Monday, February 14, 2011

നോവല്‍ - അദ്ധ്യായം - 123.

' ഇന്നലെ രാത്രി എനിക്ക് തോന്ന്യേതാ. അവന്ന് സമയദൂഷ്യം വല്ലതും ഉണ്ടോന്ന് നോക്കിക്കണംന്ന് ' പത്മിനി രാവിലെ ആദ്യം പറഞ്ഞത് അതാണ്.

' ആരുടെ കാര്യാടോ താനീ പറയുന്നത് ' വക്കീല്‍ ചോദിച്ചു.

' വേണൂന്‍റെ . അല്ലാതാരടെ കാര്യാ എനിക്ക് നോക്കാനുള്ളത്. അവനോന്‍റെ കാര്യം നോക്കി വെറുതെ നടന്ന
ആള് പെട്ടെന്ന് കിടപ്പിലായീച്ചാല്‍ അതെന്താണെന്ന് അറിയണോലോ '.

' മരത്തില്‍ കേറി വീണത് കഷ്ടകാലം കൊണ്ടാണ് എന്ന് പറയുന്നതില്‍ എന്താടോ ന്യായം. അറിയാത്ത
പണിക്ക് ഇറങ്ങിയാല്‍ ആര്‍ക്കാണെങ്കിലും ഇമ്മാതിരി അബദ്ധം പറ്റില്ലേ '.

' വിനാശകാലേ വിപരീത ബുദ്ധി എന്ന് കേട്ടിട്ടില്ലേ. ചീത്ത കാലത്തേ ഇങ്ങിനെയൊക്കെ തോന്നൂ '.

' ഞാന്‍ എന്ത് വേണംന്നാ താന്‍ പറയുന്നത് '.

' വിശ്വേട്ടന്‍ ഒന്നും ചെയ്യണ്ടാ. നല്ലൊരു ജോത്സ്യരെ കാണാന്‍ എന്താ വേണ്ടത്ച്ചാല്‍ ചെയ്താല്‍ മതി '.

' നോക്കൂ പത്മിനി ' വക്കീല്‍ പറഞ്ഞു ' ഇന്ന് എനിക്ക് നല്ല തിരക്കുള്ള ദിവസമാണ്. കോടതീല്‍ പോവുന്നത് ഒഴിവാക്കാന്‍ പറ്റില്ല. മുരളി ഉണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യായിരുന്നു '.

' അവന്‍ എത്താന്‍ ഇനീം രണ്ട് ദിവസം എടുക്കും. അത് വരെ നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല. നല്ലൊരു പണിക്കരെ ഇങ്ങോട്ട് പറഞ്ഞയച്ചാല്‍ മതി. ഞാന്‍ വേണ്ടപോലെ നോക്കിച്ചോളാം '.

' ചാത്തുക്കുട്ടി പണിക്കര് മതീച്ചാല്‍ കോടതീല്‍ പോണ വഴിക്ക് പറയാം '.

' അയാള് മതി. പ്രായം ചെന്ന ആളല്ലേ. ശ്രദ്ധിച്ച് നോക്കി പറഞ്ഞു തരും. '.

വക്കീല്‍ കോടതിയിലേക്ക് ഇറങ്ങുമ്പോള്‍ പത്മിനി ആ കാര്യം ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.

+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*


' എന്താണ്ടി പെണ്ണേ സഞ്ചീല് ' ഉണ്ണാനുള്ള നേരത്ത് നിറഞ്ഞ സഞ്ചിയുമായി വന്ന കല്യാണിയോട് എഴുത്തശ്ശന്‍ ചോദിച്ചു.

' മുതലാളിക്ക് കൊടുക്കാനുള്ളതാ ' അവള്‍ പറഞ്ഞു.

' അതെന്താ അവന് കൊടുക്കാന്‍ '.

' ദീനക്കാരെ കാണാന്‍ വെറും കയ്യോണ്ട് വരാന്‍ പാടില്ലാന്നാ പറയാറ് '.

' എന്നിട്ട് നീ ഇതിന്ന് മുമ്പ് പലപ്പഴും വന്നതോ '.

' മുതലാളി വീണൂന്ന് കേട്ടപ്പൊ തുടങ്ങ്യേതാ ഞാന്‍ അപ്പനോട് ഇത്തിരി ആറഞ്ചീം മുന്തിരീം വാങ്ങീട്ട് വരാന്‍ പറയാനായിട്ട്. മറന്ന്വോടി എന്നും പറഞ്ഞ് വരും. വലിയപ്പനാണെങ്കില്‍ ഞാന്‍ പറയണ്ട താമസം
സാധനം എത്തിക്കും. ഇന്ന് ഞാന്‍ ദേഷ്യപ്പെട്ടതോണ്ടാ അപ്പന്‍ പാലക്കാട് പോയപ്പോള്‍ വാങ്ങീട്ട് വന്നത് '.

പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കമായ വാക്കുകള്‍ കേട്ട് വേണുവിന്ന് ചിരി വന്നു.

' എന്താ അതില് ' എഴുത്തശ്ശന്‍ ചോദിച്ചു.

' കുറച്ച് മുന്തിരീം ആറഞ്ചീം ഉണ്ട്. അതിന്‍റെ അടീല് പനങ്കൂമ്പാണ് '.

' ഭേഷായി. ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി കൊടുക്കാം. വയറ് നിറച്ച് തിന്നോട്ടെ '.

' ഞാന്‍ ഇത് കൊടുത്തോട്ടെ '.

' പിന്നെന്താ. നിന്‍റെ കയ്യോണ്ടെന്നെ കൊടുത്തോ '.

കല്യാണി സഞ്ചി വേണുവിന്‍റെ കട്ടിലിന്നടുത്ത് വെച്ചു.

' കുറവുണ്ടോ ' അവള്‍ ചോദിച്ചു.

' വേദനയൊന്നും ഇല്ല. കുറച്ച് ദിവസം അനങ്ങാതെ കിടക്കണം. അത്രെയുള്ളു '.

' കൊടുങ്ങല്ലൂരമ്മയ്ക്ക് ഞാന്‍ മഞ്ഞളും കുരുമുളകും നേര്‍ന്നിട്ടുണ്ട്. വലിയപ്പന്‍ ഭരണിക്ക് പോവുമ്പൊ കൊടുത്തയക്കും '.

ആ സ്നേഹത്തിന്ന് മുമ്പില്‍ താന്‍ ഒന്നുമല്ലാതാവുന്നതായി വേണുവിന്ന് തോന്നി.

===================================


' സമാധാനം ഉണ്ടായിട്ടൊന്ന്വോല്ല. ഞാന്‍ അവിടെ ഇരിക്കുണൂന്നേ ഉള്ളു. മനസ്സ് മുഴുവന്‍ ഇവിടെ നിന്‍റെ
അടുത്താ ' വേണുവിന്‍റെ അടുത്തിരുന്ന് പത്മിനി പറഞ്ഞു.

ജോത്സ്യം നോക്കി വിവരം അറിഞ്ഞതും വേണുവിനെ കാണണം എന്ന തോന്നല്‍ കലശലായി. ഉടനെ
വക്കീലിനെ വിളിച്ച് കളപ്പുരയിലേക്ക് പോവുന്ന വിവരം പറഞ്ഞ് ഇറങ്ങിയതാണ്.

' വിശ്വേട്ടന്‍ ഉണ്ണാറാവുമ്പോഴേക്കും എത്താം ' എന്ന് അറിയിച്ചിരുന്നു.

' ഓപ്പോളോട് സമാധാനമായിട്ട് ഇരുന്നോളാന്‍ ഞാന്‍ പറഞ്ഞതല്ലേ. എന്തിനാണ് ഇത്ര വേവലാതി ' വേണു ചോദിച്ചു.

' എന്‍റെ ഉള്ള സമാധാനം കൂടി പോയി. അത് പറയാനാ വന്നത് '.

' എന്താ ഇത്ര വിഷമിക്കാന്‍ ഉണ്ടായത് ' വേണു ചോദിച്ചു.

കഴിഞ്ഞ രാത്രി ജോത്സ്യനെ കാണാന്‍ തോന്നിയതും വക്കീലിനോട് പറഞ്ഞ് പണിക്കരെ വരുത്തിയതും
അയാള്‍ പറഞ്ഞതും ഒക്കെ പത്മിനി വിശദീകരിച്ചു.

' നിന്‍റെ ജീവിതത്തില്‍ മൂന്ന് മരണഘട്ടം ഉണ്ടത്രേ. അതില്‍ രണ്ടെണ്ണം കഴിഞ്ഞു. മൂന്നാമത്തേത് ആവാറായി. ഈശ്വര ഭജനം മാത്രേ ശരണം ഉള്ളു. മൃത്യുഞ്ജയ ഹോമവും ശിവന് ധാരയും പിന്‍വിളക്കും കഴിക്കണം. അതെല്ലാം ഞാന്‍ ഏര്‍പ്പാടാക്കുന്നുണ്ട്. പഞ്ചാക്ഷരി ജപിക്കണം. അത് നീയന്നെ ചെയ്യണോലോ. വിവരം
പറഞ്ഞു തരാനാണ് ഞാനിപ്പൊ പോന്നത് ' അവര്‍ പറഞ്ഞു നിര്‍ത്തി.

' ഓപ്പോളുടെ ഒരു കാര്യേ. ഈ പറയുന്നതിലൊക്കെ വല്ല അര്‍ത്ഥവും ഉണ്ടോ. വെറുതെ ഓരോന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാന്‍. എന്‍റെ ഓര്‍മ്മേല് മരിക്കണ്ട ഘട്ടം ഒന്നും ഉണ്ടായിട്ടില്ല '.

' മിണ്ടാണ്ടിരുന്നോ. എനിക്ക് നല്ല ഓര്‍മ്മീണ്ട്. കുട്ടീല് പുഴേല്‍ മുങ്ങി ചാവാറായി. എന്തോ ഭാഗ്യത്തിനാ
അന്ന് രക്ഷപ്പെട്ടത്. വയനാട്ടില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ നിന്ന് വീണ് മരിക്കണ്ടതായിരുന്നു. കാല് തകരാറായി. എന്നാലും മരണത്തില്‍ നിന്നും തപ്പിച്ചു. ഇത് രണ്ടും പോരെ വിശ്വാസം തോന്നാന്‍ '.

' ഞാന്‍ ഓപ്പോളുടെ അടുത്ത് തര്‍ക്കിക്കാന്‍ വരുന്നില്ല. എന്ത് വേണമെങ്കിലും ജപിക്കാം. എന്താ വേണ്ടത്
എന്നു വെച്ചാല്‍ പറഞ്ഞോളു ' വേണു സമ്മതിച്ചു.

പത്മിനി എല്ലാം ഒന്നു കൂടി വിശദീകരിച്ചു. വേണു ശ്രദ്ധിച്ചിരുന്നു.

' ഇന്നെന്താ ഒറ്റയ്ക്ക്. കൂട്ടുകാരാരും ഇല്ലേ ' പത്മിനി അപ്പോഴാണ് മറ്റുള്ളവരെ അന്വേഷിക്കുന്നത്.

'പൂജക്കാരന്‍ നമ്പൂരിയുടെ അറുപതാം പിറന്നാളാണത്രേ. എല്ലാവരേയും വിളിച്ചിട്ടുണ്ട്. സദ്യ കഴിഞ്ഞതും
എത്തും '.

' അപ്പൊ നിനക്കോ '.

' പകര്‍ച്ച വാങ്ങീട്ട് വരാമെന്ന് നാണുമാമ പറഞ്ഞു '.

കുറെ നേരം കൂടി പത്മിനി അവിടെ ഇരുന്നു.

' വിശ്വേട്ടന് ഉണ്ണാന്‍ വരാന്‍ കാറ് എത്തിക്കണം. ഞാന്‍ പോട്ടെ '.

വേണു തലയാട്ടി. പത്മിനിയും ഡ്രൈവറും പടി കടന്നു പോയി.

4 comments:

  1. സുജിത് കയ്യൂര്‍,
    വളരെ നന്ദി.

    Sherriff KottArakkara,
    നോവലിന്‍റെ അവസാന ഘട്ടമെത്തി. അഭിപ്രായം അറിയിക്കണേ.

    ReplyDelete

  2. ആ സ്നേഹത്തിന്ന് മുമ്പില്‍ താന്‍ ഒന്നുമല്ലാതാവുന്നതായി വേണുവിന്ന് തോന്നി.
    നാട്ടിന്‍ പുറത്തു കിട്ടുന്ന നിര്‍മല സ്നേഹം...

    ReplyDelete