Tuesday, December 1, 2009

അദ്ധ്യായം - 31

' ഇനി നമുക്ക് നാളെ രാവിലെ സംസാരിക്കാം ' പത്മിനി പറഞ്ഞു ' വേണു ദാ ഉറക്കം തൂങ്ങാന്‍ തുടങ്ങി , അല്ലെങ്കിലും
അത്താഴം ഉണ്ടിട്ട് ഒരു കാര്യം നിശ്ചയിച്ചാല്‍ അക്കാര്യം നാടക്കില്ലാന്നാ പഴേ ആള്‍ക്കാര്പറയാറ്.'

കാര്യം ശരിയാണ്. ഉറക്കം കണ്‍പോളകളില്‍ ഇടം തേടി കഴിഞ്ഞു. ' എന്നാല്‍ അങ്ങിനെ ചെയ്യാം ' എന്നും പറഞ്ഞ്
വക്കീലും എഴുന്നേറ്റു. രാവിലെ കാണിച്ച മുറിയിലേക്ക് വേണു ചെന്നു. സ്ഥലം മാറി കിടന്നാല്‍ ഉണ്ടാവുന്ന ഉറക്ക കുറവൊന്നും അയാള്‍ക്ക് തോന്നിയില്ല. വാസ്തവത്തില്‍ വേണു പതിവിലും നന്നായി ഉറങ്ങി.

ഉച്ചഭാഷിണിയിയിലൂടെ ഒഴുകിയെത്തിയ ഭക്തിഗാനം കേട്ട് ഉണര്‍ന്നു. അധികം ദൂരെയല്ലാത്ത ശിവ ക്ഷേത്രത്തില്‍ നിന്നാണ് അത്.
മുമ്പ് ഒരിക്കല്‍ അവിടെ പോയ ഓര്‍മ്മയുണ്ട്. ഭഗവാനെ ഒന്നു ചെന്ന് തൊഴുതാലോ എന്ന് മനസ്സില്‍ തോന്നി. പെട്ടെന്ന് പല്ലുതേപ്പും
കുളിയും കഴിച്ച് ഉമ്മറത്തെത്തി. വിശ്വേട്ടന്‍ പത്രം നോക്കി ഇരിക്കുന്നു. ' അല്ലാ, താന്‍ എങ്ങോട്ടാ കാലത്ത് ഇത്ര നേരത്തെ
ഒരുങ്ങി പുറപ്പെട്ടിട്ട് ' എന്ന് വേണുവിനോട് അയാള്‍ ചോദിച്ചു.

' അമ്പലത്തില്‍ ചെന്ന് തൊഴാനാണ് ' വേണു മറുപടി നല്‍കി.

' അത് നന്നായി, തന്നോട് ചില കാര്യങ്ങള്‍ പറയാനുണ്ട് ' വക്കീല്‍ പറഞ്ഞു ' ഇനി തൊഴുത് വന്നിട്ടാകാം അതൊക്കെ '.

വക്കീലിന്നുള്ള ചായയുമായി പത്മിനി എത്തി. ' നീ എഴുന്നേറ്റത് അറിഞ്ഞില്ല. ഇരിക്ക് ചായ കൊണ്ട് വരാം' എന്ന് അവര്‍ 
പറഞ്ഞുവെങ്കിലും ' തൊഴുത് വന്നിട്ടാകാം ' എന്നും പറഞ്ഞ് വേണു അമ്പലത്തിലേക്ക് പോവാന്‍ ഒരുങ്ങി. പത്മിനി അയാള്‍ക്ക് ക്ഷേത്രത്തിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.

പൂജക്കാരന്‍ ഒരു വൃദ്ധനാണ്. തീര്‍ഥവും പ്രസാദവും നല്‍കി ദക്ഷിണയായി വെച്ച പണത്തില്‍ തൊട്ട് അദ്ദേഹം വേണുവിന്‍റെ
നേരെ കൈകള്‍ ഉയര്‍ത്തി ആശീര്‍വദിച്ചു.

' എവിടുന്നാ, ആരാന്ന് മനസ്സിലായില്ല, മുമ്പ് കണ്ട ഓര്‍മ്മ തോന്നുന്നില്ല ' എന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ആരാണെന്ന് വേണു അറിയിച്ചു. വിശ്വേട്ടന്‍റെ പേര് കേട്ടതും തിരുമേനി അകത്തേക്ക് നോക്കി ഒന്ന് തൊഴുതു. ' ശംഭൊ, മഹാദേവാ ' എന്ന് ഉറക്കെ പറയുകയും ചെയ്തു.

ക്ഷേത്രത്തില്‍ നടവരവ് തീരെ ഇല്ലെന്നും , പൂജ മുടങ്ങാതെ നടക്കുന്നത് വക്കീലിന്‍റെ ഔദാര്യം കൊണ്ടാണെന്നും , മാസം തോറും 
തനിക്ക് ശമ്പളം തരുന്നത് അദ്ദേഹമാണെന്നും , തിരുമേനി പറഞ്ഞു. പൂജ കഴിഞ്ഞേ പോകാവൂ എന്നും പറഞ്ഞ് അദ്ദേഹം 
ശ്രീകോവിലിലേക്ക് കയറി.

തൊഴാന്‍ ആളില്ലെങ്കിലും പൂജ വിസ്തരിച്ച് തന്നെയാണ്. ഇങ്ങോട്ട് വരുമ്പോള്‍ വേഗം തിരിച്ച് ചെല്ലാമെന്നാണ് കരുതിയിരുന്നത്. ഇനി നട തുറന്നേ പോകാനാവൂ. സമയം ഇഴഞ്ഞ് നീങ്ങി. വേണു ശ്രീകോവിലിന്ന് മുമ്പില്‍ കൈ കൂപ്പി കാത്ത് നിന്നു.

തിരിച്ചെത്തുമ്പോള്‍ വക്കീലാപ്പീസിന്നു മുന്നില്‍ ധാരാളം ആളുകള്‍. വിശ്വേട്ടനും മരുമകനും കക്ഷികളുമായി കേസ് കാര്യങ്ങള്‍
ആലോചിക്കുകയാണ്. വേണു അകത്തേക്ക് ചെന്നു.

' നെന്നേം കാത്ത് ഇത്തറ നേരം വിശ്വേട്ടന്‍ ഇരുന്നു. കോടതീല് ചെല്ലുന്നതിന്ന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു
കൊടുക്കാനുള്ളതാണ് ' പത്മിനി പറഞ്ഞു ' ഇനി കാത്തിരുന്നാല്‍ പറ്റില്ല എന്നും പറഞ്ഞ് ദാ ഇപ്പൊ എറങ്ങീതേ ഉള്ളു '.

ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പത്മിനി തീരുമാനങ്ങള്‍ വിശദീകരിച്ചു. ഇനി മുതല്‍ വേണു കൃഷിസ്ഥലത്ത് ഇടക്കൊക്കെ
ചെല്ലണം . എപ്പോഴും പണിക്കാരോടൊപ്പം നില്‍ക്കണമെന്നല്ല.കാര്യസ്ഥന്‍ രാമന്‍ നായരെ ഒഴിവാക്കുകയൊന്നുമില്ല. അയാള്‍
എല്ലാം നോക്കി നടത്തിക്കോളും. ഉടമസ്ഥനായിട്ട് വല്ലപ്പോഴും ചെന്നാല്‍ മതി. ഒരു കളപ്പുരയുള്ളത് പനമ്പട്ട മേഞ്ഞതാണ്. അത് മാറ്റി ഓടാക്കിക്കും. അത്യാവശ്യം സൌകര്യങ്ങളും അവിടെ ഉണ്ടാക്കും. വല്ലപ്പോഴും ഒന്ന് നടു ചായ്ക്കണമെന്ന് തോന്നിയാല്‍ ദൂരെ പോകാതെ കഴിഞ്ഞല്ലോ. നാളെ വിശ്വേട്ടന്ന് ഒഴിവാണ്. മഴ പെയ്ത് പുഴയില്‍ വെള്ളം കൂടിയില്ലെങ്കില്‍ എല്ലാവരും കൂടി
അവിടെയെല്ലാം ഒന്നു ചെന്ന് നോക്കിയിട്ട് വരാം.

വേണു എല്ലാം മൂളി കേട്ടു.

***********************************************************************************************

വെള്ളിയാഴ്ചകളില്‍ മക്കു രാവുത്തര്‍ കച്ചവടത്തിന്ന് പോകാറില്ല. അന്ന് വീട്ടിലിരിക്കും. ഉച്ചക്ക് പള്ളി വരെ ഒന്ന് ചെല്ലും. അതിനാല്‍ ആ ദിവസങ്ങളില്‍ എഴുന്നേല്‍ക്കുന്നത് അല്‍പ്പം വൈകിയാണ്.

അങ്ങിനെ വൈകി എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ച് ആഹാരത്തിന്നായി ഒരുങ്ങുമ്പോള്‍ അകലെ മുളക്കൂട്ടവും കഴിഞ്ഞ് ഇടവഴിയിലൂടെ കിട്ടുണ്ണി മാഷ് വരുന്നത് മക്കുരാവുത്തരുടെ ശ്രദ്ധയില്‍ പെട്ടു. ഒപ്പം കബീറും. സ്ഥലം വാങ്ങുന്നതിന്നും 
വില്‍ക്കുന്നതിന്നും ബ്രോക്കറായി നില്‍ക്കുകയാണ് അവന്‍റെ തൊഴില്‍. ' ഈ ചങ്ങാതിമാര് ആരെ കാണാനാണപ്പാ ഈ വഴിക്ക് വരുന്നത് 'എന്ന് അത്ഭുതം തോന്നി.

പടിക്കല്‍ നിന്ന് കബീര്‍ അകത്തേക്ക് എത്തി നോക്കി. രാവുത്തരെ കണ്ടതും ' ആള് ഉമ്മറത്ത് തന്നെയുണ്ട് ' എന്ന് അവന്‍ 
പറഞ്ഞു. കിട്ടുണ്ണി മാഷ് അവനോടൊപ്പം നന്നായി ഒന്ന് ചിരിച്ചും കൊണ്ട് അകത്തേക്ക് കയറി വന്നു. തോളിലെ തോര്‍ത്ത് എടുത്ത് പ്ലാസ്റ്റിക്ക് മെടഞ്ഞ കസേല തുടച്ച് രാവുത്തര്‍ മാഷെ ഇരിക്കാന്‍ ക്ഷണിച്ചു. ' എന്താപ്പൊ രണ്ടാളും കൂടി ഇങ്ങോട്ടേക്കൊക്കെ ' എന്ന് അയാള്‍ ചോദിച്ചു.

' നിങ്ങളെ കാണാന്‍ വരാന്‍ പ്രത്യേകിച്ച് കാരണം വല്ലതും വേണോ ' മാഷ് പറഞ്ഞു ' ഉപകാരം ഉള്ള ഒരു കാര്യം
ചെയ്യാന്‍ പറ്റുമ്പൊ വേണ്ടപ്പെട്ടവര്‍ക്കല്ലേ അത് ചെയ്യേണ്ടത് '

രാവുത്തര്‍ക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ വിവരം തെളിച്ച് പറയാന്‍ ആവശ്യപ്പെട്ടു.

' മാഷ് ഒരു സ്ഥലം കൊടുക്കാനുള്ള വിവരം പറഞ്ഞപ്പോള്‍ പിടിച്ച പിടിയാലെ ഞാന്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതാ 'ണെന്ന്
കബീര്‍ പറഞ്ഞു. ' മുമ്പൊരിക്കല്‍ നിങ്ങള് പാകം പോലെ വല്ല സ്ഥലവും കൊടുക്കാനുണ്ടെങ്കില്‍ പറയാന്‍ ഏല്‍പ്പിച്ചതല്ലേ ' എന്ന് അവന്‍ രാവുത്തരോട് ചോദിക്കുകയും ചെയ്തു.

ബാക്കി കാര്യങ്ങള്‍ കിട്ടുണ്ണി മാഷാണ്സംസാരിച്ചത്. മുരുക മലയുടെ താഴത്ത് കിഴക്ക് മാറി കുറെയേറെ സ്ഥലം കിടപ്പുണ്ട്.
നല്ല ഒന്നാന്തരം മണ്ണ്. കൊത്തും കിളയും ഏല്‍ക്കാതെയുള്ള ആ സ്ഥലം വെടുപ്പാക്കിയാല്‍ പൊന്ന് വിളയിക്കാം. വളരെ
വേണ്ടപ്പെട്ട ആളുടേതാണ് ആ സ്ഥലം. താന്‍ ഒരു വാക്ക് പറഞ്ഞാല്‍ അയാള്‍ അത് തട്ടി കളയില്ല. ആ ബന്ധം വെച്ച് തീരെ ചുളുവിന് കച്ചോടം നടത്തി തരാം. പിന്നെ കൊടുക്കുന്ന പണത്തിന്‍റെ നൂറിന്ന് അഞ്ച് വെച്ച് കമ്മിഷന്‍ തരണം.
കബീറിന്നുള്ളത് വേറെയും കാണണം .

അപ്പോള്‍ അതാണ് സംഗതി. നേരം വെളുത്തപ്പോള്‍ പത്ത് കാശ് ഉണ്ടാക്കാനുള്ള പരിപാടിയും ആയിട്ടാണ് വരവ്. ഇയാള്‍ക്ക്
എന്തിന്‍റെ കുഴപ്പമാണ്. ഇട്ട് മൂടാനുള്ള സ്വത്തുണ്ട്. എന്നിട്ടും പണത്തിനോടുള്ള ആക്രാന്തം തീരുന്നില്ല.

രാവുത്തരുടെ ഭാര്യ ചായയുമായി വന്നു. അത് ഊതി കുടിച്ചുകൊണ്ട് മാഷ് തുടര്‍ന്നു. ഇനി വിസ്തരിച്ച് പറഞ്ഞു തരാം. നിങ്ങള് ഇരുപത്തയ്യായിരോ അമ്പതിനായിരോ എത്ര്യാണെച്ചാല്‍ അത് മുന്‍കൂര്‍ കൊടുത്തിട്ട് കരാറാക്ക്വാ. ആറു മാസോ, ഒരു
കൊല്ലോ എത്ര വേണമെങ്കിലും പ്രമാണം ഉണ്ടാക്കാന്‍ കാലാവധി വെക്കാം. എന്നിട്ട് അതില്‍ നല്ല ഒന്നാന്തരം തേക്കും പലജാതി
മരങ്ങളും ഉണ്ട്. അത് മുഴുവന്‍ മുറിച്ച് വില്‍ക്ക്വാ. ഭൂമിടെ വില അതോടെ മുതലാവും. പിന്നെ കിട്ടുന്നതൊക്കെ ലാഭം.

കേട്ടപ്പോള്‍ തരക്കേടില്ലെന്ന് രാവുത്തര്‍ക്ക് തോന്നി. പക്ഷെ ഇതിനൊക്കെ ഇറങ്ങിയാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
എന്ന് ഉള്ളിലൊരു ഭയം. അയാളത് മറച്ചു വെച്ചില്ല.

' ഒരു പ്രശ്നൂം വരാനില്ല. നമ്മള് പാസ്സൊക്കെ വാങ്ങി മര്യാദക്ക് മരം മുറിക്കാന്‍ ചെന്നാല്‍ നടന്നില്ലാന്ന് വരും. ഫോറസ്റ്റ്കാരക്ക്
വല്ല കൈമടക്കും കൊടുത്ത് മുറിച്ച് മാറ്റിയാല്‍ ഒരു കുഴപ്പൂം വരില്ല ' എന്ന് മാഷ് പരിഹാരം കണ്ടെത്തി.

എന്താണ് വേണ്ടത് എന്ന ആശയക്കുഴപ്പത്തിലായി രാവുത്തര്‍. എന്നാല്‍ അത് അധികം നേരം നീണ്ടു നിന്നില്ല.

' പിന്നെ ഒരു കാര്യം പറഞ്ഞില്ലാന്ന് വേണ്ടാ. ഫോറസ്റ്റുകാര് ആ സ്ഥലം വനഭൂമിയാണെന്ന് പറഞ്ഞ് ഉടമസ്ഥനുമായി ഒരു കേസുണ്ട്. അതൊന്നും പേടിക്കാനില്ല. ഏതെങ്കിലും കേസില്‍ ഗവര്‍മ്മെണ്ട് ജയിച്ചിട്ടുണ്ടോ ' എന്ന കിട്ടുണ്ണി മാസ്റ്ററുടെ
വാക്കുകള്‍ രാവുത്തരെ ആ ഇടപാടില്‍ നിരുത്സാഹപ്പെടുത്തി.

ആലോചിച്ച് വിവരം തരാമെന്നു പറഞ്ഞ് അയാള്‍ അവരെ തിരിച്ചയച്ചു.

2 comments:

  1. valare nannayittundu, ellavidha aashamsakalum nerunnu. thudaruka. noval avasanikkumbol oru pusthakayi publish cheyyan shramikkuka.

    ReplyDelete