' അടുത്ത ചൊവ്വാഴ്ച കാര്‍ത്തിക വിളക്കല്ലേ ' കളപ്പുരയിലെ സദസ്സില്‍ വെച്ച് നാണുനായര് ചോദിച്ചു ' നമ്മടെ അമ്പലത്തില്‍
അന്ന് വല്ല ആഘോഷൂം ഉണ്ടോ '. വൃശ്ചിക കുളിരില്‍ ഉണരാന്‍ മടി പിടിച്ച് ആലസ്യത്തിലാണ് ഭൂമി. മഞ്ഞിന്റെ മറയ്ക്ക് പിന്നില്‍ കയത്തം കുണ്ട് ഒളിഞ്ഞു നിന്നു.
' ഇത് വരെ ഇല്ലാത്തതൊന്നും തുടങ്ങി വെക്കണ്ടാ ' എഴുത്തശ്ശന്‍ ഉടനെ മറുപടി പറഞ്ഞു ' മേലാലിക്ക് അത് വെഷമം
ഉണ്ടാക്കും '.
'അല്ലേ , ഞാന്‍ ഒന്നും പറഞ്ഞില്ലേ. വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രം ലോകം മുഴ്വോനും നിറഞ്ഞ് നില്ക്കിണ ദിവസാണ്. അന്നേ ദിവസം എല്ലാ വീട്ടിലും സന്ധ്യക്ക് മണ്ചെരാതില് നിരനിരയായി ദീപം തെളിക്കും. ദൂരേന്ന് കാണാന്‍ തന്നെ ബഹു ജോറാണ്. പിന്നെ ഒരു വിധം അമ്പലത്തിലൊക്കെ കാര്‍ത്തിക ദിവസം ആഘോഷം ഉണ്ടാവും. പാട്ടു കച്ചേരിയോ, ഓട്ടന്‍ തുള്ളലോ, കഥകളിയോ അങ്ങിനെ എന്തെങ്കിലും നടത്തും. അതൊക്കെ ആലോചിച്ച് പറഞ്ഞതാണ് '.
' അതന്ന്യാ നായരേ ഞാനും പറയിണത്. ഇതൊക്കെ നടത്തണച്ചാല്‍ വെള്ളക്കുട്ടി രാവുത്തര് മുമ്പില്‍ ഇറങ്ങണം. എന്റേലോ
നിങ്ങടേലോ മടീല് അത് സൂക്ഷിച്ച് വെച്ചിട്ടുണ്ടോ. പിരിച്ചിട്ടാണ് നമ്മള് ഇവിടെ ഓരോന്നൊക്കെ ചെയ്യിണത്. അത്താഴത്തിനോ പൊത്തും പിടി, വെള്ളച്ചോറ് കൊണ്ടുവാ കൂത്തച്ച്യേ എന്ന മാതിരിയാണ് നിങ്ങളുടെ പറച്ചില് '.
' കുപ്പ്വോച്ചോ അന്നന്നെല്ലേ നമ്മടെ മലമ്പള്ളേലെ അമ്പലത്തില്‍ തേര് ഉണ്ടാവാറ് '.
' അതെ '.
തേര് എന്ന് കേട്ടതും വേണുവിന്ന് ഉത്സാഹമായി.
' അമ്മാമേ, നമുക്കൊന്ന് പോയി കണ്ടാലോ ' അയാള്‍ ചോദിച്ചു.
' മിണ്ടാതിരിക്ക്. നീ വിചാരിച്ച മാതിരി ഉള്ള തേരൊന്ന്വല്ല അത്. കള്ളും കുടിച്ച് തേര് വലിച്ച് ഒരിക്കല്‍ മറിച്ചിട്ട സ്ഥലാ. ആളും മനുഷ്യനും ചെല്ലാത്ത ഇടം. നിനക്കൊന്നും അത് ഇഷ്ടാവില്ലാ '.
' എന്തൊക്ക്യാ അവിടുത്തെ വാണിഭം എന്ന് അറിയ്യോ നിനക്ക് ' നാണു നായര്‍ ബാക്കി അവതരിപ്പിച്ചു ' പൂള കിഴങ്ങ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചത്, ചക്കരക്കിഴങ്ങും പനങ്കൂമ്പും പുഴുങ്ങ്യേത് ഇതൊക്കെയാണ് അവിടെ വില്ക്കാന് വെക്കാറ് '.
' ഒരു കാര്യം ചെയ്യാം ' മേനോന് തന്റെ നിലപാട് വ്യക്തമാക്കി ' മറ്റൊന്നും ചെയ്യണ്ടാ. നമുക്ക് ചുറ്റ് വിളക്ക് വെക്കാം. വേണച്ചാലോ മതിലിന്ന് മുകളില്‍ കുറെ ദീപം വെക്കാം '.
ആ നിര്‍ദ്ദേശം ആരും എതിര്‍ത്തില്ല.
ഞാന്‍ പാടത്ത് ചെന്ന് നോക്കിയിട്ട് വരട്ടെ എന്നും പറഞ്ഞ് ചാമി ഇറങ്ങി.
' വ്യക്തിപരമായി ഞാന്‍ അമ്മാമയുടെ അഭിപ്രായക്കാരനാണ് ' മേനോന് പറഞ്ഞു ' ഉത്സവങ്ങള്‍ ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനുള്ള ഒരു ഉപാധിയാണ്. പക്ഷെ അതിന്ന് ചിലവഴിക്കുന്ന പണം ജനോപകാരപ്രദമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അതായിരിക്കും ശ്രേഷ്ഠമായ കാര്യം '.
ആരും ഒന്നും പറഞ്ഞില്ല.
' കുന്നിന് മുകളില്‍ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യമുണ്ടെന്ന് അറിഞ്ഞിട്ടും നിത്യ പൂജ ഒഴിവാക്കി കൊല്ലം തോറും
മണ്ഡലമാസം ഒന്നാം തിയ്യതി മാത്രം അവിടെ പൂജ നടത്തിയാല്‍ മതി എന്ന് തീരുമാനിച്ചില്ലേ. നാട്ടുകാര്‍ക്കും അതാ സൌകര്യം. എത്ര ഭംഗിയായി അന്ന് ചടങ്ങുകള്‍ നടന്നു '.
പാടത്ത് നിന്നും ചാമിയുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ടു. ആരോടൊ ലഹള കൂടുകയാണ്.
' എന്താ അവിടെ ഒരു ബഹളം. അവന് തല്ലും അടിയും ഉണ്ടാക്കും മുമ്പ് ചെന്ന് നോക്ക്വാ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍
എഴുന്നേറ്റു. പുറകെ മറ്റുള്ളവരും.
തൊട്ടടുത്ത പാടത്തിലെ കൃഷിക്കാരനോട് ചാമി കയര്‍ക്കുകയാണ്.
' എന്താണ്ടാ സംഗതി ' എഴുത്തശ്ശന്‍ ചോദിച്ചു.
' കുപ്പ്വോച്ചോ, ഇ പൊലയാടി മകന് കമ്പീം കൊണ്ട് വരമ്പ് തുളച്ച് നമ്മള് കഷ്ടപ്പെട്ട് പാടത്ത് പമ്പടിച്ച് നിറച്ച വെള്ളം ചോര്ത്തീരിക്കുന്നു '.
നോക്കുമ്പോള്‍ സംഗതി ശരിയാണ്. വറ്റി വരണ്ടു കിടന്നിരുന്ന പാടത്ത് വെള്ളം നിറഞ്ഞിരിക്കുന്നു.
' എന്ത് പണിയാടാ നീ കാട്ട്യേത് ' എഴുത്തശ്ശന്‍ ചോദിച്ചു ' തല്ല് വില കൊടുത്ത് വാങ്ങാനാണോ ഉദ്ദേശം '.
' അയ്യോ അങ്ങിനെയല്ല ' പ്രതി കൈകുപ്പി ' ഞണ്ട് പോട്ടില്‍ കൂടി വെള്ളം കിനിഞ്ഞ് എറങ്ങ്യേതാണ് '.
' മുഖത്ത് നോക്കി നുണ പറഞ്ഞാല്‍ ഒറ്റ അടിക്ക് നിന്റെ കണ്ണിന്റെ സില്‍പ്പറ് ഞാന്‍ തെറിപ്പിക്കും ' എഴുത്തശ്ശന്‍ ചൂടായി
' മര്യാദയ്ക്ക് പറഞ്ഞാല്‍ ഞാന്‍ തന്നെ വേണ്ടത് ചെയ്ത് തരില്ലേ '.
' ഒരു തെറ്റ് പറ്റി. മാപ്പാക്കണം. ഇനി ഇങ്ങനെ ഉണ്ടാവില്ലാ ' അയാള്‍ തല കുനിച്ച് നിന്നു.
' അതിന് ഈ സ്ഥലം ഇനി നിനക്ക് പാട്ടത്തിന്ന് കിട്ടില്ലല്ലോ. അതിന്റെ ഉടമസ്ഥന്മാര് കൃഷി ചെയ്തോളും '.
' ഈ രണ്ടു പറ കണ്ടം കൃഷി ചെയ്താല്‍ രണ്ട് പൂവലും കൂടി ഒരു വണ്ടി നെല്ല് കിട്ടും. അതോണ്ടാ ഞങ്ങളുടെ പിഴപ്പ്. ഇനി എന്താ വേണ്ടത് എന്ന് അറിയില്ല '.
' അത് നിന്റെ കാര്യം. മേലാല്‍ ഇമ്മാതിരി കാട്ട്യാല്‍ നീ നടന്ന് കുടീല് എത്തില്ല '.
' ഞാന്‍ പറഞ്ഞില്ലേ ഇനി ഉണ്ടാവില്ലാന്ന്. വെള്ളം എടുത്തതിന്ന് എന്താ വേണ്ടേച്ചാല് തരാം '.
' പൊയ്ക്കോ നിന്റെ കാശുംകൊണ്ട് എന്റെ മുമ്പിന്ന് '.
സംഘം കളപ്പുരയിലേക്ക് തിരിച്ചു.
' കൃഷിക്കാരുടെ എടേല് ഇതൊക്കെ പതിവാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' ചിലപ്പോള്‍ കൈക്കോട്ട് തായ ഊരി തല്ലെണ്ടീം
വരും '.
' കൃഷിക്കാരുടെ ഓരോ കഷ്ടപ്പാടേ ' എന്ന് നാണു നായര്‍ സഹതപിച്ചു
***************************************************
' ഹൈസ്ക്കൂള് മാനേജര്‍ തന്നയച്ച എഴുത്താണ് ' ഒരു കത്തുമായി ഒരാള്‍ മുറ്റത്ത് എത്തി. കിട്ടുണ്ണി കൈ നീട്ടി അത് വാങ്ങി.
മേശപ്പുറത്ത് നിന്ന് കണ്ണട എടുത്ത് അയാള്‍ അത് വായിച്ചു.
ഏട്ടന്ന് വേണ്ടി മുമ്പ് ഒരു കല്യാണാലോചന പറഞ്ഞുറപ്പിച്ചതാണ്. ആ സ്ത്രീയുടെ ആങ്ങളയുടെ കത്താണ്. വയസ്സാന്‍ കാലത്ത്
ഏട്ടനെ നോക്കാന്‍ ഒരാളായി, പോരാത്തതിന്ന് ഒരു ഹൈസ്ക്കൂള് കയ്യില്‍ വരും ചെയ്യും . അതൊക്കെ ചിന്തിച്ച് വാക്ക് കൊടുത്തതാണ്. പക്ഷെ സന്യസിക്കാനാണ് ഏട്ടന്റെ ഭാവം എന്ന് അറിയാതെ പോയി.
' തുലാമാസത്തില്‍ കല്യാണം നടത്താമെന്ന് വാക്ക് തന്നതാണ്. ഇപ്പോള്‍ വൃശ്ചികമായി. വേണമെങ്കിലൊ അതല്ല വേണ്ടെങ്കിലോ
ആ വിവരം തരിക. ആളെ വള്ളി കെട്ടി വിടുന്ന പരിപാടിയാണ് നിങ്ങളുടേത് എന്ന് തോന്നുന്നു. മര്യാദക്കാര്ക്ക് പറ്റിയ ഏര്‍പ്പാടല്ല ഇത്. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ എന്നെ വിവരം അറിയിക്കണം '
കത്ത് വായിച്ച് കിട്ടുണ്ണി വിഷണ്ണനായി. കൂനിന്മേല് കുരു പോലെ ഓരോ പ്രശ്നങ്ങള്‍ പൊങ്ങി വരുന്നു. എന്തെങ്കിലും
വിവരം കൊടുക്കാതെ വയ്യാ.
' മറ്റന്നാള്‍ ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് ' എന്നും പറഞ്ഞ് ദൂതനെ തിരിച്ചയച്ചു. കിട്ടുണ്ണി കസേലയില്‍ ചാരി കിടന്നു. പണിക്ക് ആരും വരാത്ത ദിവസമാണ്. ഏകാന്തതയില്‍ ചിന്ത അയാള്‍ക്ക് കൂട്ടായി.
ഏട്ടനെ സമ്മതിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മറ്റാരേയെങ്കിലും കണ്ടെത്തിയാലും പെണ്‍വീട്ടുകാര്‍ സമ്മതിക്കുമെന്ന് ഉറപ്പില്ല.
അവര്‍ക്ക് യോജിച്ച തറവാട്ടുകാര് വേണം. പറ്റിയ ആരെങ്കിലുമുണ്ടോ എന്ന് മനസ്സില്‍ പരതി. രാധ ഉണ്ടായിരുന്നുവെങ്കില്‍
പറ്റിയ വല്ല ആളേക്കുറിച്ച് പറഞ്ഞു തന്നേനെ. കഴുവേറി ദേഷ്യപ്പെട്ട് ബന്ധം വേണ്ടാ എന്നു പറഞ്ഞ് പോയിരിക്കുന്നു.
പെട്ടെന്ന് മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. ഏട്ടന്ന് പകരക്കാരനായിട്ട് താന്‍ തന്നെ ചെന്നാലോ. ഒരു വെടിക്ക് രണ്ട് പക്ഷി.
അനുസരിക്കാത്ത ഭാര്യയെ ഒരു പാഠം പഠിപ്പിച്ച പോലെ ആയി, അതോടൊപ്പം താന്‍ മോഹിച്ച സൌഭാഗ്യം കയ്യില്‍ വരികയും
ചെയ്യും.
പക്ഷെ സംഗതി വിചാരിച്ച അത്ര എളുപ്പമല്ല. കേസ്സും കൂട്ടവും ഒക്കെ ഉണ്ടാവും. അതിന് വഴിയുണ്ടാക്കാം. നാട്ടുകാര്‍
പറഞ്ഞ് നടക്കും. അവരുടെ ചിലവിലൊന്നുമല്ലല്ലോ കഴിഞ്ഞ് കൂടുന്നത്. മക്കള്‍ എതിര്‍ത്താലോ. ഒരു മൂധേവിയെ മനസ്സില്‍
നിന്ന് പടിയിറക്കി പിണ്ഡം വെച്ചു. വേറൊന്ന് അകലെയാണ്. അവളാണെങ്കിലോ ഒന്നിനും അഭിപ്രായം പറയാത്ത ജാതി. പക്ഷെ ചെറിയ മകള്‍. ഇന്നത്തെ നിലയ്ക്കും വിലയ്ക്കും അവളും കാരണക്കാരിയാണ്. അവളെ വെറുപ്പിക്കാനാവില്ല.
തല്ക്കാലം എന്തെങ്കിലും പറഞ്ഞ് നീട്ടിക്കൊണ്ട് പോവാം. പിന്നീട് വല്ല വഴിയും തെളിയും. കിട്ടുണ്ണി സ്വയം ആശ്വസിച്ചു.
Thursday, September 9, 2010
Subscribe to:
Post Comments (Atom)
കിട്ടുണ്ണി ആള് കൊള്ളാല്ലോ, ചേട്ടനു് പറ്റിയില്ലെങ്കിൽ തന്നെത്താനെ ആയിക്കോളാമെന്നു്. അതു നന്നായി.
ReplyDeleteനാട്ടിന്‍പുറത്ത് കൃഷി ചെയ്യുമ്പോള്‍ വെള്ളം ചോര്തലും ഒക്കെ സാധാരണമായിരുന്നു. ആശംസകള്‍ മാഷേ!!
ReplyDeleteTypist,എഴുത്തുകാരി,
ReplyDeleteകിട്ടുണ്ണി അങ്ങിനെയാണ്. സ്വന്തം കാര്യം മാത്രമാണ് അയള്‍ക്ക് വലുത്.
ഞാന്‍ : Njan ,
വെള്ളത്തിന്ന് വേണ്ടി തമ്മില്‍ തല്ലിയാലും അതൊന്നും മനസ്സില്‍
സൂക്ഷിക്കാതെ വീണ്ടും സ്നേഹത്തിലാവുന്ന പ്രകൃതമാണ് കര്‍ഷകരുടേത്.
അഭിപ്രായങ്ങള്‍ക്ക് നന്ദി.
വൃശ്ചിക കുളിരില്‍ ഉണരാന്‍ മടി പിടിച്ച് ആലസ്യത്തിലാണ് ഭൂമി. മഞ്ഞിന്റെ മറയ്ക്ക് പിന്നില്‍ കയത്തം കുണ്ട് ഒളിഞ്ഞു നിന്നു. enikkishtamaanu ee mattilulla varikal
ReplyDelete