നാലു മണിക്ക് മുമ്പേ രാധാകൃഷ്ണന് ഡോക്ടറെ കണ്ട് തിരിച്ചെത്തി. ഗുരുസ്വാമിയുടെ അടുത്തേക്കാണ് വീട്ടില്‍
കയറുന്നതിന്ന് മുമ്പ് പോയത്. കുറച്ച് കൂടി കഴിഞ്ഞാല്‍ അദ്ദേഹം അമ്പലത്തിലേക്ക് പോകും.
ചെന്ന സമയം നല്ല പാകം. രാജന് മേനോന് ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു.
' അങ്കിള്‍, ഡോക്ടറെ കണ്ടു ' രാധാകൃഷ്ണന് പറഞ്ഞു.
' ഇത്ര നേരത്തെ കാണാനായോ '.
' ഊണ് കഴിഞ്ഞതും ഞാന്‍ പോയി. അതോണ്ട് ഒന്നാമത്തെ ടോക്കണ്‍ കിട്ടി '. ഡോക്ടര്‍ പറഞ്ഞ വിവരങ്ങള്‍ അയാള്‍ അറിയിച്ചു.
' ഞാന്‍ നേരത്തെ പറഞ്ഞില്ലേ അച്ഛന്ന് കടുത്ത വിഷാദത്തില്‍ നിന്ന് ഉണ്ടായതാണ് രോഗം എന്ന്. മനസ്സിലുള്ള സങ്കടം പങ്കുവെക്കാനായില്ല എന്നതാണ് അച്ഛന്ന് പറ്റിയ അബദ്ധം '.
' അത് എനിക്കും മനസ്സിലായി. ഇനി മുതല്‍ ഞാന്‍ അച്ഛനെ ശ്രദ്ധിച്ചോളാം. പക്ഷെ അമ്മയുടെ കാര്യത്തില്‍
എന്താ ചെയ്യേണ്ടത് എന്നാണ് അറിയാത്തത് '.
' വേലായുധന്‍കുട്ടിയെ സംബന്ധിച്ചേടത്തോളം ആ വശം ഒരു ദൌര്‍ഭാഗ്യം തന്നെയാണ്. ദമ്പതികള്‍ക്ക് അന്യോന്യം മനസ്സിലാക്കാന്‍ കഴിയണം. ഇണയുടെ താല്‍പ്പര്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വ്യക്തി മറു ഭാഗത്തിന്ന് എന്നും ഒരു തീരാ ശാപമാണ് '.
ഇരുവരും കുറച്ച് നേരത്തേക്ക് ഒന്നും സംസാരിച്ചില്ല.
' മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണല്ലോ ' മേനോന് തുടര്‍ന്നു ' സമൂഹത്തിന്റെ ഏറ്റവും ചെറിയൊരു പരിഛേദമാണ് ഭാര്യാഭര്‍ത്തൃബന്ധം. നല്ലൊരു സാമൂഹ്യജീവിതത്തിന്ന് വേണ്ടി ഒരുപാട് വിട്ടുവീഴ്ചകള്‍
ഓരോ വ്യക്തിയും ചെയ്യേണ്ടതുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നത് ഉറപ്പാക്കാനാണ് രാജ്യത്തുള്ള നിയമ സംവിധാനങ്ങളെല്ലാം. ചുരുക്കി പറഞ്ഞാല്‍ കൂട്ടായ ജീവിതം പരിശീലിക്കാനുള്ള കളരിയാണ് ഏറ്റവും
താഴെ പടിയിലുള്ള ഭാര്യാഭര്‍ത്തൃബന്ധം '.
രാധാകൃഷ്ണനൊന്ന് ചിരിച്ചു.
' സത്യം പറയാലോ. പലപ്പോഴും അങ്കിള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവാറില്ല. പിന്നീട് വളരെ നേരം ആലോചിച്ചാലേ പറഞ്ഞു തന്നതിന്റെ ആന്തരാര്‍ത്ഥം മനസ്സിലാവൂ '.
' അതാണ് ശരി. കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളേയും കുറിച്ച് ചിന്തിക്കണം. അപ്പോള്‍
ആ വിഷയങ്ങളെക്കുറിച്ച് നമ്മുടേതായ കാഴ്ചപ്പാട് ഉണ്ടാവും '.
' അങ്കിളിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത്ഭുതമാണ് എനിക്ക് തോന്നാറ്. സയന്‍സിലും സംഗീതത്തിലും, സാഹിത്യത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും വേദാന്തത്തിലും ഒരുപോലെയുള്ള അറിവാണ് അങ്കിളിന്ന്.
ചെറുപ്പകാലത്ത് ധാരാളം വായിച്ചിട്ടുണ്ടാവും '.
' മോന് , ഞാന്‍ പറഞ്ഞില്ലേ, വായിച്ചതോണ്ട് മാത്രം ഒന്നും ആവില്ല. അതിനെ കുറിച്ച് ചിന്തിക്കുകയും കൂടി വേണം. എന്നാലേ എന്തെങ്കിലും ഗ്രഹിക്കാനാവൂ '.
' അതൊന്നും എന്റെ തലേല് കേറില്ല. വീട്ടിലെ പ്രശ്നം എങ്ങിനെ തീര്‍ക്കണം എന്നേ അറിയേണ്ടൂ '.
' അതിനും ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്. രാധാകൃഷ്ണന് വിവാഹം കഴിക്കണം. കുടുംബത്തിന്റെ നിലനില്‍പ്പ് അവിടുത്തെ സ്ത്രീകളെ കൂടി ആസ്പദിച്ചാണ്. അമ്മ പരാജയമായ ഇടത്ത് വരുന്ന പെണ്‍കുട്ടി തിളങ്ങണം. അതോടെ അമ്മയ്ക്കും ചുവട് മാറ്റി ചവിട്ടേണ്ടി വരും '.
' അവസാനത്തെ പരീക്ഷണം അല്ലേ '.
' അയ്യപ്പന് അനുഗ്രഹിച്ചാല്‍ അത് പാളി പോവില്ല '.
രാധാകൃഷ്ണന് എന്തോ ആലോചിച്ച് നിന്നു. ' അങ്കിള്‍ ഈ നിമിഷം എന്റെ മനസ്സില്‍ തോന്നിയ കാര്യമാണ് '
അവന് പറഞ്ഞു ' നമുക്ക് അച്ഛനെ കൂടി ശബരിമലയ്ക്ക് കൊണ്ടു പോയാലോ '.
' ഞാനും അത് ആലോചിച്ചതാണ് '.
അവരുടെ ചുണ്ടുകളില്‍ നിന്ന് ശരണം വിളി ഉയര്‍ന്നു.
**********************************************************
അമ്പലത്തിലേക്ക് പോവാന്‍ വേണു തയ്യാറായി നില്‍ക്കുമ്പോഴാണ് മേനോന് എത്തിയത്. എഴുത്തശ്ശനും
ചാമിയും നാണു നായരുടെ വീട്ടില്‍ കൂവ നന്നാക്കുന്ന തിരക്കിലാണ്.
' വേണൂ, ഇന്ന് ഒരു നല്ല വാര്‍ത്തയുണ്ട് ' മേനോന് വേലായുധന്‍കുട്ടിയുടെ വിവരങ്ങള്‍ വര്‍ണ്ണിച്ചു.
' അമ്മാമ ഇതറിഞ്ഞാല്‍ തീര്‍ച്ചയായും സന്തോഷിക്കും ' വേണു പറഞ്ഞു ' കേട്ടപ്പോള്‍ എനിക്ക് ഒരു മോഹം തോന്നുന്നു '.
' എന്താണത് '.
' മായന്‍ കുട്ടിയെ ഈ ഡോക്ടര്‍ക്ക് ഒന്ന് കാണിച്ചാലോ '.
' കൊള്ളാം. നല്ല കാര്യമാണ്. പക്ഷെ ചികിത്സക്കുള്ള ചിലവുകള്‍ ആര് വഹിക്കും '.
' ആ കാര്യത്തെക്കുറിച്ച് വിഷമിക്കണ്ടാ. എന്താണ് വേണ്ടതെന്നുവെച്ചാല്‍ ഞാന്‍ ചെയ്തോളാം '.
' പിന്നെ സമയാസമയങ്ങളില്‍ മരുന്ന് കഴിപ്പിക്കണം. ആരാ അത് ചെയ്യാനുള്ളത് '.
' കുറച്ച് കാലമായി ദിവസവും മായന്‍കുട്ടി കളപ്പുരയില്‍ എത്താറുണ്ട്. മരുന്ന് കൊടുക്കാനുള്ള ചുമതല ചാമിയെ ഏല്‍പ്പിക്കാം '.
' നമ്മള് എന്തൊക്കേയോ ചെയ്യുന്നു ' മേനോന് ഒരു നിമിഷം കണ്ണടച്ച് നിന്നു ' അതുകൊണ്ട് ആര്‍ക്കെങ്കിലും
ഗുണം ഉണ്ടാവുമെങ്കില്‍ അതില്‍പ്പരം സന്തോഷം എന്താ ഉള്ളത് . ഈശ്വരോ രക്ഷതു '.
കൈക്കോട്ടുമായി ചാമി കളപ്പുരയിലേക്ക് വന്നു. എഴുത്തശ്ശനും നാണു നായരും വരമ്പത്ത് വേണുവിനേയും
കാത്ത് നില്‍പ്പുണ്ടായിരുന്നു.
' അവരൊക്കെ അവിടെ കാത്ത് നില്‍ക്കുണുണ്ട് ' അവന് പറഞ്ഞു.
' എന്നാല്‍ നമുക്ക് നടക്കാം '.
' മേനോന് സ്വാമി , എന്നേക്കാ നമ്മുടെ യാത്ര ' കുളത്തിലേക്ക് നടക്കുമ്പോള്‍ നാണു നായര്‍ ചോദിച്ചു.
' അത് തന്നെയാണ് ഞാന്‍ പറയാന്‍ പോവുന്നത് ' മേനോന് പറഞ്ഞു ' വെള്ളിയാഴ്ച നമ്മള് പുറപ്പെടും.
ആകെ എട്ട് പേരുണ്ട്. ഇവിടെ നിന്ന് അമ്മാമ, നാണുമാമ, വേണു, ചാമി. ഞാനും വേലായുധന്‍കുട്ടിയും
രാധാകൃഷ്ണനും പിന്നെ സ്വാമിനാഥനും '.
' അത് പറ്റി. അച്ഛനും മകനും പേരക്കുട്ടിയും കൂടി ഒന്നിച്ചൊരു യാത്ര. കേട്ടപ്പഴേ വയറ് നിറഞ്ഞു ' നാണൂ നായര്‍ സന്തോഷം മറച്ചു വെച്ചില്ല. എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചുകൊണ്ട് അയാള്‍ നടന്നു.
' സ്വാമിനാഥനും രാധാകൃഷ്ണനും കാറ് എടുക്കും. നമുക്ക് സുഖമായി പോയിട്ട് വരാം '.
നൂറ് കണക്കിന്ന് വലിയ തുമ്പികള്‍ പറക്കുന്നുണ്ടായിരുന്നു.
' തുമ്പി പറക്കുന്നുണ്ട്. മഴ പെയ്യോ ' ചാമി ചോദിച്ചു.
' പെയ്താല്‍ നന്ന് ' എഴുത്തശ്ശന്‍ പറഞ്ഞു ' പമ്പും കൊണ്ട് മല്ലുക്കെട്ടി മടുത്തു'.
മുരുക മലയ്ക്ക് പുറകില്‍ ആകാശം ചെഞ്ചായം പൂശി നിന്നു.
' ചെമ്മാനം പൂത്തിട്ടുണ്ട്. മഴ പെയ്യുംന്നാ എനിക്ക് തോന്നുണത് ' ചാമി പറഞ്ഞു.
' ചെമ്മാനം പൂത്താല്‍ മഴ പോയി എന്നാ ഞാന്‍ കേട്ടിട്ടുള്ളത് ' നാണു നായര്‍ ചാമി പറഞ്ഞതിനെ എതിര്‍ത്തു.
ദീപാരാധനയ്ക്കുള്ള ശംഖനാദം മുഴങ്ങി.
' നേരം നല്ലോണം വൈകി. വേഗം നടക്കിന് ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ വേഗത കൂട്ടി.
Saturday, October 9, 2010
Subscribe to:
Post Comments (Atom)
ദമ്പതികള്‍ക്ക് അന്യോന്യം മനസ്സിലാക്കാന്‍ കഴിയണം. ഇണയുടെ താല്‍പ്പര്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വ്യക്തി മറു ഭാഗത്തിന്ന് എന്നും ഒരു തീരാ ശാപമാണ് '.സമൂഹത്തിന്റെ ഏറ്റവും ചെറിയൊരു പരിഛേദമാണ് ഭാര്യാഭര്‍ത്തൃബന്ധം. നല്ലൊരു സാമൂഹ്യജീവിതത്തിന്ന് വേണ്ടി ഒരുപാട് വിട്ടുവീഴ്ചകള്‍
ReplyDeleteഓരോ വ്യക്തിയും ചെയ്യേണ്ടതുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നത് ഉറപ്പാക്കാനാണ് രാജ്യത്തുള്ള നിയമ സംവിധാനങ്ങളെല്ലാം. ചുരുക്കി പറഞ്ഞാല്‍ കൂട്ടായ ജീവിതം പരിശീലിക്കാനുള്ള കളരിയാണ് ഏറ്റവും
താഴെ പടിയിലുള്ള ഭാര്യാഭര്‍ത്തൃബന്ധം '.
കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളേയും കുറിച്ച് ചിന്തിക്കണം. അപ്പോള്‍
ReplyDeleteആ വിഷയങ്ങളെക്കുറിച്ച് നമ്മുടേതായ കാഴ്ചപ്പാട് ഉണ്ടാവും '.
nalla vachanangal etta