Monday, January 18, 2010

അദ്ധ്യായം41

വേണു തിരിച്ചെത്തുമ്പോള്‍ ചാമി വെള്ളപ്പാറ കടവില്‍ കാത്തിരിക്കുകയാണ്.

' ഇത്ര നേരം കാണാഞ്ഞപ്പോള്‍ ഞാന്‍ ബേജാറായി ' അവന്‍ പറഞ്ഞു ' കുറെ നേരം കാത്ത് നിന്നിട്ട് ഞാന്‍ കിട്ടുണ്ണി മാഷടെ
വീട്ടില്‍ ചെന്നു. അവിടുന്ന് അപ്പൊത്തന്നെ പോയീന്ന് പറഞ്ഞു. എവിടെ ചെന്നൂന്ന് ഒരു എത്തും പിടീം കിട്ടാണ്ടെ നില്‍ക്കാന്‍
തുടങ്ങീതാ '.

വേണുവിന് വിഷമം തോന്നി. ഒന്നും പറയാതെ നാണുമാമയെ കാണാന്‍ പോയതും ഇത്ര നേരം ചാമിയെ കാത്ത് നിര്‍ത്തീയതും
തെറ്റായിപ്പോയി. വേണുവിനെ കയ്യില്‍ പിടിച്ച് അവന്‍ പുഴ കടത്തി.

കളപ്പുര മുറ്റവും പടിയുടെ ഭാഗവും  മുഴുവന്‍ ചെത്തിക്കോരി വെടുപ്പാക്കിയിരിക്കുന്നു. വീടാകെ നനഞ്ഞ ചപ്പത്തുണികൊണ്ട് തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്.

' നാളെ കര്‍ക്കിടക മാസം ഒന്നാം തിയ്യതിയല്ലേ. അതാണ് ഞാന്‍ എല്ലാം ഒരു ഓരുശാക്കിയത് ' ചാമി പറഞ്ഞു ' സന്ധ്യക്ക്
ചേട്ടേ കളയേണ്ടതാണ്. നമുക്ക് അതൊക്കെ ചെയ്യണോ '

അതൊന്നും വേണ്ടെന്ന് വേണു പറഞ്ഞു.

രണ്ടു പേര്‍ക്കും ഉള്ള ഉച്ച ഭക്ഷണം കളപ്പുരയില്‍ സൂക്ഷിച്ച് വെച്ചിരുന്നു. താന്‍ നാണുമാമയുടെ വീട്ടില്‍ നിന്ന് ഉണ് കഴിച്ചുവെന്ന് തെല്ലൊരു ജാള്യതയോടെയാണ് വേണു പറഞ്ഞത്. ചാമിയോട് ആഹാരം കഴിക്കാന്‍ അയാള്‍ ആവശ്യപ്പെടുകയും
ചെയ്തു.

ഇനിയിപ്പൊ വേണോന്ന് ചാമി ശങ്കിച്ചു. താന്‍ കാരണം ഒരു നേരത്തെ ആഹാരം മുടങ്ങി അല്ലേ എന്ന് വേണു പറഞ്ഞതോടെ ചാമി പൊതികള്‍ രണ്ടുമായി പടിഞ്ഞിരുന്നു. ചാരുകസേല അടുത്തേക്ക് നീട്ടിയിട്ട് വേണു ഇരുന്നു.

രാവിലെ മകള്‍ തന്നയച്ച ചായ നന്നായി എന്ന് പറഞ്ഞത് കുട്ടിയെ ഏറെ സന്തോഷിപ്പിച്ചുവെന്ന് ചാമി പറഞ്ഞു. വീട് നോക്കി നടത്താന്‍ അവള്‍ക്കുള്ള പ്രാപ്തിയും വേലപ്പന്‍റെ പിശുക്കും കുട്ടിക്ക് റേഡിയോ വാങ്ങി കൊടുത്തതുമൊക്കെ അവന്‍ വിവരിച്ചു. പാട്ട് കേള്‍ക്കാന്‍ ഒന്ന് ഇവിടേയും വാങ്ങിവെച്ചാലോ എന്നൊരു അഭിപ്രായവും അവന്‍ പ്രകടിപ്പിച്ചു. ഒരാഴ്ചക്കകം മദിരാശിയില്‍
നിന്ന് കുറെ സാധനങ്ങള്‍ പാര്‍സല്‍ എത്തുമെന്നും അതില്‍ പലതരത്തിലുള്ള രണ്ടു മൂന്നെണ്ണം വരാനുണ്ടെന്നും വേണു അറിയിച്ചു.

പിറ്റേന്ന് മുതല്‍ മൂന്ന് പേര്‍ക്കും കാലത്തും ഉച്ചക്കുമുള്ള ആഹാരം നാണുമാമയുടെ വീട്ടില്‍ നിന്നാണെന്നും മഴക്കാലം കഴിയുന്നത്
വരെ ചാമി അത് വാങ്ങിക്കൊണ്ട് വരണമെന്നും വേണു ഏല്‍പ്പിച്ചു. രാവിലെ ചാമി കൊണ്ടുവന്നു വെച്ച പത്രങ്ങളിലേക്ക് വേണു തിരിഞ്ഞു. തിണ്ടില്‍ തോര്‍ത്തും വിരിച്ച് ചാമി കിടക്കുകയും ചെയ്തു.

*************************************************************************************

പാലക്കാട് നിന്നും കൃഷ്ണനുണ്ണി മാസ്റ്റര്‍ തിരിച്ചെത്തുമ്പോള്‍ ഉച്ച കഴിഞ്ഞു. വരാന്‍ വൈകുമെന്ന് ഫോണ്‍ ചെയ്ത് പറഞ്ഞതിനാല്‍
രാധ ഭക്ഷണം കഴിച്ചിരുന്നു.

' കിട്ടുണ്ണ്യേട്ടന്‍ വല്ലതും കഴിച്ചോ ' അവള്‍ ചോദിച്ചു.

കിട്ടുണ്ണി കര്‍ഷകസംഘം യോഗത്തിന്ന് ചെന്നിരുന്നു. കീഴ് ഘടകങ്ങളില്‍ നിന്ന് യോഗത്തില്‍ എത്തിയ പ്രതിനിധികള്‍ക്കെല്ലാം
അവിടെ ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ആ വിവരം അയാള്‍ പറഞ്ഞു.

ഷര്‍ട്ട് അഴിച്ച് തൂക്കുന്ന സമയത്ത് രാധ ചെന്നു. വേണ്വോട്ടന്‍ പിണങ്ങി കാണുമോ എന്നവള്‍ ചോദിച്ചു.

' നല്ല കഥ ' കിട്ടുണ്ണി പറഞ്ഞു ' എന്‍റെ അറിവില്‍ മൂപ്പര് ഇന്നേവരെ ഒരാളോടും മുഖം മുറിഞ്ഞ് ഒരക്ഷരം പറഞ്ഞിട്ടില്ല '.

' എന്നാലും നിങ്ങള്‍ പറഞ്ഞത് കുറച്ച് കൂടിപ്പോയോ എന്ന് എനിക്കൊരു സംശയം '.

' നീ നോക്കിക്കോ, രണ്ട് ദിവസം കഴിഞ്ഞാല്‍ അയാള് തന്നെ ഇവിടെ എത്തും . മനസ്സില്‍ ഒന്നും കരുതില്ല. എന്‍റെ അമ്മ എങ്ങിനെയൊക്കെ ദ്രോഹിച്ചതാണ്. എന്നിട്ടും സമ്പാദിക്കാന്‍ തുടങ്ങിയ മുതല്‍ക്ക് മൂപ്പര് ചോദിച്ചപ്പോഴൊക്കെ പണം തന്ന്
സഹായിച്ചിട്ടുണ്ട് '.

' അത് ആ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ '.

' എല്ലാവരും പറയുന്നത് പോലെ നീയും ഞാനൊരു സ്വാര്‍ത്ഥിയും ദുഷ്ടനുമാണെന്ന് പറഞ്ഞു നടന്നോ '.

' ഇതാ ഞാന്‍ ഒന്നും പറയാന്‍ വരാത്തത്. നിങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയും ന്യായവും. അങ്ങിനെ അല്ലാത്തതൊക്കെ തെറ്റ് '.

' എനിക്ക് ഒരുത്തന്‍റേം സര്‍ട്ടിഫിക്കറ്റ് വേണ്ടാ '.

' ഒരു കാര്യവുമില്ലാതെ ഒന്നും രണ്ടും പറഞ്ഞ് വീട്ടില്‍ തമ്മില്‍ തല്ല് ഉണ്ടാക്കാന്‍ ഞാനില്ല ' എന്നും പറഞ്ഞ് രാധ അടുക്കളയിലേക്ക് നടന്നു.

*************************************************************************************

' വലിയപ്പന്‍ ഉണ്ണാന്‍ വന്നോടീ ' ചന്തയില്‍ നിന്നെത്തിയ വേലപ്പന്‍ മകളോട് പറഞ്ഞു.

കാലത്ത് മുതലാളിക്ക് ചായ വാങ്ങി കൊണ്ടുപോയതും , അയാള്‍ അത് നന്നായിരുന്നുവെന്ന് പറഞ്ഞതും , മൂപ്പരെ ഒറ്റയ്ക്ക് കളപ്പുരയില്‍ കിടത്താന്‍ പറ്റാത്തതിനാല്‍ വലിയപ്പന്‍ അവിടേക്ക് കിടപ്പ് മാറ്റിയതുമെല്ലാം കല്യാണി വിവരിച്ചു.

'ഇനി അയാളും കൂടി കേട് വരും ' വേലപ്പന്‍ പറഞ്ഞു.

' അതെന്താ അപ്പാ അങ്ങിനെ പറഞ്ഞത് '.

' കൂടിയവനെ കെടുക്കും കയ്പ്പക്ക എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ '.

' ഇനി അങ്ങോട്ട് വലിയപ്പന്‍ നന്നാവുംച്ചാലോ . ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും . ചാണകം ചാര്യാല്‍ ചാണകം മണക്കും
എന്ന് മുത്ത്യേമ്മ പറയാറില്ലേ '.

' എങ്ങിനെയായാലും അവന്‍ നന്നായി കണ്ടാല്‍ മതി '.

വൈക്കോലിന്നായി തൊഴുത്തില്‍ നിന്നും പശു ഉറക്കെ കരഞ്ഞു.

1 comment: