Friday, October 30, 2009

അദ്ധ്യായം - 29

'അതേയ്, നമ്മള്എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുന്നതിന്ന് മുമ്പ് തന്‍റെ ആങ്ങള ഇയാളുടെ കാര്യത്തില്‍ എന്തെങ്കിലും
 കണ്ടിട്ടുണ്ടോ എന്നൊന്ന് അറിയണ്ടേ 'വിശ്വേട്ടന്‍ പറഞ്ഞു' പണ്ടേ അയാള്‍ക്ക് അതിബുദ്ധി ആണല്ലോ'.

'ഓ, അങ്ങിനെ ഒന്നും ഉണ്ടാവില്യാന്നേ' പത്മിനി പറഞ്ഞു 'കിട്ടുണ്ണിക്ക് അവന്‍റെ ഒറ്റ കാര്യേള്ളു. ഇവന് എന്തായാല്‍
 അവനെന്താ? 'നിന്‍റെ കാര്യത്തില്‍ അവന്‍ വല്ല അഭിപ്രായം പറയേണ്ടായോ എന്ന് പത്മിനി വേണുവിനോട് ചോദിക്കുകയും
 ചെയ്തു.

തനിക്ക് ഒരു വിവാഹബന്ധം കിട്ടുണ്ണി കണ്ടെത്തിയതും, അത് നടന്നാല്‍ തന്‍റെ പേരില്‍ ഒരു ഹൈസ്കൂള്‍ കിട്ടുമെന്ന് പറഞ്ഞതും, കിട്ടുണ്ണി മാനേജരായി സ്കൂള്‍ നോക്കി നടത്താമെന്ന് പറഞ്ഞതും വേണു വിവരിച്ചു. വിശ്വേട്ടന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
'ഞാന്‍ അപ്പോഴും പറഞ്ഞില്ലേ തന്‍റെ ആങ്ങള എന്തെങ്കിലും കണ്ടു വെക്കുമെന്ന് 'അയാള്‍ പറഞ്ഞു' കുറുക്കന്‍ ചത്താലും കണ്ണ്
കോഴിക്കൂട്ടില്‍ തന്നെ എന്ന് പറയുന്നത് വെറുതെയല്ല '.

'എന്നിട്ട് നീയെന്താ പറഞ്ഞത്' പത്മിനി ചോദിച്ചു' ശരീന്ന് സമ്മതിച്ചൊ'. താന്‍ ഇതിനെപ്പറ്റി അഭിപ്രായമൊന്നും
പറഞ്ഞിട്ടില്ലെന്ന് വേണു അറിയിച്ചു.

'നോക്കൂണ്ടു ആ കള്ളന്‍റെ ബുദ്ധി' പത്മിനി പറഞ്ഞു' ഇത്ര കാലം ഇവന്‍ കഷ്ടപ്പെട്ട്സമ്പാദിച്ചത് മുഴുവന്‍ ഓരോന്ന് പറഞ്ഞ് തട്ടിപ്പറിച്ചു. ഇപ്പോള്‍ ഏട്ടനെ വിറ്റ് സ്കൂള്‍ ഒന്ന് കൈക്കലാക്കണം'. ഒന്ന് നിര്‍ത്തി അവര്‍ തുടര്‍ന്നു' എന്തിനാ അവനെ പറയുന്നത്. ഒക്കെ ഇവന്‍റെ കൊള്ളരുതായ്മ കൊണ്ടല്ലേ. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തി ഇല്ലാത്തോന്‍ '.

താനെന്തിനാ ഇയാളെ കുറ്റം പറയുന്നത് 'വിശ്വേട്ടന്‍ പറഞ്ഞു' നിങ്ങളുടെ കുടുംബത്തില്‍ മനസ്സാക്ഷി ഉള്ള ഒരേ ഒരാള്‍ ഇയാള്‍ മാത്രമാണ്. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ കാണാന്‍ തുടങ്ങിയതല്ലേ ഞാന്‍ എല്ലാരേം '.

'നീ കല്യാണം കഴിക്ക്വേ, സ്കൂള്‍ വാങ്ങ്വേ, എന്ത് വേണച്ചാലും ആയിക്കോ' പത്മിനി പറഞ്ഞു' പക്ഷെ ഒന്ന് ഞാന്‍ പറയാം, അവനെ വിശ്വസിച്ച് സ്കൂള് അവന്‍റെ കയ്യില്‍ ഏല്‍പ്പിച്ചാല്‍ നിന്‍റെ കാര്യം അധോഗതീം വെള്ളിയാഴ്ചയും
 ആവും.'

താന്‍ കല്യാണം കഴിക്കുന്ന കാര്യം ആലോചിച്ചിട്ടു കൂടി ഇല്ലെന്ന് വേണു പറഞ്ഞു. 'പിന്നെന്താ ജീവിത കാലം മുഴുവന്‍ നീ സന്യസിക്കാനാണോ ഭാവം. സ്നേഹിച്ച ഒരുത്തി മരിച്ചൂന്ന് വെച്ചിട്ട് 'പത്മിനി അത്രയും പറയുമ്പോഴെക്കും ഭര്‍ത്താവ് ഇടപെട്ടു' എല്ലാം അറിഞ്ഞിട്ട് താന്‍ ഇയാളെ കുറ്റപ്പെടുത്ത്വാ' എന്ന് ചോദിക്കുകയും ചെയ്തു.

ഭാഗപ്രകാരം കിട്ടിയ പത്തിരുപത്തഞ്ച്പറ നെല്‍കൃഷിയും, ചെറിയൊരു തെങ്ങിന്‍ തോട്ടവും, കളപ്പുരയും ഒക്കെ വേണുവിന്‍റെ പേരിലുണ്ടെന്നും, അതില്‍ നിന്ന് കിട്ടിയ ആദായം ബാങ്കില്‍ ഇട്ടിട്ടുണ്ടെന്നും ഇനി അതെല്ലാം നോക്കി നടത്തി സ്വസ്ഥമായി ഒരിടത്ത് കഴിഞ്ഞു കൂടാമെന്നും വക്കീല്‍ വേണുവിനോട് പറഞ്ഞു.

'ഒരു കാര്യം ഇപ്പൊ തന്നെ ഞാന്‍ പറയാം' പത്മിനി ഇടപെട്ടു' ഇത്ര കാലം നിന്‍റെ മുതല് അന്യാധീനപ്പെടാതെ ഞങ്ങള് നോക്കി നടത്തി. ഇനി ഇത് കയ്യില്‍ കിട്ടിയതും ആ കള്ളനെ ഏല്‍പ്പിച്ചുക്കൊടുത്ത് ദീവാളി കുളിക്കണ്ടാ. ജീവിച്ചിരിക്കുന്നേടത്തോളം കാലം അതിന്ന് ഞാന്‍ സമ്മതിക്കില്ല '.

തന്‍റെ കൂടെ കഴിഞ്ഞൊള്ളാന്‍ കിട്ടുണ്ണി പറഞ്ഞതായി വേണു വെളിപ്പെടുത്തി. 'അതൊക്കെ എന്തോ ലാക്ക് കണ്ടിട്ടാണ്'പത്മിനി പറഞ്ഞു' അല്‍പ്പം ഇഷ്ടക്കേട്തോന്നിയാല്‍ മതി, അവന്‍ നിന്നെ അടിച്ചിറക്കും. നിനക്ക്എന്‍റെ കൂടെ നിക്കാലോ ഇവിടെ. വിശ്വേട്ടന് അതൊരു സഹായം ആവില്ലേ'.

തന്‍റെ ജീവിതം ഏതെല്ലാമോ വഴികളിലൂടെ ഒഴുകാന്‍ തുടങ്ങുന്നതായി വേണുവിന് തോന്നി.

*************************************************************************************

ഉച്ച തിരിഞ്ഞതും സരോജിനി വേണുവിനെ കാണാന്‍ മനസാ ഒരുങ്ങി. അഞ്ച് മണി ആയിട്ട് വേണം അയ്യര്‍കുളത്തില്‍ ചെന്ന് മേല്‍ക്കഴുകി മന്ദത്ത് തൊഴുതിട്ട് വരാന്‍ .ഏത് നേരത്താ വേണ്വോട്ടന്‍ വര്വാ എന്ന് അറിയില്ലല്ലൊ. ഇന്നലെ കാത്ത് കാത്ത് ഇരുന്നു. പക്ഷെ കണ്ടില്ല. ചിലപ്പോള്‍ എന്തെങ്കിലും ആവശ്യമായി വല്ല ഇടത്തേക്കും പോയിട്ടുണ്ടാവും.

അകത്തെ മുറിയിലെ മരത്തിന്‍റെ പെട്ടി തുറന്നു നോക്കി. കര മങ്ങി തുടങ്ങിയ മൂന്ന് നാല് മുണ്ടുകളും വേഷ്ടികളും മാത്രമെ അതിനകത്ത് ഉള്ളു. അതെങ്ങിനെ, കഴിഞ്ഞ ഓണത്തിന്ന് മക്കു രാവുത്തരുടെ കയ്യില്‍ നിന്നും വാങ്ങിയതാണ്. എട്ടൊമ്പത് മാസം കഴിഞ്ഞിട്ടും ആ കടം കൊടുത്ത്തീര്‍ത്തിട്ടില്ല . അയാളൊരു സാധു മനുഷ്യനായതുകൊണ്ട് പണം ചോദിച്ച് വന്ന് ബുദ്ധിമുട്ടിക്കുന്നില്ല. നല്ല കുറെ തുണിത്തരങ്ങള്‍ വേണമെന്ന് അന്ന് സരോജിനി ആഗ്രഹിച്ചു. പറ്റിയാല്‍ കിളി പച്ച നിറത്തില്‍ ഒരു സാരിയും. വേണ്വേട്ടന്  ഇഷ്ടപ്പെട്ട നിറം കിളിപ്പച്ചയാണ്. കൂട്ടത്തില്‍ നല്ലത് നോക്കി ഒരു ജോഡി വസ്ത്രം പുറത്ത് എടുത്ത് വെച്ചു. മേല്‍കഴുകിയിട്ട് മാറ്റാനാണ്.

രസം മങ്ങി തുടങ്ങിയ കണ്ണാടിയും ചീര്‍പ്പുമായി വീടിന്‍റെ പുറകിലേക്ക് ചെന്നു. അഴിച്ചിട്ട മുടിയിലൂടെ ചീര്‍പ്പ് ഓടി തുടങ്ങി. കൊഴിഞ്ഞ് ചീര്‍പ്പില്‍ കൊരുത്ത മുടികള്‍ ചുരുട്ടി മുണ്ടില്‍ തിരുകി വെച്ചു. എത്ര മുടി ഉണ്ടായിരുന്നതാണ്. എല്ലാം പോയില്ലേ. മനസ്സില്‍ ഒരു തേങ്ങല്‍ ഉയര്‍ന്നു വന്നു.

കണ്ണാടിയില്‍ നോക്കി മുടി നടുവെടുത്ത് ചീകി. അവിടവിടെ ഓരോ മുടിയിഴകള്‍ വെളുത്ത് തുടങ്ങിയിരിക്കുന്നു. നെടുവീര്‍പ്പോടെ തന്‍റെ യൌവനം അവസാനിക്കാറായി എന്ന് അവള്‍ ഓര്‍ത്തു. പാഴായിപ്പോയ ഒരു യൌവനം. ഈശ്വരന്‍ തനിക്ക് ഒരു ജീവിതം തരാന്‍ പോകുന്നത് വളരെ വൈകിയിട്ടാണെന്ന് മനസ്സില്‍ ഒരു തോന്നല്‍ ഉടലെടുത്തു.

കമ്പിനിയില്‍ അഞ്ച് അടിക്കുന്നതിന്ന് മുമ്പ് സരോജിനി കുളത്തിലേക്ക്പോവാനൊരുങ്ങി. 'നേരം ആയോ മേല്‍ കഴുകാന്‍
 പോവാന്‍' എന്ന് നാണു നായര്‍ ചോദിച്ചു.

കുറച്ച് കഴിയുമ്പോഴേക്കും ഇടിയും മഴയും വന്നേക്കുമെന്നും അതിന്ന് മുമ്പ് പോയി മേല്‍ കഴുകി വന്നില്ലെങ്കില്‍ പിന്നെ പറ്റാതെ വരും  എന്നും പറഞ്ഞ് സരോജിനി നടന്നു. കുളത്തിലെ വെള്ളത്തിന് ഇളം ചൂട് തോന്നി. വേഗം വിഴുപ്പ് വസ്ത്രങ്ങള്‍ തിരുമ്പിയെടുത്തു, മേല്‍ കഴുകി മന്ദത്ത് എത്തിയപ്പോള്‍ വിളക്ക് വെച്ചിരിക്കുന്നു. നടക്കല്‍ നിന്ന് നന്നായി തൊഴുതു. ദേവി തനിക്ക് വൈകാതെ ഒരു അഭയം തരുമെന്ന് സരോജിനി സ്വയം ആശ്വസിച്ചു.

തിരിച്ച് വരുമ്പോള്‍ നാണു നായര്‍ മുറ്റത്ത് വടക്കോട്ടും നോക്കി നില്‍ക്കുകയാണ്. പാവം, വേണ്വോട്ടന്‍റെ വരവും കാത്ത് നില്‍ക്കുകയാവും. ഇത്തിരി കഴിയുമ്പോഴെക്കും വേണ്വോട്ടന്‍ എത്തും, എത്താതിരിക്കില്ല. ഈറന്‍ മാറ്റി. ഭസ്മക്കുറി ഇടാന്‍ ഒരുങ്ങിയപ്പോഴാണ്, കുങ്കുമം തൊട്ടാലോ എന്ന തോന്നല്‍ മനസ്സില്‍ എത്തിയത്. ഒരു കുങ്കുമ ചെപ്പ് ഉള്ളത് തിരയുമ്പോള്‍ പുറത്തുനിന്നും ' മഴ പെയ്യുംന്ന്തോന്നുണില്ല, ഞാന്‍ മന്ദാടിയാരെ ഒന്ന് കണ്ടിട്ട് വരട്ടെ മോളേ ' എന്ന് അച്ഛന്‍ പറയുന്നത്.

'അച്ഛന്‍ പോയ നേരത്ത് വേണ്വോട്ടന്‍ വന്നാലോ' എന്ന് സരോജിനി ചോദിച്ചു.

'അത് ഉണ്ടാവില്ല' നാണു നായര്‍ പറഞ്ഞു' അവന്‍ നാല് ദിവസത്തേക്ക് പത്മിനി അമ്മടെ വീട്ടിലേക്ക് പോയി. വന്നിട്ട് ഇങ്ങോട്ട് ഇറങ്ങാമെന്ന് പറഞ്ഞിട്ടുണ്ട്.'

സരോജിനിക്ക് അച്ഛനോട് ഈര്‍ഷ്യ തോന്നി. ഈ വിവരം എന്തേ കല്‍പ്പിച്ചു കൂട്ടി മറച്ചു വെച്ചു. കാത്തിരുന്നതെല്ലാം
 വെറുതെയായി. കുങ്കുമ ചെപ്പ് തിരയുന്നത് നിര്‍ത്തി. ഒരു നുള്ള് ഭസ്മം എടുത്ത്അവള്‍ നെറ്റിയില്‍ തൊട്ടു.

1 comment:

  1. കുങ്കുമ ചെപ്പ് തിരയുന്നത് നിര്‍ത്തി. ഒരു നുള്ള് ഭസ്മം എടുത്ത്അവള്‍ നെറ്റിയില്‍ തൊട്ടു.

    ReplyDelete