Thursday, January 14, 2010

അദ്ധ്യായം 39.

കാലത്ത് എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് സ്റ്റൌവില്‍ കാപ്പിക്ക് വെള്ളം തിളക്കാന്‍ വെച്ച് ചാറല്‍ മഴയും നോക്കി വേണു
ഇരുന്നു. പേപ്പറും വാങ്ങിയിട്ട് വരാമെന്നും പറഞ്ഞ് ചാമി പോയിട്ടേ ഉള്ളു. കിടന്ന പായ ചുരുട്ടി ഒരു മൂലയില്‍ വെച്ചിട്ടുണ്ട്. നിത്യവും അങ്ങോട്ടും ഇങ്ങോട്ടും ഏറ്റിക്കൊണ്ട് നടക്കാന്‍ വയ്യാ എന്നും പറഞ്ഞ് വെച്ചതാണ്.

എത്ര വേഗത്തിലാണ് മനുഷ്യസ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നത്. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെന്ന തന്‍റെ തോന്നല്‍ 
ശരിയാണെന്ന് ഇപ്പോള്‍ ഒന്നുകൂടി ഉറപ്പായി. കാര്യസ്തന്‍ രാമന്‍ നായര്‍ പറഞ്ഞത് ചാമി ഒരു ശത്രുവിനെ പോലെയാണ് താനുള്‍പ്പടെ
ഉള്ളവരേയെല്ലാം കാണുന്നത് എന്നാണ്. ജന്മിയോടുള്ള തൊഴിലാളിയുടെ ഒടുങ്ങാത്ത പകയാണത്രേ അതിന്ന് പിന്നില്‍. പക്ഷെ എന്താണ് പിന്നീട് ഉണ്ടായത്. ഒരു പ്രാവശ്യമേ കണ്ടുള്ളു, സംസാരിച്ചു, അന്യോന്യം പരിചയപ്പെട്ടു. അനവധി കാലത്തെ ബന്ധമുള്ളതു പോലെയാണ് ഇന്നലെ അയാള്‍ പെരുമാറിയത്.

കാപ്പിപ്പൊടിയിട്ട് തീളപ്പിച്ച വെള്ളം അരിച്ചെടുത്തു. രണ്ട് സ്പൂണ്‍ പഞ്ചസാരയും പാല്‍പ്പൊടിയും ചേര്‍ത്ത് ആറ്റുമ്പോള്‍ മുറ്റത്ത് ആരുടേയോ ശബ്ദം. വന്ന് നോക്കുമ്പോള്‍ നല്ല അരോഗദൃഡഗാത്രനായ പ്രായം ചെന്ന ഒരാള്‍. വേണുവിന്ന് ആളെ മനസ്സിലായില്ല.
കാലന്‍ കുട മടക്കി വാതിലോരത്ത് ചാരി വെച്ചിട്ട് ആഗതന്‍ പടവിലേക്ക് കയറി നിന്നു.

' ഞാന്‍ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ . ഇങ്ങോട്ട് താമസം മാറ്റുണൂന്ന് പത്മിനിയമ്മ പറഞ്ഞിരുന്നു '.

വേണുവിന്ആളെ മനസ്സിലായി. കളപ്പുരയില്‍ ചെന്നാല്‍ തന്‍റെ കാര്യം അന്വേഷിക്കാന്‍ നാണുമാമനേയും എഴുത്തശ്ശനേയും ഏല്‍പ്പിച്ച
വിവരം ഓപ്പോള്‍ പറഞ്ഞിരുന്നു.

' ഞാന്‍ അവിടെ വന്ന് കാണാനിരുന്നതാണ്. ചാമി വന്നിട്ട് അയാളേയും കൂട്ടി പോരാമെന്ന് വിചാരിച്ചു ' വേണു പറഞ്ഞു നിര്‍ത്തി.
എഴുത്തശ്ശനെ അകത്തേക്ക് കയറി ഇരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

കേട്ട പോലെ തന്നെ. യോഗ്യനായ മനുഷ്യന്‍. സ്കൂള്‍ പഠിപ്പ് തീരും മുമ്പ് പണി തേടി നാടു വിട്ടു. പിന്നെ തന്നത്താന്‍ പഠിച്ച് വലിയ ആളായി. എന്നാലോ അതിന്‍റെ ഒരു ഭാവവും ഇല്ല. എഴുത്തശ്ശന്‍റെ മനസ്സില്‍ വേണുവിനെ കുറിച്ച് അഭിപ്രായം 
രൂപപെടുകയായിരുന്നു.

' ഇങ്ങിട്ട് വരുന്നതും കാത്ത് ഞങ്ങള്‍ ഇരിക്കുകയായിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇന്നലെ എപ്പളേ എത്തീത് '.

വേണു വിവരം പറഞ്ഞു.

' അപ്പൊ രാത്രീല് ഭക്ഷണത്തിന്ന് എന്താ ചെയ്തേ '

ചാമി സന്ധ്യക്ക് വരുമ്പോള്‍ ഹോട്ടലില്‍ നിന്ന് രണ്ടാള്‍ക്കുള്ള ടിഫിന്‍ പൊതിഞ്ഞു കൊണ്ടു വന്നു എന്നും ബുദ്ധിമുട്ടൊന്നും
തോന്നിയില്ല എന്നും വേണു അറിയിച്ചു.

' ഇന്നത്തെ കാര്യോ '

കാപ്പി ഉണ്ടാക്കി. ഇനി കുളത്തില്‍ ചെന്ന് വിസ്തരിച്ച് ഒന്ന് കുളിക്കണം . അത് കഴിഞ്ഞ് വന്ന് കുറച്ച് കഴിഞ്ഞാല്‍ പുറത്തിറങ്ങും.
എവിടെ നിന്നെങ്കിലും വല്ലതും കഴിക്കണം. പിന്നെ കിട്ടുണ്ണിയുടെ വീട്ടിലൊന്ന് കേറണം. ഇന്നലെ ഇങ്ങോട്ട് മാറിയ കാര്യം അവനോട് പറയാന്‍ പറ്റിയില്ല.

' എന്താ ഇങ്ങിനെ പറയുണത് എന്ന് തോന്നെണ്ടാ . അയാള് നമ്മളെ പോലെയൊന്നുമല്ല. തനിച്ച് ഒരു തന്‍ കാര്യകാരനാണ് '.

വേണു ഒന്ന് മൂളി. ഇതിനകം അയാള്‍ രണ്ട് ഗ്ലാസ്സില്‍ കാപ്പി പകര്‍ന്നെടുത്തു. ഒന്ന് എഴുത്തശ്ശന്ന് കൊടുത്ത് മറ്റേതുമായി ചാരുപടിയില്‍ ഇരുന്നു.

എഴുത്തശ്ശന്‍ കാപ്പി ഊതി കുടിച്ചു തുടങ്ങി. ഇതൊന്നും പതിവില്ലാത്തതാണ്. ഈ കുട്ടി സ്നേഹത്തോടെ തന്നത് വേണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ.

' ഞാന്‍ കഞ്ഞി വെക്കാറുണ്ട്. മൂന്ന് നേരം അതുതന്നെയാണ് ഭക്ഷണം. വിരോധമില്ലെങ്കില്‍ എന്‍റെ കൂടെ കൂടാട്ടോ '.

അതിനെന്താ വിരോധം എന്ന് വേണു ഭംഗിവാക്ക് പറഞ്ഞു. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം. കുറെ കാലം
തന്നത്താന്‍ വെച്ച് കഴിച്ചിട്ടുണ്ട്. വേണച്ചാല്‍ ഇനിയും അതാവാം.

' പിന്നെ പുഴക്ക് ഇക്കരെ ഈ ഭാഗത്ത് നമ്മള് രണ്ട് മനുഷ്യ ജീവികളെ ഉള്ളു. ബാക്കി ഉള്ളോരൊക്കെ മലടെ ചോട്ടിലാണ് '.

വേണു തലയാട്ടി.

' ഒരു വരമ്പിന്‍റെ ദൂരേള്ളു നമ്മള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക്. അന്യോന്യം ഒരു ശ്രദ്ധയൊക്കെ വേണം. എന്ത് ആവശ്യം
ഉണ്ടെങ്കിലും പറയാന്‍ മടിക്കണ്ടാ '.

' ശരി '

' എത്ര കാലം ഞാന്‍ ഉണ്ടാവുംന്ന് പറയാന്‍ പറ്റില്ല. വയസ്സ് എണ്‍പത്താറായി. ഇരിക്കിണ കാലം ഒരു വീട് പോലെ കൂടാല്ലേ '.

വേണു സമ്മതിച്ചു. എന്നാല്‍ പിന്നെ വരാമെന്നും പറഞ്ഞ് എഴുത്തശ്ശന്‍ കാലന്‍ കുടയും എടുത്ത്നടന്നു.

*************************************************************************************

പിറ്റേന്ന് ഉച്ചക്ക് മുമ്പ് രാധാകൃഷ്ണന്‍ , വേലായുധന്‍കുട്ടി ഒപ്പിട്ട രശീതിയുമായി രാഘവനെ സമീപിച്ചു. അയാളത് വായിച്ചു നോക്കി.

' ഇതിന്‍റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. നിങ്ങളുടെ പോക്കണക്കേട് കൊണ്ടാണ് ഇതൊക്കെ വേണ്ടി വന്നത് '

രാധാകൃഷ്ണന്‍ അത് സമ്മതിച്ചു.

' ഞങ്ങള്‍ക്കും അപ്പനും അമ്മയും ഭാര്യയും ഒക്കെയുണ്ട്. എവിടെയെങ്കിലും വല്ല കുഴപ്പൂം ഉണ്ടോ. ഇല്ല. ഒക്കെ ഓരോരുത്തരുടെ സ്ഥാനത്ത് വെക്കണം. വേലായുധന്‍കുട്ടിക്ക് അത് അറിയില്ല '.

മേലാല്‍ എല്ലാറ്റിലും തന്‍റെ കണ്ണും ശ്രദ്ധയും ഉണ്ടായിരിക്കുമെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു.

' എങ്കില്‍ നിങ്ങള്‍ക്ക് തന്നെ നല്ലത് '. കിട്ടുണ്ണിമാഷേയും കൂട്ടി എഴുത്തശ്ശനെ ചെന്ന് കണ്ട് താക്കോല് വാങ്ങാമെന്നും നാല് മണിക്ക് ശേഷം വന്ന് താക്കോല് വാങ്ങി പൊയ്ക്കോ എന്നും പറഞ്ഞ് രാഘവന്‍ അവനെ അയച്ചു.

പറഞ്ഞ് സമയത്ത് തന്നെ രാധാകൃഷ്ണന്‍ ഹാജരായി. അതിന്ന് മുമ്പ് രാഘവനും കിട്ടുണ്ണി മാഷും കൂടി എഴുത്തശ്ശനെ ചെന്ന്
കണ്ടിരുന്നു. രശീതി വാങ്ങി മടക്കി പഴയൊരു ട്രങ്ക്പെട്ടിക്കുള്ളില്‍ വെച്ചു. അതില്‍ സൂക്ഷിച്ച് വെച്ചിരുന്ന താക്കോല്‍ എടുത്ത്
മദ്ധ്യസ്ഥരെ ഏല്‍പ്പിച്ചു.

' ഞങ്ങളെന്തെങ്കിലും പറയാനോ ചെയ്യാനോ ഉണ്ടോ ' എന്ന് രാഘവന്‍ ചോദിച്ചു.

' ഉണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' നാളെ മേലാലിക്ക് കഴിഞ്ഞതൊക്കെ മറന്ന് ലോഹ്യത്തിലാവണം എന്നും പറഞ്ഞ് എന്‍റടുത്ത്
വരരുത് '.

താക്കോല്‍ രാധാകൃഷ്ണനെ ഏല്‍പ്പിക്കുമ്പോള്‍ ' നിങ്ങളുടെ കുടുംബകാര്യം പറഞ്ഞ് ഇനി ഒരിക്കലും ഇങ്ങോട്ട് വരരുത് ' എന്ന്
രാഘവന്‍ തറപ്പിച്ച് പറഞ്ഞു.

താക്കോലുമായി ചെന്നതും വീട്ടിലേക്ക് പോവാന്‍ ഒരുങ്ങിക്കൊള്ളാന്‍ അച്ഛനോടും അമ്മയോടും പറഞ്ഞു.

' ഇന്ന് ഇപ്പൊ നേരം ഇത്രയായില്ലേ. തൃസന്ധ്യ നേരത്ത് ഞാന്‍ ഇവിടുന്ന് ഇറങ്ങില്ല ' എന്ന് മാധവി പറഞ്ഞു.

' നിങ്ങള് നേരൂം മുഹൂര്‍ത്തൂം ഒക്കെ നോക്കി സൌകര്യം പോലെ വന്നോളിന്‍ . ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് പോകും ' തിരിഞ്ഞ് വേലായുധന്‍ കുട്ടിയെ നോക്കി ' നിങ്ങള് അച്ചി വീട്ടില്‍ കൂടുന്നൂച്ചാല്‍ കൂടിക്കോളിന്‍. അല്ലെങ്കിലോ ഈ നിമിഷം എന്‍റൊപ്പം 
ഇറങ്ങണം '.

വേലായുധന്‍കുട്ടി അകത്ത് ചെന്ന് തന്‍റെ സാധനങ്ങള്‍ അടങ്ങിയ ബാഗുമായി തിരിച്ചെത്തി. അവര്‍ പടവുകള്‍ ഇറങ്ങുമ്പോള്‍ ' ഒരു
മിനുട്ട് നില്‍ക്കിന്‍. ഞാനും പോരുന്നു ' എന്ന് മാധവി പറഞ്ഞു.

ഇതെല്ലാം നോക്കി അമ്മാമന്മാര്‍ പൂമുഖത്ത് ഇരിപ്പുണ്ട്. രാധാകൃഷ്ണന്‍ അവരുടെ അടുത്ത് ചെന്നു.

' ഞങ്ങളുടെ വീട്ടില്‍ പല പല പ്രശ്നങ്ങള്‍ ഉണ്ടാവും. അപ്പോഴൊക്കെ അമ്മ ചാടി പുറപ്പെട്ട് ഇങ്ങോട്ട് പോന്നാല്‍ അവരുടെ മുമ്പില്‍ പടി കൊട്ടി അടക്കണം. കെട്ടിച്ചു വിട്ട പെണ്ണിന് പിന്നെ തറവാട്ടില്‍ സ്ഥാനം ഇല്ല എന്ന് അറിയാലോ. വരുമ്പോഴൊക്കെ
സ്വീകരിക്കാന്‍ നിന്നാല്‍ പെങ്ങള് ഒത്ത കൂത്ത്പോലെ നടക്കും '.

ആരും ഒന്നും പറഞ്ഞില്ല. മാധവി ഇറങ്ങി വന്ന് കാറില്‍ കയറി. വേലായുധന്‍കുട്ടിയുടെ കയ്യില്‍ നിന്നും താക്കോല്‍ വാങ്ങി
രാധാകൃഷ്ണന്‍  കാറ് സ്റ്റാര്‍ട്ടാക്കി.

വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു. വേലായുധന്‍കുട്ടി മുമ്പിലെ സീറ്റില്‍ ചാരികിടന്നു. വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ അയാള്‍ക്ക് തോന്നി.

കാറിന്‍റെ ചില്ലില്‍ വീണു പൊട്ടി ചിതറുന്ന മഴത്തുള്ളികളെ വൈപ്പര്‍ തട്ടി മാറ്റിക്കൊണ്ടിരുന്നു.

2 comments:

  1. ഇപ്പൊഴാ കണ്ടത്.
    ആദ്യം മുതല്‍ വായിച്ച് തുടങ്ങാം.

    കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വേരിഫിക്കാഷന്‍ മാറ്റിയാല്‍ നന്നായിരിക്കും.

    ReplyDelete