Friday, October 30, 2009

അദ്ധ്യായം-28

നേരം നാലു മണി ആയിട്ടേയുള്ളു. സരോജിനി കൊടുത്ത ചായയും കുടിച്ച് നാണു നായര്‍ ഉമ്മറത്തിരിക്കുകയാണ്. അകലെ നിന്ന് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ തിരക്കിട്ട് വരുന്നത്കണ്ടു. തലയില്‍ ഒരു കുട്ടിച്ചാക്കുണ്ട്, കയ്യില്‍ ഒരു വീര്‍ത്ത സഞ്ചിയും. ഇതെന്താപ്പൊ ഇങ്ങിനെ ഒരു വരവ് എന്ന് അയാള്‍ ആലോചിച്ചു. ഇവിടുന്ന് പോയിട്ട് ഏറെ നേരം ആയിട്ടില്ലല്ലോ.

എഴുത്തശ്ശന്‍ സഞ്ചി കോലായില്‍ വെച്ചു. അതിനടുത്ത് കുട്ടിച്ചാക്കും. 'മകളെ ഇങ്ങിട്ട് വിളിക്കിന്‍, ഇതൊക്കെ അകത്ത് കൊണ്ട്വോയി വെക്കട്ടെ'. നാണു നായര്‍ അന്തം വിട്ടു. ഇന്ന് വരെ ഒരു സാധനം മൂപ്പരുടെ കയ്യോണ്ട് കിട്ടിയിട്ടില്ല.

'എന്താ ഇതൊക്കെ' എന്ന് അയാള്‍ ചോദിച്ചു. 'സഞ്ചീല്നിറച്ച് പച്ച പയറാണ്. കൊറെ ഉപ്പേരി ഉണ്ടാക്കിക്കോട്ടെ, ബാക്കി കൊണ്ടാട്ടൂം 'എഴുത്തശ്ശന്‍ പറഞ്ഞു' കുട്ടിച്ചാക്കില് പച്ച മത്തനും കുമ്പളങ്ങീം കൊറെ വെണ്ടക്കീം വഴുതിനിങ്ങീം ഉണ്ട്, കൂട്ടാന്‍ വെച്ച് കൂട്ടിക്കോളിന്‍'.

ശബ്ദം കേട്ട് സരോജിനി ഇറങ്ങി വന്നു. 'കുട്ട്യേ, ഇതൊക്കെ എടുത്ത് അകത്ത് വെക്ക്' എഴുത്തശ്ശന്‍ പറഞ്ഞു. ഓരോന്നായി സരോജിനി അകത്ത് എത്തിച്ചു. വേണുവേട്ടന്‍ കാല് വെച്ചത് നല്ല നേരത്താണ്. അവള്‍ മനസ്സില്‍ പറഞ്ഞു. അതോടെ വീട്ടില് നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട്. ഒഴിഞ്ഞ സഞ്ചിയും ചാക്കും ഒരു കയ്യിലും മറുകയ്യില്‍ ഒരു ഗ്ലാസ്സ് ചായയുമായി അവള്‍ തിരിച്ചെത്തി.

'ചായീം കാപ്പീം ഒന്നും കുടിക്കാറില്ല, പക്ഷെ മോള് സന്തോഷത്തോടെ വെച്ച് നീട്ടുന്നത് വേണ്ടാന്ന് പറയില്ല' എന്നും
പറഞ്ഞ് എഴുത്തശ്ശന്‍ അത് വാങ്ങി. 'സത്യം പറയാലോ, എന്‍റെ കെട്ട്യോള് രുഗ്മിണി കെടപ്പിലായതില്‍ പിന്നെ സ്നേഹത്തോടെ ഒരു പിടി വറ്റും ഒരു ഗ്ലാസ്സ് വെള്ളവും ഇന്നാണ്എനിക്ക് കിട്ടുണത് .'

നാണു നായര്‍ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് തന്‍റെ കൂട്ടുകാരന്ന് എത്ര മാറ്റമാണ് വന്നിരിക്കുന്നത് എന്ന് അയാളോര്‍ത്തു. എഴുത്തശ്ശന് അത് മനസ്സിലായി. 'എന്താ ഇതൊക്കെ എന്ന് നിങ്ങള് ആലോചിക്കുന്നുണ്ടാവും
'അയാള്‍ പറഞ്ഞു' ഇന്നലെ വരെ ഞാന്‍ കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കി ഊറ്റി പിടിച്ച് മകന് കൂട്ടി വെച്ചു. ഇനി അതില്ല. എന്നെക്കൊണ്ടാവുന്നത് ചോദിക്കുന്നോരൊക്ക് ഒക്കെ കൊടുക്കും. ചത്ത് പോവാന്‍ നേരത്ത് അത് ഒരു പുണ്യം ആയി കിടക്ക്വോലോ'.

ഊണും കഴിഞ്ഞ് പോവുന്ന വഴിക്ക് മൂന്ന് നാല് അലുമിനിയ പാത്രങ്ങള്‍ വാങ്ങിയതും, വണ്ടിപ്പുരയും തൊഴുത്തും
 പൊളിച്ച് കറ്റക്കളത്തില്‍ കെട്ടാന്‍ ആളെ ഏല്‍പ്പിച്ചതും, രണ്ട് വണ്ടി പൊട്ടക്കല്ല് ഏര്‍പ്പാടാക്കിയതും എല്ലാം എഴുത്തശ്ശന്‍
 കൂട്ടുകാരനോട് പറഞ്ഞു. 'ഇനി കുറച്ചും കൂടി പണം വേണം , തേങ്ങ വിറ്റ പണം കിട്ടാനുണ്ട്, അതിനൊന്നും നില്‍ക്കില്ല. നാളെ രാവിലെ രാഘവന്‍റെ ബാങ്ക് വരെ പോയി പൈസ എടുക്കണം '.

സഹകരണ ബാങ്കിനെ പറ്റിയാണ്എഴുത്തശ്ശന്‍ പറഞ്ഞത് എന്ന് നാണു നായര്‍ക്ക്മനസ്സിലായി. രാഘവന്‍ അതിന്‍റെ പ്രസിഡണ്ടാണ്. 'കുത്തിയിരുന്ന് വര്‍ത്താനം പറയാനൊന്നും നേര്വോല്യാ പോയിട്ട്പിടിപ്പത്പണിയുണ്ട് 'എഴുത്തശ്ശന്‍ പറഞ്ഞു' പിന്നെ നാളെ രാവിലെ കുളീം കഴിഞ്ഞ് ഓടണ്ടാ. തൊഴുത്തിന്സ്ഥലം കാണാന്‍ ആശാരി വരും. അപ്പൊ ഒന്ന് എന്‍റെ കൂടെ നിക്കണം'.

ഒഴിഞ്ഞ ചാക്കും സഞ്ചിയും എടുത്ത്,പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി എഴുത്തശ്ശന്‍ തിരക്കിട്ടിറങ്ങി.

*************************************************************************************

അരണ്ട വെളിച്ചത്തിലിരുന്ന് നിറഞ്ഞ പാനപാത്രത്തില്‍ രാധാകൃഷ്ണന്‍ തന്‍റെ സങ്കടങ്ങളെ മുക്കിക്കൊന്നു. സുകുമാരന്‍ 
പറഞ്ഞതാണ്സത്യം എന്ന വസ്തുത അയാള്‍ തിരിച്ചറിഞ്ഞു. ഏത് കാര്യത്തിലും വല്ലാതെ വേവലാതിപ്പെടാന്‍ പാടില്ല. വീട്ടിലെ പ്രശ്നങ്ങള്‍ ഇത്രത്തോളം ഗൌരവമായി എടുത്ത് ബഹളം വെക്കേണ്ടിയിരുന്നില്ല. അമ്മയെ ഇടപെടുത്തിയതാണ്ഏറ്റവും 
വലിയ തെറ്റ്. അതാണല്ലോ അമ്മയോട് കടന്നു പോവാന്‍ അയാള്‍ പറഞ്ഞത്. ഓര്‍ത്തപ്പോള്‍ വീണ്ടും ദേഷ്യം ഇരച്ച് കയറി.

ആ മനുഷ്യനോട് ആര്‍ക്കും ഒത്ത് പോവാനാവില്ല. കുറെ പണി ചെയ്യും, അനാവശ്യമായി ഒന്നും ചിലവാക്കില്ല, ഒന്നും
 ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ആണെങ്കിലും കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് പെരുമാറുന്ന പതിവില്ല. ഞാനും എന്‍റെ കാര്യവും മാത്രം.

സുകുമാരന്‍റെ മുത്തച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് പലപ്പോഴും അവന്‍റെ വീട്ടില്‍ ചെന്നിട്ടുണ്ട്. കയറി ചെല്ലുന്ന ഇടത്ത് ചാരുകസേലയില്‍ കിടന്ന് ചെന്ന് കയറുന്ന എല്ലാവരോടും ചിരിച്ച് വര്‍ത്തമാനം പറഞ്ഞ്.. അങ്ങിനെയൊക്കെയല്ലേ വയസ്സാവുമ്പോള്‍ മനുഷ്യന്‍ പെരുമാറേണ്ടത്. ഇത്കന്നിന്‍റെ കൂടെ കിടന്നുറങ്ങി, അതിന്‍റെ ചാണകവും വാരി..വല്ലാത്തൊരു ജന്മം. ശരിക്കൊരു മൃഗം തന്നെ. വീട്ടില്‍ വന്നെത്തുന്ന കൊള്ളാവുന്ന ആര്‍ക്കെങ്കിലും ഇയാളെ മുത്തച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താന്‍ പറ്റുമോ ?

'എന്താ നീ വല്ലാതെ ആലോചിച്ച് കൂട്ടുന്നത്' സുകുമാരന്‍ ചോദിച്ചു 'കിഴവനെക്കൊണ്ടുള്ള ശല്യം എങ്ങിനെ ഇല്ലാതാക്കണമെന്നാണോ?' രാധാകൃഷ്ണന്‍ തലയാട്ടി. ഇതിനൊക്കെ പലപല വഴികള്‍ ഉണ്ട്. സുകുമാരന്‍ പറഞ്ഞ് തുടങ്ങി.

ആര്‍ക്കും അയാളോട് വൈകാരികമായ അടുപ്പം ഇല്ലാത്തതിനാല്‍ വേണമെങ്കില്‍ കിഴവനെ തട്ടിക്കളയാം. പ്രായമായതിനാല്‍
 സ്വാഭാവിക മരണമാണെന്നേ ആളുകള്‍ കരുതു. പക്ഷെ ഒരു കാര്യം. പിടിക്കപ്പെടാത്ത രീതിയില്‍ ചെയ്യണം. ഇല്ലെങ്കില്‍
 വെളുക്കാന്‍ തേച്ചത് പാണ്ടാകും. കൊലക്കുറ്റത്തിന്ന് അഴി എണ്ണേണ്ടതായും വരും. ഒരു പക്ഷെ അതൊന്നും അത്ര പ്രശ്നമായി എന്ന് വരില്ല, കയ്യില്‍ കാശും നല്ലൊരു വക്കീലും ഉണ്ടെങ്കില്‍ കേസില്‍ നിന്നൊക്കെ പുഷ്പം പോലെ ഊരി വരാം.

രാധാകൃഷ്ണന് ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല. എത്രയായാലും ഒരാളെ, അതും വീട്ടിലെ തന്നെ ഒരാളെ ഇല്ലായ്മ ചെയ്യുന്ന കാര്യം ആലോചിക്ക വയ്യ. അയാള്‍ അത് തുറന്ന് പറഞ്ഞു.

അങ്ങിനെ ചെയ്യണം എന്നല്ല ഞാന്‍ പറഞ്ഞത്, അതും ഒരു മാര്‍ഗ്ഗമാണെന്ന് പറഞ്ഞു എന്നേ ഉള്ളു എന്നും പറഞ്ഞ് അടുത്ത വഴി സുകുമാരന്‍ പറഞ്ഞു തുടങ്ങി. നമുക്ക് മദ്ധ്യസ്ഥനായി ഒരാളെ അയക്കാം. അയാള്‍ മുഖാന്തരം നമ്മുടെ ആവശ്യങ്ങള്‍ കാര്‍ണ്ണോരെ അറിയിക്കാം. ആ തൊഴുത്തും വണ്ടിപ്പുരയും വീട്ട് വളപ്പില്‍ നിന്ന് മാറ്റണം എന്നല്ലെയുള്ളു. ആര് കേട്ടാലും ന്യായമായ
ആവശ്യം. ചെലപ്പൊ അത് നടക്കും.

ഇനി അതും വേണ്ടെങ്കിലോ, മിണ്ടാതെ കുറച്ച് ദിവസം നിങ്ങളൊക്കെ മാറിത്താമസിക്കുക. എത്ര ദിവസം അയാള്‍ ഒറ്റക്ക് കഴിയും? നിങ്ങളുടെ കാല്‍ കീഴില്‍ ശരണം പറഞ്ഞ് എത്തും. അന്ന് എല്ലാ കാര്യങ്ങളും ആവശ്യപ്പെടാം, വേണച്ചാല്‍ അടങ്ങി ഒതുങ്ങി കഴിയാന്‍ വേറെ ചില നിബന്ധനകളും വെക്കാം. പക്ഷെ അതിന് കുറച്ച് ദിവസം ക്ഷമിക്കണം .

മൂന്നാമത്തെ രീതിയാണ് രാധാകൃഷ്ണന്ന്ഏറെ മനസ്സില്‍ പിടിച്ചത്. പക്ഷെ കുറച്ച്ദിവസം എവിടെ കഴിയും. അമ്മയുടെ വീട്ടില്‍ പോയി നില്‍ക്കാന്‍ വയ്യ. അമ്മാമന്മാര്‍ക്ക് അച്ഛനെ തീരെ മതിപ്പില്ല. ഇനി എന്തെങ്കിലും പറഞ്ഞ് അവരോടും തെറ്റേണ്ടി വന്നാല്‍. അതും മോശമാവില്ലേ?

'ഇതിനൊക്കെ എന്തെല്ലാം വഴിയുണ്ട് 'സുകുമാരന്‍ പറഞ്ഞു' ഒന്നുകില്‍ നീ എന്‍റെ കൂടെ കൂടിക്കോ, അത് വയ്യെങ്കില്‍ കുറച്ച് ദിവസത്തേക്ക് ടൌണില്‍ ഒരു ലോഡ്ജില്‍ കഴിയ്, ഇത് രണ്ടും പറ്റില്ലെങ്കില്‍ നമുക്ക് കുറച്ച് ദിവസത്തേക്ക് ഒരു യാത്ര പോവാം, വല്ല ഗോവക്കോ, ഊട്ടിക്കോ, അതുമല്ലെങ്കില്‍ ബാംഗ്ലൂരിലേക്കോ. എവിടേക്കാച്ചാല്‍ അവിടേക്ക്.'

മഴ തുടങ്ങുന്നതോടെ കോണ്ട്രാക്ട് പണികള്‍ നില്ക്കും. ഇപ്പോഴെ നിലച്ച മാതിരിയാണ്. ഒന്ന് കറങ്ങി വരാന്‍ പറ്റിയ സമയമാണ്. സുകുമാരന്‍ പറയുന്നത് പോലെ ചെയ്യാം.

'ഞാന്‍ റെഡി' രാധാകൃഷ്ണന്‍ പറഞ്ഞു' എവിടേക്ക് വേണച്ചാലും പോവാം, ഇപ്പോഴെങ്കില്‍ ഇപ്പോള്‍ '.

കൂട്ടുകാര്‍ അന്യോന്യം കൈ കൊടുത്തു. ബാറില്‍ നിന്ന് ഇറങ്ങി അവര്‍ തിയ്യേറ്ററിലേക്ക് വിട്ടു.

*************************************************************************************
ചാമി ഒരു വിധം തപ്പി തടഞ്ഞ് വീടെത്തി. കുടിച്ചതിന്‍റെ അമല് വിട്ടിരുന്നു. ചെളിയില്‍ വീണ് വസ്ത്രവും ദേഹവും ഒക്കെ നനഞ്ഞ് കുതിര്‍ന്നു കഴിഞ്ഞു. അവിടവിടെ തൊലി ഉരിഞ്ഞതില്‍ വെള്ളം തട്ടി നീറ്റല്‍ തോന്നി തുടങ്ങി. ചാമി മുറ്റത്തെ സിമന്‍റ്തൊട്ടിയില്‍ നിന്ന് വെള്ളമെടുത്ത് അവിടവിടെ തൊട്ട് തുടച്ചു. വാതില്‍ തുറക്കാനൊന്നും മിനക്കെട്ടില്ല.

മുണ്ടും കുപ്പായവും അഴിച്ച്പിള്ളകോലായില്‍ ചുരുട്ടി വെച്ചു. അയക്കോലില്‍ കിടന്ന തോര്‍ത്ത് എടുത്ത് ചുറ്റി കോലായില്‍ തന്നെ കിടക്കാന്‍ ഒരുങ്ങി. ചാറ്റല്‍ മഴ വീണ്നിലം മുഴുവന്‍ വെള്ളം. പണ്ടാരം, ഒരു ഭാഗത്ത് കിടന്നുറങ്ങാനും കൂടി ഈ മഴ സമ്മതിക്കില്ല. കൈ കൊണ്ട്കിടക്കാനുള്ള സ്ഥലത്തെ വെള്ളം തുടച്ചു. അത് പോരാഞ്ഞ് അഴിച്ചു വെച്ച തുണികൊണ്ട് ഒന്നു കൂടി തുടച്ചു. ഇനി ഇപ്പോള്‍ ഒന്നിനും വയ്യ. മഴയെ നോക്കി നല്ലൊരു തെറി പറഞ്ഞ് ചാമി കോലായില്‍ കിടന്നു. ക്ഷീണം
 ഉറക്കത്തെ ആവാഹിച്ചു. ചാമി സുഖസുഷുപ്തിയിലേക്ക്തെന്നി വീണു.

ബീഡിയും വലിച്ച്ചാമി വേലപ്പറമ്പില്‍ അലയുകയാണ്. ആന പന്തലുകള്‍ പല നിറത്തിലുള്ള ബള്‍ബുകള്‍ ഓടി കളിച്ച് കണ്ണ് മയക്കുന്നു. ആന മയില്‍ ഒട്ടകം കളിക്കാരന്‍റെ മുന്നില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയവര്‍, സൂചിയെറിഞ്ഞും റിങ്ങ് എറിഞ്ഞും സമ്മാനങ്ങള്‍ കിട്ടുമോ എന്ന് നോക്കുന്നവര്‍, വിവിധ സ്റ്റാളുകളില്‍ കയറി കാഴ്ചകള്‍ കാണുന്നവര്‍, പലതരം സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ കച്ചവടക്കാര്‍, മൂക്കെറ്റം കുടിച്ച് പാടത്ത് മട്ട മലച്ച് കിടന്നുറങ്ങുന്നവര്‍. എന്തൊരു പുരുഷാരം.

ഒരു പൊതി നിലക്കടല വറുത്തതും വാങ്ങി കൊറിച്ചു കൊണ്ട് ചാമി എല്ലാം നോക്കി നിന്നു. പെട്ടെന്നാണ്തന്‍റെ മുന്നിലൂടെ കാളുക്കുട്ടി നടന്ന്പോവുന്നത് അയാള്‍ കണ്ടത്. അവള്‍ തേങ്ങി കരയുകയാണെന്ന്ചാമിക്ക് തോന്നി. അയാളുടെ മനസ്സ് നീറി. അവളെ കരയിക്കാന്‍ പാടില്ല. എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുത്ത് അവളെ സന്തോഷിപ്പിക്കണം. അയാള്‍ അവളുടെ പുറകെ നടന്നു.

പെട്ടെന്നാണ് അത്യുച്ചത്തിലുള്ള ശബ്ദം കേട്ടത്. കുഴിമിന്നിയോ, പറ ഔട്ടോ അടുത്ത് വന്ന് വീണതാണോ? കണ്ണ്മിഴിച്ചപ്പോള്‍ മഴക്കൊപ്പം എത്തിയ ഇടിയുടെ ആരവം അവസാനിച്ചിട്ടില്ല. കാറ്റ് മഴത്തുള്ളികള്‍ കൊണ്ട് അഭിഷേകം നടത്തിയിരിക്കുന്നു. ചാമി എഴുന്നേറ്റു. ബീഡികെട്ട് തപ്പിയെടുത്തു. തീപ്പെട്ടി നനഞ്ഞ്നാശമായി. മുറ്റത്ത്തളം കെട്ടി നില്‍ക്കുന്ന വെള്ളത്തിലേക്ക് ഊക്കോടെ അത് വലിച്ചെറിഞ്ഞു. മിന്നലില്‍ തെളിഞ്ഞു വന്ന, കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന പാടത്തേക്കും നോക്കി ചാമി വെറുതെയിരുന്നു.

പെട്ടെന്ന് അല്‍പ്പം മുമ്പ് കണ്ട സ്വപ്നം ചാമിയുടെ മനസ്സില്‍ ഓടിയെത്തി. കരഞ്ഞും കൊണ്ട് കാളുക്കുട്ടി തന്‍റെ മുന്നിലൂടെ കടന്നുപോവുന്നതായി അയാള്‍ക്ക്തോന്നി. കൊടുങ്ങല്ലൂരമ്മേ, പുത്തിമോശം കൊണ്ട് ഞാന്‍ അതിനെ വേണ്ടാതെ കണ്ട് വേദനിപ്പിച്ചു. ഇനി അവള്‍ വല്ല കടും കയ്യും ചെയ്യുമോ? ആ തോന്നല്‍ അയാളെ ഉലച്ചു. അവളെ ചെന്നു കണ്ട് സമാധാനിപ്പിച്ചിട്ടേ
ബാക്കി കാര്യമുള്ളു. അതിന്നായി നേരം വെളുക്കുന്നതും കാത്ത് ചാമി ഇരുന്നു.

1 comment: