Saturday, September 5, 2009

അദ്ധ്യായം13.

തിരിച്ചെത്തിയപ്പോള്‍ കിട്ടുണ്ണി ഉമ്മറത്ത് കാത്ത് നില്‍ക്കുന്നു. ' ഏട്ടന്‍ നടക്കാനിറങ്ങി എന്ന് രാധ പറഞ്ഞു, ഒരു ടോര്‍ച്ച് എടുക്കായിരുന്നു. ഇടക്കൊക്കെ ഇഴജന്തുക്കളെ കാണുന്ന വഴിയാണ് 'എന്ന്പറയുകയും ചെയ്തു.

കുളിമുറിയില്‍ ചെന്ന് കുളിച്ചു. വസ്ത്രം മാറ്റി ഉമ്മറത്തെത്തുമ്പോള്‍ കിട്ടുണ്ണി അവിടെ കാത്ത് ഇരിക്കുന്നു. സ്വതവെ ഈ നേരത്ത് വീട്ടില്‍ കാണാത്തതാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി നടന്ന് നന്നെ ഇരുട്ടിയിട്ടാണ് അവന്‍ വീടെത്തുക.

' ഏട്ടന്‍ എങ്ങോട്ടാ നടക്കാനിറങ്ങിയത് ' എന്ന് കിട്ടുണ്ണി ചോദിച്ചു. പുഴയോരത്ത് കൂടെ നടന്നതും, മന്ദത്ത് ചെന്ന് തൊഴുതതും, നാണു നായരുടെ വീട്ടില്‍ പോയതും ഒക്കെ പറഞ്ഞു. 'അത് വേണ്ടായിരുന്നു' കിട്ടുണ്ണി പറഞ്ഞു ' അയാളൊരു ഗതികെട്ട വകയാണ് . ഇനി നാളെ മുതല്‍ എന്തെങ്കിലും സഹായം ചോദിച്ചു വന്ന് ഏട്ടനെ ബുദ്ധിമുട്ടിക്കും. ഞാന്‍ അവറ്റയെ കണ്ടാല്‍ കണ്ടു എന്ന് നടിക്കാറില്ല. '

കിട്ടുണ്ണിക്ക് അത് ചെയ്യാം. അവന് അയാളോട് കടപ്പാട് ഒന്നുമില്ല. തന്‍റെ കാര്യം അത് പോലെ അല്ല. നന്നെ കൊച്ചിലെ തന്നെ കൂടെ കൂട്ടിക്കൊണ്ട് പോയി, ഇല്ലായ്മക്കിടയിലും ഭക്ഷണം തന്നു. കിടക്കാനൊരിടവും.

പത്ര വിതരണം ആയിരുന്നു ആദ്യത്തെ തൊഴില്‍. നേരം വെളുക്കുന്നതിന്ന് മുമ്പ് തന്നെ നാണുമാമന്‍ (അങ്ങിനെ ആയിരുന്നു വിളിച്ചിരുന്നത്)വിളിച്ചുണര്‍ത്തും. ചായ ഉണ്ടാക്കി തരും. മഫ്ളര്‍ തലയില്‍ കെട്ടി തന്ന് സൈക്കിളില്‍ പറഞ്ഞയക്കും. ഒരിക്കള്‍ സൈക്കിളിന്ന് കുറുകെ ഒരു നായ ചാടി. റോഡില്‍ തെറിച്ച് വീണ് കൈകാലുകളൊക്കെ മുറിഞ്ഞു. മുറിവ് മാറുന്നത് വരെ രാത്രി ഷിഫ്റ്റ് പണിയെടുത്ത് കാലത്ത് വന്ന് നാണു മാമന്‍  പത്ര വിതരണം നടത്തും. തുടര്‍ച്ചയായി കുറെ ദിവസം പണിക്ക് പോവാതിരുന്നാല്‍ പിരിച്ച് വിട്ടാലോ എന്ന് കരുതി ചെയ്തത്.

' ഇനി എന്താ ഏട്ടന്‍റെ പരിപാടി ' എന്ന് അവന്‍ ചോദിച്ചപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് സത്യത്തില്‍ മനസ്സിലായില്ല. പത്മിനിയുടെ വീട്ടില്‍ ചെന്ന് സംസാരിക്കണം എന്ന ഒരു ദൌത്യം കിട്ടുണ്ണി തന്നെ ഏല്‍പ്പിച്ചതാണ്. ഇനി അതെങ്ങാനും
 ഓര്‍മ്മപ്പെടുത്തുകയാണോ എന്ന് കരുതി. 'ഞാന്‍ നാളെ ഉച്ചക്ക്പത്മിനിയുടെ വീട്ടിലേക്ക് പോവുന്നുണ്ട്. കാര്യങ്ങള്‍ പറഞ്ഞു നോക്കട്ടെ' എന്ന് മുന്‍കൂറായി പറഞ്ഞു.

' അത്ഏട്ടന്‍ സൌകര്യം പോലെ എപ്പോഴെങ്കിലും പോയി പറഞ്ഞാല്‍ മതി ' കിട്ടുണ്ണി പറഞ്ഞു 'ഞാന്‍ ഏട്ടന്‍റെ ഭാവിയെ
കുറിച്ചാണ്ഇപ്പോള്‍ ആലോചിക്കുന്നത്'. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും ആയി. ഇനിയുള്ള കാലത്തെ കുറിച്ച് എന്ത് ആസൂത്രണം ചെയ്യാനാണ്. അല്ലെങ്കിലും ആഗ്രഹിച്ചതുപോലെ ഒന്നും ഇതുവരെ നടന്നിട്ടില്ലല്ലൊ. ' ഞാന്‍ ചില കാര്യങ്ങളൊക്കെ മനസ്സില്‍ കണ്ടിട്ടുണ്ട് . ഏട്ടാ, നമുക്ക് ഒരു സ്കൂള്‍ സ്വന്തമക്കിയാലോ ' കിട്ടുണ്ണിയുടെ ചോദ്യം ശരിക്കും അമ്പരപ്പിച്ചു.

ഒരു സ്കൂള്‍ വാങ്ങണമെങ്കില്‍ എത്രയേറെ പണം വേണം. തനിക്ക് അതിന്നുള്ള പ്രാപ്തിയില്ല. ഇനി തന്നെ പങ്കാളിയാക്കി കിട്ടുണ്ണി സ്കൂള്‍ വാങ്ങിക്കാനായിരിക്കുമോ പ്ലാന്‍ . അവന്‍റെ മട്ടും മാതിരിയും ഒന്നും മനസ്സിലാവുന്നില്ല. എന്തെങ്കിലും
 അഭിപ്രായം പറയുന്നതിന്ന് മുമ്പേ കിട്ടുണ്ണി പദ്ധതി വെളിപ്പെടുത്തി. ഇന്നത്തെ കാലത്ത് സ്വന്തമായി സ്കൂള്‍ ഉണ്ടാവുക എന്നത് നിസ്സാര കാര്യമല്ല. പേരിനും പെരിമക്കും പുറമെ നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടിയാണ് സ്കൂള്‍.

മുമ്പൊക്കെ സ്കൂള്‍ സേവന മനസ്ഥിതി ഉള്ളവരാണ് നടത്തിയിരുന്നത്. ആ കാലം പോയി. ഒരു മാഷെ ജോലിക്ക് വെക്കാന്‍ ചോദിച്ച പണം തരും. നാട്ടില്‍ നിന്നുള്ള ഒരാള്‍ക്കും ജോലി കൊടുത്തു കൂടാ. ഇപ്പോള്‍ തെക്ക് നിന്നും ജോലി അന്വേഷിച്ച്നിറയെ ആളുകള്‍ വരുന്നുണ്ട്. അവരാവുമ്പോള്‍ ചോദിച്ച പണം തരും. നമുക്ക് മുഖം നോക്കാതെ കാര്യം പറയാം എന്നൊരു സൌകര്യവുമുണ്ട്.

നാട്ടില്‍ സ്കൂളുകള്‍ ഇഷ്ടം പോലെ വാങ്ങാന്‍ കിട്ടും. അതുകൊണ്ട് കാര്യമില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ 
അദ്ധ്യാപകരുടെ ഒഴിവ് വരുന്ന സ്കൂളുകള്‍ നോക്കി വാങ്ങണം. എന്നാലെ പ്രയോജനമുള്ളു. പത്തും പതിനഞ്ചും കൊല്ലം
 കഴിഞ്ഞ്മാഷമ്മാരുടെ ഒഴിവ് വരുന്ന സ്കൂള്‍ വാങ്ങാതിരിക്കുകയാണ് നല്ലത്.

എന്തൊക്കെയാണ് ഈ വിദ്വാന്‍ ആലോചിച്ച് വെച്ചിരിക്കുന്നത്. ഇതൊക്കെ നടപ്പിലാവുന്ന കാര്യമാണോ. തന്‍റെ സംശയം
 കിട്ടുണ്ണി മുഖത്ത് നിന്ന് വായിച്ചറിഞ്ഞിരിക്കണം.

' ഒന്നുകൊണ്ടും ഏട്ടന്‍ പരിഭ്രമിക്കേണ്ടാ. വെറുതെ മാനേജരായി ഇരുന്നാല്‍ മതി, ബാക്കി കാര്യങ്ങളെല്ലാം ഞാന്‍
 നോക്കിക്കോളാം ' എന്ന് പറഞ്ഞപ്പോള്‍ ' നീ പണത്തിന്ന് എന്താ വഴി കണ്ടിരിക്കുന്നത് ' എന്ന് ചോദിക്കേണ്ടി വന്നു. കിട്ടുണ്ണി ഉറക്കെ ചിരിച്ചു. നമ്മളുടെ കയ്യില്‍ നിന്ന് പത്ത് പൈസ ചിലവാകാതെ ഒരു സ്കൂള്‍ നമുക്ക് കിട്ടും. അതും ഒരു ഹൈസ്കൂള്‍.

വീണ്ടും ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ ആയി. അത് അധികം നീണ്ടു നിന്നില്ല. അടുത്തൊരു ഹൈസ്കൂള്‍ ഉണ്ട്. അത് ഏട്ടന്‍റെ പേരില്‍ എഴുതി തരും. ഞാന്‍ പറഞ്ഞ് ഉറപ്പിച്ച് വെച്ചിട്ടുണ്ട്. പകരം ഉടമസ്ഥന്‍റെ മകളെ ഏട്ടന്‍ കല്യാണം കഴിക്കണം. എത്ര വയസ്സായാലും ഒരാണിന്ന് ഒരു പെണ്ണ് വേണം . ഇപ്പോള്‍ ഏട്ടന്ന് അത് ബോദ്ധ്യമാവില്ല. വയസ്സ് കാലത്ത് പത്ത് ദിവസം 
കിടപ്പിലാവുമ്പോള്‍ അത് മനസ്സിലാവും.

ഒരു നിമിഷം സ്തബ്ധനായി ഇരുന്നു. എന്തൊക്കെയാണ് ഇവന്‍  താനറിയാതെ ഒപ്പിച്ച് വെച്ചിരിക്കുന്നത്. നേരത്തെ ഒരു വാക്കെങ്കിലും പറയാമായിരുന്നു. എത്രയോ കാലമായി മനസ്സില്‍ ഒരു ചിത ഉണ്ട്. അതിലെ തീ കനലിന്ന് മുകളില്‍ ചാരം മൂടി കിടക്കുകയായിരുന്നു. ഇപ്പോള്‍ അത് ഊതി പറപ്പിച്ച് എരിയിക്കാന്‍ തുടങ്ങി.

പിന്നെ അവര്‍ക്കും ചെറിയൊരു കുറവുണ്ട്. പെണ്‍കുട്ടിക്ക് പത്ത് നാല്‍പ്പത്തഞ്ച് വയസ്സ് കഴിഞ്ഞു. അത് സാരമില്ല. ഏട്ടനും പ്രായമായല്ലൊ. പക്ഷെ അവരെ ഒരാള്‍ കല്യാണം കഴിച്ച് പത്ത് കൊല്ലം കഴിഞ്ഞിട്ട് ബന്ധം വേണ്ടാ എന്ന് വെച്ചതാണ്. എന്തെങ്കിലും കുറ്റവും കുറവും ഇല്ലാതെ ഇത്രയും സ്ഥിതി ഉള്ള ദിക്കില്‍ നിന്ന് ഒരു ബന്ധം തരപ്പെടില്ലല്ലോ.

വേണുവിന്ന് മറുപടി പറയാന്‍  വാക്കുകള്‍ കിട്ടിയില്ല. അയാളുടെ മനസ്സില്‍ കിട്ടുണ്ണിയുടെ വാക്കുകള്‍ കടന്നില്ല എന്നതാണ് വാസ്തവം. അവിടെ ഒരു രൂപം തെളിഞ്ഞ് വരികയായിരുന്നു. മണ്മറഞ്ഞു പോയ അയാളുടെ പ്രിയപ്പെട്ട മാലതിയുടെ.

4 comments:

  1. സ്കൂള്‍ സ്വന്തമാക്കുന്നതിലെ വ്യാപാര സാധ്യതകളും അതിനു കിട്ടുണ്ണി കണ്ടു പിടിച്ച വഴിയും. നന്നായിട്ടുണ്ട്. ഒരു നഷ്ട(?) പ്രണയത്തിന്റെ ഓര്‍മ്മകള്‍ ചുരുളഴിയുന്ന അടുത്ത അദ്ധ്യായം പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. വളരെ നന്നാവുന്നുണ്ട്‌. ആശംസകൾ!

    ReplyDelete
  3. raj
    നഷ്ടപ്രണയത്തിന്‍റെ കഥ എഴുതി കഴിഞ്ഞു. അതിന്ന് മുമ്പില്‍ ചിലത് പ്രസിദ്ധീകരിക്കാനുണ്ട്.
    Shaju,
    വളരെ നന്ദി

    palakkattettan.

    ReplyDelete
  4. വായനതുടരുന്നു

    ReplyDelete