നാണു നായരുടെ വീട്ടില്‍ നിന്നും ചാമി ആഹാരം കൊണ്ടു വരാന്‍ തുടങ്ങി രണ്ടാഴ്ച ആവാറായി. ഇടക്ക് ഒരു ദിവസം ഉച്ചക്ക് മൂന്നാളും കൂടി ചെന്ന് ഭക്ഷണം കഴിച്ചു. എഴുത്തശ്ശനായിരുന്നു കൂടുതല്‍ സന്തോഷം. വണ്ടിപ്പുര പണിയുന്ന സമയത്ത് അവിടെ നിന്നും കഴിച്ച ആഹാരത്തിന്റെ സ്വാദ് ഇപ്പോഴും നാവില്‍ തങ്ങി നില്‍ക്കുയാണ്.
'അതേയ്, നമുക്ക് എന്തെങ്കിലും കൊടുക്കണ്ടേ. അത്രക്ക് വലിയ കഴിവടമൊന്നും അവര്‍ക്കില്ലല്ലോ'എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. വേണുവിന്ന് ആ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമൊന്നും ഇല്ല. പക്ഷെ താന്‍ അതിലൊന്നും ഇടപെടില്ല എന്നു മാത്രം. നേരത്തെ പണം കൊടുത്ത കാര്യം അയാള്‍ പറഞ്ഞതുമില്ല.
മഴ ഇല്ലാത്ത ഒരു പ്രഭാതം. ആകാശത്ത് സൂര്യന് തെളിഞ്ഞിട്ടുണ്ട്. പുഴയിലാണെങ്കില്‍ വെള്ളം കുറവ്. കാലത്തെ ആഹാരത്തിന്ന് ചെന്ന ചാമിയോടൊപ്പം നാണു നായര്‍ ഇക്കരെ എത്തി.
'നാണ്വാരേ, നിങ്ങള്വന്നത് നന്നായി' നാണു നായരെ പുറത്തേക്ക് കൂട്ടി കൊണ്ടുപോയി എഴുത്തശ്ശന്‍ പറഞ്ഞു 'ഒരു കാര്യം
പറയണം എന്ന് കരുതി ഇരിക്കുകയാണ് ഞങ്ങള്‍'.
'എന്താ, എന്താദ്' അയാളുടെ സ്വരത്തില്‍ പരിഭ്രമം കലര്‍ന്നു.
'പേടിക്കേണ്ട കാര്യം ഒന്ന്വോല്ലാ. രണ്ട് നേരം ഞങ്ങളുക്കുള്ള ആഹാരം വെച്ച് കൊടുത്തയക്കുന്നില്ലേ ആ കുട്ടി. അതിന്ന് ചിലവൊക്കെ വരില്ലേ. എന്താ വേണ്ടത്ച്ചാല്‍ പറഞ്ഞോളിന്'.
' അയ്യേ, ഞാന്‍ ഹോട്ടല്‍ കച്ചോടം നടത്ത്വോന്നും അല്ലല്ലോ. വേണൂന്ന് വെച്ചാല്‍ അവള്‍ക്ക് ജീവനാ. പിന്നെ ഇന്നാള് അവന്
കൊറെ പൈസ അവളുടേല് കൊടുക്കും ചെയ്തു. 'ഒന്ന് നിര്‍ത്തി നാണുനായര് തുടര്‍ന്നു' പറയില്ലാ എന്ന് വിചാരിച്ചതാണ്. വേണൂന്റെ ചെവീല് എത്തിക്കരുത്. ഇന്നാള് ഞാന്‍ മന്ദത്ത് തൊഴാന്‍ ചെന്നതാ. ചായപ്പീടികക്കാരന്‍ വാസു വിളിച്ചിട്ട് മൂത്താരേ നിങ്ങള്‍ എപ്പൊഴാ ഹോട്ടല്‍ കച്ചോടം തുടങ്ങീത് എന്ന് ചോദിച്ചു. അത് കേള്‍ക്കണ്ട താമസം അടുത്ത മുറിയില്‍ നിന്ന് ആ മണ്ണാചെക്കന്‍ വളയിട്ട കയ്യോണ്ട് വെച്ചാലെ ചെലരുക്ക് തിന്നാന്‍ പിടിക്കൂ എന്നൊരു പറച്ചില്. ഞാന്‍ അയ്യത്തടീന്ന് ആയി. വീട്ടില്‍
ചെന്ന് പറഞ്ഞപ്പോള്‍ അച്ഛന് അത് കേട്ടതായി നടിക്കണ്ടാ. വേണ്വോട്ടന് അറിഞ്ഞാല്‍ നമ്മള് കൊടുത്തയക്കുന്നത് വേണ്ടാന്ന് വെക്കും എന്ന് മകളും പറഞ്ഞു'.
'ങാഹാ അങ്ങിനെ ഉണ്ടായോ, എന്നാല്‍ അതൊന്ന് ചോദിച്ചിട്ടന്നെ കാര്യം' എന്ന് എഴുത്തശ്ശനും പറഞ്ഞു.
'ഇതാ ഞാന്‍ പറയില്ലാന്ന് വെച്ചത്. ഇനി ഇതിനെ പറ്റി കൂട്ടൂം കുറീം ഉണ്ടാക്കരുത്'
ശരി എന്ന് പറഞ്ഞെങ്കിലും എഴുത്തശ്ശന്‍ മനസ്സില്‍ ചിലതൊക്കെ ഉറപ്പിച്ചു.
ആഹാരം കഴിഞ്ഞ് എല്ലാവരും കൂടി സൊള്ളാനിരുന്നു. ഞാന്‍ പാടത്തൊന്ന് പോയിട്ട് വരാമെന്നും പറഞ്ഞ് ചാമി കൈക്കോട്ടുമായി നടന്നു. 'എന്റെ ചെറേലെ കഴായ കൂടി ഒന്ന് നോക്കടാ ചാമ്യേ' എന്ന് എഴുത്തശ്ശന്‍ അവനെ ഏല്‍പ്പിച്ചു.
നാട്ടു വര്‍ത്തമാനം ക്രമേണ അവനവനെ സംബന്ധിച്ച കാര്യങ്ങളിലെത്തി.നാണു നായരുടെ സ്വകാര്യ ദുഃഖങ്ങളും ചര്‍ച്ചാ വിഷയമായി.
'ഇയാളുടെ കാര്യം മഹാ കഷ്ടമാണ്. മൂത്ത മകള്‍ ശാന്തയുടെ കെട്ട്യോനുണ്ട്, കരുണാകരന്. വീടിന്റെ ഭാഗം കിട്ടണം എന്ന് പറഞ്ഞ് സ്വൈരം കെടുത്ത്വാണ് ഇയാളെ '
'അപ്പോള്‍ സുന്ദരനൊന്നും ഇടപെടില്ലേ' എന്ന് വേണു തിരക്കി.
'അവന് പട്ടാളത്തിന്ന് പെന്‍ഷനായി. ഭാര്യ വീട്ടിലാണ് താമസം. കയ്യിലുള്ളതുപോലെ വല്ലതും അയച്ചു തരും. ഇങ്ങോട്ടൊന്നും
വരൂല്യാ, ഒന്നും ചോദിച്ച് ബുദ്ധിമുട്ടിക്കൂല്യാ. എനിക്കുള്ള ഭാഗം ഒഴിമുറി വെച്ച് തരുണൂന്ന് പറഞ്ഞ് എഴുതി തര്വേണ്ടായി'.
'അതന്നേ പറഞ്ഞത്. മൂപ്പരുക്ക് ചോദിക്കാനും പറയാനും ആളില്യാന്ന് കണ്ടിട്ടുള്ള ഏളുതത്തരം ആണ് മരുമോന് കാട്ടുണത്'
'ഇപ്പൊ കുറച്ച് ദിവസായിട്ട് തൊയിരം കെടുത്താന്‍ വരിണില്ല. ബാങ്കിന്ന് കടം കിട്ടും, അതിന്ന് കൊടുക്കാനാണെന്ന് പറഞ്ഞ് ശാന്ത വന്ന് മുദ്രകടലാസില് എന്റീം സരോജിനിടീം കയ്യൊപ്പ് വാങ്ങി പോയി. പെണ്ണിന്റെ കല്യാണം കഴിഞ്ഞാല്‍ കടം കുറേശയായി കൊടുത്ത് തീര്‍ക്കും ന്നാ പറഞ്ഞത് '.
മുദ്ര പേപ്പറില്‍ എന്താണ് എഴുതിയത് എന്ന് വേണു തിരക്കി. 'അതിലൊന്നും എഴുതീട്ടില്ല, അതൊക്കെ ബാങ്കുകാര് എഴുതും എന്നാ പറഞ്ഞത്' നാണു നായര്‍ വിശദീകരിച്ചു.
'പുത്തികെട്ട മനുഷ്യാ, മരുമോന് അതും വെച്ച് വല്ല കള്ളത്തരൂം കാട്ട്യാലോ'.
'അങ്ങിനെയൊക്കെ അവന് ചെയ്വോ'
'അവന് അതും അതിലപ്പുറൂം ചെയ്യും. തെകഞ്ഞ കള്ളനാ ആ കുരുത്തം കെട്ടോന്'
'ഇനി ഇപ്പൊ ഞാന്‍ എന്താ വേണ്ട്'
'വരും പോലെ കാണാന്ന് വെച്ച് കുത്തിരിക്കിന്‍'
നാണു നായര്‍ ഇപ്പോള്‍ കരയും എന്ന മട്ടായി. 'നാണുമാമ ഒട്ടും വിഷമിക്കണ്ടാ. എന്തെങ്കിലും വന്നാല്‍ ഞങ്ങളൊക്കെ ഇല്ലേ' എന്ന് വേണു ആശ്വസിപ്പിച്ചു.
'അത് ഒരു ആശ്വാസം മാത്രേ എനിക്കുള്ളു' എന്നും പറഞ്ഞ് നായര്‍ കണ്ണ് തുടച്ചു.
പുറത്ത് ഒരു ബഹളം കേട്ടു. കള വലിക്കുന്ന പെണ്ണുങ്ങളാണ്. പുറത്തിറങ്ങി നോക്കുമ്പോള്‍ തലക്ക് മീതെ വലിയൊരു പാമ്പിനെ വട്ടം ചുറ്റിക്കൊണ്ട് ചാമി വരമ്പിലൂടെ പാഞ്ഞ് വരുന്നു. കളപ്പുരയുടെ പടിക്കല്‍ ചാമി അതിനെ ഇട്ടു. അനങ്ങാനാവാതെ അത് കിടന്നു.
' ചെറടെ കഴായില്‍ കിടക്കുകയാണ് മൂപ്പര്. ഇര പിടിച്ചതുകൊണ്ട് വേഗം എഴയാന്‍ പറ്റില്ല. കണ്ടതും ഞാന്‍
വാലില്‍ ഒറ്റ പിടുത്തം . തല വട്ടം ചുറ്റിയാല്‍ എലുമ്പൊക്കെ ഒടയും. പിന്നെ പാമ്പിന്അനങ്ങാന് പറ്റില്ല ' എന്ന് ചാമി പറഞ്ഞു. പെണ്ണുങ്ങള് ഭീതിയോടെ അകന്ന് നിന്ന് അതിനെ നോക്കി.
'എന്താ സാധനം' എന്ന് നാണു നായര്‍ തിരക്കി.
'നിങ്ങക്കെന്താ കണ്ണ് കാണില്ലേ, എട്ടടി മൂര്‍ക്കനാ സാധനം. കടിച്ചാല്‍ എട്ടടി നടക്കുമ്പോഴേക്കും ആള് പോവും' എന്ന് എഴുത്തശ്ശന്‍
പറഞ്ഞു. 'നീ ഇതിനെ കാഴ്ച ബംഗ്ലാവ് ആക്കാതെ തച്ച് കൊന്ന് കുഴിച്ച് മൂടാന്‍ നോക്ക്' എന്ന് ചാമിയോടും പറഞ്ഞു.
വേലി അതിരില്‍ നിന്ന കൊട്ടത്തറി പൊട്ടിക്കാന്‍ ചാമി പോയി. വടി പൊട്ടിച്ചിട്ട് അവന് അവിടെ നിന്ന് എന്തിനേയോ തല്ലുന്നത് കണ്ടു. എല്ലാവരും നോക്കി നില്‍ക്കെ കോലില്‍ ചത്ത ഒരു പാമ്പിനെ തൂക്കി മറ്റുള്ളവരുടെ അടുത്തേക്ക് അവന് വന്നു.
'വെള്ളിക്കെട്ടനാണ്. അസ്സല് വിഷമുള്ളതാണ് ഇവനും. മുന്ത്യേ ആളെ എങ്ങന്യാ ഒറ്റയ്ക്ക് അയക്ക്യാ എന്ന് വിചാരിക്കുമ്പോഴാ ഇവനെ കണ്ടത്. ഇനി രണ്ടാളും കൂടി ഒരുത്തീലിക്ക് പൊയ്ക്കോട്ടെ 'എന്നും പറഞ്ഞ് ചത്ത പാമ്പിനെ നിലത്തിട്ട് ആ വടികൊണ്ട് മൂര്‍ഖനെ ചാമി തല്ലി കൊന്നു. രണ്ടിനേയും ഒന്നിച്ച് കോലില്‍ തൂക്കി കൈതപൊന്തയിലേക്ക് വലിച്ചെറിഞ്ഞു.
'പൊഴേല് വെള്ളം കൂട്യേപ്പൊ കേറി വന്നതാ ഇതൊക്കെ' എഴുത്തശ്ശന്‍ പറഞ്ഞു.
'എന്തായാലും രാത്രി നേരത്ത് നല്ലോണം ശ്രദ്ധിക്കണം' നാണു നായര്‍ പറഞ്ഞു.
'അങ്ങിനെ ഒന്നൂല്യാ. യോഗൂണ്ടെങ്കിലേ കടിക്കൂ. ഇല്ലെങ്കില്‍ ചവിട്ടിയാലും കടിക്കില്ല. പാമ്പ് കടി കൊണ്ട് ചാവാനാ വിധി എങ്കില്‍ കല്ലറ തീര്‍ത്ത് ഇരുന്നാലും അത് സംഭവിക്കും. നിങ്ങള്‍ പരീക്ഷിത്ത് രാജാവിന്റെ കഥ കേട്ടിട്ടില്ലേ'.
നാണു നായര്‍ തലയാട്ടി. 'ഇരുട്ടത്ത് ഇറങ്ങുമ്പോള്‍ ഒരു ടോര്‍ച്ച് കയ്യില്‍ വെക്കണം കെട്ടോ വേണൂ' എന്ന് പറയുകയും ചെയ്തു.
'കൂട്ടം കൂടി നിന്ന് പണി മെനക്കെടുത്താതെ കണ്ടത്തില്‍ എറങ്ങാന്‍ നോക്കിനെടി പെണ്ണുങ്ങളെ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞതോടെ അവരൊക്കെ പോയി. കൈക്കോട്ട് എടുത്തിട്ട് വരാമെന്നും പറഞ്ഞ് ചാമിയും നടന്നു. നാണു നായരും എഴുത്തശ്ശനും
വേണുവിനോടൊപ്പം കളപ്പുരയിലേക്ക് കയറി.
'നമ്മള് മൂന്നാളക്കും കാലത്തിനും നേരത്തിനും നാണു നായരൂടെ മകള്‍ കഷ്ടപ്പെട്ട് ആഹാരം ഉണ്ടാക്കി എത്തിക്കുന്നുണ്ട്. അതിന് നമ്മള് ഒന്നും കൊടുക്കുന്നില്ല. അങ്ങിനെ ആയാല്‍ പോരാ' എഴുത്തശ്ശന്‍ പറഞ്ഞു നിര്‍ത്തി.
ആരും ഒന്നും പറഞ്ഞില്ല.
'ഞാന്‍ നിശ്ചയിച്ചത് അരിയും തേങ്ങയും വിറകും ഒക്കെ ഇഷ്ടം പോലെ ഇവിടെ ഉണ്ട്. അതൊക്കെ അവിടെ എത്തിക്കും. പീടിക സാധനങ്ങള്‍ എന്താ വേണ്ടേച്ചാല് അതും ഏര്‍പ്പാടാക്കും. അത് പോരെ വേണൂ'.
'അമ്മാമ നിശ്ചയിക്കുന്ന പോലെ'
'എന്നാല്‍ അത് മതി. ചാമി സാധനങ്ങള്‍ വണ്ടീല് വൈകുന്നേരം എത്തിക്കും. കാശായിട്ട് വല്ലതും ഇപ്പൊ വേണോ'
വേണ്ടെന്ന് നായര്‍ തലയാട്ടി. 'പിന്നെ ഒരു പെണ്കുട്ടിയല്ലേ അവള്. എന്തെങ്കിലും വാങ്ങാന്‍ ഇടക്കും തലക്കും ചില്ലറ കാശ് അതിന് നീ കൊടുക്കണം കെട്ടോ വേണു'.
അല്ലെങ്കിലും സരോജിനിക്ക് വല്ലപ്പോഴും എന്തെങ്കിലും കൊടുക്കണമെന്ന് താനും നിശ്ചയിച്ചിട്ടുണ്ടെന്ന് വേണു പറഞ്ഞു.
മനസ്സ് നിറയെ സന്തോഷവുമായിട്ടാണ് നാണു നായര്‍ തിരിച്ച് പോയത്.
*************************************************************************************
ഉച്ചക്കുള്ള ആഹാരം വാങ്ങാന്‍ ചാമി പുറപ്പെടുമ്പോള്‍ താനും വരുന്നുണ്ടെന്നു പറഞ്ഞ് എഴുത്തശ്ശനും പുറപ്പെട്ടു. കൂനന്‍ പാറ കടന്നപ്പോള്‍ 'നീ മന്ദത്ത് ആലിന്റെ തണുപ്പത്ത് നില്ക്ക്, ഞാന്‍ ഇപ്പൊ വരാം' എന്ന് ചാമിയോട് പറഞ്ഞ് എഴുത്തശ്ശന്‍ വാസുവിന്റെ ചായക്കടയിലേക്ക് നടന്നു.
കടയില്‍ ഒരു മനുഷ്യനും ചായക്കായി ഇരിപ്പില്ല. വാസു ബെഞ്ചിലിരുന്ന് പത്രം വായിക്കുകയാണ്.
'എടാ വാസ്വോ, ഇങ്ങിട്ട് ഇറങ്ങി വാ, ആ മണ്ണാചെക്കനേയും വിളിക്ക്' മുറ്റത്ത് നിന്ന് എഴുത്തശ്ശന്‍ വിളിച്ചു. രണ്ടുപേരും
പുറത്തേക്ക് വന്നു.
'നെന്റെ ഒക്കെ നാവിന്ന് ചൊറിച്ചിലുണ്ടെങ്കില് പാറകത്തിന്റെ നല്ല മൂത്ത ഇല വെച്ച് ഒരച്ചോ, അല്ലാണ്ടെ കുടുംബത്തില്‍ പെട്ടവരെ തോന്ന്യാസം പറയാന്‍ മെനക്കെട്ടാല്‍ രണ്ട് കവിളത്തും മാറി മാറി ഞാന്‍ മദ്ദളം കൊട്ടും. വയസ്സ് എണ്‍പത്താറായി എന്ന് കരുതണ്ടാ.'
വാസുവിന്ന് ഒന്നും മനസ്സിലായില്ല.
'ആ നാണു നായരോട് നീ എന്താ പറഞ്ഞത്. നിന്റെ മകള്‍ പഠിക്കാന്‍ പോയി വയറ്റിലുണ്ടാക്കി വന്നതും അത് കളഞ്ഞിട്ട് ഒരുത്തന്റെ തലയില്‍ കെട്ടിവെച്ചതും ഞാന്‍ പത്താളുടെ മുമ്പില്‍ വിളിച്ചു പറഞ്ഞാലോ'.
എഴുത്തശ്ശന്‍ അലക്കുകാരന്റെ നേരെ തിരിഞ്ഞു.
'വിഴുപ്പലക്കുന്നോന്‍ അത് ചെയ്താ മതി. വളയിട്ട കൈ കൊണ്ട് ആഹാരം ഉണ്ടാക്കുന്ന കാര്യം നീ നോക്കണ്ടാ. ഇനി വല്ലതും
കേട്ടാല്‍ തേപ്പ് പെട്ടി നിന്റെ മുഖത്ത് വെച്ച് തേക്കും. പിന്നെ നിന്റെ അമ്മ നല്ല കാലത്ത് കിടന്നുറങ്ങുമ്പോള്‍ വാതില്‍ അടക്കാറില്ല എന്നാ കേട്ടിട്ടുള്ളത്. നിങ്ങള്‍ നാല് മക്കളും നാല് തന്തക്ക് ഉണ്ടായതാണ്എന്നാ കേള്‍വി. മനസ്സിലായോടാ നിനക്ക്'.
എഴുത്തശ്ശനോട് എതിര്‍ത്തൊന്നും പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 'ഇനി അങ്ങിനെ ഉണ്ടാവില്ല' എന്ന് വാസു പറഞ്ഞു.
'എങ്കില്‍ ഇപ്പൊത്തന്നെ രണ്ടും കൂടി ചെന്ന് നാണു നായരോടും മകളോടും തെറ്റ് പറഞ്ഞിട്ട് വാ'.
ഇരുവരും മടിച്ച് നിന്നു.
'പോവാന്‍ മടി ഉണ്ടെങ്കില്‍ വേണ്ടാ. മന്ദത്ത് നില്‍ക്കുന്നവനെ ഒന്ന് നോക്കിക്കോ. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി. അവന്
നിങ്ങടെ പട്ടപ്പുര പൊളിച്ച് അടുക്കി വെച്ചിട്ടേ പോവൂ. അത് വേണോടാ'.
ഒന്നും പറയാതെ ഇരുവരും നാണു നായരുടെ വീട്ടിലേക്ക് നടന്നു. എഴുത്തശ്ശന്‍ ചാമിയുടെ അടുത്തേക്കും.
'എന്താ അപ്പ്വോ' ചാമി ചോദിച്ചു.
'ഒന്നൂല്യാടാ. അവരുടെ ഒരു ചെറിയ പ്രശ്നം ഉണ്ട്. അതൊന്ന് തീര്‍ത്ത് കൊടുക്കാലോ എന്ന് വെച്ചിട്ടാ'.
പെട്ടെന്ന് തന്നെ ഇരുവരും തിരിച്ച് പോന്നു.
'പറഞ്ഞില്ലേ' എഴുത്തശ്ശന്‍ അവരോട് ചോദിച്ചു.
'ഉവ്വ്'.
'എന്നാല്‍ പൊയ്ക്കോളിന്. ഞാന്‍ ചൊല്ലി തന്നത് ഓര്‍മ്മ ഉണ്ടാവണം'.
അവര്‍ തലയാട്ടിയിട്ട് നടന്നു.
'ചാമ്യേ, നീ പോയി ചോറ് വാങ്ങീട്ട് വാ. ഞാന്‍ ഈ തണുപ്പത്ത് നിക്കട്ടെ'.
ഈ അപ്പ്വോട്ടന് എന്താ പറ്റീത് എന്നും ചിന്തിച്ച് ചാമി നടന്നു.
Tuesday, January 26, 2010
Subscribe to:
Post Comments (Atom)
ഉഗ്രൻ
ReplyDelete