Thursday, September 9, 2010

നോവല്‍ - അദ്ധ്യായം - 93.

പിണ്ണാക്കും പരുത്തിക്കൊട്ടയും വാങ്ങാനായി കല്യാണി പീടികയില്‍ ചെന്നതാണ്. തിരിച്ച് പോരുമ്പോള്‍ പിന്‍വിളി കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ പാഞ്ചാലി.

' എന്താണ്ടീ തലേല് ഒരു ചുമട് ' എന്ന് ചോദിച്ചും കൊണ്ട് അവള്‍ അടുത്തെത്തി.

' ഇതില് കടലപിണ്ണാകും പരുത്തിക്കൊട്ടേം ആണ്. സഞ്ചീല് മുളകും മല്ലീം സാമാനങ്ങളും. പിന്നെ ജാനു മുത്തിക്ക് ഒരു
കെട്ട് ബീഡീം തീപ്പെട്ടീം '.

' ഛി, തള്ളടെ ഓരോ ശീലേ. എന്നിട്ട് നിനക്കൊന്നും  വാങ്ങീലേ '.

' അതിന് എനിക്കിപ്പൊ ഒന്നും വാങ്ങാനില്ലല്ലോ '.

' ഒരു പെണ്ണായാല്‍ കണ്‍മഷ്യോ, ചാന്തോ, പൌഡറോ എന്തെങ്കിലും വാങ്ങാനുണ്ടാവില്ലേ '.

കണ്‍മഷി ഉണ്ടാക്കാന്‍ വീട്ടില് മെയോട് ഉണ്ട്. അതില് എണ്ണ പുരട്ടി നിലവിളക്കില്‍ കാട്ട്യാല്‍ നല്ല മെയ്യ് കിട്ടും. അതോണ്ട് കണ്ണും എഴുതും നെറ്റീല് പൊട്ടും കുത്തും. മുഖത്ത് കുമ്മായം പൂശണ്ടാ എന്ന് പറഞ്ഞ് അപ്പന്‍ പൌഡറ് ഇടാന്‍
സമ്മതിക്കില്ല. മുഖത്ത് നെറയെ കുരു വര്വോത്രേ '.

' പൊട്ടിക്കാളി, നിന്‍റെ അപ്പന്‍ പൈസ ചിലവാക്കാന്‍ മടിച്ചിട്ട് പറയുന്നതാണ് അതൊക്കെ '.

അപ്പന്‍ പറ്റിച്ചതാണോ എന്ന് കല്യാണി സംശയിച്ചു. അങ്ങിനെ ആവില്യാ. പെണ്ണുങ്ങളുടെ മുഖത്ത് കുരു വന്നാല്‍ നല്ല ചെക്കന്മാരെ കിട്ടില്ലാത്രേ. തനിക്ക് വരുന്ന ചെക്കന്‍ വെളുത്ത് ചന്തം ഉള്ള ആളാവണം. അത് ഓര്‍ത്തപ്പോള്‍ കല്യാണിക്ക് നാണം വന്നു.

' നീ അറിഞ്ഞോടീ, നമ്മടെ പങ്കജത്തിന്ന് വന്ന ആലോചന വേണ്ടാന്ന് വെച്ച്വോവേ '.

' അതെന്താ മുടങ്ങ്യേത് ' കല്യാണിക്ക് അല്‍പ്പം വിഷമം തോന്നി. പങ്കജത്തിന്ന് പത്തിരുപത് വയസ്സ് ആവും. കാണാനും ചെതം
പോരാ. ഇന്നാളും കൂടി കണ്ടപ്പോള്‍ അവള് കുറച്ച് സങ്കടം പറഞ്ഞു. നല്ല പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് കല്യാണം ആവണം.
ഇല്ലെങ്കില്‍ മൂത്ത് നരച്ച് ഇരിക്കും.

' അവര് മൂന്ന് പവനും മൂവ്വായിരം ഉറുപ്പികേം സ്ത്രീധനം കേട്ട്വോവേ. അത് കൊടുക്കാന്‍ വേണ്ടേ. അതോടെ ആലോചന മുടങ്ങി '.

ഇല്ലാത്ത വീട്ടില്‍ പിറന്നാല്‍ പെണ്‍കുട്ടികള്‍ക്ക് എന്നും വെഷമം തന്നെ. ആണുങ്ങള്‍ക്ക് ഒന്നൂല്യാ. അവര്‍ക്ക് എവിടുന്നെങ്കിലും
പെണ്ണ് കിട്ടും. പുലര്‍ത്താനുള്ള പ്രാപ്തി മതി. പെണ്ണുങ്ങള്‍ക്ക് പണ്ടൂം പണൂം വേണം.

' എന്താ നീ ഇത്ര കണ്ട് ആലോചിക്കുന്നത് 'പാഞ്ചാലി ചോദിച്ചു ' നിനക്ക് തരാനുള്ള മുതല് നിന്‍റെ അപ്പന്‍ ഉണ്ടാക്കി
വെച്ചിട്ടുണ്ടാവും. മൂപ്പര് കന്നും മാടും കച്ചോടം ചെയ്ത് ഉണ്ടാക്കി കൂട്ടുണത് നിനക്കല്ലേ '.

' എന്തോ എനിക്കറിയില്ല '.

പുറകില്‍ നിന്ന് കാറിന്‍റെ ശബ്ദം കേട്ടു. അടുത്ത് എത്തിയപ്പോള്‍ വേഗം കുറച്ച് ' വരുന്നോ ' എന്നൊരു ചോദ്യം.

കല്യാണി തിരിഞ്ഞു നോക്കിയപ്പോള്‍ പാഞ്ചാലി ചിരിച്ചു കൊണ്ട് കാറിന്ന് നേരെ കൈ വീശുന്നു.

' നമ്മടെ രാഘവന്‍ മുതലാളിടെ മകനാ. നല്ല ആളാ. എന്നെ വലിയ ഇഷ്ടാ മൂപ്പര്‍ക്ക് 'പാഞ്ചാലി പറഞ്ഞു.

' എഴുത്തശ്ശന്മാരുടെ മില്ലില് എപ്പഴും കാണുണ ആളല്ലേ. ഞാന്‍ കണ്ടിട്ടുണ്ട് ' എന്ന് കല്യാണിയും പറഞ്ഞു.

ഇടവഴി പാതയില്‍ ചേരുന്ന ദിക്കില്‍ ജാനു മുത്തി കാത്ത് നില്‍ക്കുന്നത് ദൂരെ നിന്നേ കണ്ടു.

' നീ പൊയ്ക്കോ ' പാഞ്ചാലി പറഞ്ഞു ' ആ തള്ള കണ്ടാല്‍ എന്നെ വല്ലതും പറയും '.

' എന്തേടി ഇത്ര നേരം ' മുത്തിത്തള്ള ചോദിച്ചു ' നേരം ഇരുട്ടാവാറായില്ലെ '.

' കടേല് തിരക്കായിരുന്നു '.

' ആരാടീ നിന്‍റെ കൂട്ടത്തില്. ചാമായിയുടെ മകള്‍ പാഞ്ചാലി അല്ലേ '.

' അതെ '.

' തനിച്ചൊരു കൊണ്ടിയാണ് ആ പെണ്ണ്. കണ്ണും കയ്യും കാട്ടീട്ട് ആണുങ്ങളെ പിടിക്കും. കുടിക്കാന്‍ കാശ് കൊടുത്താല്‍ അവളുടെ
അപ്പന്‍ ഒരക്ഷരം മിണ്ടില്ല. അങ്ങിന്യാ അവറ്റ കഴിയിണത് '.

' എനിക്കതൊന്നും അറിയില്ല '.

' നീ അവളുടെ കൂടെ നടക്കണ്ടാ. ആ ചാമ്യേങ്ങാനും അറിഞ്ഞാല്‍ ഒറ്റ വെട്ടിന് നിന്‍റെ കഥ കഴിക്കും '.

അപ്പന്‍ വേണച്ചാല്‍ വക്കാണിക്കും. പക്ഷെ വലിയപ്പന്‍ പൂഴി നുള്ളി മേത്ത് ഇടില്ല എന്ന് കല്യാണി മനസ്സില്‍ പറഞ്ഞു.

' നീ ബീഡി വാങ്ങ്യോടീ '.

' ഞാന്‍ ബീഡീം വാങ്ങീലാ, തീപ്പെട്ടീം വാങ്ങീലാ ' കല്യാണിയുടെ വാക്കുകളില്‍ പരിഭവം നിഴലിച്ചു.

' എന്‍റെ മകള്‍ മുത്തിടടുത്ത് പെണങ്ങ്യോ. നീ നന്നാവാനല്ലേ മുത്തി ഇതൊക്കെ പറയിണത് '.

കല്യാണി ഒന്നും പറഞ്ഞില്ല.

' എന്‍റെ കുട്ടി തെറ്റ് ചെയ്യില്യാന്ന് മുത്തിക്ക് അറിയില്ലേ. തമ്പിരാന്‍ കുട്ട്യേ പോലെ ഒരുത്തന്‍ വരില്ലേ എന്‍റെ കുട്ട്യേ കെട്ടിക്കൊണ്ട് പോവാന്‍ '.

കല്യാണിയുടെ മനസ്സ് പൂത്തുലഞ്ഞു. എന്തൊക്കെ പറഞ്ഞാലും മുത്തിക്ക് നല്ല ഇഷ്ടം ഉണ്ട്.

' മുത്ത്യേ, ബീഡീം തീപ്പെട്ടീം ഒക്കെ സഞ്ചീല് ഉണ്ട്. കുടീലെത്ത്യാല്‍ തരാട്ടോ '.

' വാങ്ങീട്ടുണ്ടാവുംന്ന് എനിക്കറിയില്ലേ. എന്‍റെ മോള് പെറ്റ് കിടക്കുമ്പോള്‍ മുത്ത്യല്ലേ വെള്ളം കാച്ചി തര്വാ '.

പെണ്‍കുട്ടി നാണം കൊണ്ട് ചെന്താമര കൂമ്പിയത് പോലെയായി .

3 comments:

  1. ജയറാം,
    വളരെ നന്ദി.

    ReplyDelete
  2. പെണ്‍കുട്ടി നാണം കൊണ്ട് ചെന്താമര കൂമ്പിയത് പോലെയായി .
    enthu nalla prayogam.....

    ReplyDelete