മകനും മരുമകളും മധുവിധുവിന്ന് പോകുന്നതിന്ന് മുമ്പുതന്നെ പത്മിനി കിട്ടുണ്ണിയുടെ കാര്യം രാധയോട്
പറഞ്ഞിരുന്നു.
' എനിക്ക് അയാളുടെ കാര്യം കേള്‍ക്കണ്ടാ ' എന്നായിരുന്നു ആദ്യത്തെ പ്രതികരണം.
' അങ്ങിനെ പറഞ്ഞാല്‍ എങ്ങിന്യാ. അവന് നിന്നെ താലി കെട്ടിയ ആളല്ലേ '.
' ആ താലി ഞാന്‍ പൊട്ടിച്ച് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞല്ലോ '.
' അതിന്ന് നിന്നെ ഞാന്‍ കുറ്റം പറയില്യാ. എന്നാലും ചില വിട്ടുവീഴ്ചയൊക്കെ വേണ്ടേ '.
രാധ മിണ്ടാതെ നിന്നു.
' നീ നോക്ക് ' പത്മിനി പറഞ്ഞു ' എന്നോട് അവന് എന്തൊക്ക്യാ കാട്ടീത്. എന്നിട്ടും ഞാന്‍ അതൊക്കെ മറന്നിട്ട് പെരുമാറുന്നില്ലേ '.
' എന്നാലും ചേച്ചീ, ഞാന്‍ പടിയിറങ്ങും മുമ്പ് വേറൊരു പെണ്ണിനെ കെട്ടുംന്ന് പറഞ്ഞില്ലേ '.
' അത് കുറെ കടന്ന വാക്കന്ന്യാണ്. പക്ഷെ അവന് അങ്ങിനെ ചെയ്തില്ലല്ലോ '.
' എന്തിനാ ചെയ്യുന്നത്. അങ്ങിനെ ഒരു നിനവ് മനസ്സില്‍ വരാന്‍ പാട്വോ. ആ തോന്നല്‍ ഉള്ളതോണ്ടല്ലേ അങ്ങിനത്തെ
വാക്ക് വായിന്ന് വീണത് '.
പത്മിനിക്ക് ഇനി എന്താണ് പറയേണ്ടത് എന്ന് അറിയാതായി.
' ബാക്കി വേണു സംസാരിക്കും. അവന് എന്നെക്കാളും നിങ്ങളെയൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിവുണ്ട് '
എന്നും പറഞ്ഞ് അവര്‍ പിന്‍വാങ്ങി.
വേണുവിന്റെ പേര് കേട്ടതും രാധ പിന്നെ ഒന്നും മിണ്ടിയില്ല. വേണുവേട്ടന് എത്ര നല്ല ആളാണ്. ആ മനുഷ്യന് നടന്ന വഴിയില്‍ കൂടി നടക്കാനുള്ള യോഗ്യത കിട്ടുണ്ണ്യേട്ടനില്ല. ആര്‍ക്കും ദോഷം വരുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യില്ല. നല്ലോണം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ. മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ വേണുവേട്ടനോട് പറയണം.
മരുമകനും ഭാര്യയും യാത്രയായ ദിവസം വൈകുന്നേരം വേണുവും പത്മിനിയും രാധയുടെ അടുത്ത് സംസാരിക്കാന്‍ ചെന്നു.
' കിട്ടുണ്ണി പറഞ്ഞതെല്ലാം ന്യായീകരിക്കുകയല്ല ' വേണു പറഞ്ഞു ' അവന്റെ ഭാഗത്ത് ഒരുപാട് തെറ്റുകള്‍ ഉണ്ട്.
എങ്കിലും വേറേയും പല കാര്യങ്ങളും ആലോചിക്കാനുണ്ട് '.
രാധ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുനിന്നു.
കല്യാണം കഴിച്ചയച്ച പെണ്മക്കളുടെ ഭര്ത്താക്കന്മാരുടേയും അവരുടെ ബന്ധുക്കള്‍ക്കളുടേയും മുമ്പില്‍ നിങ്ങള്‍
ഇങ്ങിനെ കഴിയുന്നത് കുറച്ചിലാണ്. പഠിപ്പും നല്ല പദവിയും ഉണ്ടെങ്കിലും മൂന്നാമത്തെ മകള്‍ക്ക് നല്ലൊരു ബന്ധം
കണ്ടെത്താനുണ്ട്. അച്ഛനും അമ്മയും പിണങ്ങി വേറിട്ട് കഴിയുകയാണ് എന്നറിഞ്ഞാല്‍ നല്ല കുടുംബത്തില്‍ നിന്ന്
ഒരു ആലോചന വരില്ല. അതുകൊണ്ട് തെറ്റുകളൊക്കെ പൊറുത്ത് രണ്ടാളും യോജിച്ച് കഴിയണം.
' ഞാന്‍ അടങ്ങി ഒതുങ്ങി കഴിഞ്ഞാലും എന്തെങ്കിലും പറഞ്ഞ് മേക്കട്ട് കയറാന്‍ വരും. ഒരു ദിക്കിലേക്ക് എന്നെ
കൊണ്ടു പോവില്ല. അന്ന് അമ്പലത്തില്‍ വന്ന് തൊഴുതതിനാണ് എന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് '.
' അതൊക്കെ സമ്മതിച്ചു. കിട്ടുണ്ണിക്ക് അതില്‍ വിഷമമുണ്ട്. ഇനി അങ്ങിനെ ഉണ്ടാവാതെ നോക്കിയാല്‍ പോരേ '.
' ഞാന്‍ ഇറങ്ങാന്‍ നേരത്ത് നീ പോയാല്‍ നിന്നെക്കാളും നല്ല പെണ്ണിനെ എനിക്ക് കിട്ടും എന്ന് പറഞ്ഞു ' രാധ കണ്ണ്
തുടച്ചു.
' കിട്ടുണ്ണിക്ക് ഏതെങ്കിലും സ്ത്രീകളുമായി തെറ്റായ വല്ല ബന്ധവും ഉണ്ടെന്ന് രാധയ്ക്ക് തോന്നുന്നുണ്ടോ ' വേണു ചോദിച്ചു.
ഇല്ലെന്ന് രാധ തലയാട്ടി.
' എങ്കില്‍ അവന് വിടുവായ പറഞ്ഞതാണ് എന്ന് കരുതിയാല്‍ മതി '.
കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
' കിട്ടുണ്ണി വന്ന് വിളിച്ചാല്‍ രാധയ്ക്ക് പോയികൂടേ '.
' എന്റെ ഏട്ടന്മാരോട് ചോദിക്കണം. പോരുമ്പോള്‍ എന്റെ തുണികളൊക്കെ എടുത്തിട്ടാണ് പോന്നത്. അതൊക്കെ വലിയേട്ടന്റെ വീട്ടിലാണ് '.
' അത് ആലോചിച്ച് വിഷമിക്കണ്ടാ ' വേണു പറഞ്ഞു ' ഞാന്‍ നാളെത്തന്നെ രാധയുടെ ഏട്ടന്മാരെ കണ്ട് സംസാരിക്കുന്നുണ്ട്. ഇവിടെ നിന്ന് തിരിച്ച് പോകുമ്പോള്‍ രണ്ടാളും കൂടി അവിടെ ചെന്ന് രാധയ്ക്ക് എടുക്കാനുള്ളതൊക്കെ എടുത്തിട്ട് യാത്ര പറഞ്ഞ് പോയാല്‍ മതി '.
രാധയുടെ ഏട്ടന്മാര് ബഹുമാനത്തോടെയാണ് വേണുവിനോട് പെരുമാറിയത്.
' നിങ്ങള്‍ പറഞ്ഞതോണ്ട് മാത്രാണ് അവളെ അയയ്ക്കുന്നത്. ഇനി അവളുടെ കണ്ണീര് വീഴാന്‍ പാടില്ല ' എന്ന്
രണ്ടാമത്തെ ആള് പറഞ്ഞു.
' അന്നന്നെ ശേഷം ചോദിക്കാന്‍ ഞാന്‍ പുറപ്പെട്ടതാ ' മൂന്നാമന് പറഞ്ഞു ' ഏട്ടന്മാര് മുടക്ക്യേതോണ്ട് മാത്രമാണ്
അത് ചെയ്യാഞ്ഞത് '.
' അതേതായാലും നന്നായി ' വേണു പറഞ്ഞു ' അല്ലെങ്കില്‍ നമുക്ക് ഇങ്ങിനെ ഇരുന്ന് സംസാരിക്കാന്‍ സാധിക്ക്യോ '.
ഉച്ച കഴിഞ്ഞതും കിട്ടുണ്ണി എത്തി. കാലത്ത് ഏതോ മീറ്റിങ്ങില്‍ സംബന്ധിച്ച ശേഷമാണ് അയാള്‍ എത്തിയത്.
കിട്ടുണ്ണിയേയും രാധയേയും കൂട്ടി സംസാരിക്കാന്‍ പത്മിനി മുന്‍കൈ എടുത്തു.
' നിന്റെ ശുണ്ഠി ഇത്തിരി ചുരുക്കിക്കോളണം ' അവര്‍ കിട്ടുണ്ണിയെ ശാസിച്ചു ' വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്
അടിമകളാണ് എന്ന മട്ടില്‍ പെരുമാറാന്‍ പാടില്ല '.
കിട്ടുണ്ണി ഒരു എതിര്‍പ്പും പറയാതെ എല്ലാം മൂളി കേട്ടു. കാപ്പി കുടി കഴിഞ്ഞിട്ടാണ് അവര്‍ പുറപ്പെട്ടത്.
കിട്ടുണ്ണിയോടൊപ്പം രാധ കാറില്‍ കയറി പോവുന്നത് വേണുവും പത്മിനിയും നോക്കി നിന്നു. വളവും കടന്ന്
കാര്‍ കണ്ണില്‍ നിന്ന് മറഞ്ഞു.
' അങ്ങിനെ ആ പ്രശ്നം തീര്‍ന്നു അല്ലേ ഓപ്പോളേ ' വേണു ആശ്വാസം പ്രകടിപ്പിച്ചു.
' ഇനിയെങ്കിലും തല്ല് കൂടാതിരുന്നാല്‍ മതിയായിരുന്നു ' എന്ന് പത്മിനിയും പറഞ്ഞു.
' എന്തോ എനിക്കത്ര വിശ്വാസം വരുന്നില്ല ' എന്ന് വക്കീലും.
അടുക്കളയില്‍ എന്തോ വീണുടയുന്ന ശബ്ദം കേട്ടു.
' എന്താ അവിടെ വീണ് പൊട്ട്യേത് ' എന്നും ചോദിച്ച് പത്മിനി അകത്തേക്ക് ചെന്നു.
**************************************
സന്ധ്യക്ക് വിളക്ക് കത്തിക്കാറാവുന്നത് വരെ വിശ്വനാഥന് വക്കീല്‍ സോഫയില്‍ ചാരിയിരുന്ന് ഉറങ്ങുകയായിരുന്നു. കുറച്ച് ദിവസങ്ങളായിട്ടുള്ള തിരക്കുകളും സമ്മര്‍ദ്ദവും അദ്ദേഹത്തിനെ
ക്ഷീണിപ്പിച്ചിരുന്നു. മേല്‍ കഴുകി കഴിഞ്ഞ് പത്മിനി വിളക്ക് വെക്കാന്‍ വരുമ്പോഴും അദ്ദേഹം
ഉണര്‍ന്നിട്ടില്ല.
' എന്താ വിശ്വേട്ടാ ഇത് ' അവര്‍ അദ്ദേഹത്തെ വിളിച്ചു ' വിളക്ക് വെക്കാറായി. എണീക്കൂ '.
വക്കീല്‍ എഴുന്നേറ്റ് മുഖം തുടച്ചു.
' വല്ലാത്ത ക്ഷീണം. അറിയാതെ ഉറങ്ങിപ്പോയി '.
' ഇത്തിരി നേരം ഉള്ളില്‍ ചെന്ന് കിടന്ന് ഉറങ്ങായിരുന്നു '.
' വേണു എവിടെ ' വക്കീല്‍ ചോദിച്ചു.
' അവന് വല്ലതും വായിച്ചോണ്ട് ഇരിക്കുന്നുണ്ടാവും. അതല്ലേ ആ വിദ്വാന് ആകപാടെ അറിയുന്ന പണി '.
ദീപവുമായി പത്മിനി പുറത്തേക്ക് വരുമ്പോള്‍ വക്കീലാപ്പീസിന്ന് മുമ്പിലെ സ്റ്റെപ്പില്‍ വേണു താടിക്ക് കയ്യും
കൊടുത്ത് ഇരിക്കുകയാണ്.
' എന്താ നീ അവിടെ ചെയ്യുന്നത് ' അവര്‍ ചോദിച്ചു.
' ഒന്നൂല്യാ. ഓരോന്ന് ആലോചിച്ച് ഇരുന്നു '.
' എന്നാല്‍ ഇങ്ങോട്ട് വാ '.
പത്മിനി വിളക്കുമായി അകത്തേക്ക് നടന്നു. വേണു എഴുന്നേറ്റ് പുറകെ ചെന്നു. പൂമുഖത്ത് വക്കീല്‍
ഇരിപ്പുണ്ട്. വേണുവും അവിടെ ചെന്നിരുന്നു. പൂജാമുറിയില്‍ വിളക്ക് കൊണ്ടു വെച്ച് പത്മിനിയും
അവിടെ എത്തി.
' എന്താ നിനക്കിത്ര ആലോചന ' പത്മിനി ചോദിച്ചു.
' അവിടുത്തെ ഓരോ കാര്യങ്ങള്‍ ആലോചിച്ചിരുന്നതാ. പോന്നിട്ട് കുറച്ച് ദിവസമായില്ലേ '.
' കിണറ്റിന് പള്ളേല് കുട്ടിയെ ഇരുത്തിയിട്ട് വന്നതൊന്നും അല്ലല്ലോ ഇത്ര വിഷമം തോന്നാന്‍ . നാല് ദിവസം
കൂടി കഴിയട്ടെ. എന്നിട്ട് പോയാ മതി '.
വേണു അതിന് മറുപടിയൊന്നും പറഞ്ഞില്ല.
' നോക്കൂ ഇന്ന് നേരത്തെ ആഹാരം കഴിക്കാം ' വക്കീല്‍ പറഞ്ഞു ' വയ്യ. കിടക്കണം '.
' പണിക്കാരോട് അത്താഴം വേഗം ശരിയാക്കാന്‍ പറയാം ' എന്നും പറഞ്ഞ് പത്മിനി അടുക്കളയിലേക്ക് ചെന്നു.
നേരത്തെ കിടന്നിട്ട് വേണുവിന് ഉറക്കം വന്നില്ല. കളപ്പുരയില്‍ നിന്ന് പോന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ആ സ്ഥലത്തിനോടും അവിടുത്തെ ആള്‍ക്കാരോടും എന്തോന്നില്ലാത്ത ഒരു മമത. ജീവിതത്തില്‍ കൊതിച്ചിരുന്ന
സ്ഥലത്ത് എത്തി പറ്റിയതിലുള്ള ഒരു സംതൃപ്തി. അമ്മാമക്ക് തന്നോടുള്ള സ്നേഹത്തെ പറ്റി ഓര്‍ത്തു. ആരോടും വലിയ അടുപ്പമില്ലാത്ത ആളാണ്. കണ്ടു മുട്ടിയ നാള് മുതല്‍ സ്നേഹം ചൊരിയുന്നു. ആരേയും
കൂട്ടാക്കാതെ താന്തോന്നിയായി നടന്നു എന്ന് പറയുന്ന ചാമി സ്നേഹത്തിന്റെ വേറൊരു പര്യായമാണ്.
കിടക്കുന്ന മുറിയുടെ തട്ടിന്ന് രൂപഭേദം വരുന്നു. വെള്ള പൂശിയ ചുമരും കിടക്കുന്ന കട്ടിലും മുകളില്‍
കറങ്ങുന്ന ഫാനിനോടൊപ്പം ഇളകുന്നു.
' മോനേ, എന്റെ വേണൂ. നിനക്ക് എന്താ പറ്റിയത് ' അമ്മാമയുടെ കരച്ചിലല്ലേ കേള്‍ക്കുന്നത്.
എഴുന്നേല്ക്കാന് ശ്രമിച്ചു. അനങ്ങാന്‍ കഴിയുന്നില്ല. ' അമ്മാമേ എനിക്ക് ഒന്നൂല്യാ ' എന്ന് പറയാന്‍
ഒരുങ്ങിയെങ്കിലും ശബ്ദം പുറത്ത് വരുന്നില്ല. ചാമിയുടെ കണ്ണീരാണോ മുഖത്ത് വീഴുന്നത്.
ശബ്ദിക്കാനാവാതെ ചലനശേഷി നഷ്ടപ്പെട്ട് എത്ര നേരം കിടന്നുവെന്ന് അറിയില്ല. തുറന്നിട്ട ജനലിലൂടെ ക്ഷേത്രത്തില്‍ നിന്ന് ഭക്തിഗാനം ഒഴുകിയെത്തി.
' ഭഗവാനേ, രക്ഷിക്കണേ ' മനസ്സില്‍ അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. ആ നിമിഷം വേണു ഉണര്‍ന്നു. ഇപ്പോള്‍
തന്നെ അമ്മാമയേയും ചാമിയേയും കാണണം എന്ന തീവ്രമായ ഒരാഗ്രഹം മനസ്സിലുദിച്ചു.
Thursday, December 30, 2010
Subscribe to:
Post Comments (Atom)
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നാണു നായരെ പോലെ ചിലരെ നാട്ടില്‍ കണ്ടിട്ടുണ്ട്, ഏതിലും കുറ്റം കാണുന്നവര്‍. ആശംസകള്‍!!
ReplyDeleteഞാന്‍: ഗന്ധര്വന്,
ReplyDeleteഅടുത്ത ഭാഗങ്ങള്‍ ഉടനെ പബ്ലിഷ് ചെയ്യുന്നുണ്ട്.
നവ വത്സരാശംസകള്‍.
റ്റോംസ് 11 thattakam.com ,
പുതു വത്സരാശംസകള്‍.
Happy new year
ReplyDeleteസുജിത് കയ്യൂര്‍ ,
ReplyDeleteനവവത്സരാശംസകള്‍.
ഇനിയെങ്കിലും തല്ല് കൂടാതിരുന്നാല്‍ മതിയായിരുന്നു ' athu nadakkumo kittunniyude swabhavam vachu nokkumbol...
ReplyDelete