Monday, March 22, 2010

അദ്ധ്യായം - 59.

' ഓണത്തിന്ന് ഏട്ടനെ വിളിക്കിണുണ്ടോ ' രാത്രി ഊണ് കഴിഞ്ഞ് മുറ്റത്ത് അങ്ങോട്ടും 
ഇങ്ങോട്ടും നടക്കുന്ന കിട്ടുണ്ണിയോട് രാധ ചോദിച്ചു.

' അതെന്താ അങ്ങിനെ ചോദിച്ചത് '.

' ഒന്നൂല്യാ. വെറുതെ ചോദിച്ചൂന്ന് മാത്രം '.

' വിളിക്കണോ '.

' വിളിച്ചാല്‍ നന്ന്. ഒന്നൂല്യെങ്കിലും ചോദിച്ചിട്ടും അല്ലാണ്ടീം കൊറെ തന്ന് സഹായിച്ച
ആളല്ലേ '.

' അതൊന്നും പറയണ്ടാ.  ഇല്ലാത്തോന്‍ ഉള്ളോരോട് ചോദിക്കും. മനസ്സുണ്ടെങ്കില്‍ 
കൊടുക്കും. അത് കൈ നീട്ടി വാങ്ങും. അതിലിത്ര പറയാനൊന്നും ഇല്ല '.

' ഞാന്‍ പറയാനൊന്നും വരുണില്ല. ഇഷ്ടം പോലെ ചെയ്തോളൂ '.

' എന്തായാലും താന്‍ പറഞ്ഞ സ്ഥിതിക്ക് വിളിക്കാം. വന്നാല്‍ വരട്ടെ '.

' വിളിക്കും പോലെ വിളിച്ചാല്‍ ഏട്ടന്‍ വരാതിരിക്കില്ല '.

' എനിക്ക് അത്രക്കങ്ങിട്ട് അറിയില്ല. സാധാരണ പറയുമ്പോലെ പറയും '.

' എന്തോ ചെയ്തോളൂ '.

*****************************************************

' അച്ഛാ, ഞാനൊരു മോഹം പറഞ്ഞാല്‍ ദേഷ്യം തോന്ന്വോ ' നാണു നായരോട്
സരോജിനി ചോദിച്ചു.

' എന്താദ് '.

' ഒരു തരി പൊന്ന് എന്‍റെ മേത്ത് ഇല്ല. എനിക്കും മോഹം ഉണ്ടാവില്ലേ '.

' എനിക്ക് അറിയാഞ്ഞിട്ടല്ല. ഞാന്‍ വിചാരിച്ചാല്‍ പറ്റണ്ടേ '.

' എന്‍റേല് വേണ്വോട്ടന്‍ തന്നതിന്‍റെ ബാക്കി കുറച്ച് പണം ഉണ്ട്. രണ്ട് കമ്മലും ഒരു
അരഞ്ഞാള്‍ ചെയിനും പതക്കൂം വാങ്ങിക്കട്ടെ '.

' അത് വേണോ. അവന്‍റെ വരുമ്പടി നിന്നാല് കുറച്ച് ദിവസം അതോണ്ട് കഴിയാലോ '.

' അങ്ങിനെ വന്നാല്‍ ഞാന്‍ എന്‍റെ പണ്ടം അഴിച്ചു തരാം. വിറ്റ് കാശാക്കിക്കോളൂ. അത്
വരേക്ക് എനിക്ക് ഇടാലോ '.

' ഞാന്‍ ഒന്ന് ആലോചിക്കട്ടെ '.

' കിട്ട്വാണെങ്കില്‍ എനിക്ക് ഓണത്തിന് കിട്ടണം. അല്ലെങ്കില്‍ വേണ്ടാ '.

' നീയെന്താ ഇങ്ങിനെ ഒരു കൂട്ടം കൂടുണത് . അപ്പാപ്പാ പെണ്ണ് വേണം, എപ്പൊ വേണം,
ഇപ്പൊ വേണംന്ന് പറയിണ മാതിരി '.

' അല്ലെങ്കിലും എന്‍റെ കാര്യത്തില് മാത്രേ അച്ഛന്‍ പിന്നാക്കം നിക്കാറുള്ളു. ഏടത്തിടെ
കാര്യൂം ഏട്ടന്‍റെ കാര്യൂം ഒക്കെ സമയാസമയത്ത് നടത്തീലേ '.

' ആ പുരാതിയേ കേള്‍ക്കാന്‍ ബാക്കീ ഉണ്ടാര്‍ന്നുള്ളൂ. ഇപ്പൊ അതും ആയി '.

' അച്ഛനെ സങ്കടപെടുത്താന്‍ വേണ്ടി ഞാന്‍ പറഞ്ഞതല്ല. എന്‍റെ മനസ്സിലെ വെഷമം 
പറഞ്ഞൂന്നേ ഉള്ളു '.

' ഞാന്‍ നാളെ തന്നെ ചെന്ന് തട്ടാന്‍ കുട്ടനെ വരാന്‍ പറയാം. എങ്ങിനത്തേതാ
വേണ്ട് എന്ന് നീ തന്നെ പറഞ്ഞു കൊടുത്തോ '.

അതോടെ സരോജിനി മുപ്പത്തഞ്ച് കൊല്ലം പുറകിലേക്ക് ഓടി പതിനഞ്ച് വയസ്സുള്ള
ഒരു പാവാടക്കാരി പെണ്‍കുട്ടിയായി മാറി.

*******************************************************

' നമ്മള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും അപസ്വരങ്ങള്‍ ആരംഭിച്ചതാണ് ഏറ്റവും
സങ്കടകരമായത് ' രാജന്‍ മേനോന്‍ തന്‍റെ ദുഃഖം പറഞ്ഞു.

തലേന്ന് വൈകീട്ട് യോഗം കഴിഞ്ഞ് തിരിച്ച് പോവുന്ന സമയത്ത് കൃഷ്ണ തരകന്‍ 
തന്നോട് പറഞ്ഞ കാര്യങ്ങള്‍ കളപ്പുരയില്‍ വെച്ച് മേനോന്‍ സംസാരിക്കുകയാണ്.

' പത്താള് കൂടുന്ന കാര്യത്തില്‍ അങ്ങിനെയൊക്കെ ഉണ്ടാവും. എനിക്കതല്ല വെഷമം .
ഓണം കഴിഞ്ഞ രാവിലെ പാടത്ത് അരിവാള് വെക്കണം ' എഴുത്തശ്ശന്‍ പറഞ്ഞു ' ആ
സമയത്താണ് അമ്പലത്തില് ദേവപ്രശ്നം വരുണത്. രണ്ടും കൂടി എന്താ വേണ്ടേന്ന്
ഒരു എത്തും പിടീം കിട്ടിണില്ല '.

രാജന്‍ മേനോനും നാണു നായരും വേണുവും കേട്ടിരിപ്പാണ്. എന്താണ് ചെയ്യുക എന്ന്
അവര്‍ക്കും അറിയില്ല.

' അത് വിടിന്‍ ' ചാമി പറഞ്ഞു ' അപ്പ്വോച്ചന്‍റെ കൊയ്ത്ത് നോക്കാനാളില്ലാതെ മൊടങ്ങില്ല.
ആ കാര്യം എനിക്ക് വിട്ട് തരിന്‍. നിങ്ങള് അമ്പലത്തിന്‍റെ കാര്യങ്ങള്‍ സമാധാനത്തോടെ
നോക്കിക്കോളിന്‍ '.

' കേട്ടിലേ അവന്‍ പറഞ്ഞത് ' നാണു നായര്‍ പറഞ്ഞു ' ആ കെടേലടി അങ്ങിനെ തീര്‍ന്നല്ലോ.
അവന്ന് ഭഗവാന്‍റെ കടാക്ഷം കിട്ടും. ഇനിയിപ്പൊ കൃഷ്ണ തരകന്‍  വന്നിട്ട് എന്തൊക്കെ
കൊശമശക്കം ഉണ്ടാക്കുംന്നേ അറിയേണ്ടു '.

' അത് ആലോചിച്ച് നിങ്ങള് വിഷമിക്കണ്ടാ. കുത്താന്‍ വരുണ ആനേ ഒരു കോല് കാട്ടി പേടിപ്പിച്ച്
നിര്‍ത്തുന്നു. പിന്ന്യല്ലേ ഇവര് '

എഴുത്തശ്ശന്ന് അതൊന്നും പ്രശ്നമല്ല.

കൈക്കോട്ടുമായി ചാമി പാടത്തേക്ക് നടന്നു. കണ്ടത്തിലെ വെള്ളം വെട്ടി വിടാനുണ്ട്. ഇല്ലെങ്കില്‍ 
കൊയ്യാന്‍ പാടാണ്. ഏറെ വൈകാതെ തരകനെത്തി, കൂടെ തൊരപ്പന്‍ എന്ന ഓമനപ്പേരുള്ള ഗോപി
നായരും ഉണ്ട്.

' നിങ്ങള് വരുംന്ന് ഗുരുസ്വാമി പറഞ്ഞു. ഞങ്ങളൊക്കെ കാത്തിരിക്യാണ് ' നാണു നായര്‍ പറഞ്ഞു.

ആഗതര്‍ കയറിയിരുന്നു.

' എന്താ നിങ്ങളടെ വെഷമം ' എഴുത്തശ്ശന്‍ ചോദിച്ചു ' അതങ്ങിട്ട് തൊറന്ന് പറയിന്‍. എന്തിനും
നിവൃത്തി മാര്‍ഗ്ഗം കാണാലോ '.

' അതേയ് ' തരകന്‍ പറഞ്ഞു ' ഞങ്ങളുടെ വെഷമം തീര്‍ക്കാന്‍  ആരുടേം സഹായം വേണ്ടാ.
പക്ഷെ ഒരു പൊതു കാര്യത്തില് തോന്നിയത് പോലെ ചെയ്യാന്‍ പറ്റില്ല '.

' അതിനിപ്പൊ ആരാ തന്നിഷ്ടം കാട്ട്യേത്. എല്ലാ കാര്യൂം ഒന്നിച്ചിരുന്ന് ആലോചിച്ചിട്ടല്ലേ ചെയ്യാറ് '.

' അതൊന്ന്വോല്ല നടക്കുണത് ' ഗോപി നായര്‍ പറഞ്ഞു ' കാശും പണൂം ഉള്ളോരുക്ക് ഒരു രീതി.
ഇല്ലാത്തോരക്ക് മറ്റൊന്ന് '.

' നിങ്ങളിങ്ങനെ അങ്ങിട്ടും ഇങ്ങിട്ടും തൊടാതെ കൂട്ടം കൂട്യാല്‍ ശരിയാവില്ല ' എഴുത്തശ്ശന്‍ 
കടുപ്പിച്ച് പറഞ്ഞു ' എന്താച്ചാല്‍ അത് വെട്ടി മുറിച്ച് പറയണം '.

' പറയാനൊന്നും മടിയില്ല ' തരകനും ചൂടായി ' ആരോട് ചോദിച്ചിട്ടാണ് പൂജക്കാരനും 
കഴകക്കാര്‍ക്കും താമസിക്കാന്‍ പുര പണിയാന്‍ തുടങ്ങിയത്. അമ്പലം പുതുക്കി പണിയുന്നതിന്ന്
മുമ്പ് അതാണോ ധൃതി വെച്ച് ചെയ്യേണ്ടത് '.

' മീറ്റിങ്ങില്‍ സ്വാമിനാഥന്‍ ഈ കാര്യം പറഞ്ഞിരുന്നു. പോരാഞ്ഞിട്ട് അതിന്‍റെ മുഴുവന്‍ ചിലവും 
അയാളാണ് ചെയ്യുന്നത് ' ഗുരുസ്വാമി വിശദീകരിച്ചു.

' എന്താപ്പൊ അതിന്‍റെ ആവശ്യം. പണം പിരിച്ച് കമ്മിറ്റിക്കാര് പണി ചെയ്യിക്കട്ടെ. എന്തിനാ
അയാളുടെ ഓശാരത്തിന്ന് നിക്കുണത് '.

മരിച്ചു പോയ അമ്മയുടെ ഓര്‍മ്മക്കായി സ്വാമിനാഥന്‍ പണി ചെയ്യിച്ചു തരുന്ന കെട്ടിടമാണ്
അതെന്നും , ഒരു മേല്‍നോട്ടം മാത്രമേ താന്‍ ചെയ്യാറുള്ളു എന്നും  മേനോന്‍ പറഞ്ഞു.

' അപ്പൊ നിങ്ങളൊക്കെ കൂടി ഒത്തിട്ടുള്ള ഏര്‍പ്പാടാണ് ഇത് ' തരകന്‍ ആരോപിച്ചു.

' അമ്മയുടെ സ്മരണയ്ക്ക് എന്ന് ബോര്‍ഡ് എഴുതി കെട്ടി തൂക്ക്വോ ' ഗോപി നായര്‍ക്ക് അതാണ്
അറിയേണ്ടത്.

കെട്ടിടത്തിന്‍റെ മുമ്പിലായി ചുമരില്‍  വെണ്ണക്കല്ലില്‍ ഉണ്ടാക്കിയ ബോര്‍ഡ് വെക്കുമെന്ന് മേനോന്‍
പറഞ്ഞു

' എന്താ അതില് എഴുതണത്. കുറുക്കാന്‍ കാട്ടില്‍ പാറുകുട്ടിയുടെ ഓര്‍മ്മക്ക് എന്നോ അതോ
കൈലാസത്തില്‍ പാര്‍വതി അമ്മയുടെ സ്മരണക്ക് എന്നോ ' തൊരപ്പന്‍ കിട്ടിയ അവസരം പാഴാക്കിയില്ല.

' കയ്യില് ഒന്നും ഇല്ലാതിരുന്ന കാലത്ത് കുറുക്കന്‍ കാട്ടില്‍ പാറുക്കുട്ടിയായിരുന്നു അവള്. പഴണനാണ്
അവളെ കെട്ടിക്കൊണ്ട് വന്നത്. പിന്നെ അവന്‍റെ മൂന്ന് അനുജന്മാര്‍ക്കും ഇവള് ഒറ്റ പെണ്ണ് ആയിരുന്നു
കെട്ടിയവളായിട്ട്. സ്വത്തും പണൂം വന്നപ്പോള്‍ വീടിന്‍റെ പേര് കൈലാസം എന്ന് ഇട്ടു. പാറുക്കുട്ടി
പാര്‍വതിയായി. കെട്ട്യോന്മാരില്‍ ആരക്കാ ശിവന്‍ എന്ന് പേര് ഇടേണ്ടത് എന്നേ സംശയം ഉണ്ടാര്‍ന്നുള്ളു '.

ആ സംഭാഷണം തുടരുന്നതില്‍  ആര്‍ക്കും ഇഷ്ടം തോന്നിയില്ല.

' എന്തോ ആവട്ടെ. നമുക്കിതില്‍ എന്താ കാര്യം ' നാണു നായര്‍ പറഞ്ഞു.

' നിങ്ങള്‍ക്ക് ഇതൊന്നും കാര്യം ഉണ്ടാവില്ല. മൊഖത്ത് മീശീം വെച്ച് ആണുങ്ങളാണ്എന്നും പറഞ്ഞ്
നടക്കുന്നോര്‍ക്ക് ഇതൊന്നും കണ്ടിട്ട് മിണ്ടാതിരിക്കാന്‍ പറ്റില്ല.

' ഇവനുണ്ടല്ലോ ഈ വെപ്പ് പണിക്ക് പോണ നായര്. ചെന്നോടത്തൊക്കെ കൊഴപ്പം ഉണ്ടാക്കലാ അവന്‍റെ
തൊഴില്. അവന്‍റെ കൂട്ടം കേട്ട് നീ വേണ്ടാത്തത് പറയാന്‍ നിക്കണ്ടാ ' എഴുത്തശ്ശന്‍ ക്ഷോഭിച്ചു.

' പറയാനുള്ളത് ആരടെ അടുത്തും പറയും '.

' നീയൊക്കെ വിചാരിച്ചാല് നാല് മുക്കാല് തെകച്ച് എടുക്കാന്‍ കഴിയ്വോ . ആരെങ്കിലും മനസ്സറിഞ്ഞ് വല്ലതും
ചെയ്യുന്നതിനേ മൊടക്കാന്‍ നിക്കണ്ടാ '.

എനിക്ക് കണ്ടൂം കൃഷീം ഒന്നൂല്യാ. മുറുക്ക് ഉണ്ടാക്കി വിറ്റിട്ടാണ് കുടുംബം നോക്കുന്നത്. എന്നാലും പണം
ഉള്ളോരുടെ മൂടും താങ്ങി പോകാറില്ല '.

' അത്ര രോഷം തോന്നുന്നൂച്ചാല് നീ നെന്‍റെ വക ഒരു കെട്ടിടം പണിത് താ. എന്നിട്ട് കൂട്ടം കൂട്. വെറുതെ
നാവിട്ടലക്കാന്‍ വേണ്ടി വന്നോളും ഓരോന്ന് '.

' നിങ്ങളുടെ ഒരു കാര്യത്തിനും ഇനി ഞങ്ങളില്ല ' എന്നും പറഞ്ഞ് ഇരുവരും എഴുന്നേറ്റു.

' നീയൊക്കെ ഇല്ലാണ്ടെ ഇത് കെട്ടി പൊക്കാന്‍ കഴിയ്വോന്ന് ഞങ്ങളും നോക്കട്ടെ '.

പടി കടന്ന് അവര്‍ പോയി.

' ഏഷണിക്കാര്‍ പെണങ്ങി പോയി അല്ലേ ' എന്ന് അപ്പോള്‍ അവിടെ എത്തിയ ചാമി ചോദിച്ചു

Saturday, March 13, 2010

അദ്ധ്യായം - 58.

' മലമ്പള്ളേല് വെട്ടാന്‍ തുടങ്ങിയ പത്ത് രണ്ടായിരം റബ്ബറുണ്ട്. കനാലിന്‍റെ
ചോട്ടിലെ മൊത്തം കണ്ടൂം കൃഷീം സ്വന്തം. പോരാത്തതിന്ന് തെങ്ങും തോപ്പും
തൊടീം വേറീം ' പുല്ല് അരിഞ്ഞ് കൂട്ടുന്നതിനിടയില്‍ വേലപ്പന്‍ ചാമിയോട്
പറഞ്ഞു ' വീട്ടില് ജീപ്പും, കാറും, മോട്ടോര്‍ സൈക്കിളും, കണ്ടം പൂട്ടാന്‍ 
ട്രാക്ടറും ഒക്കെ ഉണ്ടത്രേ '.

ചാമി പുല്ലരിയല്‍ നിര്‍ത്തി. തലേന്ന് പാടത്തിന്‍റെ വരമ്പോരത്തെ വിളഞ്ഞ
ചെടികള്‍ മാടി വെച്ചപ്പോള്‍ കണ്ട പുല്ല് അരിയാന്‍ വേലപ്പനെ വിളിച്ചതാണ്.
കണ്ടോര് കൊണ്ടു പോവും മുമ്പ് അവന്‍ അരിഞ്ഞ് എടുത്തോട്ടേ എന്നു
വെച്ച് പറഞ്ഞത്. വെറുതെ നില്‍ക്കുന്ന നേരം അവനെ സഹായിക്കാമെന്ന്
കരുതി പുല്ലരിയാന്‍ കൂടി.

' ആരുടെ കാര്യാ നീ ഈ പറേണത് '.

' നമ്മടെ അമ്പിട്ടന്‍ മാധവനെ ഇങ്ങിട്ട് വരുമ്പൊ കണ്ടു. അവന്‍ നമ്മടെ
കല്യാണിക്ക് ഒരു ആലോചന പറഞ്ഞതാണ്. കേട്ടപ്പൊ എന്‍റെ കുട്ടിടെ
ഭാഗ്യാന്ന് തോന്നി '.

' നീ ബാക്കീം കൂടി പറ '.

' ചെക്കന് മുപ്പത്തഞ്ച് വയസ്സായി. കണ്ടാല്‍ തോന്നില്ല. പക്ഷെ രണ്ടാം കെട്ടാണ് '.

' അതെന്താ '

' മൂത്ത കുടി ചത്തു. വയറ്റില്‍ വെള്ളം നെറഞ്ഞിട്ട്. ഒരു ചെക്കനുണ്ട്. നാലഞ്ച്
വയസ്സായി. അവരുടെ സ്ഥിതിക്ക് നമ്മക്ക് വളപ്പില്‍ കേറാന്‍ യോഗ്യതീല്യാ. പെണ്ണിന്
ചന്തം ഉണ്ടായാല്‍ മാത്രം മതീന്ന് പറഞ്ഞത് നമ്മടെ ഭാഗ്യം '.

' നെനക്ക് വെളുവില്യാന്ന് ഒറപ്പായി. ബാക്കി കൂടി കേക്കണോ നെനക്ക് '.

' ആ പെണ്ണിന്ന് രണ്ടാമത് വയറ്റിലുണ്ടായി ഇരിക്കുമ്പൊ അതിനെ ഒറ്റ ചവിട്ടിന്
കൊന്നതാണ്. കാശിന്‍റെ പവറോണ്ട് പൊലീസ് പിടിക്കാതെ തപ്പിച്ചു. അതാണ്
അമ്പിട്ടന്‍ പറഞ്ഞ ചെക്കന്‍ '.

' അറിയാതെ കണ്ട് ചെന്ന് കുണ്ടാമണ്ടീല്‍ ചാടാതെ ഭഗോതി കാപ്പാത്തി ' കൈകള്‍
രണ്ടും കൂപ്പി വേലപ്പന്‍ തൊഴുതു.

' ഭഗോതി ഒന്ന്വോല്ല. ഞാനാ കാപ്പാത്തീത്. ഇതല്ലാതെ വേറൊന്നും ഇല്ലേ അവന്‍റേല് '.

' പിന്നൊന്നുള്ളത് ചെറുപ്പം ചെക്കനാണ്. ഇരുപത്തി രണ്ട് വയസ്സ്. ആറേഴ് മക്കളില്‍
ഒടുക്കത്തെ ചെക്കന്‍ '.

' അവനെന്താ പണി '.

' കള്ള് ഷാപ്പില്‍ എടുത്ത് കൊടുക്കാന്‍ നില്‍ക്ക്വാണ് '.

' ഫൂ ' ചാമി ഒന്ന് നീട്ടി തുപ്പി ' ഇതല്ലാതെ വേറൊന്നും കണ്ടില്യാ അല്ലേ . ആ അമ്പിട്ടന്‍ 
ചെരക്കാന്‍ പോട്ടെ. ഈ പണി അവന്ന്  പറ്റില്യാ '.

പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സ് ആവുന്നതേ ഉള്ളൂവെന്നും , അവള്‍ക്ക് നല്ല നിലയില്‍
നിന്ന് ആലോചന വരുമെന്നും ,  മനസ്സിന് പിടിച്ച ദിക്കിലേക്കേ അവളെ കെട്ടിച്ച് വിടൂ
എന്നും ആ കാര്യം ആലോചിച്ച് ഒട്ടും വിഷമിപ്പിക്കേണ്ടെന്നും പറഞ്ഞ് ചാമി വേലപ്പനെ
ആശ്വസിപ്പിച്ചു.

****************************************************************

' നാട്ടില് കള്ളന്മാരടെ ശല്യം നല്ലോണം ഉണ്ടത്രേ ' രാത്രി ആഹാരം കഴിക്കാനിരുന്നപ്പോള്‍
മാധവി പറഞ്ഞു ' മിനിഞ്ഞാന്ന് നായന്മാരടെ തറേലെ മൂന്ന് നാല് വീട്ടില്‍ കയറീന്നാ കേട്ടത് '.

വേലായുധന്‍ കുട്ടിയും രാധാകൃഷ്ണനും അത് കേട്ട് മിണ്ടാതെ ഇരുന്നു.

' നമുക്ക് നല്ല ഒരു നായിനെ വാങ്ങ്യാലോ. രാജപാളയം നായിന്യോ, അത് പോലെ കടിക്കുന്ന
വല്ലതിനീം '.

' പിന്നെ അതിനെ നോക്കാന്‍ ആളെ പണിക്ക് നിര്‍ത്തേണ്ടി വരും ' വേലായുധന്‍ കുട്ടി പറഞ്ഞു.

' നിങ്ങളുടെ അച്ഛന്‍ ഉണ്ടെങ്കില്‍ ഒരു നായടെ ഫലം ഉണ്ടാര്‍ന്നു. ഒരു മനുഷ്യന്‍റെ കുട്ടി ഇങ്ങിട്ട്
കടക്കില്ല '.

' നിങ്ങള് അച്ഛന്‍റെ അച്ഛനെ നായിന്‍റെ സ്ഥാനത്താ കാണുന്നത് അല്ലേ ' രാധാകൃഷ്ണന്‍ ചൊടിച്ചു
' എന്നാലെ നിങ്ങളുടെ ചത്തു പോയ അച്ഛനും അമ്മയ്ക്കും പകരമായി  രണ്ട് കോവര്‍ 
കഴുതകളെ വാങ്ങിച്ചോളിന്‍. അതാവുമ്പോള്‍ ഒരേ വര്‍ഗ്ഗ ഗുണം ആയതോണ്ട് നിങ്ങള്‍ക്ക്
നന്നായി ചേരും '.

വേലായുധന്‍ കുട്ടിയുടെ ഉള്ളില്‍ ചിരി പൊട്ടി.

' ഇപ്പൊ എന്താ നിനക്ക് അയാളെ വല്ലതും പറയുമ്പൊ ഒരു കോപം. മുമ്പ് അയാളെ കുറ്റം 
പറയാന്‍ നീയല്ലേ മുമ്പില്‍ നിന്നിട്ടുള്ളത് '.

' അത് എന്‍റെ തെറ്റ് . നിങ്ങളുടെ വയറ്റിലല്ലേ ഞാന്‍ കിടന്നത്. അതിന്‍റെ ദൂഷ്യം കാണില്ലേ.
ആ തെറ്റ് മനസ്സിലാക്കി തരാന്‍ പുറമേ ചെലര് വേണ്ടി വന്നൂന്ന് മാത്രം '.

' എന്നാല്‍ നീ ചെന്ന് അയാളുടെ കാല് പിടിക്ക് '.

' ചിലപ്പോള്‍ ഞാന്‍ അതും ചെയ്യും. അതില് ഒരു കുറച്ചിലും തോന്നാനില്ല '.

' അത് കഴിഞ്ഞിട്ട് വന്നാല്‍ നിന്നെ ഈ വീട്ടില്‍ കേറ്റില്ല '.

' അതിന്ന് മുമ്പ് ഞാന്‍ നിങ്ങളെ ഇവിടുന്ന് ഇറക്കി വിടും '.

' കേട്ട്വോ, നിങ്ങള് ഈ ചെക്കന്‍ പറയുണത് '.

വേലായുധന്‍ കുട്ടി ഒന്നും പറഞ്ഞില്ല. നിനക്ക് ഇങ്ങിനെ തന്നെ വേണമെന്ന് മനസ്സില്‍ കരുതുകയും 
ചെയ്തു.

*********************************************************************

പെണ്ണുങ്ങള്‍ക്ക് ഓണത്തിന്ന് ഇടാന്‍ പുത്തന്‍ വളകളുമായി ആറുമുഖന്‍ ചെട്ടിയാര്‍ എത്തിയതാണ്.
അയല്‍പക്കത്തെ പെണ്ണുങ്ങളൊക്കെ പുത്തന്‍ വളകള്‍ വാങ്ങുന്നതും നോക്കി കല്യാണി നിന്നു. വള
വാങ്ങണമെന്നുണ്ട്. അപ്പന്‍ ദേഷ്യപ്പെടും എന്നോര്‍ത്ത് വാങ്ങാതിരിക്കുന്നു എന്നേയുള്ളു.

' എന്താ കുട്ട്യേ. നിനക്ക് വള വേണ്ടേ ' മടിച്ചു നിന്ന കല്യാണിയോട് ചെട്ടിയാര്‍ ചോദിച്ചു.

' ങൂ ങും ' വേണ്ടെന്ന് അവള്‍ മൂളി.

' ആണ്ടറുതിക്ക് ഇതൊക്കെ വാങ്ങി ഇടണ്ടേ ' ചെട്ടിയാര്‍ വീണ്ടും ചോദിച്ചു.

' വേണ്ടാണ്ടെ കന്നാപിന്നാന്ന് പൈസ ചെലവാകിയാല്‍ അവളുടെ അപ്പന്‍ വക്കാണിക്കും '
പെണ്ണുങ്ങളില്‍ ഒരാള്‍ പറഞ്ഞു.

ഇപ്പോള്‍ വലിയപ്പനെത്തിയാല്‍ തനിക്ക് ഇഷ്ടപ്പെട്ട വള വാങ്ങി തരുമെന്ന് കല്യാണി മനസ്സില്‍ 
ആലോചിക്കുമ്പോഴേക്കും ചാമി മുമ്പിലെത്തി.

' എന്താണ്ടി മകളെ നീ വാതില് അടക്കാതെ ഇവിടെ വന്ന് നിക്കുണത് '.

' ഒന്നൂല്യാ '.

അവള്‍ക്ക് വള വാങ്ങണമെന്നുണ്ടെന്നും അപ്പന്‍ ദേഷ്യപ്പെടുമെന്ന് ഓര്‍ത്തിട്ട് വാങ്ങാതിരിക്കുകയാണെന്നും 
ആരോ പറഞ്ഞു.

' തെന്ന്യോടി ' ചാമി ചോദിച്ചു.

കല്യാണി ഒന്നും പറഞ്ഞില്ല.

' കണ്ടോ അവളൊന്നും പറയാത്തത്. ഉള്ളില് മോഹം ഉണ്ടാവും ' ചെട്ടിയാര്‍ പറഞ്ഞു.

' എന്‍റെ കുട്ടിടെ കയ്യ് നെറച്ച് വള ഇടിന്‍ ' ചാമി പറഞ്ഞു.

ചെട്ടിയാര്‍ കല്യാണി ആവശ്യപ്പെട്ട വളകള്‍ അവളുടെ കയ്യില്‍ അണിയിച്ചു. ചാമി ബെല്‍ട്ടില്‍ നിന്ന്
പണമെടുത്ത് കൊടുത്തു.

വീട്ടിലെത്തിയതും ചാമി തൂണിന്ന് മുകളില്‍ വെച്ച പൊതിയെടുത്ത് കല്യാണിക്ക് നീട്ടി.

' മൊതലാളി നെനക്ക് തന്നയച്ചതാ ' ചാമി പറഞ്ഞു ' എല്ലാരുക്കും മൂപ്പര് ഓണത്തിന്ന് തുണി വാങ്ങി.
ഇത് നിനക്കുള്ളതാ '.

കല്യാണി പൊതി തുറന്നു നോക്കി. അവളുടെ മുഖത്ത് ഒരു പൂന്തോട്ടം വിരിഞ്ഞു.

Tuesday, March 2, 2010

അദ്ധ്യായം - 57.

' എടാ, ചാമ്യേ. കുളവരമ്പിന്‍റെ താഴത്തുള്ള ആടമാറി നാളെ കൊയ്യിക്കെടാ. ഓണം 
കഴിയുമ്പഴക്കും നെല്ലൊക്കെ കൊഴിഞ്ഞ് വീഴും 'എഴുത്തശ്ശന്‍ പാടം നോക്കി വന്നിട്ട്
ചാമിയോട് പറഞ്ഞു.

' അപ്പ്വോച്ചോ , ഞാനും അത് നെനച്ചിരിക്യാണ്. ഒരു നാല് പെണ്ണുങ്ങള് പോരേ '.

' ഇതെന്താ നീയ് നടാടെ കൊയ്ത്ത് നടത്തിക്ക്യാണെന്ന് തോന്ന്വോലോ നെന്‍റെ കൂട്ടം 
കേട്ടാല്. മൂന്നെണ്ണം ധാരാളാണ്. എന്നാലും ഒന്നും കൂടി കൂട്ടിക്കോ. ഒക്കെ
മരുങ്ങാപൂണേളാണ് '.

പിറ്റേന്ന് കൊയ്ത്ത് നടന്നു. കളപ്പുരക്ക് മുന്നിലിട്ട് കറ്റ മെതിച്ചു. പെണ്ണുങ്ങള്‍
മുറത്തില്‍ നെല്ല് കോരി മുറ്റത്ത് പൊലിയിടുന്നതും ചാമി മുറം കൊണ്ട് ചണ്ട്
വീശി മാറ്റുന്നതും നോക്കി വേണു ഇരുന്നു. എഴുത്തശ്ശന്‍ മുറ്റത്ത് എല്ലാറ്റിനും 
മേല്‍നോട്ടം വഹിച്ച് നിന്നു.

പതമ്പ് അളന്ന് പെണ്ണുങ്ങള്‍ക്ക് വല്ലി കൊടുത്തു. കളപ്പുരയുടെ അകത്തേക്ക്
നെല്ല് കടത്താന്‍ തുടങ്ങി.

' ചാമ്യേ, നാലഞ്ച് പറ നെല്ല് പുഴുങ്ങി കുത്തിക്കൊണ്ട് വരാന്‍ ആരോടെങ്കിലും 
പറയെടാ. ഓണം ഉത്രാടത്തിന് നമുക്ക് പുത്തിരി ഉണ്ണാലോ '.

കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രി ആ നെല്ല് ഏറ്റു വാങ്ങി.

' നോക്കെടീ. ഓണം കഴിഞ്ഞിട്ട് അരി കൊണ്ടു വന്നാല്‍ പോരാട്ടോ. ഞങ്ങള്‍ക്ക്
പുത്തിരിക്കുള്ളതാ '.

മറ്റന്നാള്‍ സന്ധ്യക്ക് മുപ്പിട്ട് അരി എത്തിക്കാമെന്ന് അവള്‍ ഏറ്റു.

പെണ്ണുങ്ങള്‍ പോയി.

' അടമാറി എത്ര പറയ്ക്കാടാ '.

' മൂന്നാണെന്നാ കേട്ടിട്ടുള്ളത് '.

' അപ്പൊ കിട്ട്യേത് ഊക്കായീ. തൊണ്ണൂറു പതം കിട്ടി. മുപ്പത് മേനി ആയില്ലേ.
എന്തായാലും വേണൂന്ന് നല്ല വര്‍ക്കത്തുണ്ട് '.

ഈ നേട്ടം തന്‍റെ വര്‍ക്കത്ത് കൊണ്ടൊന്നുമല്ലെന്ന് വേണു മനസ്സില്‍ പറഞ്ഞു.

**************************************************************************

' ചാമ്യേ, നീ പോയി ചോറ് വാങ്ങീട്ട് വാ ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞതും 
ചാമി പണി നിര്‍ത്തി. തലേന്ന് കൊയ്തു മെതിച്ചിട്ട വൈക്കോല്‍ കെട്ടഴിച്ച്
അത് തല്ലാന്‍ വന്ന പെണ്ണുങ്ങള്‍ക്ക് കുടഞ്ഞിട്ടു കൊടുക്കുകയായിരുന്നു.
ഓണം കഴിയുന്നത് വരെ വൈക്കോല്‍ കുണ്ട കുത്തി നിര്‍ത്തിയാല്‍ അത്
മുഴുവന്‍ പുഴുകി നാശമാകും.

കളപ്പുരയുടെ തിണ്ണയില്‍ സഞ്ചിയും പാത്രങ്ങളും ഇരിപ്പുണ്ട്. മൊതലാളി
അമ്പലത്തിലാണ്. നേരം വെളുക്കുമ്പഴക്കും ഗുരുസ്വാമി മൂത്താര് എത്തും.
പിന്നെ അമ്പലത്തിലേക്ക് ഒരു പോക്കാണ്. നമ്പൂരിക്ക് താമസിക്കാനുള്ള
വീടിന്‍റെ പണി നടക്കുന്നത് നോക്കി നില്‍ക്കും . ഉച്ചക്ക് ഉണ്ണാനേ രണ്ടാളും 
തിരിച്ചെത്തു. കാലത്തെ ആഹാരം നാണു നായര്‍ കൊണ്ടു വരും . ഉച്ചക്ക്
പോയി എല്ലാവര്‍ക്കും ഉള്ള ഊണ് കൊണ്ടു വന്നാല്‍ മതി.

നെല്ലി ചുവട്ടിലായി വഴിയില്‍ മണ്ണ് ഇളകി കിടക്കുന്നു. സൂക്ഷിച്ച് നോക്കി.
സംശയം തോന്നിയതു കൊണ്ട് മണ്ണ് ഇളക്കി. കുഴി കുഴിച്ച് ഉള്ളില്‍ തൊരടി
മുള്ള് വെച്ച് ഈര്‍ക്കില കോലുകള്‍ അടുക്കി മീതെ ഇല വെച്ച് മണ്ണിട്ട് മൂടി
വെച്ചിരിക്കുകയാണ്. വഴി നടക്കുന്ന ആരെങ്കിലും അറിയാതെ ചവിട്ടിയാല്‍ 
കുഴിയില്‍ പെട്ട് കാലില്‍ മുള്ള് തറച്ച്കയറും.

ഏതോ കുരുത്തം കെട്ട പിള്ളര് വെച്ച കെണിയാണ്. കുഴിയിലുള്ള മുഴുവന്‍ 
സാധനങ്ങളും പെറുക്കി കളഞ്ഞ് കുഴി മണ്ണിട്ട് മൂടി. ചുറ്റും നോക്കുമ്പോള്‍
വേലി പടര്‍പ്പിലെ കരിനൊച്ചി ചെടികള്‍ക്ക് പിന്നിലായി ആരോ രണ്ട് പേര്‍ 
പതുങ്ങി നില്‍ക്കുന്നത് കണ്ടു. കുഴി ഉണ്ടാക്കി കെണി വെച്ച പിള്ളേരാണ്.
' ഇവിടെ വാടാ നായിന്‍റെ മക്കളേ ' എന്ന് പറയുമ്പോഴേക്ക് വരമ്പത്ത് കൂടി
മലയടിവാരത്തേക്ക് പിള്ളേര്‍ പാഞ്ഞു. ഒരു മണ്ണാങ്കട്ട എറിഞ്ഞത് അവര്‍ക്ക്
പുറകിലായി വീണുടഞ്ഞു.

' നിങ്ങക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ ' ചാമി മനസ്സില്‍ പറഞ്ഞു ' തോട്ടത്തിലെ
വേലിടെ അടീല്‍ കൂടി നൂണ് നാളികേരം കക്കുണത് എനിക്ക്അറിയാം. കിണുക്ക്
മുട്ടി വെച്ച് ഞാന്‍ നിങ്ങളെ അതില്‍ പെടുത്തും '.

പള്ളിക്കുണ്ടിന്ന് അടുത്ത് എത്തിയപ്പോള്‍ ' ചാമ്യേ, ഇങ്ങിട്ട് വാടാ ' എന്ന്
വീളിക്കുന്നത് കേട്ടു. നോക്കിയപ്പോള്‍ മരചുവട്ടില്‍  കോമ്പിയപ്പനാണ്.

' എന്താന്നിം നിങ്ങള് ഇവിടെ ' എന്ന് ചോദിച്ചതിന്ന് ' ഞാന്‍ നിന്നെ തേടി
വന്നതാണെ 'ന്ന് മറുപടി കിട്ടി.

മരചുവട്ടിലേക്ക് ചെന്നു.

' വലഞ്ഞിട്ട് വയ്യാടാ ചാമ്യേ, ഇന്നലീം ഇന്നും ഞാന്‍  ഒന്നും കഴിച്ചിട്ടില്ല '
എന്നായി മൂപ്പര് . മുമ്പാണ് ഈ മാതിരി ആവലാതി പറഞ്ഞതെങ്കില്‍ 
വിശ്വസിക്കാമായിരുന്നു. കൊയ്ത് പാട്ടം അളന്ന് കഴിഞ്ഞാല്‍ ഒന്നും
ഉണ്ടാവില്ല. പട്ടിണി അന്ന് കാലത്ത് പുതുമയല്ല. ഇപ്പോള്‍  അതല്ലല്ലോ
സ്ഥിതി. പത്തമ്പത് പറ പാട്ട കൃഷീം കുടിയിരുപ്പ് സ്ഥലവും കൈവശം 
ആയില്ലേ. പിന്നെന്താ ഇത്ര ഗതികേട്. മനസ്സില്‍ തോന്നിയത് ഒട്ടും മറച്ച്
വെക്കാതെ ചോദിച്ചു.

' ആര് കേട്ടാലും ഇതന്നെ ചോദിക്കുന്നത് ' കോമ്പി പറഞ്ഞു ' നമ്മടെ
കെടേലടി നമ്മക്കല്ലേ അറിയൂ '.

കൃഷി ഭൂമിയും കുടിയിരുപ്പ് സ്ഥലവും സ്വന്തമായി കിട്ടുന്നത് വരെ ഒന്നും
ഇല്ലാത്തതിന്‍റെ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്ന് എല്ലാം കയ്യില്‍ 
എത്തിയോ അന്ന് കുടുംബത്തില്‍ കലഹം തുടങ്ങി. മൂത്ത മകന്‍ ആദ്യം ഭാഗം
ചോദിച്ചു. ഉള്ളതിന്‍റെ പകുതി അവന് വേണമെന്നാണ് ആവശ്യം. അപ്പന്‍റെ കൂടെ
ഇത്രയും കാലം പണി ചെയ്തത് അവനാണ്. അത് കാരണം കൂടുതല്‍ വേണം .
താഴെയുള്ള മൂന്നെണ്ണം അത് സമ്മതിച്ചില്ല. കെട്ടിച്ചു വിട്ട രണ്ട് പെണ്‍മക്കളും 
വീതം ചോദിച്ചു. നേരാം വണ്ണം നാല് പൂവല് കൃഷി ചെയ്തില്ല. അതിന്ന്
മുമ്പ് തല്ലി പിരിഞ്ഞു. മദ്ധ്യസ്ഥന്മാര്‍ ഇടപെട്ടു. സ്ഥലം അളന്ന് ഓരോരുത്തര്‍ക്കും 
വെവ്വേറെയാക്കി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ അപ്പനും അമ്മക്കും ഒരു
കുടില് മാത്രം ബാക്കി. മഴക്കാലത്ത് അത് നിലം പൊത്തി. അടുത്ത പറമ്പില്‍ 
താമസിക്കുന്ന ചെറിയ മകന്‍ അവിടം കൊത്തി കിളച്ച് ചേമ്പ് വെച്ചു. ഇപ്പോള്‍
വഴിയരുകില് കുത്തി മറച്ച് അതിലാണ് താമസം.

' വന്ന വെള്ളം നിന്ന വെള്ളത്തിനെ കൂടി കൊണ്ടു പോയി എന്ന് പറഞ്ഞ്
മാതിരിയായി. എന്നേക്കാള്‍  മറ്റവന്ന് കൂടുതല്‍ കൊടുത്തു എന്നും പറഞ്ഞ്
മക്കള്‍ ഒരാളും തിരിഞ്ഞ് നോക്കാറില്ല.

' സ്വത്തും കാശും ഒന്നും നമ്മളെ പോലെ ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല .
പാണന് ആന മൂധേവീ എന്ന് കേട്ടിട്ടില്ലേ. അതാ എന്‍റെ സ്ഥിതി ' അയാള്‍
പറഞ്ഞു നിര്‍ത്തി.

' ഇതൊന്നും കേട്ടിട്ടില്ലെ 'ന്ന് ചാമി പറഞ്ഞു.

' അതെങ്ങന്യാ അറിയ്യാ. നീ ഇവിടെ. ഞാന്‍ ആറേഴ് നാഴിക അപ്പറത്ത്.
വല്ല മരിപ്പിനോ കല്യാണത്തിനോ കാണാച്ചാല്‍ പെണ്ണിനെ തീര്‍ത്തതിന്ന്
അപ്പറം നീ അങ്ങോട്ട് ഒന്നിനും വരാറേ ഇല്ല. ഒന്നൂലെങ്കിലും ഞാന്‍ നിന്‍റെ
തള്ളടെ വകേലെ ആങ്ങളയല്ലേ. ഞാനോ എന്‍റെ പെണ്ണോ ഞങ്ങടെ മകളെ
തീര്‍ത്തതിന് നെന്നെ വല്ലതും പറഞ്ഞിട്ടുണ്ടോ. അതൊക്കെ ആണുങ്ങളുടെ
ഇഷ്ടം . അവള് വേറെ കെട്ടി പോവും ചെയ്തു '.

ഇപ്പോള്‍ ആരുമല്ലെങ്കിലും ഒരു കാലത്ത് ഭാര്യയുടെ അച്ഛന്‍ എന്ന സ്ഥാനം
ഉണ്ടായിരുന്ന ആളാണ്. അയാള്‍ സ്വന്തം കഷ്ടപ്പാട് പറയുന്നത് കേട്ടപ്പോള്‍
ചാമിക്ക് സങ്കടം തോന്നി.

' അമ്മായിക്ക് എങ്ങനീണ്ട് ' ചാമി ചോദിച്ചു.

' മക്കള് തല്ലി പിരിഞ്ഞതോടെ അവളുടെ മനസ്സ് ഇടിഞ്ഞു. കുറെയായി
കിടപ്പിലാണ്. മൂത്രം ഒഴിക്കലും പൊറത്തേക്ക് പോക്കും ഒക്കെ കെടന്ന
കെടപ്പിലാണ്. നോക്കാന്‍ ആരും ഇല്ല. ഒരു നൂറ് ഉറുപ്പിക കാശ് കിട്ട്യാല്‍ 
പാലക്കാട് ധര്‍മ്മാസ്പത്രീല് എത്തിക്കായിരുന്നു. ചാവുംച്ചാല്‍ അവടെ
കെടന്ന് ചത്തോട്ടെ. കണ്ണറാതി കാണാതെ കഴിഞ്ഞല്ലോ. നിന്നോട് അത്
ചോദിച്ച് നോക്കാന്ന് കരുതി പോന്നതാണ്. എന്‍റേല് ബസ്സിന്ന് കാശ്
കൊടുക്കാന്‍ ഇല്ലാത്തതോണ്ട് നടന്നു '.

തീരെ നിവര്‍ത്തിയില്ലാഞ്ഞിട്ടാണ് മകളെ കെട്ടി തീര്‍ത്ത തന്‍റെ അടുത്ത്
സഹായം ചോദിച്ച് എത്തിയത് എന്ന് ചാമിക്ക് മനസ്സിലായി.

' എണീക്കിന്‍ ' ചാമി കയ്യില്‍ പിടിച്ച് അയാളെ മെല്ലെ എഴുന്നേല്‍പ്പിച്ചു.
വാസുവിന്‍റെ ചായക്കടയില്‍ നിന്ന് പൊറോട്ടയും ചായയും വാങ്ങി
കൊടുത്തു. ഒരു പൊതി കിടപ്പിലായ അമ്മായിക്കും. ബെല്‍ട്ടില്‍ നിന്ന്
നൂറിന്‍റെ രണ്ട് നോട്ട് എടുത്ത് കയ്യില്‍ ഏല്‍പ്പിച്ചു. ടിക്കറ്റിന്ന് ഒരു
പത്ത് രൂപ വേറേയും. മന്ദത്ത് വന്ന് തിരിച്ച് പോകുന്ന ബസ്സ്
പുറപ്പെടാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. അതില്‍ കയറ്റി ഇരുത്തി.

' എന്തെങ്കിലും വേണച്ചാല്‍ ചോയ്‌ക്കാന്‍ മടിക്കണ്ടാ ' ചാമി പറഞ്ഞു
' എന്‍റേല് ഉള്ളത് എപ്പൊ വേണച്ചാലും തരും '.

ബസ്സ് മെല്ലെ നീങ്ങി. വയസ്സന്‍ ചാമിയെ നോക്കി കണ്ണ് തുടച്ചു.

അദ്ധ്യായം - 56

' വേണ്വോ, ആ രാവുത്തര് നീ പറഞ്ഞതും കേട്ടിട്ട് എന്തൊക്കയോ വീട്ടില്‍ 
കൊണ്ടു വന്ന് വെച്ചിട്ട് പോയിരിക്കുന്നു ' പത്ത് പതിനൊന്ന് മണിയോടെ
കളപ്പുരയിലെത്തിയ നാണു നായര്‍ വല്ലാത്തൊരു വേവലാതിയോടെ പറഞ്ഞു
' വേണ്ടത് നോക്കി വെച്ചോളിന്‍ . ഞാന്‍ ഉച്ചയ്ക്ക് വരാന്നും പറഞ്ഞിട്ടാണ്
അയാള് പോയത് '.

' അതിനെന്താ നാണുമാമേ, സരോജിനിക്ക് ഇഷ്ടം ഉള്ളത് എടുത്തോട്ടേ
എന്നും വെച്ചല്ലേ അങ്ങിനെ പറഞ്ഞത്. വേണ്ടതൊക്കെ വാങ്ങിക്കോട്ടേ '.

' അത് പറ്റില്ല. പെണ്ണുങ്ങളാണ്. കയത്തില്‍ ഇറക്കിയ കന്നിനെപ്പോലെയാണ്
പണ്ടൂം തുണീം വാങ്ങാന്‍ ചെല്ലുന്ന പെണ്ണുങ്ങള് . എത്ര നേരം നോക്ക്യാലും  
മതി വരില്ല , എത്ര വാങ്ങ്യാലും പോരാ '.

വേണു ചിരിച്ചു. ' അതൊക്കെ അവരുടെ മനസ്സിന്ന് സന്തോഷം കിട്ടുന്ന
കാര്യമല്ലെ. സന്തോഷിച്ചോട്ടെ ' എന്ന് പറയുകയും ചെയ്തു.

അങ്ങിനെ പറഞ്ഞൊഴിഞ്ഞാല്‍ ശരിയാവില്ലെന്നും, ഉച്ചക്ക് രാവുത്തര്‍ 
വരുമ്പോള്‍ വീട്ടില്‍ വന്ന് വേണുവിന്ന് ഇഷ്ടപ്പെട്ടത് മാത്രം എടുത്ത്
കൊടുക്കണമെന്നും നായര്‍ പറഞ്ഞപ്പോള്‍ ആ മുഖത്തെ ദൈന്യത കണ്ട്
വേണു സമ്മതിച്ചു.

നാണു നായരോടൊപ്പം എഴുത്തശ്ശനും വേണുവും ചാമിയും ചെന്നു.
ഊണ് കഴിഞ്ഞ് ഏറെ ചെല്ലുന്നതിന്ന് മുമ്പ് രാവുത്തര്‍ എത്തി.

' കുട്ട്യേ, ഉള്ളിന്ന് അതൊക്കെ ഇങ്ങിട്ട് എടുത്തിട്ട് വാ ' എന്ന് നാണു
നായര്‍ മകളോട് പറഞ്ഞു. രാവുത്തര്‍ വെച്ചിട്ട് പോയ തുണികളുമായി
സരോജിനി ഉമ്മറത്തെത്തി.

' ദാ, ഇതൊക്കെ ഇയാള് വെച്ചിട്ട് പോയതാണ്. ഇതിന്ന് നെനക്ക്
ഏതാ ഇഷ്ടംച്ചാല്‍ അത് എടുത്ത് ബാക്കി മടക്കി കൊടുത്തളാ '.

' അതിന് ഇത് എനിക്ക് ഇടാനല്ലല്ലോ. സരോജിനിക്ക് അല്ലേ.
അവള്‍ക്ക് വേണംന്ന് തോന്നുന്നത് ഒക്കെ എടുത്തോട്ടെ '.

'ആ കുട്ടി ഇതിന് മുമ്പ് സാരി വാങ്ങീട്ടില്ല ' രാവുത്തര്‍ പറഞ്ഞു ' നാണു
നായര് അതിന് മുണ്ടും തുണിയും മാത്രേ വാങ്ങാറുള്ളു '.

' ഇനി മുതല്‍ക്ക് അത് പോരാ. നിറം ഉള്ള വസ്ത്രം ഉടുക്കേണ്ട പ്രായം 
കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ '.

സരോജിനിയുടെ ഉള്ളില്‍ കുളിര് കോരി ഇട്ടത് പോലെ തോന്നി.

' രാവുത്തരേ ' വേണു പറഞ്ഞു ' ഒരു കൊല്ലത്തേക്ക് ഉടുക്കാന്‍ എത്ര
എണ്ണം വേണോ അത് കൊടുക്കൂ '.

' ഞാന്‍ മൂന്ന് എണ്ണം വെച്ചിട്ടുണ്ട് '.

' അത് ഒട്ടും പോരാ. ഇനി ഒരു മൂന്ന് എണ്ണം കൂടി കൊടുക്കൂ '.
തിരിഞ്ഞ് സരോജിനിയോട് ' ഞാന്‍ പറഞ്ഞൂന്ന് വിചാരിച്ച്
വാങ്ങാതിരിക്കണ്ടാ, പോരെങ്കില്‍ ഇനീം വാങ്ങിച്ചോളൂ ' എന്നു
കൂടി പറഞ്ഞു.

' എന്താ വേണ്വോ നീ ഈ കാട്ടുണത്. പണത്തിന് വെല ഇല്ലാത്തത്
പോലെ '.

' നാണുമാമ ഇതില്‍ ഇടപെടേണ്ടാ. ഇത് ഞങ്ങള് രണ്ടാളും കൂടി
ആയി '.

അതുതന്നെയാണ് താനും  ആഗ്രഹിക്കുന്നതെന്ന് നാണു നായരും ഉള്ളില്‍ 
കരുതി.

*********************************************

ശനിയാഴ്ച രാവിലെ തന്നെ വേണു ഓപ്പോളുടെ വീട്ടില്‍ 
എത്തിയിരുന്നു. പിറ്റേന്ന് കാലത്ത് പെണ്‍ വീട്ടുകാര്‍ 
വരാനുള്ളതാണ്. വീടും പരിസരവുംവൃത്തിയാക്കാന്‍ 
വന്ന പണിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കി പത്മിനി
അവരോടൊപ്പം തന്നെ കൂടി.

വേണു പേപ്പറും നോക്കി ഉമ്മറത്ത് ഇരുന്നു. കുറെ നേരം 
കഴിഞ്ഞപ്പോള്‍ മടുപ്പ് തോന്നി. എഴുന്നേറ്റ് പത്മിനിയുടെ
അടുത്ത് ചെന്നു.

' ഓപ്പോളേ, ഞാനെന്താ ചെയ്യേണ്ടത് ' വേണു ചോദിച്ചു.

' ഒന്നും വേണ്ടാ. അവര് വരുമ്പോള്‍ ആളായിട്ട് മുമ്പില്
ഇരുന്നാല്‍ മതി. അല്ലെങ്കിലും നിനക്ക് എന്തിനാ അറിയാ '.

' എന്നാലും മരുമകന്‍റെ കാര്യത്തില്‍ അമ്മാമന്‍ ഉത്സാഹിച്ചില്ല
എന്ന് വരാന്‍ പാടില്ലല്ലോ '.

പത്മിനി ചിരിച്ചു.

' മതി. സന്തോഷായി. നിന്‍റെ മനസ്സില്‍ ആ തോന്നലുണ്ടല്ലോ.
അതന്നെ ധാരാളം '.

അന്ന് രാത്രി വിശ്വനാഥന്‍ വക്കീല്‍ ഭാവി പരിപാടികള്‍ വിവരിച്ചു.
പെണ്‍ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. നാളത്തേത്
വെറും ഒരു ചടങ്ങ് മാത്രം. അത് കഴിഞ്ഞാല്‍ നിശ്ചയത്തിന്നും 
കല്യാണത്തിന്നും മുഹൂര്‍ത്തം നോക്കണം. ചിങ്ങമാസം കഴിയാന്‍
ഇനി ഏറെ ദിവസമില്ല.കന്നി മാസത്തില്‍ ഇതൊന്നും ചെയ്യാറില്ല.
അതിനാല്‍ തുലാമാസത്തില്‍ നിശ്ചയം. മിനിക്കുട്ടിയുടെ സൌകര്യം 
നോക്കി ധനു മാസത്തിലോ, മകര മാസത്തിലോ കല്യാണം.

' വേണൂ, നിങ്ങളുടെ കുടുംബക്കാരെ വിളിക്കാന്‍ പത്മിനിയോടൊപ്പം 
താന്‍ പോണം. എനിക്ക് അധികം ഒഴിവ് കിട്ടാത്തതോണ്ടാണ് '.

' അതൊന്നും പ്രത്യേകിച്ച് പറയണ്ട കാര്യമില്ല. അവന്‍ എന്‍റൊപ്പം 
വന്നോളും ' എന്ന് പത്മിനി പറയുകയും ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്ട് കാറുകളിലായി എട്ടു പത്ത്
പേരെത്തി. അല്‍പ്പ നേരത്തെ സംഭാഷണം. പാനോപചാരം.
മുഹൂര്‍ത്തം നോക്കി ഭാവി കാര്യങ്ങള്‍ നിശ്ചയിക്കാമെന്ന്
തീരുമാനിച്ച് അതിഥികള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.

ഊണ് കഴിഞ്ഞതും വേണു പുറപ്പെട്ടു.

' എന്താ നിനക്കിത്ര തിടുക്കം. നാളെ പോയാല്‍ പോരേ ' പത്മിനി
ചോദിച്ചു.

അമ്പലം പണിയുമായി ബന്ധപ്പെട്ട് എത്തേണ്ടതുണ്ടെന്ന് വേണു പറഞ്ഞു.

' അതിന്‍റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു. എപ്പൊ നോക്ക്യാലും 
ഒരു അമ്പലം പണി. ഇനി എന്നാ ഇങ്ങോട്ട് എഴുന്നള്ളത്ത് '.

താമസിയാതെ വരാമെന്ന് വേണു പറഞ്ഞു.

' അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഉത്രാടത്തിന്‍റെ തലേന്ന് എത്തിക്കോളണം.
രണ്ട് ദിവസം ഓപ്പോളുടെ കൂടെ '.

ഓണത്തിന്ന് എന്തായാലും താന്‍ ഉണ്ടാവുമെന്ന് വേണു ഉറപ്പ് നല്‍കി.

പത്മിനി അകത്ത് ചെന്നു ഒരു പൊതിയുമായി തിരിച്ചെത്തി.

' വിശ്വേട്ടന്‍ നിനക്ക് ഓണക്കോടി  വാങ്ങി വെച്ചതാണ് ' പത്മിനി
പറഞ്ഞു.

' നിങ്ങള്‍ തന്നെ ഇത് അവന്ന് കൊടുത്തോളൂ ' എന്നും പറഞ്ഞ്
ആ പൊതി അവര്‍ വക്കീലിനെ ഏല്‍പ്പിച്ചു. വക്കീല്‍ അത് വാങ്ങി
വേണുവിന്ന് നേരെ നീട്ടി. ഓണക്കോടി വാങ്ങി വേണു കാല്‍ തൊട്ട്
വന്ദിച്ചു. വേഷ്ടിയുടെ തലപ്പ് കൊണ്ട്പത്മിനി മുഖം തുടച്ചു.

വേണു പടിയിറങ്ങി.

അദ്ധ്യായം - 55.

' പ്രമാണിമാരൊക്കെ കൂടി വന്നത് കണ്ടില്ലേ ' രാജന്‍ മേനോനും 
സംഘവും പോയതും കിട്ടുണ്ണി അകത്ത് രാധയുടെ മുമ്പില്‍ 
ചെന്ന് അരോടെന്നില്ലാത്ത മട്ടില്‍ പറഞ്ഞു.

' എല്ലാം കഴിഞ്ഞ് ഇപ്പൊരു അമ്പലക്കമ്മിറ്റിയും കൊണ്ടാ നടപ്പ്.
ആ മേനോന്‍ വിതച്ചതില്‍ നിന്ന് തെറിച്ച് വരമ്പത്ത് മുളച്ച
സാധനമാണ്. മനയ്ക്കല്‍കാരുടെ പൊളിഞ്ഞ അമ്പലം 
നന്നാക്കാന്‍ ഇവര്‍ക്ക് എന്താ ഇത്ര മുട്ട് '.

രാധ കേട്ട മട്ട് കാണിച്ചില്ല.

' കമ്മിറ്റി ഉണ്ടാക്കുമ്പോള്‍ കൃഷ്ണനുണ്ണി മാസ്റ്റര്‍ വേണമെന്ന
വിചാരം ഉണ്ടായില്ല. എല്ലാം കഴിഞ്ഞിട്ട് സഹായൂം ചോദിച്ച്
എത്തിയിരിക്കുന്നു '.

രാധ മൌനം തുടര്‍ന്നു.

' വേണുഗോപാലന്‍ നായരെ കെട്ടി എഴുന്നള്ളിച്ചാല്‍ ഞാന്‍ 
നിലവിളക്ക് കൊളുത്തി സ്വീകരിക്കുംന്ന് കരുതീട്ടുണ്ടാവും.
അതോണ്ടന്യാ ആര് വന്ന് പറഞ്ഞാലും എനിക്ക് തോന്നിയതേ
ചെയ്യൂ എന്ന് ഞാന്‍ പറഞ്ഞത് '.

' അത് നന്നായി. കുരുത്തം എന്നുള്ളത് നിങ്ങളെ തൊട്ട് തെറിച്ചിട്ടില്ല
എന്ന് അവരും കൂടി അറിഞ്ഞല്ലോ '.

' നെന്‍റടുത്ത് പറയാന്‍ വന്നതേ എന്‍റെ തെറ്റ് ' എന്നും പറഞ്ഞ് കിട്ടുണ്ണി
അവസാനിപ്പിച്ചു.

******************************************************************

' നിന്‍റെ അപ്പന്‍ എവിടേടീ ' എന്നും ചോദിച്ചു കൊണ്ടാണ് ചാമി കടന്ന് ചെന്നത്.

കല്യാണി മുറ്റം അടിക്കുകയാണ്. നിന്ന നില്‍പ്പില്‍ അവള്‍ തലപൊക്കി നോക്കി.

' കറമ്പി പെറ്റു. അപ്പന്‍ റബ്ബറ് കൊട്ടേല് മാച്ച് കെട്ടി തൂക്കാന്‍ പോയിരിക്ക്യാണ് '.

പശുവിന്‍റെ മറുപിള്ളയേയാണ് മാച്ച് എന്ന് പറയുക. കീറ ചാക്കില്‍ അത് കെട്ടി
പൊതിഞ്ഞു പാലുള്ള മരങ്ങളുടെ കൊമ്പില്‍ കെട്ടി തൂക്കും. എന്നാലേ  പശുവിന്‍റെ
അകിടില്‍ പാല് ഇറങ്ങൂ എന്നാണ് വിശ്വാസം. റബ്ബര്‍ കൊട്ട എന്നു വിളിക്കുന്ന കാട്ടു
റബ്ബറിന്‍റെ കൊമ്പാണ് ഇതിന്ന് തിരഞ്ഞെടുക്കുക. കുട്ടികള്‍ അതിന്‍റെ പാലെടുത്ത്
പന്തുണ്ടാക്കും. കുരുവിന്‍റെ തോട് കുത്തി പൊട്ടിച്ച് അകത്തുള്ള പരിപ്പ് തിന്നും.
അതല്ലാതെ ആ മരം കൊണ്ട് ഒരു ഗുണവും ഇല്ല.

ചാമി തൊഴുത്തിലേക്ക് ചെന്നു. കറമ്പി പകച്ച് നില്‍ക്കുകയാണ്. കടിഞ്ഞൂല്‍ 
പ്രസവമായതു കൊണ്ടാകും അതിന് ഒരു വെകിളി. പുല്ലുവട്ടിയിലിട്ട മുളയില
മുഴുവന്‍ തിന്ന് കഴിഞ്ഞിട്ടില്ല. പശുവിന്‍റെ മാച്ച് പെട്ടെന്ന് വീഴാന്‍ മുളയില
കൊടുക്കും. ചില പശുക്കള്‍ മാച്ച് വീണതും അത് തിന്നും. അതോടെ ആ
ഈറ്റില്‍ പാല് കിട്ടാതാവും.

ചാമി ചുറ്റും നോക്കി. കുട്ടിയെ കാണാനില്ല.

' ഇതിന്‍റെ കുട്ട്യേ കാണാനില്ല. മൂരിയാണോടീ '.

' അല്ല. ആനാവ് കുട്ടിയാണ്. അപ്പന്‍ കുളമ്പ് നുള്ളി കഴിഞ്ഞതും അത്
തുള്ളി ചാടി ഓടാന്‍ തുടങ്ങി. ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു '.

പറഞ്ഞ് നാവെടുക്കുമ്പോഴേക്കും കുട്ടി തുള്ളി ചാടി എത്തി. തവിട്ട് നിറത്തില്‍ 
വെള്ള പുള്ളികള്‍ നിറഞ്ഞ ശരീരം .

' ഇതെന്താടീ ഒരു പട്ടിക്കുട്ട്യേ പോലെ '.

' വലിയപ്പന് അങ്ങിനെയൊക്കെ തോന്നും. ഒന്നാമത് ചെറിയ പയ്യ്. കടിഞ്ഞൂല്‍ 
കുട്ടി. എത്ര വലിപ്പം ഉണ്ടാവും അതിന് '.

മുറ്റമടി കഴിഞ്ഞ് കല്യാണി അകത്തേക്ക് പോയി. ചാമി തിണ്ണയില്‍ ഇരുന്നു.
ചായയുമായിട്ടാണ് പെണ്‍കുട്ടി പിന്നെ വന്നത്.

' ഇന്ന് മീറ്റിങ്ങ് ഉണ്ടത്രേ. വലിയപ്പന്‍ അറിഞ്ഞ്വോ '.

' എന്താ കാര്യം '.

' കുണ്ടു കാട്ടില്‍ സമരം വരുന്നൂത്രേ. പതമ്പ് കൂട്ടാതെ കൊയ്യാന്‍ പറ്റില്ലാന്നാ
പറയിണത് '.

' പേറിന്‍റെ എടേല് തീണ്ടാരി ആയ പോലെ. കൊയ്യണ്ട നേരത്താണ് സമരം '.
ചാമിക്ക് തീരെ പിടിച്ചില്ല.

' നിങ്ങള് മീറ്റിങ്ങിന് നില്‍ക്കിണില്ലേ '.

' ഉവ്വ്. ഇനി അതിന്ന് നിക്കാണ്ടെ ഒരു കൂട്ടും കുറീം ഉണ്ടാക്കാന്‍ വയ്യ '.

*****************************************************

' എന്താണ്ടാ ചാമ്യേ നെന്നെ രാവിലെ കണ്ടില്ലാ ' ചോറുമായി എത്തിയ
ചാമിയോട് എഴുത്തശ്ശന്‍ ചോദിച്ചു. നാണു നായരും രാജന്‍ മേനോനും 
വേണുവും കളപ്പുരയുടെ ഉമ്മറത്ത് ഇരിപ്പാണ്.

' രാവിലെ മീറ്റിങ്ങ് ഉണ്ടായിരുന്നു '.

' എന്താ സംഗതി '.

' പതമ്പ് കൂട്ടാത്തതിന്ന് സമരം വരുംന്നാ പറഞ്ഞത്. കൊയ്ത്ത് മുടങ്ങും.

' വിനാശ കാലേ വിപരീത ബുദ്ധി. വിളഞ്ഞ കണ്ടം കൊയ്യാതെ ഇട്ടിട്ടാ സമരം.
മഹാലക്ഷ്മിയെ നിന്ദിക്കിണ എടവാടാണ് ഇതൊക്കെ '.

' ജന്മിമാരുടെ കാലത്ത് ഇത്ര ദ്രോഹം ഉണ്ടായിരുന്നില്ല എന്നാ പറയുണത് '.

' ഭൂ പരിഷ്ക്കരണ നിയമം നടപ്പിലാക്കുമ്പോള്‍ ഒരു പ്രത്യാശ ഉണ്ടായിരുന്നു '
രാജന്‍ മേനോന്‍ പറഞ്ഞു ' സുഖലോലുപരായി കഴിഞ്ഞ ജന്മിമാരേക്കാള്‍
പണിക്കാരുടെ കഷ്ടപ്പാട് കുടിയാന്മാര്‍ നേരിട്ട് അറിഞ്ഞതാണ്. അതിനാല്‍ 
തൊഴിലാളികളോട് അവര്‍ സഹാനുഭൂതിയോടെ പെരുമാറും എന്നൊക്കെ എല്ലാരും
കരുതി'.

' അതല്ലല്ലോ ഉണ്ടായേ. ഭൂമി കയ്യില്‍ കിട്ടേണ്ട താമസം , അന്നേ വരെ
ഈങ്കുലാബ് സിന്ദാബാദ് എന്ന് വിളിച്ച പലരും  ഖദറും ഇട്ട് വേഷം 
മാറി ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്തോ എനിക്കങ്ങിനെ കഴിഞ്ഞതൊക്കെ
എളുപ്പത്തില്‍ മറക്കാന്‍ പറ്റാത്തതോണ്ട് അന്നും  ഇന്നും ഒരുപോലെ
കഴിയുന്നു '.

' ഞാന്‍ പറയാണച്ചാല്‍ ' ചാമി പറഞ്ഞു ' ഭൂമി പണി ചെയ്യുന്ന തൊഴിലാളിക്ക്
കൊടുക്കണം. എന്നാലേ നന്നാവൂ '.

' അത് മാത്രം നീ പറയണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' അര ഏക്ര ഭൂമി
നെനക്കും പതിച്ച് കിട്ടീലേ. അളന്ന് നോക്കിയാല്‍ പത്ത് തൊണ്ണൂറ് സെന്‍റ് സ്ഥലം 
കാണും. പുഴയില്‍ നിന്ന് ഒരു പമ്പ് വെച്ചാല്‍ നന്നായിട്ട്മൂന്ന് പൂവല്‍ കൃഷി
ചെയ്യാം. എന്നിട്ട് നീയെന്താ ചെയ്തത്. ആ സ്ഥലം ചെങ്കല്ല് ചൂളക്കാര്‍ക്ക് കൊടുത്തു.
അവര് അതിന്ന് മണ്ണ് എടുത്ത് കുട്ടിചോറാക്കി. കന്ന് മേക്കുന്ന പിള്ളേര്‍ക്ക്
ഒളിഞ്ഞ് കളിക്കാന്‍ ആ സ്ഥലം ഇപ്പൊ നല്ല പാകായി '.

ജന്മിയോ, കുടിയാനോ, തൊഴിലാളിയോ ആരായാലും അടിസ്ഥാനപരമായി
മനുഷ്യന്‍ സുഖം കാംക്ഷിക്കുന്നവനാണെന്നും അതിന്നായി അന്യനെ ചൂഷണം 
ചെയ്യാന്‍ മടിക്കില്ലെന്നും മേനോന്‍ ഒരു തത്വം പറഞ്ഞു.

' ആരോ എക്കേടോ കെട്ട് പോട്ടേ, നമുക്ക് ഊണ് കഴിക്കാം ' എന്ന് നാണു
നായര്‍ പറഞ്ഞതോടെ എല്ലാവരും കൈ കഴുകാന്‍ ചെന്നു.