എഴുത്തശ്ശന്‍ പോയ ശേഷം വേണു അമ്പല കുളത്തിലേക്ക് ചെന്നു. കുളിച്ച് അമ്പലത്തില്‍ ചെന്ന് തൊഴാന്‍ നോക്കുമ്പോള്‍ നട
അടച്ചിരിക്കുന്നു. എട്ട് മണിക്ക് മുമ്പ് നട അടക്കുന്ന പതിവുണ്ടോ ആവോ. അടുത്ത് എവിടേയും ഒരാളേയും കാണാനില്ല.
കുട്ടിക്കാലത്ത് അമ്പലത്തിലേക്ക് വന്നിരുന്നത് ഓര്‍മ്മ വന്നു. അന്ന് പൂജക്കാരന്‍ നമ്പൂരിക്ക് പുറമെ മാല കെട്ടാന്‍ ഒരു മര്വോളമ്മയും ശംഖ് ഊതാനും ചെണ്ട കൊട്ടാനുമായി ഒരു വയസ്സന്‍ മാരാരും ഉണ്ടായിരുന്നു. വെള്ളനിവേദ്യം ,പാല്‍ പായസം ,
കടുമധുരം പായസം, ഇടിച്ച് പിഴിഞ്ഞ പായസം, അപ്പം എന്നിങ്ങനെ പല നിവേദ്യങ്ങള്‍ ഉണ്ടായിരിക്കും. അമ്പല പരിസരത്ത് എവിടെയെങ്കിലും തന്നെ കണ്ടാല്‍ മര്വോളമ്മ വിളിച്ചു നിര്‍ത്തി എന്തെങ്കിലും പ്രസാദം തരും. അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നുവത്രേ അവര്‍.
വേണു കളപ്പുരയിലെത്തുമ്പോഴേക്കും ചാമി എത്തിയിരുന്നു. മുറ്റം അടിച്ചു വാരുകയാണ് കക്ഷി.
' സാധനങ്ങളൊക്കെ പുറത്ത് വെച്ചിട്ട് പോയാല്‍ തിരിച്ച് വരുമ്പോള്‍ കണ്ടില്ലാന്ന് വരും ' അവന്‍ പറഞ്ഞു
' ഞാന്‍ നോക്കുമ്പോള്‍ കണ്ണടയും വാച്ചും തിട്ടില് മറന്ന് വെച്ചിട്ട് പോയിരിക്കുന്നു '.
' ഇതൊക്കെ ആരാ എടുക്കാന്‍ വര്വാ '
' നല്ല കഥ. കണ്ണ് തെറ്റിയാല്‍ കിട്ട്യേതും എടുത്ത് സ്ഥലം വിടുന്ന ആളുകളാണ്. ഒരൊറ്റ എണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല '.
വേണു അകത്ത് ചെന്ന് വസ്ത്രം മാറി വരുമ്പോഴേക്കും ചാമി ഇറയത്ത് വെച്ച പൊതി അഴിച്ച് മുറിച്ചു വെച്ച നാക്കിലയില്‍ വിളമ്പി.
കുറ്റിപ്പുട്ടും കടലക്കറിയും. ഒരു മരുന്നുകുപ്പി കഴുകി വൃത്തിയാക്കി അതില്‍ ചായയും കൊണ്ടു വന്നിട്ടുണ്ട്.
' ഇത് മുഴുവന്‍ എനിക്കോ ' വേണു അന്തം വിട്ടു ' ഒരു ഇല കൂടി എടുത്ത് ഒപ്പൊപ്പം വിളമ്പൂ. രണ്ടാളക്കും കൂടി
കഴിക്കാം '.
താന്‍ ആഹാരം കഴിച്ചിട്ട് വന്നതാണെന്ന് ചാമി പറഞ്ഞുവെങ്കിലും വേണു സമ്മതിച്ചില്ല. ' ചായ നന്നായോ ' എന്ന് ചാമി ചോദിച്ചു. ഉവ്വെന്ന മട്ടില്‍ വേണു തലയാട്ടി. ' എന്‍റെ മകള് ലക്ഷ്മിക്കുട്ടി ഉണ്ടാക്കീതാ ' എന്ന് ചാമി അറിയിച്ചു. വീട്ടില്‍
ചെല്ലുമ്പോള്‍ മകളോട് ചായ ഇഷ്ടമായി എന്ന് താന്‍ പറഞ്ഞതായി പറയാന്‍ വേണു ചാമിയോട് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു. ' ഇനി എന്താ പരിപാടി ' എന്ന ചാമിയുടെ ചോദ്യതിന്ന് അക്കരെ ചെന്ന് കിട്ടുണ്ണിയെ കാണാനുണ്ടെന്ന് മറുപടി നല്‍കി.' എന്നാല്‍ ഇന്നലത്തെ പോലെ ഞാന്‍ കയ്യില്‍ പിടിച്ച് പുഴ കടത്തി വിടാം. വെള്ളത്തിന് നല്ല തട്ടുണ്ട്. കാലിന്ന് ബലം
ഇല്ലാത്തതല്ലേ ' എന്നായി ചാമി.
വേണു കയറി ചെല്ലുമ്പോള്‍ കിട്ടുണ്ണി എവിടേക്കോ പോവാന്‍ ഒരുങ്ങുകയാണ്. ' ഇരിക്കൂ ' എന്ന് പറഞ്ഞിട്ട് എന്തൊക്കേയോ കടലാസ്സുകള്‍ ബാഗില്‍ ഒതുക്കി വെച്ചുകൊണ്ടിരുന്നു.
' ഞാന്‍ ഇന്നലെ കളപ്പുരയിലേക്ക് താമസം മാറ്റി '.
' അതൊക്കെ ഞാന്‍ അറിഞ്ഞു. പെങ്ങളുടെ ഉപദേശം ആയിരിക്കും അല്ലേ '
അതൊന്നുമല്ല കുറച്ച് കാലം അവിടെ കൂടാമെന്ന് വെച്ചു, അത്രേ ഉള്ളൂ എന്ന് വേണു പറഞ്ഞതിന്ന് കിട്ടുണ്ണി ഒന്നമര്‍ത്തി മൂളി.
' എന്തോ ചെയ്തോളൂ, നല്ലതേ ഞാന്‍ പറഞ്ഞു തരൂ, കേട്ട് നടന്നാല്‍ നിങ്ങള്‍ക്കന്നെ ഗുണം '
ആ വാക്കുകളില്‍ അനിഷ്ടം കലര്‍ന്നിരുന്നത് പോലെ വേണുവിന് തോന്നി.
രാധ ഇറങ്ങി വന്നു. ' ഏട്ടന്‍ കാലത്ത് വല്ലതും കഴിച്ചോ ' എന്നു ചോദിച്ചു. ചാമി ആഹാരവും ചായയും കൊണ്ടു വന്ന്
തന്ന കാര്യം വേണു പറഞ്ഞു.
കിട്ടുണ്ണി ഉറക്കെ ചിരിച്ചു. ' പുതിയ പരിഷ്ക്കാരം ഒക്കെ തുടങ്ങി വെച്ചു അല്ലേ ' എന്ന് ചോദിക്കുകയും ചെയ്തു.
കഥ അറിയാതെ ആട്ടം കാണാനിരുന്നത് പോലെയായി വേണുവിന്.
' എന്താത് ' എന്ന് അയാള്‍ തിരക്കി.
' കീഴ്ക്കെട നടക്കാത്ത ഓരോ കാര്യങ്ങള്‍ കേട്ടപ്പോള്‍ അറിയാതെ ചിരിച്ചതാണേ '.
' കാര്യം എന്താച്ചാല്‍ പറ '
' കീഴ് ജാതിക്കാരുടെ കയ്യിന്ന് ഇതിന്ന് മുമ്പ് ആഹാരം വാങ്ങി തിന്നുന്ന പതിവൊന്നും ഉണ്ടായിട്ടില്ല. തീണ്ടലും തൊടാന്‍
പാടില്യായീം നിന്നൂന്നും വെച്ച് അവരുടെ കയ്യിന്ന് വാങ്ങി തിന്നണം എന്നില്ലല്ലോ '.
ഒന്ന് രണ്ട് ഇടങ്ങളില്‍ ചെല്ലാനുണ്ടെന്ന് പറഞ്ഞ് വേണു എഴുന്നേറ്റു. എനിക്കും ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് കിട്ടുണ്ണിയും
പറഞ്ഞു.
*************************************************************************************************************
പടി കടന്ന് പുറത്തിറങ്ങി. പെട്ടെന്ന് തന്നെ തിരിച്ചെത്തിയാല്‍ ചാമിക്ക് വല്ലതും തോന്നുമോ എന്ന് വേണു ഭയന്നു. ഇനി എന്ത് വേണമെന്ന് ആലോചിച്ചപ്പോഴാണ് നാണുമാമയുടെ വീട്ടിലേക്ക്ചെല്ലാമെന്ന തോന്നല്‍ മനസ്സിലെത്തിയത്.
പുഴയോട് കിന്നാരവും പറഞ്ഞ് നീണ്ട് നിവര്‍ന്ന് കിടക്കുന്ന പാതയിലൂടെ നടന്നു. കര കവിഞ്ഞ് ഒഴുകിയ പുഴ കൂട്ടുകാരനെ
ചെമ്മണ്ണ് പൂശിയിട്ടാണ് ഇറങ്ങി പോയിരിക്കുന്നത്. റോഡിലെ ചെറിയ കുഴികളിലെല്ലാം ചളിവെള്ളം നിറഞ്ഞിരിക്കുന്നു.
കൂനന്‍ പാറയുടെ ചുവട്ടിലെത്തുമ്പോഴേക്കും മഴ ചാറി തുടങ്ങി. വേണു കുട നിവര്‍ത്തി. പാറയിലൂടെ ചെറിയ നീര്‍ച്ചാലുകളായി മഴവെള്ളം കീഴോട്ട് ഉരുതി കളിക്കുന്നു. ഒരു കുടന്ന വെള്ളവുമായി വന്ന കാറ്റ് വേണുവിന്‍റെ മുഖം കഴുകി കടന്നു പോയി.
പടി തുറന്ന് അകത്തേക്ക് കേറി. ഉമ്മറത്ത് ആരേയും കാണാനില്ല. ഒന്ന് ചുമച്ച് ശബ്ദമുണ്ടാക്കി. അകത്ത് നിന്നും സരോജിനി വാതില്‍ക്കലെത്തി,
' അച്ഛാ, വേണ്വോട്ടന്‍ ' നിധി കിട്ടിയ സന്തോഷം അവളുടെ വാക്കുകളില്‍ തുളുമ്പി നിന്നിരുന്നു.
അകത്തു നിന്നും നാണു നായരെത്തി. മേലാകെ മൂടി പുതച്ചിരിക്കുന്നു.
' നീയെന്താ മുടി മുഴുവന്‍ ക്ഷൌരം ചെയ്ത് കളഞ്ഞത് ' എന്ന് അയാള്‍ ചോദിച്ചു, വേണു വെള്ളം വെടിയാനായി നനഞ്ഞ കുട
പിള്ളക്കോലായില്‍ വെച്ചിട്ട് അകത്തേക്ക് കയറി.
തിരുപ്പതിയിലേക്ക് ഓര്‍ക്കാപ്പുറത്ത് ചെന്നതും , തലെത്തലേന്നാള്‍ ഉച്ചക്ക് ഓപ്പോളുടെ വീട്ടിലെത്തിയതും , തലേന്ന് കളപ്പുരയിലേക്ക് താമസം മാറിയതും എല്ലാം വേണു വിവരിച്ചു,
കളപ്പുരയിലേക്ക് താമസം മാറുന്ന കാര്യം പത്മിനി അമ്മ പറഞ്ഞ് അറിഞ്ഞതായി നാണു നായര്‍ പറഞ്ഞു.
സരോജിനി ചായയുമായി എത്തി. സംഭാഷണത്തിന്നിടയില്‍ എഴുത്തശ്ശന്‍ കാണാനെത്തിയ കാര്യം വേണു പറഞ്ഞു.
' നല്ല തന്‍റേടം ഉള്ള ആളാണ് ' നായര്‍ കൂട്ടുകാരനെ കുറിച്ച് പറഞ്ഞു ' കൊല്ലും ന്ന് പറഞ്ഞ് ഒരാള് വന്നാല്‍ പറ്റുംച്ചാല്‍ ചെയ്തോ
എന്ന് പറയുന്ന പ്രകൃതം '. തുടര്‍ന്ന് എഴുത്തശ്ശന്‍റെ കഥ മുഴുവന്‍ അനാവരണം ചെയ്തു.
സമയം കടന്ന് പോയത് ആരും അറിഞ്ഞില്ല. ' ഇനി ഊണ് കഴിച്ചിട്ട് പോരേ വര്‍ത്തമാനം ' എന്നും പറഞ്ഞ് സരോജിനി വന്നു.
പുല്ലുപായ മടക്കിയിട്ട് ആണുങ്ങള്‍ ഉണ്ണാനിരുന്നു. സരോജിനി വിളമ്പിയിട്ട് മാറി നിന്നു. ' കൂട്ടാനൊക്കെ വേണ്വോട്ടന് ഇഷ്ടമായിട്ടുണ്ടാവില്ല ' എന്ന് അവള്‍ പറഞ്ഞു.
' നന്നായിട്ടുണ്ട്. ഒന്നാന്തരം ആയി '
സരോജിനിക്ക് മനസ്സ് നിറഞ്ഞു. ഇന്നലെ രാത്രി ഭക്ഷണത്തിന്ന് എന്താ കിട്ടീത് എന്നവള്‍ അന്വേഷിച്ചു. രാത്രിയും കാലത്തും ചാമി ഭക്ഷണം എത്തിച്ച കാര്യം വേണു പറഞ്ഞു.
' വേണ്വോട്ടന്‍ അങ്ങിനെ കഷ്ടപ്പെടണ്ടാ. ഞാന്‍ സമയത്തിന്ന് ഒക്കെ ഉണ്ടാക്കി തരാം '
അതൊക്കെ ബുദ്ധിമുട്ടാവുമെന്ന് വേണു പറഞ്ഞു. പോരാത്തതിന് കൂടെ ചാമിയുണ്ട്. എഴുത്തശ്ശനും കൂടെ കൂടാമെന്ന്
പറയുന്നുണ്ട്.
അതൊന്നും സാരമില്ല. എല്ലാരുക്കും വേണ്ട ആഹാരം ഉണ്ടാക്കാന്‍ തനിക്ക് സന്തോഷമേയുള്ളു എന്ന് സരോജിനി അറിയിച്ചു. വണ്ടിപ്പുര പണിയുന്ന സമയത്ത് എഴുത്തശ്ശന്‍ ഊണ് കഴിക്കാന്‍ വന്നിരുന്ന കാര്യം നാണു നായരും പറഞ്ഞു.
എന്നിട്ടും വേണു ഒന്നും പറഞ്ഞില്ല.
' ഞങ്ങള്‍ പാവങ്ങളായതു കൊണ്ടാവും വേണ്വോട്ടന്‍ മടി കാണിക്കുന്നത് അല്ലേ ' എന്ന് സരോജിനി ചോദിച്ചു. അവളുടെ വാക്കുകള്‍ ഒരു തേങ്ങലുപോലെ വേണുവിന്ന് തോന്നി.
' നിനക്ക് വേണ്ടി കഷ്ടപ്പെടാന്‍ ബാദ്ധ്യത ഉള്ളോരല്ലേ ഞങ്ങള് 'എന്ന് നാണു നായരു കൂടി ചോദിച്ചതോടെ വേണുവിന്ന് വാക്കുകള്‍ ഇല്ലാതായി.
സരോജിനിക്ക് വിഷമമില്ലെങ്കില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും മഴക്കാലം കഴിഞ്ഞാല്‍ ഇവിടെ വന്ന് കഴിച്ച് പോകാമെന്നും
അതുവരെ ചാമി വന്ന് വാങ്ങിക്കൊണ്ട് വരുമെന്നും വേണു പറഞ്ഞു.
ഇത് വിലയായി കാണരുത്, സാധനങ്ങള്‍ വാങ്ങിച്ചോളൂ എന്നും പറഞ്ഞ് വേണു കുറച്ച് നോട്ടുകള്‍ നാണു നായരുടെ നേരെ നീട്ടി.
' ഒക്കെ അവളുടെ കയ്യില്‍ കൊടുത്തോ. നെനക്ക് കൊടുക്കാനും അവളക്ക് വാങ്ങാനും അധികാരം ഉണ്ട് '.
വേണു സരോജിനിയുടെ കയ്യില്‍ പണം കൊടുത്തു. അത് വാങ്ങി കണ്ണോട് ചേര്‍ത്ത് പിടിച്ച ശേഷം അവള്‍ വേണുവിന്‍റെ കാല് തൊട്ട് വന്ദിച്ചു.
' ഞാന്‍ ഇറങ്ങ്വാണ്. കാലത്തും ഉച്ചക്കും ചാമി വന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് പോകും. രാത്രി ഞങ്ങള് മൂന്നാളും കൂടി കഞ്ഞി വെച്ച് കുടിക്കാം '.
' ഒക്കെ നിന്‍റെ ഇഷ്ടം പോലെ '.
' വേണ്വോട്ടന് രാവിലെക്ക് എന്താ ഉണ്ടാക്കേണ്ടത് ' എന്ന് സരോജിനി തിരക്കി.
സരോജിനി എന്ത് ഉണ്ടാക്കി കൊടുത്തയച്ചാലും താന്‍ അത് സന്തോഷത്തോടെ കഴിക്കും എന്ന് വേണു പറഞ്ഞത് അവളെ ആനന്ദിപ്പിച്ചു.
' മണി മൂന്ന് ആവാറായി. ഇനി ഞാന്‍ ചെല്ലട്ടെ ' എന്നും പറഞ്ഞ് വേണു കുടയും എടുത്ത് ഇറങ്ങി.
മഴക്കാറുകളെ വകഞ്ഞു മാറ്റി സൂര്യന്‍റെ കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ തുടങ്ങി.
Thursday, January 14, 2010
Subscribe to:
Post Comments (Atom)
കൊട്ടോടിക്കാരനുമായി ഇന്നുണ്ടായ ഫോൺ സംഭാഷണത്തിനിടയിൽ ഈ ബ്ലോഗ് സംഭാഷണ വിഷയമായി.അങ്ങിനെയാണു ഇതിൽ എത്തപ്പെട്ടതു.കുറച്ചു വായിച്ചപ്പോൾ വൈകി എത്തിയതിൽ ദു:ഖം തോന്നി. തുടർന്നു വായിക്കുന്നു,അഭിനന്ദനങ്ങൾ.
ReplyDeleteകഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പഴാ വായിച്ചതു്. കഥ നന്നാവുന്നുണ്ട്. തുടരൂ.
ReplyDeleteഇന്ന് നാല് അദ്ധ്യായങ്ങള്‍ ഒരുമിച്ചു വായിച്ചു. ഓരോ അധ്യായം കഴിയുമ്പോഴും കഥാപാത്രങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്നു മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
ReplyDeleteസര്‍വ്വശ്രീ.ഷെറീഫ്, ടൈപ്പിസ്റ്റ് / എഴുത്തുകാരി, രാജു,
ReplyDeleteനോവലിന്‍റെ പശ്ചാത്തലം ഒരുങ്ങി. ഇനി ആ കാലത്ത് സാമൂഹ്യ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങളും മറ്റും പ്രതിപാദിക്കാനുണ്ട്. കുറച്ച് കഥാപാത്രങ്ങള്‍ കൂടി രംഗത്തെത്തും. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.
സ്നേഹത്തോടെ
Palakkattettan.