Tuesday, August 10, 2010

നോവല്‍ - അദ്ധ്യായം - 85.

രാവിലെ കളപ്പുരയില്‍ നിന്ന് പോയ ചാമി ഉച്ചയായിട്ടും എത്തിയില്ല. പ്രാതല്‍ നാണു നായരാണ് കൊണ്ടു വന്നത്.

' ആ പെണ്‍കുട്ടി വലിയപ്പന്‍ പറഞ്ഞിട്ട് വന്നതാണെന്നും പറഞ്ഞ് ഇതൊക്കെ വാങ്ങാന്‍ വന്നിരുന്നു. കുട്ട്യേ , നീ പൊയ്ക്കോ.
ഞാന്‍ കൊടുത്തോളാം എന്ന് ഞാനും പറഞ്ഞു ' ഭക്ഷണവുമായി എത്തിയ നാണു നായര്‍ പറഞ്ഞു.

' എവിടേക്കാ അവന്‍ പോയത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഹാ, എനിക്കറിയില്ല '.

' ആ പെണ്‍കുട്ടിയോട് ചോയ്ക്കായിരുന്നില്ലേ '.

' ഞാന്‍ ഒന്നും ചോദിച്ചില്ല '.

' അല്ലെങ്കിലും വേണ്ട കാര്യത്തിന്ന് നിങ്ങള്‍ക്ക് പുത്തി ഉണ്ടാവില്ലല്ലോ '.

ആഹാരം കഴിക്കുന്ന കാര്യത്തില്‍ ഈയിടേയായി എഴുത്തശ്ശന്‍ കണിശക്കാരനാണ്. സമയത്തിന് കിട്ടണം.അല്ലെങ്കില്‍ ദേഷ്യം വരും.

' ഇവനിത് എവിടെ പോയി കിടക്ക്വാ. ചോറ് കൊണ്ടു വരണ്ടേ '.

' ഞാന്‍ പോയി കൊണ്ടു വരണോ ' നാണു നായര്‍ ചോദിച്ചു.

' വേണ്ടാ. ഇത്തിരീം കൂടി കഴിഞ്ഞിട്ട് നമുക്ക് എല്ലാര്‍ക്കും കൂടി അവിടെ ചെന്ന് കഴിച്ച് പോരാം '.

' അത് നന്നായി. നാളെ മുതല്‍ ഈ ബുദ്ധിമുട്ട് ഇല്ല. താമസം ഇങ്ങിട്ട് ആവില്ലേ '.

പിറ്റേന്ന് നാണു നായരും മകളും പുതിയ വീട്ടിലേക്ക് മാറുകയാണ്. അതിന്നുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ചാമി വന്നിട്ട് വേണം സാധനങ്ങള്‍ കടത്താന്‍. നാണു നായര്‍ക്ക് ആ വേവലാതിയുണ്ട്. അവര്‍ പുറപ്പെടും മുമ്പ് ചാമി ചോറുമായെത്തി.

' നീ എവിടെ പോയി കിടക്ക്വായിരുന്നു '.

' പാലക്കാട്ടേക്ക് പൊയി '.

' എന്താ വിശേഷിച്ച് '.

' വേലപ്പന് ഇന്നലെ ഏക്കത്തിന്‍റെ ദെണ്ണം  കൂടി. വലിക്കണത് കണ്ടാല്‍ പേട്യാവും. മരുന്ന് വാങ്ങാന്‍ പോയതാ. ബസ്സ്റ്റാന്‍ഡിന്‍റെ വടക്ക് ഭാഗത്തെ കടേലേ ആ മരുന്ന് കിട്ടൂ '.

' അത് ഞങ്ങള്‍ക്ക് അറിയില്ലാല്ലോ. അത് കഴിച്ചാല്‍ ഭേദാവ്വോ '.

' എന്ത് ഭേദം. മഞ്ഞ് തുടങ്ങും മുമ്പ് സൂക്കട് എത്തി. ഇനി വേനല് ആവും വരെ തൊയിരക്കേടന്നെ '.

ചാമി മൂന്ന് വാഴയില മുറിച്ചു വന്നു. നാണു നായര്‍ക്കും വേണുവിന്നും മേനോനും ഇല വേണം. ചാമിക്കും എഴുത്തശ്ശനും 
കിണ്ണം മതി.

' ആ മൊട്ടച്ചി അമ്മ്യാര് ബസ്സ്റ്റാന്‍ഡില്‍ പിച്ച തെണ്ടി നടക്കുന്നത് കണ്ടു ' ഉണ്ണാനിരുന്നപ്പോള്‍ ചാമി പറഞ്ഞു ' എന്നെ
കണ്ടതും അടുത്ത് വന്നു. നാളെ ഇങ്ങോട്ട് വരുംന്ന് പറഞ്ഞു '.

' അവരും താമസിക്കാന്‍ വരുണതാണോ '.

' അതൊന്നും പറഞ്ഞില്ല. ചിലപ്പൊ അതിനന്നെ ആയിരിക്കും '.

' നാണു നായരെ, നിങ്ങളുടൊപ്പം ഒരാളും കൂടി ഇവിടെ പാര്‍ക്കാന്‍ വരുണുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരു അമ്മ്യാര്. പാവം. അതിന്ന് നാഥനായിട്ട് ആരും ഇല്ല '.

' മേലാലിക്ക് പൊല്ലാപ്പാവ്വോ ' നാണു നായര്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.

' എനിക്കും ആ സംശയം ഉണ്ടായിരുന്നു. അവരുടെ സങ്കടം കണ്ടപ്പൊ നമ്മടെ വേണൂന്‍റെ മനസ്സിടിഞ്ഞു. ഒരു അഗതിയല്ലേ, ഇവിടെ കഴിഞ്ഞോട്ടേന്ന് ഞാനും കരുതി '.

പിറ്റേന്ന് നാണു നായരും മകളും പുതിയ വീട്ടിലേക്ക് താമസം മാറി. സൂര്യന്‍ ഉദിക്കുന്നതിന്ന് മുമ്പ് രണ്ടാളും വീട്ടിലെത്തി
പാല് കാച്ചി. പതിവായി കൂടെയുള്ള വേണു, എഴുത്തശ്ശന്‍, മേനോന്‍, ചാമി എന്നിവരെ കൂടാതെ മക്കു രാവുത്തരും 
ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് ഊണ് കഴിഞ്ഞ് മുറ്റത്തിരിക്കുമ്പോള്‍ ' ആ അമ്മ്യാര് വരുംന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോടാ ചാമ്യേ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.

' ആ തള്ള എങ്കിടെങ്കിലും പിച്ചയ്ക്ക് പോയിട്ടുണ്ടാവും ' എന്ന് ചാമിയും പറഞ്ഞു.

' അതേയ്, തെണ്ടി തിരിഞ്ഞ് നടന്ന് തിന്ന് പഠിച്ചാല്‍ പിന്നെ ഒരിടത്ത് അടങ്ങിയിരിക്കില്ല ' എന്ന് നാണുനായരും പറഞ്ഞു.

വരാന്‍ പോവുന്ന തിരഞ്ഞെടുപ്പിനെ പറ്റി നാണു നായര്‍ക്ക് അറിയണം.

' അതേയ്, എലക്ഷന്‍ വന്നാല്‍ ആരാ ജയിക്ക്യാ ' അയാള്‍ ചോദിച്ചു.

' ആര് ജയിച്ചാലും നമുക്കെന്താ. നമ്മള് പണിയെടുത്താലല്ലേ നമ്മക്ക് കഞ്ഞി കിട്ടൂ ' എന്നായി എഴുത്തശ്ശന്‍.

' അപ്പൊ നിങ്ങള് വോട്ട് ചെയ്യാന്‍ പോണില്ലേ '

' അത് പോവും. അത് നമ്മടെ ചൊമതല അല്ലേ '.

' താമസം ഇങ്ങിട്ട് ആക്ക്യേത് നന്നായി. വോട്ട് ചെയ്യാന്‍ പോവുമ്പൊ ഒരു തുണ ആയീലോ '. 

' അതിനെന്താ വിരോധം. നിങ്ങള് കൂടെ വന്നോളിന്‍  '.

' ഒരു കാര്യം ചോദിച്ചാല്‍ അസ്കിത തോന്ന്വോ '.

' എന്താദ് '.

' നിങ്ങള് ആരക്കാ വോട്ട് കുത്ത്വാ '.

' നിങ്ങളടെ കാര്യം പറയിന്‍. എന്നിട്ട് ഞാന്‍ പറയാം '.

' എന്‍റെ വോട്ട് കോണ്‍ഗ്രസ്സിനാ. ഗാന്ധീം നെഹറൂം ഒക്കെ ഇത്തിരി കഷ്ടപ്പെട്ടതല്ലേ '.

' അതൊക്കെ ശരിയാ. പക്ഷെ ഞാന്‍ കമ്മ്യൂണിസ്റ്റ്കാരനാ. പാട്ട കൃഷി നടന്ന് കഷ്ടപ്പെട്ടത് നല്ല ഓര്‍മ്മയുണ്ട്. ഈ കണ്ട
സ്വത്തൊക്കെ കിട്ടാന്‍ അവരാണ് കാരണം '.

' വേണൂന്ന് വോട്ടില്ല. മേനോനോ ' വേണുവിന്‍റെ കാര്യം നാണു നായര്‍ക്ക് അറിയാം .

' എനിക്ക് വോട്ടുണ്ട്. ഞാന്‍ ചെയ്യാറും ഉണ്ട്. അതൊന്നും പാര്‍ട്ടി നോക്കീട്ടല്ല. അപ്പപ്പോഴത്തെ സാഹചര്യം പരിഗണിച്ചാണ്
തീരുമാനിക്കാറ് '.

' നീയോടാ ചാമ്യേ '.

' വോട്ട് കുത്തുന്ന ദിവസം പാകം പോലെ തുണക്ക് ആളെ കിട്ടിയാല്‍ പോവും. ഒറ്റയ്ക്കാണെങ്കില്‍ പോവില്ല. എനിക്ക് വയ്യാ തോനെ നേരം വരീല് നിക്കാന്‍ '.

ഇലച്ചീന്തുകളില്‍ അമ്പലത്തിലെ പായസവുമായി സരോജിനി കടന്നു വന്നു. ഉണ്ണുമ്പോള്‍ വിളമ്പിയാല്‍ എച്ചിലാവും എന്ന് കരുതി മാറ്റി വെച്ചതാണ്.

' മോളെ, നീ വോട്ട് ചെയ്യാന്‍ പോവാറുണ്ടോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇല്ല '.

' അതെന്താ അങ്ങിനെ '.

' ഓ എന്‍റെ ഒരു വോട്ട് കിട്ടീട്ട് നാട്ടില് ഗോപുരം പണിയാനൊന്നും പോണില്ല '.

' എന്നാലും അതല്ല ' നാണു നായര്‍ പറഞ്ഞു ' വോട്ട് പാഴാക്കാന്‍ പാടില്ല '.

' ജീവിതം തന്നെ പാഴായി പോയി . പിന്നല്ലേ ഒരു വോട്ട് '.

സരോജിനി അകത്തേക്ക് നടന്നു. ചമ്മട്ടി കൊണ്ട് അടി കിട്ടിയ മാതിരിയായി എല്ലാവരും. '

' ഇത്തിരി നേരം കളപ്പുരേല് ചെന്ന് കിടക്കട്ടെ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ എഴുന്നേറ്റു, കൂടെ വേണുവും മേനോനും 
ചാമിയും.

' ആ പെണ്‍കിടാവിന്‍റെ മനസ്സിലെ വിഷമം കൊണ്ടാ അത് അങ്ങിനെ പറഞ്ഞത് ' നടക്കുന്നതിന്നിടയില്‍ എഴുത്തശ്ശന്‍ പറഞ്ഞു.

കളപ്പുരയുടെ പടി തുറന്ന് കിടന്നിരുന്നു. അകത്ത് ചെന്നപ്പോള്‍ തിണ്ടില്‍ പാര്‍വതി അമ്മാള്‍ ഇരിക്കുന്നു.

' നിങ്ങള്‍ എപ്പഴാ എത്ത്യേത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ദാ, വന്നേ ഉള്ളു. ഗ്രാമത്തില് സദ്യ ഉണ്ടായിരുന്നു. ഒരാളുടെ ശതാഭിഷേകം. അത് കഴിഞ്ഞിട്ടാ എറങ്ങ്യേത് '.

' ഇങ്ങിട്ട് താമസം മാറ്റണംന്ന് പറഞ്ഞിട്ട് '.

' സ്വാമി മരിച്ചിട്ട് ഇത്രയല്ലേ ആയിട്ടുള്ളു. ആറ് മാസം കഴിയട്ടെ എങ്ങോട്ടെങ്കിലും പോവാന്‍ എന്ന് എല്ലാവരും പറയുന്നു.
ഇപ്പൊ നാല് മാസം കഴിഞ്ഞിട്ടല്ലേയുള്ളു '.

' എപ്പൊ വേണച്ചാലും വന്നോളിന്‍, ഇവിടെ ഒരു വിരോധൂം ഇല്ല '.

പാര്‍വതി അമ്മാള്‍ പഴയ പത്രത്തില്‍ പൊതിഞ്ഞ വടിപോലെ ഒരു സാധനം അരികില്‍ നിന്ന് എടുത്തു.

' ഇത് തമ്പുരാന് തരാന്‍  വേണ്ടി കൊണ്ടു വന്നതാ. സ്വാമി കയ്യില്‍ വെച്ച് നടന്ന സാധനമാണ് ' അവര്‍ അത് വേണുവിന്ന് നീട്ടി.

' എന്താ സാധനം ' എഴുത്തശ്ശന്‍ ചോദിച്ചു.

' കുത്തി നടക്കാനുള്ള വടി '.

എഴുത്തശ്ശന്‍ ഉറക്കെ ചിരിച്ചു. ' അതെന്തിനാ അവന് വടി. അവന്‍ അത്രയ്ക്ക് കെഴവനായോ അതും കുത്തി നടക്കാന്‍  '.

' വെറും വടിയല്ല ' പാര്‍വതി അമ്മാള്‍ വടിയുടെ തലപ്പില്‍ പിടിച്ച് വലിച്ചതോടെ അതിനകത്ത് നിന്നും ഒരു വാള്‍ വെളിയിലെത്തി. ' ഇത് വടിവാളാണ്. കുത്തി നടക്കും ചെയ്യാം, വേണമെങ്കില്‍ ഒരു ആയുധവുമായി '.

' അത് ഏതായാലും നന്നായി ' എഴുത്തശ്ശന്‍ പറഞ്ഞു ' വയസ്സ് കാലത്ത് നിനക്ക് കളരി പയറ്റ് പഠിക്കണംന്ന് തോന്ന്യാല്‍ 
ആയുധം ആയി '.

' എന്‍റെ മണിസ്വാമിടെ കയ്യില് ചെറുപ്പകാലം മുതല്‍ ഉണ്ടായിരുന്നതാണ്. യോഗ്യനായ ആള്‍ക്കേ കൊടുക്കൂ എന്നും പറഞ്ഞ് എടുത്ത് വെച്ചതാ ' അവര്‍ പറഞ്ഞു ' ഞാന്‍ സ്നേഹത്തോടെ തരുന്നതാണ്. രണ്ട് കയ്യും നീട്ടി വാങ്ങിച്ചോളൂ '.

വേണു എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞു നിന്ന് അത് വാങ്ങി.

1 comment:

  1. venuvinte paavam manassu maattan ee vadivaal oru kaaranam aavumo enna ente pedi...

    ReplyDelete