Tuesday, August 10, 2010

നോവല്‍ - അദ്ധ്യായം - 86.

വക്കീലും  മകനും കോടതിയിലേക്ക് പോയി കഴിഞ്ഞാല്‍ പത്മിനിക്ക് ഒഴിവാണ്. അടുക്കള പണികള്‍ ആ നേരത്തേക്ക് പണിക്കാരികള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കും. ഇടക്ക് ഒരു മേല്‍നോട്ടം മതി. ഉച്ച ഭക്ഷണത്തിന്ന് ഏതെല്ലാം കറികള്‍ വേണമെന്ന്
പറഞ്ഞു കൊടുത്തു. നനയ്ക്കാനുള്ള തുണികള്‍ ഏല്‍പ്പിച്ചു. ഇനി ഉച്ച വരെ ഒഴിവാണ്. പേപ്പറോ പുസ്തകങ്ങളോ വായിച്ച് ഇരിക്കാം. നാളെ മുതല്‍ അത് പറ്റില്ല. കല്യാണത്തിന്ന് മുമ്പ് പെയിന്‍റിങ്ങ് കഴിക്കണം. പണിക്കാരെത്തും.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോള്‍ രാധ. പത്മിനിക്ക് ദേഷ്യമാണ് തോന്നിയത്. കെട്ട്യോന്‍ വന്ന് തമ്മില്‍ തല്ലി പോയതിന്ന് പിന്നാലെ വന്നിരിക്കുന്നു. ഇനി എന്ത് ചെയ്യാനാണാവോ ഈ വരവ്.

രാധ പടവുകള്‍ കയറി മുന്നിലെത്തിയപ്പോള്‍ പത്മിനി നീരസത്തോടെ നോക്കി ' ങും ' എന്ന് മൂളി.

' പത്മിനി ചേച്ചീ ' രാധ പറഞ്ഞു ' ഞാന്‍ ചേച്ചിയെ കാണാന്‍ വന്നതാണ് '.

' അത് മനസ്സിലായി. എന്താ ഈ വരവിന്‍റെ ഉദ്ദേശം '.

' ഒന്നൂല്യാ. ചേച്ചിയെ കാണണം. മനസ്സിലുള്ളത് പറയണം '.

' ഒരുത്തന്‍ വന്ന് ചിലതൊക്കെ പറഞ്ഞിട്ട് ഇറങ്ങിപ്പോയി. അതിന്‍റെ ബാക്കി ഉണ്ടാവും നിനക്ക് പറയാന്‍ . ഒരു കാര്യം 
എനിക്കും പറയാനുണ്ട്. നിങ്ങളൊക്കെ ഇപ്പൊ വലിയ ആള്‍ക്കാരായിട്ടുണ്ടാവും. അതിന്‍റെ പത്രാസ്സ് എന്‍റടുത്ത് കാട്ടണ്ടാ . ഇതിലും വലിയ ആള്‍ക്കാരെ ഞാന്‍ കുറെ കണ്ടതാ '.

' കൃഷ്ണനുണ്ണിയേട്ടന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ചേച്ചി അതിന് എന്നോട് കോപിക്കരുത്. എനിക്ക് അതിലൊന്നും ഒരു പങ്കും ഇല്ല '.

' അത് ശരി. മറ്റെല്ലാ കാര്യങ്ങളിലും നിങ്ങളൊന്ന്. ഇവിടെ വന്ന് പറഞ്ഞതിന്‍റെ ഉത്തരവാദിത്വം അവന് മാത്രം. ഇത് നല്ല ന്യായം '.

' മൂപ്പര് അങ്ങിനെയാണ്. താന്‍ പറയുന്നത് മാത്രം ശരി. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കില്ല '.

' എന്‍റെ മകന്‍റെ കല്യാണത്തിന് നിങ്ങള് വന്നില്ലെങ്കില്‍  എനിക്ക് ഒരു ചുക്കും ഇല്ല. അവന് ഞാന്‍ പുല്ല് വില പോലും 
കണക്കാക്കിയിട്ടില്ല '.

' കൃഷ്ണനുണ്ണിയേട്ടന്‍ വന്നാലും വന്നില്ലെങ്കിലും കല്യാണത്തിന് ഞാന്‍ എത്തും '.

' പിന്നെ പിന്നെ. നടന്ന പോലെ തന്നെ. അവന്‍ നിന്നെ അയ്ച്ചിട്ട് വേണ്ടേ '.

രാധ പിണങ്ങി വീട്ടിലേക്ക് പോന്ന കഥ മുഴുവന്‍ വിവരിച്ചു. പത്മിനി അത് സാകൂതം ശ്രദ്ധിച്ചു.

' താലി മാല പൊട്ടിച്ച് നീ അവന്‍റെ മുഖത്ത് എറിഞ്ഞല്ലോ. നിന്നെ സമ്മതിച്ചിരിക്കുന്നു. ആ കഴുവേറിയോട് അങ്ങിനെ തന്നെ പെരുമാറണം ' രാധ ചെയ്തതിനെ പത്മിനി അഭിനന്ദിച്ചു.

' വന്ന കാലില്‍ നില്‍ക്കാതെ നീ ഇവിടെ ഇരിക്ക് 'എന്നും പറഞ്ഞ് ചായ ഉണ്ടാക്കാന്‍ ഏര്‍പ്പാട് ചെയ്യാന്‍ പത്മിനി എഴുന്നേറ്റു.

രാധ പരിസരം ശ്രദ്ധിച്ചു. ബംഗ്ലാവിന്ന് ധാരാളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഴയ പത്തായപ്പുര പൊളിച്ച് മാറ്റി വാര്‍പ്പ് കെട്ടിടം 
പണിതിരിക്കുന്നു. മുറ്റത്ത് അരമതില്‍ കെട്ടി പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ വക മാറ്റങ്ങളൊന്നും അറിഞ്ഞില്ല.
അതെങ്ങിനെ, മുമ്പൊക്കെ ഇടക്കിടക്ക് വന്നിരുന്നതാണ്. ക്രമേണ എന്തെങ്കിലും കാര്യമുള്ളപ്പോള്‍ കൃഷ്ണനുണ്ണിയേട്ടന്‍ മാത്രം 
വരും. ' കൂടെ പോരട്ടെ ' എന്ന് ചോദിച്ചാല്‍ ' ഞാന്‍ പോണുണ്ട്. അത്രയൊക്കെ മതി ' എന്നും പറഞ്ഞ് ഒറ്റയ്ക്ക് പോവും.

' അകത്തേക്ക് വാ ' എന്ന് പത്മിനി ക്ഷണിച്ചപ്പോള്‍ രാധ എഴുന്നേറ്റു. ചേച്ചി പണ്ടും ഇങ്ങിനെയാണ്. എളുപ്പം ദേഷ്യം 
വരും. അതുപോലെ തണുക്കുകയും ചെയ്യും.

' നീ എന്താ നിരീച്ചിരിക്കുന്നത്. പെണങ്ങി നില്‍ക്കാനോ, അതോ നാല് ദിവസം കഴിഞ്ഞ് മടങ്ങി ചെല്ലാനോ '.

' ചേച്ചി, ഒന്ന് മിരട്ടിയിട്ട് വന്ന് വിളിച്ചാല്‍ മടങ്ങി പോണംന്നെന്നേ ഞാന്‍ വിചാരിച്ചുള്ളു. വേറെ കല്യാണം കഴിക്കുന്ന
കാര്യം പറഞ്ഞതോടെ ആ മോഹം കളഞ്ഞു. എന്നെക്കാളും നല്ല സ്ത്രീകളെ ഇഷ്ടം പോലെ കിട്ടാനുണ്ടത്രേ. പെണ്ണ് കെട്ടി മക്കളും കുട്ടികളുമായി സുഖിച്ച് കഴിയട്ടെ. എനിക്കിനി ആ ബന്ധം വേണ്ടാ '.

' സംഗതി ഈ പറയുന്ന അത്ര എളുപ്പമല്ല. നിന്‍റെ മക്കള് വന്ന് അമ്മ അച്ഛന്‍റെ അടുത്തേക്ക് ചെല്ലണം എന്ന് പറഞ്ഞാല്‍ 
പോവാതിരിക്കാതെ കഴിയില്ലല്ലോ '.

' മക്കളെ ഞാന്‍ പെറ്റതാണ്. അവര് എന്നെ പെറ്റതല്ല. എന്താ ചെയ്യണ്ടേന്ന് എനിക്ക് അസ്സലായിട്ട് അറിയും. വല്ലാതെ നിര്‍ബന്ധിച്ചാല്‍ ഒരു മുഴം കയറ് ഞാന്‍ ചിലവാക്കും '.

' ബുദ്ധിമോശം കാട്ടണ്ടാടി പെണ്ണേ. നിനക്ക് ആരും ഇല്ലാന്ന് കരുതണ്ടാ. എന്തെങ്കിലും വേണങ്കില് എന്‍റടുത്ത് വന്നോ. ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ടാവും '.

രാധ വിമ്മിപൊട്ടി. പത്മിനി അവരെ ചേര്‍ത്ത് പിടിച്ചു.

' ചേച്ചീ. ഞാന്‍ പൊയ്ക്കോട്ടെ ' രാധ ചോദിച്ചു.

' നല്ല കാര്യായി. എന്‍റടുത്ത് വന്നിട്ട് ഊണ് കഴിക്കാതെ പോവ്വേ. വിശ്വേട്ടന്‍ വന്ന് കണ്ടിട്ട് പോയാല്‍ മതി. ഡ്രൈവറോട് പറഞ്ഞ് സന്ധ്യാവുമ്പോഴേക്കും നിന്നെ വീട്ടില് കൊണ്ടു വിടാം '.

നാത്തൂനും നാത്തൂനും നാട്ടു പഞ്ചായത്ത് തുടങ്ങി.

*********************************************************

മുതലാളി ഒരു കാര്യം അറിഞ്ഞോ ' അങ്ങാടിയില്‍ പോയി വന്ന ചാമി വേണുവിനോട് പറഞ്ഞു.

' എന്താ ചാമി വിശേഷിച്ച് '.

' നമ്മടെ മൂത്താര് മാഷടെ കെട്ട്യോള് പിണങ്ങി പോയീന്ന് കേട്ടു '.

' എന്താടാ കാരണം ' എഴുത്തശ്ശനാണ് വിവരം അന്വേഷിച്ചത്.

' അയമ്മ അമ്പലത്തില്‍ വന്നതിന്ന് ഇറങ്ങി പോവാന്‍ പറഞ്ഞൂത്രേ, കെട്ടും ഭാണ്ഡവും എടുത്ത് എറങ്ങുമ്പൊ നീ പോയാല്‍ 
നല്ല ചന്തൂള്ള പെണ്ണിനെ കെട്ടുംന്ന് അയാള്‍ പറഞ്ഞൂന്നോ, അത് കേട്ട് കെട്ടിയ താലി അവര് പൊട്ടിച്ച് മൊഖത്ത് വലിച്ചെറിഞ്ഞ് പോയീന്നോ ഒക്കെ കേട്ടു '.

' അന്തസ്സായി ആ ചെയ്തത്. അവന്‍റെ ധിക്കാരത്തിന്ന് ഇനി ചെലതൊക്കെ കൂടി കിട്ടാനുണ്ട് '.

വേണുവിന്ന് വിഷമം തോന്നി. രാധ പാവമാണ്. കഴിഞ്ഞ ദിവസം അവള്‍ കുറെ സങ്കടം പറഞ്ഞിരുന്നു. കിട്ടുണ്ണിയെ ഒന്ന് ഉപദേശിക്കാഞ്ഞത് തെറ്റായി.

' അമ്മാമേ ഞാനൊന്ന് സംസാരിച്ച് നോക്ക്യാലോ '.

' മിണ്ടാണ്ടിരുന്നോ നീയ്. ഇതില് തല കൊടുക്കാന്‍ ചെന്നാല്‍ ചൂലും കെട്ടോണ്ട് ഞാന്‍ നിന്നെ പൊതിരെ തല്ലും '.

അത് കേട്ട് ചാമി പൊട്ടി ചിരിച്ചു.

9 comments:

  1. കഥ നന്നായി പോകുന്നു. ഞാന്‍ ആദ്യം മുതല്‍ വായിക്കുന്നുണ്ട്.. അപ്പപ്പോള്‍ ആദ്യം കമെന്റ്സ് ഇട്ടിരുന്നു. നാട്ടിലായിരുന്നപ്പോലാണ് വിട്ടത്. നോവല്‍ തീരാന്‍ പോവുന്നു എന്ന് കണ്ടു. ഇത് കഴിഞ്ഞു ഇത് പോലെ അല്ലെങ്കില്‍ വേറെ തരത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങൂ.. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..

    ReplyDelete
  2. ഞാന്‍,

    ' ഓര്‍മ്മത്തെറ്റ് പോലെ ' എന്നനോവല്‍ തീര്‍ത്തതിന്ന് ശേഷം
    വേറൊരു നോവലും ഈ നോവലിന്‍റെ രണ്ടാം ഭാഗവും
    എഴുതണമെന്നുണ്ട്. ഈശ്വരന്‍ അതിന്ന് സഹായിക്കട്ടെ.

    ജയരാജ്,

    ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  3. Kalavallabhan,

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    the man to walk with,

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    ReplyDelete
  4. ഞാന്‍ ആദ്യമായി വരികയാ .mannarkkattukaran വീണ്ടും വരാം ഓണാശംസകള്‍

    ReplyDelete
  5. naathoon (Padmini) radhakku thunayaakumo...

    ReplyDelete