കുത്തനൂരില്‍ നിന്ന് തിരിച്ച് പകുതി ദൂരം എത്തിയപ്പോഴാണ് ' വേലപ്പോ നിന്‍റെ അറിവില്‍ നല്ല പശു എവിടേയെങ്കിലും ഉണ്ടോ ' എന്ന് മന്ദാടിയാര്‍ ചോദിക്കുന്നത്. നാട്ടില് ഇല്ലാഞ്ഞിട്ടാണോ ഇത്ര ദൂരത്തേക്ക് മാട് വാങ്ങാന്‍ ചെന്നത്. ' നിങ്ങക്ക് ഏത് സൈസ്സ് വേണന്ന് പറയിന്‍ . ഇപ്പൊ തന്നെ പോയി കച്ചോടം ആക്കാം ' എന്ന് പറഞ്ഞു.
' നമ്മള് പോയി കണ്ട മാതിരി ഉള്ളത് കിട്ട്വോ ' എന്ന് മന്ദാടിയാര്‍ തിരക്കി. വെള്ള നിറം തന്നെ വേണച്ചാല്‍ ഒന്ന്കൂടി അന്വേഷിക്കണമെന്നും അല്ലെങ്കില്‍ നല്ല ജനുസ്സ് മാടിനെ കിട്ടാനുണ്ടേന്നും
അറിയിച്ചു.
ഇനി നെറം ഒന്നും നോക്കണ്ടാ , ഉരുപ്പടി നന്നായാല്‍ മതി എന്ന് മരുമകന്‍ പറഞ്ഞതോടെ തന്‍റെ
അറിവില്‍ പെട്ടതും തോതിന്ന് ഒത്തതുമായ ഒരുപശുവുള്ള വീട്ടിലേക്ക് വണ്ടി വിടാന്‍ വേലപ്പന്‍
പറഞ്ഞു. ഭാഗ്യത്തിന് ചെന്ന് കേറുമ്പോള്‍ ഉടമസ്ഥന്‍ വീട്ടില്‍ തന്നെയുണ്ട്. സ്വതവേ അയാള്‍ ഈ നേരത്ത് സൈക്കിളില്‍ ചായപ്പൊടിയുമായി ലൈനില്‍ ഇറങ്ങും. വൈകുന്നേരത്തേ തിരിച്ച്
വീടെത്തു.
' എന്താ നിങ്ങളെ കണ്ടില്ലാ എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു. പശുവിനെ വില്‍ക്കുന്ന കാര്യം പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞല്ലോ ' എന്നും പറഞ്ഞ് അയാള്‍ സ്വീകരിച്ചു. പശുവിനെ കറന്നിരിക്കുന്നു. എത്ര കിട്ടുന്നുണ്ട് എന്ന് ചോദിച്ചതിന്ന്പറഞ്ഞ മറുപടി സത്യമാണെന്ന് വേലപ്പന്ന്മനസ്സിലായി. കഴിഞ്ഞ തവണ താന്‍ വാങ്ങിക്കൊടുത്ത പശുവാണ്അത്. ഇന്നതേ അതിന്ന് കിട്ടൂ എന്ന് നന്നായി അറിയാം.
മന്ദാടിയാര്‍ക്കും മരുമകനും പയ്യിനെ ഇഷ്ടപ്പെട്ടതോടെ വില ചോദിച്ചു. അമര്‍ന്ന വിലയാണ് ഉടമസ്ഥന്‍ പറഞ്ഞത്. വേലപ്പന്‍ മന്ദാടിയാരെ നോക്കി കണ്ണിറുക്കി കാണിച്ചു. പൊടുന്നനെ ചാടി വീണ് കാശ് വെച്ച് നീട്ടിയാല്‍ നഷ്ടം വരും. അതിനല്ലല്ലോ തന്നെ അവര്‍ കൂട്ടികൊണ്ട് വന്നത്.
' കൊടുക്കുന്ന വില പറയിന്‍ ' വേലപ്പന്‍ പറഞ്ഞു ' തൊള്ളേല്‍ തോന്നിയത് കേട്ടാല് അവര് പെശകാനൊന്നും നിക്കില്ല. അവരുടെ വഴിക്ക് പോവും. ഞാന്‍ പറഞ്ഞില്യാന്ന് വേണ്ടാ '.
' ഞാന്‍ അങ്ങിനെ തൊള്ളയില്‍ തോന്നിയതൊന്നും പറഞ്ഞിട്ടില്ല ' അയാള്‍ പറഞ്ഞു ' ഇതിന്‍റെ സ്വഭാവഗുണം ആലോചിക്കുമ്പോള്‍ കൊടുക്കാന്‍ തോന്നുന്നില്ല. പക്ഷെ ഇതിനെ കൊടുത്തിട്ട് ഒരു എരുമയെ വാങ്ങണം. മൂത്ത ചെക്കന്‍റെ ചായപ്പീടികേലേക്ക് പാലിന് വേണ്ടീട്ടാ. പശുവിന്‍ പാല് നല്ലതാ. പക്ഷെ അത് വീട്ടാവശ്യത്തിനെ പറ്റു. ചായപ്പീടീലിക്ക് നല്ല കട്ടീള്ള എരുമപ്പാല് വേണം, ചായക്ക് കൊഴുപ്പ് കിട്ടാന്‍. പശൂന്‍റെ പാല് ഒഴിച്ചിട്ട്ചായീണ്ടാക്ക്യാല്‍ മുതലാവില്ല '.
ഒന്ന് രണ്ട് വട്ടം ഒറ്റക്കും മാറീട്ടും രണ്ട് കൂട്ടരും വേലപ്പനുമായി സംഭാഷണം നടത്തിയതോടെ കച്ചവടം നടന്നു. പണം കൊടുത്ത് മന്ദാടിയാരുടെ മരുമകന്‍ ഉരുപ്പടി വാങ്ങി. അവരോടൊപ്പം
ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ വീട്ടുകാരന്‍ പിന്നിന്ന് വിളിച്ചു. അയാള്‍ കയ്യില്‍ വെച്ച്തന്ന നോട്ട്
നോക്കാതെ തന്നെ വേലപ്പന്‍ ബെല്‍ട്ടില്‍ തിരുകി.
' അപ്ലേ, നമ്മക്ക് ഒരു എരുമേ വേണോലോ, അത് എപ്ലാ വാങ്ങി തര്വാ ' എന്ന് വീട്ടുടമസ്ഥന്‍
ചോദിച്ചു. എലിപ്പാറേല്‍ ചെന്നാല്‍ കിട്ടും . ഇന്ന് അവിടത്തെ ചന്തയാണ്. പക്ഷെ നേരം വൈകി. വിവരം പറഞ്ഞതും ഇങ്ങോട്ട് വന്ന ജീപ്പ് വാടകക്ക് വിളിച്ചു. മാടിനേയും കുട്ടിയേയും കൂടെ വന്ന പണിക്കാരനോട് ആട്ടിക്കൊണ്ട് പോവാന്‍ ഏര്‍പ്പാടാക്കി. ഒരു രസത്തിന് മന്ദാടിയാരും
ജീപ്പില്‍ കയറി.
ആ കച്ചവടവും കഴിഞ്ഞ് എരുമയെ ഉടമസ്ഥന്‍റെ കയ്യില്‍ ഏല്‍പിച്ചു. രണ്ട് കൂട്ടരും അറിഞ്ഞ് തന്നത് വാങ്ങി ജീപ്പില്‍ കയറി. മന്ദാടിയാര്‍ വീടിനടുത്ത്തന്നെഎത്തിച്ചു. അയാള്‍ തന്ന പണവും
വാങ്ങി വേലപ്പന്‍ ഇറങ്ങി. സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങി കഴിഞ്ഞിരുന്നു. മുരുകമലയുടെ നിഴല്‍
കിഴക്കോട്ടും. വേലപ്പന്ന്നല്ല വിശപ്പ് തോന്നി. ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല. അയാള്‍ ധൃതിയില്‍
വീട്ടിലേക്ക് നടന്നു.
ചെന്ന് കയറിയപാടെ ചാമി ഒപ്പിച്ച വിശേഷങ്ങള്‍ കല്യാണി അവതരിപ്പിച്ചു. അതോടെ വിശപ്പ് ചത്തു. മകള്‍ നിര്‍ബന്ധിച്ചപ്പോഴാണ് വേലപ്പന്‍ ഉണ്ണാന്‍ ഇരുന്നത്. കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയതാണത്രേ. ഇനിഎന്തൊക്കെ കുരുത്തക്കേടാണാവോ അവന്‍ ചെയ്യാനിരിക്കുന്നത്.വന്നിട്ട് വേണം നല്ലത് നാല് പറയാന്‍.
കഞ്ഞി കുടിച്ച് പിള്ള കോലായില്‍ തോര്‍ത്തും വിരിച്ച്, ചാമി തിരിച്ച് വരുന്നതും കാത്ത് വേലപ്പന്‍ കിടന്നു. തണുത്ത കാറ്റ് അയാളുടെ കണ്‍പോളകള്‍ തഴുകി അടച്ചു.
***********************************************************************************************
ഉച്ച വരെ കച്ചവടം ഒട്ടും നടന്നില്ല . അതിന്ന് ശേഷം മക്കു രാവുത്തര്‍ വിചാരിച്ചതിലും ഏറെ
വില്‍പന നടന്നു. പകുതി ഭാരം കുറഞ്ഞതിന്‍റെ സന്തോഷത്തില്‍ അയാള്‍ സൈക്കിളില്‍ മടക്ക
യാത്ര തുടങ്ങി. ചുണ്ടില്‍ പഴയൊരു തമിഴ് സിനിമാപ്പാട്ടിന്‍റെ ഈരടികള്‍ തത്തി കളിച്ചു.' ഞാന്‍
ആണയിട്ടാല്‍ ....' എം. ജി. ആറിന്‍റെ കടുത്ത ആരാധകനാണ് രാവുത്തര്‍ . പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പാനായി ജനിച്ച മഹാനാണ് അദ്ദേഹം എന്നാണ് രാവുത്തര്‍ പറയുക. ഒരു മണിക്കൂര്‍
സൈക്കിള്‍ ചവിട്ടിയാല്‍ ഇഷ്ടതാരത്തിന്‍റെ നാട്ടിലെത്താം. പറഞ്ഞിട്ടെന്താ കാര്യം, ഒന്ന്കാണാനും
കൂടിയുള്ള യോഗം ഇല്ലല്ലോ. വെള്ളിത്തിരയില്‍ ഏഴൈത്തോഴന്‍ പാവങ്ങള്‍ക്ക് വേണ്ടിനടത്തിയ പരാക്രമങ്ങള്‍ ഓര്‍ത്തോര്‍ത്ത് മെല്ലെ സൈക്കിള്‍ ചവിട്ടി.
മന്ദത്തിന്ന് അടുത്തെത്തിയപ്പോള്‍ സൈക്കിള്‍ പാതയിലെ അടര്‍ന്ന് നിന്ന മെറ്റലില്‍ തട്ടി ടയര്‍
പഞ്ചറായി. ഇനി എന്താ ചെയ്യുക. തുണിത്തരങ്ങള്‍ കുറച്ചേ ഉള്ളുവെങ്കിലും സൈക്കിളിന്ന്നല്ല
ഭാരമുണ്ട്. എങ്ങിനെ സൈക്കിള്‍ കട വരെ എത്തിക്കും എന്ന് ആലോചിക്കുമ്പോള്‍ മായന്‍ കുട്ടി വരുന്നു. കാലത്ത് കൊടുത്ത മുണ്ടൊക്കെ ചുറ്റി വൃത്തിയായിട്ടാണ് വരവ്.
' ആലുപ്പോ, സൈക്കിള്പഞ്ചറായോ ' അവന്‍ ചോദിച്ചു. രാവുത്തര്‍ തലയാട്ടി. ' കടവരെക്ക് സൈക്കിള്‍ ഉന്തിത്താടാ ' എന്ന് അവനോട് പറയുകയും ചെയ്തു.
' നിങ്ങള് ബേജാറാവാണ്ടിരിക്കിന്‍ ' എന്നും പറഞ്ഞ് മായന്‍ കുട്ടി ഹാന്‍ഡില്‍ബാറില്‍ പിടിച്ച് സൈക്കിള്‍ ഉരുട്ടി നടന്നു. രാവുത്തര്‍ പുറകേയും. അയ്യര്‍കുളത്തിന്ന് അടുത്തെത്തിയപ്പോള്‍ കിട്ടുണ്ണി മാഷ് എതിരെ വരുന്നു. ' ഇപ്പൊ രണ്ടാളും കൂടിയിട്ടാണോ കച്ചവടത്തിന്ന് പോകാറ് ' എന്ന് മാഷ് ചോദിച്ചു. ആ വാക്കുകളില്‍ അടങ്ങിയ പുച്ഛരസം രാവുത്തര്‍ക്ക് എളുപ്പത്തില്‍
തിരിച്ചറിയാനായി.
' നമുക്കൊക്കെ വയസ്സായില്ലേ മാഷേ ' രാവുത്തര്‍ പറഞ്ഞു ' പഴയപോലെ ഒന്നും വയ്യ. അപ്പൊ ഇവനെ കൂട്ട്യേതാണ്. കൂലിക്കൊന്നും അല്ലാട്ടോ. പങ്ക് കച്ചവടം ആണ് '. കിട്ടുണ്ണിക്ക് മുഖത്ത് അടി കിട്ടിയപോലെ ആയി. ' അയാള്‍ ഒരു ഇളിഞ്ഞചിരി പാസ്സാക്കി.' അത് നന്നായി. നിങ്ങള് തമ്മില്നല്ല ജോഡിപ്പൊരുത്തം ഉണ്ട് ' എന്ന് പറയുകയും ചെയ്തു.
' ഇന്ന് മക്കാറാക്കാന്‍ ആര്യേം കിട്ടീലാ അല്ലെ ' എന്നും പറഞ്ഞ് രാവുത്തര്‍ നടക്കാനൊരുങ്ങി.
' നിങ്ങളെ കാണാണംന്ന് വിചാരിച്ച് ഇരിക്യായിരുന്നു ' എന്ന് മാഷ്പറഞ്ഞു ' നിങ്ങളോട് ഒരു കാര്യം സംസാരിക്കാനുണ്ട് '.
' എന്താച്ചാല്‍ പറഞ്ഞോളിന്‍ ' എന്നും പറഞ്ഞ് രാവുത്തര്‍ നിന്നു. മായന്‍ കുട്ടി സൈക്കിളും
പിടിച്ച് അരികെയും. താന്‍ ഒരു പണമിടപാട്സ്ഥാപനം തുടങ്ങാന്‍ പോകുന്നുണ്ടെന്നും അതില്‍
രാവുത്തരുടെ മക്കള്‍ അയച്ച് കൊടുക്കുന്ന പണം നിക്ഷേപിച്ചാല്‍ നല്ല പലിശ നല്‍കാമെന്നും
കിട്ടുണ്ണി മാഷ് പറഞ്ഞു. ' അമ്പട കള്ളാ ' രാവുത്തര്‍ മനസ്സില്‍ പറഞ്ഞു ' ഇതിനാണല്ലേ എന്നെ കാണണം എന്ന് പറഞ്ഞത് '. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.
' എന്താ രാവുത്തരെ, നിങ്ങളൊന്നും മിണ്ടാത്തത് ' കിട്ടുണ്ണി മാഷ് ചോദിച്ചു ' നമ്മളെ വിശ്വാസം
ഇല്ലാഞ്ഞിട്ടാണോ '. ഇനി മിണ്ടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരൊറ്റ പറച്ചിലോടു കൂടി വിഷയം
മുടിക്കണം. ഇനി ഒരിക്കല്‍ ഇതും പറഞ്ഞ് ഒരു വര്‍ത്താനം വേണ്ടാ.
' മാഷെ, അത് നടക്കില്ല ' രാവുത്തര്‍ പറഞ്ഞു ' മറ്റൊന്നും കൊണ്ടല്ല. മുസല്‍മാന്‍ പലിശക്ക് പണം കൊടുക്കാന്‍ പാടില്ല. കച്ചോടം ചെയ്ത് ജീവിക്കാനേ നമ്മളോട്പറഞ്ഞിട്ടുള്ളു '.മാഷക്ക് ഒന്നും പറയാനില്ല. കൊടത്തിലോ, ഭരണീലോ ഇട്ടുവെച്ച പണം വല്ല കള്ളന്മാരും കട്ടിട്ട്പോവാതെ
നോക്കിക്കോളിന്‍ എന്ന് അയാള്‍ പറഞ്ഞു. പോസ്റ്റാപ്പീസ് പൊളിഞ്ഞാലെ കുട്ട്യോളുടെ മൊതല് പോവൂ എന്നും പറഞ്ഞ് രാവുത്തര്‍ നടന്നു. പണം പണം എന്നൊരു ചിന്തേ ഈ ഹറാംപിറന്നോന് ഉള്ളു എന്ന് മനസ്സില്‍ കരുതുകയും ചെയ്തു.
ഇര ഓടി രക്ഷപ്പെട്ടതില്‍ നിരാശനായ വിശക്കുന്ന കടുവയെപ്പോലെ കിട്ടുണ്ണി മാഷ് രാവുത്തരെ ശപിച്ച് നടക്കാന്‍ തുടങ്ങി.
Saturday, October 24, 2009
Subscribe to:
Post Comments (Atom)
വായനതുടരുന്നു
ReplyDelete