്ടത്ച്ചാല്‍ നിന്‍റെ സൌകര്യം പോലെ ചെയ്തോ. എനിക്കതില്‍ ഒന്നും പറയാനില്ല '.

കണ്ടമുത്തന്‍ പോവാനൊരുങ്ങി.

' മുതലാളി ഉണ്ടെങ്കില്‍ കാശ് വല്ലതും ചോദിക്കായിരുന്നു. മൂപ്പര് രാവിലെ പെങ്ങളുടെ വീട്ടിലേക്ക് പോയി '.

ആ സമയത്ത് എഴുത്തശ്ശന്‍ എത്തി.

' നിന്നെ അന്വേഷിച്ച് ഇയാള്‍ വന്ന കാര്യം പറയാന്‍ വന്നതാ. എന്താ സംഗതി '.

ചാമി കാര്യം അറിയിച്ചു.

' എന്നാല്‍ വെക്കം പോയിട്ട് വാ ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്തെങ്കിലും വേണച്ചാല്‍ എന്‍റേല്‍ ഒന്നൂല്യാ. മുതലാളി വന്ന് വല്ലതും വാങ്ങീട്ട് പോവാന്ന് വെച്ചിട്ടാ '.

' മുതലാളി തന്നെ കാശ് തന്നാലേ പറ്റൂ എന്നുണ്ടോ. എന്താ വേണ്ട് പറയ്. ഞാന്‍ തരാം '.

' ഒരു പത്തിരുന്നൂറ് ഉറുപ്പിക വേണ്ടീര്‍ന്നു '.

' ഇരുന്നൂറിന് മുന്നൂറ് പിടിച്ചോ ' എഴുത്തശ്ശന്‍ അരയില്‍ തൂക്കിയ തുണി സഞ്ചിയില്‍ നിന്ന് പണമെടുത്തു.

ചാമിയും കണ്ടമുത്തനും എത്തുമ്പോള്‍ കുടിലിന്ന് മുമ്പില്‍ മൂന്ന് നാല് ആളുകളുണ്ട്.

' എന്തായി ' കണ്ടമുത്തന്‍ ചോദിച്ചു.

' ഒന്നും ആയിട്ടില്ല. എപ്പൊ വേണച്ചാലും ആവും ' ആരോ മറുപടി പറഞ്ഞു.

' അകത്ത് ആരുണ്ട് '.

' കോമ്പിയും  ഉണ്ട്, നിന്‍റെ കെട്ട്യോളും ഉണ്ട്. ആണ്‍മക്കള്‍ വരില്ലാന്ന് തീര്‍ത്ത് പറഞ്ഞു.

' എളേച്ച്യോ '.

' മകള് പെറ്റിട്ട് പത്ത് ദിവസേ ആയിട്ടുള്ളു. അതോണ്ട് വരാന്‍ പറ്റില്ലാത്രേ '.

അത് നന്നായി. ചാമി മനസ്സിലോര്‍ത്തു. ഇല്ലെങ്കില്‍ താലി കെട്ടി സ്വന്തമാക്കിയ പെണ്ണിനെ വേറൊരുത്തന്‍റെ കൂടെ കാണേണ്ടി
വന്നേനേ .

' അകത്ത് പോയി കണ്ടോ ' കൂട്ടത്തില്‍ വയസ്സനായ ആള്‍ ചാമിയോട് പറഞ്ഞു.

കണ്ടമുത്തന്‍റെ പുറകിലായി ചാമി കുടിലിനകത്തേക്ക് കയറി. ഓലപ്പായില്‍ ചുള്ളിക്കമ്പ് പോലെ ഒരു സ്ത്രീ രൂപം. ഉയര്‍ന്ന്
താഴുന്ന മാറിന്‍റെ ചലനം ജീവനുണ്ടെന്ന് വെളിപ്പെടുത്തി.

' നിന്‍റെ കയ്യോണ്ട് ഒരു തുള്ളി വെള്ളം കൊടുക്ക് ' കോമ്പിയപ്പന്‍ ചാമിയോട് പറഞ്ഞു.

മുക്കില്‍ വെച്ച മണ്‍കുടത്തില്‍ നിന്ന് ചാമി ഒരു കൈക്കുടന്ന വെള്ളം എടുത്ത് വായില്‍ ഇറ്റിച്ചു. ആ കണ്ണുകള്‍ ഒന്ന് തുറന്നു. മിഴികള്‍ മേല്‍പ്പോട്ട് മറിഞ്ഞു. ശ്വാസം നിലച്ചു. കുടിലിനകത്ത് കോമ്പിയുടേയും മകളുടേയും കരച്ചില്‍ ഉയര്‍ന്നു. ചാമി
വെളിയിലേക്ക് ഇറങ്ങി.

' അവന്‍റെ കയ്യിന്ന് വെള്ളം കിട്ടണംന്ന് ഒരു കടം ഉണ്ടാവും. അതാ ഇത് വരെ കിടന്നത് 'ആരോ പറഞ്ഞു.

' അല്ലെങ്കിലും അവനോട് അവര് രണ്ടാള്‍ക്കും അലോഹ്യം ഉണ്ടായിട്ടില്ല. പെണ്ണിന്‍റെ നെഗളിപ്പ് കാരണം അവന്‍ തീര്‍ത്തിട്ട്
പോയതല്ലേ '.

മുറ്റത്ത് അനന്തര നടപടികളെ കുറിച്ച് ആലോചനയായി. കിടക്ക പുണ്ണ് വന്ന് ദേഹം അളിഞ്ഞിട്ടുണ്ട്. ആരും വരാനില്ലാത്തതിനാല്‍ 
ഇനി വെച്ച് താമസിപ്പിക്കണ്ടാ എന്ന അഭിപ്രായം ഉയര്‍ന്നു. ശവം തൊടിയില്‍ തന്നെ മറവ് ചെയ്യാമെന്ന തീരുമാനമായി.

മുതിര്‍ന്നവര്‍ ചെന്ന് സ്ഥലം നിശ്ചയിച്ചു. കണ്ടമുത്തന്‍ ചെന്ന് ഒരു കൈക്കോട്ട് കൊണ്ടു വന്നു. ചാമി അത് ഏറ്റു വാങ്ങി. വരണ്ട
മണ്ണില്‍ കൈക്കോട്ട് പതിച്ചു.

' ഇപ്പൊ ഇത് കയ്യില്‍ വെച്ചോളൂ. അവസരത്തിന്ന് എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം ' ഇറങ്ങാന്‍ സമയത്ത് പണം കോമ്പിയപ്പനെ ഏല്‍പ്പിച്ച് ചാമി പറഞ്ഞു.

' അവസരം ഒന്നും വേണ്ടാ. മക്കള് തിരിഞ്ഞ് നോക്കാത്തപ്പോ എന്തിനാ അവസരം നടത്തുന്നത്. ഞാന്‍ കണ്ണടയ്ക്കുന്നത് വരെ
എപ്പഴങ്കിലും നീ ഒരു കണ്ണ് വന്ന് കണ്ടാല്‍ മതി '.

ചാമി ഇറങ്ങി നടന്നു.

**************************************************

നാണു നായര്‍ക്കുള്ള പുരയുടെ പണി തുടങ്ങി. നായരോടൊപ്പം മിക്കവറും വേണുവും എഴുത്തശ്ശനും പണിസ്ഥലത്ത് കാണും.
പണത്തിന്‍റെ കാര്യമൊന്നും ആരും പറയാറില്ല. ഒരു ദിവസം നാണു നായര്‍ ഒരു പൊതി വേണുവിന്‍റെ നേരെ വെച്ചു നീട്ടി.

' എന്താദ് നാണുമാമേ ' വേണു ചോദിച്ചു.

' ഇത് നിയ്യ് കയ്യില്‍ വെച്ചോ. പണചിലവുള്ളതല്ലേ. എന്തിനെങ്കിലും വേണ്ടി വരും '.

എഴുത്തശ്ശനാണ് പൊതി വാങ്ങിയത്. തുറന്ന് നോക്കുമ്പോള്‍ സ്വര്‍ണ്ണ പണ്ടം.

' എന്താഹേ ഇത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഓണത്തിന്ന് സരോജിനി ഉണ്ടാക്ക്യേതാണ്. വേണു കൊടുത്ത കാശോണ്ടന്ന്യാ ഉണ്ടാക്കിച്ചത്. ഇപ്പൊ ഇത് കയ്യില്‍ വെച്ചിട്ട്
നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ '.

' നായരേ, നിങ്ങള് എന്‍റെ വായിന്ന് വല്ലതും വീഴ്ത്തും ' എഴുത്തശ്ശന്ന് ദേഷ്യം വന്നു.

' നാണുമാമേ, ഇത് സരോജിനിക്ക് തന്നെ കൊടുക്കൂ. ആ കുട്ടി മോഹിച്ച് ഉണ്ടാക്ക്യേതല്ലേ ' എന്ന് വേണുവും പറഞ്ഞു.

' നിങ്ങളാല്‍ ചിലരോട് എന്താ പറയണ്ട് എന്ന് അറിയാണ്ടായി ' ഗദ്ഗദം നാണു നായരുടെ വാക്കുകളെ വിഴുങ്ങി.

കഴുക്കോല് പണിയുന്ന ആശാരിമാര്‍ മഴുകൊണ്ട് ആഞ്ഞാഞ്ഞ് മേടി.

നോവല്‍ - അദ്ധ്യായം - 77.

എഴുത്തശ്ശന്‍ ചോറില്‍ കൈ വെച്ചതേയുള്ളു.

' ഇവിടെ ആരൂല്യേ ' മുറ്റത്ത് നിന്ന് ഒരു വിളി കേട്ടു. വേണു എഴുന്നേറ്റ് ചെന്നപ്പോള്‍ ഉമ്മറത്ത് ഒരു സ്ത്രീ. പൊക്കം കുറഞ്ഞ കൃശഗാത്രി. മുടി മിക്കവാറും നരച്ചിട്ടുണ്ട്. മുണ്ടും ജാക്കറ്റുമാണ് വേഷം. ഒരു തോര്‍ത്ത് മുണ്ട് മേത്ത് ഇട്ടിട്ടുണ്ട്.

' ആരാ, എന്താ വേണ്ടത് ' വേണു ചോദിച്ചു.

' കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ഉണ്ടോ ഇവിടെ '.

' അമ്മാമ ഭക്ഷണം കഴിക്കുന്നു '.

' ശരി കഴിയട്ടെ. ഞാന്‍ കാത്ത് നില്‍ക്കാം '.

തിണ്ണയില്‍ ഇരുന്നോളാന്‍ വേണു പറഞ്ഞത് കേള്‍ക്കാതെ അവര്‍ മുറ്റത്തെ വേപ്പിന്‍ തണലില്‍ ചെന്ന് നിന്നു. എഴുത്തശ്ശന്‍ കിണ്ണം 
മോറി കൈ കഴുകി വരുന്നത് വരെ അവര്‍ ഒരേ നില്‍പ്പായിരുന്നു.

' ഇങ്ങിട്ട് വരിന്‍ ' എഴുത്തശ്ശന്‍ അവരെ ക്ഷണിച്ചു. ചെറുതായൊന്ന് ചിരിച്ച് അവര്‍ മുന്നോട്ട് വന്നു.

' ആരാ, എവിടുന്നാ, എന്താ വന്നത് ' ചോദ്യങ്ങളെല്ലാം ഒന്നിച്ചായി.

' നാണു നായര് പറഞ്ഞിട്ട് വന്നതാണ് '.

 എഴുത്തശ്ശന്ന് കാര്യം പിടി കിട്ടിയില്ല.

' എന്താ കാര്യം ' അയാള്‍ ചോദിച്ചു.

' സ്ഥലം വില്‍ക്കുന്ന കാര്യം പറയാനാണ് '.

' വന്ന കാലില്‍ തന്നെ നില്‍ക്കാതെ ഇങ്ങിട്ട് കേറി ഇരിക്കിന്‍ ' എഴുത്തശ്ശന്‍ ക്ഷണിച്ചു. മടിച്ച് മടിച്ച് അവര്‍ തിണ്ടിന്‍റെ ഒരറ്റത്ത്
ഇരുന്നു.

' ഇനി പറയിന്‍, എന്താ ഞാന്‍ ചെയ്യേണ്ടത് '.

' കുറച്ച് സ്ഥലം ഭാഗിച്ച് കിട്ടിയിട്ടുണ്ട്, നിങ്ങളുടെ കണ്ടത്തിന്‍റെ തൊട്ടതാണ്. ഇവിടെ വന്ന് പറഞ്ഞാല്‍ വാങ്ങുംന്ന് നാണു നായര്‍ 
പറഞ്ഞു.

എഴുത്തശ്ശന്‍ ഉറക്കെ ചിരിച്ചു. ' ചാവാറാവുമ്പഴാ ഞാന്‍ ഇനി സ്ഥലം വാങ്ങാമ്പോണത് '.

അവര്‍ വല്ലാതായി.

' എന്നാല്‍ ഞാന്‍ പോട്ടെ ' അവര്‍ എഴുന്നേറ്റു.

' ഒരു കാര്യം സംസാരിക്കാന്‍ വന്നിട്ട് മുഴുവനാക്കാതെ പോവ്വാണോ ' എഴുത്തശ്ശന്‍ പറഞ്ഞു ' എനിക്ക് വേണ്ടെങ്കിലും പറ്റിയ ഒരാളെ ഏര്‍പ്പാടാക്കി തന്നാല്‍ പോരെ '.

' എടുത്തടിച്ച പോലെ വേണ്ടാന്ന് പറഞ്ഞപ്പോള്‍ ഇനി നിന്നിട്ട് കാര്യൂല്യാ എന്ന് വിചാരിച്ചു '.

' എത്ര സ്ഥലം ഉണ്ട് കൊടുക്കാന്‍ '.

' അത് എനിക്കറിയില്ല. ഭാഗം കഴിഞ്ഞതേയുള്ളു. കടലാസ്സ് കയ്യില്‍ കിട്ടീട്ടില്യാ '.

' ആരാ നിങ്ങളുടെ കാര്യം നോക്കാന്‍ ഉള്ളത് '.

ആ സ്ത്രീ ദൈന്യതയോടെ ഒന്ന് ചിരിച്ചു. എന്നിട്ട് മുകളിലേക്ക് നോക്കി.

' ദാ അവിടേണ്ട്. ഈശ്വരന്‍ '.

' അതെന്തേ ഭര്‍ത്താവോ ആങ്ങളരോ ഒന്നൂല്യേ നിങ്ങള്‍ക്ക് '.

' ഒരു മൂത്ത ആങ്ങള ഉണ്ടായിരുന്നു. എനിക്ക് പത്ത് പതിനെട്ട് വയസ്സുള്ളപ്പോള്‍ മരിച്ചു. രാത്രി ഉറങ്ങാന്‍ കിടന്ന ആളാ.
രാവിലെ മരിച്ച് കിടക്കുന്നതാ കണ്ടത്. പിന്നെ ഉള്ളത് അമ്മയാണ്. ഏട്ടന്‍ മരിച്ച് കൊല്ലം തികയുമ്പോഴേക്കും അമ്മയും പോയി.
നാടടക്കം അമ്മ ദെണ്ണം വന്നതില്‍ അമ്മയും പെട്ടു '.

' ഭര്‍ത്താവ് '.

' അമ്മ മരിച്ച് തൊണ്ണൂറ് കഴിഞ്ഞതും കുടുംബത്തിലെ കാരണവര്‍ എന്നെ ഒരു സംബന്ധക്കാരന്ന് പിടിച്ച് കൊടുത്തു. പത്തമ്പത് വയസ്സ് പ്രായം ഉള്ള  ഒരാള്‍. പോലീസിലായിരുന്നു ജോലി. എന്‍റെ കോലത്തിന്ന് നല്ല ആലോചനയൊന്നും വരില്ലാന്ന് പറഞ്ഞിട്ടാ
അങ്ങിനെ ചെയ്തത്. ആ മൂപ്പര് ആദ്യ കാലത്ത് വല്ലപ്പഴും വരും. ചിലപ്പൊ വല്ലതും തരും. ഉണ്ണാനും ഉടുക്കാനും തറവാട്ടില്‍ 
ഉള്ളതോണ്ട് ഒന്നും തന്നില്ലെങ്കിലും എനിക്ക് വിഷമം തോന്നിയില്ല. പക്ഷെ ഒരു കുട്ടി ഉണ്ടായ ശേഷം അയാള് തിരിഞ്ഞ് നോക്കീട്ടില്ല '.

' കുട്ടി '.

' മകളായിരുന്നു '.

' എന്തേ ഇപ്പോഴില്ലേ '.

' ഉണ്ട്. പക്ഷെ അവള് ഒരു അബദ്ധം കാട്ടി '

അവര്‍ ആ കഥ വര്‍ണ്ണിച്ചു. പഠിക്കാന്‍ വലിയ മിടുക്കിയൊന്നുമല്ലെങ്കിലും മകള്‍ പത്താം ക്ലാസ്സ് പാസ്സായി. തറവാട് ഭാഗക്കേസ്സില്‍. ഒരു ഓട്ട മുക്കാല് കയ്യില്‍ എടുക്കാനില്ല.പിന്നെ എങ്ങിനെ പഠിപ്പിക്കും. ഒന്ന് രണ്ട് കല്യാണാലോചന വന്നു. വെറും കയ്യുകൊണ്ട്
മുഴം വെക്കാന്‍ പറ്റില്ലല്ലോ. ഭാഗം കഴിഞ്ഞതും തങ്ങള്‍ക്ക് കിട്ടുന്നത് മുഴുവന്‍ തരാം. കല്യാണത്തിന്ന് വേണ്ട പണം തന്ന്
സഹായിക്കണമെന്ന് പറഞ്ഞ് തറവാട്ടിലെ എല്ലാവരോടും കെഞ്ചി. ആരും സഹായിച്ചില്ല .

അവര്‍ കണ്ണീരൊപ്പി.

' മകള്‍ക്ക് എന്താ പറ്റിയത് എന്ന് പറഞ്ഞില്ല '.

കുറച്ച് കഴിഞ്ഞപ്പോള്‍ മകള്‍ ചര്‍ക്ക ക്ലാസ്സില്‍ ചേര്‍ന്ന് നൂലുണ്ടാക്കാന്‍ പോയി തുടങ്ങി. അതിന്‍റെ എടേല്‍ ഒരാളെ കണ്ടു കൂടി.
റജിസ്റ്റര്‍ കല്യാണം കഴിച്ച് അവള്‍ അവന്‍റെ കൂടെ പോയി.

' അപ്പോള്‍ നിങ്ങള്‍ക്ക് മകളും മരുമകനും ഒക്കെ ഉണ്ട്. അവര് നിങ്ങളുടെ അടുത്ത് വരില്ലേ '.

' അതെങ്ങന്യാണ്. അവന്‍ സ്വജനം അല്ല. കൃസ്ത്യാനി ചെക്കനാണ്. തെക്ക് ഏതോ നാട്ടിന്ന് റബ്ബറ് വെട്ടാന്‍ വന്ന ആളാ '.

' അവര് ഇപ്പൊ എവിടേയാ '.

' കുറച്ച് കാലം സ്കൂളിന്‍റെ അടുത്ത് ഒരു വാടക വീട് എടുത്ത് അവിടെ ആയിരുന്നു. പിന്നെ പണത്തിന്ന് ബുദ്ധിമുട്ടായപ്പോള്‍ വീട് ഒഴിഞ്ഞു കൊടുത്തു. ഇപ്പൊ മലമ്പള്ളടെ ചോട്ടില്‍ പാത വക്കത്ത് കുടില് കെട്ടി കഴിയുണു '.

' മക്കളൊന്നും ആയില്യേ '.

' ഒന്ന് പെറ്റു. തൊണ്ണൂറ് തികയുന്നതിന്ന് മുമ്പ് കുട്ടി പോയി '.

അവര്‍ കണ്ണ് തുടച്ചു.

' അവള്‍ക്ക് ഒന്നും കൊടുക്കാന്‍ എനിക്കായില്യാ. കല്യാണം ആരേയും അറിയിക്കാതെ നടത്തി. അവളെ ചെന്ന് കണ്ടൂന്ന് കേട്ടാല്‍
വീട്ടിന്ന് അടിച്ചിറക്കും എന്ന് തറവാട്ടിലെ ആണുങ്ങള്‍ പറഞ്ഞാല്‍  ഞാനെന്താ ചെയ്യാ. എന്നാലും പെറ്റ വയറല്ലേ. എന്‍റെ മകള് ആസ്പത്രീല് പെറ്റ് കിടക്കുന്നതറിഞ്ഞിട്ട് ഞാന്‍ ചെന്നു. ആകെ ഉണ്ടായിരുന്നത് കമ്മലാണ്. കാല് പൊട്ടി അത് ഇടാറും ഇല്ല. അത്
ഞാനവള്‍ക്ക് കൊടുത്തു '.

സ്വരം താഴ്ത്തി ' അവന് വരുമ്പടി കമ്മ്യാണ്. പ്രസവ ചിലവിന്ന് ഉപകാരം ആയിക്കോട്ടെ എന്ന് കരുതി ' എന്ന് അടക്കം 
പറഞ്ഞു നിര്‍ത്തി.

വേണുവിന്ന് വല്ലാത്ത സങ്കടം തോന്നി. ഓരോരുത്തര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്തെല്ലാമാണ്. ചിലരെ തിരഞ്ഞ് പിടിച്ച് ലോകത്തിലെ സര്‍വ്വ ദുഃഖങ്ങളും ഏല്‍പ്പിക്കുന്നതാണോ.

' സ്ഥലം വിറ്റിട്ട് കിട്ടുണത് മകള്‍ക്ക് കൊടുക്കണം. പിന്നെ ഒരു കടം ബാക്കീണ്ട്. അതും വീട്ടണം '.

' അതെന്താ '.

' കുട്ടി മരിച്ച് കുറച്ച് കഴിഞ്ഞതും മകള്‍ കിടപ്പിലായി. മൊലേല് പാല് നിറഞ്ഞ് നീരു വന്നതാ. സന്നി കേറി. ഇങ്ങിട്ട് കിട്ടുംന്ന് കരുത്യേത് അല്ല. വല്ലതും കൊടുത്ത് സഹായിക്കാന്ന് വെച്ചാല്‍ എന്‍റേല്‍ വല്ലതും ഉണ്ടോ '.

അവര്‍ ഇടക്കിടെ മൂക്ക് ചീറ്റുകയും കണ്ണ് തുടക്കുകയും ചെയ്തുകൊണ്ടിരുന്നു.

' ആകെ സങ്കടം പറയാറ് നാണു നായരുടെ മകള്‍ സരോജിനിയോടാണ്. കുളത്തില്‍ കുളിക്കാന്‍ ചെല്ലുന്ന സമയത്ത് കണ്ടിട്ടുള്ള പരിചയം മാത്രേ ഉള്ളു. അവര്‍ക്കും അത്രയ്ക്ക് മാത്രം കഴിവടം ഒന്നും ഇല്ല. എന്നിട്ടും തിരിച്ച് കിട്ട്വോന്ന് ഒരു ഉറപ്പും ഇല്ലാതെ 
എന്നെ സഹായിച്ചു '.

അടുത്ത വാക്കുകള്‍ക്കായി വേണു കാതോര്‍ത്തു.

' നാണു നായരുടെ ഭാര്യ മരിച്ച ദിവസം  അവരുടെ കഴുത്തില്‍ നിന്നും ഊരി എടുത്ത് വെച്ച താലിമാല ഞാന്‍ മരിക്കുന്നത് വരെ
ഇത് കളയില്ലാ എന്നും പറഞ്ഞ് അവര് സൂക്ഷിച്ചിരുന്നു. ഇത് വിറ്റിട്ട് നിങ്ങടെ മകളെ ചികിത്സിച്ചോളിന്‍ എന്നും പറഞ്ഞ് അതെടുത്ത് എന്‍റെ കയ്യില്‍ തന്നു. ഞാനും സരോജിനിയും കൂടിയാണ് അത് വിറ്റ് പണം ഉണ്ടാക്കി മരുമകന്‍റെ കയ്യില്‍ 
കൊടുത്തത് '.

വീണ്ടും ആ സ്ത്രീ ഏതോ ആലോചനകളില്‍ മുഴുകി.

' വീട്ട്യാലും വീടാത്ത കടമാണ് അത്. പക്ഷെ കയ്യില്‍ കാശ് കിട്ടുമ്പോള്‍ അത് മടക്കി കൊടുക്കണ്ടേ '.

നാണു നായര്‍ ചെയ്തതില്‍ ഇരുവര്‍ക്കും എന്തൊന്നില്ലാത്ത സന്തോഷം തോന്നി. പട്ടിണി കിടന്ന സമയത്തും ഒരു സ്മാരകം പോലെ സൂക്ഷിച്ചത് അന്യന്‍റെ സങ്കടം മാറ്റാന്‍ ദാനം ചെയ്തിരിക്കുന്നു.

' എത്ര ചന്തം ഉള്ള കുട്ടിയായിരുന്നു എന്‍റെ മകള്. ഇപ്പൊ മുടിയൊക്കെ മൊട്ടയടിച്ച് മെലിഞ്ഞ് കോലം കെട്ടു ' ആ സ്ത്രീ
വിതുമ്പി.

' നിങ്ങള് കരയണ്ടാ ' എഴുത്തശ്ശന്‍ ആശ്വസിപ്പിച്ചു ' ഒക്കെ ശരിയാവും.

' ഇത്തിരി വെള്ളം കുടിക്കാന്‍ തര്വോ ' എന്ന അവരുടെ ചോദ്യമാണ് മറ്റുള്ളവരെ ഉണര്‍ത്തിയത്. വേണു കൊടുത്ത വെള്ളം ഒറ്റ വീര്‍പ്പിന്ന് അവര്‍ അകത്താക്കി.

' കേസ്സ് നീട്ടി നീട്ടി പോയതോണ്ടല്ലേ ഉള്ള മുതല് കുറെ പോയത്. നിങ്ങള്‍ക്ക് അത് തീര്‍ക്കണം എന്ന് പറയായിരുന്നില്ലേ '.

' നല്ല കഥയായി. ഞാനോ വലുത് നീയോ വലുത് എന്ന മട്ടിലായിരുന്നു രണ്ട് കൂട്ടരും. അതിന്‍റെ എടേല്‍ ഗതിയില്ലാത്ത
ഞങ്ങളാല്‍ ചിലര് പെട്ടു. വല്യേമ്മടെ താവഴിക്കാര് കേസ്സ് കൊടുക്കാന്‍ നേരത്ത് എന്നോട് കടലാസ്സില്‍ ഒപ്പിടാന്‍ പറഞ്ഞു.
അങ്ങിനെ എന്തെങ്കിലും ചെയ്താല്‍ ആട്ടി പുറത്താക്കും എന്ന് അമ്മാമന്‍. പേടിച്ചിട്ട് ഒപ്പിട്ടില്ല. അതോടെ വലിയമ്മടേ മക്കളും 
മിണ്ടാതായി '.

' വല്ലാത്ത ആള്‍ക്കാരാ നിങ്ങളുടെ കുടുംബക്കാര്. മനുഷ്യത്വം ഇല്ലാത്ത വക '.

' ഞാന്‍ സഹിച്ച ദുരിതത്തിന്ന് കണക്കില്ല. ഭാഗകേസ്സ് കൊടുത്തതില്‍ പിന്നെ തറവാട്ടില്‍ വെപ്പും തീനും വെവ്വേറെയായി.
കഴിവുള്ളവരൊക്കെ വയറ് നിറച്ച് ആഹാരം കഴിച്ച് കിടക്കുമ്പോള്‍ അതേ തറവാട്ടിലെ ഞാന്‍ മാത്രം പട്ടിണി കിടന്നിട്ടുണ്ട്. പക്ഷെ അതൊന്ന്വല്ല സങ്കടം. അറിഞ്ഞും കൊണ്ട് ഞാന്‍ ആര്‍ക്കും ഒരു ദ്രോഹം  ചെയ്തിട്ടില്ല. എന്നിട്ടും കുടുംബക്കാരില്‍ നിന്ന് ഇത്ര കാലം നല്ലൊരു വാക്ക് കേട്ടിട്ടില്ല. ബുദ്ധി വെച്ച മുതല്‍ കുള്ളി, ഉറുണ്ണാസ്സ് എന്നൊക്കെയാണ് എല്ലാരും വിളിച്ചു കേട്ടത്. പിന്നെ
പൊട്ടി, പ്രാന്തത്തി എന്നൊക്കെയായി വിളിക്കല്. ചോദിക്കാനും പറയാനും ആളും നാഥനും ഇല്ലാത്തോരടെമേത്ത് എല്ലാര്‍ക്കും
കാറി തുപ്പാം '.

' അത് അങ്ങിനെ തന്ന്യാണ്. എളുപ്പം കണ്ടാല്‍ മനുഷ്യര് ചവിട്ടി പൂത്തും '.

' അവരൊക്കെ പറയണ പോലെ ഞാനൊരു പൊട്ടാക്കാളിയോന്ന്വല്ല. മൂന്നാം ക്ലാസ്സേ പഠിപ്പുള്ളൂച്ചാലും ആളേം ആള്‍ത്തരൂം ഒക്കെ
അറിയും. അത് കണ്ടിട്ടേ നില്‍ക്കാറുള്ളു. ബുദ്ധിയും വകതിരിവും ഉണ്ടേന്ന് കണ്ടാല്‍ ഒറ്റക്കാര്‍ക്ക് ശത്രുക്കള് കൂടും. അത് കൂടാതെ കഴിഞ്ഞല്ലോ '.

അവരുടെ പ്രായോഗിക ബുദ്ധിയില്‍ വേണുവിന്ന് മതിപ്പ് തോന്നി.

' പെണ്ണുങ്ങളായാല്‍  നാഥനുണ്ടാവണം. അല്ലെങ്കില്‍ എന്‍റെ ഗതിയാവും. ഒരു മരം ഇല്ലാതെ വള്ളിക്ക് മേപ്പട്ട് കേറി പോവാന്‍ 
ആവ്വോ. അത് നിലത്ത് പടര്‍ന്ന് വരുന്നോന്നോന്‍റേം  പോവുന്നോന്നോന്‍റേം ചവിട്ട് കൊള്ളണ്ടി വരില്ലേ ' അവര്‍ ഒരു തത്ത്വം 
പറഞ്ഞു.

' കഴിഞ്ഞത് വിടിന്‍. ഇനി മേപ്പട്ടുള്ള കാര്യം ആലോചിക്കാം ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്തിനാ സ്ഥലം വില്‍ക്കണത്.
ഇവിടെ താമസം ആക്കിക്കൂടേ '.

' അയ്യോ, അതെങ്ങന്യാ നടക്ക്വാ. എനിക്ക് ഒറ്റയ്ക്ക് കഴിയാനൊന്നും ആവില്ല '.

' നിങ്ങള് മകളേം മരുമകനേം കൂട്ടീട്ട് ഇവിടെ വന്ന് കുടുംബായിട്ട് കഴിയിന്‍ '.

' അതിന് മരുമകന്‍ വേറെ ജാതീല് പെട്ട ആളായില്ലേ.  അമ്പലൂം ഈശ്വരനും ഒക്കെ ആയി നടക്കുന്ന നിങ്ങളുടെ എടേല്‍ അവനെ
താമസിക്കാന്‍ സമ്മതിക്ക്വോ '.

' ഈശ്വരനേം ദൈവത്തേം ഒക്കെ ഉണ്ടാക്കീത് നമ്മള് മനുഷ്യന്മാരാ. ഇന്ന ആളെ കൂടെ പാര്‍പ്പിക്ക് എന്നോ അങ്ങിനെ പാടില്ലാന്നോ
ഒരു ദൈവൂം പറയില്ല. അതൊക്കെ മനുഷ്യര് ഉണ്ടാക്കുന്ന നിയമങ്ങളാ '.

' അപ്പൊ നിങ്ങളുടെ കൂട്ടത്തില്‍ എന്‍റെ മകളെ കൂട്ട്വോ '.

' എന്താ സംശയം. ഇവിടെ ഒറ്റ ജാത്യേള്ളൂ. മനുഷ്യ ജാതി '.

' ഹാവൂ. സമാധാനം ആയി. എല്ലാം വിറ്റ് മകള്‍ക്ക് കൊടുത്തിട്ട് ഈ ജീവിതം വേണ്ടാന്ന് വെക്കണം എന്ന് കരുത്യേതാ. നിങ്ങളെ മാതിരിള്ള നല്ല ആള്‍ക്കാരുടെ സഹായം കിട്ടുംച്ചാല്‍ അങ്ങിനെ ഒരു മഹാപാപം ചെയ്യാതെ കഴിയും  '.

ഭാഗപത്രത്തിന്‍റെ പകര്‍പ്പ് വാങ്ങി വരാന്‍ വേണു അവരെ ഉപദേശിച്ചു. ജീവനുള്ള കാലം വേണ്ട സഹായം നല്‍കാമെന്ന്
എഴുത്തശ്ശനും ഏറ്റു.

ആ സ്ത്രീ എഴുന്നേറ്റു.

' കടലാസും കൊണ്ട് വരുമ്പോള്‍ മകളേം  മരുമകനേം  കൂടെ കൊണ്ടു വരിന്‍  ' എഴുത്തശ്ശന്‍ പറഞ്ഞു ' ഞങ്ങള്‍ക്ക്
അവരെ ഒന്ന് കാണാലോ '.

അവര്‍ പടി കടന്ന് പോയതും എഴുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു. അതിന്‍റെ പ്രതിദ്ധ്വനി വേണുവിന്‍റെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നു.

നോവല്‍ - അദ്ധ്യായം - 76.

' ഇങ്ങിനെ പിടിവാശി വേണ്ടാ ഓപ്പോളേ ' പത്മിനിയോട് വേണു കെഞ്ചി.

കിട്ടുണ്ണിയും കുടുംബവും മകന്‍റെ കല്യാണത്തിന്ന് വരാനിടയില്ലെന്നും , അവന്‍ ആവശ്യപ്പെട്ട രീതിയില്‍ അവസരം നടക്കുമ്പോള്‍ അവനെ മുമ്പില്‍ നിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം  നാട്ടുകാരുടെ മുമ്പില്‍ കുറച്ചില്‍ ആവുമെന്നും ഉള്ള
കാര്യങ്ങള്‍ പത്മിനിയെ അറിയിക്കാനും കിട്ടുണ്ണിയോട് അവര്‍ക്കുള്ള അലോഹ്യം സംസാരിച്ച് തീര്‍ക്കുന്നതിന്നും വേണ്ടി എത്തിയതാണ് അയാള്‍.

' അവന് വാശി ആവാം, എനിക്ക് പാടില്ല. അതെന്ത് ന്യായം. അവനല്ലേ ഇളയവന്‍. എന്നിട്ട് ഞാന്‍ അവന്‍റെ കാല് പിടിക്കണം
എന്നാ മോഹംച്ചാല്‍ അത് നടക്കില്ല '.

' ആരും താണുപോവും വേണ്ടാ, അവനോന്‍റെ നില കളയും വേണ്ടാ. പത്താള് കൂടുന്ന സമയത്ത് ഒന്നിച്ച് നില്‍ക്കാന്‍ ഒരു വിട്ടു
വീഴ്ച. അത്രേ ഞാന്‍ പറയുന്നുള്ളു '.

' എന്‍റെ സമ്മതം നോക്കണ്ടാ. പക്ഷെ വിശ്വേട്ടന്ന് വിരോധം ഉണ്ടെങ്കില്‍ ഒരു യോജിപ്പും  ഉണ്ടാവില്ല. അവന്‍ ഇവിടെ വന്ന്
പറഞ്ഞതൊന്നും മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല '.

' ഓപ്പോള് സമ്മതം മൂളിയാല്‍  മതി. വിശ്വേട്ടനെ ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാം '.

' ഞാന്‍ ഒന്നും പറയാന്‍ വരില്ല. നീ ആയി അളിയനായി. എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളിന്‍ '.

' വിശ്വേട്ടന്‍ വരാന്‍ വൈകുന്നേരം ആവില്യേ '.

' ഇന്ന് ഉച്ചയ്ക്ക് എത്തുംന്ന് പറഞ്ഞിരുന്നു '.

വക്കീല്‍ വരുന്നതും കാത്ത് വേണു ഇരുന്നു, കല്യാണത്തിന്‍റെ ഒരുക്കങ്ങള്‍ വിസ്തരിച്ച് പത്മിനിയും.

' കല്യാണത്തിന്നും വിരുന്ന് കൂട്ടി വരുന്നതിന്നും നിനക്ക് കസവ് മുണ്ടും ജുബ്ബയും മതീന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിനക്ക്
ഇഷ്ടാവില്യേ '.

വേണു ഒന്ന് ചിരിച്ചു.

' നല്ല ഭംഗീണ്ടാവും. പള്ളത്തില്‍ കായ്കറിക്ക് കണ്ണ് തട്ടാതിരിക്കാന്‍ നിര്‍ത്താം. കരിങ്കണ്ണാ നോക്കണേ എന്ന് ബോര്‍ഡ് എഴുതിച്ച്
കഴുത്തില്‍ തൂക്കിയിട്ടാല്‍ മതി '.

' അത്ര മോശം പറയാനൊന്നൂല്യാ. എപ്പൊ നോക്കിയാലും നരച്ച ഒരു പാന്‍റ് ഉണ്ട്. അത് ഊരി വെച്ചാല്‍ കാവി മുണ്ടും. നല്ല
ഒരു വേഷത്തില്‍ നിന്നെ കണ്ടിട്ടില്ലാ '.

' സൌകര്യം നോക്കി ഇടുന്നതാണ്. അല്ലാതെ മറ്റൊന്ന്വോല്ല '.

കാറ് ഗേറ്റ് കടന്നു വന്ന് മുറ്റത്ത് നിന്നു. വക്കീല്‍ ഇറങ്ങി വന്നു.

' താന്‍ എത്ത്യോ. ഒന്ന് കാണണംന്ന് വിചാരിച്ചിരുന്നതാ '.

മൂന്ന് പേരുടേയും മനസ്സില്‍ ഒരേ വിഷയം നിറഞ്ഞു നിന്നിരുന്നു. എങ്കിലും ഉണ് കഴിക്കുമ്പോള്‍ ആരും ഒന്നും സംസാരിച്ചില്ല.
എങ്ങിനെ തുടങ്ങണം എന്ന ആലോചനയിലായിരുന്നു വേണു. ആദ്യം തന്നെ എതിര്‍പ്പ് പറഞ്ഞാല്‍ സംഗതി എളുപ്പമാവില്ല. കൈ
കഴുകി മൂന്നുപേരും ഉമ്മറത്തെത്തി.

' വിശ്വേട്ടന്‍ എന്നെ കാണണംന്ന് വിചാരിച്ചൂന്ന് പറഞ്ഞു ' വേണു തുടക്കമിട്ടു.

' ഉവ്വ്. അതിന് മുമ്പ് വേണു വന്നത് എന്തിനാണെന്ന് പറയൂ ' .

പത്മിനിയോട് ആവശ്യപ്പെട്ടതെല്ലാം വേണു ഒന്നു കൂടി ആവര്‍ത്തിച്ചു.

' കിട്ടുണ്ണി വേണൂനെ വല്ലതും പറഞ്ഞ്വോ '.

' ഏയ്. കാര്യായിട്ട് ഒന്നും പറഞ്ഞില്ല '.

വക്കീല്‍ ഒന്ന് ചിരിച്ചു.

' എന്തിനാ വേണു നടന്ന കാര്യങ്ങള്‍ മറച്ചു വെക്കുന്നത്. അവിടെ കഴിഞ്ഞതൊക്കെ രാമന്‍ നായര്‍ ഫോണ്‍ ചെയ്ത് പറഞ്ഞു.
കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ സര്‍വ്വതും പറഞ്ഞിട്ട് എന്നെ ഉടനെ വിവരം അറിയിക്കണംന്ന് പറഞ്ഞതാത്രേ '.

വേണു വല്ലാതായി. ' എല്ലാം പറഞ്ഞിട്ട് അലോഹ്യം ഒന്നും കൂടി കൂട്ടണ്ടാ എന്ന് വെച്ചിട്ടാ പറയാഞ്ഞത് ' അയാള്‍ സ്വയം
ന്യായീകരിച്ചു.

' എന്താ അവിടെ ഉണ്ടായത് എന്ന് തനിക്ക് അറിയണോ ' വക്കീല്‍ ഭാര്യയുടെ നേരെ തിരിഞ്ഞു. നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ സകലതും വെളിവാക്കപ്പെട്ടു.

പത്മിനി കൈ കൊട്ടി ഉറക്കെ ചിരിച്ചു.

' നീ ചെന്ന് നിന്‍റെ പണിക്കാരനെ ഇങ്ങോട്ട് അയയ്ക്ക്. അവന്ന് ഒരു ഓണപുടവ കൊടുക്കണം  '.

' വേണൂ ' വക്കീല്‍ വിളിച്ചു ' താന്‍ തീരെ പാവമാണെന്ന് പണ്ടേ എനിക്ക് അറിയാം . പക്ഷെ ഇത്രക്ക് സാധുവാണെന്ന് കണക്കാക്കിയില്ല. തന്‍റെ മനസ്സ് വളരെ വലുതാണ്. എന്നാല്‍ ഞങ്ങളുടെ കാര്യം അതല്ല. കിട്ടുണ്ണി ചെയ്തത് കേട്ടപ്പോള്‍ ഞാനും
അയാളെ വെറുത്തു. പത്മിനി പറഞ്ഞതുപോലെ ആ വിദ്വാന്‍ വേണ്ടാ '.

വക്കീല്‍ അറത്ത് മുറിച്ച് പറഞ്ഞതോടെ വേണുവിന്‍റെ പ്രതീക്ഷകള്‍ വാടി. മനസ്സില്‍ ഒരു വിങ്ങലുമായി അയാള്‍ തിരിച്ച് പോന്നു.

************************************

നാണു നായര്‍ വീണ്ടും അമ്പലത്തിലേക്ക് വന്നു തുടങ്ങി. സ്ഥലം സരോജിനിയുടെ പേരിലാക്കിയതിന്‍റെ ആധാരം ' ആ വിവരം കെട്ട നായരുടെ കയ്യില്‍ കൊടുത്താല്‍ ഇതും കളഞ്ഞു കുളിക്കും ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ വേണുവിനെയാണ് ഏല്‍പ്പിച്ചത്.

പുരപണിക്ക് പഴയ സാധനങ്ങള്‍ പോരെ എന്ന് സ്വാമിനാഥന്‍ ചോദിച്ചതിന്ന് ' ധാരാളം ' എന്ന ഒറ്റ വാക്കില്‍ എഴുത്തശ്ശന്‍ സമ്മതം 
മൂളിയിരുന്നു.

' നാണ്വാരേ. അടുത്ത ആഴ്ച മുതല്‍ ദിവസൂം രാവിലെ ഇവിടെ എത്തിക്കോളണം ' എഴുത്തശ്ശന്‍ കല്‍പ്പന പുറപ്പെടുവിച്ചു 'വീട്
പണിയുന്നത് നിങ്ങള്‍ക്ക് പാര്‍ക്കാനാണ്. ഞങ്ങള്‍ രണ്ടാള്‍ക്കും പാടത്ത് പിടിപ്പത് പണിയുണ്ട്. അതിന്‍റെ എടേല്‍ വീട് പണി നോക്കി നില്‍ക്കാന്‍ നേരം കിട്ടീന്ന് വരില്ല '.

' ഞാന്‍ എന്ത് വേണച്ചാലും ചെയ്തോളാം. സാധനങ്ങള്‍ കടത്താനോ എടുത്ത് കൊടുക്കാനോ മറ്റൊ വേണങ്കില്‍ സരോജിനിയെ വരാനും പറയാം '.

' താനെന്താ ആ കുട്ട്യേ കൂലി പണിക്ക് വിടാന്‍ പോവ്വാണോ '.

' അല്ല. ആളാല്‍ കഴിയുന്നത് ചെയ്യാലോ എന്ന് വെച്ചിട്ടാ '.

' എന്നാലെ തന്നോട് പറഞ്ഞത് ചെയ്താല്‍ മതി. ആ കുട്ടിയെ ഇതിലേക്ക് ഇഴുത്ത് വലിക്കണ്ടാ '.

' ഞാന്‍ നേരം വെളുക്കുമ്പൊ ഇക്കരക്ക് വന്നാല്‍ ഇരുട്ടായിട്ടേ മടങ്ങി പോവൂ. അത് പോരെ '.

അന്ന് ദീപാരാധന കഴിഞ്ഞാണ് നാണു നായര്‍ മടങ്ങി പോയത്. ചാമി അയള്‍ക്ക് അകമ്പടി സേവിച്ചു.

രണ്ടുപേരും മാത്രമായപ്പോള്‍ ഇതേ പറ്റി എഴുത്തശ്ശന്‍ വേണുവിനോട് സംസാരിച്ചു.

' നാണു നായരോട് കുട്ടിക്കാലം മുതല്‍ക്കുള്ള ചങ്ങാതിത്തരം ആണ്. കൊയമ്പത്തൂര്‍ മില്ലിലെ പണി വിട്ട് വന്ന ശേഷം നിത്യവും 
രണ്ടാളും കാണും. വണ്ടിപ്പുര പണിയാന്‍ തുടങ്ങിയത് മുതല്‍ക്ക് പകല് മുഴുവന്‍ ആ വിദ്വാന്‍ എന്‍റൊപ്പം ആയിരുന്നു. അത് കഴിഞ്ഞ ഉടനെ അമ്പലത്തിന്‍റെ കാര്യം തുടങ്ങി. അപ്പഴും എന്‍റെ കൂടെ തന്നെ. മൂപ്പര് നാട്ടു വര്‍ത്തമാനം പറഞ്ഞോണ്ടിരുന്നാല്‍
നേരം പോണ കഥ അറിയില്ല. കുറച്ചായിട്ട് നായര് ഇങ്ങോട്ട് വരാതായപ്പോള്‍ എന്തോ ഒരു വിഷമം. മനുഷ്യന്ന് അന്യോന്യം
വിഷമങ്ങള്‍ പറയാനും ആശ്വാസം കൊടുക്കാനും ആരെങ്കിലും വേണ്ടെ. ഒരേ പ്രായക്കാരാവുമ്പോള്‍ അതിനൊക്കെ ഒരു സുഖം 
ഉണ്ട്. അതാണ് അയാളോട് നിത്യം ഇവിടെ വന്ന് പണി നോക്കി നില്‍ക്കണംന്ന് പറയാന്‍ കാരണം. ഒന്നും ഇല്ലെങ്കിലും കാണാനും
വര്‍ത്തമാനം പറയാനും ആളാവില്ലേ '.

സൌഹൃദത്തിന്‍റെ രീതികള്‍ ഓര്‍ത്ത് വേണു മനസ്സില്‍ പുഞ്ചിരിച്ചു. പിറ്റേന്ന് തന്നെ നാണു നായര്‍ എത്തി. എഴുത്തശ്ശന്‍ പാടത്തെ
പണിയും നോക്കി ചേരിന്‍ ചുവട്ടിലാണ്. വേണു പുസ്തകവുമായി കളപ്പുരയിലും. നാണു നായര്‍ കൂട്ടുകാരനെ തേടിയെത്തി.

' തമ്പ്രാക്കന്മാരുടെ ഭാഗക്കേസ് തീര്‍ന്നൂന്നാ കേട്ടത്. ഭാഗിച്ച് കിട്ടുന്ന സ്ഥലം ഒക്കെ ഓരോരുത്തരും പെട്ട വിലക്ക് വിറ്റ് തുലയ്ക്കും
' താന്‍ കേട്ട വാര്‍ത്ത നാണു നായര്‍ കൂട്ടുകാരനെ അറിയിച്ചു.

' പത്ത് ഇരുപത് കൊല്ലം കേസ്സ് നടന്നതല്ലേ. പലര്‍ക്കും മടുത്തിട്ടുണ്ടാവും ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

' ഒരു ചക്കചുളയുടെ പേരില്‍ തുടങ്ങിയ കേസ്സാണ് ' നാണു നായര്‍ക്ക് തന്‍റെ അറിവ് വെളിപ്പെടുത്തിയേ പറ്റു 'അതൊന്ന് തീര്‍ന്ന്
കിട്ടാന്‍ ഓരോരുത്തര് ഈശ്വരനെ വിളിച്ചിട്ടുണ്ട് '.

' എന്താദ് സംഗതി '.

തറവാട് തൊടിയില്‍ നിന്ന് കോടി കായ്ച്ച പഴച്ചക്ക ജോലിക്കാരന്‍ കൊണ്ടു വന്നതാണ്. പണിക്കാരികള്‍ അത് മുറിച്ചപ്പോള്‍ ഒരു
കുട്ടി അതില്‍ നിന്ന് ഒരെണ്ണം എടുത്തു. മറ്റൊരു തായ് വഴിയില്‍ പെട്ട കുട്ടി അത് തട്ടിയെടുത്തു. അവനെ ആദ്യത്തെ കുട്ടിയുടെ അമ്മ
ഒന്ന് തല്ലി.

കുട്ടികള്‍ തമ്മിലുണ്ടായ പ്രശ്നം തറവാട്ടിലെ സ്ത്രീകള്‍ ഏറ്റെടുത്തു, അവരില്‍ നിന്ന് പുരുഷന്മാരും. നേരത്തെ ഒളിഞ്ഞ് കിടന്നരുന്ന
അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയായപ്പോള്‍ സംഗതികള്‍ ചൂട് പിടിച്ചു. കേസ്സ് ആരംഭിച്ചതും ഭരണം റിസീവറുടെ കയ്യിലായി. ആഡംബരത്തോടെ ജീവിച്ചവര്‍ പട്ടിണിയിലേക്ക് നീങ്ങി. എന്നിട്ടും വീറിനും വാശിക്കും കുറവുണ്ടായില്ല. ഒരു കൂട്ടര്‍ ഒരു
കോടതിയില്‍ ജയിച്ചാല്‍ ഉടനെമറു വിഭാഗം  അപ്പീല്‍ പോകും. ഈ പോരിന്നിടയില്‍ മഹാലക്ഷ്മി പടിയിറങ്ങി പോയത് ആരും
അറിഞ്ഞില്ല. ഭൂരി ഭാഗം സ്വത്തുക്കളും നഷ്ടപ്പെട്ടു. ഭാഗിക്കാറാവുമ്പോഴേക്കും മുമ്പുണ്ടായിരുന്നതിന്‍റെ നേര്‍ പകുതിയായി സ്വത്ത്.

' അത് അങ്ങിന്യേ വരൂ. എവിടെ കലഹത്തിന്‍റെ വിത്ത് കുത്തിയിട്ടോ അവിടെ ഉണ്ടായിരുന്നത് മുച്ചൂടും പോയി അപ്പയും
തൃത്താവും മുളക്കും '.

' കുറെ ഭൂമി നിങ്ങളുടെ സ്ഥലത്തിന്‍റെ അടുത്താണ്. അത് ആരാ വാങ്ങ്വാന്ന് അറിയില്ല '.

' പോക്കണം കെട്ട വല്ലോനും വാങ്ങ്യാ നമ്മക്ക് പെഴപ്പാവും . എപ്പഴും അയല് നന്നാവണം. അല്ലെങ്കില്‍ മനസ്സമാധാനം കിട്ടില്ല '.

ആ സ്ഥലത്തിന്‍റെ ആള്‍ക്കാരോട് എന്താ ചെയ്യാന്‍ പോണേന്ന് ചോദീക്കണോ '.

' ചോദിക്കാം. എന്താ അവരുടെ ഉദ്ദേശംന്ന് അറിയാലോ '.

ആ ദൌത്യവുമായി നാണു നായര്‍ മടങ്ങി.