Tuesday, June 15, 2010

നോവല്‍ - അദ്ധ്യായം 72.

ദീപാരാധന തൊഴാന്‍ എത്തണം എന്ന ആലോചനയിലാണ് വേണു മടങ്ങി വന്നത്. ബസ്സിറങ്ങി മെല്ലെ നടന്നു. കുറച്ച് ദിവസമായി കാലിന്ന് അല്‍പ്പം വേദന തോന്നാന്‍ തുടങ്ങിയിട്ട്.

' എന്താ വേണ്വോ നിനക്ക് മുമ്പത്തേക്കാളും നൊണ്ടല് കൂടീട്ടുണ്ടോ ' എന്ന് ഇടക്ക് എഴുത്തശ്ശന്‍ ചോദിക്കും. കാലം ഏറെ
കഴിഞ്ഞിട്ടും ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കാല് വല്ലപ്പോഴും പണി മുടക്കാറുണ്ട്.

അത്താണിയുടെ അടുത്ത് എത്തുമ്പോള്‍ കിട്ടുണ്ണി വരുന്നു. ഏതോ രണ്ടുപേര്‍ കൂടെയുണ്ട്. വേണു അവരെ നോക്കി ചിരിച്ചു. കിട്ടുണ്ണി നിന്നു.

' നിങ്ങളോട് രണ്ട് വര്‍ത്തമാനം പറയണംന്ന് വെച്ചിട്ട് ഇരിക്ക്യാണ് ' കിട്ടുണ്ണി പറഞ്ഞു.

' എന്താ ' വേണു ചോദിച്ചു.

' ഞങ്ങള് ആങ്ങളീം പെങ്ങളീം തമ്മില്‍ തെറ്റിക്കാന്‍ നടക്ക്വാണോ നിങ്ങള് '.

' ഞാന്‍ ഒന്നിനും പോയിട്ടില്ല. ഇനിയൊട്ട് പോവും ഇല്ലാ '.

' പിന്നെ ഇങ്ങനീണ്ടോ ഒരു മഹാന്‍. വക്കീലേട്ടന്‍റെ കൂടെ ക്ഷണിക്കാന്‍ വന്നപ്പോഴേ ഞാന്‍ ആലോചിച്ചതാ. ഇന്നലെ ഞാന്‍
അവിടെ ചെന്നപ്പൊ അവര് പുഴു പട്ടിയേ ആട്ടുന്ന പോലെ എന്നെ ആട്ടിയിറക്കി '.

രാവിലെ ഓപ്പോള്‍  പറഞ്ഞതാണ്. എല്ലാം സ്വന്തം വായില്‍ നാവിന്‍റെ ദോഷം കൊണ്ട് സംഭവിച്ചതാണ്. എന്നിട്ട് കുറ്റം 
മറ്റുള്ളവരുടെ മേത്തും.

' നീ ആവശ്യമില്ലാതെ എന്നെ കുറ്റപ്പെടുത്തുകയാണ് '.

' എനിക്ക് എല്ലാം നന്നായിട്ട് അറിയാം. ഒരു കാര്യം ഞാന്‍ പറയാം. വല്ല കുണ്ടാമണ്ടീം ഉണ്ടാക്ക്യാല്‍ എന്‍റെ ശരിക്കുള്ള സ്വഭാവം അറിയും '.

കിട്ടുണ്ണി കൂടെയുള്ളവരോടൊപ്പം നടന്നു. എന്തെന്നറിയാതെ വേണു കളപ്പുരയിലേക്കും.

*******************************************************

' എന്താണ്ടാ ചാമ്യേ , നിന്‍റെ മുതലാളിയെ ആ കിട്ടുണ്ണി മാഷ് വക്കാണിച്ചൂന്ന് കേട്ടല്ലോ ' പീടികയില്‍ ചെന്ന ചാമിയോട് ശങ്കരന്‍ ചോദിച്ചു.

' എന്താ സംഗതി '.

നിന്‍റെ മുതലാളി മാഷടെ പെങ്ങളീം അയാളിം പറഞ്ഞു തെറ്റിച്ചൂന്നോ എന്തോ ആണ് കാരണം എന്നാ കേട്ടത് '.

' ആരാ നിന്നോട് ഇത് പറഞ്ഞത് '.

' മാഷടെ കൂടെ ഉണ്ടായിരുന്ന കുറി പിരിവുകാരന്‍ മൂത്താര് ഇവിടെ നിന്ന് പറഞ്ഞ് ദാ ഇപ്പൊ പോയിട്ടേ ഉള്ളു '.

' എന്‍റെ മുതലാളി അങ്ങിനത്തെ ആളല്ലാ. മൂപ്പരും ഉണ്ട് , മൂപ്പരുടെ കാര്യൂം ഉണ്ട്. ഒരാളുടെ അടുത്ത് ഒന്നിന്നും ചെല്ലില്ല,
വേണ്ടാത്ത കൂട്ടം കൂടാറും ഇല്ലാ '.

' അതൊന്നും എനിക്കറിയില്ല. മേലാല്‍ എന്തെങ്കിലും കാട്ട്യാല്‍ പാഠം പഠിപ്പിക്കും എന്ന് പറഞ്ഞിട്ടാണത്രേ മാഷ് പോയത് '.

എന്നാല്‍ എനിക്കതൊന്ന് കാണണമെന്ന് ചാമിയും കരുതി.

*************************************************

' മാഷ് ഉണ്ടോ ഇവിടെ ' ഉമ്മറത്ത് കണ്ട രാധയോട് ചാമി ചോദിച്ചു.

' ഇല്ലാ. ഒരിടം വരെ പോയതാണ് '.

' എപ്പൊഴാ വര്വാ '.

' എത്താറായി '.

' ശരി ' എന്നു പറഞ്ഞ് ചാമി പുറത്തിറങ്ങി. പാതയില്‍ നിന്നും കിട്ടുണ്ണിയുടെ വീട്ടിലേക്ക് തിരിയുന്ന ദിക്കില്‍ ചാമി നിന്നു.

ഏറെ നേരം ആവുന്നതിന്ന് മുമ്പ് കിട്ടുണ്ണി എത്തി.

' ഒന്ന് അവിടെ നിക്കിന്‍ ' ചാമി പറഞ്ഞു ' എന്‍റെ മുതലാളിയോട് നിങ്ങള് എന്താ പറഞ്ഞത് '.

' എനിക്ക് തോന്നിയത് ഞാന്‍ ആരോടും പറയും . താനാരാ ചോദിക്കാന്‍ '.

' ഫ. ചെറ്റേ. ആ സാധൂനെ വല്ലതും പറഞ്ഞാല്‍ നിന്നെ ഞാന്‍ കൊന്ന് കുഴിച്ചു മൂടും '.

' ഞാനും നിന്‍റെ മുതലാളീം തമ്മിലുള്ള കാര്യം ഞങ്ങള് തമ്മില്‍ തീര്‍ത്തോളാം. കൂലിപ്പണിക്കാരന്‍ അതില് ഇടപെടാന്‍ വരണ്ടാ '.

' അത് മനസ്സില്‍ വെച്ചാല്‍ മതി. ആ മനുഷ്യന്‍ പാവാണെന്ന് കണ്ട് ഒരുപാട് മേക്കെട്ട് കേറാന്‍ നിക്കണ്ടാ. തടി വെടക്കാകും '.

' പിന്നെ പിന്നെ. അതിന്ന് ഈ നാട്ടില് ആണുങ്ങള്‍ വേറെ ജനിക്കണം '.

' അത് വെറും തോന്നലാണ്. ആണാണെങ്കില്‍ നീ ഒരിക്കല്‍ കൂടി എന്‍റെ മൊതലാളിയെ വല്ലതും പറഞ്ഞു നോക്ക്. നാട്ടില് ആണുങ്ങള്‍ ഉണ്ടോന്ന് അപ്പൊ അറിയാം '.

' എന്നാല്‍ കേട്ടോ. നിന്‍റെ മുതലാളി വേണു ഒന്നിനും കൊള്ളാത്ത ആണും പെണ്ണും കെട്ടവനാണ് '.

ചാമിക്ക് അത്രയേ വേണ്ടിയിരുന്നുള്ളു. ആണത്തത്തിനെതിരായ വെല്ലുവിളിയാണത്. പകരം ചോദിക്കാതെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കിട്ടുണ്ണി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. അടി വയറ് നോക്കി ഒറ്റ ചവിട്ട്. അയാള്‍ പാതയില്‍ നിന്ന് തെറിച്ച് താഴെ പാടത്ത് ചെന്നു വീണു.

' ഇപ്പൊ അറിഞ്ഞോ നാട്ടില് ആണുങ്ങള്‍ ഉണ്ടെന്ന് ' ചാമി ചോദിച്ചു.

കിട്ടുണ്ണി പിടഞ്ഞെഴുന്നേറ്റു. വസ്ത്രം മുഴുവന്‍ ചേറില്‍ മുങ്ങിയിട്ടുണ്ട്. തന്‍റെ നിലയും വിലയും എല്ലാം നഷ്ടപ്പെട്ടതായി
അയാള്‍ക്ക് തോന്നി.

' നിന്നെ ഞാന്‍ ' അയാള്‍ പറഞ്ഞു നിര്‍ത്തി.

'  പോലീസില്‍ കൊടുക്കുംന്നല്ലേ. പറ്റുംച്ചാല്‍ ചെയ്തോ. പക്ഷെ തിരിച്ച് ഞാന്‍ ഇറങ്ങി വന്നാല്‍  ഈ കത്തി നിന്‍റെ പള്ളേല് കേറ്റും '.

മേല്‍പ്പോട്ടും കീഴ്പ്പോട്ടും നോക്കാത്ത ഒരുവനാണ് എതിരാളിയെന്ന് കിട്ടുണ്ണിക്ക് മനസ്സിലായി. ഇവനോട് വേണ്ടാത്തതിന്ന് നിന്നാല്‍ 
നഷ്ടം തനിക്കാവും.

' ഇനി ഞാന്‍ മൂപ്പരോട് ഒന്നിനും നില്‍ക്കില്ല. അത് പോരെ ' അയാള്‍ ചോദിച്ചു.

' പോരാ ' ചാമി പറഞ്ഞു ' നാളെ രാവിലെ നിങ്ങള് ചെന്ന് മൂപ്പരെ കാണണം . എന്നിട്ട് ഇന്ന് വേണ്ടാത്തത് പറഞ്ഞതിന്ന് തെറ്റ്
പറയണം '.

അത് മാനക്കേടാവും എന്ന് കിട്ടുണ്ണി ഓര്‍ത്തു. അയാള്‍ ഒന്നും മിണ്ടിയില്ല.

' പറ്റില്ലാന്നുണ്ടോ ' ചാമി ചോദിച്ചു ' ഇന്ന് കിട്ട്യേത് നമ്മള് രണ്ടാളും മാത്രേ അറിഞ്ഞിട്ടുള്ളു. ബാക്കീള്ളത് നാലാള്
കാണച്ചലെ ഞാന്‍ തരും '.

' ശരി ഞാന്‍ ചെന്ന് പറഞ്ഞോളാം ' കിട്ടുണ്ണി ഏറ്റു.

' അതാ നല്ലത് '.

ചാമി വടക്കോട്ട് നടന്നു. അവന്‍ പോവുന്നതും നോക്കി കിട്ടുണ്ണി നിന്നു. ഇരുള്‍ പരന്ന് തുടങ്ങി. അയാള്‍ മെല്ലെ വീട്ടിലേക്ക്
നീങ്ങി.

3 comments: