രാധാകൃഷ്ണന് തിരിച്ച് ജോലി സ്ഥലത്ത് ചെന്നില്ല. മുറിവേറ്റ മനസ്സ് നീറിക്കൊണ്ടിരുന്നു. ലാളിച്ച് വളര്‍ത്തിയ പിഞ്ചു കുട്ടികള്‍ മരിച്ചാല്‍ തോന്നുന്നത് പോലുള്ള സങ്കടം. എത്ര കഷ്ടപ്പെട്ട് ഓരോ ഇടത്തു നിന്നും കോണ്ടു വന്ന് പിടിപ്പിച്ചതാണ് അതൊക്കെ. ഒക്കെ നശിക്കാന്‍ കാരണം അയാള്‍ ഒറ്റ മനുഷ്യനാണ്. എല്ലാം കഴിഞ്ഞിട്ട് അമ്മയെ വീട്ടില്‍ നിന്ന് അടിച്ചിറക്കും എന്നൊരു താക്കീതും. അച്ഛനെ മാത്രം ആലോചിച്ചിട്ടാണ്. നാട്ടുകാരെ കൊണ്ട്അച്ഛനെ കുറ്റം പറയിക്കാന്‍ പാടില്ലല്ലോ. അല്ലെങ്കില്‍ ആ കിഴട്ടു ശവത്തിനെ മര്യാദ പടിപ്പിച്ചേനെ.
പാതയോരത്തെ തണലില്‍ ബുള്ളറ്റ് നിന്നു. അച്ഛന് എത്തിയാല്‍ അമ്മ വീട്ടിലേക്ക് പോവും. അവര്‍ക്ക് അത്രയേറെ വിഷമം തോന്നിയിട്ടുണ്ട്. കെട്ടിക്കൊണ്ട് വന്ന ശേഷം ഒരിക്കല്‍ പോലും സ്നേഹത്തോടെ അയാള്‍ അമ്മയെ ഒന്ന് വിളിച്ചിട്ടില്ല എന്നാണ് അമ്മ പറയാറുള്ളത്. എപ്പോള്‍ നോക്കിയാലും കൃഷി, കന്ന്എന്ന വിചാരമേ ഉള്ളു. പെങ്ങളുടെ കല്യാണം കഴിഞ്ഞ് കൊല്ലം ആറായി. ഇന്നേവരെ അയാള്‍ അവരുടെ വീട്ടില്‍ കാലെടുത്ത് കുത്തിയിട്ടില്ല. അവള്‍ക്ക് ഒരു മകന് ജനിച്ചിട്ടും കാണാന്‍
ചെന്നില്ല. ഇവിടെ വരുമ്പോള്‍ കാണാലോ എന്നും പറഞ്ഞ് അതും ഒഴിവാക്കി.
രാധകൃഷ്ണന് നല്ല വിശപ്പ് തോന്നി. ഉച്ച ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു. അത് ഈ രീതിയിലായി. വല്ല ഹോട്ടലിലും കയറി എന്തെങ്കിലും കഴിക്കണം. എന്നിട്ട് സുകുമാരനെ ചെന്ന് കാണണം. ഏത് വിഷമവും അവനെ കണ്ടാല്‍ മാറും, എല്ലാ പ്രശ്നത്തിന്നും അവന്റെ കയ്യില്‍ പരിഹാരം കാണും. ആദ്യം സുകുമാരനെ പോയി കാണാം എന്ന് വണ്ടിയില്‍ കയറിയപ്പോഴാണ് തോന്നിയത്. ഇപ്പോഴാണെങ്കില്‍ വീട്ടില്‍ ഉണ്ടാവുകയും ചെയ്യും.
വീട്ടിലെത്തിയപ്പോള്‍ സുകുമാരന്‍ എത്തിയിട്ടില്ല. ഇന്ന് അവന്റെ പിറന്നാളാണത്രേ. എല്ലാവരും അവനെ കാത്തിരിക്കുകയാണ്. ഈ സമയത്ത് വന്നത് അബദ്ധമായോ എന്ന് തോന്നി. പിന്നീട് വരാമെന്ന്പറഞ്ഞ്തിരിച്ച്പോവാന്‍ ഒരുങ്ങി. ' ഇത്രടം വരെ വന്നിട്ട് ഉണ്ണാതെ പോവാന്‍ പറ്റില്ല ' എന്ന് സുകുമാരന്റെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ അവിടെ തന്നെ കൂടി. ഏറെ നേരം കഴിഞ്ഞില്ല ,
കറുത്ത ഫിയറ്റ് മുറ്റത്ത് വന്ന് നിന്നു. സുകുമാരന്‍ ചിരിച്ചുകൊണ്ട് ഇറങ്ങി.
ഊണ് കഴിഞ്ഞ് കൈ കഴുകി വരുമ്പോള്‍ തനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് രാധാകൃഷ്ണന് സുഹൃത്തിനോട് പറഞ്ഞു. ശരി എന്നും പറഞ്ഞ് രാധാകൃഷ്ണനേയും കൂട്ടി സുകുമാരന്‍ മുകളിലെ സ്വന്തം മുറിയിലേക്ക് ചെന്നു. വിരിച്ചിട്ട കട്ടിലില്‍ സുകുമാരന്‍ ഇരുന്നു. ഡ്രസ്സിങ് ടേബിളിന്ന് മുന്നിലെ കസേല തൊട്ടടുത്തേക്ക് വലിച്ചിട്ട് രാധാകൃഷ്ണനും ഇരുന്നു.
'എനിക്ക് ഈ പിറന്നാളിലൊന്നും വലിയ താല്‍പ്പര്യമില്ല . പിന്നെ വീട്ടുകാര്‍ക്ക് വേണമെങ്കില്‍ ആഘോഷിച്ചോട്ടെ ' സുകുമാരന്‍ പറഞ്ഞു' നമുക്കെന്ത് വേണം . '
രാധാകൃഷ്ണന് ഒന്നും മിണ്ടിയില്ല. എങ്ങിനെ തുടങ്ങണമെന്ന ആലോചനയിലായിരുന്നു അയാള്‍. 'നിനക്കെന്തോ പറയാനുണ്ടെന്ന്പറഞ്ഞല്ലോ' എന്ന് സുകുമാരന്‍ ചോദിച്ചതോടെ നേരെ വിഷയത്തിലേക്ക് കടന്നു. പൊന്ന് പോലെ വളര്‍ത്തിയ ചെടികള്‍ നശിച്ച് പോയതും, അത് നിസ്സാരമായി മുത്തച്ഛന് കണക്കിലെടുത്തതും, അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കും
എന്ന് പറഞ്ഞതും എല്ലാം വിശദമായി വര്‍ണ്ണിച്ചു.
'ഇതാപ്പൊ ഇത്ര വലിയ കാര്യം 'സുകുമാരന്‍ പറഞ്ഞു' പോവാന്‍ പറ. ഞാന്‍ എന്തോ വലിയ ആന കാര്യമാണെന്ന് വിചാരിച്ചു '. രാധാകൃഷ്ണന്ന് അതോടെ മതിയായി. കൂട്ടുകാരനില്‍ നിന്ന് അല്‍പ്പം ആശ്വാസം തേടി വന്നതാണ്. ഇമ്മാതിരി തണുത്ത പ്രതികരണമാണ് ഉണ്ടാവുക എന്ന് അറിഞ്ഞാല്‍ വരില്ലായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ രാധാകൃഷ്ണന്
എഴുന്നേറ്റു. 'പിന്നെ കാണാം' എന്നും പറഞ്ഞ് അയാള്‍ പോവാനൊരുങ്ങി.
'പോകാന്‍ വരട്ടെ' സുകുമാരന്‍ പറഞ്ഞു 'എനിക്കെന്താ പറയാനുള്ളത് എന്ന് കേട്ടിട്ട്പോ'. രാധകൃഷ്ണന് ഇരുന്നു. ' നോക്ക്. നിന്റെ മനസ്സിലുള്ള വിഷമം എനിക്കറിയാം . എന്തിനാണ് നീ വന്നത് എന്നും അറിയാം ' സുകുമാരന്‍ തുടര്‍ന്നു ' നിനക്കാവശ്യം ഇനി എന്ത് ചെയ്യണം എന്നതിനെ പറ്റി ഒരു അഭിപ്രായമാണ്. അത് അറിയാതെ നിനക്ക് മനസ്സമാധാനത്തോടെ
പോവാന്‍ കഴിയ്വൊ ? '
രാധാകൃഷ്ണന് വീണ്ടും ഇരുന്നു. ' ഇനി കാര്യങ്ങള്‍ ഒന്ന് കൂടി പരിശോധിച്ച് നോക്ക്. ആര് കേട്ടാലും നിന്റെ കിഴവന് പറഞ്ഞതാണ്ന്യായം എന്നേ പറയു. നീ വെച്ച പൂച്ചെടികള്‍ അയാളുടെ കന്ന് കടിച്ച് നശിപ്പിച്ചു. സമ്മതിച്ചു. അതിന്ന് ഇത്രയേറെ കൂട്ടൂം കുറീം ഉണ്ടാക്കണൊ. വേറെ ചെടികള്‍ വെച്ചാല്‍ പോരെ എന്നല്ലേ പുറമെയുള്ളവര്‍ പറയുക ' സുകുമാരന്‍ പറഞ്ഞ് നിര്‍ത്തി.
' അടുത്തത് അച്ഛനും അമ്മയും വീട് വിട്ട് പോവുന്ന കാര്യം ' സുകുമാരന്‍ വിഷയത്തിലേക്ക് കടന്നു ' എന്താ അതിന്റെ ആവശ്യം. അവര്‍ക്കും കൂടി അവകാശപ്പെട്ട സ്വത്തല്ലേ. ആ കിഴവനോട് പോയി പണി നോക്കാന്‍ പറയണം. അല്ലാതെന്താ ? എന്റെ നോട്ടത്തില്‍ നിന്റെ കാഴ്ചപ്പാടാണ് മാറേണ്ടത് '. രാധാകൃഷ്ണന്ന് ഒന്നും മനസ്സിലായില്ല. അയാള്‍ സുഹൃത്തിനെ തന്നെ നോക്കി ഇരുന്നു.
' പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക് ' എന്ന മുഖവുരയോടെ സുകുമാരന്‍ ആരംഭിച്ചു. ലോകത്ത് സര്‍വ്വ കാര്യവും അതാതിന്റെ രീതിയിലങ്ങിനെ സംഭവിക്കുകയാണ്. എല്ലാറ്റിനേയും നമ്മള് ആഗ്രഹിക്കുന്ന മട്ടില്‍ അനുകൂലമായി കൊണ്ടുവരുന്നതിലാണ് നമ്മുടെ മിടുക്ക്. നീയൊന്ന് ആലോചിച്ച് നോക്ക്. സുവോളജി എടുത്ത് പഠിച്ച നീ എന്തായി. കൂറയും തവളയും കീറീ പഠിച്ച നിനക്ക് ഒരു കോഴിയെ കൊന്ന് വെടുപ്പാക്കാന്‍ അറിയ്വോ. ഇല്ല. മാര്‍ക്ക് ഇല്ലാഞ്ഞിട്ട് ബി.എ.ഫിലോസഫിക്ക് ചേര്‍ന്ന ഞാന്‍ താടിയും
മുടിയും നീട്ടി കാവി ഉടുത്ത് സന്യസിക്കാന്‍ പോയോ. അതുമില്ല. കല്ലും മണലും സിമന്റും കമ്പിയും കൊണ്ട് നീ ജീവിതം കെട്ടിപ്പൊക്കുന്നു. കള്ള് ഷാപ്പും , ചാരായക്കടയും , ബ്രാണ്ടി ഷോപ്പും , സിനിമ തിയ്യേറ്ററും , ബസ്സ് സര്‍വീസും ഒക്കെയായി ഞാനും പ്രമാണിയായി കഴിയുന്നു. എന്താ അങ്ങിനെ. നമുക്ക് കിട്ടിയ അവസരം നമ്മള് ഉപയോഗിക്കുന്നു. അത്ര തന്നെ.
നീ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സുകുമാരന്‍ ചോദിച്ചു. രാധകൃഷ്ണന് തലയാട്ടി. മനുഷ്യര്‍ മൂന്ന് തരക്കാരാണ്. ദയ, സ്നേഹം, സത്യസന്ധത എന്നൊക്കെ പറയുന്ന ഗുണങ്ങള്‍ ഉള്ള ഒരു കൂട്ടരുണ്ട്. അവര്ഒരുതെറ്റും ചെയ്യില്ല. പക്ഷെ നൂറാളെ നോക്ക്യാല് ഇങ്ങനത്തെ ആറോ ഏഴോ എണ്ണത്തിനെ മാത്രമേ കാണാന്‍ പറ്റു. ഇനി ഒരു കൂട്ടര് സ്വന്തം കാര്യ സാധ്യത്തിന്ന് വഞ്ചനയോ, കളവോ, കൊലപാതകമോ എന്ത് വേണമെങ്കിലും ചെയ്യും. ഭാഗ്യത്തിന് ഇവരും എണ്ണത്തില്‍
തീരെ കുറവാണ്. കഴിച്ച്നൂറില്‍ തൊണ്ണൂറ്എണ്ണത്തിനേയും വിശ്വസിക്കാന്‍ കൊള്ളില്ല. അവറ്റ അവസരത്തിനൊത്ത് പെരുമാറും.
നീ നിന്റെ വീട്ടിലെ കാര്യം തന്നെ നോക്ക്. നിന്റെ അച്ഛനെ ആലോചിച്ചിട്ടാണ്കാരണവര്‍ കാണിക്കുന്നതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്എന്ന് നീ പറഞ്ഞു. നിന്റെ അച്ഛനും അമ്മാതിരി ചിന്തിച്ചാല്‍ പിന്നെ പ്രശ്നം വല്ലതുമുണ്ടോ. ഇല്ല. പക്ഷെ നിനക്ക്നിന്റെ അച്ഛനോട് തോന്നുന്ന കടപ്പാട്നിന്റെ അച്ഛന്അയാളുടെ അച്ഛനോട് ഇല്ല. അതല്ലേ അതിന്റെ ശരി. ഇനി നിന്റെ അച്ഛന്റെ
കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ വിലയിരുത്തി നോക്ക്. ഒരു ഭാഗത്ത്എണ്‍പത്താറ്വയസ്സ് കഴിഞ്ഞ അച്ഛന്. മറുഭാഗത്ത് ഭാര്യയും മകനും. അച്ഛന് എന്ന വ്യക്തിഎന്ന് വേണമെങ്കിലും ഇല്ലാതാവാം. ഇനി അയാള്‍ കുറെ കാലം കൂടി ജീവിച്ചിരുന്നു എന്ന് വെച്ചാലും നിന്റെ അച്ഛന്ന് വേണ്ട സുഖ സൌകര്യങ്ങള്‍ നല്കാന് ആ വയസ്സനെക്കൊണ്ട്ആവുമോ ? ഇല്ല. മറിച്ച്എല്ലാ സുഖങ്ങള്‍ക്കും ഭാര്യ വേണം. വയസ്സായാല്‍ പരിചരിക്കാന്‍ മകന് വേണം. അച്ഛന് വേണോ മറ്റുള്ളവര്‍ വേണോ
എന്ന് തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നപ്പോള്‍ തനിക്ക് ഗുണകരമായത് അയാള്‍ തിരഞ്ഞെടുത്തു. വളര്‍ത്തി വലുതാക്കിയ അച്ഛനെ അയാള്‍ തഴഞ്ഞില്ലേ ? നിന്റെ അച്ഛന് അവസരവാദിയാണെന്ന് പറഞ്ഞാല്‍ നീ സമ്മതിക്ക്വോ ?
നീ ആ വട്ടന്‍ മായന്‍ കുട്ടിയെ കണ്ടിട്ടില്ലേ? അവന്റെ അമ്മ മീനാക്ഷി ചെറുപ്പത്തില്‍ ഈ വീട്ടില്‍ പണിക്ക് നിന്നിരുന്നു. എന്റെ കാരണോര് അയമ്മക്ക് കൊടുത്ത സമ്മാനമാണ് അവന് എന്നൊരു ശ്രുതി കേട്ടിട്ടുണ്ട്. എന്ന് വെച്ച് ഞാന്‍ മായന്‍കുട്ടിയെ ' ഏട്ടാ ' എന്നും വിളിച്ച് കൂടെ കൊണ്ടു നടക്കുന്നുണ്ടോ. എന്റെ അച്ഛന് കാര്യം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ തഴഞ്ഞു. അത് അയാളുടെ
സാമര്‍ത്ഥ്യം. അവനെക്കൊണ്ട് ബുദ്ധിമുട്ട് ഇല്ലാത്തതുകൊണ്ട് ഞാനും മിണ്ടാതെ ഇരിക്കുന്നു. ഈ സ്വത്തില്‍ അവകാശവും പറഞ്ഞ് അവന് വന്നാല്‍ ഞാന്‍ വെറുതെ ഇരിക്ക്വോ.
ഇതൊക്കെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സ്വന്തം കാര്യം മാത്രം നോക്കിയിട്ട് സമയത്തിന്ന് യോജിച്ചത് പോലെ പെരുമാറുന്ന വിധം. രാധാകൃഷ്ണന് ഒരക്ഷരം മിണ്ടാതെ കേട്ടിരിക്കുകയാണ്. സുകുമാരന്റെ ചിന്താഗതികളാണ് ശരി എന്ന് അയാള്‍ക്ക് തോന്നി.
ഈ ലോകത്ത് സര്‍വ്വ ജീവജാലങ്ങള്‍ക്കും സ്വന്തം നിലനില്‍പ്പ്തന്നെയാണ് ഏറ്റവും പ്രധാനം. അതിന്ന്മുമ്പില്‍ മറ്റ് യാതൊന്നിനും പരിഗണന നല്‍കാനാവില്ല. ഒരു മാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ സിംഹം അതിനെ കൊന്ന് തിന്നുന്നത്. സിംഹത്തിന്ന് സ്വന്തം ജീവന് നില നിര്‍ത്താന്‍ മാനിനെ കൊന്നേ പറ്റു. മനസ്സില്‍ ദയയും വെച്ച് ഇരുന്നാല്‍ സിംഹത്തിന് മാനിനെ
കൊല്ലാന്‍ പറ്റുമോ. മനുഷ്യരുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ്ഉള്ളത്. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന ചിലതൊക്കെ നിനക്ക് വലിയ കാര്യങ്ങളാണ്. അത് കാരണം നീ ആ കാരണവരെ വെറുക്കുന്നു. അയാളെ ശല്യമായി കാണുന്നു. ഞാന്‍ അതിന്റെ തെറ്റും ശരിയും നോക്കുന്നില്ല. കാരണം തെറ്റും ശരിയും ഒക്കെ ആപേക്ഷികമാണ്. നിന്റെ ശരി മറ്റൊരാള്‍ക്ക് തെറ്റാവാം .
' എടാ , ഈ ജീവിതം എന്ന് പറഞ്ഞാല്‍ ചെങ്കുത്തായ ഒരു മലയില്‍ തിക്കി തിരക്കി ആളുകള്‍ കേറുന്നത് മാതിരിയാ. ആരെങ്കിലും വീണാല്‍ പെട്ടു. മറ്റുള്ളവര്‍ ആ ശരീരം ചവിട്ട് പടിയാക്കി കയറി പോവും. അതുകൊണ്ട് ഒരിക്കലും വീഴാതെ നോക്കി നടക്കണം. അതെ ചെയ്യാനുള്ളു'. സുകുമാരന്‍ പറഞ്ഞ് നിര്‍ത്തി. രാധകൃഷ്ണന്ന് ഒന്നും മനസ്സിലായില്ല. ഇനി എന്ത് ചെയ്യണം എന്നത് ഇപ്പോഴും അവ്യക്തം.
' കിഴവനെ ഒഴിവാക്കി നിങ്ങള്‍ക്ക് മാത്രം ആ വീട്ടില്‍ കൂടണം. അതല്ലേ വേണ്ടു. അതിനൊക്കെ വഴിയുണ്ട്' സുകുമാരന്‍
പറഞ്ഞു ' പക്ഷെ എല്ലാറ്റിന്നും മുമ്പ്നിന്റെ വിഷമം മാറ്റണം. നമുക്ക് ടൌണില്‍ ചെന്ന് ബാറിലൊന്ന് കയറാം. പിന്നെ സിനിമക്കും '.
കറുത്ത ഫിയറ്റ് ' അപ്സര ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍ ' ലക്ഷ്യമാക്കി ഓടി.
Saturday, October 10, 2009
Subscribe to:
Post Comments (Atom)
സുകുമാരന്റെ തത്വശാസ്ത്രം വളരെ ശ്രദ്ധേയമായി. പ്രായോഗിക ബുദ്ധിയും. "ലോകത്ത് സര്‍വ്വ കാര്യവും അതാതിന്റെ രീതിയിലങ്ങിനെ സംഭവിക്കുകയാണ്. എല്ലാറ്റിനേയും നമ്മള് ആഗ്രഹിക്കുന്ന മട്ടില്‍ അനുകൂലമായി കൊണ്ടുവരുന്നതിലാണ് നമ്മുടെ മിടുക്ക്". വളരെ ശരിയായ ഒരു നിരീക്ഷണം. പക്ഷെ "അവനവന് ആത്മസുഖത്തി നാചരിക്കുന്നതു അപരന് ഗുണത്തിനായ് വരേണം" എന്നും ഒരു കൂട്ടിച്ചേര്‍ക്കല്‍ ഇല്ലേ. വേറൊരു ഭാഗത്ത് survival of the fittest" എന്ന തത്വം ഉദാഹരണത്തോടെ വിശദീകരിച്ചിട്ടുണ്ട്. ഇനി സുകുമാരന്‍ കിഴവനെ ഒഴിവാക്കാന്‍ എന്ത് ഉപായമാണ് രാധാകൃഷ്ണന് ഉപദേശിച്ചു കൊടുക്കാന്‍ പോകുന്നത് എന്ന് കാണാം.
ReplyDeleteസ്വന്തം കാര്യം സിന്താബാദ് എന്ന് കരുതുന്നവര്‍ അന്യന്റെ ഗുണത്തിനെപ്പറ്റി ചിന്തിക്കാന്‍ മിനക്കെടുമോ. അവരുടെ എല്ലാ പ്രവര്‍ത്തിയും സ്വന്തം ഗുണം മാത്രം ലാക്കാക്കിയിട്ടാവും.
ReplyDeletepalakkattettan
വായനതുടരുന്നു
ReplyDelete