' അമ്മാമേ, ഞാന്‍ മദിരാശിയിലേക്കു തന്നെ തിരിച്ച് പോവ്വാണ് ' വക്കീലിനെ കാണാന്‍ പോയി മടങ്ങി വന്നതും വേണു എഴുത്തശ്ശനോട് പറഞ്ഞു.
' ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങിനെ തോന്നാന്‍ '.
' ഒന്നൂല്യാ. വെറുതെ ആളുകളുടെ കണ്ണില്‍ കരടായിട്ട് എന്തിനാ ഇവിടെ കഴിയുന്ന് '.
' എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്താച്ചാല്‍ തുറന്ന് പറയ് '.
' ഞാന്‍ ഇവിടെ വരുന്നതിന്ന് മുമ്പോ ശേഷമോ കിട്ടുണ്ണിയുടെ അടുത്ത് ഒന്നിനും പോയിട്ടില്ല. പക്ഷെ അവന് എന്നോട്
എന്തോ ഒരു പക ഉള്ള മട്ടിലാണ് പെരുമാറ്റം '.
' അതിന്ന് നിനക്കെന്താ. കണ്ടില്യാ കേട്ടില്യാ എന്നുവെച്ച് ഇരുന്നാല്‍ പോരെ '.
' അതിനും സമ്മതിക്കുന്നില്ലല്ലോ ' വേണു വഴിയില്‍ വെച്ച് കിട്ടുണ്ണിയെ കണ്ടു മുട്ടിയതും അവന്‍ ക്ഷോഭിച്ച്
സംസാരിച്ചതും ഒക്കെ വിസ്തരിച്ചു.
' അമ്മാമ അറിയ്വോ . മരുമകന്‍റെ കല്യാണനിശ്ചയത്തിന് അവനെ വിളിക്കണം എന്ന് ഓപ്പോളോട് ഞാനാ പറഞ്ഞത്.
അതിന് അവര് എന്നോട് ദേഷ്യപ്പെട്ടു. എന്നിട്ടും എനിക്കാ കുറ്റം '.
' ഞാന്‍ പറഞ്ഞില്ലേ, നീ മിണ്ടാതിരി. തനി കഴുവേറിയാണ് അവന്‍ '.
' കണ്ടാലല്ലേ കുറ്റം പറയൂ. കാണാത്ത ദിക്കില്‍ കഴിഞ്ഞാല്‍ പിന്നെ പ്രശ്നം ഇല്ലല്ലോ '.
' ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച് അങ്ങിനെ നാട് വിടാനൊന്നും പോണ്ടാ. നമുക്കും നാലാള് ഉണ്ടാവും ഭാഗം പറയാന്‍ '.
' ഞാന്‍ എന്നും അവനെ സ്നേഹിച്ചിട്ടേ ഉള്ളു. ചോദിക്കുമ്പോഴൊക്കെ കയ്യിലുള്ളത് കൊടുത്തിട്ടുണ്ട്. എന്നിട്ടും എന്നോട് വിദ്വേഷം മാത്രേ കാട്ടാറുള്ളു '.
' നീ ക്ഷമിക്ക്. ആ കള്ളനോട് ഞാന്‍ ചോദിക്കാം. അവന്‍റെ തെമ്പൊന്നും എന്‍റടുത്ത് നടക്കില്ല '.
അസ്വസ്ഥമായ മനസ്സോടെ വേണു ഇരുന്നു. തിണ്ടിലെ പുല്ലുപായില്‍ തലയ്ക്ക് കയ്യും വെച്ച് എഴുത്തശ്ശന്‍ കിടന്നു. പക്ഷികള്‍
കൂട്ടമായി ചേക്കേറാന്‍ പോയി തുടങ്ങി. അകലെ തെളിഞ്ഞ ആകാശത്തിന്‍റെ പടിഞ്ഞാറെ ചെരുവില്‍ ചെഞ്ചായം കൊണ്ട് വരച്ചിട്ട ചിത്രങ്ങളെല്ലാം മങ്ങി കഴിഞ്ഞു. വെള്ളപ്പാറ കടവിന്നപ്പുറത്ത് തെരുവ് വിളക്കുകള്‍ പ്രകാശം ചൊരിഞ്ഞു. പകല്‍
കയ്യിലേന്തിയ ബാറ്റണ്‍ രാത്രിക്ക് കൈ മാറാന്‍ ഒരുങ്ങി.
' ദീപാരാധനയുടെ സമയം കഴിഞ്ഞു. നിന്‍റെ കാര്യം ആലോചിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. നമുക്ക് നട അടയ്ക്കും മുമ്പ് പോയി തൊഴുതിട്ട് വരാം ' എന്നു പറഞ്ഞ് എഴുത്തശ്ശന്‍ എഴുന്നേറ്റു. ടോര്‍ച്ചുമായി വേണു എഴുത്തശ്ശന്‍റെ കൂടെ ഇറങ്ങി.
അമ്പലത്തില്‍ നിന്ന് മിക്കവരും പോയി കഴിഞ്ഞു.
' എന്തേ വരാന്‍ വൈകീത്. നട അടയ്ക്കാറായി. ഇന്ന് വരുന്നുണ്ടാവില്ല എന്ന് കരുതി ' വാരിയര്‍ ലോഹ്യം പറഞ്ഞു. ദീപ
പ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ദേവനെ നോക്കി വേണു പ്രാര്‍ത്ഥിച്ചു ' ഭഗവാനേ, ആര്‍ക്കും ഈ സാധുവിനോട് അപ്രിയം
തോന്നരുതേ '.
കളപ്പുരയില്‍ തിരിച്ചെത്തുമ്പോള്‍ ചാമി എത്തിയിരിക്കുന്നു. ഉമ്മറത്ത് കമ്പിറാന്തല്‍ കത്തിച്ച് വെച്ചിട്ടുണ്ട്. ഇരുവരും
അകത്തേക്ക് ചെന്നു. അടുപ്പില്‍ വെച്ച അലുമിനിയം പാത്രത്തിന്നടിയില്‍ തീ നാമ്പുകള്‍ താളം ചവിട്ടുന്നുണ്ട്.
' നീ എപ്പഴേ എത്ത്യേ ' എഴുത്തശ്ശന്‍ ചാമിയോട് ചോദിച്ചു.
' ഇത്തിരി നേരായി . വന്നതും കഞ്ഞിക്ക് അരിയിട്ടു '.
' അത് നന്നായി '.
ആരും ഒന്നും സംസാരിച്ചില്ല. മൂന്ന് പേരുടേയും മനസ്സില്‍ എന്തെല്ലാമോ പെറ്റു പെരുകി.
' നീ അറിഞ്ഞോടാ ചാമ്യേ, ഇന്നത്തെ സംഭവം ' എഴുത്തശ്ശന്‍ സംഭാഷണത്തിന്ന് തുടക്കം കുറിച്ചു.
' എന്താദ് '.
' കിട്ടുണ്ണി മാഷ് നമ്മടെ വേണൂന്‍റടുത്ത് തമ്മില്‍ തല്ലിന്ന് ചെന്നൂത്രേ '.
' എന്തിനേ '.
' അവന് കാരണം വല്ലതും വേണോ. സാധുക്കളുടെ അടുത്തല്ലേ അവനൊക്കെ മേക്കട്ട് കേറാന്‍ പറ്റൂ '. വേണു പറഞ്ഞതൊക്കെ
എഴുത്തശ്ശന്‍ ആവര്‍ത്തിച്ചു.
' മുതലാളി മിണ്ടാണ്ടിരിക്കുമ്പോഴാണ് ഏളുതത്തരം കാട്ടുണത്. ആരെടാ എന്ന് ചോദിച്ചാല്‍ ഞാനാടാ എന്ന് പറയണം. എന്നാല്‍
ഒരുത്തനും ഒന്നിനും വരില്ല '.
' അവന്‍ പറഞ്ഞത് കേട്ടിട്ട് നിന്‍റെ മുതലാളി മദിരാശിക്ക് മടങ്ങി പോണൂന്നാ പറയുന്ന് '.
' ഏയ്. അതൊന്നും വേണ്ടാ. കിട്ടുണ്ണി മാഷ് മുതലാളിയെ വേണ്ടാത്തത് പറഞ്ഞൂച്ചാല്‍ അയാള് വന്ന് തപ്പ് പറയും. അത്
പോരെ '.
' അതെന്താ, നീ അവനോട് ശേഷം ചോദിക്കാന്‍ പോവ്വാണോ '.
' അതൊക്കെ കയ്യോടെ കഴിഞ്ഞു '.
പീടികയില്‍ വെച്ച് വിവരം അറിഞ്ഞതും കിട്ടുണ്ണിയെ കാത്തു നിന്ന് ചോദിച്ചതും ചാമി പറഞ്ഞു.
' ഇതല്ലാണ്ടെ നീ വല്ല വിവരക്കേടും കാട്ട്യോടാ '.
' അയ്യേ, അങ്ങിനെ ഒന്നൂല്യാ. തര്‍ക്കുത്തരം കൊണ്ട് വന്നപ്പൊ അടിവയറ് നോക്കി ഒരു ചവിട്ട് കൊടുത്തു. അയാള്
താഴെ പാടത്ത് ചെന്ന് വീണു. അത്രേന്നെ '.
' ഇനി അത് വല്ല മെനക്കേടും ആവ്വോടാ '.
' ഒന്നും ഉണ്ടാവില്ല. നേരം വെളുക്കുമ്പൊ തന്നെ മുതലാളിയെ വന്നു കണ്ട് തപ്പ് പറയണംന്ന് ഞാന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.
അയാള്‍ അത് ചെയ്യും '.
' പൊലീസിലോ മറ്റോ ചെന്ന് പറയ്വോ '.
' ഏയ്. അതിന്നുള്ള ധൈര്യം കാണില്ല. അങ്ങിനെ വല്ലതും ചെയ്താല്‍ എന്‍റെ കത്തി വരിപ്പളേല് കേറ്റുംന്ന് കൂടി
പറഞ്ഞിട്ടുണ്ട് '.
' നീയാടാ ആണ്‍കുട്ടി '. എഴുത്തശ്ശന്‍ ചാമിയെ അഭിനന്ദിച്ചു. തിരിഞ്ഞ് വെണുവിനെ നോക്കി ' നിനക്ക് സമാധാനമായല്ലോ ' എന്നൊരു അന്വേഷണവും.
' പാവം. അവന് വല്ലതും പറ്റി കാണ്വോ '.
വേണുവിന്‍റെ വാക്കുകള്‍ കേട്ട് ഇരുവരും ചിരിച്ചു.
' നീ ചെന്ന് അനിയന് കുഴമ്പ് പുരട്ടി കൊടുക്ക് ' എന്ന് എഴുത്തശ്ശന്‍ പരിഹസിച്ചു. ' ഇന്നത്തെ കാലത്ത് മനുഷ്യര് ഇത്ര
നന്നാവാന്‍ പാടില്ല ' എന്നൊരു ഉപദേശവും നല്‍കി .
ആ പറഞ്ഞത് ശരിവെച്ചുകൊണ്ട് വേപ്പുമരത്തിലിരുന്ന കൂമന്‍ ഒന്ന് മൂളി.
**************************************************
' എങ്ങന്യാ മേലാസകലം ചേറായത് ' കിട്ടുണ്ണിയെ നോക്കി രാധ ചോദിച്ചു.
' ഒന്നും പറയണ്ടാ. ഒരു അബദ്ധം പറ്റീന്ന് പറഞ്ഞാല്‍ മതിയല്ലോ '.
' എന്തേ പറ്റീത് '.
' ഞാന്‍ ഇങ്ങോട്ട് വരുമ്പൊ നമ്മടെ കണ്ടത്തില് നല്ല രണ്ട് കണ്ണന്‍ മീന്‍. വെള്ളത്തില്‍ കിടന്ന് പിടക്കുന്നത് കണ്ടപ്പൊ ഒരു
പൂതി തോന്നി. പിടിക്കാന്ന് വെച്ച് പാതേന്ന് താഴത്തെ വരമ്പത്തേക്കൊന്ന് ചാടി. ചെരിപ്പ് വഴുക്കി പാടത്ത് വീണു '.
' എന്നിട്ട് മീനെവിടെ '.
' എണീക്കുമ്പഴക്കും അത് സ്ഥലം വിട്ടില്ലേ '.
' വയസ്സാന്‍ കാലത്ത് വേണ്ടാണ്ടെ കയ്യും കാലും കേട് വരുത്താന്‍ നോക്കണ്ടാ. കയ്യോ കാലോ ഒടിഞ്ഞ് കിടപ്പിലായാല്‍ ബുദ്ധിമുട്ടാവും '.
' നീ ഇത്തിരി വെള്ളം ചൂടാക്ക്. ഇതൊക്കെ കഴുകി ഒന്ന് കുളിക്കണം '.
' മുണ്ടും തുണീം ഒന്നും ചെയ്യണ്ടാ. അത് ഞാന്‍ കഴുകിക്കോളാം. മേല്‍ കഴുകിയാല്‍ മതി '.
കുളിമുറിയില്‍ നിന്ന് വന്ന് വസ്ത്രം മാറി കിട്ടുണ്ണി ഉമ്മറത്ത് ഇരുന്നു. ആകെ കൂടി അസ്വസ്ഥത. വെറുതെ വേണ്ടാത്തതിന്ന്
ചെന്ന് വല്ലവന്‍റേയും കയ്യില്‍ ഇരിക്കുന്നത് വാങ്ങിക്കെട്ടി. ഇന്നേവരെ തന്‍റെ നേര്‍ക്ക് കൈചൂണ്ടി ഒരാള് വര്‍ത്തമാനം
പറഞ്ഞിട്ടില്ല. എന്നിട്ട് വെറുമൊരു കൂലി പണിക്കാരന്‍റെ കയ്യിന്ന്. പോരാത്തതിന്ന് ഒരു വെല്ലുവിളിയും. ആലോചിക്കുമ്പോള്‍
സംഗതി ഇനി കൂടുതല്‍ വഷളാക്കേണ്ടാ എന്നാണ് തോന്നുന്നത്. അവന് ഒന്നും നഷ്ടപ്പെടാനില്ല. നാലാള് അറിഞ്ഞാല്‍ തനിക്കാണ് കുറച്ചില് '.
' എന്താ വല്ലാതെ ഒരു ആലോചന ' രാധയ്ക്ക് കിട്ടുണ്ണിയുടെ മൌനത്തിന്‍റെ അര്‍ത്ഥം മനസ്സിലായില്ല. വായ തപ്പ് കൂടാതെ
പറഞ്ഞും കൊണ്ടിരിക്കുന്ന ആളാണ്. അധിക പക്ഷം ആരേയെങ്കിലും കുറ്റം പറച്ചിലാവും.
' ഞാന്‍ ഏട്ടന്‍റെ കാര്യം ആലോചിക്ക്യാണ് '.
' എന്താ ഏട്ടന്ന് '.
' ഒന്നൂല്യാ. നന്നായിക്കോട്ടെ എന്ന് കരുതി ഞാന്‍ നല്ലത് പറഞ്ഞാല്‍ മൂപ്പരുക്ക് തലയില്‍ കേറില്ല. കളപ്പുരയും സ്ഥലവും
വിറ്റിട്ട് നമ്മുടെ പാടത്തിന്‍റെ അടുത്ത് വാങ്ങിക്കോളാന്‍ പറഞ്ഞു. നമ്മുടെ നോട്ടം എത്തുംന്ന് വെച്ച് പറഞ്ഞതാ കേട്ടില്ല '.
' മൂപ്പരുക്ക് ഒറ്റയ്ക്ക് കൂടാനാവും ഇഷ്ടം '.
' ആയിക്കോട്ടേ. സ്കൂള്‍ മാനേജരുടെ പെങ്ങളെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞതും കേട്ടില്ല. എത്ര നല്ല കേസാ അത് '.
' ഏട്ടന്ന് പഴയ ഓര്‍മ്മ മനസ്സിന്ന് വിട്ട് മാറീട്ടുണ്ടാവില്ല. അതാവും കാരണം '.
' വയ്യാത്ത കാലം ആവുമ്പോള്‍ എന്തു ചെയ്യും. ആരാ നോക്കാന്‍. അത് ആലോചിക്കണ്ടേ '.
' അത് ശരിയാണ്. ലോഹ്യത്തില്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ ചിലപ്പൊ കേള്‍ക്കും '.
' ഏതിനും ഞാന്‍ നാളെ നേരില്‍ ചെന്ന് കാണുന്നുണ്ട് '.
ഭര്‍ത്താവിന്ന് നല്ല ബുദ്ധി തോന്നി തുടങ്ങിയതില്‍ രാധ സന്തോഷിച്ചു.
Saturday, June 19, 2010
Subscribe to:
Post Comments (Atom)
പകല്‍ കയ്യിലേന്തിയ ബാറ്റണ്‍ രാത്രിക്ക് കൈ മാറാന്‍ ഒരുങ്ങി.rasakaramaaya varikal
ReplyDelete