ഒരു യന്ത്രപ്പാവ കണക്കെയാണ് വേണു അത്താഴം കഴിച്ചത്. കിട്ടുണ്ണിയുടെ സംഭാഷണമൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കൈ കഴുകിയതും , എന്തോ തീരെ വയ്യാ എന്ന് തോന്നുന്നു എന്നും പറഞ്ഞ് മുറിയിലേക്ക് ചെന്നു. ഇപ്പോള്‍ ആ മുറിയില്‍ അയാള്‍ ഒറ്റക്കല്ല.മാലതിയുടെ അദൃശ്യ സാമീപ്യം വേണുവിനെ സംബന്ധിച്ച് അവിടെ നിറഞ്ഞിരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ട് മുമ്പ് തനിക്കായി ജീവിതമെന്ന അരങ്ങിന്ന് സ്വയം തിരശീല വലിച്ചിട്ട് മറഞ്ഞു പോയവളാണ് മാലതി. വേണുവിന്ന് മനസ്സില്‍ വിങ്ങല്‍ അനുഭവപ്പെട്ടു. ജന്മ ജന്മാന്തരങ്ങളായി ഒന്നിച്ചവരാണ്ഇരുവരും എന്നാണ് മാലതി പറഞ്ഞിരുന്നത്. തന്‍റെ ബാല്യത്തിലെ കൂട്ടുകാരി. മുതിര്‍ന്നപ്പോള്‍ എല്ലാമായവള്‍. പഠിപ്പും പദവിയും എല്ലാം ഉണ്ടായിട്ടും വേണുവേട്ടനെ മതി എന്ന് ചങ്കുറപ്പോടെ പറഞ്ഞവള്‍. കൌമാര കാലത്ത് തന്നെ തനിക്ക് അന്യ നാട്ടില്‍ പോവേണ്ടി വന്നുവെങ്കിലും അടുപ്പം നില നിര്‍ത്താന്‍ മുന്‍കൈ എടുത്തത് മാലതിയായിരുന്നു. ഇടക്കിടക്ക് നാട്ടില്‍ ഓടിയെത്തിയത് അന്യോന്യം കാണാന്‍ വേണ്ടിയായിരുന്നു.
വേണുവിനെ മാലതിയുടെ വീട്ടുകാര്‍ക്കും ഇഷ്ടമായിരുന്നു. വേണുവിന്‍റെ അമ്മയും മാലതിയുടെ അമ്മയും ഉറ്റ സുഹൃത്തുക്കളായിരുന്നു. കൂട്ടുകാരിയുടെ മരണ ശേഷം മാലതിയുടെ അമ്മക്ക് വേണുവിനോടുള്ള സ്നേഹം കൂടിയതേയുള്ളു. വേണുവിന്ന്പഠിപ്പ് നിര്‍ത്തേണ്ടി വന്നപ്പോള്‍ 'നിന്നെ ഇവിടെ കൂടെ നിര്‍ത്തി പഠിപ്പിക്കണമെന്നുണ്ട്. പക്ഷെ നിന്‍റെ ചെറിയമ്മ ചിലപ്പോള്‍ വല്ല കൂട്ടവും കുറിയും ഉണ്ടാക്കും. മാലുവിന്‍റെ അച്ഛനും വെടക്ക് സ്വഭാവമാണ്. എന്താ പറയുക എന്ന് അറിയില്ല. അതൊക്കെ പേടിച്ചിട്ടാണ്. അല്ലെങ്കില്‍ ഞാന്‍ ഈ പ്രായത്തില്‍ എന്‍റെ കുട്ട്യേ അന്യ നാട്ടിലേക്ക് പഞ്ഞം പെഴക്കാന്‍
പറഞ്ഞയക്കില്ല ' എന്ന് സങ്കടത്തോടെ പറഞ്ഞിരുന്നു.
മാലതിയുടെ അച്ഛന്‍ മാധവന്‍ നായര്‍ അങ്ങിനെ ആയിരുന്നില്ല. കാര്യസ്ഥന്‍ മാധവന്‍ നായര്‍ എന്ന പേരിലാണ് അദ്ദേഹം
അറിഞ്ഞിരുന്നത്. ഏതോ മനയിലെ സര്‍വ്വ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ആളാണ് അദ്ദേഹം. മനക്കല്‍കാരുടെ ഭൂസ്വത്തെല്ലാം നഷ്ടപ്പെട്ടപ്പോള്‍ നായര്‍ വീട്ടുകാര്യം നോക്കി ഒതുങ്ങി. പക്ഷെ അതിനിടയില്‍ തനിക്ക് വേണ്ടതെല്ലാം മൂപ്പര്‍ സമ്പാദിച്ച്
കൂട്ടി. എന്നും തന്‍ കാര്യം മാത്രം നോക്കി നടന്നിരുന്ന അയാളെ ആരും ഇഷ്ടപ്പെട്ടിരുന്നില്ല.
മാലതി പിന്നീട് ടീച്ചറായി. അന്നത്തെ കാലത്ത് സ്ത്രീകള്‍ ജോലിക്ക് പോവാറില്ല.പക്ഷെ എല്ലാ എതിര്‍പ്പും അവഗണിച്ച് അവള്‍ സ്വന്തം നിലപാടില്‍ ഉറച്ച് നിന്നു. 'വേണുവേട്ടന് ഗവര്‍മെണ്ട് ജോലിയൊന്നുമല്ലല്ലോ ഉള്ളത്, അപ്പോള്‍ എനിക്കെങ്കിലും സ്ഥിരമായ ഒരുപണിയുണ്ടെങ്കിലല്ലേ നമുക്ക് നില്‍ക്കക്കള്ളി ഉണ്ടാവൂ ' എന്നാണ് അതിന്ന്അവള്‍ കണ്ട ന്യായം. അങ്ങിനെയൊക്കെ തീരുമാനിച്ചിരുന്ന അവള്‍ കൈ വിട്ട് പോയി.
ആ കാലത്ത് വയനാട്ടിലായിരുന്നു ജോലി. വിഷുവിന്ന് നാട്ടില്‍ ചെന്നിരുന്നു. മാലതിയെ പതിവ്പോലെ കണ്ടിട്ട്സന്തോഷത്തോടെ പിരിഞ്ഞതായിരുന്നു. ആകസ്മികമായിട്ടാണ്എല്ലാ പ്രതീക്ഷകളും തകരുന്നു എന്ന കാര്യം അറിയുന്നത്.
കൂട്ടുകാരോടൊപ്പം വേണു മൈസൂരില്‍ പോയി വന്ന ദിവസം . നാലു ദിവസത്തെ യാത്രയുടെ ക്ഷീണം തോന്നിയിരുന്നു. കിടന്ന് ഉറങ്ങാനിരുന്നതാണ്. കുറച്ച് നേരം കളിക്കാമെന്ന ആവശ്യം മാനിച്ച് കളിക്കാനിരുന്നു. എന്നും കളിയില്‍ തോല്‍ക്കാറുള്ള തനിക്ക് അന്ന് ഒത്തുചേര്‍ന്ന കൈ കിട്ടി. തന്‍റെ ഊഴം എത്തുമ്പോള്‍ ചീട്ടുകള്‍ മലര്‍ത്തി കാണിക്കുകയേ വേണ്ടു. ജയം പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന മജീദ് ഒരു ചീട്ട് എടുത്ത് കൈ അടിച്ചതായി കാട്ടി. കയ്യെത്തും ദൂരത്ത് വെച്ച് ജയം വഴുതി മാറി. അതോടെ കളി നിര്‍ത്തി
എല്ലാ സൌഭാഗ്യങ്ങളും തന്‍റെ കയ്യകലത്ത് വെച്ച് അകന്ന് പോകാറാണ് പതിവ്. അതോര്‍ത്ത് ഇരിക്കുമ്പോഴാണ് വാച്ച്മാന്‍ ഒരു എഴുത്തുമായി വരുന്നത്. മൂന്ന് ദിവസം മുമ്പ് എത്തിയ കത്താണെന്ന് പറഞ്ഞു നീട്ടി. കത്ത് മാലതിയുടെ ആയിരുന്നു. മാലതിയോട് ഇഷ്ടം തോന്നിയ ഒരു പ്രമാണിയുമായി മകളുടെ വിവാഹം മാധവന്‍ നായര്‍ ഉറപ്പിച്ചിരിക്കുന്നു. ഭാര്യ മരിച്ച നാല് മക്കളുള്ള
ആളായിട്ടും വരാനിരിക്കുന്ന സമ്പത്ത് മാത്രം നോക്കി നിശ്ചയിച്ച വിവാഹം. മാലതി എതിര്‍ത്ത് നോക്കി. അമ്മയും മകള്‍ക്ക് അനുകൂലമായിരുന്നു. അതൊന്നും വിലപ്പോയില്ല.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിവരെ കാത്തിരിക്കും. വേണുവേട്ടന്‍ വന്ന് വിളിച്ചാല്‍ കൂടെ ഇറങ്ങി വരും . അല്ലെങ്കില്‍ പിന്നെ എന്നെ കുറിച്ച് ഓര്‍ക്കരുത് എന്ന വാചകങ്ങളോടെ കത്ത് അവസാനിച്ചു. അന്ന് ഞായറാഴ്ചയായിരുന്നു. സമയം രാത്രി എട്ട് മണി കഴിഞ്ഞു. കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല. തോട്ടത്തിലെ ജീപ്പില്‍ എല്ലാവര്‍ക്കും കൂടി പോകാമെന്ന് കൂട്ടുകാര്‍
പറഞ്ഞു. പക്ഷെ നാട്ടില്‍ എത്തിയാല്‍ എന്തെല്ലാം നേരിടേണ്ടി വരുമെന്ന് അറിയില്ല. വെറുതെ അന്യരുടെ മുമ്പില്‍ വെച്ച് നാണം കെടേണ്ടല്ലൊ. മോട്ടോര്‍ സൈക്കിളില്‍ ഒറ്റക്ക് പോകാമെന്ന തീരുമാനം അങ്ങിനെയാണ് എടുത്തത്. ആ രാത്രി എല്ലാവരുടേയും എതിര്‍പ്പിനെ അവഗണിച്ച് പുറപ്പെട്ടു.
ഇരുട്ടിലൂടെ മുന്നില്‍ ചിതറി വീഴുന്ന പ്രകാശത്തെ എത്തിപ്പിടിക്കാനായി വാഹനം കുതിച്ചു പാഞ്ഞു. ഹൃദയത്തിന്‍റെ മിടിപ്പും , യന്ത്രത്തിന്‍റെ ശബ്ദവും ഒരേ താളത്തില്‍ മുഴങ്ങി. ഏതോ ഒരു വളവില്‍ വെച്ച് ഭൂമി ശൂന്യതയായി മാറി. ദിവസങ്ങള്‍ക്ക് ശേഷം ബോധം തെളിയുമ്പോള്‍ ആസ്പത്രി കിടക്കയില്‍. വലത്തെക്കാല് തകര്‍ന്നത് പിന്നീടാണ് അറിയുന്നത്.
ഒരു ഒഴിവ് ദിവസം തന്നെ കാണാനെത്തിയ കിട്ടുണ്ണിയോട് ഒരു കാര്യം മാത്രമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു. ' ഏട്ടന്‍ ഇനി അവരുടെ കാര്യം ഓര്‍ക്കരുത് ' എന്ന് കിട്ടുണ്ണി പറഞ്ഞപ്പോള്‍ മാലതി വിവാഹിതയായി എന്ന് കരുതി. അവളെ കുറ്റം പറയാനാവില്ല. കാത്തിരുന്നിട്ടും താന്‍ എത്തി ചേര്‍ന്നില്ല. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ അവള്‍ കീഴടങ്ങിയിരിക്കും.
നൊണ്ടിക്കാലുമായി ആസ്പത്രിയില്‍ നിന്നും തറവാട്ടിലെത്തിയ ശേഷമാണ് നടന്നതെല്ലാം അറിഞ്ഞത്. തിങ്കളാഴ്ച രാവിലെ കൂടി സങ്കടപ്പെട്ട് മിണ്ടാതെ നടന്ന മാലതി പിന്നീട് വളരെ സന്തോഷത്തോടെ കളിച്ച് ചിരിച്ച് നടന്നു. പെണ്ണിന്‍റെ വാശി ഇത്രയേ ഉള്ളു എന്ന് എല്ലാവരും കരുതി. അന്ന് രാത്രി കിടക്കാന്‍ പോയ മാലതി സാരി തുമ്പില്‍ ജീവിതം ഒടുക്കി. മാലതിയുടെ അമ്മ പിന്നീട് സ്വബോധത്തിലേക്ക് തിരിച്ച് വന്നില്ല. ഒരു കൊല്ലത്തിനകം അവരും മകളെ തേടി പ്പോയി. മാധവന്‍ നായര്‍ മാത്രം ഒരു ദുരന്ത കഥാപാത്രമായി അവശേഷിച്ചു.
മനസ്സില്‍ ഒരു കടലിലെ തിരകള്‍ മുഴുവന്‍ ഇളകി. വേണു എഴുന്നേറ്റ് ജനാലക്കരികില്‍ ചെന്ന് നിന്നു. അപ്പോള്‍ മുരുക മലയുടെ ചുവട്ടില്‍ കൊള്ളിപിശാചുകള്‍ എരിയുന്നുണ്ടായിരുന്നു.
Saturday, September 12, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment