Thursday, September 2, 2010

നോവല്‍ - അദ്ധ്യായം- 89.

മുറ്റമടിച്ചിരുന്ന പണിക്കാരി വന്ന് ' അനുജന്‍ എത്തിയിട്ടുണ്ട് ' എന്ന് പറഞ്ഞപ്പോള്‍ പത്മിനി ഉമ്മറത്തേക്ക് വന്നു.
നോക്കുമ്പോള്‍ വേണു കറുപ്പ് മുണ്ട് ഉടുത്തിരിക്കുന്നു.

' എന്നേ നീ മാലയിട്ടത് ' അവര്‍ ചോദിച്ചു.

' ഇന്നലെ '.

' കാലിന്ന് സ്വാധീനം ഇല്ലാത്തോടത്ത് മലയ്ക്ക് പുറപ്പെടേണ്ട വല്ല കാര്യൂം ഉണ്ടോ നിനക്ക് '.

' അതൊക്കെ ഭഗവാന്‍ കാത്തോളും. ദേഹബലം ഉള്ളതോണ്ട് ഭഗവാനെ ദര്‍ശനം നടത്താനാവുമെന്ന് പറയാന്‍ 
സാധിക്ക്യോ '.

' അത് ശരിയാണ്. ഞാന്‍ ഭഗവാനെ നിന്ദിച്ചു എന്ന് തോന്നരുത് കേട്ടോ. നിന്‍റെ കാലിലെ വിഷമം ഓര്‍ത്ത് പറഞ്ഞതാ '.

' വിശ്വേട്ടന്‍ എവിടെ '.

' അച്ഛനും മകനും കൂടി പുലര്‍ച്ചെ നാട്ടിലിക്ക് പോയതാ. മണ്ഡലകാലം അല്ലേ. തറവാട് വക അമ്പലത്തില്‍ തൊഴുകണോത്രേ
മൂപ്പര്‍ക്ക് . എന്നീം വിളിച്ചു. അത്ര നേരത്തെ വയ്യാന്ന് പറഞ്ഞ് ഞാന്‍ പോയില്ല. കാപ്പി കുടിക്കാറാവുമ്പോഴേക്കും അവര് എത്തും '.

വേണു പേപ്പര്‍ എടുത്തു.

' പണിക്കാരികള് കുളിച്ചിട്ടുണ്ടോന്ന് ചോദിക്കട്ടെ. നീ മലയ്ക്ക് പോണതല്ലേ. കുളിക്കാതെ വെച്ചുണ്ടാക്കി തരണ്ടാ '.

ഏറെ വൈകാതെ അവര്‍ കാപ്പിയുമായി എത്തി.

' ഒരു വിശേഷം കേക്കണോ ' പത്മിനി ചോദിച്ചു ' രാധ ഇവിടെ വന്നിരുന്നു '.

' ഉവ്വോ. എപ്പൊ വന്നു '.

' രണ്ടീസം ആയി. വിശ്വേട്ടനും മോനും കോടതീലിക്ക് പോയി കഴിഞ്ഞ ശേഷം. കണ്ടപ്പൊ എനിക്ക് കലിയാ വന്നത്. പിന്നെ അവളുടെ വര്‍ത്തമാനം കേട്ടപ്പൊ അവളുടെ ഭാഗത്ത് തെറ്റൊന്നും ഇല്യാന്ന് തോന്നി. ഞാന്‍ 
വൈകുന്നേരമാണ് അവളെ പറഞ്ഞയച്ചത് '.

' അത് നന്നായി. രാധ കിട്ടുണ്ണിയുമായി പിണങ്ങി വീട്ടിലേക്ക് പോയിരിക്ക്യാണ് '.

' അതൊക്കെ പറഞ്ഞു. ആ കുരുത്തംകെട്ടോന്‍റെ കൂടെ ആരാ കഴിച്ചു കൂട്ട്വാ. ഇത്ര കാലം കഴിഞ്ഞത് തന്നെ അവളുടെ സ്വഭാവഗുണം കൊണ്ടാണ് '.

' രണ്ട് കൂട്ടരോടും സംസാരിച്ച് അവരുടെ പിണക്കം  പറഞ്ഞ് തീര്‍ക്കണംന്ന് ഞാന്‍ വിചാരിച്ചതാ '.

' കഷ്ടം. നിനക്ക് തോന്നുന്നുണ്ടോ നീ പറഞ്ഞാല്‍ അവന്‍ കേള്‍ക്കുംന്ന്. ഒറ്റ കൊമ്പിലിരിക്കുന്ന കുരങ്ങനെ പോലെ അവന്‍
ആരൂല്യാതെ കഴിയട്ടെ. നെഗളിപ്പോണ്ടല്ലേ ഇങ്ങിനെ വന്നത് '.

' എന്നാലും '.

' ഒരു എന്നാലൂല്യാ. നീ നിന്‍റെ പാട് നോക്കി ഇരുന്നാല്‍ മതി '.

' രാധടെ അടുത്ത് മക്കള്‍ പറഞ്ഞാല്‍ തിരിച്ച് പോരില്ലേ. എനിക്ക് ആ കുട്ടികളെ അത്ര പരിചയം പോരാ. അല്ലെങ്കില്‍ 
പറഞ്ഞ് നോക്കായിരുന്നു'.

' നടന്ന പോലെത്തന്നെ. മക്കള്‍ നിര്‍ബന്ധം പറഞ്ഞാല്‍ മരിക്കുംന്നാ രാധ പറഞ്ഞത്. അതിന്ന് പുറപ്പെടണോ നിനക്ക് '.

' അയ്യോ, അത്ര വാശി ഉണ്ടെന്ന് എനിക്കറിയില്ല '.

' കല്യാണത്തിന്ന് അവള്‍ വരും. അപ്പൊ നേരില്‍ കാണാലോ '.

' അമ്പലത്തില്‍ വന്ന് എന്നെ കണ്ടിരുന്നു. കുറച്ചൊക്കെ പറയും ചെയ്തു '.

' കിട്ടുണ്ണി പറഞ്ഞത് കേള്‍ക്കാതെ അമ്പലത്തില്‍ ചെന്നതിനാണ് അവളെ ഇറക്കി വിട്ടത് '.

' ഓപ്പോള് ഒരു കാര്യം ചെയ്യൂ. രാധയ്ക്ക് കാശോ പണോ വേണച്ചാല്‍ കൊടുക്കൂ. ഞാന്‍ തരാം '.

' എങ്ങിന്യാടാ വന്ന് കയറിയപാടെ അവളുടെ കയ്യില് കാശുണ്ടോ എന്ന് ചോദിക്ക്യാ. ഇനി വരുമ്പോള്‍ എന്തെങ്കിലും  കൊടുക്കാം. നീ തര്വോന്നും വേണ്ടാ '.

സംസാരിച്ചിരിക്കുമ്പോഴേക്കും വക്കീലും മകനും എത്തി.

' അത് ശരി. താന്‍ മലയ്ക്ക് പോവാന്‍ ഒരുങ്ങി ഇരിക്ക്യാണ് അല്ലേ. മകരവിളക്കിന്ന് മുമ്പ് മരുമകന്‍റെ കല്യാണം ഉണ്ട് എന്ന് അറിയാലോ ' വക്കില്‍ ചോദിച്ചു.

' തിരക്ക് ആവുമ്പോഴേക്കും പോയിട്ട് വരണം. ഡിസമ്പര്‍ ആദ്യം പോണം എന്നാണ് ഉദ്ദേശം '.

' മലേന്ന് വന്നാല്‍ നേരെ ഇങ്ങോട്ട് പോര്വാ. കല്യാണം കഴിഞ്ഞിട്ടേ പിന്നെ പോകാവൂ '.

വേണു തലയാട്ടി.

' രാധ വന്ന കാര്യം ഞാന്‍ പറഞ്ഞു '.

' താന്‍ പറയാതിരിക്കില്ല എന്ന് എനിക്കറിയില്ലേ '.

' ഇവന് അവരുടെ പെണക്കം തീര്‍ക്കണംന്ന് മോഹം ഉണ്ടായീത്രേ '.

' അത് അയാളുടെ ശീലം. ഞാന്‍ പറഞ്ഞില്ലേ നാളെ അവര് ഭാര്യയും ഭര്‍ത്താവും ഒന്നാവും. മറ്റുള്ളവര്‍ വല്ലതും പറഞ്ഞാല്‍ 
അതേ ബാക്കിയാവൂ '.

' ഇവിടെ നിങ്ങളുടെ അടുത്ത് പറഞ്ഞൂന്ന് വിചാരിച്ച് മറ്റുള്ളോരുടെ അടുത്ത് ഞാന്‍ പറയാന്‍ പോവ്വാണോ '.

' കൃഷിയൊക്കെ എങ്ങിനീണ്ട് '.

' തെറ്റില്ല. ചാമി വേണ്ടപോലെ ചെയ്യുന്നുണ്ട് '.

' അവനെ പത്ത് ദിവസത്തേക്ക് ഇവിടേക്ക് അയയ്ക്ക് ' പത്മിനി പറഞ്ഞു ' പുറം പണി കുറെ ചെയ്യാനുണ്ട്. ഇപ്പൊ വേണംന്നല്ല. കല്യാണത്തിന്ന് കുറച്ച് മുമ്പ് മതി '.

വേണു സമ്മതിച്ചു.

1 comment:

  1. padmini ullathu kondu venuvinu swanthamnnu paranju kayari chellaan oru veedundu....
    nalla ezhuthu etta..

    ReplyDelete