' ചാമ്യേ, മഴ പോയതോടെ വെള്ളം വലിഞ്ഞല്ലോ. എന്താണ്ടാ ഇനി ചെയ്യാ 'പാടത്തേക്ക് നോക്കി എഴുത്തശ്ശന്‍ സങ്കടപ്പെട്ടു.
' കനാല് തൂര്‍ന്നത് നേരാക്കി രണ്ടാം പഞ്ചയ്ക്ക് വെള്ളം വിടുംന്നാ പറയിണത് '.
' ഇത് കേക്കാന്‍ തുടങ്ങീട്ട് കാലം ഇശ്ശി ആയില്ലേ. കരുണാകര മേനോന്‍ കനാലിന്‍റെ എഞ്ചിനീയറെ കാണാന്‍ പോയീന്ന് അയാളുടെ പോര്‍ത്തിക്കാരന്‍ കുട്ടമണി പറയ്യേണ്ടായി. മലയിടിഞ്ഞ് കനാലില്‍ വീണ മണ്ണ് തോണ്ടി കളഞ്ഞൂത്രേ. കനാല് വരുന്ന വഴീലെ ഒരു കുന്നില്‍ന്ന് മറ്റേകുന്നിലിക്ക് വെള്ളം കടത്താന്‍ പാലം കെട്ടി മോളില്‍ കൂടി ചാല് ഉണ്ടാക്കീട്ടുണ്ട്. അത് വിണ്ടിട്ട് വെള്ളം ചോരുന്നു , ചോര്‍ച്ച നേരാക്ക്യേതും വെള്ളം വിടും എന്നൊക്കെ അവന്‍ പറഞ്ഞു '.
' അതും കാത്ത് ഇരുന്നാല്‍ പഞ്ച ഉണങ്ങി പോവ്വേള്ളു '.
' പിന്നെന്താ നമ്മള് ചെയ്യാ '.
' നമുക്ക് രണ്ട് ഇഞ്ചന്‍ വാടകക്ക് കൊണ്ടു വരാം. ഒന്ന് കയത്തം കുണ്ടില് വെച്ച് അടിക്കാം. അതോണ്ട് പാറ കുളത്തില്
വെള്ളം നിറച്ചിട്ട് അവിടുന്ന് മേല്‍ പാടത്തേക്ക് പമ്പ് ചെയ്യാം '.
' ഉപായപ്പെട്ട പണിയാണോടാ ഇതൊക്കെ. ആരേ കൊണ്ടാവും മല്ലുക്കെട്ടാന്‍ '.
' കൂടാണ്ടെ കഴിയ്യോ. മുമ്പ് കുപ്പ്വോച്ചന്ന് ഒരു പമ്പ് ഉണ്ടാര്‍ന്നല്ലോ '.
' ഒക്കെ വാങ്ങി കൂട്ടി. മുടക്കാ ചരക്കാണെന്നും പറഞ്ഞ് അത് പെട്ട വിലയ്ക്ക് വിറ്റു. സാധനം പടി കടന്ന് പോയിട്ടാണ് ഞാന്‍
അറിഞ്ഞത് '.
' അത് ഉണ്ടെങ്കില്‍ എത്ര ഉപകാരം ആയേനെ '.
' ഇനി പറഞ്ഞിട്ട് കാര്യൂല്ലല്ലോ '.
ഇരുവരും നടന്ന് ചേരിന്‍ ചുവട്ടിലെത്തി.
' കുപ്പ്വോച്ചോ, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ '.
' എന്താ പറയ് '.
' മകന് വയ്യാ എന്ന് കേട്ടിട്ട് നിങ്ങക്ക് ഒന്നും തോന്നുണില്യേ '.
' ഇതെന്ത് ചോദ്യാണ്. മക്കള്‍ക്ക് സുഖൂല്യാന്ന് കേട്ടാല്‍ ആരക്കാണ്ടാ സങ്കടം ഇല്ലാണ്ടിരിക്ക്യാ '.
' എന്നാ പിന്നെ പോയി നിങ്ങക്ക് ഒരു കണ്ണ് കണ്ടൂടേ '.
' അത് വേണ്ടാ. എന്‍റെ കൈവാട് വിട്ടപ്പഴേ എനിക്ക് അധികാരം ഇല്യാണ്ടായി. ആരോ അവനെ സ്വൊന്താക്കി വെച്ചോട്ടെ. നന്നായി നടക്കുണൂന്ന് കേട്ടാല്‍ മതി. എനിക്ക് അത്രേള്ളു മോഹം '.
' എന്നാലും സ്വൊന്തം ചോരേല് പിറന്ന മകനല്ലേ '.
' നിന്നോട് പറയാലോ, അവന്‍റെ സ്ഥാനത്താ ഞാന്‍ നമ്മടെ വേണൂനെ കാണുണത് '.
' മൊതലാളിക്കും എനിക്കും കുപ്പ്വോച്ചന്‍റെ സ്നേഹം നല്ലോണം അറിയാം. ഞങ്ങള് അത് കൂട്ടം കൂടാറുണ്ട് '.
' വാസ്തവം പറഞ്ഞാല് അവന്‍റെ സ്വഭാവഗുണത്തിന്ന് നല്ലൊരു പെണ്ണും കെട്ടി കുട്ടീം കുടുംബൂം ആയി കഴിയണ്ടതാ. അവന് അതിന് യോഗം ഇല്ലാണ്ടെ പോയി '.
' ഇന്നാള് വേലപ്പന്‍ ഒരു കാര്യം പറഞ്ഞു. ഞാന്‍ അവനെ അതിന് വക്കാണിക്കും ചെയ്തു '.
' എന്താത് '.
' നാണു നായരുടെ മകളെ മുതലാളിയെ കൊണ്ട് കെട്ടിച്ചാലെന്താന്ന് അവന്‍ ചോദിച്ചു '.
' അതില്‍ തെറ്റൊന്നൂല്യാ. ഒരു വാക്ക് വായിന്ന് വീഴണ്ട താമസം നാണ്വാര് നൂറ് വട്ടം സമ്മതിക്കും. പക്ഷെ അവന്‍റെ മനസ്സിലിരുപ്പ് ഒട്ടും പിടി കിട്ടിണില്യാ '.
' കുപ്പ്വോച്ചന്‍ ഒന്ന് ചോദിക്കിന്‍ '.
' എങ്ങിനെയാടാ ഞാന്‍ അത് ചോദിക്ക്യാ. അവന്‍റെ തണ്ടിക്കാരാനാണെങ്കില്‍ ശരി. ആ മേനോനെക്കൊണ്ട് ചോദിപ്പിക്കണംന്ന് വിചാരിച്ചിരിക്യാണ് ഞാന്‍. ഏതായാലും നമ്മള് മലയ്ക്ക് പോയി വരട്ടെ '.
' അതിന് ഇനി എത്ര ദിവസം ഉണ്ട് '.
' എന്താ നിനക്ക് കള്ള് കുടിക്കാന്‍ തിടുക്കായോ '.
' അയ്യേ. മുതലാളിടെ കൂടെ കൂടിയതിന്ന് ശേഷം ഒറ്റ പ്രാവശ്യേ ഞാന്‍ കുടിച്ചിട്ടുള്ളു. പിന്നെ ആ വഴിക്ക് തിരിഞ്ഞ് നോക്കീട്ടില്ല '.
' സംസര്‍ഗ്ഗ ഗുണംന്ന് പറയിണത് ഇതാണ്. ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും. ചാണകം ചാര്യാല്‍ ചാണകം മണക്കും '.
' മൊതലാളി നേരം വെളുക്കുമ്പഴയ്ക്കും പോയല്ലോ. ഉച്ചയ്ക്ക് ഉണ്ണാനെത്ത്വോ '.
' തോന്നുണില്യാ. മാലയിട്ടതല്ലേ. ഓപ്പോളെ ഒന്ന് കണ്ടിട്ട് വരട്ടെ എന്നേ പറഞ്ഞുള്ളു '.
' മോന്ത്യാവുമ്പഴക്ക് എത്താണ്ടിരിക്കില്ല '.
വണ്ടിപ്പുരയുടെ മുമ്പില്‍ അമ്മിണിയമ്മ വിറക് വെട്ടുന്നത് കണ്ടു.
' ചാമ്യേ, എന്താണ്ടാ അയമ്മ വിറക് വെട്ടുന്നത്. മരുമകന്‍ ചെക്കന് അതൊന്ന് വെട്ടി കൊടുത്തൂടെ '.
' നേരം വെളുക്കുമ്പഴയ്ക്ക് അവന്‍ പോകും. കിട്ട്യേ സ്ഥലത്ത് റബ്ബറിന്ന് കുഴി വെട്ടുണുണ്ടത്രേ. ഒറ്റയ്ക്കാണ് പണി എടുക്കുന്നത് '.
' മനുഷ്യന്‍ ചെല്ലാത്ത ഇടത്ത് റബ്ബര്‍ വെച്ചിട്ട് എന്താ കാര്യം '.
' വലുതായി കഴിഞ്ഞാല്‍ വിറ്റാ നല്ല വില കിട്ടുംന്നാ അഭിപ്രായം '.
' ചെക്കന്‍ മിടുക്കനാണല്ലോ '.
' പട്ട് പണി തുടങ്ങുമ്പൊ അവന്‍ ഇവിടുത്തെ പണിക്ക് നിക്കും . അപ്പഴയ്ക്കേ ഇവിടെ പണി തുടങ്ങാന്‍ അവരക്ക്
അധികാരം കിട്ടൂന്നാ പറഞ്ഞത്. പോന്ന് പോരാത്തത് പറഞ്ഞു തരണംന്ന് എന്നോട് പറഞ്ഞു. നെല്ല് ഉണ്ടാക്കി പരിചയം
ഇല്ലാത്രേ '.
' അപ്പൊ അവന്‍ പാടുപെട്ട് കുടുംബം പുലര്‍ത്തും '.
പാടം നോക്കി ഇരുവരും കളപ്പുരയിലേക്ക് മടങ്ങുമ്പോള്‍ അമ്മിണിയമ്മ അടുത്തേക്ക് വന്നു.
' രാവുത്തര്‍ക്ക് സ്ഥലം വേണംന്ന് പറഞ്ഞില്ലേ. അതിന്‍റെ ആള്‍ക്കാര് കാണാന്‍ വരുന്നുണ്ട് '.
' എപ്പഴാ വര്വാ. മുന്‍കൂട്ടി പറഞ്ഞാല്‍ രാവുത്തരോട് വരാന്‍ പറയാംന്ന് വെച്ചിട്ടാ '.
' മറ്റന്നാള്‍ രാവിലെ വരും '.
' ശരി വരട്ടെ. നിങ്ങള്‍ക്ക് ഇവിടെ വെഷമം ഒന്നൂല്യല്ലോ '.
' ഒന്നൂല്യാ. നല്ല ആള്‍ക്കാരാ ഇവിടെ ഉള്ളോര് എന്ന് മരുമകന്‍ പറഞ്ഞു '.
' എന്താ അവന്‍റെ പേര്. അത് ചോദിക്ക്വേണ്ടായില്ല '.
' ഇത്തിരി നീട്ടം ഉള്ള പേരാ. എന്‍റെ തൊള്ളേല്‍ കൊള്ളില്ല. അതോണ്ട് ഞാന്‍ അപ്പുക്കുട്ടാന്നാ വിളിക്കാറ് '.
' അവനെ നമ്മടെ കൂട്ടത്തില്‍ കൂട്ടീന്ന് അര്‍ത്ഥം '.
അമ്മിണിയമ്മയുടെ മുഖത്ത് ഒരായിരം പൂക്കള്‍ വിടര്‍ന്നു. മുകളിലൂടെ വിമാനം പറന്നുപോയി.
***************************************************
' സ്വാമിയേ ശരണമയ്യപ്പാ ' ശരണം വിളി കേട്ട് രാധാകൃഷ്ണന്‍ തലയുയര്‍ത്തിയപ്പോള്‍ ഓഫീസ് മുറിയുടെ വാതില്‍ക്കല്‍
സുകുമാരന്‍.
' ശരണമയ്യപ്പാ ' രാധാകൃഷ്ണന്‍ പ്രത്യഭിവാദ്യം ചെയ്തു.
മേശയുടെ മറുഭാഗത്ത് നിരത്തിയിട്ട കസേലകളില്‍ ഒന്നില്‍ സുകുമാരന്‍ ഇരുന്നു
' നീയാണോ മില്ലിലെ കാര്യങ്ങള്‍ നോക്കുന്നത് '.
' കുറച്ച് ദിവസായിട്ട് '.
' അപ്പോള്‍ കരാറ് പണി ആരാ നോക്ക്വാ '.
' അത് വേണ്ടാന്ന് വെക്കാന്‍ പോവ്വാണ്. കുറച്ച് ബില്ലുകള്‍ പാസ്സാക്കി കിട്ടാനുണ്ട്. അത് കിട്ട്യാല്‍ നിര്‍ത്തും '.
' നിന്‍റെ അച്ഛനെവിടെ '.
' വീട്ടിലുണ്ട് '.
' ഞാന്‍ ചിലതൊക്കെ കേട്ടു '.
രാധാകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല.
' എന്‍റടുത്ത് നീ സത്യം മറച്ച് വെച്ചു. പക്ഷെ സംഗതി നാട്ടിലൊക്കെ പാട്ടാണ് '.
അതിന്നും മറുപടി ഉണ്ടായില്ല.
' നീ ചെയ്തത് ഒട്ടും ശരിയായില്ല '.
' പിന്നെന്താ, എന്‍റെ അച്ഛന്ന് പ്രാന്താണെന്ന് ചെണ്ടീം കൊട്ടി ഞാന്‍ നാട്ടില് പാടിക്കൊണ്ട് നടക്കണോ '.
മുഖത്തടിച്ചത് പോലുള്ള ആ മറുപടി സുകുമാരന്‍ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് നേരം അയാള്‍ മൌനം അവലംബിച്ചു.
' നമ്മള്‍ എങ്ങിനെ ജീവിച്ചതാണ്. കഴിഞ്ഞതൊക്കെ നീ മറന്നു ' അയാളുടെ വാക്കുകളില്‍ ദുഃഖം നിഴലിച്ചു.
' അങ്ങിനെയല്ല. കഴിഞ്ഞ കാലത്ത് ചെയ്തു പോയ തെറ്റുകള്‍ ഞാന്‍ തിരിച്ചറിഞ്ഞൂന്ന് മാത്രം '.
' ഞാന്‍ നിന്നെക്കൊണ്ട് തെറ്റ് ചെയ്യിക്ക്യായിരുന്നോ '.
' ഒരിക്കലുമല്ല. എനിക്ക് പറ്റിയ തെറ്റുകള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തരവാദി '.
' നിനക്ക് തെറ്റുകള്‍ പറ്റിയപ്പോള്‍ തിരുത്താന്‍ മിനക്കെടാതെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു '.
' അങ്ങിനെയല്ല. നമ്മള് രണ്ടാളും ഒരേ പ്രായക്കാരാണ്. ഒരാള്‍ക്ക് പറ്റുന്ന തെറ്റ് മറ്റെയാള്‍ക്ക് മനസ്സിലാവില്ല. നമ്മളേക്കാള്‍
പ്രായവും അനുഭവവും ഉള്ള ആളുകള്‍ക്കേ നമ്മുടെ തെറ്റ് കണ്ടെത്താനും തിരുത്തിക്കാനും കഴിയൂ '.
' ആശ്വാസം. ഞാനായിട്ട് നീ കേട് വന്നു എന്ന് പറഞ്ഞില്ലല്ലോ '.
' വല്ലാത്ത മനപ്രയാസത്തിലാണ് ഞാനിപ്പോള്‍. വെറുതെ ഓരോന്ന് പറഞ്ഞ് നമ്മള്‍ പിണങ്ങണ്ടാ. എനിക്ക് അന്നും ഇന്നും
സുകുമാരനെ ഇഷ്ടമാണ് '.
' അത് മതി. നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം. അതിനൊന്നും മടിക്കണ്ടാ. എന്നെക്കൊണ്ട് ആവുന്നത് എപ്പോഴും നിനക്ക് ചെയ്യും '.
' ആ ബോദ്ധ്യം എനിക്കുണ്ട് '.
വേലായുധന്‍ കുട്ടിയുടെ ചികിത്സയെ സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും സംസാരിച്ചു.
' ഞാന്‍ ഇടയ്ക്ക് വരാം ' ഇറങ്ങുന്ന നേരത്ത് സുകുമാരന്‍ പറഞ്ഞു.
' വരണം ' രാധാകൃഷ്ണന്‍ പുഞ്ചിരിച്ചു.
Thursday, September 2, 2010
Subscribe to:
Post Comments (Atom)
സംസര്‍ഗ്ഗ ഗുണംന്ന് പറയിണത് ഇതാണ്. ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും. ചാണകം ചാര്യാല്‍ ചാണകം മണക്കും '.
ReplyDelete