പിറ്റേന്ന് ആദ്യത്തെ ബസ്സിന്നുതന്നെ വേണു പുറപ്പെട്ടു. വക്കിലിനോട് ചോദിച്ച് എങ്ങിനേയെങ്കിലും കാര്യം ശരിപ്പെടുത്തണമെന്ന് ശട്ടം
കെട്ടിയിട്ടാണ് എഴുത്തശ്ശന്‍ വേണുവിനെ അയച്ചത്. പണിക്കാരി ഗേറ്റ് തുറന്ന് മുറ്റം അടിക്കാന്‍ തുടങ്ങുന്നതേയുള്ളു. അവള് പരിചയം കാണിച്ച് പുഞ്ചിരിച്ചു.
' ഓപ്പോള് അമ്പലത്തിലേക്കോ മറ്റോ പോയിട്ടുണ്ടോ '.
' ഇല്ല. ഇപ്പൊ എഴുന്നേറ്റിട്ടേയുള്ളു '.
വിവരം പറയാനായി അവള് അകത്തേക്ക് പോയി. ഉമ്മറത്ത് പത്രങ്ങള്‍ അടുക്കി വെച്ചിട്ടുണ്ട്. വേണു അതില്‍ ഒരെണ്ണം
എടുത്തു.
' എന്താടാ വിശേഷിച്ച്. അവന് നിന്നെ വല്ലതും പറഞ്ഞ്വോ ' എന്ന് ചോദിച്ചും കൊണ്ടാണ് പത്മിനി വന്നത്.
" ആര് '.
' കിട്ടുണ്ണി '.
' ഏയ്. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടേ ഇല്ല '.
' കുറെ സമാധാനം '.
' എന്താ ഓപ്പോളേ അങ്ങിനെ ചോദിച്ചത് '.
' ഒക്കെ പറയാനുണ്ട്. ഞാന്‍ കുളിച്ച് വിളക്ക് വെക്കട്ടെ. വിശ്വേട്ടന് യോഗ കഴിഞ്ഞ് വരാറായി. പേപ്പറ് വായന കഴിഞ്ഞ്
കുളിച്ച് വരുമ്പോഴേക്കും പൂജാമുറിയില്‍ വീളക്ക് കാണണം. ഇല്ലെങ്കില്‍ ദേഷ്യം വരും '.
ഏറെ വൈകാതെ വക്കീലെത്തി.
' വിശേഷിച്ച് ഒന്നും ഇല്ലല്ലോ ' അയാള്‍ ചോദിച്ചു.
വേണു എഴുത്തശ്ശന്‍ പറഞ്ഞയച്ച കാര്യങ്ങള്‍ വിശദീകരിച്ചു.
' ഇതില്‍ അത്ര വലിയ പ്രശ്നം ഒന്നും ഇല്ലല്ലോ ' വക്കീല്‍ പറഞ്ഞു ' അയാള്‍ വില കൊടുത്ത് വാങ്ങിയ സ്ഥലം കൊടുത്തോട്ടെ.
പണം കൊടുത്ത് വാങ്ങീന്ന് ആധാരത്തില്‍ കാണിച്ച് പണം വാങ്ങാതിരുന്നാല്‍ പോരേ '.
അങ്ങിനെ ചെയ്യാമെന്ന് വേണു ഏറ്റു.
' കിട്ടുണ്ണി ഇന്നലെ വന്നിട്ടുണ്ടായിരുന്നു. പെങ്ങളുമായി ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി പോയി '.
' ഓപ്പോള്‍ക്ക് അവന്റെ ശീലം അറിയില്ലേ ' വേണു പറഞ്ഞു ' അവനോട് അതിന് അനുസരിച്ച് നിന്നാല്‍ കൂട്ടം കൂടാതെ
കഴിക്കാമായിരുന്നല്ലോ '.
' എനിക്കതിന് സൌകര്യമില്ലെങ്കിലോ ' എന്ന് ചോദിച്ചും കൊണ്ടാണ് പത്മിനി ചായയുമായി വന്നത് ' അവന്റെ കൂട്ടം
കേട്ടപ്പോള്‍ ആട്ടി പടി കടത്താനാണ് തോന്ന്യേത്. വിശ്വേട്ടനെ ആലോചിച്ച് മാത്രാ ഞാന്‍ മിണ്ടാതിരുന്നത് '.
' എന്താ ഓപ്പോളേ അവന് പറഞ്ഞത് '.
' അമ്മാമന്റെ സ്ഥാനത്ത് അവന് നില്‍ക്കണംച്ചാല്‍ മറ്റാരും പാടില്ലാന്ന് പറഞ്ഞു '.
' അതിനാരും വരാനില്ലല്ലോ '.
' ഇല്ലേ. പിന്നെ നീ ആരാ'.
' അവന് എന്നെ അങ്ങിനെ പറയില്ല '.
' മണ്ടശ്ശിരോമണി. നിന്നെ തന്ന്യാ അവന് പറഞ്ഞത്. നീ വന്നാല്‍ അവന് വരില്ലാന്ന് പറഞ്ഞു '.
' അങ്ങിനെയാണച്ചാല്‍ അവന് വന്നോട്ടെ. ഞാന്‍ വരുന്നില്ലാന്ന് വെച്ചാല്‍ പോരെ '.
' അത് പറ്റില്ല. എനിക്ക് നിന്നെ കഴിച്ചേ അവനുള്ളു. ഒരു വയറ്റില്‍ കിടന്നതാണെങ്കിലും എന്നും അവന് എന്നെ വേദനിപ്പിച്ചിട്ടേ
ഉള്ളു. എന്നെ സ്നേഹിച്ചത് നീയാണ് '.
' ഞാന്‍ നാട്ടില്‍ വന്നത് അബദ്ധം ആയീന്ന് തോന്നുന്നു '.
' ഒരു അബദ്ധൂം ഇല്ല. ഇഷ്ടപ്പെട്ടിട്ടൊന്നുമല്ല അവനെ വിളിച്ചത്. വന്ന് കേറുമ്പൊഴേക്കും ഓരോ നിയമങ്ങള്‍ പറയാന്‍ തുടങ്ങി. എന്തായാലും ഒടുക്കം തമ്മില്‍ തല്ലീട്ടേ പിരിയൂ. അത് ഇത്തിരി നേരത്തെ ആയീന്ന് മാത്രം '.
' നമ്മളുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല ' വക്കീല്‍ പറഞ്ഞു ' നമ്മള് ചെന്ന് വിളിച്ചു. വന്ന് നടത്തി തരേണ്ടത് അയാളുടെ ചുമതല. അത് ചെയ്തില്ലെങ്കില്‍ വേണ്ടാ '.
' ഞാന്‍ ചെന്ന് ഒന്നും കൂടി പറയണോ ' എന്ന് വേണു ചോദിച്ചു.
' അങ്ങിനെ കിഴിഞ്ഞ് കാലുപിടിക്കാനൊന്നും പോണ്ടാ ' എന്ന് രണ്ടാളും മറുപടി പറഞ്ഞു.
വക്കീല്‍ ദിനചര്യകളിലേക്ക് കടന്നു. പത്മിനി വീട്ടു കാര്യങ്ങളിലേക്കും. വേണു തനിച്ചായി.
***********************************************************
രാത്രി മുഴുവന്‍ ഓരോന്ന് ആലോചിച്ച് കിടപ്പാണ്.' ഈശ്വരാ, ഇങ്ങിനെ ഒരു വിധി ഞങ്ങള്‍ക്ക് വരുത്ത്യേലോ ' എന്ന് ആലോചിക്കുമ്പോഴേക്കും നാണുനായര്‍ക്ക് സങ്കടം വരും. മകള്‍ കാണാതെ വിങ്ങി കരയും. അവളെ കൂടി വേദനിപ്പിക്കരുതല്ലോ.
രണ്ട് രാത്രിയും ഒരു പകലും എങ്ങിനെ പോയീന്ന് അറിയില്ല.
നേരം പുലര്‍ന്നതും പുറപ്പെട്ടു. അമ്പലകുളത്തില്‍ കുളിച്ച് അയ്യപ്പനെ തൊഴുത് പ്രാര്‍ത്ഥിക്കണം. അദ്ദേഹം അല്ലാതെ ആരാ
സഹായിക്കാനുള്ളത്. പിന്നെ വേണുവിനേയും എഴുത്തശ്ശനേയും കാണണം. ' പേടിക്കണ്ടാ. ഒക്കെ ശരിയാക്കാം ' എന്നു
പറഞ്ഞ് പോയതാണ് അവര്‍ .
എഴുത്തശ്ശന്‍ കുള കടവില്‍ തന്നെയുണ്ട്. ഉടുത്ത മുണ്ട് കുത്തി പിഴിയുന്ന തിരക്കില്‍ എഴുത്തശ്ശന്‍ നാണു നായരെ കണ്ടില്ല.
ഒന്ന് ചുമച്ച് നായര്‍ സാന്നിദ്ധ്യം അറിയിച്ചു.
' തന്റെ കാര്യം ആലോചിച്ചോണ്ടിരിക്കുമ്പഴാ താന്‍ എത്തീത് ' എഴുത്തശ്ശന്‍ പറഞ്ഞു.
' നമ്മടെ വേണു എവിടെ ' നായര്‍ അന്വേഷിച്ചു.
' അവന് പെങ്ങളുടെ വീട്ടിലേക്ക് പോയി '.
' വിശേഷിച്ച് എന്തെങ്കിലും '.
' അതൊക്കെ പറയാം. നിങ്ങള്‍ ഇന്നലെ എവിടെ ആയിരുന്നു '.
' എന്താ വേണ്ട് എന്ന് ഒരു നിശ്ചം ഇല്ലാതെ മനോവേദനീം തിന്ന് ഇരുന്നു. വീട്ടിന്ന് വെളീല് ഇറങ്ങീട്ടില്ല '.
' മനസ്സ് വേദനിച്ചിട്ട് ഇനി എന്താ കാര്യം. ഒന്നും ആലോചിക്കാതെ നിങ്ങള്‍ ഓരോന്ന് ചെയ്യും. വെറും മുദ്ര കടലാസില്‍ ഒപ്പിട്ട് കൊടുത്തൂ എന്ന് പറഞ്ഞപ്പഴേ വേണു പറഞ്ഞതാ എന്തെങ്കിലും കൊഴപ്പം ഉണ്ടാവുംന്ന്. അപ്പൊ എന്താ പറഞ്ഞത്. അങ്ങിനെ ഒന്നും വരില്ലാന്ന്. എന്നിട്ടെന്തായി '.
' അതൊന്നും പറഞ്ഞിട്ട് കാര്യം ഒന്നൂല്യാ. അവനോന്റെ ആള്ക്കാര് ചതിക്കും എന്ന് ആരെങ്കിലും കരുത്വോ '.
' കാലം അങ്ങിനെത്തേതാ. പത്ത് കാശ് കിട്ടും എന്ന് വെച്ചാല്‍ കൊല്ലാനും മടിക്കില്ല '.
' അത് ബോദ്ധ്യായി '.
' ഇനിയെങ്കിലും സൂക്ഷിച്ച് പെരുമാറിന് '.
' ഇനി എന്താ സൂക്ഷിക്കാന്‍ . പറഞ്ഞ അവധി കഴിഞ്ഞാല്‍ അവര്‍ ചട്ടീം കലൂം വാരി പുറത്തിടും. ഒന്നുകില്‍ വല്ല പീടിക
തിണ്ണ, അല്ലെങ്കിലോ അഞ്ചാറ് മഞ്ഞറളിക്കായ അരച്ച് കലക്കി രണ്ടാളും കൂടി കുടിക്ക്യാ '.
' അപ്പഴും വേണ്ടാത്ത ബുദ്ധിയേ നിങ്ങള്‍ക്ക് വരൂ '.
' അല്ലാണ്ടെ ഞാന്‍ എന്താ ചെയ്യാ. നിങ്ങളന്നെ പറയിന്‍. കയ്യില്‍ ചില്ലി കാശില്ലാ. വേറെ സ്വത്തോ മുതലോ ഒന്നൂല്യാ. മേപ്പട്ട് നോക്ക്യാല് ആകാശം, കീപ്പട്ട് നോക്ക്യാല് ഭൂമി. അതല്ലേ എന്റെ അവസ്ഥ '.
' സ്ഥലൂം വീടും ഒക്കെ ഉണ്ടാവും. അത് മകളുടെ പേരിലാവും, നിങ്ങളുടെ പേരിലാവില്ല '.
' എന്തൊക്ക്യാ ഈ പറയുന്ന് '.
എഴുത്തശ്ശന്‍ ഉദ്ദേശം വെളിപ്പെടുത്തി. വേണു ആ കാര്യത്തിന്നാണ് പോയത് എന്നറിഞ്ഞതോടെ വേനല്‍ മഴ പെയ്തിറിങ്ങയ മണ്ണിനെ പോലെ നായരുടെ മനം കുളിര്‍ത്തു.
' എന്റെ അയ്യപ്പാ ' ആ സാധു അമ്പലത്തിന്ന് നേരെ നോക്കി തൊഴുതു ' എന്താ ഞാന്‍ പറയണ്ട് ' തിരിഞ്ഞ് എഴുത്തശ്ശനോടായി
' നിങ്ങള്‍ക്ക് കോടി കോടി പുണ്യം കിട്ടും ' എന്ന് പറഞ്ഞു.
' അത് നിങ്ങളന്നെ വെച്ചോളിന്‍. മൊടക്കം കൂടാതെ വേഗം സംഗതി കൈ കൂടി കിട്ടാന്‍ പ്രാര്ത്ഥിക്കിന് '.
കുളി കഴിഞ്ഞ് സുഹൃത്തുക്കള്‍ അമ്പലത്തിലേക്ക് നടന്നു.
Tuesday, June 15, 2010
Subscribe to:
Post Comments (Atom)
വായനതുടരുന്നു
ReplyDeletenalla manassullavar ippozhum undu alle...
ReplyDelete