Friday, October 2, 2009

അദ്ധ്യായം - 21.

കണ്ണില്‍ നിന്നും കാര്‍ മറയുന്നത് വരെ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ഉമ്മറത്ത് അതിനെ തന്നെ നോക്കി നിന്നു. പൊടുന്നനെ ഈ ലോകത്ത് താന്‍ ഒറ്റപ്പെട്ടത് പോലെ അയാള്‍ക്ക് തോന്നി. നല്ല ഒരു വാക്ക് വീട്ടിലുള്ളവരൊന്നും പറയാറില്ലെങ്കിലും, മകനും 
കുടുംബവും ഒക്കെയായിവളരെ സുഖമായിട്ടാണ്എഴുത്തശ്ശന്‍  കഴിയുയുന്നതെന്നേ നാട്ടുകാര്‍ കരുതിയിട്ടുള്ളു. ആ നല്ല പേര്
ഇന്നത്തോടെ ഇല്ലാതാവുന്നു.

മകനെ വളര്‍ത്തിയതിന്‍റെ പ്രയാസങ്ങളൊന്നും അവന്‍ അറിയുന്നില്ല. കുട്ടിയായിരിക്കുമ്പോള്‍ അവനെ നോക്കാന്‍ തുടങ്ങിയതാണ്. പത്മാവതിക്ക് എന്നും  അസുഖമായിരുന്നു. അവളുടെ ശരീരം മെലിയാന്‍ തുടങ്ങി. എപ്പോഴും ചുമ തന്നെ. ഒടുവിലാണ് അവള്‍ക്ക് ക്ഷയമായിരുന്നു എന്ന് അറിയുന്നത്. പകരുന്ന സുഖക്കേടാണ്, കുട്ടിയെ അടുത്ത് വിടരുത് എന്ന് എല്ലാവരും 
പറയും. പാടത്ത് പണിക്ക് ചെല്ലുമ്പോള്‍ അവനെ ഒക്കത്ത് എടുക്കും. തണലത്ത് എന്തെങ്കിലും വിരിച്ച് അതിലിരുത്തിയാണ് പാടത്ത് ഇറങ്ങുക.

മകന്‍ സ്കൂളില്‍ പോയി തുടങ്ങിയ ശേഷമാണ് അവന്‍റെ അമ്മ മരിച്ചത്. അച്ഛനും അമ്മയും അന്ന് പറഞ്ഞു തന്നത് ഈയിടെയായി ഇടക്കൊക്കെ ഓര്‍ക്കാറുണ്ട്. 'നിനക്ക് ചെറുപ്പമാണ്. എത്രയോ കാലം ഇനിയും കഴിയണം. വേറൊന്ന് കെട്ടിക്കോ. വയസ്സാവുമ്പോള്‍ മകന്‍ നോക്കി എന്ന് വരില്ല '. ആ വാക്കുകള്‍ ഇപ്പോള്‍ ശരിയായി.

ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നാല്‍ ഓമനക്കുട്ടനെ അവള്‍ ഉപദ്രവിച്ചാലോ എന്നൊരു തോന്നല്‍ അന്ന് ഉണ്ടായിരുന്നു. കൂടാതെ മണ്മറഞ്ഞു പോയ പത്മാവതിയോടുള്ള സ്നേഹവും വേറൊരു കല്യാണത്തില്‍ നിന്ന് വിലക്കി. എഴുത്തശ്ശന്‍ ഓര്‍മ്മകളില്‍ മുഴുകി ഒരേ നില്‍പ്പാണ്. ' ഞാന്‍ പോവൂന്നു 'എന്നും പറഞ്ഞ്പണിക്കാരി ഉമ്മറപ്പടി ഇറങ്ങി.' നിന്നോട് ഞാന്‍ പോവാന്‍ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിച്ചു. ' നിങ്ങള് പറഞ്ഞില്ലെങ്കിലും ഉടമസ്ഥന്‍ പറഞ്ഞു, അവരല്ലേ
എന്നെ പണിക്ക് നിര്‍ത്തിയിരിക്കുന്നത് ' എന്നും പറഞ്ഞ് ഗേറ്റ് തുറന്ന് അവള്‍ പോയി.

ഇരുട്ട് പരന്നതൊന്നും എഴുത്തശ്ശന്‍ അറിഞ്ഞില്ല. മനസ്സിലെ ഇരുട്ട് പുറമെയുള്ള ഇരുട്ടിനെ മറച്ചതാവണം. തെങ്ങിന്‍ 
തോപ്പില്‍ കൂടണയാന്‍ കലപില കൂട്ടി വന്ന കാക്കകളുടെ ഒച്ച നിലച്ചു. ഒറ്റ മനുഷ്യ ജീവി അടുത്തൊന്നുമില്ല. എഴുത്തശ്ശന്ന് ആരോടെങ്കിലും കുറെ നേരം സംസാരിച്ച് ഇരിക്കണമെന്ന് കലശലായ മോഹം തോന്നി. ജീവനുള്ളവയായി രണ്ട് വണ്ടിക്കാളകള്‍ മാത്രമേ വീട്ട് വളപ്പില്‍ ഉള്ളു എന്ന സത്യം ഓര്‍മ്മ വന്നു. പണിക്കാരിപ്പെണ്ണ് വാതില്‍ പൂട്ടി താക്കോല്‍ പൂട്ടില്‍ തന്നെ വെച്ചിട്ടുണ്ട്. അതെടുത്ത് പുറകിലെ വണ്ടിപ്പുരയിലേക്ക് നടന്നു.

വണ്ടിപ്പുരയോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കയറി. കാളകള്‍ രണ്ടും അയവിറക്കിക്കൊണ്ട് നില്‍പ്പാണ്. പുല്ലുവട്ടിയില്‍ ഒരു ഇഴ വൈക്കോല്‍ ഇല്ല. തൊഴുത്തിന്ന് പിന്നിലെ വൈക്കോല്‍ കുണ്ടയില്‍ നിന്ന് വൈക്കോല്‍ എടുത്തുവന്നു. നാല് കന്ന് വീതമെങ്കിലും കൊടുത്തില്ലെങ്കില്‍ അവറ്റക്ക് വയറിന്‍റെ ഓരം നിറയാന്‍ കൂടി തികയില്ല. കൂടുതല്‍ ഇടുന്നതും ശരിയല്ല. അതൊക്കെ വലിച്ച് തൊഴുത്തിലിട്ട് ചാണകവുമായി കലര്‍ത്തി കേട് വരുത്തി കളയും. കന്നിക്കൊയ്ത്ത് കഴിയുന്നത് വരെ എത്തിക്കേണ്ടതാണ്. പുല്ലുവട്ടിയുടെ തിണ്ടില്‍ എഴുത്തശ്ശന്‍ മൂരികളേയും നോക്കി ഇരുന്നു. ക്രമേണ ഒരാശ്വാസം മനസ്സിലെത്തി.

ഭക്ഷണം കഴിക്കാറുള്ള സമയം ആയി. വിശന്നിട്ട് വലയുന്നു. പണ്ടാണെങ്കില്‍ നേരത്തോട് നേരം ഒന്നും 
കഴിച്ചില്ലെങ്കിലും ഒരു പ്രയാസവും തോന്നില്ല. ഇനി അതും പറഞ്ഞ് ഇരിക്കാനെ പറ്റു. വണ്ടിപ്പുരയിലെ ചോറ്റ് പാത്രത്തില്‍ പണിക്കാരി പെണ്ണ് പോകുമ്പോള്‍ കഞ്ഞി ഒഴിച്ച് വെച്ചിട്ടുണ്ടാവും. അതെടുത്ത് കഴിക്കാം.

ചോറ്റ് പാത്രം എടുത്തപ്പോള്‍ കനം തോന്നിയില്ല. തുറന്ന് നോക്കിയപ്പോള്‍ കാലി. അപ്പോള്‍ പെണ്ണ് കഞ്ഞി ഒഴിച്ച് വെക്കാതെയാണ് പോയത്. എന്താ വേണ്ടത് എന്ന് അറിയുന്നില്ല. ഈ രാത്രി എങ്ങിനെ കഴിച്ച് കൂട്ടും. ഇന്ന് വരെ ആരുടെ അടുത്തും ഒരു വയറിന്ന് എന്തെങ്കിലും തരണമെന്ന്ചോദിച്ച് ചെല്ലേണ്ട ഗതികേട് വന്നിട്ടില്ല. അല്ലെങ്കിലും ഈ നേരത്തെവിടെ ചെന്ന്
വല്ലതും വാങ്ങി കഴിക്കും.

സമയം ചെല്ലുന്തോറും പരവേശം കൂടിക്കൂടി വന്നു. ഒന്നും കഴിക്കാതെ ഒരു നിമിഷം കഴിയാന്‍ പറ്റില്ല എന്ന അവസ്ഥ , കൈകാലുകള്‍ തളരുന്നുണ്ടോ ? താക്കോല്‍ കൂട്ടവുമെടുത്ത് ഇരുട്ടത്ത് വീടിന്‍റെ മുന്‍വശത്തേക്ക് ചെന്നു. കുറെ താക്കോല്‍ പൂട്ടിലിട്ട് തിരിച്ചെങ്കിലും തുറന്നില്ല. ഇനി ഒന്നും ചെയ്യാനില്ല. വണ്ടിപ്പുരയിലേക്ക് തിരിച്ച് നടന്നു. പായ നിവര്‍ത്തിയിട്ട്കിടന്നു. വിശപ്പും 
മനോവിഷമവും കൂടി ഉറക്കം അകറ്റി നിര്‍ത്തി.

പുല്ലുവട്ടിയില്‍ നിന്ന് മൂരികള്‍ വൈക്കോല്‍ വലിച്ച്തിന്നുന്ന ഒച്ച കേള്‍ക്കാനുണ്ട്. കയത്തം  കുണ്ടില്‍ വെള്ളം
 കുത്തിയൊഴുകി ചാടുന്ന ശബ്ദം അതിന്ന് ശ്രുതി മീട്ടി. വണ്ടിപ്പുരക്കുള്ളില്‍ അല്‍പ്പം വെളിച്ചം തൂകി ഒരു മിന്നാമിനുങ്ങ്പറന്ന്നടന്നു, എഴുത്തശ്ശന്‍ മുകളിലേക്കും നോക്കി മലര്‍ന്ന് കിടന്നു.

***********************************************************************************************
വഴിനീളെ മാധവിയുടെ ആവലാതികള്‍ കേട്ട് വേലായുധന്‍ കുട്ടി മടുത്തു. മറുപടി ഒന്നും പറയാത്തതിന്ന് ദേഷ്യപ്പെട്ട് ഇരിക്കുകയാണ്. പറഞ്ഞതൊക്കെ അംഗീകരിക്കണം. എന്തെങ്കിലും അച്ഛന്‍ പറഞ്ഞൂന്ന് വെച്ച് അതിന് ഇത്രയേറെ ഒച്ചപ്പാട് ഉണ്ടാക്കേണ്ട കാര്യമില്ല. പറഞ്ഞിട്ടെന്താ കാര്യം. കുഴിയിലേക്ക് കെട്ടി എടുക്കാറായിട്ടും വേണ്ടാത്ത പണിയേ കാരണോപ്പാട്ചെയ്യുള്ളു. രാധകൃഷ്ണന്ന് അയാളെ കാണുന്നത് തന്നെ വെറുപ്പാണ്.

ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴേ മാധവിയോട് അത്ര കാര്യമാക്കേണ്ടാ എന്ന് പറഞ്ഞ് നോക്കി. കേള്‍ക്കണ്ടേ. നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛന്‍ അത്രക്ക് വലുതാണെങ്കില്‍ അയാളീം കെട്ടി പിടിച്ച് ഇരുന്നോളിന്‍. ഞാന്‍ എന്‍റെ വഴിക്ക്പോകും എന്ന് അവള്‍ പറഞ്ഞു. ബഹുവാശിക്കാരിയാണ്. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും. അവളെ പിണക്കിയാല്‍ സംഗതികള്‍ കുഴയും. ഇപ്പോള്‍ പറഞ്ഞത് പോലെ കേട്ടാല്‍ രണ്ട് ദിവസം കഴിഞ്ഞ് ചൂട് ഒന്ന് ആറുമ്പോള്‍ നയത്തില്‍ പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാം.

എന്തൊക്കെ ആയാലും നാട്ടുകാരുടെ മുമ്പില്‍ ക്ഷീണമായി. വയസ്സായ അച്ഛനെ ഒറ്റക്കാക്കി കെട്ട്യോളുടെ പിന്നാലെ ചെന്നു എന്ന് പറയും. വേറെ വഴിയില്ല. ചെണ്ടക്ക് ഒരു ഭാഗത്ത് തല്ല് കൊണ്ടാല്‍ മതി, മദ്ദളത്തിന്ന് രണ്ട്ഭാഗത്തും തല്ല് കൊള്ളണം. അതുപോലുള്ള അവസ്ഥയാണ് തന്‍റേത്. പോരാത്തതിന്ന് എന്ത് കാര്യത്തിന്നും മകന്‍ അമ്മയുടെ ഭാഗത്താണ്. അച്ഛനും കൂടി അതൊന്നും മനസ്സിലാക്കുന്നില്ല. മകന്‍റെ വിഷമങ്ങള്‍ അച്ഛന്‍ മനസ്സിലാക്കിയിരുന്നാല്‍ കുറച്ച് അടങ്ങി ഒതുങ്ങി കൂട്ടൂം കുറീം
 ഉണ്ടാക്കാതെ മര്യാദക്ക് ഇരിക്കും. ഇപ്പോഴും തനിക്ക്പതിനാറ് വയസ്സാണ്എന്നാ അച്ഛന്‍റെ ഭാവം.

അഞ്ചാറ്മാസം മുമ്പ് വണ്ടിയും കാളയും വില്‍ക്കാനിരുന്നതാണ്. മകന്‍ രാധാകൃഷ്ണന്‍ കൂട്ടുകാരുമായി വീട്ടിലേക്ക് വരുമ്പോള്‍ ഗേറ്റില്‍ നിന്ന്മുറ്റത്തേക്കുള്ള കോണ്‍ക്രീറ്റ്വഴിയില്‍ ചാണകം കണ്ടു. അന്ന് അവന്‍ വില്‍ക്കാന്‍ ആളെ കൂട്ടിക്കൊണ്ട് വന്നു. പറഞ്ഞ് വില തരാനും വന്നവര്‍ ഒരുക്കമായി. അച്ഛന്‍ ഒരാള്‍ അന്ന് അതിനെ എതിര്‍ത്തു. ' നിങ്ങള് ചാവാന്‍ നേരത്ത് കാലന്‍റെ കോട്ടയിലേക്ക് കാളവണ്ടിയില്‍ കയറി പോവാനാണോ ഉദ്ദേശം . അത് ആലോചിച്ച് വിഷമിക്കേണ്ടാ. ഞങ്ങള് കെട്ടി പൊതിഞ്ഞ് പുഴംപള്ളയിലേക്ക് എടുത്തോളും 'എന്ന് അന്ന് പറയേണ്ടി വന്നു. അന്ന് അത് വില്‍ക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍
 ഇന്നത്തെ ഈ സംഭവം നടക്കില്ലായിരുന്നു.

ഇടക്ക് മാധവിയെ ഒളിഞ്ഞ് നോക്കി. മുഖം വീര്‍പ്പിച്ച്ഒരേ ഇരുപ്പാണ്. അവളെ കല്യാണം ആലോചിച്ചപ്പോള്‍ ' കൊക്കില്‍ ഒതുങ്ങുന്നത് മാത്രം  കൊത്തിയാല്‍ മതി, ഇല്ലെങ്കില്‍ പിന്നീട് വിഷമിക്കും ' എന്ന് അച്ഛന്‍ പറഞ്ഞു തന്നതിന്ന്ചെവി കൊടുത്തില്ല. വീട്ടുകാരുടെ ഉയര്‍ന്ന സാമ്പത്തികവും പെണ്ണിന്‍റെ ഭംഗിയും തൊലിവെളുപ്പും മാത്രം കണക്കിലെടുത്തതിന്‍റെ ഫലം 
ഇന്നും അനുഭവിക്കുന്നു. കയറി ചെല്ലുമ്പോള്‍ അളിയന്മാരുടെ മുഖഭാവം കാണണം. അല്ലങ്കിലേ അവര്‍ക്ക് തന്നെ തീരെ വിലയില്ല. ഇത് കൂടി കേട്ടാല്‍ ?

മുറ്റത്ത് കാര്‍ നിര്‍ത്തി. ഡോര്‍ തുറന്ന്ബാഗുകളുമെടുത്ത് മാധവി ഇറങ്ങി നടന്നു. ഡിക്കിയില്‍ നിന്ന് പെട്ടിയുമെടുത്ത് വേലായുധന്‍കുട്ടി പുറകെ ചെന്നു.

1 comment: