Thursday, April 1, 2010

അദ്ധ്യായം - 60.

' ഇതാ നിന്‍റെ ദൂഷ്യം. എന്ത് കാര്യമാണച്ചാലും ഒറ്റ രീതിയിലെ ചിന്തിക്കാനാവു '
സുകുമാരന്‍ രാധാകൃഷ്ണന്‍റെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു.

ബാര്‍ അറ്റാച്ഡ് ഹോട്ടലിലെ അരണ്ട വെളിച്ചത്തില്‍ മേശക്കിരുവശത്തുമായി
ഇരുന്ന് കൂട്ടുകാര്‍ ഉള്ള് തുറക്കുകയായിരുന്നു. കുറച്ച് നാളായി മുത്തശ്ശനോട്
തെറ്റ് ചെയ്തു എന്നൊരു തോന്നല്‍ രാധാകൃഷ്ണന്‍റെ മനസ്സില്‍ കടന്നിട്ട്.

' ഓര്‍മ്മ വെച്ച മുതല്‍ മുത്തശ്ശനെ നീ ആ നിലക്ക് കണ്ടിട്ടുണ്ടോ. എന്നും അയാളെ
ശത്രുവായിട്ടാണ് നിങ്ങളൊക്കെ കണക്കാക്കിയിട്ടുള്ളത്. ഒടുവില്‍ സ്വന്തം പാടും 
നോക്കി ഇറങ്ങിപ്പോയി ഒറ്റക്ക് താമസം തുടങ്ങിയപ്പോള്‍ ആണത്തമുള്ള ആളാണ്
ആ കാരണവര്‍ എന്നായി. അഭിപ്രായ സ്ഥിരത ഇല്ലാത്ത ഏര്‍പ്പാടാണ് ഇതൊക്കെ '.

' തല മുതിര്‍ന്ന ആള്‍ക്കാരൊക്കെ കാണുമ്പോള്‍ കുറ്റം പറയുന്നത് അച്ഛനേയാണ്.
തനിക്ക് വേണ്ടി ജീവിതത്തിലെ സുഖങ്ങളൊക്കെ ഉപേക്ഷിച്ച ആളേയാണ്അച്ഛന്‍ 
വയസ്സ് കാലത്ത് അനാഥനാക്കി പെരുവഴിയിലാക്കിയത്. അതിന്ന് പ്രേരിപ്പിച്ചത്
ഞാനും അമ്മയും. ആളുകള്‍ പറയുന്നതില്‍ എന്താ തെറ്റ്. അതല്ലേ വാസ്തവം  '.

' ആളുകള്‍ പറയുന്നത് തെറ്റോ ശരിയോ എന്നോര്‍ത്ത് നീ വേവലാതി പെടരുത് '
സുകുമാരന്‍ പറഞ്ഞു ' നമുക്ക് നമ്മുടെ കാര്യം വലുത്. അതാണ് ശരിയും '.

' ഈ പറയിണതൊന്നും എന്‍റെ തലേല്‍ കേറിണില്ല. ഓണത്തിന്ന് ഞാന്‍ നേരിട്ട് ചെന്ന്
കണ്ടാലോ എന്ന് ആലോചിക്യാണ് '.

' ഭേഷായി. എന്നിട്ട് വേണം നല്ലോരു ദിവസായിട്ട് അയാളുടെ വായില്‍ നിന്ന് വല്ലതും 
കേള്‍ക്കാന്‍ '.

' അങ്ങിനെ ഒന്നും പറയില്ലാന്നാ എനിക്ക് തോന്നുന്നത് '.

' ഇല്ല. നിന്‍റെ കാലില്‍ അയാള്പൂവിട്ട് പൂജിക്കും '.

' മരിക്കുന്നതിന്ന് മുമ്പ് മുത്തശ്ശനോടുള്ള അലോഹ്യം തീര്‍ക്കണം '.

' നിന്‍റെ അമ്മ അതിന്ന് സമ്മതിക്ക്വോ '.

' തോന്നിണില്ലാ. എന്തെങ്കിലും വഴി കാണണം '.

' ഇപ്പൊ മിണ്ടാതിരിക്ക്. എന്നെങ്കിലും ഒരു ദിവസം ആ കാരണോര് കിടപ്പിലാവും.
അപ്പോഴാണ് ചെന്ന് കാണേണ്ടതും സഹായിക്കേണ്ടതും '.

' അത് വരെ '.

' ഇപ്പോഴത്തെ മട്ടില് കഴിയട്ടെ '.

അരണ്ട വെളിച്ചത്തില്‍ രാധാകൃഷ്ണന്‍റെ മുഖത്തെ ദുഃഖഭാവം സുകുമാരന്ന്
കാണാനായില്ല.

*********************************************

' ചാമ്യേട്ടോ, ഒന്നിങ്ങോട്ട് വരിന്‍ ' കൂട്ടുപാതേല് ബസ്സും കാത്ത് നില്‍ക്കുന്ന
അപ്പുക്കുട്ടന്‍ , ചന്തയിലേക്ക് പോവുന്ന ചാമിയേ വിളിച്ചു. ഓണം ആയതോണ്ട്
സ്കൂളിന്ന് മുമ്പില്‍ പച്ചക്കറി ചന്ത ഉണ്ട് എന്ന് തലേന്ന് ജീപ്പില്‍ മൈക്കിലൂടെ
വിളിച്ചു പറഞ്ഞ് പോയിരുന്നു.

എന്ത് അത്യാവശ്യം പറയാനാണോ വിളിക്കുന്നത് എന്നോര്‍ത്തു. വല്ല പിരിവിനും 
ആയിരിക്കും.

' എന്താ കുട്ട്യേ കാര്യം ' എന്ന് ചോദിച്ച് ചാമി അടുത്തേക്ക് ചെന്നു.

' നിങ്ങള് വിവരം ഒന്നും അറിഞ്ഞില്ലേ. ഓണം കഴിഞ്ഞാല്‍ എന്താ വിശേഷംന്ന്
അറിയ്വോ '.

' അമ്പലത്തില് ജോത്സ്യം നോക്കല് '.

' നല്ല വെളിവായി. നമ്മക്ക് അതോണ്ടെന്താ. പൊന്ന് ഉരുക്കുന്നോടത്ത് പൂച്ചക്ക്
എന്താ കാര്യം. അമ്പലത്തില്‍ കേറാത്ത നമ്മള് ജോത്സ്യം വെക്കുണോടത്തേക്ക്
എന്തിനാ പോണത്. നമ്മളെ സംബന്ധിച്ച് ഓണം കഴിഞ്ഞതും സമരം വരുന്നു.
കുണ്ടുകാട്ടിലെ തൊഴിലാളികള്‍ക്ക് പതമ്പ് കൂട്ടി കൊടുക്കാതെ ആ പാടത്ത്
കൊയ്ത്നടക്കില്ല '.

' അപ്പൊ വെളഞ്ഞ നെല്ലോ '.

' അത് അവിടെ കിടക്കും. ചെലപ്പൊ വീണ് നശിക്കും. അല്ലെങ്കിലോ ചെടീല്‍ തന്നെ
നിന്ന് മുളയ്ക്കും '.

' രണ്ടായാലും മഹാലക്ഷ്മ്യേ പാടത്തിട്ട് നശിപ്പിക്കും '.

' അതല്ലാതെ വഴിയില്ല. പിന്നെ നെല്ല് നശിച്ചാല്‍ ഉടമസ്ഥനല്ലേ നഷ്ടം '.

' ആരക്ക് നഷ്ടം വരുന്നു എന്ന് നോക്കണ്ടാ, കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാധനം തമ്മില്‍ 
തല്ലി നശിപ്പിക്കുന്നത് അത്ര നന്നല്ല '.

' നിങ്ങള് മുതലാളിമാരുടെ ഭാഗത്താ '.

' ഞാന്‍ ആരുടെ ഭാഗത്തും അല്ല. ഉള്ള കാര്യം  പറയുണൂന്ന് മാത്രം '.

' കുണ്ട് കാട്ടിലെ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു ദിവസം സൂചനാ പണിമുടക്ക് ഉണ്ട്.
അന്ന് പണിക്ക് കേറാന്‍ പാടില്ല. ചെലപ്പൊ എല്ലാരും കൂടി അനിശ്ചിതകാല പണിമുടക്ക്
നടത്തേണ്ടി വരും '.

' അതൊന്നും  പറ്റില്ല. ഒരു ദിവസോക്കെ പണി വേണ്ടാന്ന് വെക്കാം. കൊയ്ത്ത് കാലം 
മുഴുവന്‍ സമരംന്ന് പറഞ്ഞ് നിന്നാല്‍ വെളഞ്ഞ നെല്ലൊക്കെ കൊഴിയും. പിന്നെ കുണ്ട്
കാട്ടിലെ മൊതലാളി ചെയ്യുന്ന തെറ്റിന്ന് മറ്റുള്ള മുതലാളിമാര് എന്ത് പെഴച്ചു '.

' അപ്പൊ നിങ്ങള് കരിങ്കാലിപ്പണിക്ക് എറങ്ങും '.  

ചാമി ഒന്നും പറഞ്ഞില്ല. ഭീഷണി പെടുത്തിയാല്‍ ചാമി പേടിച്ച് കൂടെ നില്‍ക്കുമെന്ന്
അപ്പുക്കുട്ടന്ന് തോന്നി.

' വേണ്ടാത്ത പരിപാടിക്ക് എറങ്ങ്യാല്‍ നിങ്ങള്വിവരം അറിയും 'അയാള്‍ പറഞ്ഞു.

' എടാ ചെക്കാ ' ചാമിയുടെ സ്വരം ഉയര്‍ന്നു ' പാടത്തിന്‍റെ വരമ്പത്തിന്ന് താഴത്തേക്ക്
എറങ്ങാത്ത നീ എന്നെ തൊഴിലാളിടെ കാര്യം  പഠിപ്പിക്കാന്‍ വരണ്ടാ. നെന്‍റെ കയ്യിലെ
പുസ്തകം താഴെ വെച്ച് കൈക്കോട്ട് എടുത്ത് കുറച്ച് നേരം മേലനങ്ങി കെളക്ക്.
എന്നിട്ട് കൂട്ടം കൂടാന്‍  വാ '.

' തൊഴിലാളിയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍  സമരം വേണ്ടി വരും. വര്‍ഗ്ഗബോധം
ഉള്ളവര്‍ക്കേ അതില്‍ പങ്കെടുക്കാന്‍ തോന്നൂ. നിങ്ങള്‍ക്ക് അതില്ല '.

' നീ ചെന്ന്നെന്‍റെ അപ്പനോട് ഒന്ന് ചോദിക്ക്. അവന്‍ പറഞ്ഞു തരും ' ചാമി പറഞ്ഞു
'പാടത്ത് പണി ചെയ്യുന്നോരുടെ ആവശ്യങ്ങള്‍  മുതലാളിമാരോട്പറയാന്‍ ചെന്നതും ,
അങ്ങിട്ടും ഇങ്ങിട്ടും ഒന്നും രണ്ടും പറഞ്ഞ് തെറ്റി കയ്യാങ്കളി ആയതും , പണിക്കാരി
പെണ്ണുങ്ങളെ അവമാനിച്ച് കൂട്ടം കൂടിയ മൊതലാളിടെ ചെകിട് അടിച്ച് പൊളിച്ചതും ,
പോലീസ് പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചതും ഒക്കെ അവന് അറിയും. അഞ്ച് പറ
കണ്ടം പതിച്ച് കിട്ടിയിട്ട് നടാടെ പൂളക്കിഴങ്ങാണ് വെച്ചത്. ഉണ്ടായത് മുഴുവന്‍ സമരം 
ചെയ്ത് പട്ടിണിയിലായ പണിക്കാര്‍ക്ക് പറിച്ച് കൊടുത്തു. ഒന്നല്ല മൂന്ന് കൊല്ലം എന്‍റെ
കൂടെ പണിയെടുക്കുന്നവരെ പട്ടിണി കിടത്താതെ നോക്ക്യോനാ ഞാന്‍ . നീ അതൊന്നും 
കേട്ടിട്ടുണ്ടാവില്ല. കോണകം ഉടുത്ത് നടക്കുന്ന പ്രായാണ് നിനക്ക് അന്ന് '.

അപ്പുക്കുട്ടന്‍ വല്ലാതായി. അനുയായികളുടെ മുമ്പില്‍ വെച്ചാണ് അപമാനിക്കപ്പെടുന്നത്. എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ താന്‍ വല്ലാതെ ചെറുതായി പോകും.

' ഇപ്പൊ ഞാനൊന്നും പറയുന്നില്ല. എലക്ഷന്‍ ഒന്ന്കഴിയട്ടെ. എന്നിട്ട്നിങ്ങളെ ഒരു
പാഠം പഠിപ്പിക്കുന്നുണ്ട് '.

ചാമി തലനാരിഴ പൊക്കി കാട്ടി.

' എലക്ഷന്‍ കഴിഞ്ഞാല് നീ ഇത് മുറിക്കാന്‍ വരും. അല്ലാണ്ട് എന്നെ പഠിപ്പിക്കാനൊന്നും 
ആയിട്ടില്ല '.

അകലെ നിന്ന്ബസ്സ് വരുന്ന ഒച്ച കേട്ടു. കൂടുതല്‍ വഷളാവാതെ തടി ഊരാന്‍ കഴിഞ്ഞ
സന്തോഷത്തിലായിരുന്നു അപ്പുക്കുട്ടന്‍.

**********************************************************

' നിന്‍റെ കൂട്ടം കേട്ട് എറങ്ങീട്ട് വഷളായി ' ഒതുക്ക് കയറി വന്നതും കിട്ടുണ്ണി രാധയോട്
പറഞ്ഞു.

' എന്താ പറ്റീത് '

' വലിയ തമ്പ്രാനെ ഓണത്തിന് ക്ഷണിച്ച് കൂട്ടീട്ട് വരണംന്ന് താന്‍ പറഞ്ഞത് കേട്ട്
ചെന്നതാ. അപ്പഴക്ക് ആള് സ്ഥലം വിട്ടു '.

' എങ്ങോട്ടാ ഏട്ടന്‍ പോയത് '.

' പെങ്ങളുടെ അടുത്തക്ക്. കുറച്ചായിട്ട് കുടിപാര്‍പ്പ് അവിടെ അല്ലേ '.

' എപ്പഴാ ഏട്ടന്‍ പോയത് '.

' ഇന്ന് ഉച്ചത്തെ ഊണ് കഴിഞ്ഞതും . കളപ്പുരയില്‍  ഗംഭീര സദ്യയായിരുന്നൂന്നാ കേട്ടത്.
പുത്തിരി ആഘോഷിച്ചതാണത്രേ. മേനോനും, എഴുത്തശ്ശനും, കൊമ്പാളനും ഒക്കെയാ
വെപ്പുകാര്‍. ആകസ്പാടി ഒന്ന്. അവനോന്‍ ആരാണെന്ന് അവനോന് ഓര്‍മ്മ വേണം.
മൂപ്പര്‍ക്ക് അതില്ല '.

' രണ്ടീസം മുമ്പ് പറയായിരുന്നു. ഓണത്തലേന്നാളത്തേക്ക് കാത്തിരിക്കേണ്ടിയിരുന്നില്ല '.

' ഇനി അതായി കുറ്റം '.

' കുറ്റം പറഞ്ഞതല്ല. ഓണത്തിന് വന്നാല്‍ ചിലതൊക്കെ പറഞ്ഞ് മനസ്സിലാക്കണം എന്ന്
ഉണ്ടായിരുന്നു '.

' എന്താദ് '.

' ഏട്ടനും ഒരു കുടുംബോക്കെ വേണ്ടേ '.

' നീ ആ പറഞ്ഞത് ശരിയാണ്. ഞാന്‍ ഇന്നാളും കൂടി ആ സ്കൂള്‍ മാനേജരെ കണ്ടു. എന്തായീ
കാര്യംന്ന് ചോദിച്ചപ്പോള്‍ തുലാമാസം കഴിഞ്ഞിട്ട് ആലോചിക്കാമെന്ന്ഞാന്‍ പറഞ്ഞു.
എങ്ങിനെയെങ്കിലും അതൊന്ന് നടത്തണം. നാല്‍പ്പത് ഡിവിഷനുണ്ടത്രേ ആ സ്കൂളില് '.

' ഞാനതല്ല ആലോചിച്ചത്. ആ നാണു നായരുടെ മകളില്ലേ സരോജിനി. നല്ല കുട്ട്യാണ്.
ഏട്ടന്ന് നന്നായി ചേരും '.

' ഫൂ. ഒരാളെ കണ്ട് വെച്ചിരിക്കുന്നതേ ' കിട്ടുണ്ണി കാറി തുപ്പി.

3 comments:

  1. ' എടാ ചെക്കാ ' ചാമിയുടെ സ്വരം ഉയര്‍ന്നു ' പാടത്തിന്‍റെ വരമ്പത്തിന്ന് താഴത്തേക്ക്
    എറങ്ങാത്ത നീ എന്നെ തൊഴിലാളിടെ കാര്യം പഠിപ്പിക്കാന്‍ വരണ്ടാ. നെന്‍റെ കയ്യിലെ
    പുസ്തകം താഴെ വെച്ച് കൈക്കോട്ട് എടുത്ത് കുറച്ച് നേരം മേലനങ്ങി കെളക്ക്.
    എന്നിട്ട് കൂട്ടം കൂടാന്‍ വാ '.

    അപ്പുക്കുട്ടന്‍റെ അടപ്പൂരുന്ന,പാവം ചാമിമാര്‍..!
    നോവല്‍ തുടരട്ടെ,ഭാവുകങ്ങള്‍.

    ReplyDelete
  2. ithu ipola kandath athinal adhya lakkam vayichu thudanateto ennitu visadamayi abiprayam ezhutham

    ReplyDelete
  3. വായനതുടരുന്നു

    ReplyDelete