കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ പുതിയ പാര്‍പ്പിടത്തിലേക്ക് താമസം മാറ്റിയതിന്റെ പിറ്റേന്ന് കിട്ടുണ്ണി മാഷും രാഘവനും കൂടി അയാളെ
കാണാന്‍ ചെന്നു. കാലത്തെ അമ്പല കുളത്തിലുള്ള കുളിയും അയ്യപ്പനെ തൊഴലും പാടം നോക്കലും കഴിഞ്ഞ് എത്തി ആഹാരം
കഴിക്കാനിരുന്ന നേരം.
' ഒറ്റയ്ക്ക് കഴിക്കാനൊന്നും നോക്കണ്ടാ. ഞങ്ങള്‍ രണ്ട് വിരുന്നുകാരും ഉണ്ടേ എന്നും പറഞ്ഞ് അവര്‍ അകത്തേക്ക്കയറി .
കയ്യിലെടുത്ത ഓലക്കിണ്ണം എഴുത്തശ്ശന്‍ താഴെ വെച്ചു. തോളിലെ തോര്‍ത്തു കൊണ്ട് കുത്തുപടി തുടച്ച് അതിഥികളെ ഇരിക്കാന്‍
ക്ഷണിച്ച് രണ്ടടി പുറകോട്ട് മാറി നിന്നു. ' ഇത് പറ്റില്ല. വയസിന് മൂത്ത നിങ്ങള്‍ നില്ക്കുമ്പോള് ഞങ്ങള്‍ ഇരിക്കുന്നത് ശരിയല്ല ' എന്ന് കിട്ടുണ്ണി മാഷ് പറഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ തൂണില്‍ ചാരി നിലത്ത് കുന്തിച്ചിരുന്നു.
രാഘവനാണ് കാര്യത്തിലേക്ക് കടന്നത്. ' ഞങ്ങള്‍ ഏതാണ്ടൊക്കെ പറഞ്ഞ് കേട്ടു, എന്താന്ന് അന്വേഷിക്കാന്‍ വേണ്ടി വന്നതാ '. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. വേലായുധന് കുട്ടിക്ക് വേണ്ടി സന്ധി പറയാന്‍ വന്നതാണ്. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍
കേട്ടിട്ട് മറുപടി പറഞ്ഞാല്‍ മതിയല്ലോ. ' ഞങ്ങള്‍ ചോദിച്ചതിന്ന് മറുപടി ഒന്നും പറഞ്ഞില്ല ' എന്ന് രാഘവന് വിഷയം
ഓര്‍മ്മിപ്പിച്ചു.
' അതിന് നിങ്ങളെന്താ കേട്ടത് എന്ന് എനിക്ക് അറിയില്ലല്ലോ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ ഒഴിവായി. രാഘവനും കിട്ടുണ്ണി
മാഷും മുഖത്തോട് മുഖം നോക്കി. ആര് തുടങ്ങണം എന്ന സംശയത്തിലായി അവര്‍.
കിട്ടുണ്ണി മാഷ് മെല്ലെ പറഞ്ഞു തുടങ്ങി. എന്തോ നിസ്സാരകര്യത്തിന്ന് മരുമകളെ എഴുത്തശ്ശന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു എന്നും
വിവരം അന്വേഷിച്ച് ചെന്ന മകനോടും വീട് വിട്ട് പോവാന്‍ പറഞ്ഞു എന്നും നാട്ടില്‍ മുഴുവന്‍ പാട്ടായിട്ടുണ്ട്. കുടുംബത്തിനാകെ
പേര്ദോഷം വരുത്തുന്ന പണിയാണ് ഇതൊക്കെ. ഒരേ ഒരു പേരക്കുട്ടി ഉള്ളതിന് കല്യാണം കഴിച്ച് ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനുള്ള പ്രായമായി. നടന്ന കാര്യം പുറത്ത് അറിഞ്ഞാല്‍ നല്ല ഒരു കുടുംബത്തില്‍ നിന്ന് അവന് ഒരു പെണ്ണ് കിട്ടില്ല.
മാധവിയുടെ ആങ്ങളമാര് നല്ല ആളുകളായത് നന്നായി, ഇല്ലെങ്കില്‍ അവര്‍ ശേഷം ചോദിക്കാന്‍ വന്നേനെ എന്ന് രാഘവനും
പറഞ്ഞു. ആ പറഞ്ഞത് എഴുത്തശ്ശന്ന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
' ഒരുത്തനും ന്യായം പറയാന്‍ എന്റെ മുമ്പില്‍ വരില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' പെണ്ണുങ്ങളെ വളര്‍ത്തേണ്ട പോലെ വളര്‍ത്തണം. അതല്ലാത്തതിന്റെ കുറ്റം കൊണ്ടാണ് ഇതൊക്കെ നടന്നത് '. കുറച്ച് കാലമേ രുഗ്മിണി കൂടെ കഴിഞ്ഞുള്ളു. അന്നൊന്നും അച്ഛന്റെ മുമ്പില്‍ അവള് നേരെ നിന്ന് വര്‍ത്തമാനം പറഞ്ഞിട്ടില്ല. അതാ പെണ്ണുങ്ങള്. ഈ സാധനം കല്യാണം
കഴിഞ്ഞ് വന്ന ശേഷം ഒരൊറ്റ ദിവസം മര്യാദക്ക് പെരുമാറിയിട്ടില്ല. ഏതോ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന ഉര്വശിയാണെന്നാ
അവളുടെ ഭാവം കണ്ടാല്‍ . സ്നേഹൂം ബഹുമാനൂം ഒന്നും ഒട്ടും വേണ്ടാ. പുച്ഛത്തോടെ പെരുമാറാതിരുന്നാല്‍ മതിയായിരുന്നു. അവളത് ചെയ്തില്ല.
രാഘവനും കിട്ടുണ്ണി മാഷും ഒന്നും പറഞ്ഞില്ല. നിമിഷങ്ങള്‍ കടന്നു പോയി. ' ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല,
കഴിഞ്ഞത് കഴിഞ്ഞു ' രാഘവന് പറഞ്ഞു ' ഇനി അങ്ങോട്ട് എന്താ വേണ്ടത് എന്ന് ആലോചിക്കുകയാണ് ഇപ്പൊ ചെയ്യേണ്ടത് '.
' എന്താ വേണ്ടത് എന്ന് നിങ്ങളന്നെ പറഞ്ഞോളിന് ' എഴുത്തശ്ശന്‍ പറഞ്ഞു ' പറയിണ കാര്യം എനിക്കും കൂടി ബോധിക്കണം.
എന്നാലേ ഞാനത് കേള്‍ക്കൂ '.
' ഒരു കാര്യം ചെയ്യിന് ' കിട്ടുണ്ണി മാഷ് നിര്‍ദ്ദേശിച്ചു ' തെറ്റും ശരിയും ഒന്നും നോക്കിയിട്ട് കാര്യമില്ല. അതൊക്കെ അങ്ങിട്ടും
ഇങ്ങിട്ടും പറയാനുണ്ടാവും. നിങ്ങള്‍ മരുമകളോട് കടന്ന് പോവാന്‍ പറഞ്ഞത് വലിയൊരു തെറ്റ് തന്നെ. അതുകൊണ്ട് നിങ്ങളന്നെ ചെന്ന് അവരോട് വരാന്‍ പറയണം. അതില്‍ മാനക്കേടൊന്നും ഇല്ല'.
മനസ്സില്‍ തികട്ടി വന്ന ദേഷ്യം എഴുത്തശ്ശന്‍ കടിച്ചമര്‍ത്തി. മദ്ധ്യസ്ഥം പറയാന്‍ വന്നവരെ താന്‍ അപമാനിച്ചു എന്ന് വരുത്തരുതല്ലോ.
അടുത്ത ഊഴം രാഘവന്റെ ആയിരുന്നു.' നിങ്ങള്‍ക്ക് വയസ്സും പ്രായവും ഒക്കെ ആയി. ഇനി തരുന്നത് വാങ്ങിക്കഴിച്ച് ' രാമ, രാമ' എന്ന് ജപിച്ച് കഴിയുന്നതാണ് നല്ലത്. പത്ത് ദിവസം കിടന്നാല്‍ നോക്കാന്‍ മകനും ഭാര്യയും പേരമക്കളും മാത്രമേ ഉണ്ടാവൂ.
ബാക്കി എല്ലാവര്ക്കും നോക്കി നിക്കാനേ കഴിയൂ. നിങ്ങള്‍ മരിച്ചാലും വേണ്ടതൊക്കെ ചെയ്യാന്‍ അവര്‍ വേണം. കേറി
ചെല്ലുമ്പോള്‍ മരുമകളുടെ വീട്ടുകാര്‍ മുഖത്തടിച്ച മാതിരി വല്ലതും പറയാതെ വേലായുധന് കുട്ടി നോക്കിക്കോളും'.
അതോടെ എഴുത്തശ്ശന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ' ഞാന്‍ ചെന്ന് അവരുടെ കാല്പിടിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത് '
എന്നയാള്‍ ചോദിച്ചു. അതല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും മകനും കുടുംബത്തിനും ഉണ്ടായ മനോവിഷമം തീര്‍ക്കാന്‍ പറ്റിയ മാര്‍ഗ്ഗം
പറഞ്ഞതാണെന്നും ഇരുവരും പറഞ്ഞു.
എഴുത്തശ്ശന്‍ മുറ്റത്തേക്ക് ഒന്ന് നീട്ടി തുപ്പി. ' എനിക്കതിന് മനസ്സില്ലെങ്കിലോ, പോയി ആ ആണും പെണ്ണും കെട്ടവനോടും ആ മൂധേവിയോടും കുപ്പന്‍ കുട്ടി കഴിയുന്നത് അവരെ ഒന്നും നമ്പിയിട്ടല്ല എന്ന് പറഞ്ഞോളിന്. ശങ്കരനെഴുത്തശ്ശന്റെ മകന് ആണായിട്ട് പിറന്നു, ആണായിട്ട് വളര്‍ന്നു, ആണായിട്ട് ചാവും ചെയ്യും '
ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ വീണ്ടും പറഞ്ഞു' എല്ലാവരും ഇറങ്ങി പോയ ദിവസം ഞാനൊന്ന് പതറി, അത് സത്യം. പിന്നെ ആലോചിച്ചപ്പോള്‍ അതിലൊന്നും ഒരു കാര്യമില്ലെന്ന്ബോദ്ധ്യായി. ജനിക്കുന്നതും ഒറ്റക്കാണ്, ചാവുന്നതും ഒറ്റക്കാണ്. പിന്നെ എടേല് ഉള്ള കാലം ഒറ്റക്ക് തന്നെ കഴിഞ്ഞാലെന്താ '.
രാഘവനും കിട്ടുണ്ണി മാഷക്കും എന്താണ് പറയേണ്ടത് എന്ന് അറിയാത്ത മട്ടായി. ഇരുവരും മുഖത്തോട് മുഖം നോക്കി.
' ഇത്തിരീം കൂടി എനിക്ക് പറയാനുണ്ട് ' എഴുത്തശ്ശന്‍ തുടര്‍ന്നു ' ചത്താല്‍ എന്താ ചെയ്യാ എന്ന് ചോദിച്ചല്ലോ. കെട്ടി പൊതിഞ്ഞ് കൊണ്ടുപോവാന്‍ നാല്മൊഴം ജഗന്നാഥന് വേണം. ഞാന്‍ അതിനുള്ള പണം മക്കു രാവുത്തരുടെ കയ്യില്‍
ഏല്‍പ്പിച്ചിട്ടുണ്ട്. കുഴി വെട്ടി ഇട്ട് മൂടാന്‍ ചാമിയേയും എടവാടാക്കിയിട്ടുണ്ട്. അവനോ, അവളോ, അവരുടെ ആരെങ്കിലും
ആള്‍ക്കാരോ ഞാന്‍ ചത്താല്‍ വരും ചെയ്യരുത് കാണും ചെയ്യരുത്. ദേഹത്തിന് വയ്യാതായി കിടന്നാല്‍ എന്താ ചെയ്യേണ്ടത് എന്നും നന്നായി ആലോചിച്ചിട്ടുണ്ട്. ഒരു കുപ്പി എന്ഡ്രിന് ഞാന്‍ വാങ്ങി കരുതിയിട്ടുണ്ട്. കിടപ്പിലാവുംന്ന് തോന്ന്യാല് അന്ന് അത് എടുത്ത് കുടിക്കും . അത്രേന്നെ '.
കിട്ടുണ്ണി മാഷും രാഘവനും എഴുന്നേറ്റു. ' ഞങ്ങള്‍ ഇറങ്ങ്വാ ' മാഷ് പറഞ്ഞു ' വേലായുധന് കുട്ടിയോട് വല്ലതും
പറയണോ '.
' ചോദിച്ച അവസ്ഥക്ക് പറയാം ' എഴുത്തശ്ശന്‍ തുടര്‍ന്നു ' വീട് നില്ക്കുന്ന സ്ഥലം എന്റെ പേരിലാണ്. എന്നാലും അവന് അതില്‍
കുറെ കാശ് ഇറക്കിയിട്ടുണ്ട്. അതോണ്ട് വീട് അവന് എടുത്തോട്ടെ. പക്ഷെ അതും പൂട്ടി താക്കോല്പൂട്ടിലും തിരുകി വെച്ച്
ഇറങ്ങി പോയതാണ്. നാളെ അത് കണ്ടില്ല, ഇത് കണ്ടില്ല എന്നൊന്നും പറയാന്‍ പറ്റില്ല. അതോണ്ട് സാധനങ്ങളെല്ലാം കിട്ടി
ബോധിച്ചൂന്ന് ഒരു കച്ചീട്ട് എഴുതി ഒപ്പിട്ട് നിങ്ങള്‍ രണ്ട് സാക്ഷികളും ഒപ്പിട്ടു തന്നാല്‍ താക്കോല്‍ ഞാന്‍ തരാം. അല്ലാതെ എനിക്ക്
ആരോടും ഒന്നും പറയാനും ഇല്ല, കേള്‍ക്കാനും ഇല്ല '.
അങ്ങിനെ ആവട്ടെ എന്നും പറഞ്ഞ് മദ്ധ്യസ്ഥര്‍ മടങ്ങി. എഴുത്തശ്ശന്‍ കഞ്ഞി വിളമ്പി കുടിക്കാന്‍ ഇരുന്നു.
***********************************************************************************************
തോട്ടത്തില്‍ ഒരു മൂച്ച് കിള കഴിഞ്ഞു. ഒരാഴ്ചയിലേറെയായി തെങ്ങിന് തടങ്ങള്‍ തുരന്ന് തൂപ്പും തോലും നിറക്കലാണ് പണി. ഇടക്ക് പാടത്ത് ഒന്ന് കണ്ണോടിക്കണം. വല്ല കന്നോ മാടോ വന്ന് ഇറങ്ങിയാല്‍ കാണില്ല. കൈക്കോട്ട് തെങ്ങിന് ചുവട്ടില്‍ തന്നെയിട്ട് ചാമി പുറപ്പെട്ടു. തോട്ടത്തിന്റെ പടി അടച്ചു വഴിയിലേക്ക് ഇറങ്ങി.
പൂഴി മണല്‍ വാരിപ്പൂശിയ വഴിയുടെ ഇരുവശവും കമ്മ്യൂണിസ്റ്റ് പച്ച മുളച്ച് പൊങ്ങി തുടങ്ങി. പച്ചക്കര മുണ്ട് നെയ്യാന്‍
കൈക്കോളന്‍ നൂല് പാവിട്ട പോലെ വഴി നീണ്ടു കിടന്നു. പാടത്തും വരമ്പിലും കുളമ്പിന്റെ അടയാളം കാണാനുണ്ട്. ആരോ
പാടത്ത് കന്നിനെ ഇറക്കിയിട്ടുണ്ട്. കയത്തം കുണ്ട് വരെ ചെന്നു. പുഴമ്പള്ളയില്‍ കൂളന്മാരെ മേയാന്‍ വിട്ട് പിള്ളേര് വെള്ളത്തില്‍
നീന്തി തുടിച്ച് രസിക്കുകയാണ്. നല്ല ഒന്നാന്തരം തെറി ചാമിയുടെ നാവില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി.
നീന്തല്‍ നിര്‍ത്തി പിള്ളേര് കരക്ക് കയറി. കൂട്ടത്തില്‍ മുതിര്‍ന്നവന്റെ ചെവിക്ക് കയറിപിടിച്ചു. ' ഇനി നീയൊക്കെ കന്നിനെ വിട്ട്
കളിക്കാന്‍ പോയാല്‍ തല കീഴായി പിടിച്ച് ഞാന്‍ കയത്തില്‍ മുക്കും ' എന്നൊരു താക്കീതും കൊടുത്ത് ' ആട്ടി കൊണ്ട്
പോവിനെടാ ' എന്ന ഒരു കല്പനയും നല്കി. നനഞ്ഞ വേഷത്തോടെ കന്നുകളേയും ആട്ടി പിള്ളേര് പോയി.
ചാമി തിരിച്ചു നടന്നു. ചേരിന്റെ പടിഞ്ഞാറോട്ടുള്ള വരമ്പ് നിറയെ പയര്‍ കുത്തിയിട്ടിട്ടുണ്ട്. അതെങ്ങാനും കന്ന് കടിച്ചുവോ എന്ന് നോക്കി. ഭാഗ്യത്തിന്ന് ഇങ്ങോട്ട് കന്നുകള്‍ വന്നിട്ടില്ല. പയറിന്റെ ഇല വലിച്ചു കൊണ്ടുവരാന്‍ കുറച്ച് ദിവസമായി കല്യാണി
പറയാന്‍ തുടങ്ങിയിട്ട്. പയറിന്റെ ഇല നന്നായി കൊത്തി അരിഞ്ഞ് വേവിച്ച് അരിപ്പൊടിയിട്ട് ഉപ്പേരി ഉണ്ടാക്കാനാണ്. കഞ്ഞിക്ക്
പയറിന്റെ ഇല ഉപ്പേരി വെച്ചത് നല്ല കൂട്ടാണ്. തോര്‍ത്ത് അഴിച്ച് നിലത്ത് വിരിച്ചു. പറിച്ചെടുത്ത ഇലകള്‍ അതില്‍ ഇട്ടു.
വേനല്‍ പള്ളം വെച്ചതില്‍ അഞ്ചാറ് വെണ്ടയും വഴുതിനയും ബാക്കി നില്‍പ്പുണ്ട്. കായ കുറഞ്ഞെങ്കിലും ചിലപ്പോള്‍ വല്ലതും
കിട്ടും. കുട്ടി അതോണ്ട് കൂട്ടാന്‍ വെച്ചോട്ടെ.
കായകള്‍ വലിച്ച് തോര്‍ത്തില്‍ കെട്ടി ചാമി ബീഡിക്ക് തീ കൊടുത്തു. അപ്പോഴാണ് ദൂരെ നിന്ന് വേലപ്പന് വരുന്നത് കണ്ടത്. നല്ല വെശയിലാണ് നടപ്പ്. എന്താപ്പൊ ഇത്ര തിടുക്കപ്പെട്ട് വരാന്‍ എന്ന് ആലോചിച്ച് ചേരിന് ചോട്ടിലേക്ക് നടന്നു.
' നിന്റെ മൊതലാളന്മാര് ഇന്നലെ ഇങ്ങോട്ട് വന്നിരുന്നോ ' വന്നപാടെ വേലപ്പന് ചോദിച്ചു.
' ആ ' ചാമി കൈ മലര്‍ത്തി.
' എന്നിട്ടാണോ ആ മൂത്താര് മൊതലാളിമാര് വരുന്ന വിവരം നെന്നോട് പറഞ്ഞൂന്നും , അതിന് മോരൊഴിച്ച് വിളക്ക് വെക്കണോന്ന് നീ കേട്ടൂന്നും അയാള്‍ കല്യാണിയോട് പറഞ്ഞത് '.
' ഓ, ആരോ വന്നോട്ടെ പൊയ്ക്കോട്ടെ, നമുക്കെന്താ. ഇവിടെ പണി എടുക്കണം കൂലി വാങ്ങണം. അത്രേന്നെ '.
' ഇതൊക്കെ കേക്കുമ്പൊ എനിക്ക് നല്ല ഈറ വരുണുണ്ട്. നീ മൂത്തതായി പോയില്ലേ. ഇല്ലെങ്കില്‍ ചെകിട് അടിച്ച് മൂളിച്ചെന്നെ '.
' അതിനെന്താ, നീ തൊട്ട് തലേ വെച്ച് രണ്ട് തല്ല് തന്നോ. ഞാന്‍ തല കാട്ടി തരാം '.
' എന്നാലും നെനക്ക് മര്യാദക്ക് പെരുമാറി കൂടാ അല്ലേ '.
' അതൊന്നും സാരോല്യാ. ഇനി വരുമ്പൊ കണ്ടാപ്പോരേ, നീ ആ അരിവാള്‍ ഇങ്ങിട്ട് താ. ഞാന്‍ പുല്ല് അരിഞ്ഞ് തരാം '.
' വേണ്ടാ, ഞാന്‍ തന്നെ അരിഞ്ഞോളാം എന്ന് വേലപ്പന് പറഞ്ഞുവെങ്കിലും ' നായ കിതക്കുന്ന പോലെ നീ കിതക്കുന്നുണ്ട്, മിണ്ടാണ്ടെ ഒരിടത്ത് ഇരിക്ക് ' എന്നും പറഞ്ഞ് ചാമി അരിവാള്‍ വാങ്ങി പുല്ലരിയാന്‍ തുടങ്ങി.
Sunday, December 27, 2009
Subscribe to:
Post Comments (Atom)
നമസ്കാരം.. ആദ്യത്തെ അധ്യായം മുതല്‍ മുഴുക്കെ വായിച്ചു.. ഇതിലെ ശ്ശി മിക്ക ആളുകളെയും കണ്ടപോലെ തന്നെ ഉണ്ട് എനിക്ക്, കാരണം രണ്ടാണ്. ഒന്ന് ഞാനും ഏകദേശം ഈ നാട്ടുകാരന് തന്നെയാണ്.. പിന്നെ താങ്കളുടെ ലളിതവും രസകരവുമായ വിവരണവും. അടുത്ത അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു. പിന്നെ ഈ ബ്ലോഗ് ചിന്തയില്‍ ലിസ്റ്റ് ചെയ്യപെട്ന്നില്ലേ? ആശംസകള്‍..
ReplyDeleteസസ്നേഹം മൂലന്...
നമസ്കാരം,
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയത് വായിച്ചു. നന്ദി. ഈ നോവലിന്റെ അടുത്ത അദ്ധ്യായം മുതല്‍ ചിന്ത.കോമില് പ്രസിദ്ധപ്പെടുത്താം.
Palakkattettan.
പാലക്കാട്ടേട്ടന്‍, ചിന്തയുടെ കാര്യം പറഞ്ഞതു ശ്രദ്ധിച്ചുവോ? ലിസ്റ്റു ചെയ്യപ്പെടുന്നില്ലെങ്കില്‍ അതു ചെയ്യണം.
ReplyDelete:)
ReplyDelete