Sunday, February 6, 2011

നോവല്‍ - അദ്ധ്യായം - 122.

'പള്ളിക്കുണ്ടിന്‍റെ അടുത്ത് പുഴയില് പാഞ്ചാലിടെ ശവം പൊങ്ങി കിടക്കുന്നൂന്ന് കേട്ടു ' രാവിലെ പാലുമായി കളപ്പുരയില്‍ കല്യാണി പറഞ്ഞു.

ആ വാക്കുകളില്‍ പരിഭ്രമം കലര്‍ന്നിരുന്നു.

'പിഴച്ച് നടക്കുന്നോരുടെ അവസാനം ഇങ്ങിനെയൊക്കെ തന്നെയാവും. സൂക്കട് പിടിച്ചിട്ടോ, വല്ലോന്‍റേം കയ്യോണ്ട് ചാവാനോ ആവും അവരുടെ വിധി ' കേട്ടതും എഴുത്തശ്ശന്‍ പ്രതികരിച്ചു.

' അവളെ കണ്ടാല്‍ കൊല്ലുംന്ന് വലിയപ്പന്‍ പറഞ്ഞതാണ്. വല്ല കേസ്സിലും പോയി മാട്ട്വോന്നാ എന്‍റെ പേടി '.

' പെണ്ണേ, നീ വേണ്ടാത്ത കൂട്ടം കൂടാതെ. വല്ലോരും കേട്ടാല്‍ അത് മതി. പൊലീസുകാര് ഇത് കേള്‍ക്കണ്ട താമസേ ഉള്ളു വന്ന് പിടിച്ചോണ്ട് പോവാന്‍ '.

'അവളെയും അവളുടെ അപ്പനേയും ബന്ധുക്കാര് തല്ലീന്നും വീട് വിട്ട് പോയില്ലെങ്കില്‍ പുര കത്തിക്കുംന്ന് പറഞ്ഞൂന്നും കേട്ടു '.

'അവരുക്ക് നല്ല പെഴപ്പായി. പൊലീസുകാരടേന്ന് തല്ലുകൊണ്ട് പുറം പൊളിയും. എന്തായാലും നിന്‍റെ വലിയപ്പന്‍ മുതലാളി വീണ ശേഷം പുഴടെ അക്കരയ്ക്ക് പോയിട്ടില്ല. ആ കാര്യം ഞങ്ങള്‍ക്ക് ഉറപ്പാ '.

പെണ്‍കുട്ടി പാത്രവുമായി മടങ്ങിപ്പോയി.

'അമ്മാമേ, നമ്മുടെ ചാമിക്കെന്തെങ്കിലും പ്രശ്നം ഉണ്ടാവ്വോ ' വേണു ചോദിച്ചു ' വേണച്ചാല്‍ ഞാന്‍ വിശ്വേട്ടനോട് പറയാം '.

'നീ വേണ്ടാതെ ചാടി കേറി ഒന്നിനും പുറപ്പെടണ്ടാ. ദേഷ്യം വന്നാല്‍ അവന്‍ കണ്ണും മൂക്കും നോക്കാതെ വല്ലതും പറയും, ചിലപ്പൊ രണ്ട് തല്ലും. അല്ലാതെകണ്ട് ഒരാളെ കൊല്ലാനൊന്നും പോവില്ല '.

നാണു നായരും ചാമിയും കൂടി താമസിയാതെ എത്തി.

'എവിടേക്കാടാ ചാമ്യേ നീ പോയത് ' എഴുത്തശ്ശന്‍ ചോദിച്ചു.

'ഞാന്‍ മൂത്താരടെ വീട്ടില് മുരിങ്ങടെ ഇല പൊട്ടിച്ചു കൊടുക്കാന്‍ നിന്നു ' അവന്‍ പറഞ്ഞു ' അന്ന് മുതലാളി വലിച്ച ഇല കൂട്ടാന്‍ വെക്കാതെ കേട് വന്നുപോയി. ആ സങ്കടം തീര്‍ക്കാനാ ഇന്ന് ഞാന്‍ കേറി പൊട്ടിച്ചു കൊടുത്തത് '

'അപ്പൊ ഇന്ന് ഉച്ചക്ക് മുരിങ്ങ കൂട്ടാനാണ് അല്ലേടോ ' എഴുത്തശ്ശന്‍ സുഹൃത്തിനോട് ചോദിച്ചു.

'പരിപ്പും കുറച്ച് നാളികേരൂം കൂട്ടി വെക്കാന്‍ പറഞ്ഞിട്ടുണ്ട് ' നാണു നായര്‍ പറഞ്ഞു.

'ഒരു വര്‍ത്തമാനം കേട്ട്വോ നിങ്ങള് ' എഴുത്തശ്ശന്‍ ഇരുവരോടുമായി പറഞ്ഞു ' പുഴേല് ആ പെണ്ണ് പാഞ്ചാലി ചത്ത് പൊങ്ങീട്ടുണ്ടത്രേ '.

ഇരുവരും സംഭ്രമത്തോടെ നിന്നു.

'എന്താ മിഴിച്ച് നില്‍ക്കുണത്. സങ്ങതി സത്യാണ് '.

'എവിട്യാ ശവം കിടക്കിണത് 'നാണു നായര്‍ ചോദിച്ചു.

'പള്ളിക്കുണ്ടിന്‍റെ അടുത്താണത്രേ. പാലും കൊണ്ട് വന്നപ്പോള്‍ കല്യാണി പറഞ്ഞതാ '.

'ആ പെണ്ണിനെ രണ്ട് പൊട്ടിക്കണം എന്ന് വിചാരിച്ച് ഒരു ദിവസം പോയതാ. കാണാഞ്ഞത് നന്നായി. അല്ലെങ്കില് ഉള്ള കാലം മനസ്സില് ഒരു കെടപ്പായന്നേ ' എന്ന് ചാമിയും പറഞ്ഞു.

'അവനോന്‍ ചെയ്യുന്നതിന്‍റെ ഗുണൂം ദോഷൂം അവനോന്‍ അനുഭവിക്കൂം ' നാണു നായര്‍ തത്വം പറഞ്ഞു ' മുമ്പൊക്കെ അത് പിന്നെയ്ക്കാ. ഇപ്പൊ എല്ലാം അപ്പളയ്ക്ക് അപ്പളെ കിട്ടും '.

'ഞാനൊന്ന് ചെന്ന് നോക്കീട്ട് വരട്ടെ ' ചാമി അനുവാദം ചോദിച്ചു.

'മിണ്ടാണ്ടെ ഇരുന്നോ അവടെ. അവിടെ ചെന്ന് മുഖം കാണിച്ച് വല്ല കേസ്സിലും ചെന്ന് ചാടണ്ടാ '.

'എനിക്ക് രാവുത്തരുടെ പുര പണിയുന്നോടത്ത് ഒന്ന് ചെല്ലണം. ഒരു നോട്ടം ഉണ്ടാവണംന്ന് മൂപ്പര് എന്നോട് പറഞ്ഞിട്ടുണ്ട് ' നാണു നായര്‍ എഴുന്നേറ്റു.

'കൊയ്യാന്‍ പെണ്ണുങ്ങള്‍ എത്തീട്ടുണ്ടാവും. ഞാനും പോണൂ ' ചാമിയും പോവാനൊരുങ്ങി.

' അപ്പൊ നിനക്ക് കഴിക്കാനൊന്നും വേണ്ടേടാ ' എഴുത്തശ്ശന്‍ ചോദിച്ചു.

' മൂത്താരുടെ വീട്ടിന്ന് ഒരു കിണ്ണം വെള്ളച്ചോറ് കിട്ടി. അത് കഴിച്ചു. ഇനി ഉച്ച വരെ പച്ച വെള്ളം വേണ്ടാ '.

ഇരുവരും പോയതോടെ എഴുത്തശ്ശന്ന് എന്താ വേണ്ടത് എന്ന തോന്നലായി. മേനോന്‍ ഒരു ബന്ധു മരിച്ചിട്ട് പോയതാണ്. ഉച്ചക്കേ എത്തു. വേണുവിനെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോവാന്‍ ആവില്ല. കുടിക്കാന്‍ വെള്ളം വേണച്ചാല്‍ എടുത്ത് കൊടുക്കാന്‍ കൂടി ഒരാളില്ല.

' വേണ്വോ, ഇന്ന് നിന്‍റെ പെങ്ങള് വര്വോ ' എഴുത്തശ്ശന്‍ ചോദിച്ചു.

'വേണ്ടാന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി പോര്വോന്ന് എനിക്കറിയില്ല '.

'ഇന്നാള് കൂടെ വന്നതാണ് നാണ്വാരടെ മകള്‍ക്ക് നോക്കിയാ ആള് എന്നല്ലേ പറഞ്ഞത്. കാണാന്‍ യോഗ്യനൊക്കെ തന്നെയാണ്. അയാളുടെ സ്വഭാവം നന്നേന്ന് നീയും പറഞ്ഞു. ഇനി എന്തിനാ വെറുതെ നീട്ടിക്കൊണ്ടു പോകുന്നത് '.

'രാമൂന്‍റെ ഭാര്യ മരിച്ച് കൊല്ലം തികഞ്ഞോട്ടെ. നമുക്കത് നടത്താം '.

എഴുത്തശ്ശന്‍ നോക്കുമ്പോള്‍ സരോജിനി കളപ്പുരയിലേക്ക് വരുന്നു.

'ശ് ' എഴുത്തശ്ശന്‍ ശബ്ദിച്ചു ' ആ കുട്ടി വരുണുണ്ട് '.

സരോജിനി അകത്തേക്ക് കയറി.

'ഇന്നെന്താ കുട്ട്യേ, പണി ഒന്നൂല്യേ ' എഴുത്തശ്ശന്‍ ചോദിച്ചു.

'ഉണ്ട്. അടുക്കളേലെ പണി തുടങ്ങും മുമ്പ് വേണ്വോട്ടന്‍റെ മുഷിഞ്ഞ തുണിയൊക്കെ തിരുമ്പാലോ എന്നുവെച്ച് വന്നതാ '.

'കാര്യം പറയുമ്പൊ ഒന്നും തോന്നണ്ടാ. ആണിന്‍റെ മുണ്ടും തുണീം തിരുമ്പി കൊടുക്കണ്ടത് കെട്ടീട്ട് വന്ന പെണ്ണിന്‍റെ ചുമതല. പെണ്ണ് കെട്ടാത്തോരടെ മുഷിഞ്ഞത് മണ്ണാത്തിയെക്കൊണ്ട് അലക്കിക്കണം. അല്ലാതെ മറ്റു പെണ്‍കിടാങ്ങളെക്കൊണ്ട് തിരുമ്പിക്കാന്‍ പാടില്ല '.

'വേണ്വോട്ടനെ വേറൊരാളായിട്ട് കാണാന്‍ ആവില്ല '.

'അത് നിങ്ങളുടെ മനസ്സിന്‍റെ ഗുണം. മൂന്ന് നേരം ഞങ്ങള്‍ക്ക് വെച്ച് വിളമ്പി തരുന്നതേ വലിയ പുണ്യം. അതിലപ്പുറം ചെയ്യിക്കിണത് ഞങ്ങടെ തെറ്റ് '.

'അച്ഛന്‍ പറഞ്ഞു വേണ്വോട്ടന്‍റെ തുണി തിരുമ്പി കൊടുക്കാന്‍ '.

'അയാള്‍ക്ക് പണ്ടേ ഊരയെന്താ ഉമ്മറപ്പടിയെന്താ എന്ന് തിരിച്ചറിയാനുള്ള വിവരം ഇല്ല. ഒന്നിനോണം പോന്ന ആണിന്‍റെ തുണി നിന്നോട് തിരുമ്പാന്‍ പറയാന്‍ എന്താ വെളിവ് ഇല്യാണ്ടായോ ആ നായര്‍ക്ക് '.

സരോജിനിയുടെ മുഖം വാടി. അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുടങ്ങി.

'കുട്ട്യേ, നീ സങ്കടപ്പെടാന്‍ വേണ്ടി ഞാന്‍ പറഞ്ഞതൊന്ന്വൊല്ല. എന്തിനും ഒരു അതിരും വരമ്പും വേണ്ടേ. അത് പറഞ്ഞ് മനസ്സിലാക്കീന്നേ ഉള്ളു '.

സരോജിനിയുടെ കണ്ണ് തുടച്ച് പോവാനൊരുങ്ങി.

'പറ്റുംച്ചാല്‍ രണ്ട് വിധം കൂട്ടാന്‍ ഉണ്ടാക്കിക്കോ. വെറുതെ ഇരിക്കുമ്പോള്‍ എന്തെങ്കിലും ഒക്കെ തിന്നാന്‍ തോന്നുണുണ്ട് '.

'കുറച്ച് മുറുക്കും മനോഹരൂം ഉണ്ടാക്കി വെക്കട്ടെ '.

'അതന്ന്യാ നല്ലത്. വെറുതെ ഇരിക്കുമ്പോള്‍ ഇടക്ക് കറുമുറെ കടിക്കാനായല്ലോ '.

സരോജിനി മടങ്ങിപ്പോയി. ആകാശത്ത് വെള്ള വിരിച്ചും കൊണ്ട് വിമാനം പറന്നു.

5 comments:

  1. രണ്ടു ഭാഗങ്ങളും വായിച്ചു.
    ആശംസകള്‍!!!

    ReplyDelete
  2. അനിവാര്യമായ അവസാനം തന്നെ പാഞ്ചാലിയുടേത്. ഭൂപരിഷ്കരണനിയമം ഗ്രാമത്തിലെ സാധാരണ ജനങ്ങളെ എങ്ങിനെ ബാധിച്ചു എന്ന് ഇതിനു മുന്‍പത്തെ അധ്യായം കാണിച്ചു തരുന്നു.

    ReplyDelete
  3. വായനതുടരുന്നു

    ReplyDelete
  4. ഞാന്‍ : ഗന്ധര്‍വ്വന്‍ ,
    രാജഗോപാല്‍ ,
    മManickethar,

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി അടുത്ത അദ്ധ്യായവും സമര്‍പ്പിക്കുന്നു.

    ReplyDelete
  5. ഇതിലും വന്നു ഒരു വിമാനം...:)

    ReplyDelete