Tuesday, September 21, 2010

നോവല്‍ - അദ്ധ്യായം - 96.

' ഒരു കാര്യം ചെയ്യിന്‍ ' എഴുത്തശ്ശന്‍ മക്കു രാവുത്തരോട് പറഞ്ഞു ' അവര് പറയുന്നത് കേട്ടില്ലേ. അവരക്ക്
പണത്തിന്ന് കുറച്ച് തിടുക്കം ഉണ്ടത്രേ. സ്ഥലത്തിന്ന് വില കെട്ടിയതിന്‍റെ കാല്‍ ഭാഗം ഇപ്പൊ കൊടുക്കിന്‍. എന്നിട്ട് ആറ്
മാസത്തേക്കോ ഒരു കൊല്ലത്തേക്കോ ഒരു കരാറ് എഴുതിന്‍. അതിന്‍റെ എടേല് മൂന്നോ നാലോ ഗഡുവായിട്ട് കൊടുത്ത് തീര്‍ത്ത് റജിസ്ട്രാക്കിന്‍. പുര പണി ഇപ്പൊ തന്നെ ചെയ്തോളിന്‍. അതിനൊന്നും ഒരു തടസ്സം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലാ '.

' അതിന്‍റെ ഒന്നും ആവശ്യം ഉണ്ടാവില്ലാ ' നാണു നായര്‍ ഇടപെട്ടു ' പൂത്ത പണം ഉണ്ട് രാവുത്തരുടെ കയ്യില് '.

' നാണു നായര് പറയിണ പോലെ അത്രയൊന്നും നമ്മടെ കയ്യിലില്ല. അള്ളാഹുവിന്‍റെ കൃപ കൊണ്ട് മക്കള് കുറച്ചെന്തോ എത്തിക്കിണുണ്ട്. അതോണ്ട് കൊമ്പും തലേം ആട്ടി നടക്കുണൂന്നെ ഉള്ളു '.

' അങ്ങിന്യാച്ചാല്‍ കച്ചോടം മുറിക്ക്യല്ലേ ' എഴുത്തശ്ശന്‍ തിടുക്കം കുട്ടി.

' നിങ്ങടെയൊക്കെ ധൈര്യത്തിലാ ഞാന്‍ ഇതിന്ന് ഇറങ്ങുന്നത്. നാളെ മേലാലുക്ക് പിള്ളര് പുര വെച്ച് കെട്ടാന്‍ തുടങ്ങുമ്പൊ
ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാതിരുന്നാല്‍ മതി ' എന്നായി രാവുത്തര്‍ .

' നൂറ് വട്ടം ആ ഉറപ്പ് തന്നതല്ലെ രാവുത്തരേ ' നാണു നായര്‍ക്ക് രാവുത്തരുടെ വാക്കുകള്‍ തീരെ പിടിച്ചില്ല ' ഇവിടെ ആരും ജാതീം മതൂം ഒന്നും നോക്കാതെ നിങ്ങളെ കൂട്ടത്തില്‍ കൂട്ടുംന്ന് '.

' നിങ്ങള് വിചാരിക്കിണത് അല്ല നമ്മടെ മനസ്സില്. പുര പണിയണച്ചാല്‍ കല്ലും മരൂം ഒക്കെ വേണം. ഇക്കരക്ക് അതൊക്കെ എങ്ങിനെ കടത്തും എന്നാ നമ്മടെ ആലോചന '.

' ഇതേ ഉള്ളൂച്ചാല്‍ വഴിയുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' കയത്തം കുണ്ടിന്‍റെ ചോട്ടില്‍ ചെങ്കല്ല് ചൂള വെക്കിന്‍. പത്തമ്പതിനായിരം ഇഷ്ടിക ഉണ്ടാക്ക്യാല്‍ മതി. കടത്ത് കൂലി ലാഭം. തോനെ വില കൊടുക്കണ്ടീം വരില്ല '.

' കരിങ്കല്ലാണെങ്കില്‍ അവിടുന്നന്നെ പൊട്ടിച്ചെടുക്കാം. വെള്ളപ്പാറ കടവില്‍ മണലുണ്ട്. തലച്ചുമടായി അത് കടത്താം ' നാണു നായര്‍ ബാക്കി പറഞ്ഞു ' ഒന്ന് നോക്ക്യാല്‍ ഇത്ര സൌകര്യം എവിടേം കിട്ടില്ല '.

' അമ്മിണിയമ്മയ്ക്ക് പുര പണിയാന്‍ ചെങ്കല്ല് വേണ്ടി വരും. അതും കൂടി കണക്കാക്കി ചൂള വെച്ചാല്‍ മതി '.

' നമ്മക്ക് അതൊന്നും അറിയില്ല. നിങ്ങള് എന്ത് പറയിണോ അതന്നെ കാര്യം '.

' എന്നാല്‍ ബാക്കി നിശ്ചയിക്ക്യാ ' എഴുത്തശ്ശന്‍ കാര്യം തീര്‍പ്പാക്കി ' ഇന്നന്നെ മുദ്ര കടലാസ്സ് വാങ്ങി എഴുതാന്‍ കൊടുക്ക്വാ.
അടുത്തആഴ്ച പണം മുഴ്വോനും കൊടുത്ത് ആധാരം റജിസ്റ്റ്രാക്ക്വാ. എന്താ രണ്ട് കൂട്ടര്‍ക്കും സമ്മതോല്ലേ '.

ഇരു കൂട്ടരും സമ്മതിച്ചു. സരോജിനി കൊടുത്ത ചായ കുടിച്ച് എല്ലാവരും ഇറങ്ങി. നാണു നായരുടെ വീട്ടു പടിക്കല്‍ വെച്ച സൈക്കിള്‍ എടുത്ത് രാവുത്തര്‍ വരമ്പിലൂടെ നീങ്ങി.

**************************************************
ഉച്ചയ്ക്ക് വീട്ടിലെത്തിയ രാധാകൃഷ്ണന്‍ ഭക്ഷണം കഴിക്കാന്‍ നിന്നില്ല. കാര്‍ ഷെഡ്ഡിലിട്ട് അച്ഛനെ കൂട്ടി അകത്തേക്ക് നടന്നു.

' ഞാന്‍ ഇപ്പൊ വരാം. എന്നിട്ട് നമുക്ക് ഉണ്ടാല്‍ പോരെ ' എന്നും ചോദിച്ച് മറുപടിക്ക് കാത്ത് നില്‍ക്കതെ അയാള്‍ പുറത്തേക്കിറങ്ങി. വേലായുധന്‍കുട്ടി ചാരുകസേലയില്‍ കിടന്ന് നോക്കുമ്പോള്‍ മകന്‍ ബുള്ളറ്റില്‍ കേറി കഴിഞ്ഞു. ശബ്ദം 
ഉണ്ടാക്കി അത് ഗേറ്റ് കടന്ന് പോയി.

ഗുരുസ്വാമി വീട്ടിലുണ്ടാവുമോ അതൊ കളപ്പുരയിലാണോ എന്ന് നിശ്ചയമില്ല. പല ദിവസങ്ങളിലും ഉച്ച ഭക്ഷണം കളപ്പുരയിലാണ്
എന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും വീട്ടില്‍ ചെന്ന് നോക്കാം , ഇല്ലെങ്കിലല്ലേ കളപ്പുരയിലേക്ക് ചെല്ലേണ്ടു.

ഭാഗ്യത്തിന്ന് രാധാകൃഷ്ണന്‍ എത്തുമ്പോള്‍ രാജന്‍ മേനോന്‍ വീട്ടിലുണ്ട്. പാലക്കാടില്‍ നിന്നും വന്നതേയുള്ളു.

' അങ്കിള്‍ ഇന്നൊരു സംഭവം ഉണ്ടായി ' അച്ഛനെ കൂട്ടി മില്ലില്‍ ചെന്നതും കണക്ക് പുസ്തകം ഏല്‍പ്പിച്ചതും സ്റ്റോക്ക് റജിസ്റ്ററില്‍ അച്ഛന്‍ തെറ്റുകള്‍ കണ്ടെത്തിയതുമെല്ലാം അയാള്‍ വര്‍ണ്ണിച്ചു.

' സ്വാമിയേ ശരണം ' ഗുരുസ്വാമിയുടെ ശബ്ദം ഉയര്‍ന്നു. രാധാകൃഷ്ണന്‍ അത് ഏറ്റു പറഞ്ഞു.

' പേടിക്കാനൊന്നൂല്യാ. മാറ്റിയെടുക്കാം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് ഭേദപ്പെടും എന്നൊന്നും ഞാന്‍ കരുതിയില്ല.
എല്ലാം ഭഗവാന്‍റെ കൃപ '.

' അങ്കിള്‍ ഇനി ഞാന്‍ എന്താ ചെയ്യേണ്ടത് '.

' ഇന്ന് തന്നെ ഡോക്ടറെ പോയി കണ്ട് വിവരം പറയണം. രോഗ നിലയില്‍ വരുന്ന മാറ്റം അപ്പപ്പോള്‍ തന്നെ അറിയിച്ചാലേ
അതിനനുസരിച്ച് മരുന്ന് മാറണോ എന്ന് തീരുമാനിക്കാനാവൂ '.

' ശരി ' എന്ന് രാധാകൃഷ്ണന്‍ ഏറ്റു.

' ഞാന്‍ വരണോ കൂടെ ' മേനോന്‍ ചോദിച്ചു.

' അങ്കിള്‍ റെസ്റ്റ് ചെയ്തോളൂ. ഞാന്‍ ഡോക്ടറെ കണ്ടിട്ട് വന്ന് വിവരം പറയാം '.

ബുള്ളറ്റിന്‍റെ ശബ്ദം അകന്ന് പോയി.

5 comments:

  1. ശരീഫ് ഭായിയുടെ പരിചയപ്പെടുത്തലിലൂടെ ഇവിടെയെത്തി. ഇനിയെല്ലാം വായിക്കണം.
    ആശംസകള്‍ നേരുന്നു.

    ReplyDelete
  2. വായിക്കുന്നുണ്ട് മാഷേ. വീണ്ടും വരാം.

    ReplyDelete
  3. ചെറുവാടി,
    ജയരാജ്,
    ഞാന്‍,

    വളരെ നന്ദി.

    ReplyDelete
  4. haavu.. radhakrishnanu samadhaanamaayi.. ezhuthassanum...

    ReplyDelete