Wednesday, August 4, 2010

നോവല്‍ - അദ്ധ്യായം 84.

രാധ പടി കടന്ന് പോവുന്നതും നോക്കി കിട്ടുണ്ണി ഇരുന്നു. ' പോട്ടെ, പറഞ്ഞത് കേള്‍ക്കാതെ തന്നിഷ്ടം കാണിക്കുന്ന പെണ്ണിനെ
സഹിക്കേണ്ട ഒരു ആവശ്യവും തനിക്കില്ല ' അയാള്‍ മനസ്സില്‍ കരുതി.

ക്ലോക്കില്‍ മണി ആറടിച്ചു. നേരിയ വിശപ്പ് തോന്നുന്നുണ്ട്. സാധാരണ വൈകീട്ട് ചായയും എന്തെങ്കിലും പലഹാരവും കാണും.
തിരിച്ച് പോരുമ്പോള്‍ പതിവായി കേറുന്ന ഹോട്ടലിന്ന് മുമ്പില്‍ നിര്‍ത്തണോ എന്ന് ഡ്രൈവര്‍ ചോദിച്ചതാണ്. കൂടെ ഉണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചിട്ടും രാധ താന്‍ പറഞ്ഞത് അനുസരിക്കാതെ അമ്പലത്തിലേക്ക് ചെന്നോ എന്ന് അറിയാനുള്ള ആകാംക്ഷയില്‍ ഇപ്പൊ വേണ്ടാ എന്ന് പറഞ്ഞ് ഒഴിവാക്കി.

എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങള്‍ കഴുകി വെച്ച മട്ടില്‍ ഇരിപ്പുണ്ട്. ഇന്ന് വെപ്പും തീനും ഒന്നും ഉണ്ടായിട്ടില്ല
എന്നുണ്ടോ. കൂടെ വന്നവരെ വീട്ടിലെത്തിച്ച് വണ്ടി വര്‍ക് ഷോപ്പില്‍ എത്തിക്കാന്‍ പറഞ്ഞതിനാല്‍ ഡ്രൈവറും ഇന്നിനി വരില്ല. അത്താഴ പട്ടിണി കിടക്കാന്‍ വയ്യ.

കിട്ടുണ്ണിയുടെ മനസ്സില്‍ രാധയോടുള്ള കോപം തിളച്ച് മറിഞ്ഞു. ഈയിടെയായി അവള്‍ക്ക്തന്‍പോരിമ കൂടിയിട്ടുണ്ട്. ഒപ്പത്തിനൊപ്പം പറഞ്ഞിട്ട് ഇറങ്ങിപ്പോയിരിക്കുന്നു. മേല്‍ക്കൊണ്ട് ആര് നോക്കുമെന്ന് വിചാരിച്ചിട്ടാ പോയത്. അല്ലെങ്കിലും ഓന്ത് ഓടിയാല്‍ എവിടം  വരെ ചെല്ലും. കൊട്ടത്തറിടെ ചോട് വരെ. അതിനപ്പുറം ചെല്ലില്ലല്ലോ. തറവാടിലേക്ക് ചെന്ന് കാണും.
പത്ത് ദിവസം തികച്ച് അവിടെ നില്‍ക്കാന്‍ പറ്റില്ല. കൃഷിയുള്ളത് കൊണ്ട് ചോറിന്നുള്ള വകയുണ്ട്. അത് മതിയോ. ഒരാള്‍ക്ക് കഴിഞ്ഞ് കൂടാന്‍ എന്തെല്ലാം വേണം. ചായക്കടയും കുറി പിരിവും കൃഷിപ്പണിയും ഒക്കെ ആയി കൂടുന്ന ആങ്ങളാര്‍ക്ക്
അവരവരുടെ കാര്യം നോക്കാനേ ബുദ്ധിമുട്ടാണ്. പിന്നെയല്ലേ ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍ വന്ന പെങ്ങളുടെ കാര്യം. തിരിച്ച് വരട്ടെ. കാണിച്ച തോന്ന്യാസത്തിനൊക്കെ ചോദിക്കുന്നുണ്ട്. എന്നിട്ട് വന്ന വഴിക്ക് മടക്കി അയക്കണം.

ഉമ്മറത്ത് വിളക്ക് കത്തിച്ച് വെച്ചു. അങ്ങാടി വരെ പോണം. ചായക്കടയില്‍ നിന്ന് വല്ലതും വാങ്ങണം. ഒന്നും കിട്ടിയില്ലെങ്കില്‍
നേന്ത്രപ്പഴമായാലും മതി.

വാതില്‍ പൂട്ടി ടോര്‍ച്ചുമായി ഇറങ്ങി. പാതയിലേക്ക് കയറുമ്പോള്‍ മുമ്പില്‍ ചാമി.

' എന്താ മൂത്താര് മാഷേ , സുഖാണോ '.

നാവിന്‍റെ തുമ്പില്‍ വന്ന വാക്കുകള്‍ കിട്ടുണ്ണി പറഞ്ഞില്ല.

' ഇങ്ങിനെ പോണൂ ' എന്ന് പറഞ്ഞ് നിര്‍ത്തി.

' എന്തെങ്കിലും കുണ്ടാമണ്ടി ഉണ്ടാക്കണംന്ന് ഇപ്പഴും തോന്നുണുണ്ടോ '.

ഇരുട്ടായതിനാല്‍ അവന്‍റെ മുഖത്തെ പുച്ഛം കാണാതെ കഴിഞ്ഞു.

' എനിക്ക് കുറച്ച് ധൃതിയുണ്ട് ' എന്നും പറഞ്ഞ് നടന്നു.

*******************************************

പടിഞ്ഞാറെ മുറിയില്‍ തട്ടിലേക്കും നോക്കി രാധ കിടന്നു. കണ്ണില്‍ കുത്തിയാല്‍ കണ്ണടയാത്ത മട്ടില്‍ ഉറക്കം പരിഭവിച്ച് മാറി
നില്‍ക്കുകയാണ്. അത്രയൊന്നും സ്വത്തും സമ്പാദ്യവും ഇല്ലാത്ത കാലത്ത് കൃഷ്ണനുണ്ണിയേട്ടന്‍റെ ജീവിതത്തില്‍ പടര്‍ന്ന്
കയറിയതാണ്. ഇന്ന് വരെ അകന്ന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ അതും വേണ്ടി വന്നു. രാധ വിതുമ്പി.

തളത്തില്‍ നിന്നും വലിയേട്ടന്‍ ഉറക്കെ ചുമക്കുന്നത് കേട്ടു. സന്ധ്യ മയങ്ങുന്ന നേരത്താണ് വീട്ടില്‍ എത്തിയത്. പടി കടന്ന്
ചെല്ലുമ്പോള്‍ കന്നുകള്‍ക്ക് കൊടുക്കാന്‍ വലിയേട്ടന്‍ വൈക്കോല്‍ കുണ്ടയില്‍ നിന്ന് വാരുകയായിരുന്നു. കണ്ടതും ' എന്താണ്ടി അമ്മാ ഈ നേരത്ത്. കൃഷ്ണനുണ്ണി മാഷ് എവിടെ ' എന്നും പറഞ്ഞ് അടുത്ത് വന്നു. അതോടെ പിടിച്ച് നിര്‍ത്തിയ സങ്കടം
ഉതിര്‍ന്ന് വീണു. വലിയേട്ടന്‍ പരിഭ്രമിച്ചിരിക്കും . അതാണ് ' ചന്ദ്രികേ വേഗം ഇങ്ങോട്ട് വാ ' എന്ന് വലിയ ഏടത്തിയമ്മയെ വിളിച്ചത്. അവരോടൊപ്പം  മറ്റ് രണ്ട് ഏടത്തിയമ്മമാരും എത്തി. ആര് ചോദിച്ചതിനും മറുപടി പറയാന്‍ കഴിഞ്ഞില്ല. തേങ്ങല്‍ വാക്കുകളെ വിഴുങ്ങി. ഏറെ വൈകിയാണ് വിവരങ്ങള്‍ പറഞ്ഞത്.

' ഇത്രയേ ഉള്ളു. സാരൂല്യാ. നീ സമാധാനമായിട്ട് ഇരിക്ക്. ഇവിടെ ഞങ്ങളൊക്കെയില്ലേ നിനക്ക് ' എന്ന വലിയേട്ടന്‍റെ വാക്കുകള്‍ ആശ്വാസം പകര്‍ന്ന് നല്‍കി. ഇരുട്ടായ ശേഷമാണ്ഏട്ടനും ചെറിയേട്ടനും കൂടി വീട്ടിലെത്തിയത്. ഉമ്മറത്ത് മൂന്ന്
പേരും കൂടി സംസാരിക്കുന്നത് കേട്ടു.

' ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. നാളെ രാവിലെ ഞാന്‍ ചെന്ന് അയാളോട് ചോദിക്കുന്നുണ്ട്. വലിയ ആളാണെന്ന ഭാവം എന്നോട് കാട്ട്യാല്‍ എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം ' ചെറിയേട്ടന്‍റെ വാക്കുകളില്‍ തീ പാറി. ചെറിയ ഏട്ടന്ന് പന്ത്രണ്ട് വയസ്സായപ്പോള്‍ ജനിച്ച അനുജത്തിയെ എല്ലാരും ഓമനിച്ചിരുന്നു. കാലം തെറ്റി പൊട്ടി മുളച്ചതാണെന്ന് തന്നെ പറ്റി പറഞ്ഞതിന്ന് അയല്‍വക്കത്തെ തല തെറിച്ച ചെക്കനെ ചെറിയേട്ടന്‍ തല്ലി ചതച്ച് വിട്ടതാണ്.

' അതൊന്നും പാടില്ല. നാളെ അന്യോന്യം കാണുമ്പോള്‍ മുഖം തിരിച്ച് നടക്കാനുള്ള പണി ചെയ്യരുത് ' വലിയേട്ടന്‍ എതിര് പറഞ്ഞു.

' നമ്മള് മൂന്നാളുക്കും കൂടി അവള് ഒരു പെങ്ങളല്ലേ ഉള്ളു. അവളെ പൊന്നു പോലെ നമ്മള്നോക്കും ' ഏട്ടന്‍റെ വാക്കുകള്‍ നല്‍കിയ സന്തോഷം കുറച്ചൊന്നുമല്ല. കുട്ടിക്കാലം മുതല്‍ക്കേ എല്ലാവരെക്കാളും സ്നേഹം ഏട്ടന്ന് ഉണ്ടായിരുന്നു.

' എന്നെ കല്യാണം കഴിച്ച് കൊണ്ടു വരുമ്പോള്‍ മോള് ആറിലോ ഏഴിലോ പഠിക്കുകയാണ്. ഞാനാണ് മുടി കെട്ടി തരാറ്. അന്നുള്ള സ്നേഹം ഇന്നും ഉണ്ട്ട്ടോ ' വലിയ ഏടത്തിയമ്മ ആശസിപ്പിച്ചതങ്ങിനെയാണ്.

' ഒട്ടും വിഷമിക്കണ്ടാ. ഞങ്ങള്‍ മൂന്ന് ഏടത്തിയമ്മമാരും കുട്ടിടെ കൂടെ എന്തിനും ഒപ്പം ഉണ്ടാവും 'എന്ന് മറ്റുള്ളവരും 
പറഞ്ഞു.

ഉണ് കഴിക്കുമ്പോഴും ഏടത്തിയമ്മമാര്‍ സന്ത്വനിപ്പിച്ചു. എന്നാലും ഇനിയുള്ള കാലം അവരെ ആശ്രയിച്ച് കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍. മക്കള്‍ അറിഞ്ഞാല്‍ എന്താണാവോ ഉണ്ടാവുക. തിരിച്ച് വീട്ടിലേക്ക് ചെല്ലാന്‍ പറയും.
വേറൊരു പെണ്ണിനെ കിട്ടും എന്ന് പറഞ്ഞ ആളെ ഇനി വേണോ. ആ ചോദ്യത്തിന്ന് ഉത്തരം കിട്ടാതെ രാധ വലഞ്ഞു.

4 comments:

  1. പ്രദീപ് പേരശ്ശന്നൂര്‍,

    Thank you.

    ReplyDelete
  2. chennu keraan tharavado sweekarikkaan ettanmaaro illaatha pennungal enthu cheyyum.....?

    ReplyDelete