Wednesday, November 10, 2010

നോവല്‍ - അദ്ധ്യായം - 103.

വേണുവിനെ യാത്ര അയക്കാന്‍ ചെന്ന ചാമി തിരിച്ച് വരുന്നതും കാത്ത് വേലപ്പന്‍ വഴി വക്കത്തെ മൂച്ചി
ചോട്ടില്‍ നിന്നു. ആകെ കൂടി മനസ്സില്‍ ഒരു വിഷമം. സങ്കടങ്ങള്‍ പറയാനുള്ളത്ചാമിയോട് മാത്രമാണ്.
ഏറെ വൈകാതെ ചാമി എത്തി.

' എന്താണ്ടാ നീ ഇവിടെ നിക്കിണത് ' ചാമി ചോദിച്ചു.

' നിന്നെ കാത്തിട്ടന്നെ. മുതലാളിടെ കൂടെ കൂട്ടുമുക്കിലേക്ക് നീ പോവുന്നത് കണ്ടു. മടങ്ങി വരുമ്പൊ
കാണാലോ എന്ന് വെച്ച് നിന്നു '.

' എന്താ കാര്യം '.

' കുറച്ചായിട്ട് ദേഹത്തിന്ന് തീരെ വയ്യാ. വലത്തെ കയ്യ് മുഴുവന്‍ ഒരു തരിപ്പും വേദനീം. അതോണ്ട് ഒന്നും ചെയ്യാന്‍ പാങ്ങില്ല '.

' അതെന്താ പറ്റീത്. നിനക്ക് വല്ല ഡോക്ടറേം കാണിക്കായിരുന്നില്ലെ '.

' നമ്മടെ കുട്ടികൃഷ്ണന്‍ വൈദ്യരെ കാണിച്ചു. വാതം പിടിച്ചതാണ് എന്നും പറഞ്ഞ് കഷായൂം കുഴമ്പും
തന്നു. വൈകുന്നേരം അതും പുരട്ടി നിന്നിട്ട് ചുടുവെള്ളം പാരണം '.

' മാരണക്രിയ ആയല്ലോടാ '.

' ഒന്നും പറയണ്ടാ. ഉള്ള തൊഴിലും കൊണ്ട് കഴിയാന്‍ പറ്റില്ലാന്ന് ആയി '.

' പണി ചെയ്യുന്നതും മരുന്ന് കഴിക്കുന്നതും തമ്മിലെന്താണ്ടാ ബന്ധം. പകല് ജോലി ചെയ്യണം. പണി
കഴിഞ്ഞിട്ട് വൈദ്യര് പറഞ്ഞ മട്ടില് തൈലം പുരട്ടി നിന്നോ '.

' രണ്ട് നേരം കന്നിന് പുല്ല് അരിയണം. പരുത്തിക്കൊട്ട അരയ്ക്കണം. വെറുതെ കന്ന് കച്ചോടം എന്നും
പറഞ്ഞ് നടന്നാല്‍ മത്യോ. കയ്യനങ്ങി പണി ചെയ്യാന്‍ പറ്റില്ലെങ്കില്‍ കഴിഞ്ഞില്ലേ '.

' പെണ്‍കുട്ടി ഇല്ലേ അതൊക്കെ ചെയ്യാന്‍ '.

' അവള് ആവുന്ന മാതിരി പുല്ലരിഞ്ഞിട്ടും പീടീല്‍ പോയിട്ടും പരുത്തിക്കൊട്ട അരച്ചിട്ടും ഒക്കെ എന്നെ
സഹായിക്കും. കുടീല്‍ തന്നെ അവള്‍ക്ക് പിടിപ്പത് പണി ഉണ്ട്. അതിന്‍റെ കൂടെ ഇതൊക്കെ ചെയ്യാന്‍
എവിടെയാ നേരം '.

' എന്നിട്ട് നീ എന്താ കാട്ടാന്‍ പോണത് '.

' ഉള്ള കന്നിനേം മാടിനേം ഒക്കെ കിട്ടിയ വിലയ്ക്ക് വില്‍ക്ക്വാ. അതോടെ ആ വരുമ്പടി നിലക്കും '.

' അതൊന്നും വേണ്ടാ. നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം '.

' എനിക്ക് ആകപ്പാടെ എന്താ ചെയ്യണ്ട് എന്ന് ഒരു നിശ്ചം ഇല്ല്യാണ്ടായി '.

' ബേജാറ് ആവണ്ടെടാ. ഒരു വഴി കാണാന്ന് ഞാന്‍ പറഞ്ഞില്ലേ '.

' ഇതിനൊക്കെ പൊറമെ പെണ്ണിന്‍റെ കാര്യം ആലോചിക്കുമ്പൊ ഒരു തൊയിരം ഇല്ലാണ്ടായി '.

' എന്താ അവള്‍ക്ക് കുഴപ്പം '.

മകള്‍ക്ക് പ്രായം ആയി , അവളുടെ മേല്‍ ഒരു കണ്ണ് വേണം എന്നൊക്കെ ജാനു തള്ള പറഞ്ഞത് വേലപ്പന്‍ വിസ്തരിച്ചു.

' ആ തള്ളടെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്ക്വാ വേണ്ടത് ' ചാമിക്ക് ദേഷ്യം വന്നു ' നമ്മടെ കുട്ട്യേ പറ്റി
വല്ലതും പറഞ്ഞുണ്ടാക്ക്യാല്‍ ആ നാവ് ഞാന്‍ പിടുങ്ങും '.

' ഇതാണ് നിന്‍റെ അടുത്ത് ഒന്നും പറയാത്തത് ' വേലപ്പന്‍ പറഞ്ഞു ' എന്തെങ്കിലും കേള്‍ക്കുന്നതിന്ന്
മുന്നെ നിനക്ക് ഈറ വരും. പറഞ്ഞത് കാര്യമാണോ എന്നൊന്നും നോക്കില്ല '.

' ഇങ്ങിനെയാണോ പറയേണ്ടത് ' ചാമി ചീറി ' കെട്ടിച്ച് വിടാനുള്ള പെണ്ണാണ്. ആവശ്യം ഇല്ലാതെ എന്തെങ്കിലും പുരാതി പറഞ്ഞുണ്ടാക്ക്യാല്‍ നല്ല നിലയ്ക്ക് ഒരു കുടിയപ്പാട് വരില്ല '.

' അതല്ല തള്ള പറഞ്ഞത്. അവര്‍ക്ക് അവളെ വിശ്വാസമാണ്. അറിഞ്ഞു കൊണ്ടൊരു തെറ്റും അവള്‍
ചെയ്യില്ല. എന്നാലും എന്തെങ്കിലും കാര്യത്തിന്ന് വീട്ടിന്ന് വെളിയില്‍ അയയ്ക്കുമ്പോള്‍ ഒരു തുണ
ഉണ്ടാവണം എന്നാ പറഞ്ഞത് '.

' അങ്ങിനെ മനുഷ്യന്ന് തിരിയുന്ന മട്ടില് പറ ' ചാമി പറഞ്ഞു ' എന്നാ പിന്നെ തള്ളയ്ക്ക് അവളുടെ കൂടെ തുണയ്ക്ക് പൊയ്ക്കൂടേ '.

' അടുത്തൊക്കെ തള്ള പൊവും . മില്ലിലേക്കോ പീടികയിലേക്കോ പോവുമ്പോഴാണ് തൊന്തരവ് '.

' അതിന്ന് അവളെ പീടികയിലിക്കും മില്ലിലേക്കും അയക്കണ്ടാ '.

' അപ്പൊ തവിടോ പിണ്ണാക്കോ പരുത്തിക്കൊട്ട്യോ വേണച്ചാല്‍ ആര് വാങ്ങി കൊണ്ടു വരും '.

' വേണച്ചാല്‍ അതൊക്കെ ഞാന്‍ ചെയ്യില്ലേ '.

' നീ ഒന്നും പറഞ്ഞ് ഒരു വഴിക്ക് പോവും. നിന്നേം കാത്തിരുന്നാല്‍ എന്‍റെ കന്നൊക്കെ പട്ടിണി കിടന്ന്
ചാവും '.

ചാമി ചിരിച്ചു.

' പറ്റിയ ഒരാളെ ഞാന്‍ ഏര്‍പ്പാടാക്കാം . വേണ്ടതൊക്കെ അവന്‍ ചെയ്തോളും '.

' ആരാ അത് '.

' നമ്മടെ മായന്‍കുട്ടി '.

വേലപ്പന്‍ ഉറക്കെ ചിരിച്ചു.

' നല്ല പഷ്ട് കക്ഷി. പോര്‍ത്തിക്കാരനായിട്ട് അയയ്ക്കാന്‍ ആ പ്രാന്തനെ തന്നെ കണ്ടുള്ളു അല്ലേ '.

' നീ ഞാന്‍ പറയുണത് കേക്ക് ' ചാമി പറഞ്ഞു ' അവന്‍റെ സൂക്കടൊക്കെ മാറി. എന്‍റെ മുതലാളി അവനെ
ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി കൊടുത്തു. ഇപ്പൊ അവന്‍ ഉഷാറായി '.

വേലപ്പന്‍ വിശ്വാസം വരാത്ത മട്ടില്‍ നോക്കി നിന്നു.

' നീ വെറുതെ മിഴിക്കണ്ടാ. ഞാന്‍ പറഞ്ഞത് സത്യാണ് ' ചാമി പറഞ്ഞു.

' എന്നാല്‍ അത് നന്നായി. അനാഥയ്ക്ക് ദൈവം തുണ എന്ന് പറഞ്ഞ മാതിരി ആയി ' വേലപ്പന്‍ പറഞ്ഞു
' ആ അപ്പാവി നിന്‍റെ മുതലാളിടെ സഹായം കൊണ്ട് നന്നാവട്ടെ '.

' ഇപ്പൊ മനസ്സിലായല്ലോ ' ചാമി പറഞ്ഞു ' നാളെ മുതല്‍ രാവിലേം വൈകുന്നേരൂം അവന്‍ പുല്ലരിഞ്ഞ്
നിന്‍റെ കുടീല്‍ എത്തിക്കും. പീടീന്ന് വല്ലതും വാങ്ങണച്ചാല്‍ അതിനും നീ അവനെ അയച്ചൊ '.

വേലപ്പന്ന് സന്തോഷമായി.

' നിനക്ക് കാശ് വല്ലതും വേണോടാ ' ചാമി ചോദിച്ചു.

' ഇപ്പൊ ഒന്നും വേണ്ടാ '.

' എന്നാലും ഇത് വെച്ചോ ' ബെല്‍ട്ടില്‍ കയ്യിട്ട് കിട്ടിയ പണം ചാമി വേലപ്പന്‍റെ കയ്യില്‍ പിടിപ്പിച്ചു.

വേലപ്പന്‍ വീട്ടിലേക്കും ചാമി കളപ്പുരയിലേക്കും നടന്നു.

++++++++++++++++++++++++++++++++++++++++

' ഇതിന്‍റെ എടേല്‍ നീ എങ്ങോട്ടാ പോയത്. വര്‍ക്ക് ഷാപ്പിലേക്ക് ഞാന്‍ ആളെ അയച്ചപ്പൊ അവിടുന്ന് പോയീന്നാണല്ലോ പറഞ്ഞത് ' വീട്ടിലെത്തിയ വേണുവിനോട് പത്മിനി ചോദിച്ചു.

' ഒന്ന് കളപ്പുര വരെ പോയി '.

' എന്താ അവിടെ ഇത്ര അര്‍ജ്ജന്‍റ് കാര്യം '.

വേണു കാര്യങ്ങള്‍ വിശദീകരിച്ചു.

' ആരുടെയെങ്കിലും കല്യാണം നടത്താന്‍ ഓടി നടന്നോ. അവനോന് അങ്ങിനെ ഒരു ചിന്ത ഇല്ലല്ലോ '.

ആ പറഞ്ഞത് വേണു കേട്ടില്ലാന്ന് നടിച്ചു.

1 comment:

  1. എന്തെങ്കിലും കാര്യത്തിന്ന് വീട്ടിന്ന് വെളിയില്‍ അയയ്ക്കുമ്പോള്‍ ഒരു തുണ
    ഉണ്ടാവണം എന്നാ പറഞ്ഞത് '.
    പഴയ കാലത്തെ കഥയല്ലേ. അന്നും തുണ പോയില്ലെങ്കില്‍ കുട്ടികള്‍ ചീത്ത ആയിപ്പോകും എന്നാ തോന്നല്‍ ഉണ്ടായിരുന്നോ...

    ReplyDelete