രാധാകൃഷ്ണന് ഉച്ചക്ക് വീട്ടിലെത്തുമ്പോള്‍ മുന്‍വശത്തെ വാതില്‍ അടഞ്ഞു കിടപ്പാണ്. ഗേറ്റ് തുറന്നിട്ടുമുണ്ട്. ബുള്ളറ്റ് സൈഡ് സ്റ്റാന്റിലിട്ടു. ഉടനെ തന്നെ മടങ്ങി പോകണം.
മുറ്റത്ത് കാല് വെച്ചതും ഒരു യുദ്ധക്കളത്തില്‍ ചെന്ന പ്രതീതി. അരുമയോടെ താലോലിച്ച് വളര്‍ത്തിയ പൂച്ചെടികളാകെ കന്ന്തിന്ന് നശിപ്പിച്ചിരിക്കുന്നു. ഏതെല്ലാമോ സ്ഥലത്ത് നിന്നും സംഘടിപ്പിച്ചവയാണ് അതെല്ലാം. കുറെയൊക്കെ ഊട്ടിയില്‍ നിന്ന് കൊണ്ടുവന്നതാണ്. അര മതിലില്‍ അലങ്കാരത്തിന്ന് വെച്ച പൂച്ചട്ടികള്‍ ഏതാണ്ടെല്ലാം കോണ്‍ക്രീറ്റ് നടപ്പാതയില്‍ പൊട്ടി ചിതറി കിടപ്പുണ്ട്. അവിടം മുഴുവന്‍ പൂച്ചട്ടികള്‍ പൊട്ടിയ കഷ്ണങ്ങളും മണ്ണും ചെടികളുടെ അവശിഷ്ടങ്ങളും വീണ് അലങ്കോലപ്പെട്ടിരിക്കുന്നു.
കാളിങ്ങ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നു തന്നത് അമ്മയാണ്. മനസ്സില്‍ നിറഞ്ഞിരുന്ന ദേഷ്യം മുഴുവന്‍ അവരോട് തീര്‍ത്തു. ' തീനും കുടിയും കഴിഞ്ഞ് നട്ടുച്ചക്ക് മട്ട മലച്ച് കെടന്ന് ഒറങ്ങിക്കോളിന്‍. എന്താ ഇവിടെ നടന്നത് എന്ന് അറിയണ്ടല്ലോ '. മാധവി ചുറ്റിലും കണ്ണോടിച്ച് തലയില്‍ കൈ വെച്ചു. ' അച്ഛന് ഉച്ച നേരത്ത് ഗേറ്റും തുറന്നിട്ട് പാടത്തേക്ക് പോയിട്ടുണ്ടാവും. വിതച്ചത് മുളച്ച് വന്നിട്ടേ ഉള്ളു. ഇനി കൊയ്ത് കറ്റ വീടെത്തുന്നത് വരെ മിനുട്ടിന് മിനുട്ടിന് പാടത്തേക്ക് ചെല്ലണം. ആരെടെ കന്നാണാവോ അകത്ത് കടന്ന്കടിച്ച് നശിപ്പിച്ചിട്ടുണ്ടാവുക ' എന്ന് അവര്‍ തന്നത്താന്‍ പറഞ്ഞു.
കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ കടന്ന് വന്നത് ആ നേരത്താണ്. ഗേറ്റ് തുറന്നിട്ട് പുറത്ത് പോയി അന്യന്റെ കന്ന് വന്ന് പൂന്തോട്ടം നശിപ്പിച്ചതിന്ന് വേണ്ടത്ര കേട്ടു. താനല്ല പടി തുറന്നിട്ടത്എന്ന വാദം ആരും അംഗീകരിച്ചില്ല. തൊടിയില്‍ നിന്ന് വാഴക്കൈകള്‍ ഒടിയുന്ന ശബ്ദം കേട്ടതും മാധവി അങ്ങോട്ട് ചെന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന വണ്ടിക്കാളകളില്‍ ഒന്ന് അഴിഞ്ഞ് ചെന്ന് വാഴ തിന്നുകയാണ്. 'ഇവടെ ഇങ്ങിട്ട് വരിന് . നിങ്ങടെ വണ്ടിക്കാളയാണ് ഒക്കെ തിന്ന് നശിപ്പിച്ചത്' മാധവി ഉറക്കെ വിളിച്ച് പറഞ്ഞു.
എഴുത്തശ്ശന്‍ ചെന്ന് നോക്കി. വലത്ത് കെട്ടുന്ന കാള വാഴക്കൈ കടിച്ച് വലിക്കുകയാണ്. കള്ള ലക്ഷണം. എത്ര തിന്നാലും മതിയാവില്ല. തൊഴുത്തിലെ പുല്ലുവട്ടിയില്‍ ഒരു ചുമട് പുല്ല് കിടക്കുമ്പോഴാണ് ശനിയന്റെ ആര്‍ത്തി കാട്ടല്. കാളയെ ആട്ടി തെളിച്ച് തൊഴുത്തിലെത്തിച്ചു. കയറെടുത്ത് കഴുത്തില്‍ കെട്ടിയ ശേഷം ഒരുമുടിയന്‍ കോല്മുറിയുന്നത് വരെ തല്ലി. തിരിച്ച്
ഉമ്മറത്തേക്ക് നടന്നു. പേര മകന് ദേഷ്യത്തിലാണ്. അവനെ സമാധാനിപ്പിക്കണം.
രാധാകൃഷ്ണന് മുറ്റത്ത് നിന്നും കയറിയിട്ടില്ല. മാധവി വഴിയിലുള്ള ചട്ടിപ്പൊട്ടുകള്‍ പെറുക്കി കൂട്ടുകയാണ്. ' പോയത് പോട്ടെടാ വേശ മകനെ ' എഴുത്തശ്ശന്‍ പറഞ്ഞു ' നമുക്ക് ഇതിലും നല്ല ചെടികള്‍ വെച്ച് പിടിപ്പിക്കാം'. ആ അനുനയം ഒട്ടും ഫലിച്ചില്ല.
' മുണ്ടാതെ എന്റെ മുമ്പിന്ന് കടന്ന് പൊയ്ക്കോളിന് ' രാധാകൃഷ്ണന് ചീറി 'എനിക്ക് വരുന്ന ദേഷ്യത്തിന് ഞാന്‍ വല്ലതും പറയും '. മാധവി അത് ഏറ്റു പിടിച്ചു. ഒന്നിന് പുറകെ ഒന്നായി കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നു. എവിടേയോ വെച്ച് എഴുത്തശ്ശന്ന്നിയന്ത്രണം നഷ്ടമായി. അത് സ്വാഭാവികമാണ്. കതനയുടെ വഴിമരുന്നില് തീ കത്തി കേറുന്നത് പോലെയാണ് വാഗ്വാദം .ഒടുവില്‍ ഒരു പൊട്ടിത്തെറിയിലാണ് അത് എത്തുക.' ഇനി ഒരക്ഷരം പറഞ്ഞാല്‍ ഞാന്‍ ആട്ടി
വെളിയിലാക്കും ' എഴുത്തശ്ശന്റെ ഒച്ച ഉയര്‍ന്നു ' ഈ കാണുന്നതൊക്കെ ഞാന്‍ സമ്പാദിച്ചതാ, അല്ലാതെ നിന്റെ തന്തടെ വീട്ടിന്ന് കൊണ്ടുവന്നതല്ല '.
രാധാകൃഷ്ണന് ഒന്നും പറയാതെ ബൈക്ക് ഓടിച്ച് തിരിച്ച് പോയി. മാധവി കരഞ്ഞുകൊണ്ട് അകത്തേക്കും. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ മുറ്റത്ത് ഇരുന്ന് ചെടിച്ചട്ടികള്‍ പൊട്ടിയതും മണ്ണും പൂച്ചെടികളുടെ അവശിഷ്ടങ്ങളും മാറ്റി തുടങ്ങി. പറഞ്ഞത് ഇത്തിരി കൂടിപ്പോയെന്ന് അയാള്‍ക്ക് തോന്നി. ഒന്നും വേണ്ടിയിരുന്നില്ല. വേണമെന്ന് വെച്ചിട്ട് പറഞ്ഞതല്ല. വായില്‍ നിന്ന് അങ്ങിനെ വന്നുപോയി. അല്ലെങ്കിലും എത്ര നേരമാണ് ഒക്കെ കേട്ടുകൊണ്ട് ഇരിക്കുക. ഇനിമില്ലില് നിന്ന് വേലായുധന് കുട്ടി എത്തിയാല്‍ എന്താണ്ഉണ്ടാവുക ആവോ. ആകെ അസ്വസ്ഥത തോന്നുന്നു.
***********************************************************************************************
വേലായുധന് കുട്ടി വരുന്നതും കാത്ത് ഉമ്മറത്ത് തന്നെ ഇരുന്നു. എല്ലാം അവനെ പറഞ്ഞ് മനസ്സിലാക്കണം. കേള്‍ക്കുമോ ആവോ. സ്വതവെ ഭാര്യ പറയുന്നതിന്ന് ഒരു ചുവട്അപ്പുറം മാറ്റി ചവിട്ടില്ല അവന്. അതുപോലെ മകന് പറയുന്നത് മാത്രമാണ് ശരി എന്നാണ് അവന്റെ ന്യായം. കൂട്ടവും കുറിയും ഒന്നും ഇല്ലാതെ കഴിഞ്ഞാല്‍ മതിയായിരുന്നു. മേലാല്‍ വേവിച്ച നെല്ലിന്റത്ര പോലും വായ പൊളിക്കില്ല. ഇന്നെന്തോ അങ്ങിനെ പറ്റി. ഇതും വെച്ച് പെണ്ണ്ഇറങ്ങിപ്പോയാല് ആകെ നാണക്കേടാവും. സഹിക്കുന്ന വിഷമം ആരും അറിയില്ല. പറഞ്ഞത് മാത്രമേ നാട്ടുകാര്‍
അറിയൂ.
അകത്ത് ഫോണിന്റെ ശബ്ദം കേട്ടു. ഈ ഒരു മാരണം ഇല്ലാത്ത കുറവേയുള്ളു. പൊടുന്നനെ ഒച്ച നിലച്ചു. മാധവി മുകളിലെ ഫോണ്‍ എടുത്തിട്ടുണ്ടാവും. ആരാ വിളിച്ചത് ആവോ. ആരായാലും നമുക്കെന്താ.
സ്കൂള്‍ വിട്ട് കുട്ടികള്‍ പോയി തുടങ്ങി. അകലെ നിന്ന് കാറിന്റെ ഇരമ്പം കേട്ടു. പടി കടന്ന് കാറ് എത്തുമ്പോഴേക്കും
എണീറ്റ് നിന്നു. ഇറങ്ങി വരുന്ന മകനോട് ' എനിക്ക് ഒരു കാര്യം പറയാനുണ്ട് ' എന്ന് പറഞ്ഞു. 'മര്യാദക്ക് എന്റെ മുമ്പിന്ന് കടന്ന് പൊയ്ക്കോളിന്' എന്ന ഒറ്റ വര്‍ത്തമാനമേ അവന് പറഞ്ഞുള്ളു. വാതില്‍ കടന്ന്മകന് അകത്തേക്ക് കടന്നതും അകത്ത് നിന്ന് ഉച്ചത്തില്‍ കരച്ചില് ഉയര്‍ന്നു. മാധവിയാണ്. ഇനി ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു കൊടുക്കും. അല്ലെങ്കിലേ ദേഷ്യത്തിലാണ് വരവ്. പെണ്ണിന്റെ കൂട്ടം കേട്ടിട്ട് എന്തൊക്കെയാ ചെയ്യുക എന്നറിയില്ല.
കമ്പിനിപ്പണി മാറി ജോലിക്കാര്‍ സൈക്കിളില്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. സമയം അഞ്ച് കഴിഞ്ഞു. ഇത്തിരി കഴിയുമ്പോള്‍ അയ്യപ്പന് കാവില്‍ കോളാമ്പിയില്‍ പാട്ട് വെക്കും. പാടത്ത് ഒന്നു കൂടി നോക്കി കുളത്തില്‍ ചെല്ലണം . കാലും മുഖവും കഴുകി ദീപാരാധന തൊഴുകണം. അതിന്ന് മുമ്പ് കന്നിന്ന് വൈക്കോല്‍ ഇട്ട് കൊടുക്കണം. ഇന്ന് മിണ്ടാപ്രാണിയെ കുറെ തല്ലി. ബുദ്ധിയുണ്ടെങ്കില്‍ അത് ഇങ്ങിനെ ചെയ്വോ.
എഴുത്തശ്ശന്‍ എഴുന്നേറ്റ് വണ്ടിപ്പുരയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴേക്കും വേലായുധന് കുട്ടി അകത്ത്നിന്നും ഇറങ്ങി വന്നു. കയ്യില്‍ വലിയൊരുപെട്ടി.പുറകില്‍ രണ്ടു കയ്യിലും ഓരോ ബാഗുമായി മാധവിയും കടന്ന് വന്നു. ഒന്നും മിണ്ടാതെ അവര്‍ കാറില്‍ കയറി യാത്രയാവാന്‍ ഒരുങ്ങിയതാണ്. എഴുത്തശ്ശന്‍ പുറകെ ചെന്ന് 'എങ്ങോട്ടാ നിങ്ങള്‍ പോകുന്ന ' തെന്ന്ചോദിച്ചു. മാധവി മിണ്ടിയില്ല എന്ന് മാത്രമല്ല തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്തില്ല. ' ഞങ്ങള്‍
എവിടെ പോയാല്‍ നിങ്ങള്‍ക്കെന്താ, നിങ്ങളുടെ വീടല്ലെ ' വേലായുധന് കുട്ടി പറഞ്ഞു ' ആട്ടിപടി കടത്തുന്നതിന്ന് മുമ്പ് ഞങ്ങള്‍ പോണൂ .'
കുപ്പന്‍ കുട്ടി എഴുത്തശ്ശന്ന് വാക്കുകള്‍ കിട്ടിയില്ല. അയാള്‍ പകച്ച് അവിടെ തന്നെ നിന്നു. കാര്‍ പുക വിസര്‍ജ്ജിച്ച് മുന്നോട്ട് നീങ്ങി. മാധവിയുടെ മുഖത്ത് വിജയിയുടെ മന്ദസ്മിതം വിരിഞ്ഞു.
Saturday, September 19, 2009
Subscribe to:
Post Comments (Atom)
വായനതുടരുന്നു
ReplyDelete