Thursday, September 2, 2010

നോവല്‍ - അദ്ധ്യായം 88.

അന്ന് അമ്മിണിയമ്മയോടൊപ്പം മകളും എത്തി. കളപ്പുരയില്‍ ആരും ഇല്ലാത്ത നേരം. അമ്പലത്തില്‍ പ്രത്യേക പൂജകള്‍ ഉള്ള ദിവസമാണ് അന്ന്. നേരം പുലര്‍ന്നത് മുതല്‍ എഴുത്തശ്ശനും വേണുവും അവിടെ തന്നെയാണ്. ഗുരു സ്വാമി പോലും കുറച്ച്
കഴിഞ്ഞേ എത്തിയുള്ളു.

കുറച്ച് നേരം അമ്മയും മകളും കാത്ത് നിന്നു. ആരേയും കാണാത്തതിനാല്‍ നാണു നായരുടെ വീട്ടിലേക്ക് അവര്‍  ചെന്നു.

സരോജിനി പ്രാതല്‍ തയ്യാറാക്കുന്ന തിരക്കിലാണ്. പടി തുറന്ന് മുറ്റത്ത് എത്തിയ അമ്മിണിയമ്മ ' ഇവിടെ ആരൂല്യേ ' എന്ന് ചോദിച്ചു. പുറത്ത് വന്ന സരോജിനി ഹൃദ്യമായ ഒരു ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചു.

' നാണ്വേട്ടന്‍ എവിടെ പോയി ' അവര്‍ ചോദിച്ചു.

അമ്പലത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടെന്നും അതിനാല്‍ അങ്ങോട്ട് ചെന്നതാണെന്നും സരോജിനി അറിയിച്ചു.

' ഞങ്ങള് കളപ്പുരയിലേക്ക് ചെന്നു. അവടീം ആരൂല്യാ. അവരും അമ്പലത്തില്‍ പോയിട്ടുണ്ടാവും അല്ലേ '.

കുറച്ച് കഴിയുമ്പോഴേക്കും എല്ലാവരും എത്തുമെന്ന് സരോജിനി പറഞ്ഞു.

' നാളെ ഇങ്ങോട്ട് താമസം മാറ്റിയാലോന്ന് ഒരു ആലോചന. അവരോട്അത് പറയാംന്ന് കരുതി പോന്നതാണ് ' അമ്മിണിയമ്മ പറഞ്ഞു.

' അത് നന്നായി ചേച്ചി. എനിക്കും മിണ്ടാനും പറയാനും ആളായല്ലോ ' സരോജിനി തന്‍റെ സന്തോഷം മറച്ചു വെച്ചില്ല.

' ഞങ്ങള്‍ക്കും അങ്ങിനെ തന്നെ. ഞങ്ങളെ മനുഷ്യരായിട്ട് കരുതുന്നോരടെ അടുത്ത് താമസിക്കുന്നതാണ് ഞങ്ങള്‍ക്കും സന്തോഷം '.

' ചേച്ചീം മോളും അടുക്കളേലിക്ക് വരിന്‍. എനിക്ക് പണിയും ചെയ്യാം. തിന്നാന്‍ ഉണ്ടാക്കും ചെയ്യാം '.

മൂവരും അടുക്കളയിലെത്തി.

' എന്തിനാ നിങ്ങള്‍ അച്ഛനും മകള്‍ക്കും കൂടി ഇത്ര തോനെ ഇഡ്ഡലി ഉണ്ടാക്കി കൂട്ടുണത് ' അമ്മിണിയമ്മയ്ക്ക് അത് അറിയില്ല.

സരോജിനി കാര്യങ്ങള്‍ വിശദീകരിച്ചു.

' അതെന്തായാലും നന്നായി. അവര്‍ക്ക് അത് ഒരു ഉപകാരം. നിങ്ങള്‍ക്ക് ഒരു വരുമ്പടീം. പോത്തിന്‍റെ കടീം മാറി, കാക്കയുടെ വിശപ്പും തീര്‍ന്നു എന്ന് പറയുമ്പോലെ '.

സരോജിനിക്ക് ആ ഫലിതം ഇഷ്ടപ്പെട്ടു.

' ചേച്ചി പറഞ്ഞതാ ശരി. ഒരു നിവര്‍ത്തി മാര്‍ഗ്ഗൂം ഇല്ലാതെ കഷ്ടപ്പെടുന്ന നേരത്ത് ഈശ്വരന്‍ കാണിച്ചു തന്ന വഴിയാണ്. അതോണ്ട് നേരത്തിന്ന് കഞ്ഞീം ചിറീം തമ്മില്‍ കാണുണുണ്ട് '.

സരോജിനി കൊടുത്ത ചായ രണ്ടാളും കുടിച്ചു.

' ഞാനൊന്ന് കുളിക്കട്ടെ. എന്നിട്ട് നമുക്ക് അമ്പലത്തില്‍ തൊഴാന്‍ പോവാം. വന്നിട്ട് മതി കാപ്പീം പലഹാരൂം '.

' ഞാന്‍ വരുണില്യാ ' അമ്മിണിയമ്മയുടെ മകള്‍ പറഞ്ഞു.

' എന്താ സുശീലേ, നിനക്ക് പോന്നാല്‍ '.

' ചേച്ചീ, ഞാന്‍ അമ്പലത്തില്‍ കേറി അശുദ്ധാക്കീന്ന് ആരെങ്കിലും പറഞ്ഞാലോ '.

' അതൊന്നും ഉണ്ടാവില്യാ. അയ്യപ്പന്ന് ജാതീം മതൂം ഒന്നൂല്യാ. നെനക്ക് അത് അറിയില്യേ '.

' എന്തായാലും ഇപ്പൊ വേണ്ടാ. പിന്നെ എപ്പഴങ്കിലും വരാം '.

പിന്നീടവള്‍ നിര്‍ബന്ധിച്ചില്ല. പൂജ കഴിയാറായപ്പോഴാണ് അവര്‍ അമ്പലത്തില്‍ എത്തിയത്. തൊഴുത് കഴിഞ്ഞതും എല്ലാവരും 
നാണു നായരുടെ വീട്ടിലേക്ക് തിരിച്ചു.

' നാളെ ഇങ്ങോട്ട് മാറിയാലോന്ന് ആലോചിക്ക്യാണ് ' അമ്മിണിയമ്മ പറഞ്ഞു.

' എപ്പൊ വേണച്ചാലും പോന്നോളിന്‍. ഇവിടെ എന്താ ബുദ്ധിമുട്ട് '.

ആണുങ്ങള്‍ വരാന്തയിലിരുന്ന് ആഹാരം കഴിച്ചു തുടങ്ങി, പെണ്ണുങ്ങള്‍ അടുക്കളയിലും. പാടത്തു നിന്ന് ചാമി എത്തിയിട്ടില്ല.
ആഹാരം കഴിച്ച് എല്ലാവരും എഴുന്നേറ്റിട്ടാണ് അവന്‍ എത്തിയത്.

' ചാമിയെക്കൊണ്ട് ഇന്നന്നെ അവിടം ചെത്തിക്കോരി വെടുപ്പാക്കി വെപ്പിക്കാം ' എഴുത്തശ്ശന്‍ പറഞ്ഞു ' നാളെ കാലത്ത് ഇങ്ങിട്ട് പോന്നോളിന്‍ '.

' താക്കോല് ഇപ്പൊ വാങ്ങണോ, അതോ അപ്പൊ മതിയോ ' അമ്മിണിയമ്മ ചോദിച്ചു.

' അവിടെ താക്കോലും പൂട്ടും ഒന്നൂല്യാ. ഇന്നേവരെ ഞാന്‍ ഒറ്റ സാധനം പൂട്ടി വെച്ചിട്ടില്യാ, കള്ളന്മാര് വന്ന്
എന്‍റെ ഒന്നും എടുത്തിട്ടൂല്യാ '.

' എന്താ ഞങ്ങള് വാടക തരണ്ടത് '.

എഴുത്തശ്ശനൊന്ന് ചിരിച്ചു. ' വണ്ടിപ്പുര വാടകക്ക് കൊടുത്ത് സമ്പാദിക്കാന്ന് ഞാന്‍ കരുതീട്ടില്ല. നിങ്ങക്ക് ഒരു പുര പണിയിണത് വരെ അവിടെ കൂടിക്കോട്ടേന്നേ ഞാന്‍ വിചാരിച്ചിട്ടുള്ളു '.

' അറിയാന്‍ പാടില്ലാണ്ടെ ചോദിച്ചതാ, ഒന്നും തോന്നരുതേ ' എന്ന് അമ്മിണിയമ്മ പറഞ്ഞു.

പടി വരെ സരോജിനി അവരെ അനുഗമിച്ചു. വരമ്പ് കടന്ന് വെള്ളപ്പാറ കടവിലേക്ക് അമ്മയും മകളും നടന്നു.

************************************************************

രാധാകൃഷ്ണന്‍ തിരിച്ചെത്തുമ്പോള്‍ വേലായുധന്‍കുട്ടി പൂമുഖത്ത് ചാരുകസേലയില്‍ ഇരിപ്പാണ്. തുറന്നിട്ട വാതിലിലൂടെ ചക്രവാളത്തെ നോക്കുകയാണെന്ന് തോന്നും. മകന്‍ എത്തിയതൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

' അച്ഛാ ' അരികത്ത് ചെന്ന് രാധാകൃഷ്ണന്‍ വിളിച്ചു. ഒന്ന് തിരിഞ്ഞ് നോക്കിയതല്ലാതെ മറ്റ് യാതൊരു പ്രതികരണവും ഉണ്ടായില്ല.

' അച്ഛന്‍ വല്ലതും കഴിച്ചോ '.

ഉത്തരം മൌനമായിരുന്നു.

' വരൂ. നമുക്ക് ആഹാരം കഴിക്കാം ' രാധാകൃഷ്ണന്‍ അച്ഛന്‍റെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

മേശപ്പുറത്ത് ആഹാരപ്പാത്രം വെച്ച് പണിക്കാരി മാറി നിന്നു.

' അമ്മ ആഹാരം കഴിച്ച്വോ ' .

' ഉവ്വ് '.

' എന്നിട്ടെവിടെ '.

' ആരോ ഫോണില്‍ വിളിക്കുന്നത് കേട്ടു. ഡ്രൈവറോട് കാര്‍ എടുക്കാന്‍ പറഞ്ഞ് പോവുന്നത് കണ്ടു '.

ഇതുപോലെ പണിയും തൊരവും ഇല്ലാത്ത ഏതെങ്കിലും പെണ്ണുങ്ങള്‍ വിളിച്ചിട്ടുണ്ടാവും. കാലത്ത് തന്നെ പരദൂഷണം പറയാന്‍
സംഘം ചേര്‍ന്ന് കാണും.

വേലായുധന്‍ കുട്ടി യാന്ത്രികമായി ആഹാരം കഴിച്ചു തുടങ്ങി.

' അച്ഛാ, ഇന്നൊരു കാര്യം ഉണ്ടായി '.

വേലായുധന്‍കുട്ടി അനങ്ങിയില്ല.

' ഞാനിന്ന് മുത്തശ്ശനെ കണ്ടു '.

വേലായുധന്‍കുട്ടി മുഖമുയര്‍ത്തി. ആ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം ഉണ്ടായി.

' സത്യം ' രാധാകൃഷ്ണന്‍ തുടര്‍ന്നു ' കണ്ടൂന്ന് മാത്രം അല്ല, മുത്തശ്ശനോട് സംസാരിക്കും ചെയ്തു '.

അവിശ്വസനീയമായതെന്തോ കേട്ട മട്ടില്‍ വേലായുധന്‍കുട്ടി തരിച്ചിരുന്നു. ഗേറ്റിന്നപ്പുറത്ത് കാര്‍ വന്ന് നിന്നതായി തോന്നി. രാധാകൃഷ്ണന്‍റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.

' അച്ഛന്‍ എന്താ പറഞ്ഞത് '.

' ഈശ്വരനെ വിചാരിച്ച് മലയ്ക്ക് പൊയ്ക്കോ, ഒരു കേടും വരില്ലാ എന്ന് പറഞ്ഞു '.

' ദേഷ്യം കാട്ട്യോ '.

' അയ്യേ '. അച്ഛന്‍ മൌനവ്രതം അവസാനിപ്പിച്ച് പ്രതികരിച്ച് തുടങ്ങി എന്ന സത്യം രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞു.

' അത് ശരി. അപ്പോ പ്രാന്തും പിത്തൂം ഒന്നും അല്ലാ ' വാതില്‍ക്കല്‍ നിന്ന് മാധവിയുടെ ശബ്ദം ഉയര്‍ന്നു ' അച്ഛനെ
കാണാഞ്ഞിട്ടുള്ള കോലാഹലം ആണ് ഇത്ര ദിവസം കാട്ട്യേത് അല്ലേ '.

വേലായുധന്‍കുട്ടിയുടെ മുഖം മങ്ങിയത് രാധാകൃഷ്ണന്‍ ശ്രദ്ധിച്ചു.

' ഇനി ഒരക്ഷരം നിങ്ങള് പറഞ്ഞാല്‍ ' അവന്‍റെ സ്വരം ഉയര്‍ന്നു ' ഒറ്റ ചവിട്ടിന്ന് ഞാന്‍ പണി തീര്‍ക്കും '.

ആ മുഖത്തെ രൌദ്രഭാവം മാധവിയെ പേടിപ്പിച്ചു. ഒരക്ഷരം പറയാതെ അവര്‍ അകത്ത് ചെന്ന് എന്തോ എടുത്ത് വന്ന പോലെ തിരിച്ച് പോയി.

4 comments:

  1. രണ്ടു ഭാഗങ്ങളും വായിച്ചു.. ബാക്കി കൂടി പോരട്ടെ.. ആശംസകള്‍..

    ReplyDelete
  2. നന്ദി. താമസിയാതെ അടുത്ത ഭാഗങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

    ReplyDelete
  3. makan ammayodu parayaan paadillaathathaanu enkilum parayippizhaal pinne ethu makanum parayum...

    ReplyDelete