Wednesday, February 17, 2010

അദ്ധ്യായം - 52.

' ഇല്ലാത്ത കാശ് പിരിച്ചുണ്ടാക്കീട്ടാ നമ്മള് ഇതൊക്കെ ചെയ്യാന്‍ പോണത്.
ഈ അമ്പലത്തിന്ന് ഊരാളന്മാരുണ്ട്. നമ്മള് പണി തീര്‍ത്തിട്ട് ഇനി ഞങ്ങള്
നോക്കിക്കോളാം എന്നും പറഞ്ഞ് അവര് വന്നാല്‍ സംഗതി ബുദ്ധിമുട്ടാവും '
സ്വാമിനാഥന്‍ എല്ലാവരോടുമായി പറഞ്ഞു.

തലേന്നത്തേക്കാള്‍ ആളുകള്‍ അന്ന് പങ്കെടുത്തിരുന്നു. അയാള്‍ പറഞ്ഞത് ശ
രിയാണെന്ന് എല്ലാവര്‍ക്കും തോന്നി.

' അതിന് നമ്മള് എന്താ ചെയ്യാ ' എന്ന സംശയം ചോദിച്ചത് എഴുത്തശ്ശനാണ്.

' ഉടമസ്ഥനെ കണ്ടിട്ട് നമ്മള് എഴുതി വാങ്ങിക്കണം. അമ്പലം നന്നാക്കി കൊണ്ടു
നടക്കാനുള്ള സമ്മതം മതി. ക്രയവിക്രയ സ്വാതന്ത്രം ഒന്നും നമുക്ക് വേണ്ടാ '.

പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററും കൂടി ഉടമസ്ഥന്‍ നമ്പൂതിരിപ്പാടിനെ ചെന്ന്
കാണണം, അദ്ദേഹത്തിന്‍റെ സമ്മതം കിട്ടിയിട്ട് മതി ദേവപ്രശ്നത്തിന്ന് ദിവസം 
നിശ്ചയിക്കാന്‍, എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു. നടാടെ ഒരു കാര്യത്തിന് മൂന്ന്
പേര് ചേര്‍ന്ന് ചെല്ലണ്ടാ. രക്ഷാധികാരിയായ എഴുത്തശ്ശനും കൂടെ ചെല്ലട്ടെ എന്ന്
തീരുമാനിച്ചു.

പിറ്റേന്ന് കാലത്ത് തന്നെ സംഘം പുറപ്പെട്ടു. സ്വാമിനാഥന്‍ കാറുമായി കടവില്‍ 
എത്തി. എഴുത്തശ്ശനും വേണുവും ചെല്ലുമ്പോള്‍ രാജന്‍ മേനോന്‍ കാറിലുണ്ട്.

എല്ലാവരും കയറിയതോടെ കാര്‍ നീങ്ങി.

' വിചാരിച്ച പ്രയാസം വരുംന്ന് തോന്നുന്നില്ല ' മേനോന്‍ പറഞ്ഞു ' മനക്കില്‍ 
ഉള്ളവര്‍ക്ക് അമ്പലം ആരേയെങ്കിലും ഏല്‍പ്പിച്ചാല്‍ മതീന്ന് ആയിട്ടുണ്ടത്രേ.
അവര്‍ക്ക് അയ്യപ്പന്‍റെ കോപം ഉണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു '.

' അതെങ്ങന്യാ ഉണ്ടാവാണ്ടെ ഇരിക്ക്യാ. ശരിക്ക് നോക്കി നടത്തേണ്ടത് അവരല്ലേ.
ഭൂമി കയ്യിന്ന് പോയീന്ന് പറഞ്ഞിട്ട് കാര്യംണ്ടോ '. എഴുത്തശ്ശന്‍ പറഞ്ഞു.

ഉദ്ദേശിച്ചതിനേക്കാള്‍ ഭേദപ്പെട്ട സ്വീകരണമാണ് കിട്ടിയത്. മൂത്ത തിരുമേനി എന്ത്
വേണമെങ്കിലും എഴുതി തരാന്‍ തയ്യാറാണ്. ഭഗവാന്‍റെ കാര്യം മുടക്കം വരാതെ
നോക്കിയാല്‍ മതി. ദേവപ്രശ്നത്തിന്ന് എത്തിക്കോളാമെന്നും പറഞ്ഞ് ഒരു പൊതി
അദ്ദേഹം ഗുരുസ്വാമിയെ ഏല്‍പ്പിച്ചു. കാറിലെത്തി തുറന്ന്നോക്കുമ്പോള്‍
ആയിരത്തി ഒന്ന് ഉറുപ്പിക.

മുഹൂര്‍ത്ത കയ്യ് മോശം വന്നില്ല എന്ന് എല്ലാവര്‍ക്കും തോന്നി.

' ഒരു കാര്യം ചെയ്യാം. നമുക്ക് രാഘവനേം കിട്ടുണ്ണി മാഷേം കണ്ട്ഒന്ന്
പറഞ്ഞിട്ട് പോകാം ' എന്ന് രാജന്‍ മേനോന്‍ പറഞ്ഞതിന്ന് ' എന്തിനാ
അവരെ ചെന്ന് കാണുന്നത്, അവരാരാ, നാട്ടിലെ പ്രമാണിമാരോ ' എന്ന്
സ്വാമിനാഥന്‍ പറഞ്ഞെങ്കിലും ഒടുവില്‍ കൂടെ ചെല്ലാമെന്നേറ്റു.

രാഘവന്‍റെ പ്രതികരണം തീരെ മോശമായിരുന്നു. ' മനുഷ്യന്‍ ചന്ദ്രനില്‍ 
പോയി മടങ്ങി വന്നിരിക്കുന്നു. ആ കാലത്താണ് അമ്പലം നന്നാക്കണം എന്നും 
പറഞ്ഞ് നിങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. വല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിനും 
ഇറങ്ങിന്‍. അതിന്ന് എന്നെക്കൊണ്ട് ആവുന്നത് ഞാന്‍ ചെയ്യാം '.

സ്വാമിനാഥന്ന് അത് തീരെ രസിച്ചില്ല. ' ഞങ്ങള് ഒരു കാര്യം ചെയ്യാം. ജീവ
കാരുണ്യ പ്രവര്‍ത്തനത്തിന്ന് തയ്യാറാണെന്നല്ലേ പറഞ്ഞത്. മായന്‍കുട്ടീന്ന്
പേരുള്ള ഒരു പ്രാന്തനുണ്ട്ഇവിടെ. അവനെ ഇവിടെ എത്തിക്കാം. മകനെ
പോലെ നോക്കിക്കോളിന്‍ ' അയാള്‍ വെച്ചു കാച്ചി.

' നിങ്ങളെന്താ മക്കാറാക്കാന്‍ വന്നതാ ' എന്ന് രാഘവന്‍ ചോദിച്ചതിന്ന് ' ഈ
മാതിരി എണ്ണത്തിനെ കാണണ്ടാ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ലല്ലോ ' എന്നും 
പറഞ്ഞ് സ്വാമിനാഥന്‍ കൂടെയുള്ളവരെ കൂട്ടി പടി ഇറങ്ങി.

' ആ പറഞ്ഞത് കൊള്ളേണ്ട ഇടത്ത് കൊണ്ടു ' എന്ന് കാറില്‍ വെച്ച്
എഴുത്തശ്ശന്‍ പറഞ്ഞു ' മായന്‍ കുട്ടി രാഘവന്ന് തീര്‍ന്നതാണെന്ന് ഈ
നാട്ടില്‍ ആര്‍ക്കാ അറിയാത്തത് '.

പഞ്ചായത്ത് ഓഫീസിന്ന് മുമ്പിലെത്തിയപ്പോള്‍ കിട്ടുണ്ണി മാസ്റ്ററെ കാണണോ എന്ന്
സ്വാമിനാഥന്‍ ചോദിച്ചു. രാഘവനെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം 
മടുപ്പ് ഉളവാക്കിയിരുന്നു.

' എന്താ ആരും ഒന്നും പറയാത്തത് ' സ്വാമിനാഥന്‍ ഒരിക്കല്‍ കൂടി ചോദിച്ചു.

' വേണു കൂടെ ഉണ്ടല്ലോ ' എഴുത്തശ്ശന്‍ പറഞ്ഞു ' അതോണ്ട് കുറച്ചൊരു
മര്യാദ കാട്ടും '.

ഗേറ്റിന്ന് വെളിയില്‍ കാറ് നിര്‍ത്തി എല്ലാവരും ഇറങ്ങി. ശബ്ദം കേട്ട് ഉമ്മറത്ത്
എത്തിയ കിട്ടുണ്ണി ആഗതരെ അകത്തേക്ക് ക്ഷണിച്ചു.

രാജന്‍ മേനോന്‍ വിവരങ്ങള്‍ പറഞ്ഞു. എല്ലാവിധ സഹായ സഹകരണങ്ങളും
അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കിട്ടുണ്ണി എല്ലാം ശ്രദ്ധിച്ച് കേട്ടു.

' ഞാന്‍ പറയാണച്ചാല്‍ വേണ്ടാത്ത ഒരു പണിക്കാണ് നിങ്ങള്‍ ഇറങ്ങിയത്.
നാട്ടില്‍ ഇഷ്ടം പോലെ അമ്പലങ്ങളുണ്ട്. നോക്കി നടത്താന്‍ ആളില്ല. നിങ്ങള്
കേട് തീര്‍ത്ത് അമ്പലം  നന്നാക്കീന്നെനെ വിചാരിക്യാ. എത്ര കാലം അത്
നടത്തി കൊണ്ടു പോവാന്‍ പറ്റും '.

' എല്ലാരും മനസ്സ് വെച്ചാല്‍... ' മേനോന്‍ പകുതിയില്‍ നിര്‍ത്തി.

' അതൊക്കെ വെറുതെ തോന്നുന്നതാ. വീഴാറായ ഒരു അമ്പലം ഈയിടെ ഞാന്‍ 
നന്നാക്കി. ഒരാളേം  കണ്ടതൂല്യാ, പത്ത് പൈസ പിരിച്ചതൂല്യാ '.

' അത് നിങ്ങളുടെ തറവാട് വക അമ്പലം അല്ലേ '.

' എന്തോ ആവട്ടെ. കാശ് ഇറക്കാതെ കാര്യം നടക്ക്വോ. ഇപ്പൊ മലേല് അമ്പലം 
പണിയണംന്ന് കുറെ ആള്‍ക്കാര് പറഞ്ഞപ്പോള്‍ അതിന് ഇറങ്ങി പുറപ്പെട്ടു.
അത് കഴിയതെ വേറൊന്നിന്ന് ഞാനില്ല '.

' ശരി. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ ' എന്നും പറഞ്ഞ് എല്ലാവരും എഴുന്നേറ്റു.

കിട്ടുണ്ണി കൂടെ മുറ്റത്തേക്ക് ഇറങ്ങി.

' ഒന്നും തോന്നരുത്. ആര് വന്ന് പറഞ്ഞാലും എനിക്ക് ചില തീരുമാനം ഒക്കെ
ഉണ്ട്. മുഖം നോക്കാതെ ഞാന്‍ അതങ്ങട്ട് പറയും. അതില്‍ ആരക്കും പരിഭവം 
തോന്നീട്ട് കാര്യോന്നൂല്യാ. അതെന്‍റെ ഒരു ശീലാണേ '. കൂടുതല്‍ ഒന്നും പറയാതെ
അവര്‍ പടിയിറങ്ങി.

' വേണ്ടിയിരുന്നില്ല ഈ കഴുവേറിയെ കാണാന്‍ വന്നത് ' എഴുത്തശ്ശന്‍ പറഞ്ഞു
' അവന്‍ ഒടുക്കം പറഞ്ഞത് വേണ്വോ നിന്നെ കൊള്ളിച്ചിട്ടാണ് '.

വേണു മറുപടി പറഞ്ഞില്ല. പുഴ വക്കത്ത് കാര്‍ നിര്‍ത്തി , എഴുത്തശ്ശനേയും 
വേണുവിനേയും ഇറക്കി തിരിച്ച് പോയി.

***********************************************************************
എഴുത്തശ്ശനും വേണുവും കളപ്പുരയിലെത്തിയപ്പോള്‍ ചാമി പണിക്ക്
എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ഇറയത്ത് തൂക്കി വെക്കാറുള്ള
കൈക്കോട്ട് കാണാനില്ല.

' ആ കള്ളന്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഇന്നലെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല '.

' ചിലപ്പോള്‍ മുറിവ് വേദനിച്ചിട്ടാവും വരാഞ്ഞത് '.

' ഹേയ്, അങ്ങിനെ ആവില്ല. മുറിച്ച് രണ്ടാക്കി ഇട്ടാല്‍ കൂടി ചേര്‍ന്ന് എണീറ്റ്
വരുന്ന വകയാണ് അവന്‍ '.

' എന്നാല്‍ മാനക്കേടോണ്ട് ആവും '.

' ഇവറ്റേള്‍ക്ക് എന്ത് നാണക്കേട്. കള്ള് കുടിച്ച് അടി ഉണ്ടാക്കും, പിന്നെ
രണ്ടീസത്തേക്ക് മര്യാദക്ക് നടക്കും, മൂന്നാം പക്കം തഥൈവ. ഒന്നുക്ക്
ഒന്നരാടം തല്ല് കൂടും . എന്തോ വേണു വന്ന ശേഷം മര്യാദക്കാരനായി
കൂട്യേതാണ് '.

' ചിലരങ്ങിനെയാണ് അമ്മാമേ. സ്വതവേ നല്ലവരാണെങ്കിലും ചെറിയൊരു
പ്രേരണ മതി തെറ്റിന്‍റെ പിന്നാലെ പോവാന്‍. ശാസിക്കാതെ, ദേഷ്യപ്പെടാതെ
കൂടെ കൊണ്ടുനടത്തിയാല്‍ മതി. ഇണങ്ങിയ കൊമ്പനെ പോലെ പിന്നാലെ
വന്നോളും  '.

' അത് ശരിയാ. ആ മൊരടന്‍ നെന്‍റെ മുമ്പില് പച്ച പശു ആയിട്ടാ നില്‍ക്കാറ് '.

' നമുക്ക് പാടത്ത് പോയി നോക്കാം, എന്താ അവന്‍ ചെയ്യണത് എന്ന്
കാണാലോ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ ഇറങ്ങി, പുറകെ വേണുവും.

കൈക്കോട്ട് ഒരു ഭാഗത്ത് വെച്ച് ചേരിന്‍ ചുവട്ടില്‍ ചാമി കിടക്കുകയാണ്.

' വല്ല പനിയോ മറ്റോ ഉണ്ടാവും. നെറ്റി പൊട്ട്യേതല്ലേ ' അകലെ
നിന്നേ ചാമിയെ കണ്ടതും എഴുത്തശ്ശന്‍ പറഞ്ഞു.

അവര്‍ വരുന്നത് ചാമി അറിഞ്ഞില്ല. ' എന്താടാ നിനക്ക് മേല് വയ്യായ
ഉണ്ടോ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചതും പിടഞ്ഞെണീട്ടു ഇരുന്നു. തലയില്‍ 
കെട്ടിയ മുണ്ട് അഴിച്ചപ്പോള്‍ നെറ്റിയില്‍ മരുന്ന് വെച്ച് കെട്ടിയത് കണ്ടു.

' വീണിട്ട് പറ്റ്യേതോ, അതോ ആരെങ്കിലും രണ്ട് വീക്ക് തന്നതോ ' എന്ന്
എഴുത്തശ്ശന്‍ ചോദിച്ചു.

ചാമി തല താഴ്ത്തി.

' വേദന തോന്നുന്നുണ്ടോ, നമുക്ക് ഡോക്ടറുടെ അടുത്ത് പോവാം ' എന്ന്
വേണു പറഞ്ഞു.

ഒരു നിമിഷം. ചാമി കണ്ണ് തുടക്കാന്‍ തുടങ്ങി.

' വേണ്ടാത്ത കുണ്ടാമണ്ടി ഉണ്ടാക്കിയിട്ട് കരഞ്ഞിട്ട് എന്താ കാര്യം. ആ
ഡ്രൈവറ് ചെക്കന്‍ നല്ലവനായതുകൊണ്ട് നെന്‍റെ കരണത്ത് കൈ വെച്ചില്ല.
അവന്‍റേന്ന് കിട്ടേണ്ടത് ദൈവം തന്നൂന്ന് കരുതിക്കോ '.

' പോട്ടേ അമ്മാമേ ' വേണു പറഞ്ഞു ' തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ.
ചാമിക്ക് ഒരു അബദ്ധം പറ്റീന്ന് വിചാരിച്ചാല്‍ മതി '.

വേണു കുനിഞ്ഞ് ചാമിയുടെ തോളില്‍ കൈ വെച്ചു. ' ആ ഡ്രൈവറ്
കുടിക്കില്ലാ എന്ന് പറഞ്ഞപ്പോള്‍ എന്തിനാ നിര്‍ബന്ധിച്ചത്. ഇഷ്ടം 
ഇല്ലാത്തോരെ കുടിക്കാന്‍ പ്രേരിപ്പിക്കരുത് '.

തന്നെ പറ്റി തെറ്റായ വിവരമാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് ചാമിക്ക്
മനസ്സിലായി.

' എനിക്ക് തപ്പ് പറ്റി. അത് സമ്മതിക്കുന്നു. പക്ഷെ ഉണ്ടായത് ഇതല്ല '.
തുടര്‍ന്ന് നടന്ന സംഭവം മുഴുവന്‍ ചാമി വിവരിച്ചു.

' ഇവന്‍ പറഞ്ഞത് നേരാണെങ്കില്‍ ആ ഡ്രൈവറെ വെറുതെ വിടാന്‍ 
പാടില്ല. ഇന്നത്തോടെ അവന്‍റെ പണി പൂട്ടിക്കണം ' എഴുത്തശ്ശന്‍ 
രോഷം പൂണ്ടു.

' ഇനി ഒന്നിനും പോണ്ടാ. കഴിഞ്ഞത് കഴിഞ്ഞു. മേലാല്‍  അബദ്ധം 
പറ്റാതെ നോക്കിയാല്‍ മതി '.

' ഈ മൊതലാളിടെ നിറുകാണെ ഇനി ഞാന്‍ കുടിച്ച് തല്ല് കൂടില്ല ' എന്ന്
ചാമി പറഞ്ഞു.

' കുരുത്തം കെട്ടോനേ, വേണ്ടാത്ത സത്യം ചെയ്ത് അത് തെറ്റിച്ചിട്ട്
ഇവനെന്തെങ്കിലും വന്നാല്‍ നെന്‍റെ രണ്ട് കണ്ണും ഞാന്‍ കുത്തി പൊട്ടിക്കും '.

' സാരമില്ല അമ്മാമേ. എനിക്ക് ദോഷം വരുന്നതൊന്നും ചാമി ചെയ്യില്ല '.

മുതലാളിക്ക് തന്നിലുള്ള വിശ്വാസം ചാമിയെ കോരി തരിപ്പിച്ചു.

' ഇനി മേല്‍ക്കൊണ്ട്ഞാന്‍ അറിഞ്ഞും കൊണ്ട് ഒരു തെറ്റും  ചെയ്യില്ല '
എന്ന് ചാമി മനസ്സില്‍ ഉറപ്പിച്ചു.

അപ്പോള്‍ ആകാശത്തില്‍ വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടു.

3 comments:

  1. aനേരിൽ അനുഭവപ്പെട്ട കാര്യങ്ങൾ കഥയായി പറഞ്ഞു തരുന്ന രചനാ വൈഭവം ശ്ലാഘനീയം തന്നെ.

    ReplyDelete
  2. ശ്രീ. ഷെറീഫ്,
    ഭൂ പരിഷ്ക്കരണ നിയമം നടപ്പില്‍ വന്നതോടെ സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളെ ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഇത്.
    Palakkattettan.

    ReplyDelete
  3. വായനതുടരുന്നു

    ReplyDelete