Thursday, January 20, 2011

നോവല്‍ - അദ്ധ്യായം - 118.

ചാമി ലഹള ഉണ്ടാക്കി പോയ ശേഷം ചീട്ടുകളി സെറ്റിലെ എല്ലാവരും പാഞ്ചാലിയുടെ രണ്ടു ബന്ധുക്കളെയും
കുറ്റപ്പെടുത്തി.

' ശിവരാമനും കണ്ണനും നേരത്തെ ആ പെണ്ണിനെ ഒതുക്കണ്ടതായിരുന്നു ' പനകേറ്റക്കാരന്‍ വേലുണ്ണി പറഞ്ഞു.

' ഇനിയെങ്കിലും അവളുടെ ചെപ്പക്കുറ്റിക്ക് നാല് കൊടുത്തിട്ട് മര്യാദ പഠിപ്പിക്കിന്‍ ' എന്ന് ബീഡി തിരയ്ക്കുന്ന
ഷണ്‍മുഖനും ഉപദേശിച്ചു.

അന്ന് ഉച്ചയ്ക്ക് യുവാക്കള്‍ ചെന്നപ്പോള്‍ പാഞ്ചാലിയുടെ വീട് അടഞ്ഞു കിടക്കുന്നു.

' കെഴവന്‍ ചാരായം മോന്തി വല്ല ദിക്കിലും കിടക്കുന്നുണ്ടാവും ' ശിവരാമന്‍ പറഞ്ഞു ' പെണ്ണ് ആരുടെ കൂടെ ചെന്നിട്ടുണ്ടോ ആവോ .

' വൈകുന്നേരം ഇങ്ങോട്ട് വരട്ടെ. അവളുടെ ശതകുപ്പ കഴിക്കുന്നുണ്ട് ' എന്ന് കണ്ണനും പറഞ്ഞു.

' അതിന് മുമ്പ് വേണ്ടപ്പെട്ട എല്ലാരോടും നമ്മള് വിവരം പറയണം. നമ്മളെ കൂടാണ്ടെ കുടുംബക്കാരായിട്ട് ഇനീം
ആള്‍ക്കാരുണ്ടല്ലോ '.

അപ്പോള്‍ തന്നെ വീടിന്നടുത്തുള്ള എല്ലാവരേയും വിളിച്ചു കൂട്ടി. ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാല്‍
മിക്കവാറും എല്ലാവരും സ്ഥലത്തുണ്ട്.

' ഇത് ഞാന്‍ എന്ന് പറയാന്‍ തുടങ്ങിയ കാര്യാണ് ' ദേവൂട്ടി പറഞ്ഞു ' അപ്പൊക്കെ തള്ളേ മിണ്ടാണ്ടിരിക്കിന്‍
എന്നും പറഞ്ഞ് എല്ലാരും കൂടി എന്നെ തിന്നാന്‍ വന്നു. ഇപ്പൊ എന്തായി. കണ്ണികണ്ടോന്‍റെ തൊള്ളേലുള്ളത് കേക്കണ്ടി വന്നില്ലേ '.

പാഞ്ചാലിയെ നാല് പൂശി വിട്ടാല്‍ മാത്രം പൊരാ, പെണ്ണിനേം തന്തേം ഇവിടുന്ന് ആട്ടി വിടണം എന്നായി മിക്കവരും. പുര പൊളിച്ച് എവിടേയോ കൊണ്ടുപോയി കേറ്റിക്കോട്ടെ. നമ്മുടെ എടേല്‍ ഒരു നാറ്റക്കേസ്
പാടില്ല.

പണിയും വട്ടത്തിരിച്ചിലും കഴിഞ്ഞ് ആണുങ്ങള്‍ എത്തുമ്പോള്‍ നേരം ഇരുട്ടി കഴിഞ്ഞു. എല്ലാവരും ചേര്‍ന്ന് ഒരു വട്ടം കൂടി ആലോചിച്ചു.

' ഇറങ്ങി വാടി ഇവിടെ ' എന്ന് വിളിച്ചു പറഞ്ഞത് കണ്ണനാണ്.

ചാരായം കുടിച്ചു വന്ന് കോലായില്‍ കിടന്നിരുന്ന ചാമായി എഴുന്നേറ്റു. ശബ്ദം കേട്ട് പേടിച്ച പാഞ്ചാലി വെളിയില്‍ വന്നില്ല.

' എന്താണ്ടാ നിനക്ക് വേണ്ടത് ' ചാമായി ചോദിച്ചു. ഒരു ഓട്ട മുക്കാലിന്ന് ഉപകാരം ഇല്ലാത്ത വകയാണ്.
വീട്ടില്‍ കേറി പെണ്ണിനോട് കയര്‍ക്കാന്‍ വരുന്നു.

' ആ പൊലയാടിച്ച്യേ ഇങ്കിട്ട് വിളിക്കിന്‍ '.

' എന്‍റെ മകള് എങ്ങിന്യായാല്‍ നിനക്കെന്താണ്ടാ ചേതം '.

' ഉളുപ്പ് കെട്ട തന്തേ. അവള് തോന്നിയവാസം കാട്ടി നടന്നിട്ട് കിട്ടുന്ന കാശോണ്ട് കഴിയുന്നവനാ നീ. മീശ മുഖത്തുള്ള ഞങ്ങള് ആണുങ്ങളുക്ക് നാണൂം മാനൂം ഉണ്ട്. ഇതൊന്നും ഇവിടെ നടക്കില്ല '.

' പിന്നെ. നിന്‍റെയൊക്കെ ചിലവിലല്ലേ ഞങ്ങള് കഴിയിണത്. ഞങ്ങള് ഞങ്ങളുടെ ഇഷ്ടം മാതിരി നടക്കും. അത്
ചോദിക്കാന്‍ നിങ്ങളാരും വരണ്ടാ '.

ക്ഷമ നശിച്ച ആരോ കിഴവനെ വലിച്ച് മുറ്റത്തിട്ടു. പല കൈകളും ആ ശരീരത്തില്‍ പതിച്ചു. വേദന സഹിക്ക വയ്യാതെ അയാള്‍ ഉറക്കെ കരഞ്ഞു. അതോടെ പാഞ്ചാലിക്ക് മടിച്ചു നില്‍ക്കാന്‍ വയ്യെന്നായി.

' എന്‍റെ അപ്പനെ തല്ലി കൊല്ലണ്ടാടാ മഹാ പാപികളേ ' എന്ന് അലറി വിളിച്ച് അവള്‍ മുറ്റത്തിറങ്ങി. അപ്പനെ ഒഴിവാക്കി ബാക്കി മര്‍ദ്ദനം മുഴുവന്‍ മകള്‍ ഏറ്റുവാങ്ങി.

' മൂന്ന് ദിവസത്തെ സമയം തരും. അതിന്‍റെ എടേല്‍ എവിടെക്കെങ്കിലും താമസം മാറ്റിക്കോളിന്‍. ഇല്ലാച്ചാല്‍
സാധനം മുഴുവന്‍ വലിച്ച് പുറത്തിട്ട് പുരയ്ക്ക് ഞങ്ങള്‍ തീ വെക്കും '.

ആ ശാസനയ്ക്ക് മുമ്പില്‍ പാഞ്ചാലി പകച്ചു. നീറുന്ന ശരീരവും മനസ്സുമായി അപ്പനും മകളും ഉറങ്ങാതെ ആ
രാത്രി കഴിച്ചു കൂട്ടി.

*=*=*=*=*=*=*=*=*=*=*=*=*=*=

ഏറെ നാളുകള്‍ക്ക് ശേഷമാണ് രാധാകൃഷ്ണന്‍ സുകുമാരനെ കാണുന്നത്. പാലക്കാട്ടില്‍ നിന്നും വരുന്ന വഴിക്ക് റോഡോരത്തെ മൂച്ചി ചുവട്ടില്‍ സുകുമാരന്‍റെ കാറ് നില്‍ക്കുന്നത് കണ്ട് ബൈക്ക് നിര്‍ത്തിയതാണ്.

' എന്താ ഇവിടെ ' അയാള്‍ ചോദിച്ചു.

' ഒരാള് വരാനുണ്ട്. കാത്ത് നിന്നതാ '.

ആരാണെന്നോ എന്താണ് കാര്യമെന്നോ ചോദിച്ചില്ല. കുറച്ചായിട്ട് സ്വല്‍പ്പം അകലം പാലിക്കുകയാണ്.

' ഇന്നലത്തെ പേപ്പറ് വായിച്ചോ ' സുകുമാരന്‍ ചോദിച്ചു.

' ഉവ്വ്. നിങ്ങളുടെ ബസ്സിലെ തൊഴിലാളികള്‍ കോളേജില്‍ കയറി അക്രമം നടത്തി എന്ന് കണ്ടു. വേണ്ടാതെ ഇവര്‍ ഓരോ പ്രശ്നം ഉണ്ടാക്കിയാല്‍ നിങ്ങളല്ലേ വിഷമിക്കേണ്ടി വരിക '.

' പരിപാടി ചെയ്യിച്ചത് ഞാന്‍ തന്നെ ' സുകുമാരന്‍ പറഞ്ഞു ' പിള്ളേര്‍ക്ക് തിളപ്പ് കുറച്ച് കൂടുന്നുണ്ട്. അടിച്ച് ഒതുക്കി വിട്ടു '.

അയാള്‍ സംഭവം വര്‍ണ്ണിക്കുന്നത് രാധാകൃഷ്ണന്‍ കേട്ടു നിന്നു.

' കുട്ടികളല്ലേ. ഇത്രത്തോളം വേണ്ടിയിരുന്നില്ല ' അയാള്‍ അഭിപ്രായം പറഞ്ഞു.

' അത് എനിക്കും കൂടി തോന്നണ്ടെ. എന്‍റെ വഴിയില്‍ തടസ്സം നില്‍ക്കുന്ന ഒന്നിനേയും വെറുതെ വിടരുത് എന്നാണ് എന്‍റെ രീതി. തടസ്സങ്ങളൊക്കെ ഞാന്‍ വെട്ടി മാറ്റും '.

' എങ്കില്‍ ഞാന്‍ പറഞ്ഞില്ല ' രാധാകൃഷ്ണന്‍ പുറപ്പെടാനൊരുങ്ങി.

' വീട്ടില്‍ തിരക്ക് പിടിച്ച് കല്യാണാലോചന തുടങ്ങി. എന്‍റെ പോക്ക് അത്ര ശരിയല്ല എന്ന് അമ്മയ്ക്കൊരു തോന്നല്‍. ഇട്ട് മൂടാന്‍ സ്വത്തുള്ള വീട്ടില്‍ നിന്നുള്ള ബന്ധം ആവണമെന്നേ അവര്‍ക്കുള്ളു '.

' ഞാന്‍ പറയാന്‍ വിട്ടു. എനിക്കും ഒരു ആലോചന വന്നിട്ടുണ്ട്. പോയി കണ്ടിട്ടില്ല '.

' അത് നന്നായി. കൂട്ടുകാരുടെ വിവാഹം ഒരേ സമയത്ത് ആവുന്നതാണ് നല്ലത്. മധുവിധുവിന്ന് ഒന്നിച്ച് പോവാലോ. ഒരു കാര്യം മാത്രമേ ശ്രദ്ധിക്കാനുള്ളു. കല്യാണങ്ങള്‍ ഒരേ ദിവസം വരാതെ നോക്കണം ' സുകുമാരന്‍ ഉറക്കെ ചിരിച്ചു.

' ആ കാര്യം നമുക്ക് ആലോചിച്ച് ചെയ്യാലോ ' രാധാകൃഷ്ണന്‍ ചിരിയില്‍ പങ്കു ചേര്‍ന്നു.

ബൈക്ക് സ്റ്റാര്‍ട്ടാക്കി അയാള്‍ പുറപ്പെട്ടു.

പാഞ്ചാലി എത്തിയതേ കരഞ്ഞുകൊണ്ടായിരുന്നു.

' വേഗം കേറെടി കാറില് ' സുകുമാരന്‍ ധൃതി കൂട്ടി ' നീ എന്‍റടുത്ത് കരഞ്ഞും കൊണ്ട് നില്‍ക്കുന്നത് ആരെങ്കിലും കണ്ടാല്‍ നാളെ അതാവും നാട്ടിലെ വര്‍ത്തമാനം '.

മലമ്പള്ളയിലേക്ക് കാറ് എത്തും മുമ്പുതന്നെ പാഞ്ചാലി നടന്ന കാര്യങ്ങള്‍ വിവരിച്ചു, ശരീരത്തില്‍ പല ഭാഗത്തും അടികൊണ്ട പാടുണ്ട്. അതെല്ലാം കാണിച്ചു കൊടുത്തു.

' കന്നിനെ തല്ലുന്ന ചാട്ടകൊണ്ടാണ് അവരെന്നെ തല്ലിയത്. മൂന്ന് ദിവസം തന്നിട്ടുണ്ട് വീട് വിട്ട് പോവാന്‍. ഇല്ലെങ്കില്‍ സാധനങ്ങള്‍ എടുത്ത് വലിച്ചെറിഞ്ഞ് പുരയ്ക്ക് തീവെക്കും എന്നാ പറഞ്ഞത് '

' എന്നിട്ട് എന്താ നിങ്ങളുടെ ഉദ്ദേശം '.

' സുകുമാരേട്ടന്‍ പറയുന്ന മാതിരി ചെയ്യാം '.

' ഞാനോ. അസ്സലായി. നിങ്ങളും നിങ്ങളുടെ കുടുംബക്കാരും തമ്മിലുള്ള പ്രശ്നത്തില്‍ ഞാന്‍ എന്തിനാ
ഇടപെടുന്നത്. അതൊക്കെ നിങ്ങള് തമ്മില്‍ തന്നെ തീര്‍ത്തോളിന്‍ '.

' നിങ്ങള് ഒരാള്‍ക്ക് വേണ്ടിയിട്ടാണ് ഞാന്‍ തല്ലായ തല്ലൊക്കെ കൊണ്ടത്. എനിക്ക് വേറെ ആരും ഇല്ലാന്ന് അറിയാലോ. അങ്ങിനെ കയ്യൊഴിയാന്‍ പറ്റില്ല '.

' എന്നാല്‍ ഞാന്‍ നിന്നെ കെട്ടി വീട്ടിലേക്ക് കൊണ്ടുപോവാം. അത് മതിയോ '.

' നിങ്ങളെന്താ എന്നെ പരിഹസിക്ക്യാണോ '.

' ചെയ്ത് തരാന്‍ പറ്റുന്ന കാര്യം ചോദിക്കണം. അല്ലാതെ നിങ്ങള്‍ അപ്പന്‍റേയും മകളുടേയും സംരക്ഷണ ചുമതല ഞാന്‍ ഏറ്റെടുക്കണം എന്ന് പറഞ്ഞാല്‍ അത് നടക്കില്ല '.

' എനിക്ക് പ്രാന്തൊന്നും ഇല്ലാ അങ്ങിനെ ചോദിക്കാന്‍. കേറി കിടക്കാന്‍ ഒരു കുടില്, രണ്ട് നേരം കഞ്ഞി കുടിക്കാനുള്ള വക. ഇത്രേ ഞാന്‍ ചോദിക്കുന്നുള്ളു '.

' അത് തീരെ കമ്മിയായല്ലോ. യാത്ര ചെയ്യാന്‍ ഈ കാറും കൂടി ആയാലോ '.

' നിങ്ങളെന്താ കളിയാക്ക്വാ. നിങ്ങള് ഒരാളാണ് എന്‍റെ ജീവിതം നശിപ്പിച്ചത്. ചര്‍ക്കാ ക്ലാസ്സില്‍ പോയിരുന്ന
എന്‍റെ പിന്നാലെ നടന്ന്.. ' പാഞ്ചാലി തേങ്ങി.

' അതൊക്കെ ആണുങ്ങളുടെ സാമര്‍ത്ഥ്യം. കേട് പറ്റാതെ നോക്കണ്ടത് പെണ്ണുങ്ങളാണ് '.

' കാര്യം കഴിഞ്ഞപ്പോള്‍ നിങ്ങള് കാല് മാറി. നിങ്ങളെ സ്നേഹിച്ചത് എന്‍റെ തെറ്റ്. അഞ്ച് പറ കണ്ടം എനിക്ക് വാങ്ങി തരാന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ സ്നേഹമാണ് വലുത് എന്നും പറഞ്ഞ് ഞാന്‍ അത് ചോദിച്ചില്ല.
നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കൂട്ടീട്ട് വന്ന പെണ്ണുങ്ങളൊക്കെ കണക്ക് പറഞ്ഞ് വാങ്ങി '.

' നീ വലിയ വര്‍ത്തമാനം ഒന്നും പറയണ്ടാ. ഓരോ പ്രാവശ്യവും ഞാന്‍ എന്തെങ്കിലും തന്നിട്ടുണ്ട് '.

' പിന്നെപിന്നെ . ഒന്നോ രണ്ടോ ദിവസത്തെ ചിലവിനുള്ളത് തരും. ഒരു പിഴപ്പ് ഉണ്ടായിരുന്നത് മുടക്കിയിട്ട് കഞ്ഞിക്കും കൂടി തികയാത്ത കാശ് തന്നതിന്‍റെ കൂട്ടം കൂടാന്‍ വരുണു '.

' എന്‍റെ സ്വത്ത് മുഴുവന്‍ ഞാന്‍ നിനക്ക് തീരെഴുതി തരും എന്ന് നീ വിചാരിച്ച്വോ '.

' ഇതൊന്നും പറഞ്ഞാല്‍ പറ്റില്ല. എനിക്ക് കഴിഞ്ഞു കൂടാന്‍ ഒരു വഴിയുണ്ടാക്കി തരണം. ഇല്ലെങ്കില്‍ ഞാന്‍
നിങ്ങളുടെ വീടിന്‍റെ മുമ്പില്‍ വന്ന് പാട് കിടക്കും '.

' ഇറങ്ങെടി ഇവിടുന്ന് ' സുകുമാരന്‍ അലറി ' ആ മോഹം മനസ്സില്‍ വെച്ചാല്‍ മതി. കാലില്‍ കുത്തിയ മുള്ള്
എടുത്ത് കളയുന്ന മാതിരി നിന്നെ ഞാന്‍ ദൂരെ കളയും '.

' നിങ്ങള് പറഞ്ഞിട്ടാ ഞാന്‍ കല്യാണിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്നത്. അല്ലാതെ എനിക്ക് അവളെ
കെട്ടി പിടിച്ച് കിടക്കാനൊന്ന്വോല്ല. അത് കാരണം ഇരിക്കുന്ന വീട് പോയി. ഞാന്‍ പെണ്ണാണച്ചാല്‍ നിങ്ങളെ
ഒരു പാഠം പഠിപ്പിക്കും ' പാഞ്ചാലി മുറ്റത്തേക്ക് ഇറങ്ങി.

' ഞാന്‍ സ്ലേറ്റും പെന്‍സിലും ആയിട്ട് വന്നോളാം ' സുകുമാരന്‍ തിരിച്ചടിച്ചു.

തേങ്ങി കരഞ്ഞും കൊണ്ട് ഗേറ്റ് കടന്ന് പാഞ്ചാലി നടന്നു.

4 comments:

  1. പല കഥാപാത്രങ്ങളും എവിടെയോ കണ്ടു മറന്നപോലെ....നന്നായിട്ടുണ്ട്‌........ വായനതുടരുന്നു....കാത്തിരിക്കുന്നു

    ReplyDelete
  2. വളരെ നന്ദി. അടുത്ത അദ്ധ്യായം പോസ്റ്റ് ചെയ്യുന്നുണ്ട്.

    ReplyDelete
  3. വായിക്കുന്നു. 119 അദ്ധ്യായം വായിച്ചു പോയത് അറിഞ്ഞില്ലാ. ആശംസകള്‍!!

    ReplyDelete
  4. kandapole nadanna penninu ithu thanne vidhi

    ReplyDelete