Saturday, June 19, 2010

നോവല്‍ - അദ്ധ്യായം 75.

വേണു രാവിലെ എഴുന്നേറ്റത്തേ കിട്ടുണ്ണിയെ പ്രതീക്ഷിച്ചുകൊണ്ടായിരുന്നു. കുളിക്കാന്‍ അമ്പല കുളത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ അയാള്‍ എഴുത്തശ്ശനോട് ' നമ്മള്‍ കുളിക്കാന്‍ പോണ നേരത്ത് അവന്‍ വന്നാലോ ' എന്ന്
ചോദിച്ചു.

' വന്നാലെന്താ. അവിടെയെവിടെയെങ്കിലും ഇരുന്നോട്ടെ. നമ്മള്‍ സ്ഥിര താമസത്തിനൊന്നും അല്ലല്ലോ പോണത് ' എന്നും 
പറഞ്ഞു അയാള്‍ നടന്നു. കിട്ടുണ്ണിയെ കുറെ നേരം  ഇരുത്തി മുഷിപ്പിക്കണമെന്ന് അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നു.


കുളിയും തൊഴലും കഴിഞ്ഞ് അവര്‍ എത്തിയപ്പോഴും കിട്ടുണ്ണിയെ എത്തിയില്ല.

' അവന്‍ പറഞ്ഞ് പറ്റിച്ചതായിരിക്കും ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു.

' എങ്കില്‍ അയാള് ചാമിടെ ശരിക്കുള്ള സ്വഭാവം അറിയും ' ആഹാരം വിളമ്പി വെക്കുന്നതിന്നിടയില്‍ ചാമി പറഞ്ഞു.

പാത്രം മോറി വെച്ച് ചാമി പാടത്തേക്ക് പോയി. പേപ്പറും വായിച്ച് വേണു ഇരുന്നു.

' നീ റേഡിയോവില് നല്ല രണ്ട് പാട്ട് വെക്ക്. കേട്ടോണ്ട് കെടക്കട്ടെ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ തിണ്ടില്‍ പായ
നിവര്‍ത്തി. തമിഴ് സിനിമ പാട്ടുകള്‍ അന്തരീക്ഷത്തില്‍ അലിയാന്‍ തുടങ്ങി. നേരം കടന്നു പോയി.

വിമാനം പറന്നു പോകുന്ന ശബ്ദം കേട്ടു.

' നേരം പോയത് അറിഞ്ഞില്ല ' എഴുത്തശ്ശന്‍ എഴുന്നേറ്റു. ' ആ കള്ളന്‍ ഇന്നിനി വരില്ലാന്നെന്ന്യാ എനിക്ക് തോന്നുന്നത് ' എന്ന് അയാള്‍ പറയുമ്പോഴേക്കും വെള്ളപ്പാറ കടവ് കടന്ന് വരുന്ന കിട്ടുണ്ണിയെ വേണു കണ്ടു.

' അമ്മാമേ, അവന്‍ വരുന്നുണ്ട് ' വേണു പറഞ്ഞു.

' നിങ്ങള് രണ്ടാളും കൂടി വര്‍ത്തമാനം പറയുന്ന ഇടത്ത് ഞാന്‍ ഇരിക്കിണില്ല. പരിയമ്പുറത്ത് പോയി നില്‍ക്കാം .
അവനെന്താ പറയുന്നതെന്ന് എനിക്ക് കേള്‍ക്കും ചെയ്യാലോ '.

എഴുത്തശ്ശന്‍ കളപ്പുരയുടെ പുറകിലേക്ക് ചെന്നു. പടി കടന്ന് കിട്ടുണ്ണി വന്നതും വേണു എഴുന്നേറ്റു.

' നീ ഇവിടെ ഇരിക്ക് ' കസേല ചൂണ്ടി വേണു പറഞ്ഞു.

' വേണ്ടാ, ഏട്ടന്‍ ഇരുന്നോളൂ, ഞാന്‍ തിണ്ടില്‍  ഇരിക്കാം. ഇവിടെയാണെങ്കില്‍ നല്ല കാറ്റും കിട്ടും 'കിട്ടുണ്ണി പറഞ്ഞു ' ങാ, ഞാന്‍ ശ്രദ്ധിച്ചില്ല. കളപ്പുര ഓട് മേഞ്ഞപ്പോള്‍ ജോറായല്ലോ '.

' നീ ഇരിക്ക്, ചായ ഉണ്ടാക്കട്ടെ '.

' ഒന്നും വേണ്ടാ, ഇത്തിരി തിരക്കുണ്ട്. വേഗം പോണം .

' എവിടേക്കാ തിരക്കിട്ട് പോണത് '.

' മലമ്പള്ളേല്‍ ചെല്ലണം. മുകളില് അമ്പലം പണി നടക്കുന്നുണ്ട്. എന്‍റെ കണ്ണും ദൃഷ്ടീം എത്തിയില്ലെങ്കില്‍ ഒന്നും ശരിയാവില്ല '
. ഷര്‍ട്ടിന്‍റെ ബട്ടനഴിച്ച് അയാള്‍ നെഞ്ചത്തേക്ക് ഊതി.

' വല്ലാത്ത ചൂട്. മഴ മാറാന്‍ കാത്ത് നിന്നപോലെ ' കിട്ടുണ്ണി തുടര്‍ന്നു ' ഒരു കാര്യം പറയാനായിട്ടാണ് ഞാന്‍ ഇപ്പോള്‍
ഇങ്ങോട്ട് പോന്നത് '.

' എന്താദ് '.

' ഒന്നൂല്യാ. ഇന്നലെ ഏട്ടനോട് പറഞ്ഞത് തെറ്റായീന്ന് പിന്നീട് തോന്നി. ഏട്ടന്‍ പറഞ്ഞിട്ടൊന്നും ആവില്ല അയമ്മ എന്നോട്
ദേഷ്യം കാട്ടീത്. അല്ലെങ്കിലും അവര്‍ക്ക് ഇത്തിരി തലക്കനം ഉണ്ട്. വലിയ വക്കീലിന്‍റെ ഭാര്യയല്ലേ. അതിന്‍റെ ഹുങ്കൃതിയാണ് '.

' നീ അതൊന്നും കണക്കാക്കേണ്ടാ. എത്രയായാലും നിന്‍റെ മൂത്തതല്ലേ. പോരാത്തതിന്ന് വിശ്വേട്ടന്‍ വന്ന് വിളിച്ചില്ലേ '.

' അതൊക്കെ കണക്കാക്കീട്ടാ ഞാന്‍ ചെന്നത്. അവരുടെ മനസ്സില് ഇപ്പോഴും ദേഷ്യാണെന്ന് കണ്ടപ്പഴാ മനസ്സിലായത് '.

' എന്തോ പറയട്ടെ. അവസരത്തിന്ന് പങ്കെടുക്കണം. അത് കഴിഞ്ഞ ശേഷം അന്യോന്യം കാണണംന്നോ ഒന്നിച്ച് കൂടണംന്നോ
ഞാന്‍ പറയില്ല. അത് രണ്ട് കൂട്ടരും കൂടി തീരുമാനിച്ചോളിന്‍. കല്യാണത്തിന്ന് മാറി നിന്നാല്‍ ആളുകള് ശ്രദ്ധിക്കും. പിന്നെ അതന്നെ പറഞ്ഞും കൊണ്ട് നടക്കും '.

' അതന്യാ എനിക്കും വേണ്ടത്. നാണം കെടട്ടെ രണ്ടെണ്ണൂം. ഒരുആങ്ങള ഉള്ളത് കല്യാണത്തിന്ന് കൂടീല്യാന്ന് പറഞ്ഞാല്‍
നാട്ടുകാര് ആസനം കൊണ്ട് ചിരിക്കും '.

' അങ്ങിനെ വരുത്തണ്ടാ. നീ ക്ഷമിക്ക് '.

' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ കേള്‍ക്ക്വോ '.

' എന്താ പറ. ഞാന്‍ നിന്നെ വിട്ട് നിന്നിട്ടുണ്ടോ '.

' ഇല്ല. എനിക്ക് അതറിയാം. അതല്ലേ ചോദിച്ചത് '.

' ശരി. എന്താച്ചാല്‍ പറയ് '.

' കല്യാണത്തിന്ന് ഞാനും കുടുംബവും ചെല്ലില്ലാന്ന് നിശ്ചയിച്ച് കഴിഞ്ഞു. ഏട്ടനും പങ്കു കൊള്ളരുത്. നമ്മള്‍ രണ്ടാളും വിട്ട്
നിന്നാല്‍ എങ്ങിനെ ആവുംന്ന് കാണാലോ '.

ഇരുട്ടടി കിട്ടിയത് പോലെ വേണുവിന്ന് തോന്നി. കുളം കലക്കുന്ന ഇടപാടാണ് ഇവന്‍റെ കയ്യില്‍. പക്ഷെ തന്നോട് ഓപ്പോളുക്കും
വിശ്വേട്ടനും അപ്രിയം ഇല്ലാ എന്ന് മാത്രമല്ല സ്നേഹം മാത്രമേയുള്ളു. തനിക്ക് അര്‍ഹതപ്പെട്ട സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ കാത്തു സൂക്ഷിച്ച് തിരിച്ചേല്‍പ്പിച്ചു. മാത്രമല്ല ഇത്രയും കാലത്തെ ആദായം നിക്ഷേപമാക്കി വെച്ചിട്ടുമുണ്ട്. വേണ്ട വിധത്തില്‍
തന്നെ സംരക്ഷിക്കാനായില്ല എന്ന ഖേദമേ അവര്‍ക്കുള്ളു. ഈ അവസ്ഥയില്‍ അവരെ വിട്ടു നില്‍ക്കുക എന്നത് ചിന്തിക്കാനാവില്ല.

' എന്താ ഒന്നും മിണ്ടാത്തത് '.

' ഒരു കാരണവും കൂടാതെ ഞാന്‍ മാറി നിന്നാല്‍ അത് ഒരു തെറ്റാവില്ലേ '.

' അത് ശരി. എല്ലാവരും കൂടി എന്നെ ഒറ്റയാക്കാനാ ഭാവം അല്ലേ '.

വേണു എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് എഴുത്തശ്ശന്‍ പുറകില്‍ നിന്ന് വന്നു.

' വേണ്വോ, ചാമി വരുന്നുണ്ട്. എന്താ അവന്‍റെ അടുത്ത് പറയണ്ട് '.

' അതേ, ഏട്ടന്‍ എന്താ ഇഷ്ടം എന്നു വെച്ചാല്‍ ചെയ്തോളൂ. എനിക്ക് ഒരു വിരോധൂം ഇല്ലാ ' കിട്ടുണ്ണി പറഞ്ഞു ' ഞാന്‍
പോണൂ. ആളുകള് കാത്ത് നില്‍ക്കുന്നുണ്ടാവും '.

അയാള്‍ പടി കടന്ന് പോയി.

' കുരുത്തംകെട്ടോന്‍റെ ബുദ്ധി കണ്ടില്ലേ. എന്തായാലും കഴുവേറിക്ക് ചാമ്യേ നല്ല പേടീണ്ട്. അവന്‍റെ പേര് കേള്‍ക്കുമ്പഴയ്ക്കും
പറന്നു ' എഴുത്തശ്ശന്‍ ചിരിച്ചു.

വെള്ളപ്പാറ കടവ് കടന്ന് കിട്ടുണ്ണി മറയുന്നതും നോക്കി വേണു ഇരുന്നു.

***********************************************

' അമ്മാമേ, ഞാന്‍ എന്താ വേണ്ടത് ' വൈകുന്നേരം ചായ കുടിച്ചിരിക്കുമ്പോള്‍ വേണു ചോദിച്ചു.

' എന്താ സംഗതീന്ന് പറ '.

' കിട്ടുണ്ണി വന്ന് പറഞ്ഞത് അമ്മാമ കേട്ടല്ലോ. കല്യാണത്തിന് അവനും കുടുംബവും വിട്ട് നിന്നാല്‍ മോശാവില്യേ . ഓപ്പോളുടെ
ഉടപ്പിറന്നോന്‍ അവനല്ലേ '.

' അതിനിപ്പൊ എന്താ ചെയ്യാ. അവനും കൂടി തോന്നണ്ടേ '.

' ഞാന്‍ ഓപ്പോളെ കണ്ട് ഒന്നും കൂടി സംസാരിച്ച് നോക്കട്ടെ. അവനെ വേറിട്ട് നിര്‍ത്തുന്നത് സങ്കടം ഉള്ള കാര്യാണ് '.

' എന്ത് പ്രാന്താ നീ പറയുണത്. അവര് മാറ്റി നിര്‍ത്ത്യേതോ, അവന്‍ മാറി നിന്നതോ ഏതാ ശരി '.

' അവന്‍ പറഞ്ഞ കാര്യം സമ്മതിച്ചാല്‍ മാറി നില്‍ക്കില്ലല്ലോ '.

' നീ ചെല്ലരുത് എന്നല്ലേ അവന്‍റെ ആവശ്യം '.

' അതല്ല. കല്യാണത്തിന്ന് ചെല്ലുന്നതിനൊന്നും അവന്‍ വിരോധം പറഞ്ഞിട്ടില്ല. അമ്മാമന്‍റെ സ്ഥാനത്ത് അവന്‍ നില്‍ക്കുംന്നേ
പറഞ്ഞിട്ടുള്ളു. അതല്ലേ ന്യായം '.

' നീ ഇതും പറഞ്ഞ് പത്മിനിയമ്മടെ അടുത്ത് ചെല്ല്. ചൂലും കെട്ടോണ്ട് അടുത്ത് അടി നിനക്കാ കിട്ട്വാ '.

' എന്തായാലും ഞാന്‍ നാളെ ഓപ്പോളെ ചെന്ന് കാണും. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കില്ല '.

' നടന്നത് മുഴുവന്‍ പറയ്. അവന്‍ നിന്‍റെ അടുത്ത് ലഹളക്ക് വന്നതും ചാമിടെ വക കിട്ടിയതും ഇവിടെ തെറ്റ് പറയാന്‍
വന്നതും ഒക്കെ പറയ്. അനുജന്‍റെ സ്വഭാവം മുഴുവനങ്ങോട്ട് അറിയട്ടെ '.

' അമ്മാമേ, അതൊക്കെ കഴിഞ്ഞില്ലേ. ഇനി അതെല്ലാം ഓപ്പോളുടെ അടുത്ത് എഴുന്നള്ളിച്ച് ഉള്ള ദേഷ്യം
 കൂട്ടാന്‍ പാട്വോ '.

' ഞാന്‍ പറയാണച്ചാല്‍ സകലതും അവിടെ ചെന്ന് അറിയിക്കണം. ഞാനാണച്ചാല്‍ അതേ ചെയ്യൂ '.

' എനിക്ക് അതിന് തോന്നുണില്യാ അമ്മാമേ '.

' എന്നാല്‍ നിനക്ക് ബോധിച്ചപോലെ ചെയ്തോ. എന്നെങ്കിലും ഈ വിവരം അവര് അറിയും. അപ്പൊ നീ കുറ്റക്കാരനാവും '.

' അത് സാരോല്യ '.

' നീ എന്ത് പറഞ്ഞാലും വിരോധൂല്യാ, ഞാന്‍ ആ കഴുവേറിക്ക് വെച്ചിട്ടുണ്ട് '.

അമ്പലത്തില്‍ നിന്ന് ശംഖുനാദം കേട്ടു.

' വാ, നമുക്ക് തൊഴാന്‍ പോവാം ' എഴുത്തശ്ശന്‍ എഴുന്നേറ്റു.

4 comments:

  1. ആദ്യമായിട്ടാണ് ഇവിടെ വന്നത്.ആശംസകള്‍ .

    ReplyDelete
  2. വായനതുടരുന്നു

    ReplyDelete
  3. വേണുവിനെപ്പോലെ പാവം മനുഷ്യരുണ്ടോ ഇക്കാലത്ത്..?

    ReplyDelete