നാണു നായരുടെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം മക്കു രാവുത്തര് ഒന്നു രണ്ട് വീടുകളില്‍ കൂടി കയറി. ഇന്ന് കൈനീട്ടത്തിന്ന് പോലും ഒരു സാധനം വിറ്റിട്ടില്ല. അതൊന്നും സാരമില്ല. നമുക്ക് കിട്ടാനുള്ളത്പടച്ചവന് എപ്പോഴായാലും നമ്മുടെ കയ്യില്‍ തന്നെ എത്തിക്കും.
ഉങ്ങ് മരത്തിന്റെ അടുത്ത് എത്തിയപ്പോള്‍ നിന്നു. സൈക്കിള്‍ എതിര്‍വശത്തെ വേലിയില്‍ ചാരി വെച്ചു. കരിനൊച്ചി ഇട തൂര്ന്ന് വെച്ച് പിടിപ്പിച്ച് ഉണ്ടാക്കിയ വേലിയാണ്. മര ചുവട്ടില്‍ നല്ല തണല്‍. ഇവിടെ നിലത്ത് ഒരു തോര്‍ത്തും വിരിച്ച് കിടന്നാല്‍ മതി. ഉറക്കം താനെ വരും. രാവുത്തര് മടിയില്‍ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ചു.
'രാവുത്തരേ, എന്താ ബീഡിയും വലിച്ച് ഒറ്റക്ക് നിക്കണത് '. ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആറുമുഖന്‍ ചെട്ടിയാര്‍. ചെട്ടിയാര്‍ക്ക് വള കച്ചവടമാണ്. കാക്കി തുണികൊണ്ട്നല്ല നീളത്തില്‍ ഉണ്ടാക്കിയ വളസഞ്ചി തോളത്ത് കിടപ്പുണ്ട്. അതിന്ന് മുകളില്‍ ചരടുകളില്‍ കോര്‍ത്ത കുപ്പി വളകള്‍ തൂങ്ങി കിടക്കുന്നു. 'ഏയ്, ഇന്ന്തീരെ മോശം ദിവസം 'രാവുത്തര് പറഞ്ഞു' അഞ്ച് പൈസക്ക് വിറ്റിട്ടില്ല '.
'മിണ്ടാണ്ടിരിക്കിന്‍' ചെട്ടിയാര്‍ പറഞ്ഞു' ഇത് വിറ്റ് കൊണ്ടുപോയിട്ട് വേണ്ടേ നിങ്ങള്‍ക്ക് കഞ്ഞി വെക്കാന്‍ '.
' ഈ പറയണ നിങ്ങള്‍ക്ക് വള വിറ്റിട്ട് കഴിയണോ ' രാവുത്തര് തിരിച്ചടിച്ചു. തെങ്ങിന് തോട്ടവും കുറച്ച് കൃഷിയും
ഒക്കെയായി നല്ല സൌകര്യമുള്ള ആളാണ് ആറുമുഖന്‍ ചെട്ടിയാര്‍. മക്കളും കുട്ടികളും ഒന്നുമില്ല. രാവിലെ പൊക്കണവും തൂക്കി വള വില്ക്കാന് ഇറങ്ങും. വീട്ടുകാര്യവും കൃഷിയും നോക്കി നടത്തുന്നത് ചെട്ടിച്ച്യാരാണ്. ഇതിനൊക്കെ പുറമെ ചെട്ടിച്ച്യാര്‍ക്ക് മുറുക്ക് കച്ചവടം കൂടിയുണ്ട്. അവരുണ്ടാക്കുന്ന മുറുക്കിന്ന് നല്ല സ്വാദാണ്.
രാവുത്തര് ചെട്ടിയാര്‍ക്ക് ഒരു ബീഡി നല്കി. ബീഡിയും വലിച്ച് രണ്ടാളും വിശേഷങ്ങള്‍ പറയാനാരംഭിച്ചു. 'ചെക്കന്മാര് രണ്ടും അടുത്തെങ്ങാനും വര്വോ ' എന്ന് ചെട്ടിയാര്‍ ആരാഞ്ഞു. അങ്ങിനെ വിചാരിക്കുമ്പോള്‍ വരാന്‍ പറ്റിയ സ്ഥലത്ത് അല്ലല്ലോ പണിക്ക് പോയിരിക്കുന്നത്. വരുമ്പൊ മുമ്പറൂം കാണാം, പോകുമ്പൊ പിന്നാപ്പൊറൂം കാണാം. പെരുനാളിനോ, വീട്ടിലെ വല്ല വിശേഷത്തിനോ അവര്‍ ഉണ്ടാവില്ല. നല്ല രുചീല് വല്ലതും തിന്നാന്‍ ഉണ്ടാക്കിയാല്‍ ആ ദിവസം അവരെ ഓര്‍മ്മ വരും. പിന്നെ ഒന്നും അകത്ത് ചെല്ലില്ല. കഞ്ഞീം വെള്ളൂം ആയിട്ട് ഇവിടെ കൂട്യാ മതീന്ന് പറഞ്ഞാല്‍ രണ്ടാളും കേക്കില്ല. ചെറു പ്രായത്തില്‍
എന്തെങ്കിലും ഉണ്ടാക്കി കൂട്ട്യാല് വയസ്സാവുമ്പോള്‍ മിണ്ടാണ്ടെ ഒരിടത്ത് കുത്തിരിന്ന് തിന്നാലോ എന്നാ അഭിപ്രായം. ചെലപ്പൊ ചാവാന്‍ കാലത്ത് അവറ്റടെ മൊഖം കാണാന്‍ പറ്റാണ്ട് പോവ്വോ എന്ന് തോന്നും.
' ഛേ, ഒന്ന് മിണ്ടാതിരിക്കിന്‍, നിങ്ങക്ക് അത്രക്ക് പ്രായം ഒന്നും ആയിട്ടില്ലല്ലോ, അമ്പത്തഞ്ചോ അമ്പതാറോ എത്രയാ ഇപ്പൊ ' ചെട്ടിയാര്‍ ചോദിച്ചു. 'വയസ്സും നാളും ഒക്കെ നോക്കീട്ടാ മനുഷ്യര്‍ ചാവുണത്. മൂപ്പര് മേപ്പട്ടെക്ക് വിളിച്ചാ അങ്കിട്ട് പോവ്വന്നേ, അതിന്ന് മീതെ ഒരു അപ്പീലും ഇല്ല' രാവുത്തര് തത്വജ്ഞാനം പറഞ്ഞ് ഒഴിഞ്ഞു.
' എല്ലാവരുടേയും കാര്യം അത്രയേ ഉള്ളു, ഇന്ന് കണ്ടവനെ നാളെ കാണാന്‍ പറ്റി എന്ന് വരില്ല ' എന്നും പറഞ്ഞ് ചെട്ടിയാര്‍ രാവുത്തര് പറഞ്ഞതിനെ പിന്താങ്ങി.
സംഭാഷണം ക്രമേണ മക്കളുടെ സമ്പാദ്യത്തിലേക്ക് കടന്നു. മക്കള്‍ രണ്ടും മാസംതോറും പണമയക്കാറുണ്ട്. അതൊന്നും
എടുത്ത് വീട്ടില്‍ ചിലവ് ചെയ്യാറില്ല. തുണി വിറ്റ് കിട്ടുന്നത് മതി കുടുംബ ചിലവിന്. മക്കള്‍ അയച്ചു തരുന്ന കാശ് മുഴുവന്‍ വക്കും മുക്കും പൊട്ടാതെ കരുതി വെക്കിണുണ്ട്. എന്നെങ്കിലും ഉള്ള പണീം വിട്ടിട്ട് പിള്ളര്മടങ്ങി വന്നാല്‍ മണ്ണ് തിന്ന് കഴിയാന്‍ പറ്റ്വോ. കയ്യിരിപ്പുള്ള മൊതല് എന്തിലെങ്കിലും ഒറപ്പിച്ച് വെക്കണം. ഉള്ള പണം മുഴുവന്‍ ബാങ്കിലിട്ടിട്ട് അത്എങ്ങാനും പൊട്ടി പൊളിഞ്ഞാല്‍ കൈ മലര്‍ത്താനെ പറ്റു. ഉള്ളത് കാണുന്ന മൊതലാക്കി വെച്ചാല്‍ പേടിക്കാനില്ല. നാളെ വാപ്പ ഞങ്ങടെ പണം എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ കാട്ടികൊടുക്കാന്‍ കഴിയണം.
' കുറെ സ്ഥലം വാങ്ങി റബ്ബറ് വെക്കിന് ' എന്ന് ചെട്ടിയാര്‍ പറഞ്ഞു. അതിനോട്ഒട്ടും യോജിപ്പ് തോന്നുന്നില്ല. അതൊക്കെ തിരുവിതാംകൂറില്‍ നിന്ന് വരുന്ന ചേട്ടന്മാര്‍ക്കേ പറ്റു. അറിയാത്ത പണിക്ക് ഇറങ്ങി തൊന്തരവ് ആയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
മക്കു രാവുത്തര് വേലിയില്‍ ചാരി വെച്ച സൈക്കിള്‍ എടുത്തു. 'ചെട്ട്യാര് വരുന്നൊ കൂടെ' എന്ന് ചോദിച്ചു. ' ഒരു വീട്ടില്‍ ഒരേ സമയം രണ്ട് വ്യാപാരം പാടില്ല ' എന്നും പറഞ്ഞ് വേറൊരു വഴിക്ക് ചെട്ടിയാര്‍ നടന്നു.
*************************************************************************************
' കണ്ടാ കര്‍ണ്ണനും കണ്ടത്താരും രണ്ടുണ്ടച്ചോ ദൈവം ' മുളവടി കൊണ്ടുള്ള താളത്തിനൊപ്പം ഉറക്കെ പാടുന്നത് അകലെ നിന്നു തന്നെ കേട്ടു തുടങ്ങി. അത് മായന്‍ കുട്ടി പാടുന്നതാണെന്ന് രാവുത്തര്ക്ക്മനസ്സിലായി. പാവം. എത്ര നല്ല മിടുക്കന്
ചെക്കനായിരുന്നു. തലക്ക് സ്ഥിരത ഇല്ലെങ്കില്‍ പോയില്ലേ.
മീനാക്ഷിയുടെ ഒരേ ഒരു സന്താനമായിരുന്നു മായന്‍ കുട്ടി. ആ സ്ത്രീ കല്യാണം കഴിച്ചിരുന്നില്ല. ചെറുപ്പത്തിലെ അവിവേകത്തിന്റെ
ഫലമായിരുന്നു ആ മകന്. എങ്കിലും ഒരുപാടു കഷ്ടപ്പെട്ടിട്ട് അവര്‍ മകനെ വളര്‍ത്തി. മായന്‍ കുട്ടി ഏറെയൊന്നും പഠിച്ചില്ല. തന്തയില്ലാത്തവന് എന്ന് വിളിച്ച സഹപാഠിയെ നന്നായി കൈകാര്യം ചെയ്തു. അന്നത്തോടെ സ്കൂളില്‍ പോക്ക് നിര്‍ത്തി.
മായന്‍ കുട്ടി അമ്മയെ വെറുത്തില്ല. പഠനം നിലച്ചതോടെ അവന് പണിക്ക് പോവാന്‍ തുടങ്ങി. കിട്ടുന്നതെല്ലാം അമ്മയെ ഏല്‍പ്പിച്ചു. മുതിര്‍ന്ന് നല്ലൊരു പണിക്കാരനായതോടെ മീനാക്ഷിക്ക് ആശ്വാസമായി. പക്ഷെ ആ സന്തോഷം അധിക കാലം നിന്നില്ല. എപ്പോഴോ മായന്‍ കുട്ടിയുടെ മനസ്സില്‍ താളപ്പിഴകള്‍ ചേക്കേറി. ഉള്ള വീട് വരെ വിറ്റ്അമ്മ മകനെ ചികിത്സിച്ചു.ചെയ്വനയും
മാട്ടും ആണെന്ന് വിചാരിച്ച് കുറച്ച് മന്ത്രവാദവും ചെയ്തു നോക്കി. ഒടുവില്‍ മകന്റെ മാറാരോഗത്തിന്ന് മുമ്പില്‍ ആ അമ്മ പതറി. അഞ്ചാറ്കോളാമ്പിക്കായയിലൂടെ എല്ലാ ദുഃഖങ്ങളില്‍ നിന്നും അവര്‍ ഒളിച്ചോടി.
മക്കു രാവുത്തര് കുറെ നേരം മായന്‍ കുട്ടിയെ തന്നെ നോക്കി നിന്നു. പരിസരം മറന്നാണ് അവന്റെ പാട്ടും കളിയും. ഒരു കീറ തോര്‍ത്ത് മാത്രമാണ് വേഷം. 'എന്താടാ മായന്‍ കുട്ട്യേ, നട്ടപ്പൊരി വെയിലത്ത് നിന്ന് പാട്ട് പാടി കളിക്കണത് ' രാവുത്തര് അവനെ വിളിച്ചു. അവന് തിരിഞ്ഞു നോക്കി നന്നായിട്ടൊന്ന് ചിരിച്ചു. 'ആലുപ്പോ, ഇത്തറ നേരം കന്ന് പൂട്ടി ചലിച്ചു.
വലത്തേ പോത്ത് നേരെചൊവ്വെ നടക്കില്ല. തൊടുപ്പ്മൊളയാതെ കണ്ടം പൂട്ടിയത് കണ്ടാല്‍ മൊതലാളി ചീത്ത പറയില്ലേ. ദാ, ഇപ്പൊ പണി കഴിഞ്ഞതേ ഉള്ളു. ആ സന്തോഷത്തിന് നാല് പാട്ട് പാടി കളിച്ചതാണ് '.
'അതിന് കന്നും കരീം നൊകൂം ഒന്നും കാണാനില്ലല്ലോടാ'. മായന്‍ കുട്ടിയുടെ മനസ്സില്‍ എവിടേയോ കന്ന് പൂട്ട് നടക്കുകയാണെന്ന് രാവുത്തര്‍ക്ക് അറിയാം. എങ്കിലും അവനെന്താ പറയുന്നത് എന്ന് അറിയാന്‍ ഒരു താല്‍പ്പര്യം. 'നിങ്ങക്ക് കണ്ണും കാണാന്‍ പാടില്ലാണ്ടായി ' എന്നും പറഞ്ഞ് മായന്‍ കുട്ടി പാത ചാലിനപ്പുറത്തേക്ക് ചൂണ്ടി കാട്ടി മട്ട പോത്തുകളെ പൂട്ടി കെട്ടി നിറുത്തിയിരിക്കുകയാണെന്ന് പറഞ്ഞു. രാവുത്തര്‍ക്ക് സങ്കടം തോന്നി. ഇന്ന്ചെക്കന് വല്ലതും കഴിച്ചിട്ടുണ്ടാവുമോ.
'നിനക്ക് ചായ വേണോടാ' എന്ന് മായന്‍ കുട്ടിയോട് ചോദിച്ചു. വേണമെന്ന് തലയാട്ടി. എന്നാല്‍ വാ എന്നും പറഞ്ഞ് നടന്നു. 'നിക്കിന് ഞാന്‍ ഈ കന്നിനെ കെട്ടിയിട്ട് വരാം' എന്നും പറഞ്ഞ് മായന്‍ കുട്ടി പാത ചാലിന്നപ്പുറത്തേക്ക് ചാടി. അദൃശ്യരായ കന്നുകാലികളെ അവന് വേലിപ്പള്ളയിലെ കൊട്ടത്തറിയില്‍ കെട്ടി. മക്കു രാവുത്തര് കാത്ത് നിന്നു. കൂടെ പോരുമ്പോള്‍
'നിനക്ക് കഴിഞ്ഞ മാസം ഞാന്‍ തന്ന മുണ്ട് എവിടെ' എന്ന് രാവുത്തര് ചോദിച്ചു.
ഇവന്ഇതൊരു പതിവുണ്ട്. ഇടക്ക് ഉടുമുണ്ട് അഴിച്ച് കീറി കൊടിയാക്കും. ഏതെങ്കിലും കോലില്‍ അത് കെട്ടി ജെയ് വിളിച്ച് ജാഥ പോകും. ആ മുണ്ടും അങ്ങിനെ കീറി കൊടിയാക്കി കാണും. 'ആലുപ്പോ നിങ്ങള്‍ വക്കാണിക്ക്വോ' മായന്‍ കുട്ടി ചോദിച്ചു. ഇല്ലെന്ന് രാവുത്തര് തലയാട്ടി. 'പാട്ടി തള്ള തണുത്ത് വെറച്ച് കെടക്കണത് കണ്ടപ്പൊ ഞാന്‍ അതിന് പുതക്കാന്‍ ആ മുണ്ട്
കൊടുത്തു '. മായന്‍ കുട്ടി പറഞ്ഞത് രാവുത്തരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്, പുത്തികെട്ടവനാണെങ്കിലും അവന് നല്ല കാര്യമാണല്ലോ ചെയ്തത്.
' വയറ്നിറയെ അവന്ആഹാരം വാങ്ങി കൊടുക്കണം, പിന്നെ ഒരു മുണ്ടും ' മക്കുരാവുത്തര്‍ തീരുമാനിച്ചു. സൈക്കിള്‍ ഉരുട്ടി മക്കു രാവുത്തര് ചായ പീടികയിലേക്ക് നടന്നു. ഒപ്പം മായന്‍ കുട്ടിയും.
Saturday, September 26, 2009
Subscribe to:
Post Comments (Atom)
വായനതുടരുന്നു
ReplyDelete