Wednesday, April 14, 2010

അദ്ധ്യായം - 61.

വിസ്മയങ്ങള്‍ നിറച്ച ചെപ്പ് തുറന്നുവെച്ചാണ് ദേവപ്രശ്നം അവസാനിച്ചത്. ദേവന്‍റെ അനിഷ്ടം , ക്ഷേത്ര കാര്യങ്ങള്‍
നിര്‍വഹിക്കുന്നതില്‍ വരുത്തിയ ലോപങ്ങള്‍ , അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയെല്ലാം ജ്യോതിഷത്തിന്‍റെ
അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നതാണ് ദേവപ്രശ്നം എന്നാണ് എല്ലാവരും കരുതിയത്.

' ഇങ്ങിനെയൊക്കെ പറയുംന്ന് ഞാന്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിട്ടില്ല ' നാണു നായര്‍ തന്‍റെ മനസ്സില്‍ തോന്നിയത്
തുറന്നു പറഞ്ഞു.

' എന്തായാലും അവരെ സമ്മതിക്കണം ' മേനോന്‍ പറഞ്ഞു ' ഈ സ്ഥലത്തിന്‍റെ ചരിത്രമാണ് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് അനാവരണം ചെയ്തത് '.

ദേവപ്രശനം കഴിഞ്ഞതിന്‍റെ പിറ്റേന്ന് കാലത്ത് പ്രശ്നത്തില്‍ പറഞ്ഞതെല്ലാം അവലോകനം ചെയ്യണമെന്ന് ഉദ്ദേശിച്ച് അമ്പലമുറ്റത്ത്
പ്രവര്‍ത്തകര്‍ കൂടിയതാണ്.

' ഓരോരുത്തരും തോന്നിയപോലെ ഓരോന്ന് പറയാന്‍ തുടങ്ങിയാല്‍ പറ്റില്ല ' സ്വാമിനാഥന്‍ പറഞ്ഞു ' എല്ലാ കാര്യങ്ങളും
മേനോന്‍ സ്വാമി എഴുതി എടുത്തിട്ടുണ്ടല്ലോ. അത് വായിച്ചിട്ട് ഓരോന്നായി ചിന്തിക്കാം '.

' അതന്യാ ശരി. എന്നാലേ ഒന്നും വിട്ടുപോവാതിരിക്കൂ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

മേനോന്‍ ബാഗില്‍ നിന്നൊരു നോട്ടുപുസ്തകം എടുത്തു.

' രാശീം കാര്യങ്ങളും ഒന്നും ഞാന്‍ എഴുതീട്ടില്ല. അതൊക്കെ ജോത്സ്യന്മാരുടെ ചാര്‍ത്തിലുണ്ട്. പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം 
മാത്രേ ഇതിലുള്ളു ' എന്ന മുഖവുരയോടു കൂടി മേനോന്‍ പറഞ്ഞു തുടങ്ങി.

' ആയിര കണക്കിന്ന് കൊല്ലത്തെ പഴക്കമൊന്നും ഈ ക്ഷേത്രത്തിന്ന് ഇല്ല. നശിച്ചു പോയ മറ്റൊരു ക്ഷേത്രത്തിന്‍റെ ദോഷങ്ങള്‍
മാറ്റാന്‍ വേണ്ടി ഉണ്ടാക്കിയ അമ്പലമാണ്ഇത് 'മേനോന്‍ തലയുയര്‍ത്തി. ' ആ കാര്യങ്ങള്‍ വഴിയേ വായിച്ച് വരാനുണ്ട്.
അതോ അത് ഇപ്പോള്‍ തന്നെ വായിക്കണോ '.

' അതൊക്കെ അതാത് സ്ഥലത്ത് എത്തുമ്പോള്‍ അറിഞ്ഞാല്‍ മതി ' എന്ന് കേള്‍വിക്കാരില്‍ ചിലര്‍ പറഞ്ഞതോടെ മേനോന്‍ 
വായന തുടര്‍ന്നു. ' ഈ ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ ഉത്സവങ്ങളോ, ആഘോഷങ്ങളോ മുമ്പും നടത്തിയിട്ടില്ല '.

' അത് ശരിയാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' എനിക്ക് വയസ്സ് എണ്‍പത്താറായി. ഉല്‍സവോ വേലയോ ഒന്നും എന്‍റെ ഓര്‍മ്മേല് ഇവിടെ കണ്ടിട്ടില്ല '.

ഈ ക്ഷേത്രത്തില്‍ ദേവീ സാന്നിദ്ധ്യം ഉണ്ടെന്നും അതിനെ സങ്കല്‍പ്പിച്ച് വെളിയിലായി ഒരു ഭാഗത്ത് ഇലചീന്തില്‍ നിവേദ്യം
വെക്കാറുണ്ടായിരുന്നുവെന്നും , എന്നാല്‍ ഗതി കിട്ടാതെ ഈ ക്ഷേത്രത്തില്‍ കൂടിയിട്ടുള്ള പ്രേതാത്മാക്കള്‍ അത് അശുദ്ധമാക്കുന്നതിനാല്‍ 
ദേവിക്ക് കിട്ടാതെ വരുന്നുണ്ടെന്നും അതിനാല്‍ ദേവിയുടെ അപ്രീതി ഉണ്ടെന്നും കാണുന്നു.

' ഇതിനെ പറ്റി ആര്‍ക്കെങ്കിലും വല്ലതും അറിയ്വോ '.

' എന്‍റെ ഓര്‍മ്മേല് ഉള്ള ഒരു കാര്യം പറയാം' എഴുത്തശ്ശന്‍ പറഞ്ഞു ' എന്‍റെ നല്ല പ്രായത്തില്‍ നടന്നതാ. കുളിക്കാന്‍ വന്ന
ഒരു പെണ്‍കിടാവിന്ന് അപസ്മാരം ഇളകി കുളത്തില്‍ വീണു. പിടിച്ച് കേറ്റാന്‍ ചാടിയ അനുജത്തീം അവളും മുങ്ങി ചത്തു. പിന്നെ പണ്ടേതോ കാലത്ത് ഒരു വാരസ്യാര് കുട്ടീം പൂജക്കാരനും തമ്മില്‍ ചിറ്റം ഉണ്ടായീന്നോ, അബദ്ധം പറ്റിയപ്പൊ ആ പെണ്‍കുട്ടി
മഞ്ഞറളിക്കായ അരച്ച് കുടിച്ച് തിടപ്പള്ളില്‍ കെടന്ന് മരിച്ചൂന്നോ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് '.

' ഏതായാലും ആ പ്രേതങ്ങളെ വേര്‍പാട് ചെയ്യണം '.

' അത് നമുക്ക് ഉടനെ ചെയ്യാം. ഒട്ടും വൈകിക്കണ്ടാ ' എന്ന് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

' ഭാരത ഖണ്ഡത്തിന്‍റെ ചെറിയ പതിപ്പാണ്ഈ സ്ഥലം. ഒമ്പത് ജലാശയങ്ങള്‍ ഇവിടെ ഉണ്ട്. ഫലഭൂയിഷ്ടമായ പ്രദേശം . എന്നാലും
ഇവിടെ ജനങ്ങള്‍ താമസിക്കില്ല. അടുത്ത കാലത്തായി മാറ്റങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട്. ദേവന്‍റെ അനിഷ്ടങ്ങള്‍ ഇല്ലാതാവാനുള്ള സമയമായി. ചില ആളുകള്‍ താമസമാക്കി തുടങ്ങി. പക്ഷെ അവരൊന്നും ശരിയായ കുടുംബജീവിതം ഉള്ള ആളുകളല്ല '.

' ഞാന്‍ ഇതേ കുറിച്ച് ഇന്നലെ രാത്രി മുഴുവന്‍ ആലോചിച്ചു ' മേനോന്‍ വായന നിര്‍ത്തി വിശദീകരണം തുടങ്ങി ' അക്ഷരം 
പ്രതി ശരിയാണ് ഈ പറഞ്ഞത് മുഴുവന്‍ . എല്ലാവരും ഒന്ന് ആലോചിക്കിന്‍. ഒരു ഭാഗത്ത് മുരുക മല. മറ്റ് മൂന്ന് ഭാഗവും 
തൊട്ടുരുമ്മി കൊണ്ട് പുഴ ഒഴുകുന്നു. നമ്മുടെ ഭാരതത്തിന്‍റെ രൂപം തന്നെയല്ലേ ഈ സ്ഥലത്തിന്ന് '.

അത് ശരിയാണെന്ന് മറ്റുള്ളവര്‍ക്ക് ബോദ്ധ്യമായി.

' ഒമ്പത് ജലാശയങ്ങള്‍ ഇവിടെയുണ്ടോ, മണ്ണിന്ന് ഫലപുഷ്ടിയുണ്ടോ എന്നൊക്കെ നമ്മുടെ എഴുത്തശ്ശന്‍ പറയട്ടെ '.

' കനാല് വരുന്നതിന്ന് മുപ്പിട്ട് ഞാന്‍ ഈ കുളങ്ങളിലൊക്കെ ചെന്ന് വെള്ളം തിരിച്ചിട്ടുണ്ട്. ഒമ്പത് കുളങ്ങളുണ്ട് ഈ ഭാഗത്ത്. അതില് വലുത് മലടെ ചോട്ടിലുള്ള മാന്‍ കുളമാണ്. കാട്ടിന്ന് മാന്‍ കൂട്ടം ഇറങ്ങി അതിന്ന് വെള്ളം കുടിക്കും . പിന്നെ പിന്നെ വെടിക്കാര് വന്ന് അവറ്റകളെ കൊന്നൊടുക്കി . ഒരിക്കലും ആ കുളത്തിലെ വെള്ളം വറ്റില്ല. അതിന്‍റെ ചോട്ടിലെ കണ്ടങ്ങളില്‍ 
മുന്നൂറ്റി അറുപത്തഞ്ച് ദിവസൂം വെള്ളം കാണും. പിന്നെ മണ്ണ്. പറയാനില്ല, അത് പൊന്ന് വിളയുന്ന മണ്ണാണ് '.

' ഇനി ആളുകള് താമസിക്കുന്ന കാര്യം  നോക്കിയാലോ ' മേനോന്‍ പറഞ്ഞു ' പണ്ട് കാലത്ത് ആരെങ്കിലും ഇവിടെ
താമസിച്ചിട്ടുണ്ടോ '.

' ഇല്ല ' എന്ന് എല്ലാവരും സമ്മതിച്ചു.

' ആരാണ് ഇവിടെ ആദ്യം താമസം തുടങ്ങിയത് '.

' ഞാന്‍ ' എഴുത്തശ്ശന്‍ സമ്മതിച്ചു.

' പിന്നെ '.

' ഞാനും എന്‍റെ കൂടെ ചാമിയും ' വേണു പറഞ്ഞു.

' ഒടുക്കം ഞാനും കൂട്ടത്തില്‍ കൂടീ ഇല്ലേ ' മേനോന്‍ ചിരിച്ചു. ' പോരല്ലോ , വല്ലപ്പോഴും കേറി വരുന്ന മായന്‍കുട്ടി കൂടി ഉണ്ടല്ലോ. ഇനി പറയിന്‍ , ഇതില്‍ ആരാണ് മര്യാദയ്ക്ക് ഒരു കുടുംബം ഒക്കെയായി കഴിഞ്ഞു കൂടുന്നത് '.

വിസ്മയം എല്ലാ മനസ്സുകളിലും ചേക്കേറി.


' നമ്മളാരും അത്രയ്ക്കൊന്നും കടന്ന് ചിന്തിച്ചിട്ടില്ല ' സ്വാമിനാഥന്‍ പറഞ്ഞു ' ഓരോന്നും ചിന്തിച്ച് നോക്കുമ്പോള്‍ അതിശയം
തോന്നുന്നു '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. ഒടുവില്‍ മേനോന്‍ പുസ്തകത്തിലേക്ക് തന്നെ മടങ്ങി.

ഈ ക്ഷേത്രത്തിന്ന് അഭിമുഖമായി നാലുകാതം അകലെ ചുറ്റു ഭാഗത്തേക്കാള്‍ പൊക്കം കൂടിയ ആരും കടന്നു ചെല്ലാതെ കിടക്കുന്ന
സ്ഥലമുണ്ട്. ശിവന്‍റേയും വിഷ്ണുവിന്റേയും പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രം അവിടെ ഉണ്ടായിരുന്നു. ആ ക്ഷേത്രം നശിപ്പിക്കുകയും
നിരവധി പേരെ അവിടെ വെച്ച് കൊന്നൊടുക്കുകയും ഉണ്ടായിട്ടുണ്ട്. ആ ദോഷം പിന്നീട് എപ്പോഴോ മനസ്സിലാക്കി പരിഹാരമായിട്ട്
ഉണ്ടാക്കിയതാണ് ഈ അയ്യപ്പക്ഷേത്രം.

' വടക്കുമുറി ഭാഗത്ത് ഉള്ള ചുടലകുന്നാണോ ആ സ്ഥലമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതു തന്നെയാണെന്ന് പ്രശ്നത്തില്‍ 
തെളിഞ്ഞിരുന്നു 'നാണു നായര്‍ പ്രശ്നത്തിനിടെ താന്‍ ചൂണ്ടിക്കാണിച്ചത് അംഗീകരിച്ചതിനെ ഓര്‍മ്മപ്പെടുത്തി.

' ശൈവ വൈഷ്ണവ സങ്കല്‍പ്പമാണല്ലോ അയ്യപ്പന്‍. ചിലപ്പോള്‍ അതുകൊണ്ടായിരിക്കും ഇങ്ങിനെയൊരു ക്ഷേത്രം ഉണ്ടാക്കാന്‍ 
കാരണം . പടയോട്ടം ഉണ്ടായപ്പോള്‍ ഈ പറഞ്ഞതുപോലെ നശിച്ചതായിരിക്കാം 'മേനോന്‍ നിഗമനത്തിലെത്തി .

' ചത്ത കുട്ടിയുടെ ജാതകം നോക്കീട്ട് എന്താ കാര്യം. ഇനി ചെയ്യാനുള്ളത് ചെയ്യണം. അതാ എനിക്ക് പറയാനുള്ളത് ' അതുവരെ മിണ്ടാതിരുന്ന ഉടമസ്ഥന്‍ നമ്പൂതിരി ആദ്യമായി തന്‍റെ അഭിപ്രായം അറിയിച്ചു.


' അതിന് ' മേനോന്‍ പറഞ്ഞു തുടങ്ങി ' എല്ലാവരും കുളിച്ച് ഈറനണിഞ്ഞ് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്യണം. രണ്ടു ദേവന്മാര്‍ക്കും സ്വര്‍ണ്ണ നാണയം സമര്‍പ്പിക്കണം. ഉച്ചത്തില്‍ നാമം ജപിച്ച്, ദീപം തെളിയിച്ച് കയ്യില്‍ പിടിച്ചുകൊണ്ട് ക്ഷേത്ര
നടയ്ക്കല്‍ നിന്നും ചുടല കുന്ന് വരെ ചെല്ലണം . അവിടെ ഊണും ഉറക്കവും ഇല്ലാതെ തന്നെതന്നെ മറന്ന് അലയുന്ന ഒരു
മനുഷ്യനെ കാണാനാവും. എങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളുടെ ശ്രമത്തിന്ന് ഭഗവാന്‍റെ അനുഗ്രഹമുണ്ടെന്ന് '.

' നമുക്കൊന്നും മനസ്സിലാവുന്നില്ല. വല്ല സന്യാസിയും അവിടെ ഉണ്ടാകുമോ '.

' ചൊടല കുന്നില്‍ മനുഷ്യര്‍ക്ക് കേറാന്‍ പാടില്ലാന്നാ ഞാന്‍ ചെറുപ്പം മുതലേ കേട്ടിട്ടുള്ളത്. അവിടെ നിധിയുണ്ടെന്നോ അത് കാക്കാന്‍ തലയില്‍ പൂവ് ഉള്ള സര്‍പ്പം കാവലുണ്ടെന്നോ ആരെങ്കിലും ചെന്നാല്‍ അത് വിഷം തെറിപ്പിച്ച് ഭസ്മമാക്കി മാറ്റുമെന്നോ ഒക്കെയാണ് കേട്ടു കേള്‍വി ' എഴുത്തശ്ശന്‍ പറഞ്ഞു.

' ആരെങ്കിലും അവിടെ ചെന്നൂന്ന് കേട്ടിട്ടുണ്ടോ ' വേണു ചോദിച്ചു.

' പോലീസിനെ തപ്പിച്ച് ആരോ ഒരിക്കല്‍ അവിടെ ഒളിക്കാന്‍ ചെന്നൂന്നും അയാളെ പിന്നെ കാണാതായീന്നും ഒക്കെ കേട്ടിട്ടുണ്ട്. പോലീസുകാര് തല്ലി കൊന്ന് കത്തിച്ചതാണെന്നും മനുഷ്യര് പറഞ്ഞിരുന്നു '.

' അത് കഴിഞ്ഞിട്ട് എത്ര കാലം ആവുംന്നാ തോന്നുന്നത് '.

' കാലം ഇശ്ശി ആയി. സ്വാതന്ത്ര്യം കിട്ടുന്നതിന്നും മുന്നാണ് അതൊക്കെ കേട്ടിട്ടുള്ളത് '.

' അടുത്തതായി ദ്രവ്യസമര്‍പ്പണത്തിനെ പറ്റി ആലോചിക്കണം. രണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ അതിന്ന് വേണം. എന്താ വഴി '.

' ഒരു പവന്‍ ഉടമസ്ഥന്‍ തരട്ടെ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒന്ന് കമ്മിറ്റിക്കാരും '.

' അത് വേണ്ടാ. ഒന്ന് ഞാന്‍ തരാം ' സ്വാമിനാഥന്‍ ആ കാര്യം ഏറ്റു.

അന്ന് വൈകുന്നേരം തന്നെ ആ പരിപാടി തീര്‍ക്കണമെന്ന് തീരുമാനിച്ച് യോഗം പിരിഞ്ഞു.

**************************************************************************

പാലക്കാട്ടേക്ക് പോയിട്ട് വരാമെന്നു പറഞ്ഞ് പോയ ഭര്‍ത്താവ് അര മണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ രാധ്ക്ക് എന്തോ
പന്തികേട് തോന്നി.

' താനിവിടെ വാടോ ' മുറ്റത്തെ അയയില്‍ തുണികള്‍ ഉണങ്ങാനിടുന്ന രാധയെ അയാള്‍ വിളിച്ചു.

' ഇതൊക്കെ ഇട്ടിട്ട് പോരേ ' രാധ ചോദിച്ചു.

' അതൊക്കെ പിന്നെ ഇടാന്നേ '.

രാധ പണി നിര്‍ത്തി കയറി വന്നു. പൂമുഖത്തെ ചാരുകസേലയില്‍ കിട്ടുണ്ണി ഇരുന്നു, ചാരുപടിയുടെ ഓരത്ത് രാധയും.

' കേട്ടില്ലേ വിശേഷം . ഞാന്‍ അന്നേ പറഞ്ഞില്ലേ ഒക്കെ തട്ടിപ്പാണെന്ന് '

' എനിക്ക് മനസ്സിലായില്ല '.

' ഒക്കെ പറയാടോ. ദേവപ്രശ്നത്തില്‍ ചുടലക്കുന്നില്‍ വിഷ്ണൂനും ശിവനും ക്ഷേത്രം ഉണ്ടായിരുന്നൂന്നും ലഹളക്കാര് അതൊക്കെ
നശിപ്പിച്ചൂന്നും , നാട്ടുകാരെ അവിടെ വെച്ച് കൊന്നൂന്നും ഒക്കെ പറഞ്ഞൂത്രേ '.

' അങ്ങിനെയൊക്കെ നടന്നു കാണ്വോ '.

' എവിടെ. ഇതൊക്കെ വെറും ചപ്പടാച്ചിയല്ലേ. നുണ പറഞ്ഞു കൂട്ട്യാലേ കൈ നിറയെ കാശ് കിട്ടൂ. പ്രശ്നം നോക്കാന്‍ 
വന്നോര്‍ക്ക് തിരിച്ച് നാല് ചോദ്യം ചോദിക്കാന്‍ പറ്റിയ ആരും ഇല്ലാന്ന് മനസ്സിലായിട്ടുണ്ടാവും '.

' മേനോനും വേണ്വോട്ടനും ഒക്കെ പഠിപ്പും അറിവും ഇല്ലേ '.

' നല്ല കഥ. കയ്യും പൊക്കി സിന്ദാബാദ് വിളിച്ചു നടന്ന ആളാണ് മേനോന്‍. മറ്റെ ആളുടെ കാര്യം പറയണ്ടല്ലോ. മുട്ടേന്ന് വിരിയും മുമ്പ് അന്യ നാട്ടില്‍ ചെന്നതാ. ഇവിടുത്തെ വല്ല കാര്യവും അയാള്‍ക്ക് അറിയ്വോ '.

രാധ ഒന്നും പറഞ്ഞില്ല.

' ചുടലക്കുന്നിന്‍റെ കഥ നിനക്ക് ഞാന്‍ പറഞ്ഞു തരാം. കുട്ടീല് അമ്മ എനിക്കത്പറഞ്ഞു തന്നിട്ടുണ്ട് '.

' എന്താദ് '.

' പണ്ട് ഏതോ ഒരു മഹര്‍ഷി തപസ്സിരുന്ന സ്ഥലമാണത്രേ അത്. ഒരു ദിവസം ഒരു രാക്ഷസന്‍ അതു വഴി വരുമ്പോള്‍
തപസ്സിരിക്കുന്ന മഹര്‍ഷിയെ കണ്ടൂന്നോ , ഭക്ഷിക്കാനായി അയാളെ പിടിച്ച് വായിലിട്ടൂന്നോ , മഹര്‍ഷിയുടെ തപസ്സിന്‍റെ ശക്തിയില്‍ രാക്ഷസന്‍ വെണ്ണീറായി മാറി അവന്‍റെ ശരീരത്തില്‍ നിന്ന് മഹര്‍ഷി പുറത്ത് കടന്നൂന്നോ ഒക്കെയാണ് ഐതിഹ്യം. അവന്‍റെ ശരീരം വെണ്ണീറായത് കുമിഞ്ഞു കൂടി കുന്നായീന്നും മഹര്‍ഷിയുടെ തപസ്സിന്‍റെ ചൂട് ഇന്നും അവിടെ ഉള്ളതോണ്ടാണ്
ആരും അവിടെ കേറി ചെല്ലാത്തത് എന്നുമാണ് സങ്കല്‍പ്പം. ഒന്ന് ആലോചിച്ച് നോക്കുമ്പോള്‍ അതല്ലേ ശരി '.

' എനിക്ക് പ്രശ്നത്തില്‍ പറഞ്ഞതന്ന്യാ ശരീന്ന് തോന്നുന്നു . മറ്റേത് വെറുതെ കെട്ടി കൂട്ടിയ കഥയാവും '.

' അല്ലെങ്കിലും കുരുത്തംകെട്ടോളക്ക് ഞാന്‍ പറഞ്ഞത് ബോധിക്കില്ല '.

' ഞാനൊന്ന് ചോദിക്കട്ടെ. ആരെങ്കിലും ചുടലക്കുന്നിന്‍റെ മുകളിലേക്ക് കേറി ചെന്നാലോ '.

' ആ നിമിഷം കരിഞ്ഞ് ഭസ്മമാവും '.

' എന്നാല്‍ എനിക്കൊന്ന് കയറി നോക്കണം '.

' അതെന്തിനാ '.

' എളുപ്പത്തില്‍ ഈ നരകത്തിന്ന് രക്ഷപ്പെടാലോ '.

കിട്ടുണ്ണി രാധയെ മനസ്സിലാവാത്ത മട്ടില്‍ ഒന്ന് നോക്കി.

1 comment: