Saturday, October 24, 2009

അദ്ധ്യായം-27

' അപ്പൊ ആ കഴുവേറിയുടെ വക്കാലത്തും ആയിട്ടാണ്നീ വന്നത് അല്ലേ? ' കിട്ടുണ്ണിയോടുള്ള അലോഹ്യം മറക്കണമെന്ന്പറഞ്ഞതും പത്മിനി പ്രതികരിച്ചു ' അവന് എന്നോട് നേരിട്ട് ഇത് വന്ന് പറയാന്‍ ധൈര്യം ഇല്ല. അവന്‍റെ കണ്ണ് ഞാന്‍ ആട്ടി പൊട്ടിക്കും . അവന്അത് അറിയാം.
അപ്പോള്‍ ചീട്ടാളുക്ക് ഒരു മൂട്ടാള് എന്നും പറഞ്ഞ് നിന്നെ ഇങ്ങോട്ട് അയച്ചു '.

തുടക്കത്തിലെ സംഗതികള്‍ പാളി എന്ന് വേണു മനസ്സിലാക്കി. എങ്ങിനെയാണ് ഓപ്പോളെ പറഞ്ഞ് സമാധാനിപ്പിക്കുക. അവര്‍ കടുത്ത ദേഷ്യത്തിലാണ്. അനുനയങ്ങളൊന്നും ഇവിടെ
വിലപ്പോവില്ല. അനുജന്‍ തനി ചതിയനും , സ്വന്തം കാര്യം നോക്കുന്നവനും ,  കഴിഞ്ഞതെല്ലാം
മറന്ന്പെരുമാറുന്നവനും , വാക്കിന് വിലയില്ലാത്തവനും ആണെന്ന് പത്മിനി അവകാശപ്പെട്ടു.
തല മറന്ന് എണ്ണ തേക്കാന്‍ അവനെ കഴിച്ചേ ഈ ലോകത്തില്‍ ആളുള്ളു.

' നിനക്കെന്താ അവന്‍റെ കാര്യത്തിലിത്ര താല്‍പ്പര്യം ' പത്മിനി ചോദിച്ചു ' പണക്കാരനായപ്പോള്‍ അവന് നമ്മളെ കണ്ണില്‍ പിടിക്കിണില്ല. പെങ്ങളുടെ മകനെ വേണ്ടാ. പക്ഷെ പെങ്ങളെ വേണം. അത് എന്തിനാണെന്ന് അറിയ്വോ നിനക്ക് '. വേണു അറിയില്ലെന്ന് സമ്മതിച്ചു.

' ഭാഗം കഴിഞ്ഞപ്പോള്‍ എന്‍റെ കൃഷിഭൂമി ഞാന്‍ അവന് ഒഴിമുറി വെച്ച് കൊടുത്തു ' പത്മിനി പറഞ്ഞു ' അമ്മ കെഞ്ചി പറഞ്ഞപ്പോള്‍ അത് ചെയ്തു. പക്ഷെ തറവാട്ടിലെ എന്‍റെ ഓഹരി വിട്ട് കൊടുത്തിട്ടില്ല. വല്ലപ്പോഴും അവിടെ കയറി ചെല്ലണച്ചാല്‍ അന്യനെപ്പോലെ പോവേണ്ടി വരില്ലേ എന്ന് വിശ്വേട്ടന്‍ അന്ന്പറഞ്ഞു തന്നത് എത്ര നന്നായി '.

കാര്യങ്ങളുടെ കിടപ്പ് വേണുവിന്ന് മനസ്സിലായി. പെങ്ങളെ പിണക്കാതിരിക്കേണ്ടത് ഈ നിലയില്‍ കിട്ടുണ്ണിയുടെ ആവശ്യമാണ്. അല്ലാതെ സ്നേഹം കൊണ്ടൊന്നുമാവില്ല.

' എനിക്ക് ഇതൊന്നും അറിയില്ല കേട്ടോ ഓപ്പോളേ ' വേണു പറഞ്ഞു ' പിന്നെ നിങ്ങള്ഒരു വയറ്റില്‍ കിടന്നോരല്ലേ. പിണങ്ങി നടക്കണ്ടാ എന്നേ ഞാന്‍ കരുതിയുള്ളു '.

' അത് നിന്‍റെ മനസ്സിന്‍റെ ഗുണം. നല്ലതേ നിന്‍റെ മനസ്സില്‍ തോന്നൂ '.

ഇപ്പോള്‍ ഈ വിഷയം സംസാരിക്കുന്നത് നിര്‍ത്തി പിന്നീട് നല്ല നേരം നോക്കി ഒന്നും കൂടി പറഞ്ഞു നോക്കാമെന്ന് വേണു കരുതി.

വൈകുന്നേരം നാലു മണി കഴിഞ്ഞപ്പോള്‍ മുറ്റത്ത് കാറ്വന്നുനിന്നു. പത്മിനി അകത്തുനിന്നും
 ഇറങ്ങി വന്നു. അവര്‍  ഒരുങ്ങി പുറപ്പെട്ടിട്ടുണ്ട്. ' വേഗം കയ്യും കാലും മുഖവും കഴുകി വേഷം
 മാറ്റ് ' എന്ന് അവര്‍ വേണുവിനോട്പറഞ്ഞു. വേണു മിഴിച്ച്നിന്നു. ' എന്താ നോക്കിക്കൊണ്ട് നിക്കുന്നത്. അമ്പലത്തില്‍ പോവാനാ 'എന്ന് കേട്ടതോടെ വേണുവും ഒരുങ്ങി.

ഡ്രൈവര്‍ പിന്നിലെ വാതില്‍ തുറന്ന് കൊടുത്തു. പത്മിനി കയറി ഒരു വശത്തേക്ക് നീങ്ങി. വേണുവിനോട് അതേ സീറ്റില്‍  ഇരിക്കാന്‍ പറഞ്ഞു. വണ്ടി നീങ്ങി തുടങ്ങി. ' എപ്പൊഴാ മടങ്ങി ചെല്ലാന്‍ പറഞ്ഞിരിക്കുന്നത് ' പത്മിനി ഡ്രൈവറോട് ചോദിച്ചു. ' സാറ് ചെറിയ സാറിന്‍റെ കൂടെ
വന്നോളും . അമ്മയുടെ ആവശ്യം കഴിഞ്ഞിട്ട് കാറ് ഷെഡ്ഡിലിട്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു ' എന്ന് അയാള്‍ അറിയിച്ചു.

അമ്പലത്തിലേക്കുള്ള റോഡിലേക്ക്തിരിയുന്നതിന്ന് മുമ്പുള്ള ജങ്ഷനില്‍ കാറ് നിര്‍ത്താന്‍ 
പത്മിനി ഡ്രൈവറോട്ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്ന്അവര്‍ ഇറങ്ങുമ്പോള്‍ വേണുവിനെ കൂടെ
വിളിച്ചു. തുണിക്കടയിലേക്കാണ്അവര്‍ ചെന്നത്. ഇപ്പോള്‍ എന്താണ് വാങ്ങുന്നതെന്ന് വേണു ചിന്തിച്ചു.

' ഭഗവതിക്ക് ചാര്‍ത്താനുള്ള പട്ട് വേണം ' പത്മിനി സെയില്‍സ്മാനോട് പറഞ്ഞു. പണം 
കൊടുത്ത് സാധനം വാങ്ങി പുറത്തിറങ്ങുമ്പോള്‍ ' ഇത് എന്തിനാണെന്ന് നിനക്ക് അറിയ്വോ ' എന്ന് അവര്‍ വേണുവിനോട് ചോദിച്ചു.

' സത്യം പറയാലോ, കുറച്ചായി നിന്നെ കാണണം ന്ന് മനസ്സിലൊരു മോഹം. നിനക്ക് വേണ്ടി ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ലല്ലോ എന്നൊരു കുറ്റബോധവും മനസ്സിലുണ്ട്. നിന്നെ എന്‍റെ മുമ്പില് എത്തിച്ചാല്‍ ഭഗവതിക്ക്പട്ട് ചാര്‍ത്താമെന്ന്കഴിഞ്ഞ ആഴ്ച നേര്‍ന്നതേ ഉള്ളു. ഇന്ന് മുപ്പട്ട് വെള്ളിയാഴ്ച തന്നെ ഭഗവതി നിന്നെ എന്‍റെ അടുത്ത് എത്തിച്ചു '.

പത്മിനിയുടെ വാക്കുകള്‍ കേട്ട് വേണു കോരിത്തരിച്ചു. തന്നെ സ്നേഹിക്കാനും ആളുണ്ട് എന്ന തോന്നല്‍ അയാളുടെ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പാവാടക്കാരിയായ ചേച്ചിയുടെ നിഴലായി നടന്ന വള്ളി ട്രൌസര്‍ ഇട്ട ബാലനായി അയാള്‍ മാറി.

അമ്പലത്തില്‍ വലിയ തിരക്കൊന്നുമില്ല. പുതു മഴയില്‍ മുളച്ച പുല്ല് തിരുമുറ്റത്തില്‍ പരവതാനി വിരിച്ചിരുന്നു. ചുറ്റുവിളക്കുകളില്‍ നിന്ന് ഒഴുകി വീണ എണ്ണയും കരിയും കൊണ്ട് ചുവരാകെ പൊയ്മുഖം അണിഞ്ഞിട്ടുണ്ട്. ഷര്‍ട്ട് അഴിച്ച് കൈത്തണ്ടയില്‍ തൂക്കി പത്മിനിയോടൊപ്പം 
വേണു അകത്തേക്ക് കടന്നു. ദീപാരാധന തുടങ്ങുന്നതേയുള്ളു. പത്മിനി പട്ട് നടക്കല്‍ വെച്ചു,
ഒപ്പം കയ്യില്‍ സൂക്ഷിച്ച എണ്ണകുപ്പിയും ചന്ദനത്തിരികളും.

' തിരുമേനി, ഒരു പുഷ്പാഞ്ഞലി കഴിക്കണം. വേണുഗോപാലന്‍. ഉത്രം നക്ഷത്രം ' പത്മിനി പറഞ്ഞു ' പിന്നെ പതിനൊന്ന് ദിവസം ഇതേ പേരില്കടുമധുരം പായസൂം പുഷ്പാജ്ഞലിയും
കഴിക്കണം. പ്രസാദം വാങ്ങാനൊന്നും ആരും വര്വേണ്ടാവില്ല. അത്ഇവിടെ വരുന്ന കുട്ടികള്‍ക്ക്
കൊടുത്തോളു. അവര് സന്തോഷിച്ചാല്‍ ദൈവം സന്തോഷിച്ചോളും '.

തൊഴുത് ഇറങ്ങുമ്പോഴേക്കും ഇരുട്ട്പരന്ന് കഴിഞ്ഞിരുന്നു. ആകാശം നനഞ്ഞ് കുതിര്‍ന്ന
കാര്‍മേഘങ്ങളിലെ വെള്ളം പിഴിഞ്ഞ്കളയാന്‍ ഒരുങ്ങി. പുറത്ത്ഡ്രൈവര്‍ കുടയുമായി കാത്ത് നില്‍പ്പുണ്ട്. ഒരു കുട കീഴില്‍ ആങ്ങളയും പെങ്ങളും കാറിനടുത്തേക്ക് നീങ്ങി.

വീടെത്തുമ്പോഴേക്കും വക്കീലും മകനും എത്തിയിരുന്നു. മുറ്റത്ത് കാര്‍ കണ്ടതേ ' എന്താപ്പോ അച്ഛനും മകനും ഇന്ന് ഇത്ര നേരത്തെ എത്ത്യേത് ' എന്ന് പത്മിനി അത്ഭുതപ്പെട്ടു. വിശ്വേട്ടന്‍ 
ചാരുകസേലയില്‍ കിടക്കുന്നു. മകന്‍ അടുത്തൊരു കസേലയില്‍ പത്രം വായിച്ച് ഇരിപ്പാണ്.
' താന്‍ വന്നതല്ലേ എന്നും പറഞ്ഞ് വന്ന ആള്‍ക്കാരെ ഓരോന്ന് ഒക്കെ പറഞ്ഞ് മടക്കി അയച്ചിട്ട്
വരുമ്പോള്‍ പെങ്ങളും ആങ്ങളയും കൂടി സര്‍ക്കീട്ട് പോയി അല്ലേ ' എന്ന് വക്കീല്‍ ചോദിച്ചു.

ആണുങ്ങള്‍ വിശേഷങ്ങള്‍ പങ്കിട്ടു കൊണ്ടിരിക്കുമ്പോള്‍ പത്മിനി വസ്ത്രം മാറ്റി ട്രേയില്‍ ചായ കപ്പുകളുമായി കടന്നു വന്നു. ' എന്തിനാ ഉണ്ണാന്‍ നേരത്തൊരു ചായ ' എന്ന് വക്കീല്‍ പറഞ്ഞു.
' നമുക്ക് ഇത്തിരി വൈകീട്ട് ഉണ്ണാം ' എന്ന് പത്മിനി പറഞ്ഞതോടെ എല്ലാവരും അത് എടുത്തു.

'എന്താ ഇനി തന്‍റെ ഉദ്ദേശം ' വക്കീല്‍ ചോദിച്ചു ' ഇനീം ദേശാന്തരം മതി എന്നും വെച്ച് വല്ല നാട്ടിലും ചെന്ന് കിടക്കാനാണോ അതൊ സ്വസ്ഥായിട്ട് ഒരു ഭാഗത്ത് കൂടാനാണോ ഭാവം  '.

മദിരാശിയിലേക്ക് ഇനി തിരിച്ച്പോവുന്നില്ലെന്നും നാട്ടില്‍ തന്നെ കൂടാനാണ്തന്‍റെ ഉദ്ദേശം 
എന്നും വേണു പറഞ്ഞപ്പോള്‍ ' അതെതായാലും  നന്നായി 'എന്ന് വക്കീല്‍ അഭിപ്രായപ്പെട്ടു.

അത്താഴം കഴിഞ്ഞ് പൂമുഖത്ത് എല്ലാവരും ഇരുന്നു. ' പത്മിന്യേ, ഇയാളുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ ഒക്കെ എടുക്കണം ' വക്കീല്‍ പറഞ്ഞു' വേണുവിന്ന്ഒന്നും ചെയ്തില്ല എന്നൊരു ഈഷല് തന്‍റെ മനസ്സിലുണ്ടല്ലോ, അത് തീര്‍ക്കാന്‍ പറ്റിയ അവസരമാണ് ഇത് '.

തന്‍റെ ജീവിതം ഒരു കടവിലേക്ക് അടുപ്പിക്കുന്നതിന്നുള്ള രൂപരേഖ തയ്യാറാക്കുന്നത് വേണു നിസ്സംഗതയോടെ നോക്കിയിരുന്നു.

1 comment: