Saturday, September 26, 2009

അദ്ധ്യായം-19

ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ സമയം ഏറെ ആയിരിക്കുന്നു. കഴിഞ്ഞ രാത്രി ഉറങ്ങാന്‍ വൈകി. ഓരോന്ന് ആലോചിച്ച് കിടന്നു. ക്ലോക്കില്‍ മൂന്ന് അടിക്കുന്നത് കൂടി കേട്ടിരുന്നു. വേണു മുഖം തുടച്ച് പുറത്ത് വന്നപ്പോള്‍ കിട്ടുണ്ണി ആഹാരം കഴിക്കുന്നു. 'ശ്ശോ, എന്തൊരു ഉറക്കമാണ്ഏട്ടന്‍റെ. ഞാന്‍ അഞ്ചാറ് തവണ വന്ന് നോക്കി. പിന്നെ ഉറങ്ങിക്കോട്ടേ എന്ന് വിചരിച്ചു 'കിട്ടുണ്ണി പറഞ്ഞു.

രാവിലെ അമ്പലക്കുളത്തില്‍ കുളിച്ച് ദേവനെ തൊഴണമെന്ന് വിചാരിച്ചതാണ്. ഇന്ന് ഇനി പറ്റില്ല. സമയം വൈകി. കുളിച്ച്തൊഴലും വഴിപാട്കഴിക്കലും ഒക്കെ വേറൊരു ദിവസമാകാം. പത്മിനിയുടെ വീട്ടിലേക്ക് പോകണമെന്ന് കരുതിയതാണ്. എന്തായാലും അത് മുടക്കുന്നില്ല.

കുളിയും മറ്റും കഴിഞ്ഞ് എത്തുമ്പോഴേക്കും രാധ ഭക്ഷണം ഒരുക്കി വെച്ചിരിക്കുന്നു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ' നാലഞ്ച് ദിവസം ഞാന്‍ ഉണ്ടാവില്ല. പെങ്ങളുടെ വീട്ടില്‍ ഒന്ന് ചെന്നിട്ട് വരാ 'മെന്ന്പറഞ്ഞു.

കൈ കഴുകി വസ്ത്രം മാറ്റി ബാഗുമായി മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കിട്ടുണ്ണി കാത്ത് നില്‍ക്കുന്നു. 'ഏട്ടന്ന് കാറെങ്ങാനും ഏര്‍പ്പാടാക്കണോ' കിട്ടുണ്ണി ചോദിച്ചു' ഇവിടുത്തെ വണ്ടി ഗുരുവായൂരിലേക്ക് പോയിരിക്കുന്നു. നേരത്തെ ഏറ്റ ട്രിപ്പാണ്. 'വേണ്ടെന്ന് തലയാട്ടി. ആകെ പത്തിരുപത്തഞ്ച് കിലോമീറ്ററേ ദൂരം കാണു. പണ്ടത്തെ കണക്കില്‍ പതിനഞ്ച് നാഴിക. നാട്ടില്‍ ലീവിന്ന് വരുമ്പോള്‍ സിനിമക്ക് അവിടെയാണ് ചെല്ലാറ്. രാത്രി പടം കഴിഞ്ഞാല്‍ ചിലപ്പോള്‍ ബസ്സ് കിട്ടില്ല. പിന്നെ ഒറ്റ നടപ്പാണ്.

കിട്ടുണ്ണി ബാഗ് വാങ്ങി പിടിച്ചു. പാടത്തിന്‍റെ നടുവിലുള്ള പാതയിലൂടെ നടന്ന്പോകുമ്പോള്‍ പെങ്ങളെ കാണുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ കിട്ടുണ്ണി ഒന്നു കൂടി വിസ്തരിച്ചു. കഴിയുന്നതും പിണങ്ങി നടക്കണ്ടാ എന്ന് വെച്ചിട്ടാണ് ഞാന്‍ ഏട്ടനെ ഇതിലേക്ക് വലിച്ച് ഇഴക്കുന്നത്. ഇനി അങ്ങിനെ മതി എന്ന് വെച്ചാലോ എനിക്ക് അതിനും മടിയില്ല. ഇത്എത്രാമത്തെ തവണയാണ് ഇവന്‍ ഇത് പറയുന്നത്. പാമ്പ് ചാവുകയും വേണം വടി ഒടിയാനും പാടില്ല എന്നാണ് എന്നും കിട്ടുണ്ണിയുടെ നയം.

പാതയിലെത്തി അധികം കഴിയുന്നതിന്ന് മുമ്പ് ബസ്സ് വരുന്നത് കണ്ടു. 'അധിക ദിവസം അവിടെ കൂടണ്ടാ, വന്നിട്ട് ഞാന്‍ പറഞ്ഞ കാര്യം നോക്കണം ' എന്നും പറഞ്ഞ് കിട്ടുണ്ണി ബാഗ് ഏല്‍പ്പിച്ചു. വാഹനം  കണ്ണില്‍ നിന്ന് മറയുന്നത് വരെ കിട്ടുണ്ണി അവിടെ തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു.

*************************************************************************************

വേണു ചെന്നെത്തുമ്പോള്‍ പത്മിനി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വീടിന്‍റെ മുന്‍വശത്ത് ചാരുകസേലയില്‍ പത്രം വായിച്ച് ഇരിക്കുകയായിരുന്നു അവര്‍. മുറ്റത്ത് ആളെത്തിയതൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ' ഇന്നൊരുവിരുന്നുകാരനുണ്ടേ 'എന്ന വേണുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ പത്രം താഴ്ത്തി പിടിച്ച് അവര്‍ മുഖമുയര്‍ത്തി. ഒരു നിമിഷം അവരുടെ മുഖത്ത് മിന്നി മറഞ്ഞത് വിസ്മയമോ, സന്തോഷമോ, അമ്പരപ്പോ അതെല്ലാം കൂടിയ ഭാവമോ ആയിരുന്നു.

പത്രം ടീപ്പോയിയില്‍ ഇട്ട്പത്മിനി കസേലയില്‍ നിന്ന് എഴുന്നേറ്റു. 'കേറി വാ' എന്ന് ചിരിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. വേണു കാര്‍ ഷെഡ്ഡിന്ന് മുന്നില്‍ ചെരുപ്പുകള്‍ അഴിച്ചിട്ട് പടവുകള്‍ കയറി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടുപേരും കണ്ടു മുട്ടുന്നത്. പത്മിനിയുടെ മനസ്സ് ആകെ സ്നേഹത്തില്‍ കുതിര്‍ന്നു. വലിയമ്മയുടെ മകനാണെങ്കിലും തന്നേക്കാള്‍ ആറ് മാസത്തിന്ന് ഇളയതാണ് വേണു. എന്നും രോഗിയായിരുന്ന വലിയമ്മ വിവാഹം കഴിഞ്ഞ് ആറേഴ് കൊല്ലം കഴിഞ്ഞാണ് വേണുവിനെ പ്രസവിച്ചത്. അതോടെ അവര്‍ കിടപ്പിലായി. വേണുവിന്ന് ഒന്നര വയസ്സായപ്പോള്‍ വലിയമ്മ മരിച്ചു.

' നിന്നെ കാണാന്‍ പറ്റാതെ തന്നെ ചത്ത് പോവും എന്ന് വിചാരിച്ചിരുന്നതാണ്. 'പത്മിനി പറഞ്ഞു' എത്ര കൊല്ലായി കണ്ടിട്ട്. നിനക്ക് എങ്ങിനെ ഞങ്ങളെയൊക്കെ കാണാതെ ഇത്ര കാലം ഇരിക്കാന്‍ കഴിഞ്ഞു '. വേണു ഒന്നും മിണ്ടിയില്ല. ഇപ്പോഴും വരണമെന്ന് വിചാരിച്ചിരുന്നതല്ല. കൂട്ടുകാരന്‍ മാരിമുത്തു നിര്‍ബന്ധിച്ച് അയച്ചതാണ്. വയസ്സ് ആവുമ്പോള്‍ ബന്ധുക്കളുടെ അടുത്ത് താമസിക്കണമത്രേ. മരത്തിന്ന് വേര് ബലം, മനുഷ്യന്ന് ബന്ധു ബലം എന്ന തത്വവും അവന്‍ പറയും. ഒടുവില്‍ കുറച്ച് കാലം നാട്ടില്‍ നിന്നിട്ട് ശരിയാവുന്നില്ലെങ്കില്‍ തിരിച്ച് വരും എന്ന് പറഞ്ഞ് പുറപ്പെട്ടതാണ്.

പത്മിനി അകത്ത് ചെന്ന് ചായയും ബിസ്ക്കറ്റും കൊണ്ടു വന്നു. 'വിശ്വേട്ടന്‍ എത്തുമ്പോള്‍ സന്ധ്യയാവും. ഇവിടെ ഞാനും പണിക്കാരി പെണ്ണുങ്ങളും മാത്രമേ ഉള്ളു. നീ വരുന്ന വിവരം അറിയില്ലല്ലോ. എന്തെങ്കിലും ഉണ്ടാക്കാന്‍
 ഏല്‍പ്പിച്ചിട്ട്ഞാന്‍ വരാം അത് വരെ നീ വിശ്രമിച്ചോ ' എന്നും പറഞ്ഞ് പത്മിനി അകത്തേക്ക് പോയി.

തളത്തിന്ന്തൊട്ടടുത്ത മുറിയാണ് വേണുവിന്ന് ഒരുക്കിയിരുന്നത്. അകത്ത്ചെന്ന് ബാഗ് അലമാറയില്‍ വെച്ചു. വസ്ത്രം മാറി, തിരിഞ്ഞ് നോക്കുമ്പോള്‍ വാതിലിന്ന്തൊട്ട്മുകളിലായി ചെറിയമ്മയുടെ ഫോട്ടോ വെച്ചിരിക്കുന്നു. ഈ മുറിയിലാണ് അവസാന കാലത്ത് ചെറിയമ്മ താമസിച്ചിരുന്നത്. കിടപ്പിലാവുന്നത് വരെ അവര്‍ കിട്ടുണ്ണിയുടെ കൂടെ തറവാട്ടിലായിരുന്നു. അച്ഛനും
 അമ്മക്കും വയസ്സായാല്‍ പെണ്‍മക്കളാണ് നോക്കേണ്ടത്, അല്ലാതെ ആണ്‍മക്കളുടെ ഭാര്യമാരല്ല എന്നും പറഞ്ഞ് ചെറിയമ്മയെ കിട്ടുണ്ണി ഇവിടേക്ക് എത്തിച്ചതായി അവന്‍ തന്നെ ആ കാലത്ത് അറിയിച്ചിരുന്നു.

വേണു ചെറിയമ്മയുടെ ഫോട്ടോവിന്ന് മുമ്പില്‍ ചെന്ന് നിന്നു. ഒരു പക്ഷെ തന്നോട് അവര്‍ വേര്‍തിരിവ് കാണിച്ചിട്ടുണ്ടാവാം. എന്നാലും ബാല്യ കാലത്ത്തന്നെ ഊട്ടി വളര്‍ത്തിയതവരല്ലേ. ആ കടപ്പാട് ഒരിക്കലും അവസാനിക്കില്ല.

വേണു മുറ്റത്തിറങ്ങി, ചുറ്റും  കണ്ണോടിച്ചു. എത്ര വലിയ പുരയിടമാണ്. ഗേറ്റ് മുതല്‍ മുറ്റം വരെയുള്ള കോണ്‍ക്രീറ്റ് വഴിയുടെ രണ്ടു വശത്തും വിസ്തൃതമായ പൂന്തോട്ടങ്ങള്‍. തെങ്ങും കവുങ്ങും പ്ലാവും പുളിയും മാവും കൂടാതെ പല തരത്തിലുള്ള മരങ്ങള്‍ തൊടി നിറച്ചുണ്ട്. മുമ്പ് കണ്ടതില്‍ കൂടുതലായി ഒന്ന് രണ്ട് എടുപ്പുകള്‍ കൂടി ഉയര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ ഔട്ട് ഹൌസോ, വക്കീലാഫീസോ ഒക്കെയാവും. എന്തായാലും വിശ്വേട്ടന്‍റെ പ്രതാപം മുഴുവന്‍ ഈ വീടില്‍ നിന്ന് തന്നെ മനസ്സിലാവും.

'എന്താ നീ നോക്കുന്നത്' എന്നും ചോദിച്ച് പത്മിനി എത്തി. എന്തൊക്കെയോ മാറ്റങ്ങള്‍ വന്നതായി തോന്നുന്നുവെന്ന് വേണു പറഞ്ഞു. മുമ്പ് ഉണ്ടായിരുന്ന പത്തായപ്പുര വിശ്വേട്ടന്‍ പൊളിച്ചു. അവിടെ ഒരു കുളം കുഴുച്ചു. നിത്യവും മൂപ്പര്‍ക്ക് നീന്തണമത്രേ. ഡോക്ടര്‍ പറഞ്ഞ് ഏല്‍പ്പിച്ചതാണെന്നാ പറയുന്നത്. എന്തായാലും വിശ്വേട്ടന്‍ വീട് കുളം കോരി എന്ന് പറഞ്ഞ് കളിയാക്കാന്‍ എനിക്ക് ഒരു കാരണം കിട്ടി എന്നും പറഞ്ഞ് പത്മിനി ചിരിച്ചു.

' എന്തിനാ വെറുതെ നട്ടുച്ച വെയില് കൊള്ളുന്നത് , കുറച്ച് ദിവസത്തേക്ക് നിന്നെ പോവാന്‍ ഞാന്‍ സമ്മതിക്കില്ല, വിസ്തരിച്ച് സ്ഥലം ഒക്കെ നിനക്ക്പിന്നീട് കാണാം. ഇപ്പോള്‍ നമുക്ക് ഊണ്കഴിക്കാം ' എന്നും പറഞ്ഞ് പത്മിനി മുമ്പെ അകത്തേക്ക് നടന്നു. പുറകില്‍ വേണുവും.

1 comment: