സരോജിനി രാവിലെ എഴുന്നേറ്റത് തന്നെ എന്തോ ഒരു സന്തോഷത്തോടെ ആയിരുന്നു. ഇന്നും വേണുവേട്ടന്‍ വരും എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത്പോലെ തോന്നി. അടിച്ച്കോരാന്‍ നില്‍ക്കാതെ , തല നിറച്ച് എണ്ണ തേച്ച് , പെട്ടിയില്‍ ഏതോ കാലത്ത് വാങ്ങി സൂക്ഷിച്ച വാസന സോപ്പുമായി അയ്യര്‍ക്കുളത്തിലേക്ക് നടന്നു. ഇന്ന് കുളി കഴിഞ്ഞിട്ട് മതി ബാക്കി കാര്യങ്ങള്‍.
തിരിച്ച് വരുമ്പോള്‍ മന്ദത്തില്‍ ചെന്നു. പൂജക്കാരന്‍ വിളക്ക് വെച്ചിരിക്കുന്നു. നടക്കല്‍ നിന്ന് തൊഴുതു. ' അമ്മേ ഇനിയെങ്കിലും എനിക്ക് ഒരു നല്ല ജീവിതം തരണേ ' എന്ന് മനസ്സ് അറിഞ്ഞ് പ്രാര്‍ത്ഥിച്ചു. കൈയില്‍ ഇറ്റിച്ചു തന്ന തീര്‍ത്ഥം കുടിച്ചു. ബാക്കി തലയില്‍ പുരട്ടി. ഇല ചീന്തില്‍ നല്‍കിയ പ്രസാദം വാങ്ങി. സോപ്പ് പെട്ടിയില്‍ കരുതി വെച്ച നാണയം ദക്ഷിണയായി നല്‍കി. ആല്‍ പ്രദക്ഷിണം വെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ആകപ്പാടെ ഒരു ഉന്മേഷം.
സരോജിനി കുളിച്ചെത്തുമ്പോള്‍ നാണു നായര്‍ ഉമ്മറത്തെ തിണ്ണയില്‍ കാത്തിരിക്കുകയാണ്. ഇന്നെന്താ മകള്‍ പതിവില്ലാതെ നേരത്തെ തന്നെ കുളിച്ചത്. സാധാരണ സരോജിനി കാലത്ത് കുളിക്കാറില്ല. 'എന്തിനാ ഇങ്ങിനെ മുഷിഞ്ഞ് നടക്കുന്നത്. നിനക്കൊന്ന് കുളിച്ചൂടെ' എന്ന് ചോദിച്ചാല്‍' എന്നിട്ട് എവിടേക്കാ എനിക്കിപ്പൊ വേഷം കെട്ടി പോവാനുള്ളത്' എന്ന് തിരിച്ച് ചോദിക്കുന്നതാണ്.
' നേരം പോയി, ഇനി അയ്യര്‍കുളത്തില്‍ കുളിച്ച് വന്നാലോ ' എന്ന് നാണു നായര്‍ മകളോട് ചോദിച്ചു. വീടിന്നടുത്ത് അയ്യര്‍കുളവും പുറകില്‍ കുറച്ചകലെ പുഴയും ഉണ്ടെങ്കിലും നായര്‍ അമ്പലക്കുളത്തിലേ കുളിക്കൂ. അയ്യപ്പനെ തൊഴാനാണ് എന്ന് പറയുമെങ്കിലും കുപ്പന്‍ കുട്ടി എഴുത്തശ്ശനെ കണ്ട് സംസാരിക്കാനാണ് അച്ഛന്‍ അവിടെ ചെല്ലുന്നത് എന്ന് സരോജിനിക്ക് അറിയാം. ' അപ്പൊ ചങ്ങാതിയെ കാണണ്ടേ, മൂപ്പര് കാത്തിരിക്കില്ലേ ' എന്ന് മറുപടി പറഞ്ഞു. 'അത് ശരിയാ' എന്നും
പറഞ്ഞ് തോര്‍ത്തും എടുത്ത് നായര്‍ പുറപ്പെട്ടു.
' അച്ഛന്‍ വരുമ്പോള്‍ ഇത്തിരി ചായപ്പൊടിയും പഞ്ചസാരയും വാങ്ങീട്ട് വരണേ 'എന്നും പറഞ്ഞ് സരോജിനി മരപ്പെട്ടി തുറന്ന് അതിനകത്ത് ചെല്ലപ്പെട്ടിയില്‍ സൂക്ഷിച്ച് വെച്ച പണത്തില്‍ നിന്ന് ഒരു നോട്ട് എടുത്ത് നായരെ ഏല്‍പ്പിച്ചു. തലേന്ന് അച്ഛന്‍
ഏല്‍പ്പിച്ചതാണ് ആ പണം. നായര്‍ പടി കടന്ന് മെല്ലെ മെല്ലെ നടന്ന് പോവുന്നതും നോക്കി സരോജിനി നിന്നു. ഇന്ന് വേണുവേട്ടന്‍
നിശ്ചയമായും വരുമെന്ന് അവള്‍ ഉറപ്പിച്ചു. വന്നാല്‍ ഇന്നലത്തെ പോലെ ഒന്നും കൊടുക്കാതെ പറഞ്ഞയക്കരുത്.
അടുപ്പ് കത്തിച്ച് കഞ്ഞിക്ക് അരിയിട്ടു. അത് വേവാന്‍ ഇത്തിരി സമയം എടുക്കും. ആ നേരം കൊണ്ട് വീട് അടിച്ച് തുടച്ച് വൃത്തിയാക്കാം. ഇടക്ക്അടുപ്പിലെ വിറക് കത്തുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയല്ലോ. പതിവിലും മനസ്സിരുത്തിയാണ് വീടിനകം ശുചിയാക്കിയത്. ആദ്യം തന്നെ നീളന്‍ ചൂലുകൊണ്ട് മാറാല തട്ടി. നനഞ്ഞ ചപ്പ തുണിയെടുത്ത്മുഴുവന്‍ ജനലുകളും
വാതിലുകളും തുടച്ചു. നിലം അടിച്ചു മാടി തുണി നനച്ച് തുടച്ചു. ആകപ്പാടെ വീട് മാറിയതായി സരോജിനിക്ക് തോന്നി.
കഞ്ഞി വാങ്ങി വെച്ചു. തോടിയില്‍ നിന്നും വലിച്ച കുറച്ച് പച്ച പയര്‍ വേവിച്ച് ഉപ്പേരിയാക്കി. ഒരു സ്പൂണ്‍
വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് , വേവിച്ച പയര്‍ അതിലിട്ട് ഇളക്കിയപ്പോള്‍ നല്ലൊരു മണം ഉയര്‍ന്നു. മുറ്റത്തെ തൈ തെങ്ങില്‍ നിന്ന് തോട്ടികൊണ്ട് ഒരുനാളികേരം കുത്തി വീഴ്ത്തി. അത് പൊതിച്ചെടുത്ത് പൊട്ടിച്ചു. തേങ്ങ മൂത്തിട്ടില്ല. എങ്കിലും അതില്‍ നിന്ന് ഒരു കഷ്ണം എടുത്ത് ചമ്മന്തി അരച്ചു. വെപ്പ് പണി കഴിഞ്ഞിട്ടും അച്ഛനെ കാണാതായപ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് സരോജിനി ആലോചിച്ചു. മുറ്റം നിറയെ പുല്ലാണ്. കാട് പൊത്തി ചേട്ട പിടിച്ച മാതിരി കിടക്കുന്നു. അച്ഛന്‍ എത്തുന്നത് വരെ പുല്ല് വലിക്കാം. കുറച്ചെങ്കില്‍ കുറച്ച് തീരട്ടെ.
പടിക്കല്‍ നിന്നാണ് തുടങ്ങിയത്. അവിടെ പുളിയുടെ നിഴലുണ്ട്. വെയില് കൊള്ളേണ്ട. തട്ടിന്‍ പുറത്ത് പണ്ടെങ്ങോ ഒരു കൈക്കോട്ട് വെച്ചിട്ടുണ്ട്. വെയില് പടിഞ്ഞാട്ട് നീങ്ങിയിട്ട് അതുകൊണ്ട് ചെത്തിക്കോരണം എന്ന് സരോജിനി നിശ്ചയിച്ചു. അകലെ കമ്പനിയിലെ മണി അടിച്ചു. സമയം പത്ത് ആയി. ഇന്നെന്താ അച്ഛന്‍ എത്താത്തത് എന്ന് ചിന്തിച്ച് വഴിയിലേക്ക്
നോക്കുമ്പോള്‍ കൂനന്‍ പാറയുടെ ചുവട്ടില്‍ അച്ഛന്‍ എത്തിയിരിക്കുന്നു. കൂടെ കൂട്ടുകാരന്‍ കുപ്പന്‍ കുട്ടി എഴുത്തശ്ശനുമുണ്ട്.
*************************************************************************************
കുളിക്കാന്‍ പോകുമ്പോള്‍, കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ കുളിയും തൊഴുകലുമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോയി കാണുമെന്ന് നാണു നായര്‍ വിചാരിച്ചു. എല്ലാ ദിവസവും തന്‍റെ കുളിയും തിരുമ്പലും ഒക്കെ കഴിയാറാവുമ്പോഴാണ് എഴുത്തശ്ശന്‍ പാടം
നോക്കി കഴിഞ്ഞ് കുളിക്കാന്‍ കുളത്തിലെത്തുക. ഇന്ന് സരോജിനി നേരത്തെ കുളിക്കാന്‍ പോയത് വൈകാന്‍ ഇടയാക്കി. ഏതായാലും കുളിയും തൊഴുകലും നടക്കട്ടെ. നേരത്തെ എത്തിയിട്ട് എന്താ കാര്യം . മകള്‍ വല്ലതും വെച്ച് ഒരുക്കണ്ടേ.
പുഴയിറങ്ങി കയറുമ്പോഴേക്കും എഴുത്തശ്ശനുണ്ട് എതിരെ വരുന്നു. കണ്ടിട്ട് കുളിച്ച മാതിരി തോന്നുന്നില്ല. ' എന്താ പറ്റീത്, കുളിച്ചില്ലേ ' എന്ന് ചോദിക്കാനൊരുങ്ങുമ്പോഴേക്കും' ഞാന്‍ നിങ്ങളെ അന്വേഷിച്ച് വീട്ടിലേക്ക് വരാന്‍ നില്‍ക്ക്വായിരുന്നു ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. നാണു നായര്‍ക്ക് പരിഭ്രമമായി. ഇന്ന് വരെ എഴുത്തശ്ശന്‍റെ കയ്യില്‍ നിന്ന് ഒരു പൈസ കടം
വാങ്ങിയിട്ടില്ല. പണത്തിന്‍റെ കാര്യത്തില്‍ മൂപ്പര് ബഹു കണിശക്കാരനാണ്. വല്ലതും വാങ്ങി സമയത്തിന് തിരിച്ച് കൊടുക്കാന്‍ പറ്റാതെ വന്നാല്‍ ഉള്ള ലോഹ്യം അലോഹ്യമാവും. അത് വേണ്ടാ.
' എന്താ വിശേഷിച്ച് ' എന്ന് ചോദിച്ചു. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. നായരുടെ കയ്യും പിടിച്ച് പുഴക്കരയിലെ കൂറ്റന്‍ കരിവാകയുടെ തണലിലേക്ക് നടന്നു. എന്തോ ഒരു വല്ലാത്ത ഭാവം ആ മുഖത്ത് ഉള്ളതായി നാണുനായര്‍ക്ക് തോന്നി. എഴുത്തശ്ശന്‍ നാണുനായരുടെ കയ്യ് തന്‍റെ കണ്ണിനോട് ചേര്‍ത്ത് പിടിച്ചു. ആ മിഴികളില്‍ ഈര്‍പ്പം ഉള്ളതായി നായര്‍ക്ക് തോന്നി.
' എന്താ കുപ്പന്‍ കുട്ട്യേ ഇത് ' നാണു നായരുടെ ശബ്ദം വിറച്ചു. തന്‍റെ കൂട്ടുകാരന്ന് എന്തോ പറ്റിയിട്ടുണ്ട്. ഇന്ന് വരെ മൂപ്പരെ സങ്കടപ്പെട്ട് കണ്ടിട്ടില്ല. എഴുത്തശ്ശന്ന് വല്ല അത്യാപത്തും പറ്റിയിട്ടുണ്ടാവുമോ ' ദുഃഖം ഉള്ളതൊന്നും കേള്‍പ്പിക്കല്ലേ അയ്യപ്പാ ' എന്ന് അയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
വാകത്തണലില്‍ വെറും നിലത്ത് എഴുത്തശ്ശന്‍ പടിഞ്ഞിരുന്നു. അയാള്‍ ആകെ തളര്‍ന്നത് പോലെ തോന്നി. 'നിങ്ങളും
ഇരിക്കിന്‍' എന്ന് അയാള്‍ നാണു നായരോട് പറഞ്ഞു. നായര്‍ നിലത്ത് തോര്‍ത്ത് വിരിച്ച്അതിലിരുന്നു. കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. എങ്ങിനെ തുടങ്ങണമെന്ന് എഴുത്തശ്ശന്‍ ആലോചിക്കുകയായിരുന്നു. നാണു നായരാകട്ടെ ആകാംക്ഷയുടെ മുള്‍മുനയിലും.
നിശ്ശബ്ദത ഭഞ്ജിച്ചത് എഴുത്തശ്ശനായിരുന്നു. തലേന്ന് നടന്ന സംഭവങ്ങള്‍ മാത്രമല്ല, വളരെ കാലമായിതാന്‍ അനുഭവിച്ചു വരുന്ന അവഗണനയുടെ കഥകള്‍ മുഴുവന്‍ ചുരുളഴിഞ്ഞു. നായര്‍ അത്ഭുതതോടെ എല്ലാം കേട്ടിരുന്നു. ഭാഗ്യവാനാണ് എന്ന് ഇന്ന് വരെ താന്‍ വിശ്വസിച്ചിരുന്ന സുഹൃത്ത് സഹിച്ചിരുന്ന വിഷമതകള്‍ സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. ഒന്നും ആരേയും
ഇന്നുവരെ അറിയിച്ചില്ലല്ലൊ.
'ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഒരു നിവര്‍ത്തി മാര്‍ഗ്ഗം പറയിന്‍' എന്ന് എഴുത്തശ്ശന്‍ നാണുനായരോട്
ആവശ്യപ്പെട്ടു. എന്ത്പറയണമെന്ന്തനിക്ക് അറിയില്ല. എന്നാലോ മൂപ്പരുടെ കാര്യത്തില്‍ ഒഴിഞ്ഞ് മാറാനും വയ്യ. വല്ലാത്തൊരു അവസ്ഥയിലായി. കുറച്ച് നേരം കഴിഞ്ഞു. 'നമുക്ക് ഒരു കാര്യം ചെയ്യാം. കുളി കഴിഞ്ഞ് അയ്യപ്പനെ തൊഴുതിട്ട് വീട്ടിലേക്ക് പോകാം. വല്ലതും കഴിച്ച് അവിടെ ഇരുന്ന് ആലോചിച്ച് എന്തെങ്കിലും പോംവഴി കാണാം' എന്ന് നായര്‍ നിര്‍ദ്ദേശിച്ചു.
*************************************************************************************
കൂട്ടുകാര്‍ക്ക് സരോജിനി കഞ്ഞി വിളമ്പി. ഉപ്പേരിയും ചമ്മന്തിയും ഉണ്ടാക്കിയത് നന്നായി. ഇല്ലെങ്കില്‍ മാനക്കേട് ആയേനെ. എഴുത്തശ്ശന്‍ വയറ് നിറയെ കഴിച്ചു. സരോജിനി വീണ്ടും വിളമ്പാന്‍ ചെന്നപ്പോഴും തടഞ്ഞില്ല. ഇന്നലെ ഉച്ചക്ക് രണ്ട് വറ്റ് തിന്നതാണ്.
തിണ്ടില്‍ പായ വിരിച്ചിട്ട് ' നിങ്ങള് ഇത്തിരി കാറ്റുകൊണ്ട് കിടക്കിന്‍. എന്താ വേണ്ടത് എന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ ' എന്നും പറഞ്ഞ് നായര്‍ സുഹൃത്തിനെ വിശ്രമിക്കാന്‍ ക്ഷണിച്ചു. നിമിഷങ്ങള്‍ക്കകം ഒരു കൊച്ചു കുഞ്ഞിനെ പോലെ എഴുത്തശ്ശന്‍ ഉറങ്ങി കിടന്നു.
Saturday, October 10, 2009
Subscribe to:
Post Comments (Atom)
വായനതുടരുന്നു
ReplyDelete