Thursday, December 30, 2010

നോവല്‍ - അദ്ധ്യായം - 112.

മകനും മരുമകളും മധുവിധുവിന്ന് പോകുന്നതിന്ന് മുമ്പുതന്നെ പത്മിനി കിട്ടുണ്ണിയുടെ കാര്യം രാധയോട്
പറഞ്ഞിരുന്നു.

' എനിക്ക് അയാളുടെ കാര്യം കേള്‍ക്കണ്ടാ ' എന്നായിരുന്നു ആദ്യത്തെ പ്രതികരണം.

' അങ്ങിനെ പറഞ്ഞാല്‍ എങ്ങിന്യാ. അവന്‍ നിന്നെ താലി കെട്ടിയ ആളല്ലേ '.

' ആ താലി ഞാന്‍ പൊട്ടിച്ച് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞല്ലോ '.

' അതിന്ന് നിന്നെ ഞാന്‍ കുറ്റം പറയില്യാ. എന്നാലും ചില വിട്ടുവീഴ്ചയൊക്കെ വേണ്ടേ '.

രാധ മിണ്ടാതെ നിന്നു.

' നീ നോക്ക് ' പത്മിനി പറഞ്ഞു ' എന്നോട് അവന്‍ എന്തൊക്ക്യാ കാട്ടീത്. എന്നിട്ടും ഞാന്‍ അതൊക്കെ മറന്നിട്ട് പെരുമാറുന്നില്ലേ '.

' എന്നാലും ചേച്ചീ, ഞാന്‍ പടിയിറങ്ങും മുമ്പ് വേറൊരു പെണ്ണിനെ കെട്ടുംന്ന് പറഞ്ഞില്ലേ '.

' അത് കുറെ കടന്ന വാക്കന്ന്യാണ്. പക്ഷെ അവന്‍ അങ്ങിനെ ചെയ്തില്ലല്ലോ '.

' എന്തിനാ ചെയ്യുന്നത്. അങ്ങിനെ ഒരു നിനവ് മനസ്സില്‍ വരാന്‍ പാട്വോ. ആ തോന്നല്‍ ഉള്ളതോണ്ടല്ലേ അങ്ങിനത്തെ
വാക്ക് വായിന്ന് വീണത് '.

പത്മിനിക്ക് ഇനി എന്താണ് പറയേണ്ടത് എന്ന് അറിയാതായി.

' ബാക്കി വേണു സംസാരിക്കും. അവന് എന്നെക്കാളും നിങ്ങളെയൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിവുണ്ട് '
എന്നും പറഞ്ഞ് അവര്‍ പിന്‍വാങ്ങി.

വേണുവിന്‍റെ പേര് കേട്ടതും രാധ പിന്നെ ഒന്നും മിണ്ടിയില്ല. വേണുവേട്ടന്‍ എത്ര നല്ല ആളാണ്. ആ മനുഷ്യന്‍ നടന്ന വഴിയില്‍ കൂടി നടക്കാനുള്ള യോഗ്യത കിട്ടുണ്ണ്യേട്ടനില്ല. ആര്‍ക്കും ദോഷം വരുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യില്ല. നല്ലോണം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ. മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ വേണുവേട്ടനോട് പറയണം.

മരുമകനും ഭാര്യയും യാത്രയായ ദിവസം വൈകുന്നേരം വേണുവും പത്മിനിയും രാധയുടെ അടുത്ത് സംസാരിക്കാന്‍ ചെന്നു.

' കിട്ടുണ്ണി പറഞ്ഞതെല്ലാം ന്യായീകരിക്കുകയല്ല ' വേണു പറഞ്ഞു ' അവന്‍റെ ഭാഗത്ത് ഒരുപാട് തെറ്റുകള്‍ ഉണ്ട്.
എങ്കിലും വേറേയും പല കാര്യങ്ങളും ആലോചിക്കാനുണ്ട് '.

രാധ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുനിന്നു.

കല്യാണം കഴിച്ചയച്ച പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരുടേയും അവരുടെ ബന്ധുക്കള്‍ക്കളുടേയും മുമ്പില്‍ നിങ്ങള്‍
ഇങ്ങിനെ കഴിയുന്നത് കുറച്ചിലാണ്. പഠിപ്പും നല്ല പദവിയും ഉണ്ടെങ്കിലും മൂന്നാമത്തെ മകള്‍ക്ക് നല്ലൊരു ബന്ധം
കണ്ടെത്താനുണ്ട്. അച്ഛനും അമ്മയും പിണങ്ങി വേറിട്ട് കഴിയുകയാണ് എന്നറിഞ്ഞാല്‍ നല്ല കുടുംബത്തില്‍ നിന്ന്
ഒരു ആലോചന വരില്ല. അതുകൊണ്ട് തെറ്റുകളൊക്കെ പൊറുത്ത് രണ്ടാളും യോജിച്ച് കഴിയണം.

' ഞാന്‍ അടങ്ങി ഒതുങ്ങി കഴിഞ്ഞാലും എന്തെങ്കിലും പറഞ്ഞ് മേക്കട്ട് കയറാന്‍ വരും. ഒരു ദിക്കിലേക്ക് എന്നെ
കൊണ്ടു പോവില്ല. അന്ന് അമ്പലത്തില്‍ വന്ന് തൊഴുതതിനാണ് എന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് '.

' അതൊക്കെ സമ്മതിച്ചു. കിട്ടുണ്ണിക്ക് അതില്‍ വിഷമമുണ്ട്. ഇനി അങ്ങിനെ ഉണ്ടാവാതെ നോക്കിയാല്‍ പോരേ '.

' ഞാന്‍ ഇറങ്ങാന്‍ നേരത്ത് നീ പോയാല്‍ നിന്നെക്കാളും നല്ല പെണ്ണിനെ എനിക്ക് കിട്ടും എന്ന് പറഞ്ഞു ' രാധ കണ്ണ്
തുടച്ചു.

' കിട്ടുണ്ണിക്ക് ഏതെങ്കിലും സ്ത്രീകളുമായി തെറ്റായ വല്ല ബന്ധവും ഉണ്ടെന്ന് രാധയ്ക്ക് തോന്നുന്നുണ്ടോ ' വേണു ചോദിച്ചു.

ഇല്ലെന്ന് രാധ തലയാട്ടി.

' എങ്കില്‍ അവന്‍ വിടുവായ പറഞ്ഞതാണ് എന്ന് കരുതിയാല്‍ മതി '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

' കിട്ടുണ്ണി വന്ന് വിളിച്ചാല്‍ രാധയ്ക്ക് പോയികൂടേ '.

' എന്‍റെ ഏട്ടന്മാരോട് ചോദിക്കണം. പോരുമ്പോള്‍ എന്‍റെ തുണികളൊക്കെ എടുത്തിട്ടാണ് പോന്നത്. അതൊക്കെ വലിയേട്ടന്‍റെ വീട്ടിലാണ് '.

' അത് ആലോചിച്ച് വിഷമിക്കണ്ടാ ' വേണു പറഞ്ഞു ' ഞാന്‍ നാളെത്തന്നെ രാധയുടെ ഏട്ടന്മാരെ കണ്ട് സംസാരിക്കുന്നുണ്ട്. ഇവിടെ നിന്ന് തിരിച്ച് പോകുമ്പോള്‍ രണ്ടാളും കൂടി അവിടെ ചെന്ന് രാധയ്ക്ക് എടുക്കാനുള്ളതൊക്കെ എടുത്തിട്ട് യാത്ര പറഞ്ഞ് പോയാല്‍ മതി '.

രാധയുടെ ഏട്ടന്മാര്‍ ബഹുമാനത്തോടെയാണ് വേണുവിനോട് പെരുമാറിയത്.

' നിങ്ങള്‍ പറഞ്ഞതോണ്ട് മാത്രാണ് അവളെ അയയ്ക്കുന്നത്. ഇനി അവളുടെ കണ്ണീര് വീഴാന്‍ പാടില്ല ' എന്ന്
രണ്ടാമത്തെ ആള്‍ പറഞ്ഞു.

' അന്നന്നെ ശേഷം ചോദിക്കാന്‍ ഞാന്‍ പുറപ്പെട്ടതാ ' മൂന്നാമന്‍ പറഞ്ഞു ' ഏട്ടന്മാര് മുടക്ക്യേതോണ്ട് മാത്രമാണ്
അത് ചെയ്യാഞ്ഞത് '.

' അതേതായാലും നന്നായി ' വേണു പറഞ്ഞു ' അല്ലെങ്കില്‍ നമുക്ക് ഇങ്ങിനെ ഇരുന്ന് സംസാരിക്കാന്‍ സാധിക്ക്യോ '.

ഉച്ച കഴിഞ്ഞതും കിട്ടുണ്ണി എത്തി. കാലത്ത് ഏതോ മീറ്റിങ്ങില്‍ സംബന്ധിച്ച ശേഷമാണ് അയാള്‍ എത്തിയത്.
കിട്ടുണ്ണിയേയും രാധയേയും കൂട്ടി സംസാരിക്കാന്‍ പത്മിനി മുന്‍കൈ എടുത്തു.

' നിന്‍റെ ശുണ്ഠി ഇത്തിരി ചുരുക്കിക്കോളണം ' അവര്‍ കിട്ടുണ്ണിയെ ശാസിച്ചു ' വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍
അടിമകളാണ് എന്ന മട്ടില്‍ പെരുമാറാന്‍ പാടില്ല '.

കിട്ടുണ്ണി ഒരു എതിര്‍പ്പും പറയാതെ എല്ലാം മൂളി കേട്ടു. കാപ്പി കുടി കഴിഞ്ഞിട്ടാണ് അവര്‍ പുറപ്പെട്ടത്.

കിട്ടുണ്ണിയോടൊപ്പം രാധ കാറില്‍ കയറി പോവുന്നത് വേണുവും പത്മിനിയും നോക്കി നിന്നു. വളവും കടന്ന്
കാര്‍ കണ്ണില്‍ നിന്ന് മറഞ്ഞു.

' അങ്ങിനെ ആ പ്രശ്നം തീര്‍ന്നു അല്ലേ ഓപ്പോളേ ' വേണു ആശ്വാസം പ്രകടിപ്പിച്ചു.

' ഇനിയെങ്കിലും തല്ല് കൂടാതിരുന്നാല്‍ മതിയായിരുന്നു ' എന്ന് പത്മിനിയും പറഞ്ഞു.

' എന്തോ എനിക്കത്ര വിശ്വാസം വരുന്നില്ല ' എന്ന് വക്കീലും.

അടുക്കളയില്‍ എന്തോ വീണുടയുന്ന ശബ്ദം കേട്ടു.

' എന്താ അവിടെ വീണ് പൊട്ട്യേത് ' എന്നും ചോദിച്ച് പത്മിനി അകത്തേക്ക് ചെന്നു.

**************************************

സന്ധ്യക്ക് വിളക്ക് കത്തിക്കാറാവുന്നത് വരെ വിശ്വനാഥന്‍ വക്കീല്‍ സോഫയില്‍ ചാരിയിരുന്ന് ഉറങ്ങുകയായിരുന്നു. കുറച്ച് ദിവസങ്ങളായിട്ടുള്ള തിരക്കുകളും സമ്മര്‍ദ്ദവും അദ്ദേഹത്തിനെ
ക്ഷീണിപ്പിച്ചിരുന്നു. മേല്‍ കഴുകി കഴിഞ്ഞ് പത്മിനി വിളക്ക് വെക്കാന്‍ വരുമ്പോഴും അദ്ദേഹം
ഉണര്‍ന്നിട്ടില്ല.

' എന്താ വിശ്വേട്ടാ ഇത് ' അവര്‍ അദ്ദേഹത്തെ വിളിച്ചു ' വിളക്ക് വെക്കാറായി. എണീക്കൂ '.

വക്കീല്‍ എഴുന്നേറ്റ് മുഖം തുടച്ചു.

' വല്ലാത്ത ക്ഷീണം. അറിയാതെ ഉറങ്ങിപ്പോയി '.

' ഇത്തിരി നേരം ഉള്ളില്‍ ചെന്ന് കിടന്ന് ഉറങ്ങായിരുന്നു '.

' വേണു എവിടെ ' വക്കീല്‍ ചോദിച്ചു.

' അവന്‍ വല്ലതും വായിച്ചോണ്ട് ഇരിക്കുന്നുണ്ടാവും. അതല്ലേ ആ വിദ്വാന് ആകപാടെ അറിയുന്ന പണി '.

ദീപവുമായി പത്മിനി പുറത്തേക്ക് വരുമ്പോള്‍ വക്കീലാപ്പീസിന്ന് മുമ്പിലെ സ്റ്റെപ്പില്‍ വേണു താടിക്ക് കയ്യും
കൊടുത്ത് ഇരിക്കുകയാണ്.

' എന്താ നീ അവിടെ ചെയ്യുന്നത് ' അവര്‍ ചോദിച്ചു.

' ഒന്നൂല്യാ. ഓരോന്ന് ആലോചിച്ച് ഇരുന്നു '.

' എന്നാല്‍ ഇങ്ങോട്ട് വാ '.

പത്മിനി വിളക്കുമായി അകത്തേക്ക് നടന്നു. വേണു എഴുന്നേറ്റ് പുറകെ ചെന്നു. പൂമുഖത്ത് വക്കീല്‍
ഇരിപ്പുണ്ട്. വേണുവും അവിടെ ചെന്നിരുന്നു. പൂജാമുറിയില്‍ വിളക്ക് കൊണ്ടു വെച്ച് പത്മിനിയും
അവിടെ എത്തി.

' എന്താ നിനക്കിത്ര ആലോചന ' പത്മിനി ചോദിച്ചു.

' അവിടുത്തെ ഓരോ കാര്യങ്ങള്‍ ആലോചിച്ചിരുന്നതാ. പോന്നിട്ട് കുറച്ച് ദിവസമായില്ലേ '.

' കിണറ്റിന്‍ പള്ളേല് കുട്ടിയെ ഇരുത്തിയിട്ട് വന്നതൊന്നും അല്ലല്ലോ ഇത്ര വിഷമം തോന്നാന്‍ . നാല് ദിവസം
കൂടി കഴിയട്ടെ. എന്നിട്ട് പോയാ മതി '.

വേണു അതിന് മറുപടിയൊന്നും പറഞ്ഞില്ല.

' നോക്കൂ ഇന്ന് നേരത്തെ ആഹാരം കഴിക്കാം ' വക്കീല്‍ പറഞ്ഞു ' വയ്യ. കിടക്കണം '.

' പണിക്കാരോട് അത്താഴം വേഗം ശരിയാക്കാന്‍ പറയാം ' എന്നും പറഞ്ഞ് പത്മിനി അടുക്കളയിലേക്ക് ചെന്നു.

നേരത്തെ കിടന്നിട്ട് വേണുവിന് ഉറക്കം വന്നില്ല. കളപ്പുരയില്‍ നിന്ന് പോന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ആ സ്ഥലത്തിനോടും അവിടുത്തെ ആള്‍ക്കാരോടും എന്തോന്നില്ലാത്ത ഒരു മമത. ജീവിതത്തില്‍ കൊതിച്ചിരുന്ന
സ്ഥലത്ത് എത്തി പറ്റിയതിലുള്ള ഒരു സംതൃപ്തി. അമ്മാമക്ക് തന്നോടുള്ള സ്നേഹത്തെ പറ്റി ഓര്‍ത്തു. ആരോടും വലിയ അടുപ്പമില്ലാത്ത ആളാണ്. കണ്ടു മുട്ടിയ നാള്‍ മുതല്‍ സ്നേഹം ചൊരിയുന്നു. ആരേയും
കൂട്ടാക്കാതെ താന്തോന്നിയായി നടന്നു എന്ന് പറയുന്ന ചാമി സ്നേഹത്തിന്‍റെ വേറൊരു പര്യായമാണ്.

കിടക്കുന്ന മുറിയുടെ തട്ടിന്ന് രൂപഭേദം വരുന്നു. വെള്ള പൂശിയ ചുമരും കിടക്കുന്ന കട്ടിലും മുകളില്‍
കറങ്ങുന്ന ഫാനിനോടൊപ്പം ഇളകുന്നു.

' മോനേ, എന്‍റെ വേണൂ. നിനക്ക് എന്താ പറ്റിയത് ' അമ്മാമയുടെ കരച്ചിലല്ലേ കേള്‍ക്കുന്നത്.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അനങ്ങാന്‍ കഴിയുന്നില്ല. ' അമ്മാമേ എനിക്ക് ഒന്നൂല്യാ ' എന്ന് പറയാന്‍
ഒരുങ്ങിയെങ്കിലും ശബ്ദം പുറത്ത് വരുന്നില്ല. ചാമിയുടെ കണ്ണീരാണോ മുഖത്ത് വീഴുന്നത്.

ശബ്ദിക്കാനാവാതെ ചലനശേഷി നഷ്ടപ്പെട്ട് എത്ര നേരം കിടന്നുവെന്ന് അറിയില്ല. തുറന്നിട്ട ജനലിലൂടെ ക്ഷേത്രത്തില്‍ നിന്ന് ഭക്തിഗാനം ഒഴുകിയെത്തി.

' ഭഗവാനേ, രക്ഷിക്കണേ ' മനസ്സില്‍ അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. ആ നിമിഷം വേണു ഉണര്‍ന്നു. ഇപ്പോള്‍
തന്നെ അമ്മാമയേയും ചാമിയേയും കാണണം എന്ന തീവ്രമായ ഒരാഗ്രഹം മനസ്സിലുദിച്ചു.

നോവല്‍ - അദ്ധ്യായം - 111.

' കല്യാണൂം സത്ക്കാരൂം കഴിഞ്ഞിട്ട് രണ്ട് ദിവസായി. ഇനി എന്നാ വേണു ഇങ്ങിട്ട് എത്ത്വാ ' കാലത്ത് പാടം നോക്കാന്‍ ഇറങ്ങിയ എഴുത്തശ്ശനോട് നാണു നായര്‍ അന്വേഷിച്ചു.

' എന്താ ഹേ, അവന്‍ എത്താണ്ടെ നിങ്ങക്ക് ഇത്ര പൊരിച്ചില്. പത്ത് ദിവസം അവിടെ ബന്ധുക്കളുടെ കൂടെ കഴിയട്ടെ '.

' കല്യാണം കഴിഞ്ഞതിന്‍റെ അടീം പൊടീം ഒക്കെ ബാക്കീണ്ടാവും. അതും കൂടി തീര്‍ന്നിട്ട് പോന്നാല്‍ മതി ' .

' നിങ്ങള് വേണ്ടാണ്ടെ ഓരോന്ന് പറയാന്‍ നിക്കണ്ടാ. നിങ്ങടെ മാതിരി കണുന്നതിനൊക്കെ കൊതിയുള്ള
ആളല്ല അവന്‍ '.

' ഞാന്‍ വെറുതെ പറഞ്ഞൂന്നേ ഉള്ളു '.

' നിങ്ങളുടെ ഓരോ പറച്ചില്. ആരെങ്കിലും കേട്ടാല്‍ എന്താ തോന്ന്വാ '.

' അതിന്ന് കേള്‍ക്കാനായിട്ട് ഇവിടെ നമ്മള്‍ രണ്ടാള് മാത്രോല്ലേ ഉള്ളു '.

കയത്തം കുണ്ടില്‍ നിന്നും ചാമി കേറി വരുന്നുണ്ടായിരുന്നു.

' എന്താ നീ അവിടെ ചെയ്തോണ്ടിരുന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' പമ്പില് അങ്ങന്നെ മണ്ണും പൂഴീം ആയിരിക്കുണു. കീറ തുണി കൊണ്ടു തുടച്ചതാ '.

' ഇനി വെള്ളം അടിക്കണ്ടി വര്വോ '.

' വേണ്ടി വരുംന്ന് തോന്നുണില്യാ. നെല്ലൊക്കെ കായ മടങ്ങി. ഇനി വെള്ളം കെട്ടി നിര്‍ത്ത്യാല്‍ കൊയ്യാന്‍
കാലത്ത് പാടാവും '.

' എന്താ പാട് ' നാണു നായര്‍ ഇടപെട്ടു ' കന്നി മാസത്തില് കൊയ്യുമ്പൊ എന്താ ചെയ്യാറ് '.

' അറിയാന്‍ പാടില്ലാത്ത കാര്യം പറയാന്‍ നിക്കണ്ടാ. നിങ്ങക്ക് കൃഷീന്ന് പറഞ്ഞാല്‍ എന്താന്ന് അറിയ്വോ '.

' പോട്ടേ കുപ്പ്വോച്ചാ. മൂത്താര് മനസ്സില്‍ തോന്ന്യേത് പറഞ്ഞൂന്നേ ഉള്ളു '.

' സത്യം പറഞ്ഞാല്‍ കളപ്പുരേല് കിടന്നുറങ്ങുന്നേ ഉള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു ' മനസ്സ് മുഴുവന്‍ കയത്തം
കുണ്ടിലാ. ഇങ്ങിനെ ഒരു മുതല് ഇവിടെ കിടക്കുമ്പോള്‍ ഉറക്കം വര്വോ. വല്ല കള്ളന്മാരും വന്ന് പമ്പ്
കട്ടിട്ട് പോയാലോ എന്ന പേട്യാ എപ്പഴും '.

' അതിനല്ലേ ഞാന്‍ കാവല് കിടക്കിണത് ' ചാമി പറഞ്ഞു.

' നീ കിടക്കിണില്ലാ എന്നല്ല പറഞ്ഞത്. മനുഷ്യന്‍റെ കാര്യോല്ലേ. ഉറക്കത്തില്‍ പെട്ടാലോ '.

' അതിനാ മായന്‍കുട്ട്യേ തുണയ്ക്ക് കൂട്ടീത്. ഒരു ചെത്തം കേട്ടാല്‍ മതി. അവന്‍ ഉണരും '.

' ആ ചെക്കന്‍റെ കാര്യം ആലോചിച്ചാല്‍ ഒരു സന്തോഷം തോന്നും. പ്രാന്തും പിടിച്ച് കീറത്തുണീം ചുറ്റി നടന്ന
അവനെ നീയും വേണുവും കൂടി ചികിത്സിപ്പിച്ച് സൂക്കട് മാറ്റി. ഇല്ലെങ്കില്‍ അവന്‍റെ ജന്മം പാഴായി പോയിട്ടുണ്ടാവും '.

' ദെണ്ണം മാറി എന്ന് അങ്ങിനെ തീര്‍ച്ച പറയാന്‍ വരട്ടെ ' നാണു നായര്‍ പറഞ്ഞു ' പ്രാന്ത് മാറുന്ന സൂക്കട് ഒന്ന്വോല്ല. നാല് ദിവസം മരുന്ന് നിര്‍ത്ത്യാല്‍ മതി. പണ്ടത്തതിന്‍റെ ഇരട്ടി അമരത്തില്‍ സൂക്കട് വരും '.

' നിങ്ങളെ എന്താ ചെയ്യണ്ടത് ' എഴുത്തശ്ശന്ന് ദേഷ്യം വന്നു ' കുറച്ച് ദിവസായിട്ട് നിങ്ങള് വായ തുറന്നാല്‍
വേണ്ടാത്തതേ നാക്കില്‍ നിന്ന് വരൂ '.

' ഞാന്‍ പറയുന്നത് തെറ്റാച്ചാല്‍ ഇനി ഒരക്ഷരം മിണ്ടില്ല 'നാണു നായര്‍ കീഴടങ്ങി.

' വെള്ളം അടിക്കണ്ടാച്ചാല്‍ ഇന്നന്നെ പമ്പ് അഴിച്ച് കുളപ്പുരേല്‍ കൊണ്ടു പോയി സൂക്ഷിച്ച് വെക്കണം '.

' മായന്‍കുട്ടി വന്നോട്ടെ. പുല്ലരിഞ്ഞത് വേലപ്പന്‍റെ വീട്ടില്‍ കൊടുക്കാന്‍ പോയതാ. പെണ്‍കുട്ടി കഞ്ഞി കൊടുക്കാതെ അവനെ വിട്ടാക്കില്ല. ഇത്തിരി കഴിഞ്ഞേ അവന്‍ എത്തൂ '.

' നമുക്ക് ചൂളവരെ ചെന്ന് പണി നോക്കീട്ട് പോവാം ' എന്നായി എഴുത്തശ്ശന്‍.

' അതിന്ന് ഇപ്പൊ അവിടെ പണിക്കാരൊന്നും ഇല്യാ. ചൂളടെ പണി കഴിഞ്ഞു. സന്ധ്യക്ക് തീ കൊളത്താനേ
അവര് വരുള്ളു '.

' എത്ര കല്ലാണ് ചൂളേല്‍ ഉള്ളത് ' നാണു നായര്‍ ചോദിച്ചു.

' മുക്കാല്‍ ലക്ഷം എന്നാ മേസ്തിരി പറഞ്ഞത് '.

' കുറച്ചൊക്കെ പൊട്ടി പോയാലും എഴുപതിന്ന് മീതെ കിട്ടും അല്ലേടാ ചാമ്യേ '.

' അത് ഒറപ്പാ കുപ്പ്വോച്ചാ '.

' ഈ മെനക്കേട് നോക്കുമ്പൊ ' നാണു നായര്‍ പറഞ്ഞു ' കല്ല് വാങ്ങിക്കിണതാ ലാഭം '.

' വാങ്ങാന്‍ ചെല്ലുമ്പൊ അറിയാം അതിന്‍റെ വിശേഷം. രൂപം കെട്ടതും വേകാവരീം ഒക്കെ ഉണ്ടാവും
വാങ്ങുന്നതില്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇതാവുമ്പൊ നല്ല അടുപ്പ് കല്ല് നോക്കി കിണറ് പണിക്ക്
എടുക്കാം. പൊട്ടോ മുറിയോ ഉള്ളത് മിറ്റത്ത് നെരത്തും ചെയ്യാം '.

അവര്‍ കളപ്പുരയിലേക്ക് പോവുന്ന വഴിയില്‍ രണ്ട് പിള്ളര്‍ എതിരെ ഓടി വരുന്നത് കണ്ടു.

' ചാമ്യേട്ടാ. നാലഞ്ച് മാപ്ല പിള്ളര് വെട്ടു കത്തീം കൊണ്ട് നിങ്ങളുടെ തൊടീലിക്ക് കേറീട്ടുണ്ട്. വിറക് വെട്ടാനാണെന്നാ തോന്നുണത് '.

' പട്ടാ പകല് ആരാന്‍റെ തൊടീല് കേറി വിറക് വെട്ട്വേ ' നാണു നായര്‍ പറഞ്ഞു ' നാട്ടില് ചോദിക്കാനും
പറയാനും ആളില്യാണ്ട്യായോ '.

' നീ പോയി നോക്കീട്ട് വാ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ചാമി പിള്ളരോടൊപ്പം പോയി.

' ആ തലമുറിയന്‍ വല്ല അടിപിടീം ഉണ്ടാക്ക്വോന്നാ എനിക്ക് പേടി ' നാണു നായര്‍ പരിഭ്രമം പ്രകടിപ്പിച്ചു.

' തോന്നിയവാസം കാട്ടുന്നത് കണ്ടാല്‍ ആരാ നായരേ നോക്കിയിരിക്ക്യാ '.

അധികം വൈകാതെ ചാമി തിരിച്ചെത്തി.

' എന്താടാ സംഭവം ' എഴുത്തശ്ശന്‍ ചോദിച്ചു.

' ആ പിള്ളര് ആടിന് തൂപ്പ് ഉണ്ടാക്യേതാ. അല്ലാണ്ടെ മരം മുറിച്ചതൊന്ന്വോല്ലാ '.

' അതിനാ ചെക്കന്മാര് വന്ന് ഇങ്ങിനെ പറഞ്ഞത് '.

' അത് വിവരം ഇല്ലാണ്ടെ പറഞ്ഞതാ ' ചാമി പറഞ്ഞു ' എനിക്കതല്ല സങ്കടം. കോടി കായ്ച്ച ഒരു പ്ലാവ് ഉണ്ട്. നെറയെ ചാവിള് പൊടിഞ്ഞ കൊമ്പ് നോക്കി അവിറ്റേള് ഒടിച്ചിട്ടു '.

' പൊതിരെ കൊടുത്ത്വോടാ നീയ് ' നാണു നായര്‍ക്ക് അത് കൂടി കേള്‍ക്കണം.

' ചെറിയ കുട്ട്യേളല്ലേ. ഞാന്‍ തല്ലാനും കൊല്ലാനും ഒന്നും പോയില്യാ. ഇനി മേലാല്‍ ഇമ്മാതിരി പണി കാട്ടാന്‍ പാടില്ലാന്നും പറഞ്ഞയച്ചു '.

' നീ നന്നായിട്ട് പേറി വിടുംന്നാ ഞാന്‍ കരുത്യേത് ' നാണു നായര്‍ പറഞ്ഞു ' പണ്ടൊക്കെ മിണ്ട്യാല്‍
അടിക്കുന്ന ആളായിരുന്നു. പറഞ്ഞിട്ടെന്താ. വേണൂന്‍റെ കൂടെ കൂടി നീയും വിഷം കെട്ടോനായി '.

' ഒരാള് നന്നാവാനും പാടില്ല അല്ലേ നായരേ ' എന്ന് എഴുത്തശ്ശന്‍ അതിനുള്ള മറുപടി പറഞ്ഞു.

ആ പറഞ്ഞത് ശരിവെച്ചും കൊണ്ടൊരു മൂളലുണ്ടാക്കി ആകാശത്തിലൂടെ വിമാനം പറന്നു പോയി.

Saturday, December 25, 2010

നോവല്‍ - അദ്ധ്യായം - 110.

കല്യാണ പിറ്റേന്ന് സല്‍ക്കാരം കഴിഞ്ഞ് സ്വാമിനാഥന്‍റെ കാറിലാണ് കുപ്പന്‍ കുട്ടി എഴുത്തശ്ശനും നാണു നായരും രാജന്‍ മേനോനും തിരിച്ച് പോന്നത്. വിരുന്നിന്‍റെ അര്‍ഭാടത്തെ പറ്റിയും വിഭവങ്ങളുടെ രുചിയേ കുറിച്ചും നാണു നായര്‍ക്ക് എത്ര വര്‍ണ്ണിച്ചാലും മതിയായില്ല.

' കല്യാണം നടത്ത്വാണച്ചാല്‍ ഇങ്ങിനെ വേണം നടത്താന്‍ ' അയാള്‍ പറഞ്ഞു ' തിന്നാന്‍ എന്തൊക്കെ വിധം
സാധനങ്ങളാണ് നിരത്തീട്ടുള്ളത്. ആള്‍ക്കാരാണച്ചാല്‍ പറയും വേണ്ടാ. ശരിയായ പുരുഷാരം. നമ്മളെ
പോലെ നിര്‍ഗ്ഗതികള്‍ വല്ലോരും ആണോ വന്നിട്ടുള്ളത്. ഒക്കെ കെങ്കേമന്മാര്. കാറുകള് എത്രയാ മുറ്റത്ത്
നിരന്ന് നിന്നിരുന്നത്. ഇത് പോലെ ഒരു കല്യാണത്തിന്ന് ഇനി ഈ ജീവിതത്തില്‍ കൂടാന്‍ പറ്റുംന്ന് എനിക്ക്
തോന്നുണില്യാ '.

' അതേ നാണ്വാരേ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവര് അവരുടെ നിലയ്ക്കും വിലയ്ക്കും യോജിച്ചോരെയല്ലേ ക്ഷണിക്ക്യാ. വേണൂനോടുള്ള അടുപ്പം കാരണം നമ്മളെ വിളിച്ചൂന്നേ ഉള്ളു. അല്ലെങ്കില്‍ നമുക്ക് അവരുടെ
മുറ്റത്ത് കാല് കുത്താന്‍ കഴിയ്യോ '.

' എന്നിട്ട് അവനെന്താ കാട്ട്യേത്. ഞാന്‍ ഇവിടുത്തെ ആരും അല്ലാന്നുള്ള മട്ടില് ഒരു ഭാഗത്ത് മാറി നിന്നു. വകേല് അവനും അമ്മാമനല്ലേ. മുമ്പില് നില്‍ക്കണ്ട ആളല്ലേ'.

' ആ കാര്യത്തില്‍ അവനെ കുറ്റം പറയാന്‍ ഞാന്‍ സമ്മതിക്കില്ല ' എഴുത്തശ്ശന്‍ എതിര്‍ത്തു ' എവടീം അവന്‍
കെട്ടിക്കേറി മുമ്പനായിട്ട് നില്‍ക്കാറില്ല '.

' എന്‍റെ നോട്ടത്തില്‍ ' സ്വാമിനാഥന്‍ തന്‍റെ അഭിപ്രായം പറയാനൊരുങ്ങി ' വേണു ഇന്നത്തെ പരിപാടിക്ക്
മാത്രമല്ല, ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും പിന്‍ വലിഞ്ഞ് നില്‍ക്കുന്ന പ്രകൃതക്കാരനാണ് '.

' അതെന്താ അങ്ങിനെ എന്ന് ആര്‍ക്കെങ്കിലും പറയാനാവ്വോ ' രാജന്‍ മേനോനും ഇടപെട്ടു ' കുറച്ച് നാളത്തെ പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂച്ചാലും വേണു എന്നോടാണ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുള്ളത്. അയാളെ
ഈ രീതിയിലാക്കിയത് അയാളുടെ അനുഭവങ്ങളാണ് '.

' അതിനും വേണ്ടി കിട്ടുണ്ണി നായര് ഉണ്ടല്ലോ മുമ്പനായിട്ട് ' നാണു നായര്‍ അടുത്ത വിഷയത്തിലേക്ക്
കടന്നു ' ഇത്ര കാലം പെങ്ങളോട് പെണങ്ങി നടന്നോനാ. ഉളുപ്പും മാനൂം ഉണ്ടോ ഞാനാ വലുത് എന്നും
പറഞ്ഞ് മുമ്പേ കേറി നില്‍ക്കാന്‍ '.

' എടോ, അത് അവരുടെ കുടുംബകാര്യം ' എഴുത്തശ്ശന്‍ പറഞ്ഞു ' ചിലപ്പൊ അവര് പെണങ്ങീന്ന് വരും . പിന്നെ ഒരു ദിവസം ഒന്നാവും ചെയ്യും. നമ്മള് അതൊന്നും പറയാന്‍ പാടില്ല '.

' എന്നാലും അവനോന് ഒരു ജാള്യത ഉണ്ടാവില്ലേ '.

' ഇണക്കവും പിണക്കവും കൂടി ചേര്‍ന്നതല്ലേ മനുഷ്യന്‍റെ ജീവിതം ' സ്വാമിനാഥന്‍ പറഞ്ഞു ' ചത്താലും
കൂടി തിരിഞ്ഞ് നോക്കില്ലാ എന്നും പറഞ്ഞ് വൈരാഗ്യം വെച്ച് നടന്നോര് ഒരു ദിവസം തോളില്‍ കയ്യിട്ട്
നടക്കുന്നത് കണ്ടിട്ടുണ്ട് '.

' മരിച്ചിട്ടും തിരിഞ്ഞ് നോക്കാത്ത എത്രയോ ആളുകളെ എനിക്കറിയാം ' എന്നായി നാണു നായര്‍.

'അങ്ങിനത്തെ ആളുകള്‍ വളരെ കുറച്ചേ ഉള്ളു. സ്വഭാവത്തിന്‍റെ പ്രത്യേകത കൊണ്ടും സഹിക്കേണ്ടി വന്ന ദുരനുഭവങ്ങളുമാണ് മനുഷ്യരെ ആ വിധത്തിലാക്കുന്നത് ' മേനോന്‍ പറഞ്ഞു ' എന്നാല്‍ ഭൂരിഭാഗം
ആളുകളും അങ്ങിനെയല്ല. അകന്ന് നില്‍ക്കുമ്പോഴും ചെറിയൊരു കാരണം കിട്ടിയാല്‍ മതി ശത്രുത
മറന്ന് ഒന്നാവാന്‍ '.

' ഒന്നു നോക്കിയാല്‍ ഊതി വീര്‍പ്പിച്ച ബലൂണുപോലെയാണ് പകയും വിദ്വേഷവും ഒക്കെ ' സ്വാമിനാഥന്‍
അഭിപ്രായം പറഞ്ഞു ' ചെറിയൊരു തുള വീണാല്‍ മതി "ശൂ"ന്ന് അത് ഇല്ലാതായി പഴയതിലും കൂടുതലായി
സ്നേഹം ഉണ്ടാവാന്‍ '.

അധികം വേഗതയിലല്ലാതെ കാറ് പോയിക്കൊണ്ടിരുന്നു.

==============================================

വിരുന്ന് കൂട്ടിയിട്ട് വരാന്‍ ബന്ധുക്കള്‍ പോയി കഴിഞ്ഞപ്പോള്‍ തിരക്ക് ഏകദേശം ഒഴിഞ്ഞു. നാലഞ്ച് കാറില്‍ പോവാനുള്ള ആളുകള്‍ ഉണ്ടയിരുന്നു.

' ഇത്രയൊക്കെ ആളുകള്‍ വേണോ ഏടത്ത്യേ ' കിട്ടുണ്ണി ചോദിച്ചു.

' ആരേയാ ഒഴിവാക്ക്വാ. എല്ലാരും ഒരുങ്ങി പുറപ്പെട്ട് നില്‍ക്കുന്നുണ്ട്. വേണ്ടാന്ന് പറയണ്ടാ. എല്ലാരും
വന്നോട്ടേ '.

കിട്ടുണ്ണി സ്വന്തം കാറില്‍ കയറിയിരുന്നു. രാധ പെണ്ണുങ്ങളോടൊപ്പം വേറൊരു കാറിലാണ് കയറിയത്. വേണു ഞാന്‍ വരുന്നില്ലെന്നു പറഞ്ഞ് വീട്ടിലിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ പത്മിനിയുടെ അടുത്ത് ചെന്നു.

' ഓപ്പോളേ ' അയാള്‍ വിളിച്ചു ' തിരക്ക് വല്ലതും ഉണ്ടോ '.

' എന്താ അങ്ങിനെ ചോദിച്ചത് '.

' ഒരു കാര്യം പറയാനുണ്ടായിരുന്നു. അഞ്ച് മിനുട്ട് നേരത്തേക്ക് ഒഴിവുണ്ടാവ്വോ '.

' അഞ്ചോ പത്തോ മിനുട്ട് വേണച്ചാല്‍ എടുത്തോ. കുറച്ച് കഴിയുമ്പോള്‍ ചില ബന്ധുക്കളോക്കെ എത്തും. അതുവരെ തിരക്കൊന്നൂല്യാ '.

' എനിക്ക് കിട്ടുണ്ണിടേം രാധയുടേം കാര്യാമാണ് പറയാനുള്ളത് '.

' ഇപ്പൊ എന്താ പ്രശ്നം '.

കിട്ടുണ്ണിയുമായി തലേന്ന് രാത്രി സംസാരിച്ച കാര്യവും അവരുടെ പിണക്കം തീര്‍ക്കേണ്ട ആവശ്യകതയും
വേണു വിവരിച്ചു.

' ഇതിലിപ്പൊ ഞാനെന്താ ചെയ്യേണ്ടത് '.

രണ്ടുപേരേയും കൂട്ടി നിര്‍ത്തി സംസാരിച്ച് അലോഹ്യം തീര്‍ക്കണമെന്നും അതിന്ന് ഓപ്പോള്‍ മുന്‍കൈ എടുക്കണമെന്നും വേണു പറഞ്ഞു.

' അയ്യേ. എന്നെക്കൊണ്ടൊന്നും ആവില്യാ. നീ വേണച്ചാല്‍ സംസാരിച്ചു നോക്ക് ' എന്നും പറഞ്ഞ് പത്മിനി ഒഴിയാന്‍ നോക്കി.

' ഓപ്പോളേ, അവന്ന് ഒരു കാര്യം വന്നപ്പോള്‍ ആരും ഉണ്ടായില്യാ എന്നൊരു തോന്നല്‍ ഉണ്ടാവാന്‍ പാടില്ലാ ' വേണു പറഞ്ഞു ' ഓപ്പോളുടെ ഒപ്പം ഞാനും ഉണ്ടാവും. രാധയോട് സംസാരിക്കുമ്പോള്‍ ഓപ്പോള്‍ നിശ്ചയമായും ഉണ്ടാവണം '.

' നീ കാര്യം സംസാരിക്കുംച്ചാല്‍ ഞാനും കൂടെ നിക്കാം '.

അത് മതിയെന്ന് വേണു സമ്മതിച്ചു. രണ്ട് ദിവസം കഴിഞ്ഞാല്‍ മുരളിധരനും ഭാര്യയും മൈസൂരിലേക്ക് പോകുമെന്നും അതിന്നു ശേഷം കിട്ടുണ്ണിയും രാധയുമായി സംസാരിക്കാമെന്നും നിശ്ചയിച്ചു.

Monday, December 20, 2010

നോവല്‍ - അദ്ധ്യായം - 109.

കല്യാണ ദിവസം നേരം പുലരുമ്പോഴേക്കും കിട്ടുണ്ണി എത്തി. അയാളുടെ കാറിന്‍റെ ശബ്ദം കേട്ടാണ് ഗെയിറ്റ്
തുറന്നത് തന്നെ. കല്യാണ ചടങ്ങുകളില്‍ ആദ്യാവസാനക്കാരനായി അയാള്‍ നിന്നു. ഒടുവില്‍ രാത്രിയിലെ
ഭക്ഷണം കൂടി കഴിഞ്ഞിട്ടാണ് അയാള്‍ വീട്ടിലേക്ക് പുറപ്പെട്ടത്.

' ഇനി ഞാന്‍ ഇറങ്ങട്ടെ ' അയാള്‍ യാത്ര പറഞ്ഞു ' നാളെ കുട്ടികള് എത്തുമ്പോഴേക്ക് ഞാനെത്താം '.

' പോവ്വേ, നല്ല കാര്യായി ' പത്മിനി ഇടപെട്ടു' വിരുന്ന് കൂട്ടീട്ട് വരാന്‍ ചെല്ലേണ്ടവനാണ് നീ. രാവിലെ
നേരത്തെ ഇറങ്ങേണ്ടതാ. അതോണ്ട് ഇന്ന് ഇവിടെ കൂട്യാല്‍ മതി '.

' ഞാന്‍ സമയത്തിന്ന് എത്ത്യാല്‍ പോരേ '.

' പോരാ. എല്ലാം കഴിഞ്ഞിട്ട് ഇവിടുന്ന് പോയാല്‍ മതി ' പത്മിനി സമ്മതിച്ചില്ല ' പിന്നെ ഒരു കാര്യം. നമ്മള്
വൈകുന്നേരത്തെ പാര്‍ട്ടിക്കാണ് പുറമെയുള്ള ആളുകളെ ക്ഷണിച്ചിട്ടുള്ളത്. പാര്‍ട്ടി നടക്കുന്ന സമയത്ത്
എല്ലാ ദിക്കിലും നിന്‍റെ ഒരു നോട്ടം ഉണ്ടാവണം. ഒക്കെ കൂടി വിശ്വേട്ടന്ന് സാധിച്ചൂന്ന് വരില്ല. ക്ഷണിച്ചിട്ട്
ചെന്ന് കണ്ട ഭാവം നടിച്ചില്ല എന്ന് നാളെ മേലാല്‍ ഒരാളും പറയാനുള്ള ഇട വരരുത് '.

കിട്ടുണ്ണി സമ്മതിച്ചു.

' ഒരു കാര്യം ചെയ്യ്. വേണു വന്നാല്‍ അമ്മടെ അറേലാണ് കിടക്കാറ് ' പത്മിനി പറഞ്ഞു ' നീയും അവന്‍റെ
കൂടെ അവിടെ കൂടിക്കോ. ഞങ്ങള്‍ പെണ്ണുങ്ങള് എല്ലാരും കൂടി മോളിലെ തളത്തിലാണ് കിടക്കുന്നത് '.

കിട്ടുണ്ണി ചുമരോരം ചേര്‍ന്ന് കട്ടിലില്‍ കിടന്നു. തൊട്ടിപ്പുറത്ത് വേണുവും.

' കുട്ടിക്കാലത്ത് ഒന്നിച്ച് കിടന്നുറങ്ങിയതാണ് ' വേണു ഓര്‍ത്തു ' പിന്നെ ഇന്നാണ് '.

അയാളുടെ മനസ്സില്‍ ചിന്തകള്‍ ചേക്കേറി. ആങ്ങളയും പെങ്ങളും ഇന്നലെ വരെ വാശിയും വൈരാഗ്യവും
ആയി കഴിഞ്ഞതാണ്. എത്ര പെട്ടെന്നാണ് അതെല്ലാം തീര്‍ന്നത്. ഇത്രയേ ഉള്ളു മനുഷ്യ മനസ്സിന്‍റെ സ്ഥിതി.

' ഉറക്കായോ ' കിട്ടുണ്ണി ചോദിക്കുന്നത് കേട്ടു.

' ഇല്ല '.

' അവള് വല്ലതും പറഞ്ഞോ ? '

' ആര്. രാധയോ '.

' അവളന്നെ '.

' എന്നോടൊന്നും പറഞ്ഞില്ല. എന്തേ '.

' ഒന്നൂല്യാ. കുറച്ച് ദിവസായിട്ട് ഇവിടെ ഉള്ളതല്ലേ. എന്നെ പറ്റി അവള് വല്ലതും പറഞ്ഞ്വോന്ന് അറിയാന്‍
ചോദിച്ചതാ '.

വേണു ഒന്നും മിണ്ടിയില്ല. തന്നെക്കുറിച്ച് ഭാര്യ എന്തെങ്കിലും പറഞ്ഞുവോ എന്നറിയാന്‍ കിട്ടുണ്ണിക്ക് ആകാംക്ഷയുണ്ട്. രാധയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടാവുമോ. രണ്ടുപേര്‍ക്കും മറക്കാനും
പൊറുക്കാനും സാധിക്കുമെങ്കില്‍ അതിനുള്ള കളം ഒരുക്കണം. കിട്ടുണ്ണിയുടെ മനസ്സിലിരുപ്പ് അതിന്ന്
മുമ്പ് അറിയണം.

' കിട്ടുണ്ണീ, ഒരു കാര്യം ചോദിച്ചോട്ടെ '.

' എന്താണ് '.

' നീയും രാധയും തമ്മിലുള്ള പിണക്കം പറഞ്ഞ് തീര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചു നോക്കിയോ '.

' ഇല്ല. എന്‍റെ ഭാഗം സംസാരിക്കാന്‍ ആരാ ഉള്ളത് '.

' മക്കള്‍ ഇടപെട്ടില്ലേ '.

' ഒക്കെ കണക്കന്നെ. സ്വന്തം കാര്യം മാത്രേ എല്ലാവര്‍ക്കും വലുതായിട്ടുള്ളു. ഞാന്‍ അവര്‍ക്ക് വിവരം
കൊടുത്തു. അച്ഛനും അമ്മയും തമ്മില്‍ അലോഹ്യം ആണെങ്കില്‍ രണ്ടാളും കൂടി തന്നെ സംസാരിച്ച് തീര്‍ത്തോളിന്‍. ഞങ്ങളെ അതിലേക്ക് വലിച്ചിഴക്കണ്ടാ എന്നാണ് അവരുടെ മറുപടി '.

' ചെറിയവളും അങ്ങിനെ പറഞ്ഞ്വോ. അവളല്ലേ നിന്‍റെ ഓമനക്കുട്ടി '.

' അവള്‍ പറഞ്ഞത് എന്താണെന്ന് അറിയ്യോ. എന്ന് പിണക്കം തീര്‍ന്ന് നിങ്ങള് ഒന്നാവുന്ന്വോ അന്ന്
എന്നെ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ വിളിക്കരുത് എന്നാ കല്‍പ്പന '.

' രാധയുടെ ഏട്ടന്മാര് സംസാരിക്കാന്‍ വന്ന്വോ '.

' ആരും വന്നില്ല. ഇന്ന് കല്യാണത്തിന്ന് വന്നിട്ട് മൂന്നാളും എന്നെ കാണാത്ത ഭാവം നടിച്ചു നിന്നു '.

' ഇങ്ങിനെ പോയാല്‍ നന്നോ. എന്തെങ്കിലും ചെയ്യണ്ടേ '.

' വേണം. ആരാ അതിന്ന് മുമ്പിട്ട് ഇറങ്ങാനുള്ളത് '.

' ആളൊക്കെ ഉണ്ടാവും. അതിന്ന് മുമ്പ് എനിക്ക് ചിലത് ചോദിക്കാനുണ്ട് '.

' ഏട്ടന്‍ ചോദിച്ചോളൂ '.

ഏട്ടന്‍ എന്ന സംബോധന കേട്ടിട്ട് കുറച്ചായി എന്ന് വേണു ഓര്‍ത്തു. കിട്ടുണ്ണി കീഴടങ്ങാനുള്ള മട്ടിലാണ്.

' നിങ്ങളുടെ രണ്ട് പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതാണ്. ഇങ്ങിനെ പിണങ്ങി നില്‍ക്കുന്ന കാര്യം
മരുമക്കളുടെ ബന്ധുക്കളോ മറ്റോ അറിഞ്ഞാല്‍ കുറച്ചിലാണ്. പോരാത്തതിന്ന് ഒരു കുട്ടിടെ കല്യാണം
കൂടി നടത്താനുണ്ട്. അച്ഛനും അമ്മയും തമ്മില്‍ തല്ലി വേറിട്ട് കഴിയുന്നു എന്ന് കേട്ടാല്‍ അവള്‍ക്ക് നല്ല
ഒരു തറവാട്ടില്‍ നിന്ന് ആലോചന വര്വോ '.

' എനിക്കും അത് അറിയാഞ്ഞിട്ടല്ല. എന്‍റെ ഭാഗത്തിന്ന് ഇന്നേവരെ ഒരു തെറ്റും ഉണ്ടായിട്ടില്ല. എന്തെങ്കിലും ഒരു വാക്ക് എന്‍റെ വായില്‍ നിന്ന് വീഴണ്ട താമസേള്ളു അപ്പൊ വരും എടുത്തടിച്ച മട്ടില്‍ അവളുടെ മറുപടി. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും '.

' എന്തൊക്കെ പറഞ്ഞാലും രാധ ആളൊരു പാവമാണ്. ഒന്ന് ആലോചിച്ച് നോക്ക്. മുമ്പ് നമുക്ക് ഇന്നത്തെ സ്ഥിതിയൊന്നും ഉണ്ടായിരുന്നില്ല. അവളും കുറെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. അന്നൊക്കെ അവള്‍ എന്തെങ്കിലും മുറുമുറുപ്പ് കാണിച്ചിട്ടുണ്ടോ '.

' അങ്ങിനെ ചെയ്തൂ എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല '.

' അത് വേണം ഇത് വേണം എന്നുപറഞ്ഞ് എപ്പോഴും നിന്നെ ശല്യപ്പെടുത്താറുണ്ടോ'.

' ഒരൊറ്റ സാധനം വേണംന്ന് പറയാറില്ല. എന്തെങ്കിലും ഞാന്‍ അറിഞ്ഞ് വാങ്ങീട്ട് ചെന്നാല്‍ എന്തിനേ
ഇതൊക്കെ വാങ്ങി വേണ്ടാണ്ടെ പണം കളയുന്നത് എന്നേ പറയാറുള്ളു '.

' നിന്നോട് ചോദിക്കാതെ തോന്നിയ പോലെ പണം ചിലവാക്കുകയോ, നീ അറിയാതെ നിന്‍റെ മുതല്
ആര്‍ക്കെങ്കിലും കൊടുക്കുകയോ ചെയ്യാറുണ്ടോ '.

' അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല '.

' ഞാന്‍ ചോദിക്കാന്‍ പാടില്ലാത്തതാണ്. എന്നാലും ചോദിക്കട്ടെ. അവള്‍ക്ക് എന്തെങ്കിലും നടപടി ദൂഷ്യം
ഉള്ളതായി തോന്നിയിട്ടുണ്ടോ '.

' അയ്യേ. അതൊന്നും ഇല്ല '.

' അതായത് രാധയുടെ ഭാഗത്ത് കാര്യമായ തെറ്റൊന്നും ഇല്ലാ എന്നര്‍ത്ഥം '.

' ഞാന്‍ പറഞ്ഞില്ലേ, മിണ്ട്യാല്‍ തര്‍ക്കുത്തരം പറയും. അതന്നെ കുഴപ്പം '.

' കിട്ടുണ്ണി. തനി തങ്കം പോലെ ഒരു പെണ്ണാണ് രാധ. പിന്നെ നിന്നെ പോലെ അവള്‍ക്കും കാണില്ലേ അഭിപ്രായമൊക്കെ. നീ അത് അംഗീകരിക്കണം. ഞാന്‍ പറഞ്ഞത് മാത്രം ശരി അത് തന്നെ ന്യായം
എന്ന തോന്നല്‍ പാടില്ല. ഞാന്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ '.

' ഉവ്വ് '.

' അത് അനുസരിച്ച് മേലാല്‍ പെരുമാറില്ലേ '.

' ഓ '.

' എന്നാല്‍ കല്യാണ തിരക്കൊന്ന് കഴിയട്ടെ. ഞാനും ഓപ്പോളും കൂടി രാധയുടെ അടുത്ത് സംസാരിക്കാം '.

' ഏട്ടന്‍ സംസാരിച്ചാല്‍ പോരെ. ഏടത്ത്യേ കൊണ്ട് പറയിപ്പിക്കണോ '.

' അതിനെന്താ വിരോധം '.

' ഈ കാര്യത്തിന്ന് വേണ്ടി ഞാന്‍ കല്യാണത്തിന്ന് വന്നതാണെന്ന് ഏടത്തി കരുതില്ലേ '.

' ഇതാ പറഞ്ഞത്. ഒക്കെ നിന്‍റെ വേണ്ടാത്ത ഓരോ തോന്നലാണ്. നീ കണ്ടില്ലേ കല്യാണത്തിന്ന് നീ വന്നതില്‍ ഓപ്പോള്‍ക്കുള്ള സന്തോഷം '.

' അത് ശരിയാണ് '.

' എന്നാല്‍ നീ സമാധാനമായിട്ട് ഉറങ്ങിക്കോ. നിനക്ക് ഞങ്ങളൊക്കെയുണ്ട് '.

ആ വാക്കുകളില്‍ നിറഞ്ഞ സാന്ത്വന സ്പര്‍ശം അനുഭവിച്ച് കിട്ടുണ്ണി മയക്കത്തിലേക്ക് കടന്നു.

Monday, December 13, 2010

നോവല്‍ - അദ്ധ്യായം - 108.

'എവിടേക്കാ കുട്ട്യേ നീ വാതിലും പൂട്ടീട്ട് പോയത്, വേലി കെട്ടുന്ന ഇടത്തിന്ന് ഇത്തിരി മുതു ചായ്ക്കാന്ന് വിചാരിച്ച് വന്നതാ ' നാണു നായര്‍ കയറി വന്നതും മകളോട് ചോദിച്ചു ' നിന്ന് മടുത്തപ്പൊ നേരെ കളപ്പുരടെ തിണ്ടില് ചെന്ന് കിടന്നു '.

' ഞാന്‍ പുത്തന്‍ പുരേല് വാരസ്യാരുടെ അടുത്ത് ഉണ്ടായിരുന്നു ' സരോജിനി പറഞ്ഞു ' വീട്ടിലെ വെപ്പും
പണീം കഴിഞ്ഞാല് ഞങ്ങള് പെണ്ണുങ്ങളൊക്കെ കൂടി അവിടെ കൂടാന്ന് വെച്ചിട്ടുണ്ട്. എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ '.

' നിങ്ങളുടെ മഹിളാ സമാജം എന്ന് പറ '.

' ഒന്നാന്തരം സ്വഭാവാണ് വാരസ്യാരുടെ. പുരാണം ഒക്കെ നല്ല നിശ്ചംണ്ട് '.

' അത് ശരി. അപ്പൊ എല്ലാരും കൂടി കഥയും പുരാണവും ആയിട്ടിരിക്ക്യാല്ലേ '.

' അച്ഛന്‍ അമ്പലത്തിന്‍റെ ചുറ്റോടും തെച്ചീം തുളസീം വെച്ചത് കണ്ട്വോ. ഒക്കെ അവര് വെച്ചതാ '.

' ചൊട്ടച്ചാണ് നീളേ ഉള്ളൂച്ചാലും അവര് ഒരു മിനുട്ട് മിണ്ടാണ്ടിരിക്കില്ല. എപ്പൊ നോക്ക്യാലും എന്തെങ്കിലും
പണി ചെയ്യുണത് കാണാം '.

' അമ്പല കുളത്തിന്ന് വെള്ളം കൊണ്ടുവന്നിട്ടാ ചെടികള് നനക്കിണത്. വല്യേ കുടത്തില്‍ വെള്ളം ഏറ്റാന്‍
അയമ്മക്ക് പറ്റില്ലല്ലോ. ചെറിയ ബക്കറ്റില്‍ എത്ര പ്രാവശ്യം ഏറ്റീട്ട് വരണം. ഞങ്ങള് ഈ രണ്ട് കുടം വെള്ളം
കൊണ്ടു വന്ന് കൊടുക്കും. ഒരു സഹായം ആയിക്കോട്ടേ '.

' അതൊക്കെ നല്ലതന്നെ. ഇപ്പൊ അമ്പല മുറ്റം അസ്സല് വൃത്തിയായിട്ടുണ്ട് '.

' അല്ലെങ്കിലും നല്ല വൃത്തീം വെടിപ്പും ഉണ്ട് അയമ്മയ്ക്ക്. പൂവ്വ് പറിക്കാന്‍ ഞങ്ങളൊക്കെ കൂടും. തുളസിലോ മറ്റൊ കൂമന്‍ തുപ്പിയത് കണ്ടാല്‍ അത് എടുക്കാന്‍ സമ്മതിക്കില്ല '.

' ഈശ്വര വിശ്വസം ഉള്ളോര് അങ്ങിന്യാണ് '.

' അവര് മാല കെട്ട്ണത് കണ്ടോണ്ട് ഇരിക്കാന്‍ തോന്നും. എന്ത് കൈ വേഗതയാണ് '.

' അത് അങ്ങിനെ ആവ്വാണ്ടിരിക്ക്യോ. അവരുടെ കുലത്തൊഴിലല്ലേ '.

' വരാന്‍ കാലത്ത് ഒരു സഞ്ചീല് കുറച്ച് പൂളക്കിഴങ്ങ് തന്നു '.

' അതിന് അവിടെ എവിട്യാ കിഴങ്ങുള്ളത് '.

' പുഴമ്പള്ളേല് പറിക്കുന്നുണ്ട്. വാരര് ചെന്ന് വാങ്ങീട്ട് വന്നതാത്രേ '.

' അടുപ്പില്‍ കനല് ഉണ്ടെങ്കില്‍ ഒന്ന് ചുടാനിട്. ബാക്കി നുറുക്കി മഞ്ഞളും ഉപ്പും കൂട്ടി പുഴുങ്ങാം '.

' കുറച്ച് പച്ചരീം കിഴങ്ങും കൂടി ആട്ടു കല്ലില്‍ അരച്ച് ഊറ്റപ്പം ചുടാന്ന് വിചാരിച്ചതാ '.

' അത് നന്നായി. അഞ്ചാറ് മുരിങ്ങടെ ഇലയും കൂടി ഇട്ട് വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ചാല്‍ നല്ല സ്വാദുണ്ടാവും '.

' അച്ഛന്ന് ഒന്ന് അടുപ്പില്‍ ഇടട്ടെ '.

സരോജിനി കിഴങ്ങ് ചുടാന്‍ അടുക്കളയിലേക്ക് പോയി. നാണു നായര്‍ ചാരു കസേലയില്‍ കിടന്നു. വീട്
പണി സമയത്ത് വേണു ആശാരിയോട് പറഞ്ഞ് ഉണ്ടാക്കി തന്നതാണ്.

നാളെ അവന്‍റെ മരുമകന്‍റെ കല്യാണമാണ്. കല്യാണത്തിന്ന് സരോജിനി വരുന്നുണ്ടോ ആവോ. ആ കാര്യം
ചോദിക്കാനും മറന്നു.

' കുട്ട്യേ ' നാണു നായര്‍ മകളെ വിളിച്ചു ' നാളെ വേണൂന്‍റെ മരുമകന്‍റെ കല്യാണം അല്ലേ. നീ പോരുണില്ലേ '.

' ഞാനില്ല ' അകത്തു നിന്നുള്ള മറുപടി പെട്ടന്നായിരുന്നു.

' നീ ഇവിടെ വാ '.

സരോജിനി എത്തി.

' എന്താ നിനക്ക് എന്‍റെ കൂടെ വന്നാല്. ഇപ്പൊ പണ്ടത്തെ മാതിരി ഒന്നും അല്ലല്ലോ. ഈശ്വരന്‍ കടാക്ഷിച്ച്
നല്ല തുണീം മണീം ഒക്കെയുണ്ട്. കയ്യും കഴുത്തും മുടക്കാന്‍ പണ്ടൂം ഉണ്ട് '.

' അച്ഛന്‍ പോയിട്ട് വന്നാല്‍ മതി '.

' മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാനും വയറ് നിറച്ച് നല്ല ഭക്ഷണം കഴിക്കാനും യോഗം വേണം '.

' ഞാന്‍ യോഗം ഇല്ലാത്തോളാണെന്ന് അച്ഛന്ന് അറിയില്ലേ '.

ആ വാക്കുകള്‍ക്ക് മുമ്പില്‍ നാണു നായര്‍ മൂകനായി.

++++++++++++++++++++++++++++++++++

വിവാഹ ദിവസം അടുക്കുന്തോറും വീട്ടില്‍ സന്ദര്‍ശകരുടേയും അതിഥികളുടേയും പ്രവാഹമായിരുന്നു. പത്മിനി എല്ലാ ദിക്കിലും ഓടി നടന്നു വന്നവരെയൊക്കെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. വിശ്വനാഥന്‍ വക്കീല്‍
പൂമുഖത്ത് വന്നവരോട് സംസാരിച്ചിരിക്കും. എത്തുന്ന ആളുകളില്‍ മിക്കവരേയും തനിക്ക് പരിചയമില്ലെന്ന് വേണുവിന്ന് മനസ്സിലായി. എങ്കിലും ബന്ധുക്കള്‍ എത്തുമ്പോള്‍ പത്മിനി വേണുവിനെ വിളിക്കും.

' ഇത് ആരാന്ന് നിനക്കറിയ്വോ വേണൂ. നമ്മടെ വേശചേച്ചിടെ മകളാണ്. ഭര്‍ത്താവിന്‍റെ കൂടെ ബോമ്പേലാ അവള്. കല്യാണത്തിന്ന് വേണ്ടി വന്നതാണ് '

എന്നോ

' പരമേശ്വരന്‍ മാമയെ നിനക്ക് ഓര്‍മ്മയുണ്ടോ. മാമടെ മൂത്ത മകനാണ്. നിന്‍റെ അതേ പേരന്നെ. വേണ്വോട്ടന്‍
ഹെഡ്മാഷ് ആയിരുന്നു '

എന്നോ ഒക്കെ പറഞ്ഞ് പരിചയപ്പെടുത്തും. വേണു ഒരു പുഞ്ചിരി തൂകി കൈ കൂപ്പി നില്‍ക്കും.

' കുട്ടീലെ അവന്‍ നാട്ടില്‍ നിന്ന് പോയതാ. വന്നിട്ട് അഞ്ചാറ് മാസേ ആയിട്ടുള്ളു. അതാ അത്ര പരിചയം
പോരാത്തത് ' എന്ന് പത്മിനി വേണുവിനെ പറ്റി പറയും.

'അപ്പൊഴേ പത്മിന്യേ നിന്‍റെ നേരെ താഴെ ഒരുത്തനുണ്ടല്ലോ, കിട്ടുണ്ണി. അവനെ ഇവിടെയൊന്നും
കാണാനില്ലല്ലൊ ' എന്ന് മുതിര്‍ന്ന ഒരു സ്ത്രീ ചോദിച്ചപ്പോള്‍ ഒന്ന് പരുങ്ങി.

' നല്ല കാലത്തേ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോണതാണ് അവന്‍റെ രീതി. വിളിക്കാനല്ലേ ഞങ്ങള്‍ക്ക്
പറ്റൂ, കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ടു വരാന്‍ പറ്റില്ലല്ലോ ' എന്നും പറഞ്ഞ് പത്മിനി ആ സംഭാഷണം
അവസാനിപ്പിച്ചു. ആ രംഗം വേണുവിന്ന് വല്ലായ്മ തോന്നിച്ചു.

' ഓപ്പോളുടെ മനസ്സില്‍ നല്ല ഖേദം ഉണ്ട് ' വേണു ഓര്‍ത്തു ' പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളു.
എന്തൊക്കെയാണെങ്കിലും ഇത്തരം ഒരു അവസരത്തില്‍ കിട്ടുണ്ണി മാറി നിന്നത് നന്നായില്ല '.

എന്നാല്‍ വേണുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കല്യാണ തലേന്നാള്‍ കിട്ടുണ്ണി എത്തി. ഉച്ച തിരിഞ്ഞ
നേരം. പന്തലില്‍ കുറച്ച് ആളുകളുണ്ട്. വേണു ഒരു കസേലയിലിരുന്ന് എല്ലാം നോക്കി കാണുകയാണ്.
അപ്പോഴാണ് കിട്ടുണ്ണി എത്തുന്നത്. വന്ന പാടെ വേണുവിന്‍റെ തൊട്ടടുത്ത കസേലയില്‍ വന്നിരുന്നു.

' വാ, അകത്ത് ചെന്ന് ഓപ്പോളേം വിശ്വേട്ടനേം കാണാം ' എന്ന് വേണു പറഞ്ഞു.

' വരട്ടെ. ഇത്തിരി കഴിഞ്ഞിട്ട് ആവാം ' കിട്ടുണ്ണി പറഞ്ഞു ' വരില്ലാ എന്ന് നിശ്ചയിച്ചതാണ്. നാളെ നാട്ടുകാര് മരുമകന്‍റെ കല്യാണത്തിന്ന് ക്ഷണിച്ചില്ലേ എന്ന് ചോദിച്ചാല്‍ നാണക്കേടാവില്ലേ. അതാ പോന്നത് '.

' അത് ഏതായാലും നന്നായി. രണ്ട് കൂട്ടര്‍ക്കും ഇനി മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരില്ലല്ലോ '.

' അവളുടെ വീട്ടില്‍ ക്ഷണിച്ചിട്ടുണ്ടോ '.

രാധയുടെ വീട്ടുകാരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വേണുവിന്ന് മനസ്സിലായി. ഓപ്പോള്‍ നേരിട്ട് ചെന്ന് ക്ഷണിച്ചുവെന്നും കുറച്ച് ദിവസമായി രാധ ഇവിടെയാണെന്നും ഉള്ള വിവരം വേണു പറഞ്ഞു.

' എന്‍റെ കെട്ടുപാട്ടില്‍ നിന്ന് ഇറങ്ങിയതല്ലേ. ഇഷ്ടം പോലെ ചെയ്തോട്ടെ. എന്തായാലും ആങ്ങളയോടുള്ള അലോഹ്യം അവളുടെ ബന്ധുക്കളോട് കാണിച്ചില്ലല്ലോ. അത് നന്നായി. ഇല്ലെങ്കില്‍ എന്നേക്കും അത് ഒരു
കുറച്ചിലായിട്ടങ്ങിനെ കിടക്കും '.

' നമുക്ക് അകത്ത് പോകാം ' വേണു പറഞ്ഞു ' വന്നിട്ട് അന്യരെ പോലെ പന്തലില്‍ തന്നെ ഇരുന്നൂന്ന് പറയിക്കരുത് '.

കിട്ടുണ്ണി എതിര്‍പ്പൊന്നും പറയാതെ വേണുവിന്‍റെ പിന്നാലെ നടന്നു. പൂമുഖത്ത് വിശ്വേട്ടനോടൊപ്പം
ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും ആണ് ഉണ്ടായിരുന്നത്.

' എന്‍റെ അളിയന്മാരാണ് ' വക്കീല്‍ പരിചയപ്പെടുത്തി.

വേണു കൈ കൂപ്പി. അതിഥികള്‍ പ്രത്യഭിവാദ്യം ചെയ്തു.

' ഞങ്ങള്‍ ഓപ്പോളുടെ അടുത്തൊന്ന് ചെല്ലട്ടെ ' വേണു പറഞ്ഞു.

കിട്ടുണ്ണിയെ കണ്ടതും പത്മിനിയുടെ മുഖത്ത് അത്ഭുതമാണ് നിഴലിച്ചത്. ഇങ്ങോട്ട് കടക്കില്ല എന്നു
പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. ഇന്നേവരെ വരികയോ ഒരു അന്വേഷണം നടത്തുകയോ ഉണ്ടായില്ല. എന്നാലും ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കാതെ എത്തിയല്ലോ.

' നീ എത്ത്യേതേ ഉള്ളൂ ' പത്മിനി കുശലം ചോദിച്ചു.

' കുറച്ച് നേരായി ' കിട്ടുണ്ണി പറഞ്ഞു ' ഞങ്ങള് വെളീല് സംസാരിച്ച് ഇരുന്നു '.

' ഞാന്‍ അറിഞ്ഞില്യാട്ടോ. വാ കാപ്പി കുടിക്കാം ' പത്മിനി ഡൈനിങ്ങ് റൂമിലേക്ക് നടന്നു. മേശപ്പുറത്ത്
പലഹാരങ്ങള്‍ പലതും നിരന്നു.

' എനിക്കൊരു ചായ മാത്രം മതി ' കിട്ടുണ്ണി പറഞ്ഞു ' ഞാന്‍ ഇതൊന്നും തിന്നാറില്ല '.

സന്ധ്യ മയങ്ങുവോളം കിട്ടുണ്ണി അവിടെ തങ്ങി. ചായ കുടിച്ച ശേഷം പന്തലില്‍ തിരിച്ചെത്തിയ അയാള്‍ അതിഥികളില്‍ പലരോടും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ ഉറക്കെയുള്ള വര്‍ത്തമാനവും എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന രീതിയും വേണു നോക്കിയിരുന്നു.

' ഇനി ഞാന്‍ ഇറങ്ങ്വാണ് ട്ടോ ' കിട്ടുണ്ണി വേണുവിനോട് പറഞ്ഞു ' നാളെ കാലത്ത് എത്താം '

' ഓപ്പോളോടും വിശ്വേട്ടനോടും പറഞ്ഞിട്ട് പോവൂ ' വേണു പറഞ്ഞു.

ഇരുവരും അകത്തേക്ക് ചെന്നു. വന്ന പ്രമുഖരില്‍ പലരും പോയിക്കഴിഞ്ഞിരുന്നു. വക്കീലും പത്മിനിയും
എന്തോ സംഭാഷണത്തിലാണ്.

' കിട്ടുണ്ണി പോവ്വാണത്രേ ' വേണു പറഞ്ഞു.

' പോവ്വേ ' പത്മിനി ചോദിച്ചു ' ഇനിയല്ലേ ഇവിടെ വേണ്ടത് '.

' ഞാന്‍ രാവിലെ നേരത്തെ എത്താം '.

' വന്ന ആള്‍ക്കാര്‍ക്കൊക്കെ കൂടി ചെറിയൊരു സദ്യടെ വട്ടം ഉണ്ടാക്കീട്ടുണ്ട്. ഊണ് കഴിച്ചിട്ട് പോയാല്‍
പോരേ '.

' എനിക്കിത്തിരി തിടുക്കം ഉണ്ട്. പിന്നെ ഞാന്‍ ഊണ് കഴിക്കുന്ന സമയം ആയിട്ടൂല്യാ '.

കിട്ടുണ്ണി ഇറങ്ങാന്‍ ഒരുങ്ങി.

' ഡ്രൈവറോട് അവിടെ കൊണ്ടു വിടാന്‍ പറയാം ' വക്കീല്‍ പറഞ്ഞു.

' വേണ്ടാ. എന്‍റെ കാറ് പുറത്ത് റോഡില് നില്‍ക്കുന്നുണ്ട് '.

കിട്ടുണ്ണി നടന്നു.

' എന്തോ കാട്ടിക്കോട്ടേ ' പത്മിനി പറഞ്ഞു ' തെളിച്ച വഴിക്ക് പോയില്ലെങ്കില്‍ പോയ വഴിക്ക് തെളിക്യാ '.

അവരുടെ ഇടയിലേക്ക് രാധ എത്തി.

' എനിക്ക് അപ്പഴും ഉറപ്പുണ്ട്, വരാതിരിക്കില്യാന്ന്. നാലാള് കൂടുന്ന ദിക്കില് ഞെളിഞ്ഞ് നില്‍ക്കാന്‍
മോഹം ഉള്ള ആളാ. പറയും പോലെ ഒറ്റപ്പെട്ട് നിക്കാനുള്ള ചങ്കൂറ്റം ഒന്നും ഇല്ല '.

' കാണിക്കുന്നത് മുഴുവന്‍ ഒരുതരം വേഷക്കെട്ടാണ് ' വക്കീല്‍ വിലയിരുത്തിയത് അങ്ങിനെയാണ്.

Monday, December 6, 2010

നോവല്‍ - അദ്ധ്യായം - 107.

എന്തായാലും ഇന്ന് കല്യാണിയെ കണ്ടിട്ടേയുള്ളു എന്ന് പാഞ്ചാലി ഉറപ്പിച്ചു. നേരം പത്ത് മണി കഴിഞ്ഞു.
പുല്ലരിയാന്‍ പോവാത്തതിനാല്‍ കല്യാണി കുറച്ച് കഴിയുമ്പോള്‍ തിരുമ്പി കുളിക്കാന്‍ ചെല്ലും . മുമ്പൊക്കെ സന്ധ്യ നേരത്താണ് അവള്‍ കുളിക്കുക. പള്ളി കടവിന്‍റെ താഴത്താണ് അവള്‍ കുളിക്കാറ്. തുണി തിരുമ്പാന്‍ പറ്റിയ ഒരു
പാറയുണ്ട് അവിടെ. പൂവരശ് മരങ്ങള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന അവിടെ എപ്പോഴും തണലായിരിക്കും.
കുറച്ച് കഴിഞ്ഞ് ഇറങ്ങാം. പാഞ്ചാലി ഉമ്മറപ്പടിയില്‍ ദൂരത്തേക്കും നോക്കി ഇരുന്നു.

തലേന്ന് സുകുമാരേട്ടന്‍ ' നിനക്ക് പറ്റില്ലെങ്കില്‍ പറ, ഞാന്‍ എന്‍റെ വഴി നോക്കാ ' മെന്ന് പറഞ്ഞതാണ്. അതുവരെ
കയ്യില്‍ നിന്ന് പത്ത് പൈസ തരില്ലാ എന്നു കൂടി കേട്ടതോടെ മനസ്സില്‍ വല്ലാത്ത വേദന തോന്നി. പരമ ദുഷ്ടന്‍.
ഈ നിലയ്ക്കാക്കിയിട്ട് ഒന്നും തരാതെ ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.

ഒമ്പതാം ക്ലാസ്സില്‍ പഠിപ്പ് അവസാനിപ്പിച്ച് ചര്‍ക്ക ക്ലാസ്സില്‍ ചേര്‍ന്ന് അധികമായിട്ടില്ല. സുകുമാരേട്ടന്‍ ആ കാലത്ത്
കോളേജില്‍ പഠിക്കുകയാണ്. അന്നേ ആള്‍ വിളഞ്ഞ വിത്താണ്. ചര്‍ക്ക ക്ലാസ്സിന്ന് പോണ നേരം നോക്കി വഴിയില്‍
സൈക്കിളുമായിട്ട് കാത്ത് നില്‍ക്കും. പുറകെ വന്ന് ' കറുത്ത പെണ്ണേ, കരിങ്കുഴലീ 'എന്ന് പാടും. വലിയ വീട്ടിലെ
മക്കളോട് പെരുമാറുമ്പോള്‍ നമ്മള്‍ അല്‍പ്പം താണു കൊടുക്കണം എന്ന് ചര്‍ക്ക ക്ലാസ്സിന്ന് വന്നിരുന്ന ഒരു ചേച്ചിയാണ് പറഞ്ഞു തന്നത്. തിരിച്ചൊന്നും പറയാതെ കണ്ടില്ലാ കേട്ടില്ലാ എന്നു വെച്ച് കുറച്ച് കാലം നടന്നു. പിന്നെപ്പിന്നെ കുറേശ്ശെ സംസാരിച്ച് തുടങ്ങി.

' എന്‍റെ കൂടെ നാളെ പാലക്കാട്ടേക്ക് വര്വോ. ഒരു സിനിമ കണ്ടിട്ട് വരാം ' എന്ന് ആദ്യം പറഞ്ഞപ്പോള്‍ പരിഭ്രമം
തോന്നി. മൂന്ന് നാല് തവണ അതേ ചോദ്യം കേട്ടപ്പോള്‍ ഒരു ദിവസം കൂടെ ചെന്നു. സിനിമ തുടങ്ങി ഇരുട്ട്
പരന്നപ്പോള്‍ എന്തൊക്കെയാണ് കാട്ടിയത്. അത് ഓര്‍ത്തപ്പോള്‍ ശരീരത്തില്‍ കുളിര് കോരി ഇടുന്നത് പോലെ.
അതാണ് ആദ്യത്തെ അനുഭവം. പിന്നീടങ്ങോട്ട് എന്തെല്ലാം കാര്യങ്ങള്‍.

ആദ്യമൊക്കെ ജീവനായിരുന്നു.

' നിനക്ക് ഞാന്‍ അഞ്ചു പറ കണ്ടം തരുന്നുണ്ട്. ഉള്ള കാലം ചോറുണ്ണാനുള്ളത് എന്‍റെ വകയായിട്ട് ഇരിക്കട്ടെ '
എന്ന് പറഞ്ഞ ആളാണ്. അന്ന് അത്ര ബുദ്ധി പോയില്ല. മനസ്സ് നിറയെ സ്നേഹമായിരുന്നു.

' എനിക്ക് കണ്ടൂം കൃഷീം ഒന്നും വേണ്ടാ. ഈ സ്നേഹം മാത്രം മതി ' എന്ന് പറഞ്ഞത് അതുകൊണ്ടാണ്.
' എന്നാല്‍ ഇത് ഇരിക്കട്ടെ ' എന്നും പറഞ്ഞ് ഒരു പവന്‍റെ സ്വര്‍ണ്ണ മാല വാങ്ങി ആ കയ്യുകൊണ്ട് കഴുത്തില്‍
ഇട്ടു തന്നു. പാഞ്ചാലി ആ മാലയില്‍ പിടിച്ചു. ഇന്നലെ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ കിടന്ന് പൊള്ളുന്നു.
കാശിന്നു വേണ്ടി നീ കാര്യം വൈകിക്കുകയാണെന്ന് എങ്ങിനെ ഈ മുഖത്ത് നോക്കി പറയാന്‍ കഴിഞ്ഞു.
അങ്ങിനെ ഇതുവരെ പെരുമാറിയിട്ടില്ലല്ലോ. സുകുമാരേട്ടന്‍റെ മോഹങ്ങള്‍ സാധിച്ചു കൊടുത്തിട്ടേയുള്ളു.

പഠിപ്പ് കഴിഞ്ഞ ശേഷം സുകുമാരേട്ടന്‍ പല സ്ഥലത്തേക്കും കൂടെ കൊണ്ടു പോയിരുന്നു. അത്തരത്തില്‍
ഒരു യാത്രയിലാണ് വേറൊരു തെറ്റില്‍ വീണത്.

' പാഞ്ചാലി കുട്ട്യേ. ഒരു വിട്ടു വീഴ്ച ചെയ്യണം ' എന്ന് പറഞ്ഞപ്പോള്‍ കാര്യം മനസ്സിലായില്ല.

' എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ ഇവിടെയുണ്ട്. അയാളെ നീ ഒന്ന് സന്തോഷിപ്പിച്ച് വിടണം ' എന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. സുകുമാരേട്ടന്ന് അയാളെക്കൊണ്ട് എന്തോ സാധിക്കാനുണ്ടെന്നും
എതിര്‍ക്കരുത് എന്നും പടിപ്പടി പറഞ്ഞപ്പോള്‍ ആ വാക്കില്‍ വീണൂ. പിന്നീട് പല അവസരങ്ങളിലായി പലര്‍ക്കും വഴിപ്പെട്ടു. അപ്പോഴേക്കും നാട്ടില്‍ ചീത്ത പേരായി. പെണ്ണുങ്ങള്‍ കാണുമ്പോള്‍ അകന്ന് മാറി .
ആണുങ്ങള്‍ പുച്ഛത്തോടെ നോക്കും. ഒരു ജോലിക്കും പോവാന്‍ പറ്റാത്ത അവസ്ഥ. പിന്നെ കുത്തഴിഞ്ഞ മട്ടിലങ്ങിനെ കൂടി. വല്ലപ്പോഴും സുകുമാരേട്ടനെ കാണും. എന്തെങ്കിലും തരും.

പഴയ താല്‍പ്പര്യം കുറഞ്ഞ സമയത്താണ് മറ്റു പെണ്‍കുട്ടികളെ അടുപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

' ഞാനോ കേടു വന്നു. ഇനി ഒരു പെണ്ണിന്‍റെ ജീവിതം കെടുക്കാന്‍ ഞാനില്ല ' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പണത്തിന്ന് ബുദ്ധിമുട്ട് വന്നതോടെ ആ തീരുമാനവും മാറ്റി. തെറ്റ് ചെയ്ത് പണം നേടി കല്യാണം കഴിച്ചു
പോയ മിടുക്കികള്‍ക്കിടയില്‍ ഒന്നും നേടാനാവാത്ത ആളായി മാറി. കൂട്ടിക്കൊടുപ്പുകാരി എന്ന പേര്
കിട്ടിയത് മാത്രം ലാഭം.

കല്യാണി വളയുന്ന മട്ടിലല്ല എന്ന് തോന്നുന്നു. അവള്‍ക്ക് നല്ല അടക്കവും ഒതുക്കവും ഉണ്ട്. അവളുടെ
അപ്പന്‍ മാട്ടു കച്ചവടം നടത്തി സമ്പാദിക്കുന്നുണ്ട്. വലിയപ്പന്ന് സ്വന്തമായി കൃഷിയൊക്കെയുണ്ട്. അയാള്‍ക്ക് പെണ്ണും കുട്ടിയും ഒന്നും ഇല്ല. വല്ലതും ഉണ്ടെങ്കില്‍ അവള്‍ക്കാണ് കിട്ടുക. ഈ പരിപാടിക്കൊന്നും
അവളെ കിട്ടും എന്ന് തോന്നുന്നില്ല.

എന്തായാലും ഏറ്റതല്ലേ. ഒന്നിച്ച് സിനിമക്ക് പോവാമെന്ന് അവളോട് പറഞ്ഞ് നോക്കും . പറ്റിയില്ലെങ്കില്‍
സുകുമാരേട്ടനോട് ആ വിവരം പറഞ്ഞ് ഒഴിയും. അതിന് പിണങ്ങിയാലും വിരോധമില്ല. ഈ നിലയില്‍
ഏറെ കാലം ജീവിക്കാന്‍ ആവില്ല. കഴിഞ്ഞു കൂടാന്‍ എന്തെങ്കിലും വക തരാന്‍ പറയും. കേട്ടില്ലെങ്കിലോ.
അതിനും വഴിയുണ്ട്. നാലാള്‍ കൂടുന്ന ദിക്കില്‍ വെച്ച് നല്ലത് നാല് പറഞ്ഞ് നാറ്റിക്കും.

പാഞ്ചാലി എഴുന്നേറ്റു. ചെരുപ്പില്‍ കാല് തിരുകുമ്പോള്‍ വള്ളി പൊട്ടിയതായി കണ്ടു. വാങ്ങിയിട്ട് കാലം
കുറെയായി. പണ്ട് സുകുമാരേട്ടന്‍ പുത്തന്‍ ചെരിപ്പുകള്‍ വാങ്ങിക്കൊണ്ടു തരുമായിരുന്നു.

ഇടവഴിയിലെ ഉരുളന്‍ കല്ലുകളില്‍ ചവിട്ടുമ്പോള്‍ കാലിന്നടിയില്‍ തുളച്ച് കയറുന്ന വേദന. പാതയിലേക്ക് കയറിയപ്പോള്‍ വറച്ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ മാതിരി. മെറ്റലിട്ട പാതയ്ക്ക് പൊള്ളുന്ന ചൂട്.
ഓരത്തുള്ള ഉണങ്ങി തുടങ്ങിയ പുല്ലില്‍ ചവിട്ടി നടന്നു.

കടവില്‍ നിന്ന് ആരോ തുണി തിരുമ്പുന്ന ശബ്ദം. കരിനൊച്ചി കൊണ്ടുള്ള വേലിക്കരികില്‍ ചെന്ന് നോക്കി. കടവില്‍ തുണി അലക്കുന്നത് കല്യാണിയാണ്. പുഴയിലേക്ക് ഇറങ്ങാന്‍ നോക്കുമ്പോള്‍ കുളിച്ച് തലമുടി വേര്‍പെടുത്തുന്ന ആളെ കണ്ടു. ജാനു തള്ള. അതിന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും മുമ്പ് സ്ഥലം
വിടണം. പാഞ്ചാലി തിരിഞ്ഞു നടന്നു.

++++++++++++++++++++++++++++++

പറഞ്ഞതില്‍ നിന്ന് ഒരു ദിവസം കൂടി കഴിഞ്ഞാണ് മുള്ള് വെട്ടാന്‍ ആളെത്തിയത്.

' ഇന്നലെ വൈകുന്നേരം ഇവിടെ വന്ന് കരാറ് ഉറപ്പിക്കും , ഇന്ന് രാവിലെ പണിക്ക് വരും എന്നാണല്ലോ ചാമി പറഞ്ഞത് ' എഴുത്തശ്ശന്‍ അയാളോട് പറഞ്ഞു.

' അങ്ങിനെ തന്ന്യാ വിചാരിച്ചത്. ഒരു ദിക്കില്‍ തൊട്ടു വെച്ച പണി തീര്‍ക്കണ്ടേ. അതാ വൈകിയത് '.

' പറഞ്ഞ വാക്ക് ആദ്യം തന്നെ തെറ്റിച്ചു. തിരുവാതിരയ്ക്ക് മുമ്പ് പണി തീര്‍ത്ത് കിട്ടണം '.

' ശരി. എവിട്യാ പരുവക്കൂട്ടം '.

' ദാ. ചാമി ഇപ്പൊ എത്തും. എന്നിട്ട് പോയാല്‍ പോരെ '.

വന്നയാള്‍ സമ്മതിച്ചു. അല്‍പ്പ നേരത്തിനകം ചാമി എത്തി.

' ഇന്നലെ വരാന്ന് പറഞ്ഞിട്ട് വരാഞ്ഞപ്പോള്‍ നീ വള്ളി കെട്ടി വിട്ടതാണോന്ന് തോന്നി ' ചാമി പറഞ്ഞു.

' ചാമ്യേട്ടോ. ആരോട് ആ പണി കാട്ട്യാലും നിങ്ങളോട് കാട്ടുംന്ന് തോന്നുണുണ്ടോ 'വന്നയാള്‍ പറഞ്ഞു.

' അതല്ലേ ഞാന്‍ നിന്നെ തന്നെ വിളിച്ചത് '.

അവര്‍ മുളക്കൂട്ടത്തിന്നരികിലേക്ക് ചെല്ലുമ്പോള്‍ നാണു നായര്‍ എതിരെ വരുന്നു.

' എവിടേക്കാ പോണത് ' അയാള്‍ ചോദിച്ചു.

' വേലി കെട്ടണ്ടേ. മുള്ള് നോക്കാന്‍ പോവ്വാണ് ' ചാമി പറഞ്ഞു.

' എവിട്യാ വേലി കെട്ടുണത് ' നാണു നായര്‍ക്ക് അത് അറിയണം.

' കളപ്പുരടെ വേലി കെട്ടണം. പിന്നെ വണ്ടിപ്പെരടേം തോട്ടത്തിന്‍റീം മൂത്താരുടെ വീടിന്‍റീം ഒക്കെ കെട്ടണം '.

' ഒക്കെ കൂടി ഒരുപാട് കാശ് വരില്ലേ '.

എഴുത്തശ്ശന്ന് ആ പറഞ്ഞത് പിടിച്ചില്ല.

' ഒരു കാര്യം ചെയ്യിന്‍ ' അയാള്‍ പറഞ്ഞു ' കയ്യില് തോനെ കെട്ടിയിരുപ്പ് ഉണ്ടല്ലോ. പത്തോ അയ്യായിരോ
തരിന്‍. കാര്യം നടത്തട്ടെ '.

' എന്‍റേല് ചെമ്പിന്‍റെ തുട്ട് ഇല്ലാന്ന് കണ്ടിട്ടല്ലേ ഈ പറഞ്ഞത് ' നായര്‍ പരിഭവം പറഞ്ഞു.

' എന്നാല്‍ മിണ്ടാണ്ടെ മൂടിക്കൊണ്ട് ഇരിക്കിന്‍ '.

' ഇപ്പൊ വെട്ടാന്‍ തോന്ന്യേത് നന്നായി. ഇല്ലെങ്കില്‍ ഒണങ്ങി പോയിട്ടുണ്ടാവും ' പരുവക്കുട്ടം നോക്കിയിട്ട് പണിക്കാരന്‍ പറഞ്ഞു.

' പരുവടെ ചോട്ടില് കട്ടേരി കിടക്കുണുണ്ടാവും' നാണു നായര്‍ പറഞ്ഞു ' കുറച്ച് കിട്ട്യാല്‍ എന്തെങ്കിലും
ഉണ്ടാക്കി തിന്നായിരുന്നു '.

' ഇത്ര അരിശ തോന്നാന്‍ പറ്റിയോരു സാധനൂം ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്ത് തിന്നാലാ നിങ്ങളുടെ
കുക്ഷി തൂര്വാ. വല്ലാത്തൊരു ആര്‍ത്തി പണ്ടാരം '.

' ആര്‍ത്തി ഉണ്ടായിട്ടല്ല. കട്ടേരി എപ്പഴും കിട്ട്വോ. ഏതെങ്കിലും കാലത്തല്ലേ മുള പൂക്കുള്ളു. വളരെ മുമ്പ്
കഴിച്ചതാ. ഇപ്പഴും അതിന്‍റെ രുചി നാവിന്ന് പോയിട്ടില്ല '.

' പണ്ടത്തെ കാലത്ത് ക്ഷാമം ആയിരുന്നു. അന്ന് കാലത്ത് ആളുകള്‍ കിട്ടുന്നതൊക്കെ തിന്നും. ഇന്ന്
അതാണോ കാലം. മൊളടെ അരി അവിടെ കിടന്നോട്ടെ. അണ്ണയും കിളിയും തിന്ന് വയറ് നിറച്ചോട്ടെ '.

' വിരോധം ഉണ്ടായിട്ടല്ല. എന്നാലും ഒരു മോഹം'.

' ചാമ്യേ ' എഴുത്തശ്ശന്‍ വിളിച്ചു ' കുറച്ച് കട്ടേരി അടിച്ചു വാരി ഈ നായര്‍ക്ക് കൊടുക്ക്. അത് തിന്നാണ്ടെ അയാളുടെ വയറ്റിലെ കുട്ടിടെ ചെകിട് പഴുക്കണ്ടാ '.

നേര്‍ത്ത കാറ്റില്‍ മുളങ്കൂട്ടം അത് കേട്ട് പൊട്ടിച്ചിരിച്ചു.

Wednesday, December 1, 2010

നോവല്‍ - അദ്ധ്യായം - 106.

' തിരുവാതിരയ്ക്ക് ഇനി അധിക ദിവസം ഇല്ല. അതിന്ന് മുമ്പ് എന്തൊക്കെ പണി ചെയ്യാന്‍ കെടക്കുണു ' എഴുത്തശ്ശന്‍ ഉടനെ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ പറയാന്‍ തുടങ്ങി ' വേലി കെട്ടല് കഴിക്കണം. മുറ്റം
മണ്ണിട്ട് പൊതുക്കി അഴക് പിടിക്കണം. എന്നിട്ട് ചാണകം മെഴുകണം . ഇതൊക്കെ എങ്ങിനെ തീര്‍ക്കും
എന്ന് നിശ്ചം ഇല്ലാണ്ടായി '.

' നിങ്ങള് മിണ്ടാണ്ടിരിക്കിന്‍ കുപ്പ്വോച്ചാ. ഒക്കെ നമുക്ക് ശഠേന്ന് ചെയ്യിപ്പിക്കാലോ 'ചാമിക്ക് അതൊന്നും
പ്രശ്നമേ അല്ല.

' നീ പറയുന്നത് കേട്ടാല്‍ ഒക്കെ എളുപ്പം നടക്കുന്ന മാതിരിയാണ്. എന്തോ എനിക്ക് വിശ്വാസം പോരാ '.

' തൊടിയിലെ പരുവയില്‍ ഒരു കൂട്ടം കട്ട പിടിച്ചിട്ടുണ്ട്. ഉണങ്ങും മുമ്പ് അത് എന്തായാലും വെട്ടണം.
അതോടെ വേലിപ്പണിക്ക് മുള്ള് ആയില്ലേ '.

' മുള്ള് കിട്ട്യാല്‍ മത്യോ. കെട്ടി തീര്‍ക്കണ്ടേ '.

' കുപ്പ്വോച്ചന്‍റെ നോട്ടത്തില് എത്ര ആളുടെ പണി കാണുണുണ്ട് '.

' വണ്ടിപ്പുരടെ വേലി കെട്ടണം. കളപ്പുരടേം കെട്ടണം. പിന്നെ നാണു നായരുടെ സ്ഥലത്തിന്‍റേം വേണ്ടേ '.

' അതും വേണോലോ '.

' എല്ലാം കൂടി ഇത്തിരി ദൂരം വേലി കെട്ടേണ്ടി വരും '.

' അപ്പൊ നാലഞ്ചാളുകള് വന്നാല്‍ എത്ര ദിവസത്തെ പണി കാണും '.

' അത്രേ പണിക്കാര് ഉള്ളൂച്ചാല്‍ തിരുവാതിര കഴിഞ്ഞാലും പണി തീരില്ല. ഒക്കെ നോക്കി നിന്ന് നേരം
കളയും '.

' എന്നാല്‍ ഞാന്‍ ചെന്ന് കരാറ് പണിക്ക് ആളെ വിളിച്ചോട്ടെ. അതാവുമ്പോള്‍ നമുക്ക് നോക്കി നിക്കാതേം
കഴിഞ്ഞു '.

' കരാറ് കൊടുക്കുന്നതോണ്ട് കൊഴപ്പം ഒന്നൂല്യാ. പക്ഷെ ശരിക്ക് വാരി പിടിക്കാതെ എക്കേടോ കെട്ടു
പോട്ടേന്ന് ഉള്ള മട്ടില് ചെയ്തിട്ട് പോവാന്‍ പാടില്ല '.

' അതൊന്നും ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല. മര്യാദയ്ക്ക് പണി ചെയ്താലേ കാശ് കൊടുക്കൂ '.

' എന്നാല്‍ നീ ചെന്ന് ഏര്‍പ്പാടാക്കിക്കോ '.

ചാമി അപ്പോള്‍ തന്നെ പോയി. എഴുത്തശ്ശന്‍ കളപ്പുരയുടെ തിണ്ടില്‍ തോര്‍ത്ത് വിരിച്ച് കിടന്നു. നാണു
നായരെ കാണാനില്ല. അയാളുണ്ടെങ്കില്‍ വല്ലതും സംസാരിച്ചിരിക്കാന്‍ ആളായേനെ. മിണ്ടാനും പറയാനും
ആരുമില്ലെങ്കില്‍ ഒരു രസമില്ല. വേണുവുള്ളപ്പോഴും അധികമൊന്നും വര്‍ത്തമാനം ഉണ്ടാവാറില്ല. മിക്ക
സമയവും അവന്‍ പേപ്പറും പുസ്തകവും നോക്കി ഇരിക്കും. അല്ലെങ്കില്‍ റേഡിയോവില്‍ എന്തെങ്കിലും
വര്‍ത്തമാനം പറയുന്നത് കേള്‍ക്കും . സിനിമ പാട്ട് കേള്‍ക്കുന്നത് എപ്പഴെങ്കിലുമാണ്. നാണു നായരുടെ
മകള് എപ്പഴും സിനിമാപ്പാട്ട് വെക്കും . ചേരിന്‍ ചോട്ടില്‍ നിന്നാല്‍ കേള്‍ക്കണ മാതിരി നല്ല ഒച്ചയിലാണ്
ആ കുട്ടി പാട്ട് വെക്കാറ്. മുമ്പൊന്നും പാട്ട് കേള്‍ക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈയിടേയായി
ഇടയ്ക്കൊക്കെ പാട്ട് കേള്‍ക്കണം എന്ന മോഹം തോന്നി തുടങ്ങിയിട്ടുണ്ട്.

വേണുവിന്‍റെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. ചുരുക്കം സമയം കൊണ്ട് അവന്‍ സ്വന്തം ആളെ പോലെയായി. ഇപ്പോള്‍ മകനോടുള്ള വാത്സല്യമാണ് അവനോടുള്ളത്. ഒരു കല്യാണം കഴിച്ച് കുടുംബം
ആയിട്ട് അവന്‍ കഴിയുന്നത് കാണാന്‍ മോഹിച്ചതാണ്. എന്നിട്ട് ഒടുവില്‍. എഴുത്തശ്ശന്‍ ഒരു ദീര്‍ഘ ശ്വാസം
വിട്ടു.

' അമ്മാമ ഉറങ്ങ്വാണോ ' എന്നും ചോദിച്ച് വേണു മുമ്പിലെത്തിയതും പിടഞ്ഞെണീറ്റു. വേണുവിന്‍റെ കയ്യില്‍
തീരെ ചെറുതല്ലാത്ത ഒരു പൊതി കണ്ടു.

' നീയെന്താ പോന്നത്. കല്യാണതിരക്കൊക്കെ ആയില്യേ അവിടെ ' എന്ന് ചോദിച്ചു.

' അമ്മാമേ, എന്‍റെ മരുമകന്‍റെ കല്യാണത്തിന്ന് നിങ്ങളെയൊക്കെ ക്ഷണിക്കണ്ടേ. അതിന്ന് വന്നതാണ് ' എന്നും പറഞ്ഞ് വേണു തിണ്ടില്‍ ഇരുന്നു.

' കല്യാണത്തിന്ന് നമ്മളെയൊന്നും വിളിക്ക്യുണ്ടാവില്ലാ. അവരൊക്കെ വലിയ ആള്‍ക്കാരല്ലേ ' എന്ന് ഇന്നാള് ഒരിക്കല്‍ നാണു നായര്‍ പറഞ്ഞതും ' ജീവനുണ്ടെങ്കില്‍ വേണു നമ്മളെ വിളിക്കാണ്ടിരിക്കില്ല ' എന്ന് താന്‍
മറുപടി പറഞ്ഞതും എഴുത്തശ്ശന്‍ ഓര്‍ത്തു.

' നീ ഒരു കാര്യം കേട്ടോ ' എന്നും പറഞ്ഞ് അയാള്‍ ആ സംഭവം വേണുവിനോട് പറഞ്ഞു. വേണുവിന്ന് കുറ്റബോധം തോന്നി. ഇവരെ ക്ഷണിച്ചില്ലായിരുന്നുവെങ്കില്‍ അത് എന്നെന്നേക്കും ഒരു കുറവായേനെ.

' ആരെയൊക്കെയാ ക്ഷണിക്കണത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഒന്നാമത് അമ്മാമയെ '.

' നീ പറഞ്ഞില്ലെങ്കിലും ഞാന്‍ എത്തും. പിന്നെ ആരെയൊക്കേയാ '.

' ഒന്ന് നമ്മുടെ ചാമി. നാണുമാമടെ വീട്ടില്‍ പറയണം. പിന്നെ മേനോന്‍ സ്വാമി, സ്വാമിനാഥന്‍. വാരരേയും
പൂജക്കാരനേയും വിളിക്കണം എന്നുണ്ട്. അമ്മിണിയമ്മടെ വീട്ടിലും ഒന്ന് പറഞ്ഞാലോ '.

' നിശ്ചയമായിട്ടും പറയണം. ഒക്കെ അടുത്തടുത്ത് കഴിയുന്നോരല്ലേ. ആ രാവുത്തരുക്കും ഒരു കത്ത്
കൊടുക്ക് '.

' ശരി. അയാളെ എവിടെ ചെന്നാലാ കാണാന്‍ സാധിക്ക്യാ '.

' അതിന്ന് നീ ഒന്നും പോണ്ടാ. എന്‍റേല് തന്നാ മതി. ഞാന്‍ എത്തിച്ച് കൊടുക്കാം '.

' ഇവിടുത്തെ നാല് വീട്ടിലും ഇപ്പൊ തന്നെ പറഞ്ഞിട്ട് വരാം' എന്നും പറഞ്ഞ് വേണു എഴുന്നേറ്റു. കുറച്ച് കഴിഞ്ഞതും ചാമി എത്തി.

' എന്താ കുപ്പ്വോച്ചാ, തിണ്ടില് ഒരു പൊതി ' അവന്‍ ചോദിച്ചു.

' നിന്‍റെ മുതലാളി വന്നിട്ടുണ്ട്. അവന്‍ വെച്ചതാ. ഞാന്‍ നോക്കാനൊന്നും പോയില്യാ '.

' എന്നിട്ട് ആളെവിടെ '.

' കല്യാണം പറയാന്‍ പോയിട്ടുണ്ട്. ഇപ്പൊ വരും '.

' കുടിക്കാന്‍ വല്ലതും വേണ്ടി വര്വോ '.

' എന്തായാലും ഇത്തിരി കാപ്പി വെക്ക്. എനിക്കും വേണംന്നുണ്ട് '.

ചാമി അടുപ്പ് കത്തിക്കാന്‍ തുടങ്ങി.

' നീ പോയ കാര്യം എന്തായി ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇന്ന് വൈകുന്നേരം ആള് വരും. കരാറ് പറഞ്ഞ് ഉറപ്പിച്ചാല്‍ നാളെ പണി തുടങ്ങും '.

' അവര് പറയുന്നതെന്നെ കരാറ്. എന്തെങ്കിലും ചുരുക്കാന്‍ നോക്ക്യാല്‍ പറ്റില്ലാന്നും പറഞ്ഞ് വന്ന വഴിക്ക്
പോവും '.

ചാമി കാപ്പി വെച്ചു കഴിഞ്ഞിട്ടേ വേണു എത്തിയുള്ളു.

' നാണു മാമ വര്‍ത്തമാനം പറഞ്ഞ് ഇരുത്തി ' വേണു പറഞ്ഞു ' അതാ ഇത്ര വൈകിയത് '.

' അയാള്‍ക്കെന്താ. ആരേയെങ്കിലും വര്‍ത്തമാനത്തിന്ന് കിട്ട്യാല്‍ പിന്നെ വിട്ടാക്കില്ല '.

' എന്താ നിന്‍റെ പൊതീല് ' കാപ്പി കുടിക്കുമ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാന്‍ അത് മറന്നു ' വേണു പൊതിയെടുത്തു ' ഇത് ചാമിക്കുള്ളതാണ് '.

വേണു പൊതി തുറന്നു.

' ഈ ഷര്‍ട്ടും മുണ്ടും ഓപ്പോള് ചാമിക്ക് കൊടുക്കണം എന്നു പറഞ്ഞ് തന്നതാണ്. അവിടുത്തെ പണി
തീര്‍ത്ത് പോവുമ്പോള്‍ കൊടുക്കണം എന്ന് വിചാരിച്ചതാണെന്നാ പറഞ്ഞത് '.

നീലക്കരയുള്ള മുണ്ടും അതേ നിറത്തിലുള്ള ഷര്‍ട്ടും ചാമിക്ക് നേരെ നീട്ടി.

' ഇത് ഞാന്‍ വാങ്ങിയതാണ്. കല്യാണത്തിന്ന് ഓപ്പോള് എനിക്ക് വാങ്ങിയ തുണി കണ്ടപ്പോള്‍ ചാമിക്കും
അതേ മാതിരി വാങ്ങണം എന്ന് തോന്നി '. തൂവെള്ള ഷര്‍ട്ടും മുണ്ടും ചാമി വാങ്ങി കണ്ണില്‍ മുട്ടിച്ചു.

' നിനക്ക് ഒറ്റ സാധനം വാങ്ങാന്‍ അറിയില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇവനൊന്നും വെള്ള തുണി പറ്റില്ല. എളുപ്പം ചളിയാവും '.

' അത് സാരൂല്യാ' ചാമി പറഞ്ഞു ' മുതലാളി തന്നത് ഞാന്‍ എടുക്കും. തമ്പ്രാട്ടി കൊടുത്തയച്ച തുണി
മായന്‍കുട്ടിക്ക് കൊടുക്കും. പാവം. അവന്ന് നല്ലതൊന്നും ഇല്യാ '.

ആ മനസ്സിലെ നന്മ വേണു അറിഞ്ഞു.

Sunday, November 14, 2010

നോവല്‍ - അദ്ധ്യായം - 105.

' എന്തിനാ ഈ നട്ടപ്പൊരി വെയിലും കൊണ്ട് അച്ചാലും പിച്ചാലും നടക്കുന്നത് ' വെയിലും കൊണ്ട് കയറി
വന്ന എഴുത്തശ്ശനോട് നാണു നായര്‍ ചോദിച്ചു.

' പണി നടക്കുമ്പൊ മിണ്ടാണ്ടിരിക്കാന്‍ കഴിയ്യോ. അതോണ്ട് വെയിലൊന്നും സാരാക്കില്ല '.

' നിങ്ങള് പറയുന്നത് കേട്ടാല്‍ വീട് പണി നടക്കുന്നത് നിങ്ങക്കാണ് എന്ന് തോന്ന്വോലോ. രാവുത്തരുടെ
മക്കളക്കും അമ്മിണിയമ്മയ്ക്കും ആണ് വീട് പണി. ചെങ്കല്ല് ചൂളടെ പണി നടക്കുന്നതും അവര് രണ്ട്
കൂട്ടക്കാരുക്കും വേണ്ടി. ഇതിന്ന് നിങ്ങളെന്തിനാ ഇത്ര കണ്ട് പാട് പെടുന്നത് '.

' ആളാല്‍ കഴിയുന്ന ഉപകാരം എന്ന് കേട്ടിട്ടില്ലേ. അതാ ഞാന്‍ ചെയ്യുന്നത് '.

' ഒരു കാര്യം പറയാലോ. അവനോന്‍റെ കാര്യം നോക്കീട്ടേ എന്തും ചെയ്യാവൂ. അല്ലെങ്കില്‍ കിടപ്പിലായാല്‍
ആരും ഉണ്ടാവില്ല '.

എഴുത്തശ്ശന്ന് ആ ഉപദേശം അത്ര പിടിച്ചില്ല.

' മുമ്പ് ഞാനും നിങ്ങള് ആലോചിക്കുന്ന മട്ടില് വിചാരിച്ചിരുന്നു. അത് തെറ്റാണെന്ന് അനുഭവത്തില് ബോദ്ധ്യായി '.

' എന്‍റെ കാര്യം നോക്കീട്ടേ ഞാന്‍ എന്നും വല്ലതും ചെയ്യുള്ളു. അതോണ്ട് വല്ലവന്‍റേം കാര്യത്തിന്ന് ഇറങ്ങി
ഉള്ള മനസ്സമാധാനം പോയീ എന്ന് തോന്നീട്ടില്ല '.

' നായരെ, നിങ്ങളന്നെ അത് പറയണം ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങളുടെ വീട്
കയ്യിന്ന് പോയത് മറന്നിട്ടില്ലല്ലോ. നിങ്ങള്‍ പറഞ്ഞ മട്ടില് അന്ന് ഞങ്ങളൊക്കെ ഞങ്ങളുടെ കാര്യം നോക്കി
ഇരുന്നൂച്ചാല്‍ നിങ്ങളുടെ ഗതി എന്താവും '.

നാണു നായരുടെ മുഖത്ത് കുത്തിയാല്‍ ചോര ഇല്ലാത്ത മട്ടായി.

**************************************************

പാഞ്ചാലി ഒരാഴ്ചയോളം ശ്രമിച്ചിട്ടും കല്യാണിയെ കാണാനൊത്തില്ല. നിത്യവും വൈകുന്നേരം
പീടികയിലോ മില്ലിലോ കല്യാണി ചെല്ലുന്നതും കാത്ത് വഴി വക്കത്ത് നില്‍ക്കും. ഈ ദിവസങ്ങളില്‍
ഒന്നും കല്യാണി വരാത്തതിനാല്‍ അവള്‍ക്ക് എന്തോ അസുഖമുണ്ടെന്ന് പാഞ്ചാലിക്ക് തോന്നി.

പാതയിലൂടെ പണി കഴിഞ്ഞ് വീടുകളിലേക്ക് പോവുന്ന ആളുകളാണ് അധികവും. പണിയും തൊരവും
ഇല്ലാതെ സെറ്റ് കൂടി നടക്കുന്ന പിള്ളര് തന്നെ നോക്കി ഓരോന്ന് പറയുന്നത് പാഞ്ചാലി കേട്ടില്ലാന്ന് നടിച്ചു. അന്യനെ വേദനിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ആരോ എന്തോ പറയട്ടെ. ശ്രദ്ധിക്കാതിരുന്നാല്‍
മതിയല്ലോ. സുകുമാരേട്ടനെ കൊണ്ടാണ് ഏറെ തൊന്തരവ്. മൂപ്പര് എന്തെങ്കിലും ഒരു കാര്യം മനസ്സില്‍
വിചാരിച്ചാല്‍ അത് കൈ കൂടുന്നത് വരെ അതേ നിനവായിരിക്കും . ഇപ്പോള്‍ കല്യാണിയിലാണ് കമ്പം.
അവളെ കണ്ട് സംസാരിച്ച് വിവരം പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പെണ്ണിനെ കണ്ടില്യാന്ന് പറഞ്ഞാല്‍ അത്
നീ മനസ്സ് വെക്കാഞ്ഞിട്ടാണെന്ന് കുറ്റം പറയും.

വളവ് തിരിഞ്ഞ് മായന്‍കുട്ടി വരുന്നത് കണ്ടു. തലയില്‍ ഒരു ചാക്കും കയ്യില്‍ തൂക്കി പിടിച്ച സഞ്ചിയും.
പ്രാന്തന്‍ ചെക്കന്‍ ഇതൊക്കെ എറ്റിക്കൊണ്ട് എവിടേക്കാണ്.

അവന്‍ അടുത്തെത്തിയപ്പോള്‍ ' എന്താടാ ചാക്കിലും സഞ്ചിയിലും ' എന്ന് ചോദിച്ചു.

' ചാക്കില്‍ ഗോതമ്പ് തവിട്. സഞ്ചിയില്‍ കുറച്ച് കടല പിണ്ണാക്കും പീടിക സാമാനൂം '.

' എവിടേക്കാ ഇതൊക്കെ '.

' വേലപ്പേട്ടന്‍റെ വീട്ടിലിക്ക് '.

' അപ്പൊ കല്യാണി വരാറില്ലേ '.

' ഇല്ല. ഇപ്പൊ ഞാനാ ഇതൊക്കെ വാങ്ങി കൊടുക്കുന്നത് '.

' അവള്‍ക്കെന്താ സൂക്കട് വല്ലതും ഉണ്ടോ '.

' സൂക്കട് ഒന്നൂല്യാ. പുല്ലരിഞ്ഞ് കൊടുക്കാനും പീടീല്‍ ചെല്ലാനും ചാമ്യേട്ടന്‍ ഏല്‍പ്പിച്ചതാണ് '.

' അപ്പോള്‍ ഇനി അവള്‍ വരില്ല '.

' അത് പറയാന്‍ പറ്റില്ല. എനിക്ക് പറ്റാത്ത ദിവസം അവള്‍ വരും '.

പെട്ടെന്ന് മനസ്സില്‍ ഒരു ആശയം ഉടലെടുത്തു.

' മായന്‍ കുട്ട്യേ ' പാഞ്ചാലി വിളിച്ചു ' എന്തിനാടാ നീ വല്ലോരുക്കും വേണ്ടി ഇതൊക്കെ ചെയ്യുണത് '.

' വല്ലോരുക്കും ഒന്നും അല്ലല്ലോ. വേലപ്പേട്ടന്ന് വേണ്ടിയല്ലേ '.

' പറയിണത് കേട്ടാല്‍ തോന്നും വേലപ്പേട്ടന്‍ നിന്‍റെ അമ്മായിഅപ്പനാനെന്ന്. നിനക്ക് വേറെ തൊരം ഒന്നും
ഇല്ലേടാ ചെക്കാ '.

' ചാമ്യേട്ടന്‍ പറഞ്ഞ് ഏല്‍പ്പിച്ചതാ. ഞാന്‍ മുടക്കില്ല '.

' വെറുതെയല്ലാ നിന്നെ എല്ലാരും പ്രാന്തന്‍ എന്ന് വിളിക്കിണത് '.

' പ്രാന്തന്‍ നിന്‍റെ അപ്പനാണ് '.

അതും പറഞ്ഞ് മായന്‍കുട്ടി നടന്നകന്നു.

Wednesday, November 10, 2010

നോവല്‍ - അദ്ധ്യായം - 104.

' ആരെയൊക്കെയാ വേണ്വോ നീ കല്യാണത്തിന്ന് വിളിച്ചിട്ടുള്ളത് ' പത്മിനിയുടെ ചോദ്യത്തിന്ന് വേണു മറുപടിയൊന്നും പറഞ്ഞില്ല.

അയാള്‍ ആരേയും വിളിച്ചിരുന്നില്ല.

' ചോദിച്ചത് കേട്ടില്ലേ ' പത്മിനി ആവര്‍ത്തിച്ചു ' മരുമകന്‍റെ കല്യാണത്തിന്ന് നീ എത്ര ആളുകളെ വിളിച്ചൂന്നാ ചോദിച്ചത് '.

' സത്യം പറയാലോ ഓപ്പോളേ ' വേണു പറഞ്ഞു ' ഞാന്‍ ആരേയും വിളിച്ചിട്ടില്ല '.

' അതെന്താ നീ അങ്ങിനെ ചെയ്തത് '.

' ഞാന്‍ ആ കാര്യം ആലോചിച്ചില്ല '.

' നീ അന്യനെ മാതിരി പെരുമാറുന്നത് സങ്കടാണ്. പറഞ്ഞില്ലാന്ന് വേണ്ടാ '.

വേണുവിന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല.

' അവിടെ നിനക്ക് പരിചയക്കാരായി ആരൊക്കെയുണ്ട് ' കുറച്ച് നേരത്തിന്ന് ശേഷം പത്മിനി ചോദിച്ചു
' എഴുത്തശ്ശനും നാണു നായരും ഉള്ളത് എനിക്കറിയാം. പണിക്ക് വന്നപ്പൊ ഞാന്‍ തന്നെ ചാമിയോട് കല്യാണത്തിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട് '.

' പിന്നെ അവിടെ ഉള്ളത് പൂജക്കാരനും , വാരിയരും , അമ്മിണിയമ്മയും ആണ്. പരിചയക്കാരെന്ന്
പറയാന്‍ രാജന്‍ മേനോനും സ്വാമിനാഥനും തുണിക്കാരന്‍ രാവുത്തരും മാത്രേ ഉള്ളു '.

' എന്നാല്‍ നാളെ തന്നെ അവരെ ക്ഷണിക്കണം. നിന്‍റെ കൂടെ ഞാനും വരാം '.

' ഓപ്പോള് ബുദ്ധിമുട്ടണ്ടാ. നാളെ ഞാന്‍ പോയി അവരെ വിളിച്ചോളാം '.

' എന്നാ നിനക്ക് കാര്യപ്രാപ്തി ഉണ്ടായി കാണ്വാ. എല്ലാറ്റിനും മൂട്ടിന്ന് ഉന്തി തള്ളാന്‍ ആള് വേണച്ചാല്‍
ഇത്തിരി ബുദ്ധിമുട്ടും '.

അതിനും വേണുവിന്ന് ഒന്നും പറയാനില്ലായിരുന്നു.

++++++++++++++++++++++++++++++++++

' ചാമ്യേട്ടോ , എനിക്ക് രണ്ട് മുണ്ട് വാങ്ങി തരിന്‍ ' മായന്‍കുട്ടി ചോദിച്ചപ്പോള്‍ ചാമിക്ക് അതിശയമാണ് തോന്നിയത്.

' എന്താടാ ഇപ്പൊ മുണ്ട് വേണംന്ന് തോന്നല് വരാന്‍ '.

' ഇതും ഇട്ടോണ്ട് പീടിലിക്ക് പോവുമ്പോള്‍ ഓരോരുത്തര് സായ്പ്പ് വരുണൂന്ന് പറഞ്ഞ് കളിയാക്കാന്‍
തുടങ്ങും ' ധരിച്ച പാന്‍റിനെ കാണിച്ച് അവന്‍ പറഞ്ഞു ' പോരാത്തതിന്ന് പാടത്ത് പണി ചെയ്യാന്‍ ഇത്
കൊള്ളില്ല '.

' വാങ്ങി തന്ന മുണ്ടോക്കെ നീ കീറി കൊടി കെട്ടി നടന്നതോണ്ടല്ലേ മുതലാളിടേന്ന് നിനക്ക് ഇത് വാങ്ങി
തന്നത് '.

' എനിക്ക് വെളിവില്ലാത്തതോണ്ടല്ലേ അങ്ങിനെ ചെയ്തത് '.

' ഇനി വാങ്ങി തരുന്ന മുണ്ടും നീ കീറി കളയില്ലേ '.

' ദൈവത്താണെ ഞാന്‍ ഇനി അമ്മാതിരി പണി ചെയ്യില്ല '.

എന്നാല്‍ നളെത്തന്നെ മുണ്ട് വാങ്ങി കൊടുക്കാമെന്ന് ചാമിയും പറഞ്ഞു.

******************************************************

' എന്താണ്ടാ കോയു നീയും കെട്ട്യോളും ഈ വഴിക്ക് ' ചേരിന്‍ ചോട്ടില്‍ കാറ്റും കൊണ്ട് നിന്നിരുന്ന എഴുത്തശ്ശന്‍ അതിലെ കടന്നു പോവുന്നവരോട് ചോദിച്ചു.

' കയത്തം കുണ്ടില്‍ ചെന്ന് കുറച്ച് കൈതടെ ഓല വെട്ടി ഉണ്ടാക്കണം. മെത്തപ്പായ നെയ്യാനാണ് '.

' ഓലപ്പായ നെയ്ത് നിര്‍ത്ത്യോടാ '.

' ഇല്ല. ഇപ്പൊ മെത്തപ്പായയ്ക്കാ ആള്‍ക്കാര് കൂടുതല്‍ '.

' എന്താ നിന്‍റെ ചെക്കനും പെണ്‍കുട്ടീം പഠിക്കാന്‍ വരാത്തത് '.

' അവിറ്റേളക്ക് ചൊറീം ചെരങ്ങും വന്നു. അതാ വരാത്തത് '.

' അതോണ്ട് പഠിപ്പ് മുടക്കണ്ടാ. പണ്ടത്തെ കാലമൊന്നും അല്ല ഇപ്പോഴത്തേത്. പഠിപ്പ് ഇല്ലെങ്കില്‍ പട്ടിക്ക്
സമം '.

' അടുത്ത് നല്ല സ്കൂളുണ്ടെങ്കില്‍ അയക്കാം എന്നുണ്ടായിരുന്നു. ദിവസം നാല് നാഴിക നടന്ന് പഠിക്കാന്‍
പറഞ്ഞാല്‍ പിള്ളര് പോവില്ല '.

' ആ കാലം ഒക്കെ പൊയി. നല്ല ഒരു സ്കൂള് വരുന്നു. നീ ചെന്ന് നോക്ക് ' എഴുത്തശ്ശന്‍ പുഴക്കരയില്‍
പുതുതായി പണിത കെട്ടിടം ചൂണ്ടിക്കാട്ടി പറഞ്ഞു ' രണ്ട് മുറിയും വരാന്തയും മാത്രേ ഉള്ളൂച്ചാലും
നല്ല ഒന്നാന്തരം കെട്ടിടം. രണ്ട് മുറി കൂടി പണിത് സര്‍ക്കാര്‍ വക സ്കൂളാക്കും എന്നാ സ്വാമിനാഥന്‍
പറയിണത്. മേനോന്‍ സ്വാമിക്കും വേണൂനും കുറച്ച് തിരക്കായതോണ്ട് പൂജക്കാരന്‍ നമ്പൂരി കുട്ടീം
അമ്മിണിയമ്മടെ മരുമകനും ആണ് കുറച്ചായിട്ട് പഠിപ്പിക്കുന്നത്. സ്കൂളായി കഴിഞ്ഞാല്‍ നാലഞ്ച്
മാഷന്മാരുക്ക് ജോലി കിട്ടും. അതും ഒരു ഗുണം അല്ലേ '.

' അതൊക്കെ നാട്ടിലിക്ക് നല്ലതന്നെ ' കോയു സമ്മതിച്ചു.

' അതാ ഞാനും പറഞ്ഞത്. എനിക്ക് എണ്‍പത്താറ് വയസ്സായി. ഇനി എന്ത് ഉണ്ടായിട്ടും എനിക്കൊരു
കാര്യൂല്യാ എന്ന് വിചാരിച്ചാല്‍ നന്നോ. മേലാല്‍ ഉണ്ടാവുന്ന മക്കളെങ്കിലും നന്നാവട്ടെ '.

പിള്ളേര്‍ക്ക് കുറച്ച് ഭേദമായാല്‍ സ്കൂളിലയക്കാമെന്ന് കോയു സമ്മതിച്ചു.

' അവിറ്റയ്ക്ക് എന്തെങ്കിലും മരുന്ന് കൊടുത്ത്വോടാ '.

' ബുധനാഴ്ച ചന്ത കഴിഞ്ഞാല് വല്ലതും കുറച്ച് കാശ് കയ്യില്‍ തടയും. എന്നിട്ടു വേണം പിറ്റേ ദിവസം
രണ്ടിനേം ഡോക്ടറെ കാണിക്കാന്‍ '.

' അതൊന്നും വേണ്ടാടാ. മരുന്ന് പീടീല്‍ ചെന്ന് കുറച്ച് ഗന്ധകൂം കരിഞ്ചീരകൂം വാങ്ങി പൊടിക്ക്. അതില്‍
നിന്ന്കുറച്ചെടുത്ത് ഓടന്‍ കിണ്ണത്തിലാക്കി വെളിച്ചെണ്ണയും ഒഴിച്ച് വെയിലത്ത് വെച്ച് ചൂടാക്ക്. എന്നിട്ട്
ചൊറിയും ചിരങ്ങും വയറത്താളി കുത്തി ചതച്ചതോണ്ട് നന്നായി കഴുകി ആ എണ്ണ കോഴി തൂവലോണ്ട്
തോരെ തോരെ പുരട്ടി കൊടുക്ക്. എന്നിട്ട് ചൊറീം ചിരങ്ങും മാറീലെങ്കില്‍ എന്നോട് പറ '.

' അത്രേ ഉള്ളൂച്ചാല്‍ ഇന്നന്നെ ചെയ്യാം '.

കോയുവും കെട്ട്യോളും കൈതപൊന്തയുടെ പുറകില്‍ മറഞ്ഞു. മുകളിലൂടെ വിമാനം ഇരമ്പി കൊണ്ട്
പറന്ന് പോയി. എഴുത്തശ്ശന്‍ കളപ്പുരയിലേക്ക് നടന്നു.

നോവല്‍ - അദ്ധ്യായം - 103.

വേണുവിനെ യാത്ര അയക്കാന്‍ ചെന്ന ചാമി തിരിച്ച് വരുന്നതും കാത്ത് വേലപ്പന്‍ വഴി വക്കത്തെ മൂച്ചി
ചോട്ടില്‍ നിന്നു. ആകെ കൂടി മനസ്സില്‍ ഒരു വിഷമം. സങ്കടങ്ങള്‍ പറയാനുള്ളത്ചാമിയോട് മാത്രമാണ്.
ഏറെ വൈകാതെ ചാമി എത്തി.

' എന്താണ്ടാ നീ ഇവിടെ നിക്കിണത് ' ചാമി ചോദിച്ചു.

' നിന്നെ കാത്തിട്ടന്നെ. മുതലാളിടെ കൂടെ കൂട്ടുമുക്കിലേക്ക് നീ പോവുന്നത് കണ്ടു. മടങ്ങി വരുമ്പൊ
കാണാലോ എന്ന് വെച്ച് നിന്നു '.

' എന്താ കാര്യം '.

' കുറച്ചായിട്ട് ദേഹത്തിന്ന് തീരെ വയ്യാ. വലത്തെ കയ്യ് മുഴുവന്‍ ഒരു തരിപ്പും വേദനീം. അതോണ്ട് ഒന്നും ചെയ്യാന്‍ പാങ്ങില്ല '.

' അതെന്താ പറ്റീത്. നിനക്ക് വല്ല ഡോക്ടറേം കാണിക്കായിരുന്നില്ലെ '.

' നമ്മടെ കുട്ടികൃഷ്ണന്‍ വൈദ്യരെ കാണിച്ചു. വാതം പിടിച്ചതാണ് എന്നും പറഞ്ഞ് കഷായൂം കുഴമ്പും
തന്നു. വൈകുന്നേരം അതും പുരട്ടി നിന്നിട്ട് ചുടുവെള്ളം പാരണം '.

' മാരണക്രിയ ആയല്ലോടാ '.

' ഒന്നും പറയണ്ടാ. ഉള്ള തൊഴിലും കൊണ്ട് കഴിയാന്‍ പറ്റില്ലാന്ന് ആയി '.

' പണി ചെയ്യുന്നതും മരുന്ന് കഴിക്കുന്നതും തമ്മിലെന്താണ്ടാ ബന്ധം. പകല് ജോലി ചെയ്യണം. പണി
കഴിഞ്ഞിട്ട് വൈദ്യര് പറഞ്ഞ മട്ടില് തൈലം പുരട്ടി നിന്നോ '.

' രണ്ട് നേരം കന്നിന് പുല്ല് അരിയണം. പരുത്തിക്കൊട്ട അരയ്ക്കണം. വെറുതെ കന്ന് കച്ചോടം എന്നും
പറഞ്ഞ് നടന്നാല്‍ മത്യോ. കയ്യനങ്ങി പണി ചെയ്യാന്‍ പറ്റില്ലെങ്കില്‍ കഴിഞ്ഞില്ലേ '.

' പെണ്‍കുട്ടി ഇല്ലേ അതൊക്കെ ചെയ്യാന്‍ '.

' അവള് ആവുന്ന മാതിരി പുല്ലരിഞ്ഞിട്ടും പീടീല്‍ പോയിട്ടും പരുത്തിക്കൊട്ട അരച്ചിട്ടും ഒക്കെ എന്നെ
സഹായിക്കും. കുടീല്‍ തന്നെ അവള്‍ക്ക് പിടിപ്പത് പണി ഉണ്ട്. അതിന്‍റെ കൂടെ ഇതൊക്കെ ചെയ്യാന്‍
എവിടെയാ നേരം '.

' എന്നിട്ട് നീ എന്താ കാട്ടാന്‍ പോണത് '.

' ഉള്ള കന്നിനേം മാടിനേം ഒക്കെ കിട്ടിയ വിലയ്ക്ക് വില്‍ക്ക്വാ. അതോടെ ആ വരുമ്പടി നിലക്കും '.

' അതൊന്നും വേണ്ടാ. നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം '.

' എനിക്ക് ആകപ്പാടെ എന്താ ചെയ്യണ്ട് എന്ന് ഒരു നിശ്ചം ഇല്ല്യാണ്ടായി '.

' ബേജാറ് ആവണ്ടെടാ. ഒരു വഴി കാണാന്ന് ഞാന്‍ പറഞ്ഞില്ലേ '.

' ഇതിനൊക്കെ പൊറമെ പെണ്ണിന്‍റെ കാര്യം ആലോചിക്കുമ്പൊ ഒരു തൊയിരം ഇല്ലാണ്ടായി '.

' എന്താ അവള്‍ക്ക് കുഴപ്പം '.

മകള്‍ക്ക് പ്രായം ആയി , അവളുടെ മേല്‍ ഒരു കണ്ണ് വേണം എന്നൊക്കെ ജാനു തള്ള പറഞ്ഞത് വേലപ്പന്‍ വിസ്തരിച്ചു.

' ആ തള്ളടെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്ക്വാ വേണ്ടത് ' ചാമിക്ക് ദേഷ്യം വന്നു ' നമ്മടെ കുട്ട്യേ പറ്റി
വല്ലതും പറഞ്ഞുണ്ടാക്ക്യാല്‍ ആ നാവ് ഞാന്‍ പിടുങ്ങും '.

' ഇതാണ് നിന്‍റെ അടുത്ത് ഒന്നും പറയാത്തത് ' വേലപ്പന്‍ പറഞ്ഞു ' എന്തെങ്കിലും കേള്‍ക്കുന്നതിന്ന്
മുന്നെ നിനക്ക് ഈറ വരും. പറഞ്ഞത് കാര്യമാണോ എന്നൊന്നും നോക്കില്ല '.

' ഇങ്ങിനെയാണോ പറയേണ്ടത് ' ചാമി ചീറി ' കെട്ടിച്ച് വിടാനുള്ള പെണ്ണാണ്. ആവശ്യം ഇല്ലാതെ എന്തെങ്കിലും പുരാതി പറഞ്ഞുണ്ടാക്ക്യാല്‍ നല്ല നിലയ്ക്ക് ഒരു കുടിയപ്പാട് വരില്ല '.

' അതല്ല തള്ള പറഞ്ഞത്. അവര്‍ക്ക് അവളെ വിശ്വാസമാണ്. അറിഞ്ഞു കൊണ്ടൊരു തെറ്റും അവള്‍
ചെയ്യില്ല. എന്നാലും എന്തെങ്കിലും കാര്യത്തിന്ന് വീട്ടിന്ന് വെളിയില്‍ അയയ്ക്കുമ്പോള്‍ ഒരു തുണ
ഉണ്ടാവണം എന്നാ പറഞ്ഞത് '.

' അങ്ങിനെ മനുഷ്യന്ന് തിരിയുന്ന മട്ടില് പറ ' ചാമി പറഞ്ഞു ' എന്നാ പിന്നെ തള്ളയ്ക്ക് അവളുടെ കൂടെ തുണയ്ക്ക് പൊയ്ക്കൂടേ '.

' അടുത്തൊക്കെ തള്ള പൊവും . മില്ലിലേക്കോ പീടികയിലേക്കോ പോവുമ്പോഴാണ് തൊന്തരവ് '.

' അതിന്ന് അവളെ പീടികയിലിക്കും മില്ലിലേക്കും അയക്കണ്ടാ '.

' അപ്പൊ തവിടോ പിണ്ണാക്കോ പരുത്തിക്കൊട്ട്യോ വേണച്ചാല്‍ ആര് വാങ്ങി കൊണ്ടു വരും '.

' വേണച്ചാല്‍ അതൊക്കെ ഞാന്‍ ചെയ്യില്ലേ '.

' നീ ഒന്നും പറഞ്ഞ് ഒരു വഴിക്ക് പോവും. നിന്നേം കാത്തിരുന്നാല്‍ എന്‍റെ കന്നൊക്കെ പട്ടിണി കിടന്ന്
ചാവും '.

ചാമി ചിരിച്ചു.

' പറ്റിയ ഒരാളെ ഞാന്‍ ഏര്‍പ്പാടാക്കാം . വേണ്ടതൊക്കെ അവന്‍ ചെയ്തോളും '.

' ആരാ അത് '.

' നമ്മടെ മായന്‍കുട്ടി '.

വേലപ്പന്‍ ഉറക്കെ ചിരിച്ചു.

' നല്ല പഷ്ട് കക്ഷി. പോര്‍ത്തിക്കാരനായിട്ട് അയയ്ക്കാന്‍ ആ പ്രാന്തനെ തന്നെ കണ്ടുള്ളു അല്ലേ '.

' നീ ഞാന്‍ പറയുണത് കേക്ക് ' ചാമി പറഞ്ഞു ' അവന്‍റെ സൂക്കടൊക്കെ മാറി. എന്‍റെ മുതലാളി അവനെ
ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി കൊടുത്തു. ഇപ്പൊ അവന്‍ ഉഷാറായി '.

വേലപ്പന്‍ വിശ്വാസം വരാത്ത മട്ടില്‍ നോക്കി നിന്നു.

' നീ വെറുതെ മിഴിക്കണ്ടാ. ഞാന്‍ പറഞ്ഞത് സത്യാണ് ' ചാമി പറഞ്ഞു.

' എന്നാല്‍ അത് നന്നായി. അനാഥയ്ക്ക് ദൈവം തുണ എന്ന് പറഞ്ഞ മാതിരി ആയി ' വേലപ്പന്‍ പറഞ്ഞു
' ആ അപ്പാവി നിന്‍റെ മുതലാളിടെ സഹായം കൊണ്ട് നന്നാവട്ടെ '.

' ഇപ്പൊ മനസ്സിലായല്ലോ ' ചാമി പറഞ്ഞു ' നാളെ മുതല്‍ രാവിലേം വൈകുന്നേരൂം അവന്‍ പുല്ലരിഞ്ഞ്
നിന്‍റെ കുടീല്‍ എത്തിക്കും. പീടീന്ന് വല്ലതും വാങ്ങണച്ചാല്‍ അതിനും നീ അവനെ അയച്ചൊ '.

വേലപ്പന്ന് സന്തോഷമായി.

' നിനക്ക് കാശ് വല്ലതും വേണോടാ ' ചാമി ചോദിച്ചു.

' ഇപ്പൊ ഒന്നും വേണ്ടാ '.

' എന്നാലും ഇത് വെച്ചോ ' ബെല്‍ട്ടില്‍ കയ്യിട്ട് കിട്ടിയ പണം ചാമി വേലപ്പന്‍റെ കയ്യില്‍ പിടിപ്പിച്ചു.

വേലപ്പന്‍ വീട്ടിലേക്കും ചാമി കളപ്പുരയിലേക്കും നടന്നു.

++++++++++++++++++++++++++++++++++++++++

' ഇതിന്‍റെ എടേല്‍ നീ എങ്ങോട്ടാ പോയത്. വര്‍ക്ക് ഷാപ്പിലേക്ക് ഞാന്‍ ആളെ അയച്ചപ്പൊ അവിടുന്ന് പോയീന്നാണല്ലോ പറഞ്ഞത് ' വീട്ടിലെത്തിയ വേണുവിനോട് പത്മിനി ചോദിച്ചു.

' ഒന്ന് കളപ്പുര വരെ പോയി '.

' എന്താ അവിടെ ഇത്ര അര്‍ജ്ജന്‍റ് കാര്യം '.

വേണു കാര്യങ്ങള്‍ വിശദീകരിച്ചു.

' ആരുടെയെങ്കിലും കല്യാണം നടത്താന്‍ ഓടി നടന്നോ. അവനോന് അങ്ങിനെ ഒരു ചിന്ത ഇല്ലല്ലോ '.

ആ പറഞ്ഞത് വേണു കേട്ടില്ലാന്ന് നടിച്ചു.

Monday, November 1, 2010

നോവല്‍ - അദ്ധ്യായം - 102.

നട്ടുച്ച വെയിലും കൊണ്ടുകൊണ്ട് വേണു വരുന്നത് കണ്ട് എഴുത്തശ്ശന്ന് എന്തോ ഒരു പന്തികേട് തോന്നി.
' ഇന്നും നാളെയും ഞാന്‍ വരില്ല, മറ്റന്നാള്‍ വൈകുന്നേരത്തേ തിരിച്ച് വരൂ ' എന്നും പറഞ്ഞ് രാവിലെ പോയ
ആളാണ് ഉച്ചയ്ക്ക് തിരിച്ചെത്തുന്നത്, എന്താണാവോ കാരണം .

' എന്താ വേണ്വോ, വിശേഷിച്ച് എന്തെങ്കിലും ഉണ്ടോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഏയ് ഒന്നും ഇല്ല. എന്നാലോ ചെറിയൊരു കാര്യം ഉണ്ടായിട്ടുണ്ട് '.

' മുതലാളി നല്ലോണം വെശര്‍ത്തിട്ടുണ്ട്. കുടിക്കാന്‍ വല്ലതും വേണോ ' ചാമി ചോദിച്ചു.

' എന്താ ഉള്ളത് '.

' ഞാന്‍ പോയി എളന്നന്‍ ഇട്ടിട്ട് വരാം ' ചാമി തളപ്പും എടുത്ത് കളപ്പുരയുടെ പുറകിലുള്ള തോട്ടത്തിലേക്ക്
നടന്നു.

' എന്താടാ വിശേഷിച്ച്. കാര്യം പറ ' എഴുത്തശ്ശന്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്.

' പണ്ടത്തെ ഒരു കൂട്ടുകാരനെ ഇന്നാള് കണ്ടു. എന്‍റെയും സുന്ദരന്‍റേയും കൂടെ സ്കൂളില്‍ പഠിച്ച രാമചന്ദ്രന്‍.
ഞങ്ങള് രാമു എന്നാണ് അവനെ വിളിച്ചിരുന്നത്. വിശ്വേട്ടന്‍റെ കാറ് വര്‍ക് ഷോപ്പിലേക്ക് കൊണ്ടു പോയപ്പൊ ഞാനും കൂടെ പോയിരുന്നു. അവിടെ വെച്ചാണ് ആ പഴയ ചങ്ങാതിയെ കണ്ടത് '.

' എന്‍റെ ഈശ്വരാ ' എഴുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു ' ഞാന്‍ എന്തോന്ന് നിരീച്ചു '.

' അതിന്ന് ശേഷം ഓപ്പോളുടെ വീട്ടില്‍ വെറുതെയിരുന്ന് മുഷിയുമ്പോള്‍ ഞാന്‍ വര്‍ക്ക് ഷോപ്പിലേക്ക് ചെല്ലും. നടക്കാനുള്ള ദൂരേ ഉള്ളു. ഞങ്ങള് പലതും പറഞ്ഞിരിക്കും '.

' എന്നിട്ട് '.

' വര്‍ക് ഷോപ്പ് രാമുവിന്‍റെ സ്വന്തം ആണ്. പത്തിരുപത് പണിക്കാരുണ്ട്. സ്വന്തമായി നാലഞ്ച് കാറുകള്‍ വാടകക്ക് ഓടുന്നുണ്ട്. രണ്ട് നാഴിക ദൂരത്ത് വീടും സ്ഥലവും ഒക്കെയുണ്ട് '.

' ങും. ബാക്കീം കൂടി പറ '.

' ഒറ്റ മകളെ ഉള്ളു. അവളെ കല്യാണം കഴിച്ച് കൊടുത്തു. കുടുംബത്തോടെ ഹൈദരാബാദിലാണ് അവള്‍ '.

' അപ്പൊ ബാദ്ധ്യത ഒന്നും ഇല്ലാത്ത സുഖജീവിതം അല്ലേ '.

' ഈശ്വരന്‍ ആര്‍ക്കും തികച്ച് കൊടുക്കില്ലല്ലോ. രാമുവിന്‍റെ ഭാര്യ എട്ട് മാസം മുമ്പ് പെട്ടെന്ന് മരിച്ചു '.

' അയ്യോ. കഷ്ടം '.

' അനാഥനെ മാതിരിയാണ് കഴിയുന്നതെന്നും പറഞ്ഞ് അവന്‍ കരഞ്ഞു. രണ്ടാം കല്യാണം കഴിക്കാന്‍
വേണ്ടപ്പെട്ടോര് അവനെ നിര്‍ബന്ധിക്കുന്നുണ്ട് '.

' അത് നല്ലതന്നെ. വയസ്സാന്‍ കാലത്ത് മകള്‍ വന്ന് നോക്കുംന്ന് ഉറപ്പില്ലല്ലോ '.

' എല്ലാം കേട്ടപ്പോള്‍ നാണുമാമടെ മകള്‍ സരോജിനിടെ കാര്യം എനിക്ക് ഓര്‍മ്മ വന്നു. ഓപ്പോളുക്കും
വിശ്വേട്ടനും രാമുവിനെ അറിയും. നല്ല ഒന്നാന്തരം സ്വഭാവമാണ് എന്ന് അവരും കൂടി പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് സരോജിനിയുടെ കാര്യം ഇന്ന് സംസാരിച്ചു. അവന്ന് ഇഷ്ടമാണ് എന്ന് കേട്ടപ്പോള്‍ വിവരം പറയാം എന്ന് വെച്ച് നേരെ ഇങ്ങോട്ട് പോന്നു '.

എഴുത്തശ്ശന്‍റെ മനസ്സിലൂടെ ഒരു ഇടിവാള്‍ കടന്ന് പോയത് പോലെ തോന്നി.

' എന്താ നീ പറഞ്ഞോണ്ട് വരുന്നത് '.

' കുട്ടിക്കാലം മുതല്‍ക്കേ അവള് എനിക്ക് കൊച്ച് അനുജത്തിയായിരുന്നു. സുന്ദരന്‍റെ കൂടെ അവന്‍റെ വീട്ടില്‍
ചെല്ലുമ്പോഴെല്ലാം അവള്‍ എന്‍റെ തോളത്തേക്ക് ചാടി കേറും. അന്ന് അവള്‍ക്ക് ഒന്നോ ഒന്നരയോ വയസ്സാണ്. സുന്ദരനോ നാണുമാമയോ എന്തിന് അമ്മായി വിളിച്ചാല്‍ പോലും എന്‍റെ അടുത്തിന്ന് കുട്ടി പോവില്ല. ഞാന്‍ വീട്ടിലേക്ക് പോവാന്‍ പുറപ്പെടുമ്പോള്‍ മേത്ത് നിന്ന് പിടിച്ച് വലിച്ച് എടുക്കണം. അവളുടെ കരച്ചില് കേട്ടിട്ടേ എന്നും പോവാന്‍ പറ്റു '.

എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. അയാളുടെ മനസ്സിലെ സ്വപ്നങ്ങള്‍ കരിയുകയാണ്.

' അമ്മാമേ, എന്‍റെ പെങ്ങള്‍ക്ക് ഒരു ജീവിതം ഉണ്ടാക്കേണ്ടത് എന്‍റെ കടമയല്ലേ '.

ആ വാക്കുകള്‍ എഴുത്തശ്ശന്‍റെ മനസ്സില്‍ കൊണ്ടു.

' നീ പറഞ്ഞത് ശരിയാണ്. എന്നാലും '.

' രണ്ടാം കെട്ടുകാരനാണെന്ന് വിചാരിച്ചിട്ടാണോ '.

' അതല്ല '

' പിന്നെന്താ പണച്ചിലവ് ഉണ്ടാവും എന്ന് വെച്ചിട്ടാണോ. അത് കണക്കാക്കണ്ടാ. എന്‍റെ സര്‍വ്വ സ്വത്തും
അവള്‍ക്ക് വേണ്ടി ഞാന്‍ ചിലവാക്കും. എനിക്ക് ഒരു ജീവിതം ഉണ്ടാക്കി തന്നത് നാണുമാമയാണ് '.

' ശരി. കല്യാണം കഴിഞ്ഞാല്‍ നാണു നായര് ഒറ്റയ്ക്കാവില്ലേ '.

' അങ്ങിനെ വരില്ല. ഭാര്യ മരിച്ചതില്‍ പിന്നെ രാമു വീട്ടിലേക്ക് പോയിട്ടില്ലാന്നാ പറഞ്ഞത്. അത് വിറ്റ് വേറെ എവിടെയെങ്കിലും കൂടണം എന്ന് വിചാരിച്ചിരിക്കുകയാണ്. ഇവിടെ കഴിയാന്‍ അവന്ന് സന്തോഷേ ഉള്ളു '.

എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല.

' മുടി ഇത്തിരി പോയിട്ടുണ്ടെങ്കിലും നല്ലോണം വെളുത്തിട്ടാണ്. കാഴ്ചയ്ക്ക് അവര് നല്ല യോജിപ്പുണ്ടാവും. അതാ ഞാന്‍ ഈ ആലോചന കൊണ്ടു വന്നത് '.

'വേണൂ, ഒരു സത്യം ഞാന്‍ പറയട്ടെ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവളെ നിന്നെ കൊണ്ട് കെട്ടിക്കണംന്ന് ഞാന്‍
ആലോചിക്കാന്‍ തുടങ്ങീട്ട് കുറച്ചായി. ജീവിത കാലം മുഴ്വോന്‍ നീ ഒറ്റയ്ക്കാവില്ലേ എന്നാ ഇപ്പൊഴത്തെ
എന്‍റെ സങ്കടം '.

' കൈ നീട്ടിയാല്‍ തൊടാവുന്ന അകലത്ത് എന്‍റെ മാലതിയുണ്ടല്ലോ ' എന്ന് പറയണമെന്ന് തോന്നിയെങ്കിലും
' എനിക്ക് നിങ്ങളൊക്കെയില്ലേ ' എന്നും പറഞ്ഞ് വേണു ഒഴിഞ്ഞു.

ഇളന്നീരുമായി പിന്നിലൂടെ വന്ന് എല്ലാം കേട്ടു നിന്ന ചാമി നിറഞ്ഞ കണ്ണ് തോര്‍ത്ത് മുണ്ടു കൊണ്ട് തുടച്ചു.

ഇളന്നീര് കുടിച്ച് കഴിഞ്ഞപ്പോള്‍ വേണു എഴുന്നേറ്റു.

' ഓപ്പോളോട് പറയാതെ പോന്നതാണ്. അന്വേഷിക്കുമ്പോഴേക്കും ചെല്ലട്ടെ '.

എഴുത്തശ്ശനും എഴുന്നേറ്റു.

' ഞാന്‍ പറഞ്ഞത് തെറ്റായോ അമ്മാമേ ' വേണു ചോദിച്ചു.

' ഇല്ല. ഞാന്‍ ആലോചിച്ച് വേണ്ടത് ചെയ്യാം. ധൃതി കൂട്ടണ്ടാ '.

' അത് മതി. രാമുവിനും തിരക്കില്ല. ഭാര്യ മരിച്ച് കൊല്ലം തികയട്ടെ എന്നാണ് പറഞ്ഞത് '.

' ഞാനും കൂടെ വരുന്നുണ്ട് ' എന്നും പറഞ്ഞ് ചാമി കൂടെ പുറപ്പെട്ടു.

വഴിക്ക് അവരൊന്നും സംസാരിച്ചില്ല. ചാമിയുടെ മനസ്സ് മുഴുവന്‍ വേണുവിനെ കുറിച്ചുള്ള ചിന്തകളായിരുന്നു. മുതലാളി സരോജിനിയമ്മയെ കല്യാണം കഴിച്ച് സന്തോഷത്തോടെ കഴിയുന്നത് അവന്‍ സ്വപ്നം കണ്ടിരുന്നു. അതെല്ലാം അവസാനിച്ചു. ആരും ഇല്ലാതെ കഴിയാനാവും മൂപ്പരുടെ യോഗം.

' മുതലാളി ' പെട്ടെന്ന് ചാമി വിളിച്ചു ' മരിക്കുന്നത് വരെ ഞാനുണ്ടാവും മുതലാളിക്ക് തുണക്കാരനായിട്ട് '.

ഒരു ആവേശത്തില്‍ അവന്‍ വേണുവിന്‍റെ കയ്യില്‍ കേറി പിടിച്ചു. ആ കയ്യില്‍ സ്നേഹത്തിന്‍റെ ചൂട് ഉണ്ടെന്ന് വേണു അറിഞ്ഞു.

നോവല്‍ - അദ്ധ്യായം - 101.

' മില്ലില്‍ ചെന്നിട്ട് പിത്തന ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ നിനക്ക് ' സുകുമാരന്‍
അല്‍പ്പം ദേഷ്യത്തില്‍ തന്നെയായിരുന്നു ' അതെങ്ങനെ എവിടെ ചെന്നാലും എന്തെങ്കിലും
കുണ്ടാമണ്ടി ഉണ്ടാക്കാതെ നീ മടങ്ങി പോരാറുണ്ടോ '.

' ഇതാപ്പൊ നന്നായത് ' പാഞ്ചാലി തന്‍റെ ഭാഗം ന്യായീകരിച്ചു ' നിങ്ങള് ഉണ്ടോന്ന് നോക്കാന്‍ മില്ലില്‍
ചെന്നതാ ഞാന്‍. അവിടെ നിന്ന് ആട്ടി തല്ലി വെളിയിലാക്കിയതും പോരാ ഇപ്പൊ കുറ്റം എനിക്കായി.
ഇത് നല്ല കൊടുമ '.

' എന്നെ കാണാന്‍ അവരുടെ മില്ലിലേക്ക് ചെല്ലണ്ട ആവശ്യം എന്താ. വേറെ സ്ഥലം ഒന്നും ഇല്ലേ '.

' നിങ്ങള് മില്ലില്‍ ചെന്ന് ഇരിക്കാറുള്ളതല്ലേ. പോരാത്തതിന്ന് അയാള് നിങ്ങളുടെ ചങ്ങാതിയാണ്
എന്നല്ലേ എന്നോട് പറഞ്ഞിട്ടുള്ളത്. അതോണ്ടല്ലേ ഞാന്‍ അവിടെ ചെന്നത് '.

' ഇനി അതൊന്നും പറഞ്ഞിട്ട് ഒന്നൂല്യാ. എപ്പൊഴും ആളും ആള്‍ത്തരൂം അറിഞ്ഞ് പെരുമാറണം. ഇപ്പൊ
തന്നെ ഞാന്‍ അവന്‍റെ മുമ്പില്‍ ഒന്നും അല്ലാതായി. ഒരു വിധം അടിയും കാലും പിടിച്ചിട്ടാ പെണക്കം
മാറ്റിയത് '.

' അത്ര വലിയ പ്രമാണി ആണെങ്കില്‍ പോവാന്‍ പറയിന്‍. അവന്‍റെ ചിലവിലൊന്നും അല്ലല്ലോ നിങ്ങള്
കഴിയുണത് '.

സുകുമാരന്‍ ചുറ്റും നോക്കി. ഭാഗ്യത്തിന്ന് അടുത്തെങ്ങും ആരുമില്ല. മലമ്പള്ളയിലുള്ള ഷെഡ്ഡിലേക്ക് വരാന്‍ പറഞ്ഞിട്ട് മൂധേവി റോഡ് വക്കത്ത് കാത്ത് നില്‍ക്കുകയാണ്.

' കാറില്‍ കേറ്. നമ്മടെ പതിവ് സ്ഥലത്ത് ചെന്നിട്ട് മതി ബാക്കി വര്‍ത്തമാനം '.

മണ്ണു റോഡിലൂടെ കാര്‍ മെല്ലെ നീങ്ങി.

' നീ ആ പെണ്ണിനോട് സംസാരിച്ചോ ' സുകുമാരന്‍ ചോദിച്ചു.

' കല്യാണിടെ അടുത്തോ '.

' ങാ. അതന്നെ '.

' അതിന്ന് വയം പോലെ അവളെ കണ്ട് കിട്ടണ്ടേ '.

' നീ ഒന്ന് ഉഷാറ് വെക്ക്. എന്താ വേണ്ടേച്ചാല്‍ ചോദിച്ചോ. കാര്യം നടക്കണം '.

' അല്ല ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ' പാഞ്ചാലി ചോദിച്ചു ' നാട്ടിലെ എല്ലാ പെണ്ണുങ്ങളേം നിങ്ങക്ക് വേണം
എന്ന് എന്താ ഇത്ര നിര്‍ബന്ധം '.

' അതൊക്കെ ഒരു രസം അല്ലേടി. എത്ര കാലം ഇതൊക്കെ ആയി നടക്കും. കല്യാണം കഴിഞ്ഞ്പെണ്ണും
കുട്ട്യേളും ആയാല്‍ ഒക്കെ തീരില്ലേ . പിന്നെ വല്ലപ്പോഴും കഴിഞ്ഞതൊക്കെ ആലോചിച്ച് രസിക്കാം.
അല്ലാണ്ടെ എന്താ ' സുകുമാരന്‍ പറഞ്ഞു ' ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. എത്ര ആണുങ്ങളുടെ
കൂടെ നീ കഴിയുന്നുണ്ട്. ഞാന്‍ അതില് വല്ല അസൂയയും കാട്ടീട്ടുണ്ടോ '.

' അതും ഇതും കൂട്ടി കൊഴക്കണ്ടാ. ഗതികേടോണ്ടാ ഞാന്‍ ഇങ്ങിനെ നടക്കുന്നത് ' ഒരു നിമിഷം അവള്‍
നിര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു ' നിങ്ങള് ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ മനസ്സ് അറിയില്ല. ഏത് പൊലയാടിച്ചിടെ മനസ്സിലും ഏതെങ്കിലും ഒരു ആണിനോട് സ്നേഹം ഉണ്ടാവും. ഏത് ആണിന്‍റെ
കൂടെ കഴിയുമ്പഴും ഇഷ്ടപ്പെട്ട ആളിന്‍റെ മുഖമാണ് പെണ്ണിന്‍റെ മനസ്സില്‍ ഉണ്ടാവുക '.

ആ തത്വശാസ്ത്രം സുകുമാരന്ന് മനസ്സിലായില്ല.

+++++++++++++++++++++++++++++++++++++++++++++

' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് എന്തെങ്കിലും തോന്ന്വോ ' സങ്കോചത്തോടെയാണ് എഴുത്തശ്ശന്‍
ആ പറഞ്ഞത്.

' എന്താ അമ്മാമേ ഇത്. അമ്മാമയ്ക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാലോ ' വേണു പറഞ്ഞു.

' അത് അറിയാഞ്ഞിട്ടല്ല. എന്നാലും '.

കാലത്തെ ഓപ്പോളുടെ വീട്ടിലേക്ക് പോവാന്‍ ഒരുങ്ങിയതാണ് വേണു. മരുമകന്‍റെ കല്യാണം കഴിയുന്നത്
വരെ അവിടെ കൂടണമെന്നാണ് ഉദ്ദേശം. ശബരിമലയില്‍ നിന്ന് കൊണ്ടു വന്ന പ്രസാദങ്ങളും വേണുവിന്‍റെ വസ്ത്രങ്ങളും അടങ്ങിയ പെട്ടി കളപ്പുരയുടെ തിണ്ടില്‍ ഇരിപ്പുണ്ട്.

' നോക്ക്. ഒന്നരാടം ദിവസം രാത്രി ഇങ്ങോട്ട് പോര് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇത്ര തോനെ ദിവസം നിന്നെ കാണാതെ ഇരിക്കാന്‍ എനിക്ക് വയ്യാ '.

ആ വാക്കുകളില്‍ നിറഞ്ഞ സ്നേഹം വേണുവിന്ന് മനസ്സിലായി.

' അതിനെന്താ വിരോധം. ഞാന്‍ വരാലോ '.

' എന്നാല്‍ ഇറങ്ങിക്കോ ' എഴുത്തശ്ശന്‍ പറഞ്ഞു. ചാമി പെട്ടി കയ്യിലെടുത്തു.

' എന്നാ ഇവന്‍ അങ്ങോട്ട് വരുന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാന്‍ ഓപ്പോളുടെ അടുത്ത് ചോദിച്ച് വിവരം പറയാം. ഏതായാലും ഇന്ന് വിശ്വേട്ടന്‍ ഇവിടേക്ക് പമ്പ്
സെറ്റ് കൊടുത്തയക്കും. അത് വരുമ്പോള്‍ ചാമി ഇല്ലാതെ പറ്റില്ല '.

റോഡിലേക്ക് കയറാറാവുമ്പോള്‍ കിട്ടുണ്ണി കാറില്‍ പോകുന്നു. അടുത്തെത്തിയപ്പോള്‍ വാഹനം വേഗത
കുറച്ചു. കിട്ടുണ്ണി തല പുറത്തേക്കിട്ട് വേണുവിനെ ഒന്ന് നോക്കി. ഒന്നും പറയാതെ പോവുകയും ചെയ്തു.

' എന്നെ കണ്ടിട്ടാവും മൂപ്പര് കണ്ട ഭാവം ഇല്ലാതെ പോയത് ' ചാമി പറഞ്ഞു. വേണു ഒന്ന് മൂളിയതേയുള്ളു.

ചാമി തിരിച്ചെത്തുമ്പോള്‍ എഴുത്തശ്ശന്‍ കളപ്പുര തിണ്ടില്‍ തോര്‍ത്തും വിരിച്ച് കിടക്കുകയാണ്.

' കുപ്പ്വോച്ചോ, വയ്യായ എന്തെങ്കിലും ഉണ്ടോ ' അവന്‍ ചോദിച്ചു.

' ഒന്നൂല്യാ. കാറ്റും കൊണ്ട് കിടന്നതാണ് '.

' ഒരു കാളവണ്ടി ഏര്‍പ്പാടാക്കണോ പമ്പ് സെറ്റ് വെള്ളപ്പാറ കടവിന്ന് കൊണ്ടു വരാന്‍ '.

' സാധനം എത്തട്ടെ. എന്നിട്ട് മതി '.

' അധികം പഴക്കം ഇല്ലാത്തതാണെന്നാ മുതലാളി പറഞ്ഞത് '.

' മുമ്പ് കോലോത്തോരക്ക് ഒരു പമ്പ് ഉണ്ടായിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരുപാട് പ്രാവശ്യം ഇവിടെ
കൊണ്ടു വന്ന് ഞാന്‍ കണ്ടിട്ടുണ്ട് '.

' ചെലപ്പൊ ഞാനും കണ്ടിട്ടുണ്ടാവും'.

' യുദ്ധത്തിന്‍റെ കാലത്ത് വാങ്ങ്യേതാത്രേ. ഇടത്തോട്ട് തിരിയുന്ന ഒരു സാധനം. കമ്പ്രഷന്‍ ഇല്ലാത്തതിന്‍റെ ഒരു
കുഴപ്പേ അതിനുള്ളു '.

ചാമി മൂളി കേട്ടു.

' അതിന്ന് എന്താ ചെയ്യാന്ന് നിനക്ക് നിശ്ചം ഉണ്ടോ. ആ പമ്പില് ഒരു കുറ്റി ഉണ്ട് . അത് ഊരി തുണ്യേക്കൊണ്ട്
ഒരു തിരി ഉണ്ടാക്കി എണ്ണ നനച്ച് അതില്‍ വെച്ച് കത്തിക്കും. എന്നിട്ട് കുറ്റി തൊളേല്‍ ഉറപ്പിച്ച് രണ്ട് മിനുട്ട് കഴിഞ്ഞ് തിരിച്ച് സ്റ്റാര്‍ട്ടാക്ക്യാല്‍ പമ്പ് നരി പിടിക്കുന്ന പോലെ പിടിക്കും '.

'പമ്പ് വന്നതും നമുക്ക് കയത്തം കുണ്ടില്‍ വെക്കണം ' ചാമി പറഞ്ഞു ' ഉള്ള വെള്ളം വറ്റുമ്പഴയ്ക്കും അടിച്ച് നിറയ്ക്കണം '.

' നീ എവിടയ്ക്കും പോണ്ടാ. പമ്പ് വരുമ്പോള്‍ ആളില്ലെങ്കില്‍ ശരിയാവില്ല '.

താന്‍ എവിടേക്കും പോവില്ലെന്ന് ചാമി സമ്മതിച്ചു.

വേണു ഗേറ്റിന്നടുത്തെത്തുമ്പോഴേക്കും കാറെത്തി. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ അത് നിര്‍ത്തിയതും ഓപ്പോളും
രാധയും ഇറങ്ങി.

' ഇന്നലെ തന്നെ നീ വരുമെന്ന് നിരീച്ചു ' പത്മിനി പറഞ്ഞു ' കാണാഞ്ഞപ്പോള്‍ യാത്രാക്ഷീണം ആവുംന്ന് കരുതി '.

' എവിടേക്കാ ഇത്ര നേര്‍ത്തെ പോയത് ' വേണു ചോദിച്ചു.

' അതൊന്നും പറയണ്ടാ. ഇവളുടെ ഏട്ടന്മാരെ ക്ഷണിക്കണം. കുറച്ച് കഴിഞ്ഞാല്‍ കാറ് അച്ഛനും മകനും കൂടി
കൊണ്ടുപോകും. അതിന്ന് മുമ്പ് ആ കാര്യം നടത്താന്ന് വിചാരിച്ചു '.

' രാധയെ അവിടുന്ന് വരുമ്പൊ കൂടെ കൂട്ടി അല്ലേ '.

' അവള് നീ വന്ന് പോയതിന്‍റെ പിറ്റേന്ന് വന്നു. ഞാന്‍ തുണയ്ക്ക് കൂട്ട്യേതാ '.

വിശ്വേട്ടനും മകനും പുറപ്പെട്ട് കഴിഞ്ഞിരുന്നു.

' താന്‍ ഇരിക്ക് ' വക്കീല്‍ പറഞ്ഞു ' എനിക്ക് കോടതീല്‍ ചെല്ലുന്നതിന്ന് മുമ്പ് ഒന്ന് രണ്ട് ദിക്കില്‍ ചെല്ലാനുണ്ട്. വര്‍ത്തമാനമൊക്കെ വന്നിട്ടാവാം '.

അവര്‍ ഇറങ്ങി. സ്ത്രീകള്‍ അകത്തേക്ക് ചെന്നപ്പോള്‍ വേണു പത്രം കയ്യിലെടുത്തു.

' ഏട്ടാ , കാപ്പി കുടിക്കാന്‍ വിളിക്കുന്നൂ ' രാധ വന്ന് പറഞ്ഞു. വേണു അവര്‍ക്ക് പുറകെ ചെന്നു.

ആഹാരം വിളമ്പി പത്മിനി കാത്തിരിക്കുകയാണ്.

' നീയും ഇരുന്നോടി ' എന്ന് അവര്‍ രാധയോട് പറഞ്ഞു.'

' വേണ്ടാ, ഏട്ടന്‍റെ കഴിഞ്ഞോട്ടെ '.

' അവന്ന് നിന്‍റെ നായരെ പോലെ അങ്ങിനെത്തെ വലിപ്പൂം വല്യേ കെടേം ഒന്നും ഇല്ലാ. നീ ഇരുന്നോ ' അവര്‍ നിര്‍ബന്ധിച്ചു.

രാധ മടിച്ച് മടിച്ച് ഇരുന്നു.

' ഞാന്‍ ഇങ്ങോട്ട് പോരുമ്പോള്‍ കിട്ടുണ്ണ്യേ കണ്ടു ' വേണു പറഞ്ഞു ' എങ്ങോട്ടോ കാറില്‍ പോണൂ '.

' എന്നിട്ട് നിന്നോട് എന്തെങ്കിലും പറഞ്ഞോ ' പത്മിനി ചോദിച്ചു.

' കാറ് നിര്‍ത്തീല്ലാ. പുറത്തേക്ക് തലയിട്ട് എന്നെ നന്നായിട്ടൊന്ന് നോക്കി '.

' അവന്‍റെ പത്രാസ്സിന്ന് നീ പോരല്ലോ '.

' മക്കള് വിളിച്ച് വല്ലതും പറഞ്ഞോ ' വേണു രാധയോട് ചോദിച്ചു.

' രാധ ഇവിടെ വന്ന ശേഷം ഞാന്‍ മൂന്ന് മക്കളേം ഫോണില്‍ വിളിച്ച് കൊടുത്തു ' പത്മിനി പറഞ്ഞു 'അവര് അവളോട് എന്താ പറഞ്ഞത് എന്ന് അറിയണോ '.

' എന്താ കുട്ട്യേള് പറഞ്ഞത് '.

' മൂത്തവളെ വിളിച്ചപ്പോള്‍ അച്ഛന്ന് കാശിന്‍റെ തിമിരാണ്. ഒറ്റയ്ക്ക് ഇരുന്ന് മടുക്കുമ്പൊ തന്നെ ശരിയാവുംന്ന് പറഞ്ഞു '.

' അത് ശരി '.

' രണ്ടാമത്തെ മകള്‍ എനിക്ക് ഇതിലൊന്നും പറയാനില്ല എന്നാ പറഞ്ഞത്. വയസ്സ് കാലത്ത് ഒന്നിച്ചിരിക്കാന്‍
വയ്യെങ്കില്‍ നിങ്ങളായി, നിങ്ങളുടെ പാടായി. ഞാന്‍ തിരിഞ്ഞ് നോക്കില്ലാന്ന് പറഞ്ഞു '.

' അപ്പോള്‍ ഡോക്ടറോ '.

' രണ്ടാളും കൌണ്‍സിലിങ്ങിന്ന് ചെല്ലണം എന്നാ അവളുടെ അഭിപ്രായം '.

' ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആരും ഇല്ലാന്ന് ചുരുക്കം '.

' എന്നാ എനിക്കും തോന്നുന്നത് '.

' ഓപ്പോളേ, ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ ഇപ്പൊ എന്താ വേണ്ടത് ' വേണു ചോദിച്ചു.

' കാപ്പി കുടി കഴിഞ്ഞില്ലേ. ഇനി ഉമ്മറത്ത് ചെന്നിരുന്ന് പേപ്പറ് വായിക്ക് '.

പത്മിനി ആ പറഞ്ഞത് കേട്ടപ്പോള്‍ രാധയ്ക്ക് ചിരി പൊട്ടി.

Friday, October 22, 2010

നോവല്‍ - അദ്ധ്യായം - 100.

' ആരൂല്യേ ഇവിടെ ' എന്ന ചോദ്യവും ' ഒരു മനുഷ്യപ്രാണീയെ ഇവിടെ കാണാനില്ലല്ലോ ' എന്ന ആത്മഗതവും
വേണു കേട്ടു. സ്ത്രി ശബ്ദമാണ്.

ഉറക്കം കഴിഞ്ഞു. എന്നാലും എഴുന്നേല്‍ക്കാന്‍ ഒരു മടി. ' ഒന്ന് ഉമ്മറത്തേക്ക് വരിന്‍. ഒരാള് ഇവിടെ കാത്ത്
നില്‍ക്കുണുണ്ട് ' എന്നും കൂടി കേട്ടപ്പോള്‍ വേണൂ തല പൊക്കി.

പാതി തുറന്ന ജനലിലൂടെ അയാള്‍ മുറ്റത്തേക്ക് നോക്കി. അമ്പതോ, അമ്പത്തഞ്ചോ വയസ്സായിട്ടുണ്ടാവും ആഗതയ്ക്ക്. വെള്ള റൌക്കയും, കണ്ണങ്കാലിന്ന് രണ്ടിഞ്ച് മുകള്‍വരെ എത്തുന്ന മല്ല് മുണ്ടുമാണ് വേഷം.
കത്തുന്ന അടുപ്പില്‍ നിന്ന് വലിച്ചെടുത്ത് വെള്ളം ഒഴിച്ചു കെടുത്തിയ വിറക് കൊള്ളിയുടെ നിറത്തിലുള്ള
ശോഷിച്ച കൈകാലുകള്‍.

' ആരാ നിങ്ങള് ' വേണു ആ ഇരുപ്പില്‍ ചോദിച്ചു.

' അമ്മാളു '.

' എന്താ വേണ്ടത് '.

' ചാമി വരാന്‍ പറഞ്ഞു '.

വേണു ക്ലോക്കിലേക്ക് നോക്കി. സമയം എട്ടര. പാടത്ത് നോക്കാന്‍ ചെന്നിട്ട് ചാമി എത്തുന്ന നേരം.

' ഒരു ഭാഗത്ത് ഇരുന്നോളിന്‍ . ചാമി ഇപ്പൊ എത്തും '.

ബ്രഷില്‍ പേസ്റ്റും പുരട്ടി വേണു ഇറങ്ങി വരുമ്പോഴേക്കും ചാമി എത്തി.

' ചോപ്പത്ത്യേ , നിങ്ങള് മുതലാളി ഉണരുമ്പൊ കണി കാണാന്‍ വന്ന് നിന്നതാ ' .

' ഞാന്‍ കണി കാണാന്‍ വന്ന് നിന്നതൊന്ന്വല്ല. നിങ്ങള് വന്ന് പറഞ്ഞപ്പൊ ഇങ്ങോട്ട് പോന്നൂ. ഇത് കഴിഞ്ഞിട്ട് വേണം ഒന്ന് രണ്ട് സ്ഥലത്ത് കൂടി ചെല്ലാന്‍ '.

' മുതലാളീ ' ചാമി വേണുവിനോടായി ' മുഷിഞ്ഞ കറുപ്പ് മുണ്ടോക്കെ അലക്കിക്കാമെന്ന് വിചാരിച്ച് വരാന്‍
പറഞ്ഞതാ. കൊടുത്തോട്ടെ '.

' എല്ലാരുടേയും കൊടുത്തോളൂ ' വേണു പറഞ്ഞു ' പള്ളിക്കെട്ടുകളും മുദ്രസ്സഞ്ചികളും ഒക്കെ വേണംട്ടോ '.

' കുപ്പ്വോച്ചന്‍ വക്കാണിക്ക്വോ '.

' അമ്മാമയോട് ഞാന്‍ പറയാം '.

വേണു പല്ലുതേച്ച് വരുമ്പോഴേക്കും അലക്കുകാരി തുണികളുമായി പോയി.

' മുണ്ടൊക്കെ അലക്കി എടുത്ത് വെക്കാനാണോ ' വേണു ചോദിച്ചു.

' കറുപ്പ് മുണ്ട് എടുത്ത് വെക്കാന്‍ പാടില്ല. അലക്കി വെടുപ്പാക്കീട്ട് അതൊക്കെ നായാടിക്ക് കൊടുക്കണംന്ന് കേട്ടിട്ടുണ്ട് '.

' അതിന് നായാടി ഇപ്പൊഴും വരാറുണ്ടോ '.

' പുഴടെ അക്കരെ നായന്മാരുടെ തറേല് വരാറുണ്ട്. അവിടെ കൊണ്ടു പോയി കൊടുക്കാം '.

മുമ്പ് ശനിയാഴ്ചകളില്‍ തറവാടിന്ന് മുമ്പിലെ വലിയ വരമ്പില്‍ നായാടി വന്നു നിന്ന് " വലിയ തമ്പുരാട്ട്യേ ,
ട്ട്യേ . ട്ട്യേ , ട്ട്യേ ' എന്ന് ഉറക്കെ വിളിക്കും. ഒരിക്കലും അവര്‍ പടിപ്പുരയുടെ മുമ്പില്‍ വന്ന് നില്‍ക്കാറില്ല.

ഇലച്ചീന്തില്‍ കുറച്ച് അരിയും കീറ പേപ്പറില്‍ കുറച്ച് ഉപ്പും മൂന്ന് നാല് കപ്പല്‍ മുളകും ചെറിയമ്മ നായാടിക്ക്
കൊടുക്കാനായി തരും. ഓപ്പോളാണ് പടിപ്പുര വരെ അതൊക്കെ എടുക്കാറ്. ' ഇത് അവിടെ കൊണ്ടു വെച്ചിട്ട്
ഒന്ന് പ്രാകാന്‍ പറയെടാ ' ഓപ്പോള് പറയും. നായാടി പ്രാകിയാല്‍ നല്ലത് വരുമെന്നാണ് വിശ്വാസം. ആര്‍ക്കും
ഒന്നും മനസ്സിലാവാത്ത ഭാഷയില്‍ അവര്‍ എന്തോ പിറുപിറുക്കും.

നായാടി വിശേഷങ്ങള്‍ ചോദിക്കും. ഒന്നാം ക്ലാസ്സുകാരന്‍ സ്കൂളിലെ കാര്യങ്ങള്‍ പറയുന്നത് ആ സ്ത്രീ കൌതുകത്തോടെ കേള്‍ക്കും .

' നായാടിക്ക് കണക്ക് അറിയ്വോ ' അവന്‍ ചോദിക്കും.

' നായാടി പഠിച്ചിട്ടില്ല '.

' അയ്യേ കഷ്ടം ' വലത് കയ്യുകൊണ്ട് അന്തരീക്ഷത്തില്‍ ഒന്ന് രണ്ട് എന്നൊക്കെ അവന്‍ എഴുതുന്നത് നായാടി
നോക്കി നില്‍ക്കും.

' എന്‍റെ കുട്ടി വലുതാവുമ്പൊ നായാടിക്ക് ഒരു മുണ്ട് തര്വോ ' അവര്‍ ചോദിക്കും.

' ഒന്നൊന്നും അല്ല. ഇതാ ഇത്തറെ തരും ' രണ്ടു കയ്യിലേയും വിരലുകള്‍ പലവട്ടം നിവര്‍ത്തുകയും മടക്കി കാണിക്കുകയും ചെയ്യും.

' എന്താ രണ്ടും കൂടി അവിടെ കാട്ടുന്നത്. ഒന്ന് വരുന്നുണ്ടോ. കൊണ്ടാട്ടം മുഴുവന്‍ കാക്ക തിന്ന് തീര്‍ത്തു ' ചെറിയമ്മയുടെ നിലവിളി കേട്ടതും കുട്ടികള്‍ തിരിച്ച് ഓടും.

' എന്താ അവിടെ ഇത്ര വലിയ കാര്യം ' ചെറിയമ്മയുടെ നോട്ടം ഓപ്പോള്‍ക്ക് താങ്ങാനാവില്ല.

' ദാ, ഇവന്‍ പ്രാകാന്‍ പറഞ്ഞതാ ' ഓപ്പോള്‍ തടി തപ്പും.

' അയ്യത്തടി. അതിന്‍റെ ഒരു കുറവേ ഉള്ളു ' ചെറിയമ്മയുടെ ശബ്ദം ഉയരും ' മുട്ടില് നടക്കാന്‍ തുടങ്ങിയതും
പെറ്റ തള്ള അങ്ങേ ലോകത്തേക്ക് കെട്ട് കെട്ടി. അത്ര വിശേഷപ്പെട്ട ജാതകമാണ് '.

കുട്ടി ഒന്നും മനസ്സിലാവാതെ മിഴിച്ച് നില്‍ക്കും.

' വല്ലാണ്ടെ ലോഹ്യം കൂടി നിന്നാല്‍ ഒരു ദിവസം അവള്‍ പിടിച്ച് പൊക്കണത്തിലിട്ട് കൊണ്ടു പോകും. ഞാന്‍
പറഞ്ഞില്ലാന്ന് വേണ്ടാ ' ചെറിയമ്മ മുന്നറിയിപ്പ് നല്‍കും. എപ്പോഴും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള നായാടി അങ്ങിനെ ചെയ്യില്ലാന്ന് വേണുവിന്ന് ഉറപ്പുണ്ട്.

മനസ്സിന്‍റെ ഭിത്തികളില്‍ കോറിയിട്ട മനോഹരമായ ദൃശ്യങ്ങള്‍ ഒന്നു കൂടി കാണാനൊത്തു.

വെള്ളരി മാവിന്‍റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് ഓപ്പോള്‍ കൊത്താങ്കല്ല് കളിക്കുകയാണ്. മാവിന്‍ തടിയില്‍ ചാരി നിന്ന് വേണു അകലെ ആകാശത്തേക്ക് നോക്കുന്നു.

' എടാ വേണ്വോ ' ഓപ്പോള് വിളിച്ചു ' ഇന്നാള് നിന്‍റെ കവിളത്ത് ആ നായാടിച്ചി തലോടിയത് ഞാന്‍ ആരുടെ അടുത്തും പറയില്ലാട്ടോ '.

' ങും '

' അമ്മടെ അടുത്ത് ഒട്ടും പറയില്ലാട്ടോ '.

' ങും '.

' ഉള്ള കാലം മുഴ്വോനും , സൂര്യനും ചന്ദ്രനും കെടുന്നത് വരെ പറയില്ലാട്ടോ '

' ങും '.

' പകരം നീ ഒരു കാര്യം ചെയ്യണം '.

' എന്താ '.

' ഞാന്‍ വാതിലിന്‍റെ പിന്നാലെ മറഞ്ഞു നിന്ന് ' ഭൌ 'ന്ന് നിലവിളിച്ച് കിട്ടുണ്ണിയെ പേടിപ്പെടുത്തുമ്പോള്‍ അമ്മ ചോദിച്ചാല്‍ കണ്ടില്യാന്ന് പറയണം '.

' എന്തിനാ ഓപ്പോളേ, അവന്‍ ചെറിയ കുട്ട്യല്ലേ '.

' നല്ല ചെറിയ കുട്ടി. അമ്മയുടെ അടുത്ത് ഓരോന്ന് നുണച്ച് കൊടുത്ത് എന്നെ ചീത്ത കേള്‍പ്പിക്ക്യാ അവന്‍റെ പണി '.

' എന്താ മുണ്ട് കൊടുക്കാന്‍ പറഞ്ഞത് പറ്റീലേ , ഇല്ലെങ്കില്‍ കൊടുക്കണ്ടാ ' ചാമിയുടെ ശബ്ദം വേണുവിന്ന് പരിസര ബോധം വരുത്തി.

' ഏയ്. അതൊന്നും അല്ല '.

എഴുത്തശ്ശന്‍ എത്തി. വസ്ത്രങ്ങള്‍ അലക്കാന്‍ കൊടുത്ത കാര്യം ചാമി അയാളോട് പറഞ്ഞു.

' അര വാര അഞ്ഞൂറ്റൊന്ന് സോപ്പിന്ന് രണ്ട് കഷ്ണം മുറിച്ച് വാങ്ങിയാല്‍ എല്ലാ തുണീം തല്ലി ഊരിയാലും
ബാക്കി വരും. വെറുതെ കാശ് കളഞ്ഞു '.

' പോട്ടെ അമ്മാമേ ' വേണു സമാധാനിപ്പിച്ചു.

' നേരം എത്രയായീന്ന് അറിയ്യോ. വേഗം വല്ലതും കഴിക്കാന്‍ നോക്ക് ' എഴുത്തശ്ശന്‍ പറഞ്ഞു ' കുളിയൊക്കെ
പിന്നെ മതി '.

മൂവരും നാണു നായരുടെ വീട്ടിലേക്ക് നടന്നു.
===========================
പൌര്‍ണ്ണമി ചന്ദ്രികയുടെ വെള്ള പട്ടുടയാട്യ്ക്ക് അമ്പല മതിലില്‍ നിരത്തി വെച്ച കാര്‍ത്തിക ദീപങ്ങള്‍ സ്വര്‍ണ്ണത്തിന്‍റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു. ഒരു കാതം അകലെ നിലാവ് മുരുകമലയുടെ നെറുകയില്‍ പാലഭിഷേകം ചെയ്യുകയാണ്. ആ കാഴ്ചകളില്‍ ലയിച്ച് വേണു സ്വയം മറന്ന് നിന്നു.

തലത്തലേന്നാളത്തെ രാത്രിയാണ് അപ്പോള്‍ അയാളുടെ മനസ്സില്‍ എത്തിയത്. മലനിരകള്‍ക്ക് നടുവിലെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവില്‍ ചന്ദ്രപ്രഭയില്‍ കുളിച്ചു നിന്ന ആ രാത്രി മറക്കാനാവാത്തതാണ്.

'മുജ്ജന്മ സുകൃതം. ഇല്ലെങ്കില്‍ ഇതൊന്നും കാണാതെ ഈ ജീവിതം അവസാനിച്ചേനേ ' എന്ന അമ്മാമയുടെ
വാക്കുകള്‍ എത്ര സത്യം.

അശോക തെച്ചിയുടെ തറയില്‍ ഏതോ കുട്ടികള്‍ കൂവള കായകള്‍ നിരത്തി വെച്ചിട്ടുണ്ട്. വേണു അവ ഒരു വശത്തേക്ക് മാറ്റി തറയുടെ ഒരു ഓരത്ത് ഇരുന്നു. കുട്ടിക്കാലത്ത് കൂവളക്കായകള്‍ കൊണ്ട് കളിക്കാറുണ്ട്.
വേണു അതിലൊരെണ്ണം കയ്യിലെടുത്ത് മൂക്കിനോട് ചേര്‍ത്ത് പിടിച്ചു. പുറന്തോട് പൊട്ടിയാല്‍ കടുത്ത
ഗന്ധം ഉളവാക്കുന്നവയാണ് കൂവളക്കായകള്‍.

അകത്ത് അഗ്രശാലയില്‍ ഭക്തി പ്രഭാഷണം നടക്കുകയാണ്. ' ഭാഗ്യം, മൈക്ക് സെറ്റ് ഇല്ലാത്തത് നന്നായി ' വേണു ഓര്‍ത്തു ' ഇല്ലെങ്കില്‍ ഈ ഏകാന്തത നല്‍കുന്ന സന്തോഷം നഷ്ടമായേനെ '.

കന്യാകുമാരിയെ കുറിച്ചാണ് പ്രഭാഷകന്‍ പറഞ്ഞിരുന്നത്. ദേവിയുടെ സാന്നിദ്ധ്യം ആ സ്ഥലത്ത് എന്നെന്നും
ഉണ്ടാവാന്‍ വേണ്ടി കോഴി കൂവുന്നത് പോലെ ശബ്ദിച്ച് വിവാഹ മുഹൂര്‍ത്തം കഴിഞ്ഞുവെന്ന തോന്നല്‍
ഉണ്ടാക്കി വരനേയും സംഘത്തേയും മടക്കി അയച്ചതും അതോടെ മനം മടുത്ത ദേവി വിവാഹത്തിന്നായി ഒരുക്കിയ വസ്തുക്കളെല്ലാം വലിച്ചെറിഞ്ഞ് നിത്യ കന്യകയായി കഴിയാന്‍ ശപഥമെടുത്തതുമായ കഥ .

അതിലേറെ സങ്കടകരമായ മറ്റൊരു കഥ അടുത്ത കാലത്താണ് കേട്ടറിഞ്ഞത്. കന്നി അയ്യപ്പന്മാര്‍ തന്നെ കാണാന്‍ വരാത്ത വര്‍ഷം വിവാഹം കഴിക്കാമെന്ന ഹൃദയേശ്വരന്‍റെ വാക്കുകള്‍ വിശ്വസിച്ച് മലമുകളില്‍
കഴിയുകയും ഓരോ കൊല്ലവും മോഹഭംഗം ഏറ്റു വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരു ദേവിയുടെ കഥ.

ദൈവങ്ങളായാലും മനുഷ്യരായാലും പ്രണയസാഫല്യത്തിന്നായ കാത്തിരുപ്പ് അസഹ്യമാണ്. പ്രത്യേകിച്ച്
സ്ത്രീകള്‍ക്ക്. ആ നിമിഷം വേണു സരോജിനിയെ കുറിച്ചോര്‍ത്തു. പാവം. നിരാലംബമായ ജീവിതമാണ് അവളുടേത്. ഓര്‍ത്തിരിക്കാന്‍ ഒരു പുരുഷന്‍ പോലും അവള്‍ക്കില്ല. നാണുമാമയുടെ കാലശേഷം ആരുണ്ട്
അവള്‍ക്ക് . ഒരിക്കലും അവളെ അനാഥയാക്കി കൂടാ. അവള്‍ക്ക് ഒരു ജീവിതം ഉണ്ടാവണം.

' എന്താ നീ തനിച്ചിരുന്ന് ആലോചിക്കുന്നത് ' എന്ന നാണു നായരുടെ വാക്കുകള്‍ ചെവിയിലെത്തി. വേണു എഴുന്നേറ്റു.

' കുറച്ച് ദിവസമായി എപ്പോ നോക്ക്യാലും ആലോചനയിലാണ്. മരുമകന്‍റെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങിട്ട്
വരട്ടെ. ഇതൊക്കെ മാറ്റാന്‍ ഞാന്‍ ഒരു വഴി കണ്ടു വെച്ചിട്ടുണ്ട് ' എന്ന എഴുത്തശ്ശന്‍റെ വാക്കുകളിലെ പൊരുള്‍ ആര്‍ക്കും മനസ്സിലായില്ല.

കാര്‍ത്തിക ദീപങ്ങള്‍ എപ്പോഴേ കണ്ണടച്ച് കഴിഞ്ഞിരുന്നു. നേര്‍ത്ത മഞ്ഞും നറുനിലാവും നുകര്‍ന്ന് അവര്‍
അമ്പലത്തില്‍ നിന്ന് ഇറങ്ങി.

നോവല്‍ - അദ്ധ്യായം 99.

' എന്താണ്ടാ , നീ ഏറ്റിപ്പിടിച്ചും കൊണ്ട് വരുണത് ' തലയില്‍ ഒരു കുട്ടിച്ചാക്ക് നിറയെ സാധനവുമായി വരുന്ന ചാമിയോട് എഴുത്തശ്ശന്‍ ചോദിച്ചു.

' കുറച്ച് ചക്കരക്കിഴങ്ങാണ് കുപ്പ്വോച്ചോ '. കളപ്പുരയുടെ തിണ്ടില്‍ അവന്‍ ചാക്ക് ഇറക്കി വെച്ചു.

' നീയല്ലാണ്ടെ ഊരുപ്പെട്ട കാശും കൊടുത്ത് ഇത്ര തോനെ കിഴങ്ങ് ആരെങ്കിലും വാങ്ങ്വോ '.

' ഇത് പണം കൊടുത്ത് വാങ്ങ്യേതല്ല. പൊറ്റക്കണ്ടത്തിന്‍റെ ഒരു ഓരത്ത് പാത്തി മാടി ചക്കര വള്ളി വെച്ചതാണ്. കിഴങ്ങ് എറങ്ങ്യോന്ന് നോക്കീട്ടുണ്ടാര്‍ന്നില്ല '.

' അത് നന്നായി. അവനോന്‍റെ സ്ഥലം തരിശിട്ടിട്ട് കൂലി പണിക്ക് പോണതിനേക്കാള്‍ നല്ലതാണ് അവിടെ കൊത്തി കിളച്ച് വല്ലതും ഉണ്ടാക്കുന്നത് '.

ചാമി കുട്ടിച്ചാക്കിന്‍റെ കെട്ടഴിച്ച് തിണ്ടില്‍ കൊട്ടി. വെളുപ്പും ചുവപ്പും തൊലിയുള്ള കിഴങ്ങുകള്‍ അവിടെ
ചിതറി കിടന്നു. വെള്ളത്തില്‍ മണ്ണ് കഴുകി കളഞ്ഞിട്ടാണ് കിഴങ്ങുകള്‍ കൊണ്ടുവന്നിരിക്കുന്നത്.

' നീ ഇതൊന്ന് വന്ന് നോക്ക് ' എഴുത്തശ്ശന്‍ വേണുവിനെ ക്ഷണിച്ചു. റേഡിയോ ഓഫാക്കി വേണു വന്നു.

' ഇതെന്താ രണ്ട് നിറത്തില് ' അയാള്‍ ചോദിച്ചു.

' ചോപ്പ് നിറം ഉള്ളത് നമ്പറ് കിഴങ്ങാണ് ' ചാമി പറഞ്ഞു ' വേവിച്ചാല്‍ ഉള്ള് മഞ്ഞ നിറം ആവും. നല്ല മധുരം
ഉള്ള ജാതിയാണ് '.

കുട്ടിക്കാലത്ത് വൈകുന്നേരങ്ങളില്‍ ചിലപ്പോഴൊക്കെ പുഴുങ്ങിയ ചക്കരക്കിഴങ്ങാണ് ആഹാരം. പാടത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ പെണ്ണുങ്ങള്‍ ചക്കരവള്ളി വലിക്കാന്‍ പോകും. കിഴങ്ങ് തന്നെയാണ് കൂലി. അതിനോടൊപ്പം നാരും വേരും വെട്ട് കൊണ്ട് മുറിഞ്ഞതും ഒക്കെ അവര്‍ക്ക് കിട്ടും. സ്കൂള്‍ വിട്ടു വന്ന് പശുവിനെ മേക്കാന്‍ പാടത്തിന്‍റെ വരമ്പത്ത് നില്‍ക്കുമ്പോള്‍ പണി മാറി അവര്‍ വരുന്നുണ്ടാവും.

' തമ്പ്രാന്‍ കുട്ടിക്ക് കിഴങ്ങ് വേണോ 'എന്ന് ചിലരൊക്കെ ചോദിക്കും. എത്ര വേണ്ടെന്ന് പറഞ്ഞാലും ചിലര്‍
ഒന്നോ രണ്ടോ കിഴങ്ങ് തന്നിട്ടേ പോകൂ.

' പാവം. തന്തയും തള്ളയും ഇല്ലാത്ത കുട്ടി. അതിനെ ഇട്ട് കഷ്ടപ്പെടുത്തുന്നത് കാണുമ്പൊ സങ്കടം വരും '
എന്ന് മിക്ക ദിവസവും ആരെങ്കിലും പറയാറുണ്ട്.

' നീ ഒരു കാര്യം ചെയ്യടാ ചാമ്യേ ' എഴുത്തശ്ശന്‍ പറഞ്ഞു ' കുറച്ച് കിഴങ്ങ് എടുത്ത് വേവിക്കാനിട്. ബാക്കി ആ പെണ്‍കുട്ടിടെ കയ്യില്‍ കൊടുത്ത് കൂട്ടാന്‍ വെക്കാന്‍ പറ '.

' എന്ത് കൂട്ടാനാ ഉണ്ടാക്കാന്‍ പറയണ്ടത് '.

' നിനക്ക് അറിയില്ല അല്ലേ. പോയി ആ കുട്ടിയോട് ചക്കര കിഴങ്ങും ചേമ്പിന്‍ തണ്ടും കൂടി ഉള്ളിയും മുളകും
അരച്ചത് ഒഴിച്ച് കൂട്ടാന്‍ ഉണ്ടാക്കാന്‍ പറ. ഒരു തുള്ളി പച്ച വെളിച്ചെണ്ണ ഒഴിച്ചാല്‍ നല്ല രുചി ഉണ്ടാവും. ചോറ് കൊണ്ടുവാ കൊണ്ടുവാ എന്ന് പറയും '.

' വേറൊന്നും ചേര്‍ക്കണ്ടാ '.

' വേണച്ചാല്‍ ഒരു പിടി വെള്ളപ്പയര്‍ ഇടാം. അല്ലെങ്കിലോ കുറച്ച് പച്ചപ്പയര്‍ പൊട്ടിച്ച് ഇടാം. അതൊന്നും
ഇല്ലെങ്കിലും ഒരു കേടും ഇല്ല '.

ചാമി അടുപ്പ് കത്തിച്ച് കിഴങ്ങ് വേവാനിട്ടു. ബാക്കി കുട്ടിച്ചാക്കിലാക്കി പോവാനൊരുങ്ങി.

' വേഗം വാ . ഒരു പണീണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്താ '.

' നീ കുളക്കണ്ടത്തിന്‍റെ വരമ്പത്ത് പോയോ '.

' ഉവ്വ്. ആ കണ്ടത്തില് എലി വെട്ടാന്‍ തുടങ്ങീട്ടുണ്ട് '.

' അപ്പൊ നീയത് കണ്ടു അല്ലേ '.

' ഞാന്‍ മരുന്നും വാങ്ങീട്ടുണ്ട്. ഒരു പിടി അരിയും കൂടി കലര്‍ത്തി മണത്തിന്ന് ഇത്തിരി വെളിച്ചെണ്ണയും
ഒഴിച്ചിട്ട് ചെരട്ടേല്‍ ആക്കി വെക്കാം. തിന്ന് ചാവട്ടെ '.

' അതും തിന്നിട്ട് വെള്ളം കുടിച്ചാല്‍ എലി ചാവില്ല. മരുന്ന് വെച്ചത് പാഴാവും '.

' പിന്നെന്താ വേണ്ടത് '.

' മരുന്ന് വെച്ചോ. ചാവുണത് ചാവട്ടെ. കുറച്ച് താളിന്‍ തണ്ട് കഷ്ണം കഷ്ണമായി അരിഞ്ഞ് പാടത്ത് ഇടാം. അത് കടിച്ചാല്‍ വായ ചൊറിഞ്ഞിട്ട് പിന്നെ എലി വരില്ല '.

എന്തൊക്കെ സൂത്ര പണികളാണെന്ന് വേണു അത്ഭുതപ്പെട്ടു.

++++++++++++++++++++++++++++++++++++

സമയം ആറ് മണി ആവാറായി. പണിക്കാരെല്ലാം ജോലി കഴിഞ്ഞ് പോയി കഴിഞ്ഞു. മില്ലില്‍ രാധാകൃഷ്ണനെ കൂടാതെ വാച്ച്മാന്‍ പൊന്നുമണി മാത്രമേയുള്ളു. ചാക്കുകള്‍ അടുക്കി കെട്ടാക്കി ഗൊഡൌണില്‍ വെക്കാന്‍
അയാളെ ഏല്‍പ്പിച്ചിരിക്കുകയാണ്.

മൂന്ന് നാല് ദിവസമായി കണക്ക് പുസ്തകങ്ങള്‍ക്കുള്ളില്‍ മുഴുകുകയായിരുന്നു. സ്റ്റോക്കില്‍ എന്തോ ചില
തിരിമറി നടന്നിട്ടുണ്ട്. ഒറ്റ നോട്ടത്തിലാണ് അച്ഛന്‍ അത് കണ്ടെത്തിയത്. തല്‍ക്കാലത്തേക്ക് നിയമിച്ചിരുന്ന
മാനേജരുടെ നേര്‍ക്കാണ് സംശയത്തിന്‍റെ മുന നീളുന്നത്. എത്ര എളുപ്പത്തില്‍ അയാള്‍ തന്നെ കബളിപ്പിച്ചു.
അച്ഛനെ എളുപ്പത്തില്‍ ആര്‍ക്കും പറ്റിക്കാനാവില്ല. ശരിക്ക് സുഖമില്ലാത്ത അവസ്ഥയിലും അച്ഛന്ന് പെട്ടെന്ന്
കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞു.

കൈകാലുകള്‍ കഴുകി ഓഫീസ് റൂമില്‍ വിളക്ക് വെക്കണം. എന്നിട്ട് വേണം വീട്ടില്‍ ചെന്ന് കുളിച്ച് ശരണം
വിളിക്കാന്‍. ഇത്തവണ അച്ഛനെ കൂടി ശബരിമലയ്ക്ക് വ്രതം എടുപ്പിക്കുന്നുണ്ട്. യാത്ര പോവാന്‍ ഇനി ഒരു ദിവസം കൂടിയേ ഉള്ളു.

വരാന്തയില്‍ വെച്ച കുടത്തില്‍ നിന്ന് വെള്ളം എടുക്കാന്‍ ചെന്നപ്പോള്‍ തൂണും ചാരി ഒരു സ്ത്രി നില്‍ക്കുന്നു.
വാലിട്ട് കണ്ണെഴുതി, മുറുക്കി ചുവപ്പിച്ച ഒരു യുവതി. നെറ്റിയില്‍ ചാന്ത് കൊണ്ടൊരു വട്ട പൊട്ട് ഇട്ടിട്ടുണ്ട്.
മുഖത്ത് വാരി പൊത്തിയ പൌഡര്‍ എണ്ണക്കറുപ്പ് നിറം മായ്ക്കാന്‍ നന്നെ പാടുപെടുന്നുണ്ട്. കടും ചുവപ്പ് നിറത്തിലുള്ള സാരിയും ജാക്കറ്റുമാണ് വേഷം. കയ്യിലൊരു ശീലക്കുടയും തുണിസ്സഞ്ചിയും ഉണ്ട്. ഒറ്റ നോട്ടത്തില്‍ എന്തോ ഒരു ലക്ഷണപ്പിഴ തോന്നി.

' ആരാ ' രാധാകൃഷ്ണന്‍റെ ശബ്ദത്തില്‍ നീരസം കലര്‍ന്നിരുന്നു.

' ഞാനാ, പാഞ്ചാലി ' കൊഞ്ചി കുഴഞ്ഞുകൊണ്ടുള്ള മറുപടി അയാള്‍ക്ക് രസിച്ചില്ല.

' എന്താ ഇവിടെ '.

' ഒന്നൂല്യാ '.

' വെറുതെ നില്‍ക്കാനുള്ള സ്ഥലമല്ല ഇത്. കാര്യം ഒന്നും ഇല്ലെങ്കില്‍ പൊയ്ക്കോളൂ '.

' ഞാന്‍ സുകുമാരേട്ടനെ കാത്ത് നിന്നതാണ് '.

' അതിന്ന് അയാള്‍ ഇവിടെ ഇല്ലല്ലോ '.

' ചിലപ്പോള്‍ വരും. എന്നോട് പറഞ്ഞിരുന്നു '.

' ഞാന്‍ മില്ല് പൂട്ടി പോവാന്‍ നില്‍ക്കാണ്. നിങ്ങള്‍ പൊയ്ക്കോളൂ '.

' എനിക്ക് ഇപ്പൊ തിരക്കൊന്നൂല്യാ ' ഒന്ന് നിര്‍ത്തിയിട്ട് ശൃംഗാരം തുളുമ്പുന്ന ഭാവത്തോടെ അവള്‍ പറഞ്ഞു
' സുകുമാരേട്ടന്‍റെ കൂട്ടുകാരനായിട്ട് എന്നെ അറിയില്ല അല്ലേ. മലയ്ക്ക് പോയിട്ട് വരിന്‍. എന്നിട്ട് നമുക്ക് ശരിക്കൊന്ന് പരിചയപ്പെടാം '.

ആ വാക്കുകളിലെ ദുസ്സൂചന രാധാകൃഷ്ണന്ന് ഇഷ്ടപ്പെട്ടില്ല. എത്രയോ എണ്ണത്തിനെ ഈ കാലത്തിനിടക്ക് കണ്ടിരിക്കുന്നു. എന്നാലും ഇത് പോലെ ഒന്നിനെ ആദ്യമായിട്ടാണ്.

' നിങ്ങളോട് പോവാനാണ് പറഞ്ഞത് ' അയാളുടെ സ്വരം ഉയര്‍ന്നു.

' എന്തിനാ കിടന്ന് അലറുന്നത്. ഞാന്‍ ഇത്തിരി നേരം ഇവിടെ നിന്നാല്‍ നിങ്ങള്‍ക്കെന്താ ചേതം '. പെണ്ണ്
ഒരുങ്ങി തന്നെയാണ്.

വേറൊരു സമയത്തായിരുന്നുവെങ്കില്‍ അവളുടെ കഴുത്തിന്ന് പിടിച്ച് വെളിയിലാക്കിയേനെ. ശബരിമലയ്ക്ക് മാലയിട്ടിട്ട് അങ്ങിനെയൊന്നും ചെയ്യാന്‍ പാടില്ല. രാധാകൃഷ്ണന്‍ മില്ലിനകത്തേക്ക് ചെന്ന് പൊന്നുമണിയോട് വിവരം പറഞ്ഞു. കാക്കയെ ആട്ടാനുള്ള വടിയുമായിട്ടാണ് പണിക്കാരന്‍ വന്നത്.

' നിന്നോട് പോവാനല്ലേ മുതലാളി പറഞ്ഞത് ' അയാള്‍ ചോദിച്ചു.

' ഞാന്‍ ഇവിടെ പാര്‍ക്കാന്‍ വന്നതൊന്ന്വല്ല '.

' എന്നാല്‍ പിന്നെന്താ നീ പോവാത്തത് '.

' സുകുമാരേട്ടനെ കണ്ടിട്ട് കുറച്ച് കാശ് വാങ്ങാന്‍ നിന്നതാണ്. നിങ്ങളുടെ മുതലാളിയോട് ഒരു അമ്പത് ഉറുപ്പിക തരാന്‍ പറയിന്‍. സുകുമാരേട്ടന്‍റെ കയ്യിന്ന് വാങ്ങീട്ട് മടക്കി കൊടുക്കാം '.

' ഈ പരിപാടിയൊന്നും ഇവിടെ നടക്കില്ല ' രാധാകൃഷ്ണന്‍ പറഞ്ഞു ' മര്യാദയ്ക്ക് സ്ഥലം വിട് '.

' അത്ര വലിയ യോഗ്യതയൊന്നും കാണിക്കണ്ടാ. എന്താ നിങ്ങളുടെ സ്വഭാവം എന്നൊക്കെ എനിക്കറിയാം '.

' പൊന്നുമണീ, ഇവളെ പിടിച്ച് വെളിയിലാക്ക് ' രാധാകൃഷ്ണന്‍ കല്‍പ്പിച്ചു.

' ഇപ്പൊ ഇറങ്ങണം ഇവിടുന്ന്. ഇല്ലെങ്കില്‍ ഞാന്‍ അടിച്ച് വെളിയിലാക്കും. നിനക്ക് എന്നെ ശരിക്ക് അറിയില്ല ' പൊന്നുമണി ഉയര്‍ത്തിയ വടിയുമായി ചെന്നു.

' നശിച്ച് പോവ്വേള്ളൂ നിങ്ങള് ' എന്നും ശപിച്ചു കൊണ്ട് പാഞ്ചാലി ഇറങ്ങി നടന്നു. അവളെ വെളിയിലാക്കി ഗെയിറ്റ് അടച്ചിട്ട് പൊന്നുമണി വന്നു.

' ഇമ്മാതിരി കച്ചറകളെ അടുപ്പിച്ചാല്‍ ഉള്ള മാനം കപ്പല് കേറും ' അയാള്‍ ആ പറഞ്ഞത് രാധാകൃഷ്ണന്ന് വല്ലാതെ കൊണ്ടു. കൂട്ടുകാരനോട് അയാള്‍ക്ക് കടുത്ത ദേഷ്യം തോന്നി.

Saturday, October 9, 2010

നോവല്‍ - അദ്ധ്യായം - 98.

നട്ടുച്ച വെയിലും കൊണ്ട് വേണു വിയര്‍ത്ത് കുളിച്ച് എത്തി. ഉമ്മറത്ത് ആരേയും കാണാനില്ല. കാളിങ്ങ്
ബെല്ല് അടിച്ചപ്പോള്‍ ഒരു പണിക്കാരി എത്തി.

' ഓപ്പോള്‍ എവിടെ ' അയാള്‍ ചോദിച്ചു.

' അകത്ത് കിടക്കുന്നുണ്ട് '.

അവള്‍ക്ക് പുറകെ വേണു ചെന്നു. പത്മിനി കിടപ്പ് മുറിയില്‍ കട്ടിലില്‍ കിടക്കുകയാണ്. ചെറിയ വേഗത്തില്‍
ഫാന്‍ കറങ്ങുന്നുണ്ട്.

' എനിക്ക് വയ്യാന്ന് ആരാ നിന്‍റെ അടുത്ത് പറഞ്ഞത് ' പത്മിനി ചോദിച്ചു.

' ആരും പറഞ്ഞിട്ടൊന്നും അല്ല ഓപ്പോളേ ' വേണു പറഞ്ഞു 'രാവിലെ മുതല്‍ക്കേ മനസ്സിലൊരു വെപ്രാളം. ഓപ്പോള്‍ക്ക് എന്തോ പറ്റീന്ന് ഒരു തോന്നല്. എന്നാല്‍ ഒന്ന് അറിഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് ഇറങ്ങ്യേതാ '.

പത്മിനിയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.

' നിനക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് ' അവര്‍ പറഞ്ഞു ' എനിക്ക് ലേശം വയ്യായ വരുമ്പോഴേക്കും
മനസ്സില്‍ അത് തോന്നിച്ചത് '.

' ഓപ്പോള്‍ക്ക് എന്തേ പറ്റിയത് '.

' ഒന്ന് തലചുറ്റി. അപ്പോഴേക്കും അച്ഛനും മകനും കൂടി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. പ്രഷര്‍
കൂടിയതാണെന്നാ പറഞ്ഞത്. അതെങ്ങന്യാ. കല്യാണം കഴിയും വരെ വേവലാതി തന്നെയല്ലേ മനസ്സില്‍ '.

"ഓപ്പോള് വേണ്ടാതെ ഓരോന്ന് ആലോചിച്ച് ടെന്‍ഷന്‍ അടിക്കണ്ടാ. വിശ്വേട്ടനില്ലേ വേണ്ടപോലെ ഒക്കെ
നോക്കി നടത്താന്‍ '.

' അതൊക്കെ ശരിയാണ്. എന്നാലും മൂപ്പരുക്കും വയസ്സൊക്കെ ആയില്ലേ. ഞാനില്ലേ ഇവിടെ എന്ന് പറയാന്‍
ആരാ ഉള്ളത്. നിനക്കാണെച്ചാല്‍ നാട്ടുനടപ്പ് ഒന്ന്വോട്ട് അറിയില്ല. പിന്നെ ഒരുത്തന്‍ ഉള്ളത് ഒമ്പതാം മടയ്ക്ക് ശത്രു ഇട്ട മാതിരി ദ്രോഹിക്കാനായി കച്ചയും കെട്ടി നില്‍പ്പാണ് '.

' ഓപ്പോള് പേടിക്കണ്ടാ. ഒക്കെ നന്നായി നടക്കും '.

പത്മിനി കുറച്ച് നേരത്തേക്ക് ഒന്നും പറഞ്ഞില്ല. വേണുവിന്‍റെ മുഖത്തേക്ക് നോക്കി അവര്‍ കിടന്നു.

' കുറച്ച് നേരം എന്‍റെ അടുത്ത് ഒന്ന് ഇരിക്ക് ' അവര്‍ പറഞ്ഞു. വേണു കട്ടിലിന്‍റെ ഓരത്ത് ഇരുന്നു. പത്മിനി അയാളുടെ കൈപ്പടം തന്‍റെ കയ്യില്‍ ഒതുക്കി.

ഒരമ്മ പെറ്റ മക്കളല്ലെങ്കിലും ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെ സ്നേഹിച്ചവനാണ് അരികത്ത് ഇരിക്കുന്നത്.
അവന്‍റെ സ്നേഹത്തിന്നോ കുടുംബത്തിന്ന് വേണ്ടി അവന്‍ ചെയ്ത സാമ്പത്തിക സഹായങ്ങള്‍ക്കോ പകരം
ആരും അവന്ന് തിരിച്ചൊന്നും നല്‍കിയില്ല. അവന്ന് അതില്‍ പരിഭവം ഇല്ലെങ്കിലും അതൊരു വലിയ വീഴ്ച
തന്നെയാണ്. കല്യാണത്തിന്ന് മുമ്പ് വല്ലപ്പോഴും അവന്ന് വേണ്ടി നല്ലൊരു വാക്ക് പറഞ്ഞിരുന്നത് പോലും
അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിന്ന് ശേഷം അത്തരത്തിലൊരു ആവശ്യം ഉണ്ടായതുമില്ല. കാലം ഏറെ
കഴിഞ്ഞ ശേഷം വിശ്വേട്ടനാണ് വേണുവിന്ന് വേണ്ടി കുറച്ചെങ്കിലും ചെയ്യാന്‍ മുന്‍കയ്യെടുത്തത്. ഒരിക്കല്‍
പോലും അവന്‍ മുഖം കറുപ്പിച്ച് ആരോടും പെരുമാറിയിട്ടില്ല.

വര്‍ണ്ണിക്കാനാവാത്ത വാത്സല്യം പത്മിനിയുടെ മനസ്സില്‍ കുമിഞ്ഞു കൂടി. വേണുവിന്‍റെ കൈപ്പടം അവര്‍
കണ്ണോട് ചേര്‍ത്ത് വെച്ചു.

വേണുവിന്‍റെ മനസ്സില്‍ വേറൊരു ദൃശ്യമാണ്. പശുവിനെ മേച്ച് തൊഴുത്തില്‍ കെട്ടിയതേയുള്ളു. കുന്നിന്‍
മുകളിലെ അമ്പലത്തില്‍ നിന്ന് കതിനവെടി ഉയര്‍ന്നു. ചെണ്ട മേളത്തിന്‍റെ അലകള്‍ അതിന്ന് അകമ്പടിയായി. പുല്ലുവട്ടിയില്‍ വൈക്കോലിട്ട് പശുക്കുട്ടിയെ താലോലിക്കുകയാണ് ഒമ്പത് വയസ്സുകാരന്‍.

' ഉച്ച ശീവേലി തുടങ്ങാറായി. വേഗം കുളിച്ച് ഒരുങ്ങ് ' അകത്ത് നിന്ന് ഇറങ്ങി വന്ന പതിനൊന്ന് വയസ്സുകാരി ഓര്‍മ്മിപ്പിച്ചു.

' ഇനി എപ്പൊഴാ ഞാന്‍ കുളത്തില്‍ പോയിട്ട് വരുന്നത്. ചെറിയമ്മ വരാറായില്ലേ '.

' അമ്മ വരുമ്പഴയ്ക്കും കിണറ്റിന്ന് രണ്ട് ബക്കറ്റ് വെള്ളം കോരി ഒഴിക്ക് '.

കുളിച്ച് തല തോര്‍ത്തി വരുമ്പോഴേക്കും പെണ്‍കുട്ടി ചീര്‍പ്പും പൌഡറുമായി എത്തി.

' നിന്‍റെ മൊകിറ് മുഴ്വോന്‍ എണ്ണയാണ്. ഇവിടെ വാ ' എന്നും പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി മുടി ചീകി മുഖത്ത് പൌഡര്‍ ഇട്ടു.

' ഇപ്പൊ നീ തന്നെ കാണാന്‍ ചന്തക്കാരന്‍ '.

' അപ്പൊ കിട്ടുണ്ണ്യോ '.

' അവന്ന് വെളുപ്പുണ്ട് എന്നേ ഉള്ളു. മുഖം അങ്ങന്നെ അമ്മടെ മട്ടാണ്. പല്ലും പൊന്തി മുതുക്കടിച്ച പോലത്തെ മുഖം. തനിച്ച് ഒരു മൊരമ്പന്‍. വീങ്കറ. വെറുതെയല്ല പിള്ളേര് ചട്ടിക്കാടന്‍ എന്ന് വിളിക്കുണത് '.

' ഓപ്പോളേ വേണ്ടാട്ടോ. അവനോ ചെറിയമ്മ്യോ കേട്ടാല്‍ പെഴപ്പായി. നല്ല പെട കിട്ടും '.

' പിന്നെ പിന്നെ. ഞാന്‍ നുണയൊന്ന്വല്ല പറയിണത്. നോക്ക് ഞാന്‍ അച്ഛന്‍റെ ഛായയാണ്. അതാ ഇത്ര ചന്തം. അവനെ കണ്ടാല്‍ എന്‍റെ ആങ്ങള ആണെന്ന് ആരെങ്കിലും പറയോടാ '.

അതിന്ന് മറുപടി ഉണ്ടായില്ല.

'ഓണത്തിന്ന് നിനക്ക് കിട്ടിയ ഷര്‍ട്ടും ട്രൌസറും ഇട്. വേഗം ചെന്നില്ലെങ്കില്‍ ശീവേലി കഴിയും '.

ഒരുങ്ങി കഴിയുമ്പോഴേക്കും ചെറിയമ്മ എത്തി.

' കിട്ടുണ്ണി എവിടെ ' പടി കടന്നതും അവര്‍ ചോദിച്ചു.

' അമ്പലത്തിലേക്ക് പോയി '.

' അവനെ ഒറ്റയ്ക്ക് അയച്ചിട്ട് നീ ഇവിടെ നിന്നു. കുട്ടി വീണൂന്ന് കേട്ടാല്‍ നിന്‍റെ പുറം ഞാന്‍ പൊളിക്കും '.

അവരുടെ കണ്ണുകള്‍ വേണുവിലെത്തി.

' ആരോട് ചോദിച്ചിട്ടാ ഇതൊക്കെ എടുത്ത് ഇട്ടത്. മുഷിച്ച് വെച്ചാല്‍ വൃത്തിയാക്കി തരാന്‍ നിന്‍റെ തള്ള ഉണ്ടോ ഇവിടെ '.

കുട്ടി വേഷം അഴിക്കാന്‍ ഒരുങ്ങി.

' മുഖത്ത് ആരാ ഇതൊക്കെ വാരി പൊത്ത്യേത് '.

അതിന്നും മറുപടി ഇല്ല.

' നീയാണോടി ഇവനെ വേഷം കെട്ടിച്ചത് ' ചോദ്യം മകളോടായി.

' ഞാനൊന്നും ചെയ്തില്ല '.

' ആരാടാ പൌഡര്‍ ഇട്ടത് '. ഞാനല്ല എന്ന് പറയാന്‍ പെണ്‍കുട്ടി ആംഗ്യം കാണിച്ചത് അവന്‍ കണ്ടു.

' ഞാന്‍ തന്നെ ഇട്ടതാണ് ' അവന്‍ പറഞ്ഞു.

' അത്രയ്ക്കായോടാ അഹമതി ' ഇരു കൈ കൊണ്ടും രണ്ട് ചെവികളിലും പിടിച്ച് തല ചുമരില്‍ ഒറ്റ ഇടി. കണ്ണില്‍ മിന്നല്‍ തട്ടിയ പോലെ അവന്ന് തോന്നി. തലയും തടവി അവന്‍ നിലത്തിരുന്നു.

' പൌഡറ് വാരി പൂശാത്ത കേടേ ഉള്ളു. കാക്ക കുളിച്ചാല്‍ കൊക്ക് ആവില്ല. അത് മനസ്സിലാക്കണം '.

എത്ര നേരം അവിടെ തന്നെ ഇരുന്നു എന്ന് അറിയില്ല. ചെറിയമ്മ വരുന്നത് കണ്ട് അവന്‍ എഴുന്നേറ്റു.

' വേഗം പോയി മൊയ്തുണ്ണിടെ പേട്ടേന്ന് രണ്ട് തൂക്ക് വിറക് വാങ്ങീട്ട് വാ. വൈകുന്നേരം അടുപ്പ് കൂട്ടാന്‍ ഒരു
കരട് വിറക് ഇല്ല ഇവിടെ ' ഒന്ന് നിര്‍ത്തിയിട്ട് അവര്‍ പറഞ്ഞു ' പിന്നെ ഒന്നിച്ച് ഏറ്റാന്‍ വയ്യെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആയിട്ട് കൊണ്ടു വന്നാല്‍ മതി '.

മുഷിഞ്ഞ വേഷം വീണ്ടും എടുത്തിട്ട് കാശും വാങ്ങി ചൂടി കയറും ചുരുട്ടി നടക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിതുമ്പല്‍ കേട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ ഓപ്പോള്‍ കണ്ണ് തുടയ്ക്കുകയാണ്.

തന്‍റെ കൈ നനയുന്നത് വേണു അറിഞ്ഞു. നോക്കുമ്പോള്‍ ഓപ്പോളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

' എന്താ ഓപ്പോളേ ഇത് ' വേണു പറഞ്ഞു ' സങ്കടപെടാന്‍ മാത്രം എന്തേ ഉണ്ടായത്. ഒരു തല ചുറ്റല്‍ വന്നു.
അത് മാറും ചെയ്തു. അതിന്ന് ഇങ്ങിനെ വിഷമിച്ചാലോ '.

' അതൊന്ന്വോല്ലാ. എന്‍റെ കുട്ടി. നിന്‍റെ കാര്യം ഞാന്‍ ഒന്നും നോക്കീലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ' തേങ്ങല്‍ ഉച്ചത്തിലായി.

വേണു വല്ലാത്ത അവസ്ഥയിലായി.

' എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഓപ്പോളേ ' അയാള്‍ പറഞ്ഞു.

' എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് ' പുറകില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ തിരിഞ്ഞ് നോക്കി. തൊട്ട് അരികില്‍
വിശ്വേട്ടന്‍ നില്‍ക്കുന്നു ' കുറച്ച് കാലമായി ഞാന്‍ ഈ സങ്കടം കാണുന്നു. തന്നെക്കുറിച്ചുള്ള വേവലാതിയാണ് അവരുടെ മനസ്സില്‍ '.

വേണു എഴുന്നേറ്റു.

' താന്‍ അവിടെ ഇരിക്ക്. ഞാന്‍ ഇതൊക്കെ ഒന്ന് മാറ്റിയിട്ട് വരാം ' വക്കില്‍ അകത്തേക്ക് ചെന്നു.

' എണീക്ക്. ഉണ്ണാന്‍ സമയം ആയി ' ഓപ്പോള്‍ പറഞ്ഞതും വേണു എഴുന്നേറ്റു.

പത്മിനി എഴുന്നേറ്റ് തലമുടി വാരിക്കെട്ടി. വേഷ്ടി തലപ്പ് കൊണ്ട് അവര്‍ മുഖം തുടച്ചു. വേണു ആ മുഖത്തേക്ക് തന്നെ നോക്കി. പ്രായം ഓപ്പോളുടെ മുഖകാന്തിക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല. ഈ ഭംഗി കണ്ടിട്ടാണത്രേ വിശ്വേട്ടന്‍
ഓപ്പോളെ വിവാഹം കഴിച്ചത്. അല്ലാതെ അവരുടെ സ്ഥിതിക്ക് ഒട്ടും യോജിച്ച ബന്ധമായിരുന്നില്ല ഇത്.

മേശപ്പുറത്ത് വിഭവങ്ങള്‍ നിരന്നിരുന്നു.

' താനെന്തിനേ വയ്യെങ്കില്‍ എണീറ്റത് ' വക്കീല്‍ ചോദിച്ചു.

' ഇപ്പൊ ഭേദായി '.

' ആങ്ങള അടുത്ത് വന്നിരുന്നപ്പോള്‍ ഒക്കെ മാറി. ഇങ്ങിന്യാണെങ്കില്‍ ഇനി രോഗം വന്നാല്‍ ചികിത്സിക്കാതെ കഴിക്കാല്ലോ '.

' എന്നെ കളിയാക്കാന്‍ ഒരു കാരണം കിട്ടി അല്ലേ ' പത്മിനി ചോദിച്ചു.

' അയ്യേ. തന്നെ ഞാന്‍ കളിയാക്ക്വോ. ഇയാളോടുള്ള തന്‍റെ സ്നേഹം കണ്ടിട്ട് പറഞ്ഞതാണ് '.

പത്മിനി ആണുങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നോക്കിയിരുന്നു.

' എന്നാ നീ ശബരിമലയ്ക്ക് പോണത് ' അവര്‍ ചോദിച്ചു.

' മറ്റന്നാള്‍. പിറ്റേ ദിവസം രാത്രി തിരിച്ച് എത്തും ചെയ്യും '.

' വേണൂ , ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി ' വക്കീല്‍ പറഞ്ഞു ' അവിടെ കൃഷിയ്ക്ക് പമ്പ് വെച്ച് വെള്ളം
അടിക്കുന്നുണ്ടോ '.

' ഉവ്വ് '.

' വാടകക്കാണോ '.

' അതെ '.

' എങ്ങിന്യാ അതിന്‍റെ കണക്ക് '.

' മണിക്കൂറിന്ന് ഇത്രാ എന്ന് വെച്ചാല്‍ ഓടിയ മണിക്കൂര്‍ കണക്കാക്കി പണം കൊടുത്താല്‍ മതി. നമ്മളൊന്നും
അറിയണ്ടാ. ഡീസല്‍ അവര്‍ അടിക്കും. കാള വണ്ടീല് അവര് പമ്പ് കൊണ്ടുവരും കൊണ്ടുപോവും ചെയ്യും. ഓടിക്കാന്‍ ഒരാളെ നിര്‍ത്തും . പക്ഷെ വാടക ഇത്തിരി അധികം വരും '.

' അല്ലെങ്കിലോ '.

' ദിവസ കൂലിക്ക് പമ്പ് എടുക്കണം. കൊണ്ടു വരാനും കൊണ്ടു പോവാനും ഉള്ള ചിലവും ഡീസലും നമ്മള്‍ വഹിക്കണം. ഓടിക്കാന്‍ ഒരാളെ നിര്‍ത്തണം. കേട് വന്നാല്‍ നമ്മള്‍ നന്നാക്കി കൊടുക്കും വേണം. എന്നാലും
അതാ ലാഭം '.

' ഇനി അതിനൊന്നും മിനക്കെടേണ്ടാ. തറവാട്ടിലെ തെങ്ങിന്‍ത്തോപ്പ് നയ്ക്കാന്‍ ഞാന്‍ മുമ്പൊരു ഡീസല്‍
പമ്പ് വാങ്ങിയിരുന്നു. കറണ്ട് കണക്ഷന്‍ കിട്ടി മോട്ടോര്‍ വെച്ചപ്പോള്‍ അത് അഴിച്ചു വെച്ചതാണ്. സാധനം
ഓവര്‍ഹോള്‍ ചെയ്യാന്‍ കൊടുത്തിട്ടുണ്ട്. കിട്ടിയാല്‍ അവിടെ എത്തിക്കും '.

വേണു തലയാട്ടി.

' പിന്നെ മലയ്ക്ക് പോയി വന്നതിന്‍റെ പിറ്റേന്നാള്‍ മുതല്‍ ഇവിടെ കാണണം. എന്താ പറ്റില്ലേ '.

' ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും ' വേണു സമ്മതിച്ചു.

നോവല്‍ - അദ്ധ്യായം - 97.

നാലു മണിക്ക് മുമ്പേ രാധാകൃഷ്ണന്‍ ഡോക്ടറെ കണ്ട് തിരിച്ചെത്തി. ഗുരുസ്വാമിയുടെ അടുത്തേക്കാണ് വീട്ടില്‍
കയറുന്നതിന്ന് മുമ്പ് പോയത്. കുറച്ച് കൂടി കഴിഞ്ഞാല്‍ അദ്ദേഹം അമ്പലത്തിലേക്ക് പോകും.

ചെന്ന സമയം നല്ല പാകം. രാജന്‍ മേനോന്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു.

' അങ്കിള്‍, ഡോക്ടറെ കണ്ടു ' രാധാകൃഷ്ണന്‍ പറഞ്ഞു.

' ഇത്ര നേരത്തെ കാണാനായോ '.

' ഊണ് കഴിഞ്ഞതും ഞാന്‍ പോയി. അതോണ്ട് ഒന്നാമത്തെ ടോക്കണ്‍ കിട്ടി '. ഡോക്ടര്‍ പറഞ്ഞ വിവരങ്ങള്‍ അയാള്‍ അറിയിച്ചു.

' ഞാന്‍ നേരത്തെ പറഞ്ഞില്ലേ അച്ഛന്ന് കടുത്ത വിഷാദത്തില്‍ നിന്ന് ഉണ്ടായതാണ് രോഗം എന്ന്. മനസ്സിലുള്ള സങ്കടം പങ്കുവെക്കാനായില്ല എന്നതാണ് അച്ഛന്ന് പറ്റിയ അബദ്ധം '.

' അത് എനിക്കും മനസ്സിലായി. ഇനി മുതല്‍ ഞാന്‍ അച്ഛനെ ശ്രദ്ധിച്ചോളാം. പക്ഷെ അമ്മയുടെ കാര്യത്തില്‍
എന്താ ചെയ്യേണ്ടത് എന്നാണ് അറിയാത്തത് '.

' വേലായുധന്‍കുട്ടിയെ സംബന്ധിച്ചേടത്തോളം ആ വശം ഒരു ദൌര്‍ഭാഗ്യം തന്നെയാണ്. ദമ്പതികള്‍ക്ക് അന്യോന്യം മനസ്സിലാക്കാന്‍ കഴിയണം. ഇണയുടെ താല്‍പ്പര്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വ്യക്തി മറു ഭാഗത്തിന്ന് എന്നും ഒരു തീരാ ശാപമാണ് '.

ഇരുവരും കുറച്ച് നേരത്തേക്ക് ഒന്നും സംസാരിച്ചില്ല.

' മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണല്ലോ ' മേനോന്‍ തുടര്‍ന്നു ' സമൂഹത്തിന്‍റെ ഏറ്റവും ചെറിയൊരു പരിഛേദമാണ് ഭാര്യാഭര്‍ത്തൃബന്ധം. നല്ലൊരു സാമൂഹ്യജീവിതത്തിന്ന് വേണ്ടി ഒരുപാട് വിട്ടുവീഴ്ചകള്‍
ഓരോ വ്യക്തിയും ചെയ്യേണ്ടതുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നത് ഉറപ്പാക്കാനാണ് രാജ്യത്തുള്ള നിയമ സംവിധാനങ്ങളെല്ലാം. ചുരുക്കി പറഞ്ഞാല്‍ കൂട്ടായ ജീവിതം പരിശീലിക്കാനുള്ള കളരിയാണ് ഏറ്റവും
താഴെ പടിയിലുള്ള ഭാര്യാഭര്‍ത്തൃബന്ധം '.

രാധാകൃഷ്ണനൊന്ന് ചിരിച്ചു.

' സത്യം പറയാലോ. പലപ്പോഴും അങ്കിള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവാറില്ല. പിന്നീട് വളരെ നേരം ആലോചിച്ചാലേ പറഞ്ഞു തന്നതിന്‍റെ ആന്തരാര്‍ത്ഥം മനസ്സിലാവൂ '.

' അതാണ് ശരി. കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളേയും കുറിച്ച് ചിന്തിക്കണം. അപ്പോള്‍
ആ വിഷയങ്ങളെക്കുറിച്ച് നമ്മുടേതായ കാഴ്ചപ്പാട് ഉണ്ടാവും '.

' അങ്കിളിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത്ഭുതമാണ് എനിക്ക് തോന്നാറ്. സയന്‍സിലും സംഗീതത്തിലും, സാഹിത്യത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും വേദാന്തത്തിലും ഒരുപോലെയുള്ള അറിവാണ് അങ്കിളിന്ന്.
ചെറുപ്പകാലത്ത് ധാരാളം വായിച്ചിട്ടുണ്ടാവും '.

' മോന്‍ , ഞാന്‍ പറഞ്ഞില്ലേ, വായിച്ചതോണ്ട് മാത്രം ഒന്നും ആവില്ല. അതിനെ കുറിച്ച് ചിന്തിക്കുകയും കൂടി വേണം. എന്നാലേ എന്തെങ്കിലും ഗ്രഹിക്കാനാവൂ '.

' അതൊന്നും എന്‍റെ തലേല്‍ കേറില്ല. വീട്ടിലെ പ്രശ്നം എങ്ങിനെ തീര്‍ക്കണം എന്നേ അറിയേണ്ടൂ '.

' അതിനും ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്. രാധാകൃഷ്ണന്‍ വിവാഹം കഴിക്കണം. കുടുംബത്തിന്‍റെ നിലനില്‍പ്പ് അവിടുത്തെ സ്ത്രീകളെ കൂടി ആസ്പദിച്ചാണ്. അമ്മ പരാജയമായ ഇടത്ത് വരുന്ന പെണ്‍കുട്ടി തിളങ്ങണം. അതോടെ അമ്മയ്ക്കും ചുവട് മാറ്റി ചവിട്ടേണ്ടി വരും '.

' അവസാനത്തെ പരീക്ഷണം അല്ലേ '.

' അയ്യപ്പന്‍ അനുഗ്രഹിച്ചാല്‍ അത് പാളി പോവില്ല '.

രാധാകൃഷ്ണന്‍ എന്തോ ആലോചിച്ച് നിന്നു. ' അങ്കിള്‍ ഈ നിമിഷം എന്‍റെ മനസ്സില്‍ തോന്നിയ കാര്യമാണ് '
അവന്‍ പറഞ്ഞു ' നമുക്ക് അച്ഛനെ കൂടി ശബരിമലയ്ക്ക് കൊണ്ടു പോയാലോ '.

' ഞാനും അത് ആലോചിച്ചതാണ് '.

അവരുടെ ചുണ്ടുകളില്‍ നിന്ന് ശരണം വിളി ഉയര്‍ന്നു.

**********************************************************

അമ്പലത്തിലേക്ക് പോവാന്‍ വേണു തയ്യാറായി നില്‍ക്കുമ്പോഴാണ് മേനോന്‍ എത്തിയത്. എഴുത്തശ്ശനും
ചാമിയും നാണു നായരുടെ വീട്ടില്‍ കൂവ നന്നാക്കുന്ന തിരക്കിലാണ്.

' വേണൂ, ഇന്ന് ഒരു നല്ല വാര്‍ത്തയുണ്ട് ' മേനോന്‍ വേലായുധന്‍കുട്ടിയുടെ വിവരങ്ങള്‍ വര്‍ണ്ണിച്ചു.

' അമ്മാമ ഇതറിഞ്ഞാല്‍ തീര്‍ച്ചയായും സന്തോഷിക്കും ' വേണു പറഞ്ഞു ' കേട്ടപ്പോള്‍ എനിക്ക് ഒരു മോഹം തോന്നുന്നു '.

' എന്താണത് '.

' മായന്‍ കുട്ടിയെ ഈ ഡോക്ടര്‍ക്ക് ഒന്ന് കാണിച്ചാലോ '.

' കൊള്ളാം. നല്ല കാര്യമാണ്. പക്ഷെ ചികിത്സക്കുള്ള ചിലവുകള്‍ ആര് വഹിക്കും '.

' ആ കാര്യത്തെക്കുറിച്ച് വിഷമിക്കണ്ടാ. എന്താണ് വേണ്ടതെന്നുവെച്ചാല്‍ ഞാന്‍ ചെയ്തോളാം '.

' പിന്നെ സമയാസമയങ്ങളില്‍ മരുന്ന് കഴിപ്പിക്കണം. ആരാ അത് ചെയ്യാനുള്ളത് '.

' കുറച്ച് കാലമായി ദിവസവും മായന്‍കുട്ടി കളപ്പുരയില്‍ എത്താറുണ്ട്. മരുന്ന് കൊടുക്കാനുള്ള ചുമതല ചാമിയെ ഏല്‍പ്പിക്കാം '.

' നമ്മള്‍ എന്തൊക്കേയോ ചെയ്യുന്നു ' മേനോന്‍ ഒരു നിമിഷം കണ്ണടച്ച് നിന്നു ' അതുകൊണ്ട് ആര്‍ക്കെങ്കിലും
ഗുണം ഉണ്ടാവുമെങ്കില്‍ അതില്‍പ്പരം സന്തോഷം എന്താ ഉള്ളത് . ഈശ്വരോ രക്ഷതു '.

കൈക്കോട്ടുമായി ചാമി കളപ്പുരയിലേക്ക് വന്നു. എഴുത്തശ്ശനും നാണു നായരും വരമ്പത്ത് വേണുവിനേയും
കാത്ത് നില്‍പ്പുണ്ടായിരുന്നു.

' അവരൊക്കെ അവിടെ കാത്ത് നില്‍ക്കുണുണ്ട് ' അവന്‍ പറഞ്ഞു.

' എന്നാല്‍ നമുക്ക് നടക്കാം '.

' മേനോന്‍ സ്വാമി , എന്നേക്കാ നമ്മുടെ യാത്ര ' കുളത്തിലേക്ക് നടക്കുമ്പോള്‍ നാണു നായര്‍ ചോദിച്ചു.

' അത് തന്നെയാണ് ഞാന്‍ പറയാന്‍ പോവുന്നത് ' മേനോന്‍ പറഞ്ഞു ' വെള്ളിയാഴ്ച നമ്മള്‍ പുറപ്പെടും.
ആകെ എട്ട് പേരുണ്ട്. ഇവിടെ നിന്ന് അമ്മാമ, നാണുമാമ, വേണു, ചാമി. ഞാനും വേലായുധന്‍കുട്ടിയും
രാധാകൃഷ്ണനും പിന്നെ സ്വാമിനാഥനും '.

' അത് പറ്റി. അച്ഛനും മകനും പേരക്കുട്ടിയും കൂടി ഒന്നിച്ചൊരു യാത്ര. കേട്ടപ്പഴേ വയറ് നിറഞ്ഞു ' നാണൂ നായര്‍ സന്തോഷം മറച്ചു വെച്ചില്ല. എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചുകൊണ്ട് അയാള്‍ നടന്നു.

' സ്വാമിനാഥനും രാധാകൃഷ്ണനും കാറ് എടുക്കും. നമുക്ക് സുഖമായി പോയിട്ട് വരാം '.

നൂറ് കണക്കിന്ന് വലിയ തുമ്പികള്‍ പറക്കുന്നുണ്ടായിരുന്നു.

' തുമ്പി പറക്കുന്നുണ്ട്. മഴ പെയ്യോ ' ചാമി ചോദിച്ചു.

' പെയ്താല്‍ നന്ന് ' എഴുത്തശ്ശന്‍ പറഞ്ഞു ' പമ്പും കൊണ്ട് മല്ലുക്കെട്ടി മടുത്തു'.

മുരുക മലയ്ക്ക് പുറകില്‍ ആകാശം ചെഞ്ചായം പൂശി നിന്നു.

' ചെമ്മാനം പൂത്തിട്ടുണ്ട്. മഴ പെയ്യുംന്നാ എനിക്ക് തോന്നുണത് ' ചാമി പറഞ്ഞു.

' ചെമ്മാനം പൂത്താല്‍ മഴ പോയി എന്നാ ഞാന്‍ കേട്ടിട്ടുള്ളത് ' നാണു നായര്‍ ചാമി പറഞ്ഞതിനെ എതിര്‍ത്തു.

ദീപാരാധനയ്ക്കുള്ള ശംഖനാദം മുഴങ്ങി.

' നേരം നല്ലോണം വൈകി. വേഗം നടക്കിന്‍ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ വേഗത കൂട്ടി.