Wednesday, August 4, 2010

നോവല്‍ - അദ്ധ്യായം 83.

' എന്താണ്ടാ , നിനക്ക് ഞങ്ങളെ വേണ്ടാണ്ടായോ ' വേലപ്പന്‍റെ വാക്കുകളില്‍ പരിഭവം കലര്‍ന്നിരുന്നു ' മുമ്പ് കള്ള് കുടിച്ച്
ഉള്ള പിത്തനയൊക്കെ ഉണ്ടാക്കി മനുഷ്യന്ന് തൊയിരം തന്നില്ല. ഇപ്പൊ അതൊക്കെ നിര്‍ത്തി മര്യാദയ്ക്ക് നടക്കാന്‍ തൊടങ്ങ്യേപ്പൊ ഞങ്ങളെ മറക്കും ചെയ്തു '.

രണ്ടുപേരും തമ്മില്‍ കണ്ടിട്ട് കുറെ ദിവസങ്ങളായി. വേലപ്പന്‍ കന്നുകാലികളെ വാങ്ങലും വില്‍ക്കലുമായി പകല്‍ മുഴുവന്‍ 
അലച്ചിലായിരിക്കും. വല്ലപ്പോഴുമാണ് പകല്‍ നേരത്ത് വീട്ടില്‍ കാണുക. അപ്പോഴൊന്നും ചാമി അങ്ങോട്ട് വരാറുമില്ല.
രാവിലെ ചാമി വാഴത്തോട്ടത്തില്‍ എത്തുമെന്ന് അറിയാവുന്നതിനാല്‍ വേലപ്പന്‍ ആ സമയം നോക്കി അവിടെ ചെന്നതാണ്.

' നീയെന്താ ഇങ്ങിനെ പറയിണ്. നീയും എന്‍റെ ലക്ഷ്മിക്കുട്ടീം അല്ലാതെ ഭൂമീല്‍ ആരാ എനിക്കുള്ളത് '.

' എന്നിട്ടാണോ വീട്ടില് കാലെടുത്ത് കുത്താത്തത്. വലിയപ്പന്‍ ചായയ്ക്കും കൂടി വരുണില്ലാന്ന് കല്യാണി പറഞ്ഞല്ലോ '.

' മൊതലാളീക്ക് എണീറ്റതും കാപ്പി വേണം. അതിന്‍റെ കൂടെ കൂടി ഞാനും കുപ്പ്വോച്ചനും ഓരോന്ന് കുടിക്കും. അതാ ചായയ്ക്ക്
വരാത്ത് '.

' എന്നാലും നീ ഇങ്ങിനെ മാറുംന്ന് കരുതീല്ലാ '.

' ഞാന്‍ മാറീട്ടൊന്നും ഇല്ലെടാ . ദിവസൂം രാത്രി കെടക്കുമ്പൊ എന്‍റെ ലക്ഷ്മിക്കുട്ടിടെ നെനവാ മനസ്സില്. നല്ല ഒരുത്തന്‍റെ
കയ്യില്‍ അവളെ പിടിച്ച് ഏല്‍പ്പിക്കണം. പിന്നെ ചത്താലും വേണ്ടില്ലാ '.

ആ പറഞ്ഞത് വേലപ്പന്‍റെ മനസ്സില്‍ കൊണ്ടു. തന്നെക്കാള്‍ മകളെ സ്നേഹിക്കുന്നത് അവനാണ്. കള്ളുകുടിച്ച് അടിപിടിയും ആയി
നടന്ന സമയത്തും അവള് പറഞ്ഞത് മീതി നടന്നിട്ടില്ല '.

' എന്തിനാ നീ വാഴ വെക്കാന്‍ പോയേ. നല്ലോണം നോട്ടം വേണ്ട ഏര്‍പ്പാടല്ലേ ഇത്. മുട്ട് കൊടുക്കാന്‍ മുള എത്ര വേണംന്നാ വിചാരം '.

' മന്ദത്തെ അമ്മ സഹായിച്ച് വാഴ നന്നായി ഉണ്ടായാല് വരുന്ന ഓണക്കാലത്ത് കൈ നിറച്ച് കാശ് വരും. അത് മുഴുവന്‍ 
എന്‍റെ ലക്ഷ്മിക്കുട്ടിക്ക് പണ്ടം വാങ്ങാനാണ്. മുള മൊതലാളിടെ സ്ഥലത്തും കുപ്പ്വോച്ചന്‍റെ വണ്ടിപ്പുരേലും ഇഷ്ടം പോലെ
ഉണ്ട്. അത് വെട്ടീട്ട് വരാനുള്ള കൂലി വേണം. അത്രേ ചിലവ് ഉള്ളു '.

' അതെന്താ അവര്‍ക്ക് മുളടെ വില കൊടുക്കണ്ടേ '.

' നല്ല കാര്യം. കുപ്പ്വോച്ചന്‍  മുള വെട്ടി എടുത്തോടാ ചാമ്യേ എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ മുതലാളി എന്നോട് കണക്ക് പറയും എന്ന് കരുതുണുണ്ടോ. മൂപ്പര് കുറെ പണം കായ്യില്‍ തരും. അതോണ്ട് ഞാന്‍ ഞങ്ങളുടെ ചിലവൊക്കെ ചെയ്യും. പണം തീരുമ്പൊ പറഞ്ഞാല്‍ മതി, പിന്നീം കാശ് തരും. അല്ലാണ്ടെ ഇന്നേവരെ ഒരു കണക്കും വഴക്കും ഒന്നൂം ചോദിച്ചിട്ടില്ല '.

' അപ്പൊ നീയ് വല്ല കാശും മക്ക്യാലോ. ആരാ അറിയാ '.

' നിന്‍റെ പുത്തി കടന്നതാണ്. വിശ്വസിച്ച് ഏല്‍പ്പിച്ചാല്‍ അതിന്ന് ആരെങ്കിലും കയ്യിട്ട് വാര്വോടാ '.

' അതൊക്കെ പണ്ട്. ഇന്ന് കാലത്ത് എങ്ങിനെ അന്യന്‍റെ മുതല് അമുക്കണംന്നാ ആളുകളുടെ നോട്ടം '.

' ആര് വേണച്ചാലും അങ്ങിനെ ചെയ്തോട്ടെ. ഞാന്‍ ചെയ്യില്ല '.

' നീ തന്നെ ഇമ്മാതിരി ഒരു സത്യവാസി ഉണ്ടാവൂ '.

' ആ രാമന്‍ നായര്ക്ക് കൂലി കൊടുക്കുന്നതില്‍ നിന്ന് പറ്റിക്കണ പരിപാടി ഉണ്ടായിരുന്നു. മുതലാളി വന്നിട്ടും ഇപ്പോഴും
അയാളന്ന്യാ കൂലി കൊടുക്കാറ് '.

' അപ്പൊ നിന്‍റെ മുതലാളിക്ക് അതൊക്കെ നോക്കിക്കൂടേ '.

' എപ്പൊ നോക്ക്യാലും മുതലാളി പുസ്തകം വായിച്ച് ഇരിക്കണതാ കാണാറ്. കൃഷീന്ന് എന്ത് കിട്ടുംന്നോ എന്ത് ചിലവ് വരുംന്നോ ഒന്നും നോക്കാറില്ല '.

' കെട്ട്യോളും കുട്ട്യേളും ഒന്നും ഇല്ലല്ലോ. എന്തിനാ സമ്പാദിച്ച് കൂട്ടുണത് എന്ന് വിചാരിച്ചിട്ടാവും '.

' അതൊന്നും എനിക്കറിയില്ല. നല്ല സ്നേഹം ഉള്ള ആളാണ്. ഒരാളെ പറ്റി കുറ്റം പറയിണത് ഞാന്‍  കേട്ടിട്ടില്ല '.

' അതാ നിനക്ക് മൂപ്പരെ ഇത്ര ഇഷ്ടം '.

പണി നിര്‍ത്തി ചാമി ബീഡിക്ക് തീക്കൊളുത്തി. വേലപ്പന്‍ വാഴകളുടെ ചുവട്ടിലൂടെ നടന്ന് അവയുടെ വളര്‍ച്ച പരിശോദിച്ചു. ചാമി പറഞ്ഞത് ശരിയാണ്. ഓണത്തിന്ന് കായ വെട്ടാറായാല്‍ പറഞ്ഞ കാശാണ്. അപ്പോഴാണ് മനസ്സില്‍ ഒരു തോന്നലുണ്ടായത്. ഇത്ര സ്നേഹമുള്ള മുതലാളി ആവശ്യം വരുമ്പോള്‍ സഹായിക്കുമോ.

' നോക്ക് ' വേലപ്പന്‍ ചാമിയെ വിളിച്ചു ' വേണ്ടി വന്നാല്‍ കുട്ടിടെ കല്യാണത്തിന്ന് നിന്‍റെ മുതലാളി വല്ലതും തന്ന്
സഹയിക്ക്വോ '.

' ഉറപ്പായും ചെയ്യും ' ചാമി പറഞ്ഞു ' പക്ഷെ ഞാന്‍ ചോദിക്കില്ല '.

' അതെന്താ '.

' അങ്ങിനെ ചെയ്താല് എനിക്ക് മുതലാളിയോടുള്ള സ്നേഹത്തിന്ന് അര്‍ത്ഥം ഇല്ലാണ്ടാവും. എന്തെങ്കിലും കിട്ടണം എന്ന് വെച്ചിട്ടല്ല
ഞാന്‍ മൂപ്പരെ സ്നേഹിക്കണത്. പരിചയപ്പെട്ട അന്ന് മുതല്‍ക്ക് എന്നെപ്പോലുള്ള തികഞ്ഞ തെമ്മാടിയെ സ്വന്തം ആളെ പോലെ കണക്കാക്കി വരുണുണ്ട്. അത് കാണാണ്ടിരിക്കാന്‍ പറ്റില്ല '.

' അങ്ങിന്യാച്ചാല്‍ നീ മുതലാളിക്ക് വേണ്ടി എന്തും ചെയ്യോ '.

' വേണച്ചാല്‍ മരിക്കാനും മടി കാട്ടില്ല. മുതലാളി എന്‍റെ ദൈവാണ് '.

ചാമി മൂളി. വെറുതെയല്ല ചാമിയുടെ സ്വഭാവത്തില്‍ ഈ മാറ്റം വന്നത് എന്ന് വേലപ്പന്‍ ഓര്‍ത്തു. തോട്ടത്തില്‍ നിന്ന് അവര്‍ 
പുറത്തിറങ്ങി. ചാമി ഇല്ലിപ്പടി കെട്ടി വെച്ചു. വേലപ്പന്‍ വീട്ടിലേക്ക് പോവാനൊരുങ്ങി.

' നില്ലെടാ. ഞാനും വരുണുണ്ട്. എന്‍റെ ലക്ഷ്മിക്കുട്ടിടെ കയ്യിന്ന് ഒരു ചായ വാങ്ങി കുടിക്കണം '.

വേലപ്പന്‍റെ പുറകെ ചാമി നടന്നു.

**********************************************

വേലായുധന്‍കുട്ടിയെ ഡോക്ടറെ കാണിച്ച് വന്നതിന്ന് ശേഷം  രാജന്‍ മേനോന് വല്ലാത്തൊരു വെപ്രാളം.എത്രയും പെട്ടെന്ന്
കുപ്പന്‍കുട്ടി എഴുത്തശ്ശനെ രോഗവിവരം അറിയിക്കണം. എന്നാലോ എങ്ങിനെ കാര്യം പറയണമെന്ന് നിശ്ചയം പോരാ.
എഴുത്തശ്ശന്‍റെ പ്രതികരണം ഏത് വിധത്തിലാവുമെന്ന് അറിയില്ലല്ലോ.

പിറ്റേ ദിവസം അമ്പലത്തില്‍ വെച്ച് കണ്ടപ്പോള്‍ പറയാന്‍ ഊക്കിയതാണ്. പിന്നേയും വേണ്ടെന്ന് വെച്ചു. ഉച്ചയ്ക്ക് കളപ്പുരയില്‍ ആഹാരം കഴിഞ്ഞ് ഇരിക്കുമ്പോള്‍ വിഷയം അവതരിപ്പിക്കുക തന്നെ ചെയ്തു.എല്ലാവരേയും
അത്ഭുതപെടുത്തിക്കൊണ്ട് എഴുത്തശ്ശന്‍ നിര്‍വികാരനായി ഇരിക്കുകയാണ് ഉണ്ടായത്.

' എന്താ അമ്മാമേ ഒന്നും പറയാത്തത് '.

' എന്താ ഞാന്‍ പറയണ്ടത്. ഒക്കെ ഒരു യോഗാണ് എന്ന് കൂട്ട്യാല്‍ മതി '.

അതൊന്നും അല്ല ' നാണു നായര്‍ പറഞ്ഞു ' അവന്‍ നിങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ആ മനോപ്രാക്ക് വെറുതെ ആവില്ല. അതിന്‍റെ ശിക്ഷയാണ് '.

' മിണ്ടാണ്ടിരിക്കിന്‍ ' എഴുത്തശ്ശന്‍ ചൊടിച്ചു ' കോഴി ചവിട്ടീട്ട് അതിന്‍റെ കുട്ട്യേള് ചത്തൂന്ന് കേട്ടിട്ടുണ്ടോ. അത് പോലെ
തന്നെയാണ് ഇതും. മക്കള് കേട് വന്ന് കാണണംന്ന് ഒരു തന്തയും തള്ളയും വിചാരിക്കില്ല. പിണങ്ങി വേറെ പോയാലും മക്കള് നന്നായി കഴിയണേ എന്നേ കരുതു. മരം മറഞ്ഞ് നിന്നിട്ടെങ്കിലും ഒരു നോക്ക് കാണാലോ '.

' എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് അവനെ ചെന്ന് കണ്ടൂടെ '.

' ഞാന്‍ പറഞ്ഞല്ലോ. എനിക്ക് അവനെ പറ്റി നല്ലതും ചീത്തയും ഒന്നും എന്‍റെ മനസ്സിലില്ല. നമ്മടെ അല്ലാന്ന് മനസ്സിലായപ്പോള്‍ വിട്ട് ഒഴിഞ്ഞു. ഇനി കൂടി ചേരാനൊന്നും പോണില്ല '.

' അമ്മാമേ, പേരക്കുട്ടിക്ക് അമ്മായെ കാണണംന്ന് ഉണ്ട്. കുറെയായി എന്നോട് പറയുന്നു. ചെയ്ത തെറ്റില്‍ അവന്ന് ദുഃഖം 
ഉണ്ട് ' മേനോന്‍ പറഞ്ഞു.

അതിന്നും മൌനമായിരുന്നു മറുപടി.

' വൃശ്ചികം ഒന്നാം തിയ്യതി മലയ്ക്ക് മാലയിടാന്‍ അവന്‍ അമ്പലത്തില്‍ വരും. അപ്പോള്‍ ഞാന്‍ കൂട്ടിക്കൊണ്ട് വരട്ടെ '.

' എന്തിനാ വെറുതെ കതിരില്‍ വളം ഇടുന്നത്. അവനെ ഒന്ന് എടുക്കാനും ഓമനിക്കാനും കൊതിച്ചിട്ടുണ്ട്. അന്ന് തൊടാന്‍ 
സമ്മതിച്ചിട്ടില്ല. മുതിര്‍ന്നപ്പോള്‍ ശത്രുവിനെ മാതിരിയാണ് അവന്‍ എന്നെ കണ്ടത്. ഇനി എത്ര നാളത്തെ ജീവിതം ബാക്കി
ഉണ്ട് എന്നറിയില്ല. ചാവാന്‍ കാലത്ത് സ്നേഹിച്ച് ഒരു പാശം ഉണ്ടാക്കി പിരിഞ്ഞ് പോവാന്‍ വിഷമം ഉണ്ടാക്കണോ. ഇപ്പഴത്തെ മാതിരി കഴിഞ്ഞാല്‍ പോരെ '.

അത് പറ്റില്ലെന്നും കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യണമെന്നും എല്ലാവരും നിര്‍ബന്ധിച്ചതോടെ എഴുത്തശ്ശന്‍ ചെറുതായൊന്ന് അയഞ്ഞു.

' വേണച്ചാല്‍ കൂട്ടിക്കൊണ്ട് പോന്നോളിന്‍. ഒരാള് കാണണംന്ന് പറയുമ്പോള്‍ പറ്റില്ലാന്ന് പറയാന്‍ പാടില്ല. പക്ഷെ ഒരു കാര്യം 
പറയാം. ഞാന്‍ ഇനി ആ വീട്ടിലേക്ക് തിരിച്ച് പോവില്ല. മരിച്ചാല്‍ നിങ്ങളൊക്കെ കൂടി കയത്തം പള്ളേല്‍ കുഴിച്ചിട്ടോളിന്‍. അതുവരെ ഒരു തുള്ളി വെള്ളോ ഒരു വറ്റ് ചോറോ അവരുടെ കഴിക്കാന്‍ ഇട വരുത്തരുത് '.

അത്രയെങ്കിലും ആയല്ലോ എന്ന സന്തോഷം മറ്റുള്ളവര്‍ക്ക് തോന്നി.

1 comment:

  1. praayamaayavarkku pidivaashi kooduthal aayirikkum.. athaanu ezhuthassante manassu azhayathathu.

    ReplyDelete