നാലുമണിക്ക് മുമ്പേ നാണു നായര്‍ ഇറങ്ങി.
' വെയിലാറിയിട്ട് പോയാല്‍ പോരെ അച്ഛന് ' എന്ന് സരോജിനി ചോദിച്ചത്
കേട്ടില്ലെന്ന് നടിച്ചു. തോര്‍ത്ത് മുണ്ട് മടക്കി തലയിലിട്ടു. കളപ്പുരയില്‍
വേണുവും എഴുത്തശ്ശനും ഉണ്ടാവും , ചിലപ്പോള്‍ ചാമിയും. അവരോട്
സംസാരിച്ച് കുറെ നേരം ഇരിക്കാം. അതു കഴിഞ്ഞ് അമ്പലകുളത്തില്‍
മേല്‍ കഴുകി അയ്യപ്പനെ തൊഴണം. ആല്‍ചുവട്ടില്‍ കൂടുന്ന മീറ്റിങ്ങില്‍
പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണം . കമ്മിറ്റിയില്‍ ഉള്പ്പെടുത്തിയതിന്ന്
ശേഷം നാണു നായര്‍ക്ക് വലിയ ഉഷാറാണ്.
പുഴ കടക്കുമ്പോള്‍ തെങ്ങിന് തോപ്പില്‍ നിന്ന് വേലി പൊളിച്ച് ഇറങ്ങി
വരുന്ന രണ്ട് സ്ത്രീകളെ കണ്ടു. ഈരയും കോച്ചാടയും അടുക്കി കെട്ടി
തലയിലേറ്റിയിരിക്കുന്നു. കഞ്ഞി വെക്കാന്‍ വിറക് ശേഖരിച്ച് വരുന്ന
വരവാണ്.
' മൂത്താരേ ' മുമ്പില്‍ വന്നവള്‍ വിളിച്ചു ' നിങ്ങ അമ്പലം നന്നാക്കാന്‍
പോവ്വാണോ '.
അതെയെന്ന് തലയാട്ടി.
' വെള്ളപ്പാറേന്റെ മേപ്പട്ട് പൊളിഞ്ഞ കോവിലിലെ തമ്പുരാട്ടിക്കും ചെറുക്കനെ
ഒരു കോവില്‍ പണിയിന്. മുന്നെ മകര ചൊവ്വക്ക് അവിടെ പൂജ ഉണ്ടാര്‍ന്നു.
അതും ഇപ്പൊ നെലച്ചില്ലേ '.
സംഗതി ആലോചിക്കാമെന്നേറ്റ് നായര്‍ നടന്നു. ഒരു കാര്യം മെല്ലെ
തുടങ്ങാനിരിക്കുന്നതേയുള്ളു. എങ്ങിനെ തീരുംന്ന് അറിയില്ല.
അതിനെടേലാണ് വേറൊരു കോവില്‍.
കളപ്പുര തിണ്ണയില്‍ എഴുത്തശ്ശന്‍ നിവര്‍ന്ന് കിടക്കുന്നു. വേണു പേപ്പറും
നോക്കി ഇരിക്കുകയാണ്.
' എന്താഹേ ഈ വെയിലത്ത് വരാന്‍. അര്ജന്റ് കാര്യം വല്ലതൂണ്ടോ '
എഴുത്തശ്ശന്‍ കൂട്ടുകാരനെ വരവേറ്റത് അങ്ങിനെയാണ്.
' ഒറ്റ മരത്തിലെ കൊരങ്ങനെ പോലെ എത്ര്യാ ഇരിക്ക്യാ. ഇവിടെ വന്നാല്‍
ഓരോന്ന് പറഞ്ഞും കേട്ടും ഇരിക്കാല്ലോ '.
' നായരേ, ഓണോക്കെ എവിടം വരെ എത്തീ '.
' നമുക്കെന്ത് ഓണം. അതൊക്കെ കൈ നെറയെ കാശ് ഉള്ളവര്‍ക്കല്ലേ '.
' അല്ലാത്തോര് അന്നേ ദിവസം വെപ്പും കുടീം ഇല്ലാതെ കഴിയ്വോ '.
' അങ്ങിന്യെല്ലാ. എന്നാലും ഏറേന്നും കൊറേന്നും ഉണ്ടല്ലോ '.
ആ നേരത്ത് മക്കു രാവുത്തര് സൈക്കിളുമായി സ്ഥലത്തെത്തി.
' നിങ്ങളെന്താ, പറക്ക്വാ ചെയ്തത്. വീട്ടില്‍ ചെന്നപ്പൊ ഇങ്ങോട്ട് പോന്നൂന്ന്
കുട്ടി പറഞ്ഞു. പിന്നാലെ വെച്ച് പിടിച്ചൂ. കാണണ്ടേ '.
' ഞാന്‍ വെശേല് നടന്നു. നല്ല വെയിലുണ്ടേ '.
രാവുത്തരും തിണ്ടില് ഇരുന്നു.
' കേട്ടോ, വേണ്വോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഞാന്‍ ചത്താല്‍ ഈ മൂപ്പര്
തുണി എത്തിക്കും. അതിനുള്ള പണം ഞാന്‍ കൊടുത്തു വെച്ചിട്ടുണ്ട്.
ഇനി അപ്പൊഴ് വീണ്ടും ചോദിച്ചാല്‍ കൊടുക്കണ്ടാ കിട്ടോ '.
' എന്റെ എഴുത്തച്ചോ, നിങ്ങള്‍ എന്നെ നാറ്റിക്കും '.
' രാവുത്തരേ , നിങ്ങളെ അല്ലാതെ ആരേങ്കിലും വെറുതെ കുറ്റം പറയാന്‍
കഴിയ്യോ '.
രാവുത്തര് എന്തിനാ തന്നെ അന്വേഷിച്ചതെന്ന് നാണു നായര്‍ക്ക് അറിയാന്‍
തിടുക്കമായി. തുണി വാങ്ങിയ വകേല്- ഇനി ഒന്നും കൊടുക്കാനില്ല.
' കാണണം എന്ന് പറഞ്ഞ് ചെന്നൂന്നല്ലേ പറഞ്ഞത്. വിശേഷം ഒന്നും ഇല്ലല്ലോ '.
' വിശേഷം അല്ലേ വരാന്‍ പോണത്. ഞങ്ങടെ നാട്ടില്‍ ഓണം വരാറായി.
തുണി വല്ലതും വേണോന്ന് ചോദിച്ച് ചെന്നതാണ്. ഇനി ഒരാഴ്ച സമയേള്ളൂ
ഓണത്തിന് '.
' ഒരു കാര്യം ചെയ്യിന്. കുട്ടിക്ക് മൂന്ന് മുണ്ടും മൂന്ന് ഒന്നരീം മൂന്ന്
ജാക്കറ്റിന് ചീട്ടിതുണീം റവുക്കക്ക് ഉള്ളതും കൊടുക്കിന്‍. എനിക്ക് രണ്ട്
മുണ്ടും, മൂന്നോ നാലോ തോര്‍ത്തും വേണം . മുണ്ട് ജഗന്നാഥന് മതി.
മല്ല് വേണ്ടാട്ടോ '. നാണു നായര്‍ വാക്കാല്‍ ഓര്‍ഡര്‍ നല്കി.
' അതൊക്കെ എനിക്ക് അറിയാലോ. ചീപ്പ് സാധനം നോക്കീട്ടല്ലേ നിങ്ങള്‍
വാങ്ങാറ്
' എനിക്ക് അത്രക്കേ വക ഉള്ളു '.
ആ സമയത്ത് ഒരു തമാശിന് ' ഞങ്ങള്‍ക്കൊന്നും ഓണപെട ഇല്ലേ
വേണ്വോ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.
' പിന്നെന്താ ' എന്നും പറഞ്ഞ് വേണു തയ്യാറായതും അബദ്ധം
പറ്റിയ മട്ടിലായി എഴുത്തശ്ശന്‍.
' ഞാന്‍ വെറുതെ പറഞ്ഞതാണ് ഒന്നും വേണ്ടാട്ടോ ' എന്നും പറഞ്ഞ്
ഒഴിവാകാന്‍ ശ്രമിച്ചത് വേണു സമ്മതിച്ചില്ല.
' ഞാന്‍ ഇവിടേക്ക് നടാടെ വന്നതല്ലേ, എല്ലാവര് ക്കും ഇക്കൊല്ലത്തെ
ഓണക്കോടി എന്റെ വക '.
' അമ്മാമക്കും , നാണുമാമക്കും , ചാമിക്കും , എനിക്കും ഒരേ
പോലത്തെ മുമ്മൂന്ന് മുണ്ടും ഷര്‍ട്ടും. സരോജിനിക്ക് നല്ല ഒന്നാന്തരം
സാരിയും ജാക്കറ്റ് തുണിയും, മറ്റെന്താ വേണ്ടത്ച്ചാല്‍ അതും വേണം.
പൈസ ഞാന്‍ ഇപ്പൊ തന്നെ തരാം '.
രാവുത്തര് നിനക്കാത്ത കച്ചവടമായിരുന്നു അത്. പറഞ്ഞിട്ടെന്താ ' ഞാന്‍
മുന്ത്യേ ഷര്‍ട്ടും മുണ്ടും പത്തറുപത് കൊല്ലമായി ഉടുത്തിട്ട് ' എന്നും
പറഞ്ഞ് എഴുത്തശ്ശന്‍ നിരസിച്ചു.
' അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഇനി മുതല്‍ നമ്മള് ഒരേ മട്ടില്‍ വേഷം
കെട്ടും. കാണുന്നോരക്ക് ഒരു ആശ്ചര്യം തോന്നട്ടെ '.
' നല്ലതൊക്കെ കുടീല് വെച്ചിരിക്ക്യാണ്. നാളെ കൊണ്ടു വന്നാല്‍ പോരെ ' എന്ന്
രാവുത്തര് പറഞ്ഞു. അപ്പോള്‍ കല്യാണിയുടെ കാര്യം വേണുവിന്ന് ഓര്‍മ്മ വന്നു.
നല്ല സുന്ദരിക്കുട്ടി. അവള്‍ക്കും വേണം ഭംഗിയുള്ള തുണിത്തരങ്ങള്‍ .
അത് കൂടി ഏല്‍പ്പിച്ചു.
' അമ്മാമേ, നമ്മടെ ഗുരുസ്വാമിക്കും വാങ്ങി കൊടുക്കണം ന്ന് മോഹം
തോന്നുന്നുണ്ട്. എന്തെങ്കിലും തോന്ന്വോ '.
' നീ വാങ്ങിച്ചോ. മൂപ്പരുക്ക് അങ്ങനെ ഒന്നൂല്യാ. സ്നേഹത്തോടെ
തരുന്നതാണെന്ന് ബോധ്യായാല്‍ വാങ്ങും '.
' എന്നാല്‍ ഒരാളുക്ക് ഉള്ളതും കൂടി എടുത്തോളൂ '.
' ഇക്കൊല്ലത്തെ ഓണകച്ചോടം പൊടി പൊടിച്ചു അല്ലേ. ഇനീം നിങ്ങടെ
കുറേ തുണിക്ക് ചിലവ് വരാന്‍ പോവുന്നുണ്ട് 'എഴുത്തശ്ശന്‍ പറഞ്ഞത്
ആര്‍ക്കും മനസ്സിലായില്യാ .
അമ്പലത്തിലെ ക്രിയകള്‍ക്ക് മുണ്ടും എണ തോര്‍ത്തും കുറെ വേണ്ടി വരും.
ആ കാര്യം രാവുത്തരോട് പറഞ്ഞു.
' എത്ര വേണം നോക്കി ലിസ്റ്റ് തരിന്. ഒക്കെ നമ്മള് എത്തിച്ചോളാം '.
' വലിയ വില കൂട്യേത് ഒന്നും വേണ്ടാട്ടോ. ചടങ്ങിന് കൊടുക്കണം.
അത്രക്കൊക്കെ മതി '.
' പൈസ ആര് ചോദിച്ചു. അയ്യപ്പന് വേണ്ടത് നമ്മടെ വക. മൂപ്പരുടെ
ദോസ്ത് നമ്മടെ ആളല്ലേ '.
അമ്പലത്തില്‍ ചെല്ലാറായില്ലേ ' നാണു നായര്‍ ചോദിച്ചതോടെ എല്ലാരും എണീറ്റു.
' എന്നാല്‍ നമ്മളും ഇറങ്ങട്ടെ ' എന്നും പറഞ്ഞ് മക്കു രാവുത്തരും പുറപ്പെട്ടു.
**************************************************
' നാളെ ഒരു ലോഡ് സാധനം ഇവിടെ എത്തും ' അന്ന് സന്ധ്യക്ക് കൂടിയ
യോഗത്തില്‍ സ്വാമിനാഥന് പറഞ്ഞു ' ചിങ്ങ മാസത്തിലേ കഴകക്കാര്‍ക്ക്
താമസിക്കാനുള്ള വീട് പണി തുടങ്ങണം '.
എല്ലാവരും അത്ഭുതപ്പെട്ടു. മിണ്ടുമ്പോഴേക്കും സാധനം എത്തി. കാര്യ
പ്രാപ്തി ഉള്ളവര്‍ ഇടപെട്ടാല്‍ ഇങ്ങിനെയിരിക്കും .
' പിന്നെ ഒരു കാര്യം കൂടി. അമ്പലം കമ്മിറ്റിക്ക് എഴുതി തരനുള്ള പ്രമാണം
ഉണ്ടാക്കാന്‍ വക്കീലിനെ ഏല്‍പ്പിച്ചിട്ടുണ്ട് '.
വേണുവിന്ന് സ്വാമിനാഥനോടുള്ള ബഹുമാനം കൂടി. കക്ഷിക്ക് കാര്യപ്രാപ്തി
മാത്രമല്ല, കഴിവും, കാര്യങ്ങള്‍ നിറവേറ്റണമെന്ന മനസ്ഥിതിയും ഉണ്ട്.
' എനിക്ക് പറയാനുള്ളത്, ആരെങ്കിലും ഒരാള്‍ ഇവിടെ എത്തുന്ന
സാധനങ്ങള്‍ പാകം പോലെ അടുക്കി വെപ്പിക്കണം. ഒന്നും നഷ്ടപ്പെടാതെ
നോക്കാന്‍ വല്ല ഏര്‍പ്പാടും ചെയ്യണം '.
രാജന് മേനോന് സ്ഥലത്തെത്തി സാധനങ്ങള്‍ വേണ്ട വിധം വെപ്പിക്കാമെന്ന്
ഏറ്റു. അദ്ദേഹത്തിന്ന് സഹായം വാഗ്ദാനം ചെയ്ത് കുറെ ചെറുപ്പക്കാരും
കൂടി. പട്ട കൊണ്ട് ഷെഡ്ഡ് ഉണ്ടാക്കി അവര്‍ രാത്രി കാവല്‍ കിടക്കും .
ഓണം കഴിഞ്ഞ രാവിലെ ദേവപ്രശ്നം നടത്താന്‍ ആളെത്തുമെന്ന് ഗുരു
സ്വാമിയും പറഞ്ഞതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
Wednesday, February 17, 2010
Subscribe to:
Post Comments (Atom)
വായനതുടരുന്നു
ReplyDeletepaalakkaattetta... purakottulla vaayana reverse edukkunna vandiyil irikkum pole vishamippikkunnu...onnaam adyayam muthal thazhekku vannirunnenkil athaayiunnu nallathu...
ReplyDelete